Wednesday, December 7, 2016

ജീവിതമോ നീ മരണമോ?! (ഒരു ആസ്വാദനക്കുറിപ്പ്)

ജീവിതമോ നീ മരണമോ?! (ഒരു ആസ്വാദനക്കുറിപ്പ്)
======================
രചന: സച്ചിദാനന്ദന്‍
ജീവിതമോ നീ മരണമോ?
പാതിരായ്ക്കീവിധമെന്നെ വിളിക്കാന്‍
ഏതുകടലില്‍നിന്നേതൊരു കാറ്റില്‍-
നിന്നാരുനീ ആഴമോ പാട്ടോ
എന്തുമധുരമീ ശബ്ദത്തിനെന്തുനിന്‍
ചുണ്ടില്‍, ചിലങ്കയോ തേനോ
ഈറനാം ഇന്നലെ നിന്നുറവങ്ങെന്നു
ചാറല്‍മഴയ്ക്കറിയാമോ
ഏകാന്തതകള്‍തന്‍ ഒന്നാകിലില്‍
പൂവിടും മേഘമല്‍ഹാറോ നിലാവോ
സീതതന്‍ കാര്‍മുടി വീണയായ് മാറ്റിയ
രാവണനോട് ചോദിക്കൂ
വേണമിരുപതു കൈകളെനിയ്ക്കു
നിന്‍ ഓര്‍മ്മതന്‍ സാരംഗി മീട്ടാന്‍
ജീവിതമോ നീ മരണമോ?!..
ജീവിതമോ നീ മരണമോ?
=======================
എന്താണ് ജീവിതം? എന്താണ് മരണം? എന്നുപോലും വിവേചിച്ചറിയാന്‍ സാധിക്കാത്തവണ്ണം ഏകാന്തതയുടെ കടുത്ത വല്മീകത്തിനുള്ളില്‍ നിവസിക്കുന്ന കവിയുടെ (കവിതാനായകന്‍റെ) ചിന്താസരണികളില്‍ വിഘ്നംസൃഷ്ടിച്ചുകൊണ്ട് അനുഭവപ്പെട്ട ഒരു പിന്‍വിളിയില്‍ കവിഹൃദയം അസ്വസ്ഥമാകുന്നു. അപൂര്‍വ്വസുന്ദരമായ ആ സ്വരമാധുരിയില്‍ ആകൃഷ്ടനായ കവിയുടെ ഹൃദയത്തില്‍ പൊടുന്നനേ പ്രണയം ഉറവെടുക്കുന്നുണ്ട്. അതേവരെയുള്ള നിസ്സംഗജീവിതത്തില്‍ പൂര്‍ണ്ണമായും നിഷ്ക്രിയരായിരുന്ന ലൌകികമോഹങ്ങളുടെ ചിതയെരിയലിനെ കെടുത്തിക്കൊണ്ട്, ഒരു നവജീവനേകാനെന്നപോലെ ഒരിക്കലും ആസ്വദിക്കാനാവാതിരുന്നത്രയും മധുരമാസ്മരികത പേറി കാറ്റിന്റെ ചിറകിലേറി വന്ന വന്ന ആ ശീലുകളില്‍ ഹൃദയം ഒരു വേള, മൃഗതൃഷ്ണാത്മകമായ മോഹങ്ങള്‍ക്ക് വശംവദമാകുന്നു. അശോകവനത്തില്‍ ബന്ധനസ്ഥയാക്കപ്പെട്ട സീതയ്ക്ക് തന്നെ പരിണയംചെയ്യാനുള്ള മനംമാറ്റമുണ്ടാകുന്നതും കാത്ത് അക്ഷമനായിരുന്ന രാവണന്‍റെ പ്രണയസങ്കല്പങ്ങള്‍ അധികമാര്‍ക്കും അറിവുണ്ടായിരിക്കുകയില്ല. രാവണന്‍ സീതയെ മോഹിച്ചതുപോലെ, മനസ്സിലിട്ട് പ്രണയിച്ചതുപോലെ, ബഹുമാനിച്ചതുപോലെ അത്രയും അനുരാഗതീവ്രത ഒരു പുരാണകഥാപാത്രത്തിന്റേയും എന്നല്ലാ അഭിനവപ്രണയകഥകളിലെ നായകന്മാരുടേയും മനസ്സില്‍പ്പോലും ഉടലെടുത്തിട്ടുണ്ടാവില്ല. അതിനേക്കാള്‍ തീവ്രമായായിരുന്നു കവിയുടെ ഹൃദയം തുടിച്ചിരുന്നത്. മനസ്സിനെ പ്രതീക്ഷാനിര്‍ഭരമാക്കിയ ആ മധുരതരമായ തോന്നലിനെ അത്യപൂര്‍വ്വമായ ബിംബകല്പനകള്‍കൊണ്ട് സമ്പുഷ്ടമാക്കുന്നുണ്ട് കവിഭാവന. ഈ ജീവിതസായാഹ്നത്തില്‍ (പാതിരാത്രിയില്‍) അപ്രതീക്ഷിതമായി തന്നേത്തേടിവന്ന ആ സുഖകരമായ പ്രതിഭാസം, ഇനിയും ജീവിക്കാനുള്ള പ്രചോദനമായിരിക്കുമോ അതോ, മരണശേഷം ലഭിച്ചേക്കാമെന്നു വിശ്വസിച്ചുവരുന്ന മോക്ഷം ആയിരിക്കുമോ എന്ന് കവി സംശയിക്കുന്നു.
-ജോയ് ഗുരുവായൂര്‍

ആരാണ് നാം?...ഒരു വിചിന്തനം

ആരാണ് നാം?...ഒരു വിചിന്തനം 
============================

എല്ലാവര്‍ക്കും ശുഭപ്രതീക്ഷകളുടെ ഒരു പുതുവര്‍ഷം ആശംസിക്കുന്നൂ..

എന്തൊക്കെ പറഞ്ഞാലും, ഉള്ളിന്റെയുള്ളില്‍ ശുഭപ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നവര്‍ത്തന്നെയാണ് ഓരോ വ്യക്തികളും. കൊട്ടിഘോഷിച്ചില്ലെങ്കിലും, ശാരീരികമായും, മാനസികമായും, സാമ്പത്തികമായും കഷ്ടനഷ്ടങ്ങളില്ലാതെ ജീവിതസംബന്ധിയായ ഇംഗിതങ്ങള്‍ ഏതുവിധേനയും നടപ്പിലാകണമേയെന്നുതന്നെയായിരിക്കും പുതുവര്‍ഷത്തെ വരവേല്‍ക്കുമ്പോള്‍ ഓരോ മനസ്സും ആഗ്രഹിക്കുന്നുണ്ടായിരിക്കുക. 

മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ്. കാലാകാലങ്ങളായി സമൂഹം, ലിഖിതമായും അലിഖിതമായും നിഷ്ക്കര്‍ഷിച്ച സദാചാരനിയമങ്ങള്‍ ബോധപൂര്‍വ്വമല്ലാതെത്തന്നേയും പാലിച്ചുജീവിക്കാനുള്ള ഉള്‍വിളി ഓരോ മനുഷ്യരിലുമുണ്ട്. എന്നാല്‍, ഈ വക നിഷ്ക്കര്‍ഷകള്‍ക്കെതിരെ ചലിക്കുവാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഘടകങ്ങളില്‍ ആകൃഷ്ടരായി ചിലര്‍ ഒഴുക്കിനെതിരെ നീന്താന്‍ ആഗ്രഹിക്കുകയും തദ്ധ്വാരാ, പൊതുജനശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്. ഇതില്‍ വ്യക്തിദ്രോഹത്തില്‍ തുടങ്ങി, രാജ്യദ്രോഹത്തില്‍ വരെ കലാശിക്കുന്ന ഘടകങ്ങളുമുണ്ട്. ഇത്തരക്കാരുടെ മനസ്സില്‍, മുഖ്യധാരയില്‍ ഒഴുകുന്ന എല്ലാവരും കഴിവില്ലാത്തവരും നട്ടെല്ലില്ലാത്തവരുമാകുന്നു. അവിടെയാണിവര്‍ക്ക് തെറ്റുപറ്റുന്നത്. കാലാകാലമായി അനുവര്‍ത്തിച്ചുവരുന്ന, കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങളനിവാര്യമായ, ചില അന്ധമായ സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരെയുള്ള സദ്‌ചിന്തയുണര്‍ത്തുന്ന മഹാത്മാക്കളും, അപൂര്‍വ്വമായി ഇന്നത്തെ സമൂഹത്തില്‍ പ്രത്യക്ഷപ്പെടുകയും കാലാന്തരേ, കവലകളിലെ രക്തസാക്ഷിമണ്ഡപങ്ങളില്‍ കുടിയിരുത്തപ്പെടുകയും ചെയ്യുന്നുണ്ട് എന്നതും വിസ്മരിച്ചുകൂടാ. അവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തിനേരാം..

എപ്പോഴാണ് ഒരു വ്യക്തി തെറ്റുചെയ്യുന്നത്?

പ്രതികൂലമായ സാഹചര്യത്തില്‍ നിലനില്പ്പ്‌തന്നേ ഒരു ചോദ്യചിഹ്നമാവുമ്പോള്‍, സ്വാഭാവികമായും വളഞ്ഞവഴികളിലൂടെയാണെങ്കില്‍ക്കൂടി അതിജീവനത്തിനായുള്ള ശ്രമങ്ങള്‍ നടത്താത്തവര്‍ വിരളമായിരിക്കും. ലക്ഷ്യപ്രാപ്തിക്കുവേണ്ടി, അതേവരെ സ്വായത്തമാക്കി നടപ്പിലാക്കിക്കൊണ്ടിരുന്ന ധാര്‍മ്മികതയെ അല്പനേരത്തേക്ക് അവഗണിക്കാന്‍വരേ പലരും തയ്യാറായേക്കാം. ബഹുഭൂരിപക്ഷവുമടങ്ങുന്ന ഇക്കൂട്ടരെ 'പച്ചയായ മനുഷ്യര്‍' അല്ലെങ്കില്‍ സാധാരണക്കാര്‍ എന്നുവിളിക്കാം. എന്നാല്‍, അഹങ്കാരംമുറ്റി, സ്വാര്‍ത്ഥതാത്പര്യങ്ങളുടെ സംസ്ഥാപനംമാത്രം ലക്ഷ്യമിട്ടുകൊണ്ട്, മറ്റുള്ളവരെ പുച്ഛിക്കുകയും അതേവരെയവരില്‍നിന്നു ലഭിച്ചുകൊണ്ടിരുന്ന സ്നേഹബഹുമാനങ്ങളെ തൃണവത്ക്കരിക്കുകയും ചെയ്തുകൊണ്ട്, വ്യക്തിക്കും സമൂഹത്തിനുമെതിരായി പ്രവര്‍ത്തിക്കുകയും, താന്‍ ചിന്തിക്കുന്നതും ആഗ്രഹിക്കുന്നതുമായ കാര്യങ്ങളും തത്വസംഹിതകളും മറ്റുള്ളവരുടെമേല്‍ അടിച്ചേല്പ്പിക്കാന്‍ ശ്രമിക്കുകയുംചെയ്യുന്ന മറ്റൊരുകൂട്ടരും ഉണ്ട്.. ഇങ്ങനെയുള്ളവരെ വിശേഷിപ്പിക്കുമ്പോള്‍ 'സാമൂഹ്യദ്രോഹികള്‍' എന്നുമാത്രമല്ലാ, 'നന്ദിശ്യൂന്യര്‍, നിര്‍ല്ലജ്ജര്‍ എന്നൊക്കെ ചേര്‍ക്കാം. ഇവരുടെ ചെരുപ്പുനക്കികളായിനടന്ന്‍,   കൂലിവാങ്ങി പാപങ്ങള്‍ ചെയ്യുന്ന മറ്റൊരു ഇത്തിള്‍ക്കണ്ണിഗണവും ഈ  സമൂഹത്തിലുണ്ട്. അവരാണ്  ഗുണ്ടാസംഘം അഥവാ 'കൊട്ടേഷന്‍ ടീം' എന്ന നാമധേയത്തില്‍ അറിയപ്പെടുന്നത്. ഇപ്പറഞ്ഞ മൂന്നുവിഭാഗം വ്യക്തികളുടേയും ആത്യന്തികലക്‌ഷ്യം ഈ സമൂഹത്തില്‍ അവരവരുടെ ഇച്ഛാനുസരണം ജീവിക്കുക എന്നതാണെന്നും ഓര്‍ക്കുക. ബഹുജനം പലവിധം.

