Wednesday, December 7, 2016

ജീവിതമോ നീ മരണമോ?! (ഒരു ആസ്വാദനക്കുറിപ്പ്)

ജീവിതമോ നീ മരണമോ?! (ഒരു ആസ്വാദനക്കുറിപ്പ്)
======================
രചന: സച്ചിദാനന്ദന്‍
ജീവിതമോ നീ മരണമോ?
പാതിരായ്ക്കീവിധമെന്നെ വിളിക്കാന്‍
ഏതുകടലില്‍നിന്നേതൊരു കാറ്റില്‍-
നിന്നാരുനീ ആഴമോ പാട്ടോ
എന്തുമധുരമീ ശബ്ദത്തിനെന്തുനിന്‍
ചുണ്ടില്‍, ചിലങ്കയോ തേനോ
ഈറനാം ഇന്നലെ നിന്നുറവങ്ങെന്നു
ചാറല്‍മഴയ്ക്കറിയാമോ
ഏകാന്തതകള്‍തന്‍ ഒന്നാകിലില്‍
പൂവിടും മേഘമല്‍ഹാറോ നിലാവോ
സീതതന്‍ കാര്‍മുടി വീണയായ് മാറ്റിയ
രാവണനോട് ചോദിക്കൂ
വേണമിരുപതു കൈകളെനിയ്ക്കു
നിന്‍ ഓര്‍മ്മതന്‍ സാരംഗി മീട്ടാന്‍
ജീവിതമോ നീ മരണമോ?!..
ജീവിതമോ നീ മരണമോ?
=======================
എന്താണ് ജീവിതം? എന്താണ് മരണം? എന്നുപോലും വിവേചിച്ചറിയാന്‍ സാധിക്കാത്തവണ്ണം ഏകാന്തതയുടെ കടുത്ത വല്മീകത്തിനുള്ളില്‍ നിവസിക്കുന്ന കവിയുടെ (കവിതാനായകന്‍റെ) ചിന്താസരണികളില്‍ വിഘ്നംസൃഷ്ടിച്ചുകൊണ്ട് അനുഭവപ്പെട്ട ഒരു പിന്‍വിളിയില്‍ കവിഹൃദയം അസ്വസ്ഥമാകുന്നു. അപൂര്‍വ്വസുന്ദരമായ ആ സ്വരമാധുരിയില്‍ ആകൃഷ്ടനായ കവിയുടെ ഹൃദയത്തില്‍ പൊടുന്നനേ പ്രണയം ഉറവെടുക്കുന്നുണ്ട്. അതേവരെയുള്ള നിസ്സംഗജീവിതത്തില്‍ പൂര്‍ണ്ണമായും നിഷ്ക്രിയരായിരുന്ന ലൌകികമോഹങ്ങളുടെ ചിതയെരിയലിനെ കെടുത്തിക്കൊണ്ട്, ഒരു നവജീവനേകാനെന്നപോലെ ഒരിക്കലും ആസ്വദിക്കാനാവാതിരുന്നത്രയും മധുരമാസ്മരികത പേറി കാറ്റിന്റെ ചിറകിലേറി വന്ന വന്ന ആ ശീലുകളില്‍ ഹൃദയം ഒരു വേള, മൃഗതൃഷ്ണാത്മകമായ മോഹങ്ങള്‍ക്ക് വശംവദമാകുന്നു. അശോകവനത്തില്‍ ബന്ധനസ്ഥയാക്കപ്പെട്ട സീതയ്ക്ക് തന്നെ പരിണയംചെയ്യാനുള്ള മനംമാറ്റമുണ്ടാകുന്നതും കാത്ത് അക്ഷമനായിരുന്ന രാവണന്‍റെ പ്രണയസങ്കല്പങ്ങള്‍ അധികമാര്‍ക്കും അറിവുണ്ടായിരിക്കുകയില്ല. രാവണന്‍ സീതയെ മോഹിച്ചതുപോലെ, മനസ്സിലിട്ട് പ്രണയിച്ചതുപോലെ, ബഹുമാനിച്ചതുപോലെ അത്രയും അനുരാഗതീവ്രത ഒരു പുരാണകഥാപാത്രത്തിന്റേയും എന്നല്ലാ അഭിനവപ്രണയകഥകളിലെ നായകന്മാരുടേയും മനസ്സില്‍പ്പോലും ഉടലെടുത്തിട്ടുണ്ടാവില്ല. അതിനേക്കാള്‍ തീവ്രമായായിരുന്നു കവിയുടെ ഹൃദയം തുടിച്ചിരുന്നത്. മനസ്സിനെ പ്രതീക്ഷാനിര്‍ഭരമാക്കിയ ആ മധുരതരമായ തോന്നലിനെ അത്യപൂര്‍വ്വമായ ബിംബകല്പനകള്‍കൊണ്ട് സമ്പുഷ്ടമാക്കുന്നുണ്ട് കവിഭാവന. ഈ ജീവിതസായാഹ്നത്തില്‍ (പാതിരാത്രിയില്‍) അപ്രതീക്ഷിതമായി തന്നേത്തേടിവന്ന ആ സുഖകരമായ പ്രതിഭാസം, ഇനിയും ജീവിക്കാനുള്ള പ്രചോദനമായിരിക്കുമോ അതോ, മരണശേഷം ലഭിച്ചേക്കാമെന്നു വിശ്വസിച്ചുവരുന്ന മോക്ഷം ആയിരിക്കുമോ എന്ന് കവി സംശയിക്കുന്നു.
-ജോയ് ഗുരുവായൂര്‍

2 comments: