Monday, May 21, 2012

എന്‍റെ കളിക്കൂട്ടുകാരന്‍



ഒന്നാം ക്ലാസ്സിലെ രണ്ടാം ബഞ്ചില്‍ മൂന്നാമനായി,

ജീവിതസമരം തുടങ്ങിയ നാളെപ്പോഴോ മനസ്സില്‍ നിന്നടര്‍ന്നൊരു,

സ്നേഹബഹിര്‍സ്ഫുരണം ഹൃദയത്തിലേറ്റു വാങ്ങിയെന്‍ സുഹൃത്തെ..

തോളില്‍ കയ്യിട്ടു പരസ്പ്പരം തുണ്ട് കളിമണ്‍ പെന്‍സിലുകള്‍ക്കായി,

പള്ളിക്കൂടമുറ്റത്തു തല കുമ്പിട്ടു നാമലയുമ്പോഴോക്കെയും നിന്‍റെയാ,

ഹൃദയപരിധികളോരോന്നായ് ഞാന്‍ പഠിച്ചിരുന്നൂ.


കയ്യിലും തുടയിലും പതിക്കും ചൂരല്‍പ്പഴങ്ങളോരോന്നും,

പരസ്പ്പരം ഹൃദയത്തിലാവാഹിച്ചു നുണഞ്ഞിറക്കി-

യതിന്‍ കാഠിന്യം കുറച്ചു നാമൊത്തിരി നാളുകള്‍.

സെമിത്തേരിയുടെ വടക്കുള്ള മുത്തുകുടിയന്‍ മാവിന്‍,

പഴുത്ത മാമ്പഴങ്ങള്‍ ഒരൊറ്റയേറിനു വീഴ്ത്തി,

പകുത്തു കഴിക്കുമ്പോഴൊക്കെയും നിന്‍സ്നേഹമൊരു

മധുരമാമ്പഴക്കറയായെന്‍ മനതാരില്‍ പറ്റിയിരുന്നു.


പള്ളിക്കൂടം തീര്‍ത്തൊരതിരുകളൊക്കെയും തകര്‍ത്ത് മുന്നേറുമ്പോള്‍

ഉയരവ്യതിയാനമൊട്ടും ബാധിക്കാതെ നമ്മുടെ തോളുകള്‍.

‍ദിവാകരന്‍ മാഷിന്‍ ചുവന്ന ചൂരലെനിക്ക് വേണ്ടിയൊരുപാട്,

നിന്‍ ചോരമാംസാദികള്‍ ഭുജിച്ചിരുന്നതൊക്കെയും,

ഇന്നലത്തേത് പോല്‍ ഓര്‍ക്കുന്നൂ ഞാനിന്നുമിപ്പോഴും.


നിന്‍ വീറും വാശിയും രക്തസാക്ഷിമനസ്സുമെന്‍

ഹൃത്തില്‍ പാകിയ വിത്തുകളന്നെത്രയോ മുളച്ചു തഴച്ചൂ.

മണ്ണിന്‍റെ മണമുള്ള നിന്‍ ഉച്ചഭക്ഷണമെത്രയോ നാള്‍

ഞാന്‍ കൊതിയോടെ ആസ്വദിച്ചാവാഹിച്ചൂ.


ക്ലാസിലൊന്നാമനായതിന്നൊരു ദിവസമെനിക്കച്ഛന്‍ സമ്മാനിച്ച,

സൈക്കിളിന്‍ തണ്ടില്‍ നിന്നെയുമേറ്റി കറങ്ങുന്നതും,

ഓല മേഞ്ഞ നിന്നുമ്മറത്തിണ്ണയിലിരിക്കവേ,

അമ്മ തരും സ്നേഹക്കാപ്പിയൂതിക്കുടിക്കുന്നതും,

ഇന്നും ഞാനോര്‍ക്കുന്നൂവിന്നലത്തേയെന്ന പോല്‍.

നിന്‍ ചേച്ചിയെന്‍ കവിളില്‍ തരും സ്നേഹനുള്ളലുകളെന്‍

കവിളിണകളിലൊരു മധുരനൊമ്പരമാണിപ്പോഴും.


ഗണിതമൊരു ദുര്‍ഗണമായെന്നിലാവസിച്ചപ്പോഴും നിന്‍

അവാച്യമാം ഗണിതവാസനയെനിക്കാശ്വാസമായിരുന്നു.

വീട്ടുകണക്കു കോപ്പിയടിക്കാന്‍ നീയെനിക്കാദ്യമവസരം

തരുമ്പോഴൊക്കെയും നിന്‍ സൌഹൃദമെനിക്കെത്രയാശ്വാസമായ്.


പത്താംതരപ്പരീക്ഷയില്‍ നീയെന്നെ പിന്തള്ളിയപ്പോഴും

നിന്‍ വിജയത്തിലാഹ്ലാദിച്ചു ഞാനൊരുപാടൊരുപാട്.

അന്ന് നിന്റച്ഛന്‍റെ കണ്ണില്‍ നിന്നും കൈക്കോട്ടില്‍ വീണു ചിതറിയ

ആഹ്ലാദാശ്രുക്കളെന്‍ ഹൃദയത്തില്‍ നിറദീപാവലിയായ്.