എന്തും പരിധിവിട്ട് അധികമാകുമ്പോഴോ അല്ലെങ്കില്‍ കുറയുമ്പോഴോ ആണ് മനുഷ്യരുടെ മനസ്സില്‍ പാപചിന്തകള്‍ ഉടലെടുക്കുന്നത്. ഏറ്റക്കുറച്ചിലുകളില്ലാതെ സമാന്തരജീവിതം നയിക്കുന്നവര്‍ക്ക് ജീവിതത്തില്‍ സന്തോഷസമാധാനങ്ങള്‍ ഉണ്ടാവുമെന്നുസാരം. അപ്പോള്‍ ധനവും പ്രശസ്തിയും കിട്ടാന്‍വേണ്ടി മനുഷ്യരിത്രയും കിടന്നുകഷ്ടപ്പെടുന്നത് ജീവിതത്തില്‍ അവരറിയാതെ അസമാധാനം ക്ഷണിച്ചുവരുത്താനാണെന്നും ഊഹിക്കേണ്ടിയിരിക്കുന്നു. അതേ, അതുതന്നെയാണ് സംഭവിക്കുന്നതും. ഒരു വെടിമരുന്നുകൂനയുടെ മുകളിലിരുന്നുവിയര്‍ക്കുകയാണ് എല്ലാ "പണച്ചാക്കുകളും" അവരുടെ മനസ്സില്‍ ഒട്ടുമേ ശാന്തിയില്ലാ..

ലോകം വെട്ടിപ്പിടിക്കാന്‍ തുനിഞ്ഞിറങ്ങിയ അലക്സാണ്ടര്‍ചക്രവര്‍ത്തിക്ക് മാനസാന്തരമുണ്ടായപ്പോള്‍ അദ്ദേഹം പറഞ്ഞു. താന്‍ മരിച്ചാല്‍, തന്‍റെ രണ്ടുകൈകളും പുറത്തേക്കുനീട്ടിവെച്ച് പ്രദര്‍ശിപ്പിച്ചുകൊണ്ടായിരിക്കണം ശവശരീരം അടക്കാനായി കൊണ്ടുപോകേണ്ടത്. മനുഷ്യന്‍ വെറുംകൈയോടെ വരുന്നു, വെറുംകൈയോടെത്തന്നെ പോകുന്നു എന്ന് ലോകജനതയെ ധരിപ്പിക്കാന്‍വേണ്ടിയായിരുന്നു അദ്ദേഹം അന്ത്യാഭിലാഷമായി അങ്ങനെ പറഞ്ഞുവെച്ചിരുന്നത്. 