എന്‍റെ സൈക്കിള്‍ പിന്നെയും നിന്‍റെ പടി കടന്നേറെ നാള്‍..

പൂരങ്ങളും പെരുന്നാളുകളും കളിസ്ഥലങ്ങളും ചുറ്റിക്കാണാ-

നാ സൈക്കിളിന്‍ തണ്ട് വീണ്ടുമിരിപ്പിടമായ് നിനക്കേറെ നാള്‍.

എഞ്ചിനീയറിങ്ങും സയന്‍സുമായുള്ളന്തരത്തിലിണ പിരിഞ്ഞ നാം

പഴയ മുത്തുകുടിയന്‍ മാമ്പഴവും കുറ്റിപ്പെന്‍സിലുമൊക്കെ

പതിയേ മഷിത്തണ്ടാലെന്ന വണ്ണം മായ്ച്ചു കളഞ്ഞില്ല്യേ?


വല്ലപ്പോഴും വരും കത്തുകള്‍ പിന്നെ മെയിലിനു വഴിമാറിയപ്പോഴും

'സൈക്കിളിന്‍ പെഡല്‍, ആക്സിലറേറ്ററായ്' പരിണമിച്ചപ്പോഴും

മനസ്സില്‍ എന്നും പച്ച പുതച്ചു കിടന്നൊരാ സൗഹൃദം

മങ്ങുമെന്നൊരുനാളെന്നൊരിക്കലും നിനച്ചില്ല.


ഏഴു സാഗരം തീര്‍ക്കും മതില്‍ക്കെട്ടിനപ്പുറത്താണെന്നാലും

നിന്‍സ്നേഹവായ്പ്പിന്നുമൊരു സാഗരമായെന്‍ ഹൃത്തില്‍

നിരന്തരമലയടിക്കുന്നിപ്പോഴുമെന്നറിക നീ...


- ജോയ് ഗുരുവായൂര്‍

Saturday, May 5, 2012

തുടങ്ങാന്‍ ഒടുങ്ങുന്ന യാത്രകള്‍



മനസ്സിനെ ഏതെങ്കിലും ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കാനാവാതെ ചന്ദ്രദാസ് താടിയില്‍ കയ്യും കൊടുത്തു പ്രജ്ഞയറ്റവനെ പോലെ ഉമ്മറത്തിണ്ണയില്‍ ഇരുന്നു തുളസി തറയില്‍ എരിയുന്ന വിളക്കിന്‍റെ നാളങ്ങളെ ശ്രദ്ധിക്കാന്‍ ശ്രമിച്ചു.. ഇനി എന്ത്? .. എല്ലാം ഒരു ചിതയായി എരിഞ്ഞടങ്ങിയില്ലേ? ശൂന്യത തളം കെട്ടിയ മുറ്റത്തു അങ്ങിങ്ങായി കൊഴിഞ്ഞു കിടക്കുന്ന ഉണങ്ങിയ മാവിലകളുടെ ഞെരിഞ്ഞമരല്‍ കേട്ടാണ് അവന്‍ സിരസ്സുയര്‍‍ത്തി നോക്കിയത്.

ചന്ദ്രേട്ടന്‍‍... കയ്യിലെ സഞ്ചിയില്‍ എന്തോ കൊണ്ടു വന്നിട്ടുണ്ട്.. അത് പിന്നെ പണ്ടേ ഒന്നും കയ്യില്‍ ഇല്ലാതെ ഈ പടി കയറാറില്ല ചന്ദ്രേട്ടന്‍..

അച്ഛന്‍റെ ഉറ്റ സുഹൃത്തും പിള്ളേച്ചന്‍ എന്ന് എല്ലാവരാലും വിളിക്കപ്പെടുന്നവരുമായ എന്‍റെ പ്രിയങ്കരനായ ചന്ദ്രേട്ടന്‍‍.. പിരിച്ചു വച്ച കൊമ്പന്‍ മീശയില്‍ തടവി എന്‍റെ അരികില്‍ വന്നു ഒരു നിമിഷം എന്നെ മൂകമായി വീക്ഷിച്ചതിന് ശേഷം "എന്താ കുട്ട്യേ.. രാവിലെ തന്നെ ഓരോന്നോര്‍‍ത്തു ഇങ്ങനെ ഇരിക്കണേ? കട്ടന്‍ ചായ ഇതാ തണുത്ത് പച്ചള്ളം ആയല്ലോ മോനെ.. എന്നാ മുഖവുരയോടെ തിണ്ണയില്‍ എന്‍റെ അരികിലായി മുട്ടിയിരുന്നു.. അതിനു പ്രതേകിച്ചു ഒന്നും ഉത്തരം പറയാതെ ഒരു മന്ദസ്മിതം മുഖത്ത് വരുത്താന്‍ ‍ ശ്രമിച്ചു വീണ്ടും തുളസ്സിതറയെ ലകഷ്യമായി ദൃഷ്ടി പായിച്ചു..

ടീപ്പോയില്‍ കിടന്ന പത്രമെടുത്ത്‌ ഒരാവര്‍‍ത്തി വെറുതെ മറിച്ചു നോക്കിയതിനു ശേഷം ചന്ദ്രേട്ടന്‍ തുടര്‍ന്നൂ... "അപ്പൊ നാളെ രാവിലെ കുട്ടി.. ന്‍റെ കൂട്ടത്തില്‍ തീവണ്ടിയാപ്പീസു വരെ വരണം.. പൊന്നമ്മ സാറിനെ കാണാന്‍ പറഞ്ഞിട്ടുണ്ട്.. അവരുടെ മകന്‍ പേര്‍‍ഷ്യയില്‍ ഏതോ വല്ല്യ കമ്പനീല് ജോലി ചെയ്യാണത്രെ.. അല്ലാ .. അവര്‍‍ക്ക് അച്ഛനെ വല്ല്യ കാര്യായിരുന്നേ... ഞാന്‍ എന്തായാലും വാക്ക് കൊടുത്തിട്ടുണ്ട്.. നാളെ നീയ്യ്‌ ന്റൊപ്പം വരണം.. വ്ടെരുന്നു തലപ്രാന്ത് പിടിപ്പിച്ചിട്ട് എന്താ കാര്യം? പോയോരു പോയീ... ഇനിങ്ങനെ ബെജാരായിട്ട് എന്ത് ഗുണം? നാല് ചക്രമെങ്കിലും കയ്യിലാവുംല്ലോ.. അനക്കൊരു ഉഷാറൊക്കെ വരട്ടെ.. അച്ഛന്‍റെ കൂട്ട് ആവാനുള്ളവനാ.. ഇങ്ങനെ ഒറക്കം തൂങ്ങ്യപോലെ ഇരിക്കണേ.. അന്‍റെ ഇരിപ്പ് കണ്ടു ഇതുങ്ങളും വെടക്കാവും അതിനാ ഇങ്ങനെ കുന്തം മിണുങ്ങിയ പോലെ കുത്തിരിക്കണേ? മോനേക്കാള്‍ വല്ല്യ തീയ്യാണ്‌ കുട്ട്യേ.. ന്‍റെ നെഞ്ചിങ്കൂട്ടില്.. ന്‍റെ ചങ്കല്ലേ 'അവന്‍‍' എടുത്തോണ്ട് പോയത്?

സിംതകുട്ട്യേ.. ഈ പടേലങ്ങ ആത്തേക്കു വച്ചോ.. തേങ്ങാപാല്‍ ഒഴിച്ച് കൂട്ടാണ്ടാക്കാനാ കൊണ്ടന്നെ.." അമ്മുചേച്ചിയുടെ അടുക്കള തോട്ടത്തിലെ ഉത്പന്നങ്ങളില്‍ ഒന്ന്.... എത്ര പറഞ്ഞു കൊടുത്താലും 'സിംത' എന്നല്ലാതെ സ്മിതകുട്ട്യേന്നു വിളിക്കാന്‍ അദ്ദേഹത്തിന് നാവു വഴങ്ങില്ല. അവള്‍‍ക്കും അങ്ങനെ അയാള്‍ വിളിക്കുന്നത്‌ കേള്‍‍ക്കാനാണ്‌ ഇഷ്ടവും..

ഞാന്‍ പോകാന്‍ വഴങ്ങുമോ എന്ന ആശങ്കയിലുമുപരി ഈ കുടുംബത്തോടുള്ള സ്നേഹവും അതില്‍ പൊതിഞ്ഞ അധികാരവും നിറഞ്ഞ ആ വാക്കുകള്‍ കേട്ട് അവന്‍ കണ്ണില്‍ നിന്നും അടര്‍‍ന്നു വീണ ഒരു തുള്ളി കണ്ണുനീര്‍ ആരും കാണാതെ വിരലിനാല്‍ ഒപ്പിയെടുത്തു തിരിഞ്ഞു നോക്കി എന്തെങ്കിലും പറയുന്നതിനും മുമ്പ് ചന്ദ്രേട്ടന്‍ പടി കടന്നിരുന്നു.

ആത്മാര്‍ഥതയുടെ പര്യായമാണ് പിള്ളേച്ചന്‍. അച്ഛന്‍റെ കളിക്കൂട്ടുകാരന്‍ എന്നല്ല, അച്ഛന് ഉയരങ്ങളില്‍ എത്താന്‍ ചന്ദ്രേട്ടന്‍റെ പരിശ്രമം ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ
ഒക്കുമായിരുന്നില്ല എന്നുള്ള ഉത്തമ ബോദ്ധ്യം തന്നെയായിരുന്നു അദ്ദേഹത്തോട് എതിര്‍‍ത്തൊന്നും പറയാന്‍ അവനെ പ്രേരിപ്പിക്കാഞ്ഞത്. അച്ഛന് വേണ്ടി പലതും ത്യജിച്ചതിന്‍റെ കൂട്ടത്തില്‍ ജീവിക്കാന്‍ വരെ മറന്നു പോയ മനുഷ്യന്‍‍.. അച്ഛന്‍റെ നിര്‍‍ബന്ധത്തിനു വഴങ്ങിയാണ് നാല്‍‍പ്പത്തിയേഴാം വയസ്സിലെങ്കിലും ഒരു പെണ്ണ് കെട്ടാന്‍ പിള്ളേച്ചന്‍ സമ്മതിച്ചത് തന്നെ..