മനുഷ്യജീവിതം ക്ഷണികമാണ്. ആ ജീവിതത്തിനിടയില്‍ ഒരുതരത്തിലും കൊക്കിലൊതുങ്ങാത്തത് കൊത്താനോ, മറ്റുള്ളവരുടെ മനസമാധാനംകളയാനോ നമ്മള്‍ ശ്രമിക്കരുത്, മറിച്ച് നമ്മേനോക്കി മന്ദസ്മിതംതൂകുന്ന മുഖങ്ങളെ ആവോളം സമ്പാദിക്കാനുള്ള പരിശ്രമങ്ങളാണ് ഈ എളിയജീവിതത്തിലുടനീളം നടത്തേണ്ടത്. അങ്ങനെയാവുമ്പോള്‍ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിത്യശോഭയോടെ വിളയാടും.
നമ്മള്‍ എത്രയധികം സ്നേഹിച്ചിട്ടും വിശ്വസിച്ചിട്ടുംകൂടി, തരംകിട്ടുമ്പോള്‍ നമ്മളെ ഭരിക്കാനും വഞ്ചിക്കാനും ശ്രമിക്കുന്നവരുണ്ട്. അത്തരക്കാരെ തിരിച്ചറിയുകയും അവരില്‍നിന്നു അകലംപാലിക്കാന്‍ ശ്രമിക്കുകയുംചെയ്യേണ്ടത് അത്യന്താപേക്ഷിതം. സ്വാര്‍ത്ഥരും ചൂഷകരുമായ ഇത്തരം ദുഷ്ടാത്മാക്കള്‍ നമ്മളോട് ചിരിച്ചുകാണിച്ചും ഏറ്റവും വിശ്വസ്തരാണെന്നു നടിച്ചും, ആവോളം പുകഴ്ത്തിപ്പറഞ്ഞും   കുട്ടിക്കുരങ്ങനേകൊണ്ട് ചുടുചോറുവാരിക്കുന്നതുപോലെ നമ്മളാല്‍ അവര്‍ക്കുവേണ്ടകാര്യങ്ങള്‍ ചെയ്യിപ്പിച്ചെടുക്കുകയും, ഒടുവില്‍, അതിന്‍റെപേരില്‍ മറ്റുള്ളവരുടെ ശത്രുതകള്‍ അകാരണമായി നേടിത്തരികയും ചെയ്യും. നമ്മുടെ അപദാനങ്ങളെ വാഴ്ത്തുമ്പോഴും നമ്മളറിയാതെ നമ്മുടെ അഭ്യുദയകാംക്ഷികളെ നമുക്കെതിരെ അല്പാല്പമായി തിരിച്ചുകൊണ്ടിരിക്കാനും ഇവര്‍ മടികാണിക്കില്ലാ. തിരിച്ചറിയാന്‍ വൈകുംതോറും ഒരു ആത്മഹത്യയുടെ വക്കോളംവരെ നമ്മളെയിവര്‍ കൊണ്ടുചെന്നെത്തിച്ചേക്കാം. സൂക്ഷിക്കുക.

ആരാണ് നാം? എന്ന ചോദ്യത്തിനുത്തരം ലഭിക്കണമെങ്കില്‍ എങ്ങനെയായിരിക്കണം നാം എന്നത് ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. എത്രനല്ല സുഹൃത്തുക്കളോ ബന്ധുക്കളോ ആണെങ്കില്‍ക്കൂടി അവരുടെ വ്യക്തിത്വത്തിലേക്ക് കൈകടത്താനോ അതിനെ തേജോവധംചെയ്യാനോ തുനിഞ്ഞാല്‍ ബന്ധങ്ങളുടെ ശിഥിലീകരണം ആരംഭിക്കുകയായി. ഏതൊരു വ്യക്തിക്കും ജീവിതത്തില്‍ അല്പസ്വല്പം സ്വസ്ഥത ആവശ്യമാണ്‌. ഏതുനേരവും ഒരു വ്യക്തിയെ മാനസികമായി കൈയടക്കിവയ്ക്കുകയും അവര്‍ക്ക് സ്വതന്ത്രമായി ശ്വാസംകഴിക്കാന്‍വരേ സാധിക്കാത്തവിധത്തില്‍ അവരുടെ ഓരോ ചലനങ്ങളും അറിയാനും നിയന്ത്രിക്കാനും ശ്രമിക്കുകയും ചെയ്യുമ്പോള്‍ ആത്യന്തികമായി ആ വ്യക്തിയില്‍ അമര്‍ഷം രൂപംകൊള്ളുന്നു. ഇന്ന് അനേകം കുടുംബങ്ങളില്‍ അശാന്തി വിളയിപ്പിക്കുന്നത് ഈ പ്രവണതയാണ്. അമിതമായ വാത്സല്യമോ സ്നേഹമോ, അഥവാ അകാരണമായ സംശയമോ ആയിരിക്കാം ഇതിനു ഹേതു. അപ്പോള്‍, സ്നേഹബന്ധങ്ങളിലെ നമ്മുടെ സ്വാധീനം ഏതു തരത്തിലുള്ളതാവണമെന്ന് നാം കാര്യമായി വിലയിരുത്തേണ്ടിയിരിക്കുന്നു.

ഒരു വ്യക്തിയെ നാം മനസ്സുകൊണ്ട് നന്നായി സ്നേഹിക്കുന്നുണ്ടെങ്കില്‍ അയാളുടെ ഏതെങ്കിലും പ്രവൃത്തിയില്‍ സംശയത്തിന്‍റെ ഒരു ലാഞ്ചനപോലും നമ്മള്‍ പ്രകടിപ്പിക്കരുത്‌. പ്രവൃത്തികളില്‍ സംശയംതോന്നുന്ന അവസരങ്ങളില്‍ മറ്റേതെങ്കിലും വഴികളിലൂടെ അവയെ പരിശോധിച്ച് തൃപ്തിപ്പെടാന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത്. നേരിട്ടു സംശയങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ നിഷ്ക്കളങ്കഹൃദയങ്ങളില്‍ അത് ആഴത്തിലുള്ള മുറിവേല്പ്പിക്കുകയും ഭാവിയില്‍ സ്നേഹബന്ധങ്ങള്‍ക്ക്‌ ഉലച്ചിലുണ്ടാക്കാന്‍ അത് വഴി തെളിക്കുകയും ചെയ്യും.

നാം സ്നേഹിക്കുന്ന വ്യക്തി, നമ്മളറിയാതെ നമ്മളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ് എന്ന്‍ തെളിവുകള്‍സഹിതം ബോദ്ധ്യപ്പെടുകയാണെങ്കില്‍ ആ നിമിഷംതന്നേ അയാളുമായുള്ള ബന്ധങ്ങള്‍ നിറുത്തണം. ഈ തെളിവുകളെന്നുപറയുന്നത് മറ്റുള്ളവരുടെ പരദൂഷണങ്ങളോ നമ്മുടെത്തന്നേ മനസ്സില്‍ രൂപപ്പെടുന്ന ഊഹാപോഹങ്ങളോ ആവരുത്. രണ്ടുവ്യക്തികള്‍ തമ്മിലുള്ള ഉറച്ച സുഹൃദ്ബന്ധങ്ങളില്‍ വിള്ളല്‍വീഴ്ത്താനായി ചെന്നായ്ക്കളെപ്പോലെ തക്കംപാര്‍ത്തിരിക്കുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ടെന്ന്‍ എപ്പോഴും ഓര്‍ക്കുക. പരദൂഷണങ്ങള്‍ ആസ്വദിക്കുന്ന സ്വഭാവം നമ്മളെ അനാവശ്യമായ കുഴപ്പങ്ങളില്‍ കൊണ്ടുചാടിക്കുകയേ ഉള്ളൂ. ഇന്നത്തെ കമ്പ്യൂട്ടര്‍ യുഗത്തില്‍ മനസ്സുവെച്ചാല്‍ തെളിവുകളായി എന്തും ഏതും അനായാസേന സൃഷ്ടിച്ചെടുക്കാവുന്നതേയുള്ളൂ. നമ്മുടെ ചെവിയില്‍പതിക്കുന്ന വാക്കുകളുടെ നിജസ്ഥിതി മനസ്സിലാക്കാനുള്ള സഹിഷ്ണുതയും ക്ഷമയും നമ്മുക്ക് ഉണ്ടാവേണ്ടതുണ്ട്. നമ്മളെ വഞ്ചിക്കുന്നു എന്ന് നമ്മള്‍ വിശ്വസിക്കുന്ന വ്യക്തിയൊരുപക്ഷേ  തികച്ചും നിഷ്ക്കളങ്കമായ മനസ്സിന്‍റെ ഉടമയാണ് എങ്കില്‍ അതുമൂലമുണ്ടാവുന്ന കുഴപ്പങ്ങളുടെ പ്രത്യാഘാതങ്ങള്‍ താങ്ങാന്‍ നമുക്കും ആ വ്യക്തിക്കും ആയെന്നുവരില്ലാ.തെറ്റിദ്ധാരണകള്‍ നമ്മുടെ മനസ്സില്‍ വാഴാതിരിക്കട്ടേ. വിശ്വാസത്തില്‍ പൂര്‍ണ്ണമായും അധിഷ്ഠിതമായിരിക്കണം സ്നേഹബന്ധങ്ങള്‍. വിശ്വാസമാകുന്ന മൂലക്കല്ലില്‍നിന്നു പടുത്തുയര്‍ത്താത്ത ബന്ധങ്ങള്‍, പൂഴിമണലില്‍ പടുത്തുയര്‍ത്തിയ മനോഹരസൌധങ്ങള്‍ക്ക് സമാനം. ഒരു ചെറിയ കാറ്റിലോ ഭൂമികുലുക്കത്തിലോ അവ നിലംപൊത്തും.