തീവണ്ടിയാപ്പീസ്സില്‍‍ 'സിഗ്നല്‍ മാന്‍' ആയി 'ഇന്റര്‍വ്യൂനു' പോകാനായി 'സിലിമ' കോട്ടായിയില് കപ്പലണ്ടി വിറ്റ് സ്വരുക്കൂട്ടി വച്ചിരുന്ന പൈസയെടുത്തു അച്ഛന്‍റെ പരീക്ഷ ഫീസ്‌ അടക്കാന്‍ കൊടുത്തു ആ ജോലിയവസരം തുലച്ചത് മുതല്‍‍, തന്‍റെ ചന്ദ്രന്‍ കുഞ്ഞിനു (ചന്ദ്രദാസ്) ഡിപ്ലോമക്ക് സീറ്റ്‌ കിട്ടാനായി സ്വന്തം പറമ്പ് പണയം വച്ചതും കൂട്ടി ആ ത്യാഗങ്ങളുടെ കഥ ഇപ്പോഴും നീളുന്നു തങ്ങളിലൂടെയും....!

ശരിക്കും പറഞ്ഞാല്‍ പിതൃതുല്ല്യം ആയ സ്ഥാനവും സ്നേഹവും മനസ്സറിയാതെ തന്നെ ചന്ദ്രേട്ടന് കൊടുത്തവര്‍ ആണ് ഞാനും സ്മിതകുട്ടിയും. അതെ.. പല്ലുകളിലുള്ള മുറുക്കാന്‍ കറ മനസ്സില്‍ ഒട്ടും പറ്റാത്ത പച്ചയായ ഒരു മനുഷ്യന്‍‍. കൂടെപ്പിരപ്പുകള്‍ക്കുണ്ടാവില്ല ഇത്രയും അര്‍‍പ്പണ മനോഭാവം!

കല്യാണം കഴിച്ചതില്‍ പിന്നെ വീട്ടിലേക്കു വരാനും ഞങ്ങളെ അഭിമുഖികരിക്കാനുമൊക്കെ ഒരു ജാള്യത ആയിരുന്നു എങ്കിലും ജാനകിക്കുട്ടിയുടെ (അമ്മ) അവസരോചിതം ആയ ഇടപെടലുകള്‍ അതിന്‍റെ തീവ്രതയെ കാലാന്തരേ കുറച്ചു കൊണ്ട് വന്നു. ഇപ്പോള്‍ പത്തു വയസ്സുള്ള ഒരു ആണ്‍ കൊച്ചിന്‍റെ അച്ഛന്‍‍. വിവാഹത്തിന് ശേഷം അച്ഛന്‍റെ നിര്‍‍ബന്ധം മൂലം കുറച്ചു സമ്പാദ്യ ശീലം ഒക്കെ ആയിട്ടുണ്ട്. വയസ്സായെങ്കിലും നെഞ്ചില്‍ അല്‍‍പ്പം അല്ലാതെ, മനസ്സിലും തലയിലും ഒട്ടും നര ബാധിച്ചിട്ടില്ല. തൊഴില്‍.. റെയില്‍‍വേ സ്റ്റേഷനില്‍ ചുമട് നീക്കം, പച്ചകറികള്‍ ചന്തയില്‍ എത്തിക്കല്‍‍, ചെറുവക കൃഷി ഇടപാടുകള്‍‍, പിന്നെ പരസഹായം, അമ്പലം, പള്ളി, ഉത്സവം, പെരുനാള്‍‍, നാടകം എന്നിങ്ങനെയായി ആള്‍ 'ഫുള്‍ ബിസി'.

പേര് കേട്ട ആധാരം എഴുത്തുകാരന്‍ ആയിരുന്നു അച്ഛന്‍‍. "അതേയ് ആധാരം എഴ്തുണ്ടെങ്കീ ഭാസ്കരന്‍ തന്നെ എഴുതണം" എന്നൊക്കെ അവസരം കിട്ടുന്നിടതൊക്കെ വച്ച് കാച്ചി അച്ഛന്‍റെ യശസ്സുയര്‍ത്തി ഒരു 'മാര്‍‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്' കൂടി ആവാന്‍ പിള്ളേച്ചന്‍ സമയം വിനിയോഗിച്ചിരുന്നു.

അച്ഛന്‍ നായരും ഇദ്ദേഹം പിള്ളയും ആയ കഥ ഭയങ്കര രസം ആണ്. തങ്ങളുടെ ഉത്ഭവത്തെ കുറച്ചു തന്നെ ഒരു വെളിപാടുമില്ലാതിരുന്ന ഇവര്‍ കവലയില്‍ അറിയപ്പെട്ടിരുന്നത് ഭാസ്കരനും ചന്ദ്രനും ആയിട്ടായിരുന്നു. ആരൊക്കെയോ ഉപേക്ഷിച്ചു എങ്ങനെയൊക്കെയോ ജീവിച്ചു ഒരു നിമിത്തം പോലെ ഒന്നാവാന്‍ സിദ്ധിച്ച യോഗം.