മറ്റുള്ള വ്യക്തികളുടെ കഴിവില്‍ നമുക്ക് അസ്വസ്ഥതകള്‍ ഉണ്ടാവുമ്പോള്‍ സ്വാഭാവികമായും ആ വ്യക്തികളെ പൂര്‍ണ്ണമായി സ്നേഹിക്കാന്‍ നമ്മുടെ മനസ്സിനാവില്ല. കഴിവുകളില്‍ ചിലത് ജന്മനാ ഉണ്ടാവുന്നതും ചിലവ സ്വപ്രയത്നംകൊണ്ടു വളര്‍ത്തിയെടുക്കുന്നതുമാണ് എന്ന യഥാര്‍ത്ഥ്യം നമ്മള്‍ മനസ്സിലാക്കിയാല്‍ ആ ബലഹീനതയില്‍നിന്നു രക്ഷ നേടാം. മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള മനസ്സാണ് കെട്ടുറപ്പുള്ള ബന്ധങ്ങള്‍ക്ക് വഴിതെളിക്കുന്നത്. കഴിവുള്ളവരെ മാതൃകയാക്കിയും സംശയദുരീകരണങ്ങള്‍ നടത്തിയും അലസതകളഞ്ഞ് സ്വപ്രയത്നത്താല്‍ ഓരോരുത്തര്‍ക്കും കഴിവുകള്‍നേടാന്‍ സാധിക്കും. ഈ ലോകത്തില്‍ അസാദ്ധ്യമായത് ഒന്നുമില്ലെന്നാണല്ലോ.
ഉപദേശം കേള്‍ക്കുകയെന്നത് ഏറ്റവും വിരസമായ ഒരു സംഗതിയാണ്. എന്നാല്‍, അറിവുള്ളവരുടെ ഉപദേശങ്ങള്‍ കേള്‍ക്കുന്നതും അവ പ്രാവര്‍ത്തികമാക്കുന്നതും ജീവിതവിജയങ്ങള്‍ കൊയ്യാന്‍മാത്രമേ ഉപകരിക്കൂ എന്നുനാം മനസ്സിലാക്കണം. നമ്മളില്‍ ഭൂരിഭാഗവും കൂപമണ്ഡൂകങ്ങളാണ്. നമ്മുടെ ജീവിതവഴിത്താരയില്‍ സ്വായത്തമാക്കിയ കാര്യങ്ങളില്‍മാത്രം ന്യായവും സംതൃപ്തിയും കണ്ടെത്തുന്ന പ്രവണത മിക്കവരിലുമുണ്ട്. തനിക്ക് അറിവില്ലാത്ത കാര്യങ്ങള്‍ പ്രായഭേദമെന്യേയുള്ളവര്‍ പറയുന്നതും ഉപദേശിക്കുന്നതുമൊന്നും ഈ മര്‍ക്കടമുഷ്ടിക്കാര്‍ ഗൗനിക്കാറില്ല. ഇത്തരം സ്വഭാവമുള്ളവരുടെ ജീവിതം ഒരിക്കലും ഭാവിയില്‍ ഉന്നതനിലവാരം പുലര്‍ത്തുകയില്ലാ. അവര്‍ കിണറ്റിലെ തവളകളായിത്തന്നേ ജീവിക്കുമ്പോള്‍ അവരെ ആശ്രയിച്ചുകഴിയുന്ന മറ്റുള്ളവരും അങ്ങനെത്തന്നെയായിത്തീരാന്‍ നിര്‍ബന്ധിതരാകുകയാണ് എന്നകാര്യവും ഇവര്‍ വിസ്മരിക്കുന്നു. നമ്മുടെപോലെതന്നേ ചിന്തിക്കാനും അപഗ്രഥിക്കാനുമുള്ള കഴിവുള്ളവര്‍തന്നെയാണ് നമ്മളിടപഴകുന്ന ഓരോരുത്തരുമെന്നബോധം നമ്മിലുഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. മറ്റുള്ളവരുടെ വ്യക്തിത്വത്തെ അംഗീകരിക്കാന്‍ മനസ്സില്ലാത്തവര്‍ക്ക് എന്തു വ്യക്തിത്വമാണു അവകാശപ്പെടാനുള്ളത്? നമ്മള്‍ മറ്റുള്ളവരെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്‌താല്‍മാത്രമേ അവരുടെ അംഗീകാരവും ബഹുമാനവും നമുക്കും ലഭിക്കൂ എന്നുമനസ്സിലാക്കുക. അതല്ലാത്ത സമീപനങ്ങള്‍ തികച്ചും സ്വാര്‍ത്ഥപരമാണ്.

പരിഹാസം എന്നത് നമ്മുടെ മനസ്സിന് ഏറ്റവുംകൂടുതല്‍ ആഘാതംസംഭവിപ്പിക്കുന്ന സംഗതികളില്‍ ഒന്നാണ്. പ്രത്യേകിച്ച്, നമ്മള്‍ സ്നേഹിക്കുന്നവരില്‍നിന്നു തമാശക്കാണെങ്കില്‍ക്കൂടി മറ്റുള്ളവരുടെമുന്നില്‍ നമ്മള്‍ പരിഹാസപാത്രമാകുമ്പോള്‍ നമ്മളറിയാതെ ആ വ്യക്തികളോടുള്ള അമര്‍ഷം മനസ്സില്‍ നുരഞ്ഞുതുടങ്ങും. പിന്നീടത് ബന്ധങ്ങളുടെ മൂല്യച്യുതിയിലേക്കുള്ള ചൂണ്ടുപലകയായിമാറുന്നു. ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ബന്ധങ്ങളേയും കഴിവുകളേയും വളര്‍ത്തുകയേയുള്ളൂ. പക്ഷേ, ഒരു വ്യക്തിയുടെ കഴിവുകുറവുകളില്‍ കടിച്ചുതൂങ്ങി അയാളെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുമ്പോള്‍ യഥാര്‍ത്ഥത്തില്‍ പരിഹാസ്യരാവുന്നത് നമ്മള്‍ത്തന്നെയാണ്. അതോടെ പരിഹാസപാത്രമാകുന്ന വ്യക്തിയുടെ ശത്രുക്കളായി നാം മാറുന്നു. ഒരാളെ പരിഹസിച്ചതുകൊണ്ട് നമുക്കുകിട്ടുന്ന നേട്ടം എന്താണ് എന്നോര്‍ക്കാനുള്ള വിവരം പോലും നമുക്കുണ്ടാവാറില്ല. ഓരോവ്യക്തിയും ഒന്നല്ലെങ്കില്‍ മറ്റൊരുരീതിയില്‍ കഴിവുകളുള്ളവരായിരിക്കും. ആ കഴിവുകളെ കണ്ടെത്തി, വാഴ്ത്തിക്കൊണ്ട് ആ വ്യക്തിയുടെ കാര്യക്ഷമത വളര്‍ത്തിയെടുക്കാന്‍ തുനിയുന്നതിനുപകരം പരിഹാസശരങ്ങളാല്‍ തളര്‍ത്തുന്നതുകൊണ്ടെന്തു നേട്ടം?! മറ്റുള്ളവരെ പരിഹസിക്കാന്‍മാത്രം പരിപൂര്‍ണ്ണരല്ലാ നമ്മളാരും എന്ന അവബോധം മനസ്സില്‍ വളര്‍ത്തിയെടുക്കണം.