മരിക്കുന്നതിനും ഏതാനും ദിവസങ്ങള്‍‍ക്കു മുമ്പ് രോഗശയ്യയില്‍ വച്ചാണ് അച്ഛന്‍ അവരുടെ കഥ എന്നോട് പറഞ്ഞു തുടങ്ങിയത്.

“അച്ഛന്‍റെ കണ്ണടഞ്ഞാല്‍ പിന്നെ നിനക്ക് അതൊക്കെ പറഞ്ഞു തരാന്‍ പിന്നെ ആരും ഉണ്ടാവില്ല.. മോന്‍ കേള്‍‍ക്കണം അച്ഛന്‍ ആരായിരുന്നു എന്ന്... ചോദിക്കാതെ തന്നെ അച്ഛന്‍ പറഞ്ഞു തുടങ്ങിയത് ശ്രദ്ധയോടെ കതകും ചാരി ഒരു സ്ടൂളില്‍ ഇരുന്നു അദ്ദേഹത്തിന്‍റെ വിറയല്‍ ബാധിച്ച ഇടതു കരം കവര്‍‍ന്നു ചെറുതായി തിരുമ്മിക്കൊടുത്തു ശ്രവിച്ചു കൊണ്ടിരിക്കുമ്പോള്‍ ജനലഴികളിലൂടെ അരിച്ചിറങ്ങുന്ന നേര്‍‍ത്ത സൂര്യ കിരണങ്ങള്‍ ഈറന്‍ അണിഞ്ഞിരുന്ന അച്ഛന്‍റെ കണ്ണുകളില്‍ തട്ടി പ്രതിഫലിച്ചു തന്‍റെ ഹൃദയത്തിന്‍റെ അഗാധതയിലേക്ക്‌ അരിച്ചിറങ്ങുന്ന അനുഭൂതി. അത് അച്ഛന്‍റെ ഗതകാലത്തിലേക്ക് അദ്ദേഹത്തോടൊപ്പം എന്നെയും ആനയിച്ചു.

"ഞാനും ചന്ദ്രനും എന്നാ കണ്ടു മുട്ടിയതെന്നു ഞങ്ങള്‍ രണ്ടു പേര്‍ക്കു പോലും അറിയില്ല എന്ന് വേണം പറയാന്‍‍.. കാര്യവിവരം വച്ച് തുടങ്ങിയപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും രാമന്‍ കര്‍‍ത്തായുടെ ചായക്കടയുടെ പിന്നിലുള്ള അടുക്കള ചായ്പ്പില്‍ പാത്രം മെഴുക്കുന്ന ജോലിക്കാര്‍ ആയിരുന്നു. ആരാണ് ഞങ്ങള്‍‍ക്ക് ഭാസ്കരന്‍‍, ചന്ദ്രന്‍ എന്നൊക്കെ പേരിട്ടത് എന്ന് ഇപ്പോഴും ഞങ്ങള്‍ അതിശയത്തോടെ ഓര്‍‍ക്കാറുള്ള വിഷയം ആണ്. നാട്ടുകാര്‍ വിളിക്കുന്നത്‌ കേട്ട് ഞങ്ങളുടെ പേരുകള്‍ അങ്ങനെയൊക്കെ ആണെന്ന് ഞങ്ങളും വിശ്വസിച്ചു.

പണ്ട് മുതലേ പഠിപ്പിനോടും പുസ്തകങ്ങളോടും ഒന്നും വലിയ കമ്പം ഇല്ലാത്തവന്‍ ആയിരുന്നു അവന്‍‍. എന്നാല്‍ ചായക്കടയില്‍ ദിവസേന വരുന്ന പത്രത്തിലെ വലിയ അക്ഷരങ്ങള്‍ ജോലി ഒഴിയുന്ന നേരങ്ങളില്‍ ഞാന്‍ വായിക്കാന്‍ ശ്രമിക്കുമായിരുന്നു. രാവിലെ ചായ കുടിക്കാന്‍ വരാറുള്ള ദേവസ്സി മാപ്പിളയും പദ്മനാഭന്‍ നായരുമൊക്കെ മറ്റുള്ളവര്‍ കേള്‍ക്കെ പത്രം ഉറക്കെയുറക്കെ വായിക്കുന്നത് (അത് അന്നത്തെ ഒരു രീതി ആയിരുന്നു) ഒത്തിരിയൊത്തിരി ഉത്സാഹതോടെയും കൊതിയോടെയും ഞാന്‍ നോക്കി നില്‍ക്കാറുണ്ടായിരുന്നു. പള്ളിക്കൂടത്തില്‍ പോകാനുള്ള ആഗ്രഹം അങ്ങനെ എന്‍റെ മനസ്സില്‍ മുള പൊട്ടി.. എന്‍റെ ആഗ്രഹങ്ങളുടെ പൂര്‍‍ത്തീകരണം ആണ് സ്വന്തം ജീവിത ലക്‌ഷ്യം എന്ന പോലെതന്നെ ആയിരുന്നു അന്നും ചന്ദ്രന്‍റെ മനോഭാവം.. അദൃശ്യമായ ഒരാത്മബന്ധത്തില്‍ അന്നേ ഉറച്ചു പോയവരാണ് ഞങ്ങള്‍.