നമ്മളെ ഏതെങ്കിലുമൊരു വ്യക്തി അടിച്ചമര്‍ത്താന്‍തുനിഞ്ഞാല്‍ നമ്മിലെ ആത്മാഭിമാനം അതിനെ ചെറുക്കാന്‍ശ്രമിക്കും. പരസ്പരബന്ധങ്ങളിലെ അടുപ്പം മുതലെടുത്ത്‌, പങ്കാളിയെ അടിച്ചമര്‍ത്താന്‍ശ്രമിക്കുന്ന പ്രവണതയുള്ളവര്‍ നമ്മുടെയിടയില്‍ത്തന്നെയുണ്ട്‌. അമിതമായ സ്വാതന്ത്ര്യം ഉപയോഗിച്ച്, നമ്മുടെ സമ്മതമോ അറിവോ ഇല്ലാതെ നമ്മുടെ വക്താക്കളാവാന്‍വരേ ഇത്തരക്കാര്‍ മടിക്കാറില്ല. ഫലമോ, മനസ്സാവാചാകര്‍മ്മണാ നമ്മളറിയാത്ത കാരണങ്ങള്‍മൂലം നമ്മള്‍ വിവാദങ്ങളില്‍ ഉള്‍പ്പെടുന്നു. എത്രനല്ല സ്നേഹബന്ധമായാലും നമ്മുടെ വ്യക്തിത്വം ആര്‍ക്കും പണയംവയ്ക്കരുത്. മറ്റുള്ളവരുടെ വ്യക്തിത്വത്തെ കയ്യിലെടുത്തുനിയന്ത്രിക്കാന്‍ ശ്രമിക്കുകയുമരുത്. കാരണം, ഓരോരുത്തരുടേയും മനോഗതങ്ങള്‍ വ്യത്യസ്തമായിരിക്കും. മറ്റൊരാളുടെ വ്യക്തിത്വം എന്ന കുപ്പായം എടുത്തണിഞ്ഞത്‌കൊണ്ട് ഒരിക്കലും നമ്മള്‍ അവരാവുന്നില്ലാ. നമ്മുടെ ചെയ്തികളും സ്വഭാവങ്ങളും അവരുടേതിനു സമാനവുമാകുന്നില്ലാ. അതിനാല്‍, നമ്മള്‍ നമ്മുടെ വ്യക്തിത്വത്തില്‍ത്തന്നേ ജീവിക്കാന്‍ പഠിക്കണം.

അനവസരത്തിലുള്ള പരിഗണനകളോ പുകഴ്ത്തലുകളോ അല്ലെങ്കില്‍ ആവശ്യത്തില്‍ക്കൂടുതല്‍ പണമോ സ്ഥാനമാനങ്ങളോ ഒരു വ്യക്തിക്കുലഭിക്കുമ്പോളാണ്  മനസ്സില്‍ അഹങ്കാരം മുളപൊട്ടുന്നത്. മറ്റുള്ളവരേക്കാള്‍ ഭേദപ്പെട്ടവരാണ് നാമെന്നചിന്ത സഹജീവികളെ പുച്ഛത്തോടെ വീക്ഷിക്കുവാന്‍ നമ്മളെ പ്രേരിപ്പിക്കുന്നു. അത്തരം വ്യക്തികള്‍ എപ്പോഴും തനിക്കുചേര്‍ന്ന വ്യക്തികളുമായേ ഇടപഴകലുകള്‍നടത്തൂ. ഗതകാലം മറന്നുകൊണ്ടുള്ള ഈ "തലമറന്ന് എണ്ണതേയ്ക്കല്‍" അവസാനം കൊണ്ടെത്തിക്കുന്നത് ഏകാന്തതയുടേയും കഷ്ടപ്പാടുകളുടേയും തുരുത്തുകളില്‍ ആയിരിക്കും.

ധനവാന്‍ മരിച്ചു നരകത്തില്‍പ്പോയി അവിടത്തെ കഷ്ടതകള്‍ അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍, ദൂരെ.. സ്വര്‍ഗ്ഗത്തില്‍, തന്‍റെ വീട്ടുപടിക്കല്‍ ഉച്ഛിഷ്ടത്തിനു വേണ്ടി കൈനീട്ടിയിരുന്ന ലാസര്‍ എന്ന ഭിക്ഷക്കാരന്‍, സ്വര്‍ഗ്ഗത്തില്‍ അബ്രാഹത്തിനോടൊത്തു സുഖമായിരിക്കുന്നത് കണ്ട്, അവനെ തന്‍റെയടുത്തേക്ക്‌ വിട്ട് തന്നെ പരിചരിക്കാന്‍ അനുവദിക്കണമേ എന്നയാള്‍ അബ്രാഹത്തിനോട് വിളിച്ചപേക്ഷിച്ചു. എന്നാല്‍, ജീവിച്ചിരിക്കുമ്പോള്‍ അളവറ്റ സുഖസൌകര്യങ്ങള്‍ അനുഭവിക്കുമ്പോഴും നീ ദരിദ്രനായ ലാസറിനെ അവഗണിച്ചിരുന്നതിനാല്‍ ഒരു നിവൃത്തിയുമില്ലാ എന്ന് അബ്രാഹം അറിയിച്ചു.അന്നേരം, ചുരുങ്ങിയപക്ഷം ലാസറിനെ ഭൂമിയിലുള്ള തന്‍റെ ഭവനത്തിലേക്കയച്ച്, മരിച്ചുകഴിഞ്ഞാലുള്ള ഇവിടത്തെ അവസ്ഥ അവിടെയുള്ളവരെ ബോദ്ധ്യപ്പെടുത്താനെങ്കിലും സഹായിക്കണമേ എന്ന് ധനവാന്‍ അപേക്ഷിച്ചു. പക്ഷേ, അവരെ ഉപദേശിക്കാന്‍ ഭൂമിയില്‍ത്തന്നേ ഇപ്പോള്‍ ധാരാളം പ്രവാചകന്മാര്‍ ഉണ്ടല്ലോ.. അവരെ ശ്രവിക്കാത്തവര്‍പ്പിന്നെ ഈ പാവം ലാസറിനെ എങ്ങനെ ഗൗനിക്കും?.. അതുകൊണ്ട് തത്കാലം അടങ്ങിയൊതുങ്ങിയിരുന്ന്‍ തനിക്കുള്ളശിക്ഷ അനുഭവിച്ചോളൂ' എന്നായിരുന്നു അബ്രാഹത്തിന്റെ ചുട്ടമറുപടി. ഈ ബൈബിള്‍കഥയില്‍നിന്നു ബോദ്ധ്യമാവുന്ന ഒരു കാര്യം, മരിച്ചുകഴിഞ്ഞാലും മനുഷ്യന്‍റെ മനസ്സില്‍ ഒരിക്കല്‍ തഴച്ചുവളര്‍ന്ന അഹന്ത നശിച്ചുപോകുന്നില്ലാ എന്നതാണ്. നരകത്തില്‍ കഴിയുമ്പോഴും തന്നേക്കാള്‍ വളരേ ഉന്നതനായി സ്വര്‍ഗ്ഗത്തിലിരിക്കുന്ന ലാസറിനെ, തന്‍റെ ഭൃത്യനായാണ് ധനവാന്‍ കണക്കാക്കുന്നതെന്നോര്‍ക്കണം! അതിനാല്‍, മനസ്സില്‍ അഹങ്കാരം ഒരിക്കലും കൂടുകൂട്ടാതിരിക്കുവാന്‍ നമ്മള്‍ അനുനിമിഷം ശ്രദ്ധിക്കണം.