ഒരു ദിവസം അവനാണ് അത് രാമേട്ടനോട്‌ പറയുന്നത്.. ആദ്യം എതിര്‍‍ത്തെങ്കിലും കൃഷ്ണനെ പോലെ തന്നെ (രാമേട്ടന്‍റെ മകന്‍‍) ഞങ്ങളെയും കണക്കാക്കി ഞങ്ങളെ രണ്ടിനെയും സായാഹ്ന പള്ളിക്കൂടത്തിലെക്കയക്കാന്‍ അയാള്‍ തീരുമാനിച്ചെങ്കിലും ചന്ദ്രന്‍റെ പള്ളിക്കൂടജീവിതത്തിനു രണ്ടു വര്‍‍ഷത്തില്‍‍ കൂടുതല്‍ ആയുസ്സുണ്ടായില്ല. സിനിമയും നാടും നാട്ടുകാരും നാട്ടുക്കൂട്ടങ്ങളും ഉത്സവങ്ങളും പെരുന്നാളുകളും വാദ്യഘോഷങ്ങളും ഒക്കെ ഒന്നൊഴിയാതെ ആസ്വദിച്ചു നടക്കല്‍ ഒക്കെ ആയിരുന്നു അവനു ഇഷ്ട്ടം.. പലരും അന്ന് അവനോടു ചോദിച്ചായിരുന്നു ഉത്സവങ്ങളുടെ ഒക്കെ തീയതികള്‍ ഉറപ്പു വരുത്തുന്നത് വരെ! അവന്‍ സ്കൂളില്‍ വരാതായപ്പോള്‍ പീരീഡ്‌ കഴിയുമ്പോള്‍ മണിയടിക്കുക എന്ന ജോലി വീണ്ടും കണാരന്‍ ചേട്ടന്‍റെ (പ്യൂണ്‍) ഉത്തരവാദിത്ത്വങ്ങളുടെ ലിസ്റ്റിലേക്ക് കടന്നു കയറി. പിന്നെ ഹെഡ് മാസ്റ്ററുടെ 'ചുവന്ന' ചൂരലിന് ചോരയും മാംസവും അന്ന്യവുമായി.. എത്ര അടിച്ചാലും ചന്ദ്രന്‍റെ കണ്ണില്‍ നിന്നും ഒരു പൊടി പോലും കണ്ണുനീര്‍ വരാറില്ല. പകരം, അടുത്ത ദിവസ്സത്തിലേക്ക് അടി വാങ്ങാനുള്ള വഴികളെ കുറിച്ചായിരിക്കണം അവന്‍ ചിന്തിക്കുന്നുണ്ടായിരിക്കുക..! തെമ്മാടി..". അത് പറയുമ്പോള്‍ അച്ഛന്‍റെ കണ്ണുകള്‍ വല്ലാതെ തിളങ്ങുന്നതായി തോന്നി.. ഗതകാലസ്മരണകളില്‍ മുഴുകി എട്ടു വയസ്സുള്ള ഒരു കുട്ടിയെ പോലെ അച്ഛന്‍ ഒഴുകിക്കൊണ്ടിരുന്നു.

"സ്കൂളില്‍ ചേര്‍‍ത്താന്‍ പോയപ്പോള്‍ വാദ്ധ്യാര്‍, കുട്ടികളുടെ പേരും വിലാസവും ഒക്കെ ചോദിച്ചപ്പോള്‍ ക്ഷണ നേരം പോലും ചിന്തിക്കാതെ രാമേട്ടന്‍ ഞങ്ങള്‍‍ക്ക് സമ്മാനിച്ച വാലുകള്‍ ആണ് ഈ 'നായരും' 'പിള്ള'യുമൊക്കെ. ഈ വിവരം അറിയുന്ന ഒരേ ഒരാള്‍ രാമന്‍ കര്‍‍ത്താ എന്ന ഞങ്ങളുടെ സ്നേഹസമ്പന്നനായ യജമാനന്‍ മാത്രം". അത് പറഞ്ഞപ്പോള്‍ ഒരു മന്ദസ്മിതം അച്ഛന്‍റെ അധരങ്ങളില്‍ നിന്നും ആ ചെറിയ മുറിയില്‍ പരന്നു.

ആ വികാരത്തെ കെടുത്താന്‍ എന്നോണം വന്ന അച്ഛന്‍റെ അടുത്ത വാക്കുകള്‍ ക്ഷണനേരം കൊണ്ട് ആ മുഖത്ത് പഴയ മ്ലാനത തിരികെ കൊണ്ടു വന്നു. അത് മറ്റൊന്നും ആയിരുന്നില്ല ... ദീനം വന്നു മരിച്ചു കിടന്ന രാമേട്ടന്‍റെ ജഡത്തിനടുത്തിരുന്നു അന്ന് വാ തോരാതെ കരഞ്ഞ മൂന്നു കുട്ടികളെ കുറിച്ചുള്ള പ്രതിപാദ്യം തന്നെ. അച്ഛനും അമ്മയും ഇല്ലാതിരുന്ന ഇവരുടെ എല്ലാമായിരുന്ന രാമേട്ടന്‍റെ വിയോഗം അക്ഷരാര്‍‍ത്ഥത്തില്‍ അവരെ ഉലച്ചില്ലെങ്കില്‍ അല്ലേ അത്ഭുതം ഉള്ളൂ..!

പിന്നെ ഒരു ജീവിതം തന്നെ ആയിരുന്നു.. ചായക്കട അധികം താമസിയാതെ തുറന്നെങ്കിലും അധിക കാലം അതിനു ആയുസ്സുണ്ടായില്ല. കൃഷ്ണനും അമ്മയും ലക്കിടിയില്‍ ഉള്ള അമ്മാവന്‍റെ വീട്ടിലേക്കു താമസം മാറ്റി. ചായക്കട അങ്ങനെ ഔസേപ്പ് മാപ്പിളയുടെ പച്ചക്കറി കട ആയി മാറി. എന്ത് ചെയ്യണമെന്നറിയാതെ നിന്ന ഞങ്ങളില്‍ ഒരുവന് പച്ചക്കറി കടയില്‍ ജോലി തരാം എന്ന് ഔസേപ്പ് മാപ്പിള പറഞ്ഞതനുസരിച്ച് എന്‍റെ സ്കൂളില്‍ പോക്കും കണക്കിലെടുത്ത് ചന്ദ്രന്‍ അവിടെ ചേര്‍‍ന്ന് ജോലി ചെയ്തു തുടങ്ങി. വൈകീട്ട് കട പൂട്ടി പഴയ ചായക്കടയുടെ അടുക്കള ചായ്പ്പിലെ ഞങ്ങളുടെ കൊട്ടാരത്തിലേക്ക് അവന്‍ വരുമ്പോഴേക്കും ഭക്ഷണം ഉണ്ടാക്കുക എന്ന ഒരു ജോലി മാത്രമായി എന്‍റെ. എങ്കിലും അവനെന്നെ പൊന്നു പോലെ സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു. അച്ഛന്‍റെ കണ്ണില്‍ നിന്നും അപ്പോള്‍ ധാരയായി വീണ കണ്ണീരിനു ഗൃഹാതുരതയുടെ വിങ്ങലുകള്‍ ആയിരുന്നൂ.

* * * * * * * * * * * * * * * * * * * * * *

“കുട്ടാ.. വാ മോനെ..” കഞ്ഞി വിളമ്പി വച്ച് അമ്മ വിളിക്കുന്നു.. വഴറ്റിയ ഉള്ളിയിലേക്ക് വേവിച്ച ചേന ചേരുന്ന ഗന്ധം നാസാരന്ധ്രങ്ങളിലൂടെ അല്‍‍പ്പം മുമ്പ് പ്രവേശിച്ചപ്പോള്‍‍ മുതല്‍ ഈ വിളി പ്രതീക്ഷിച്ചിരുന്നൂ. പാവം അമ്മ.. വലിയൊരു നേരിപ്പോടായിരിക്കും അവരുടെ മനസ്സില്‍ എരിയുന്നുണ്ടാവുക.. എന്നിട്ടും ഒരു തുള്ളി സ്വാന്തനം എകാനുള്ള മനോബലം കൂടി ലഭിക്കുന്നില്ലല്ലോ എന്‍റെ ഈശ്വരാ.. സ്മിതക്കുട്ടി ഉള്ളത് തന്നെ ഒരു ആശ്വാസം.. വിഷമം വരുമ്പോള്‍ അമ്മക്ക് ആശ്വാസത്തിന്‍റെ ഒരു കണികയെങ്കിലും നല്‍‍കാന്‍ അവള്‍‍ക്കാകുന്നുണ്ട്.

ഒരു പ്രവാസി ആവാനുള്ള ആഗ്രഹം ഉണ്ടായിരുന്നത് കൊണ്ടായിരുന്നില്ല ചന്ദ്രേട്ടന്‍റെ ഒപ്പം ഇറങ്ങി തിരിച്ചത്.. അച്ഛന്‍റെ വിയോഗം നിരാലംബത വിതച്ച വീട്ടില്‍ മറ്റൊരു ചോദ്യ ചിഹ്നം ആകാന്‍ മനസ്സ് അനുവദിക്കാതിരുന്നതിനാല്‍ മാത്രം...