ഇത്രയും വിവരിച്ചതില്‍നിന്നും, സമധാനപരരായി ജീവിക്കാന്‍ നാം എങ്ങനെയൊക്കെയാവണം എന്ന് മനസ്സിലായിക്കാണുമല്ലോ. ഈ പറഞ്ഞ കാര്യങ്ങളില്‍ എത്രയെണ്ണം നാമോരോരുത്തരും ജീവിതത്തില്‍ പാലിച്ചുനടപ്പിലാക്കുന്നുണ്ട് എന്നൊരു അപഗ്രഥനം സ്വയം നടത്തിക്കഴിയുന്ന നിമിഷത്തില്‍ നാം ആരാണെന്ന് ആരും പറഞ്ഞുതരാതെത്തന്നെ നമുക്ക് മനസ്സിലാവും.

ചിലര്‍ക്ക് ഒരു ചിന്തയുണ്ട്.. ഏതെങ്കിലുമൊരു വ്യക്തി തന്‍റെ ജീവിതത്തിലേക്ക് കടന്നുവന്നതാണ് തന്‍റെ എല്ലാ പുരോഗതിക്കും അല്ലെങ്കില്‍ അധോഗതിക്കും കാരണം എന്ന്. അത് നമ്മള്‍, ആ വ്യക്തിയുടെ വീക്ഷണകോണില്‍നിന്നു ചിന്തിക്കുമ്പോള്‍ നാമറിയാതെ നാമും നല്ല അല്ലെങ്കില്‍ മോശം വ്യക്തിയാവുന്നത് കാണാം. ചില വ്യക്തികള്‍ പരസ്പരധാരണയോടെ ഒത്തുചേര്‍ന്നാല്‍ ലോകംതന്നേ കീഴ്മേല്‍ മറിച്ചുവയ്ക്കാന്‍ സാധിക്കുമെന്നതും ഒരു സത്യംതന്നേ. പക്ഷേ, അവര്‍തമ്മില്‍ കറകളഞ്ഞ സ്നേഹവും വിശ്വാസവും ആത്മാര്‍ത്ഥതയും ഉണ്ടായിരിക്കണമെന്നുമാത്രം. അല്ലാത്തപക്ഷം അത് വളരേ വിനാശകരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക. വളരേയടുപ്പത്തില്‍ കഴിഞ്ഞിരുന്ന രണ്ടുപേര്‍ ഒരു സുപ്രഭാതത്തില്‍ ശത്രുക്കളായാല്‍, ആ ശത്രുതയുടെ ആഴം അനിര്‍വചനീയമായിരിക്കും എന്നോര്‍ക്കുക.

വെറുമൊരു ഉപദേശമാലയായി ഇതിനെ കണക്കാക്കരുത്.. ജീവിതത്തില്‍ സമാധാനം നഷ്ടപ്പെടുന്നത് എങ്ങനെയെന്ന് സ്വജീവിതത്തിലേയും മറ്റുള്ളവരുടെ ജീവിതങ്ങളിലേയും ഓരോരോ അനുഭവങ്ങളുടെ വെളിച്ചത്തില്‍ സ്വയം അപഗ്രഥിച്ചുകണ്ടെത്തിയ ചില നിഗമനങ്ങളാണ് മേല്പ്പറഞ്ഞവ. ആത്മീയാചാര്യവൃന്ദങ്ങളുടെ സ്ഥിരം ഉപദേശങ്ങളുമായി ഇതിനെ ബന്ധപ്പെടുത്തരുത്. 

പ്രത്യാശാപൂര്‍ണ്ണമായ  ഒരു പുതുവര്‍ഷത്തെ നമുക്ക് സ്വാഗതം ചെയ്യാം... 

- ജോയ് ഗുരുവായൂര്‍