ചന്ദ്രേട്ടന്‍റെ സൈക്കിളിന്‍റെ പുറകില്‍ ഇരുന്നു റെയില്‍‍വേ സ്റ്റേഷന്‍ ലകഷ്യമായി നീങ്ങുമ്പോള്‍ അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നതൊന്നും മുഴുവനായി ശ്രദ്ധിക്കാന്‍ അവനു സാധിച്ചിരുന്നില്ല. സ്റ്റേഷന്‍റെ ഒരു മൂലയില്‍ സൈക്കിള്‍ വച്ച് തന്നെയും കൂട്ടി റെയില്‍‍വേ കാന്‍റീനിലെ മര കസ്സേരയില്‍ ഇരിക്കുമ്പോള്‍ അഭിമാനപൂര്‍‍വം തന്‍റെ ചിരപരിചിതര്‍‍ക്ക് ചന്ദ്രദാസിനെ പരിചയപ്പെടുത്തി കൊടുത്തു കൊണ്ടിരുന്ന ചന്ദ്രേട്ടന്‍റെ മുഖം ഒരു ജേതാവിന്‍റെതു പോലെ തോന്നിച്ചു. "അറിയോ? മ്മടെ വാസ്കരന്റെ മോനാ .. എഞ്ചിനീയര്‍ .. ഫസ്റ്റ് ക്ലാസ്സില്‍ അല്ലേ പാസ്സായത്‌!! .. അച്ഛന്‍റെ മോന്‍ തന്നെ.! മിടുക്കനാ.. ദാ മോനേ ഈ ചായേം പരിപ്പുവടേം കഴിച്ചിവ്ടെ ഇരിക്ക്,. ചന്ദ്രേട്ടന്‍ ദേ വന്നൂ.. മലബാര്‍ പ്പൊ വരും.. കൊറച്ചു പച്ചക്കറി എറക്കിടണം.. അപ്പോഴേക്കും പൊന്നമ്മ സാറും വരും.. "

ചന്ദ്രേട്ടന്‍ പ്ലാട്ഫോമിലെ തിരക്കിനിടയില്‍ ഒരു ചുവന്ന തലപ്പാവ് പോലെ മറഞ്ഞുപോയപ്പോള്‍ കാന്റീനും ഏറെകുറെ വിജനമായിരുന്നു. പുറത്തു, സ്ഥിരം ബോഗികളില്‍ ചാടിക്കയറാനായി മലബാര്‍ എക്സ്പ്രസ്സ്‌ന്‍റെ വരവും കാത്തു വെമ്പല്‍ കൊണ്ട് നില്‍‍ക്കുന്ന ജനതതി. ഒരു പരിപ്പുവട എടുത്തു വായിലേക്ക് അടുപ്പിക്കുന്ന നേരത്താണ് പുറത്തു നിന്നും തന്നെ സാകൂതം വീക്ഷിച്ചു കൊണ്ടിരിക്കുന്ന നാല് കണ്ണുകളിലേക്കു അവന്‍റെ ദൃഷ്ടികള്‍ പതിഞ്ഞത്.

മുഷിഞ്ഞു കീറി മുട്ടോളം എത്തുന്ന വലിയൊരു കുപ്പായം ധരിച്ച ഒരു ആണ്‍‍കുട്ടിയും കുടുക്കുകള്‍ പോയ നിക്കര്‍ വലിച്ചു കുത്തി മൂക്കിള്‍ നിന്നും കുടുകുടാന്നു ഒഴുകുന്ന മൂക്കള കൈകൊണ്ടു തൊടാതെ 'കണ്ട്രോള്‍"‍ ചെയ്യാന്‍ പാട് പെട്ടുകൊണ്ടിരിക്കുന്ന സമപ്രായക്കാരനായ മറ്റൊരുവനും. അവരുടെ വീക്ഷണോദ്ദേശ്യം മനസ്സിലാക്കാന്‍ അവനധികം പാട് പെടേണ്ടി വന്നില്ല. കഴിക്കാനെടുത്ത പരിപ്പുവട തിരികെ കടലാസ്സു പ്ലേറ്റിലേക്ക് വച്ച് അവര്‍‍ക്ക് നേരെ നീട്ടി. തിളങ്ങുന്ന കണ്ണുകളോടെ ഒരൊറ്റ കുതിക്കലിനു അത് കൈക്കലാക്കി ഒന്നു നന്ദി പൂര്‍‍വകമായി നോക്കുക വരെ ചെയ്യാതെ പ്ലാട്ഫോമിലെ തിരക്കില്‍ നിന്നും ഒഴിഞ്ഞ ഏതോ കോണിലേക്ക് അവര്‍ ഓടി മറയുന്നത് കൌതുകത്തോടെ നോക്കിയിരിക്കേ മലബാര്‍ എക്സ്പ്രസ്സ്‌ ചൂളവുമടിച്ച് പ്ലാറ്റ്ഫോമില്‍ നിന്നും കിതച്ചു നിരങ്ങി നീങ്ങി തുടങ്ങിയിരുന്നു.

- ജോയ് ഗുരുവായൂര്‍

Tuesday, May 1, 2012

സുപ്രഭാതം


സുപ്രഭാതം

കിഴക്ക് മൊട്ടക്കുന്നിന്‍ പുറത്തെ കറുകനാമ്പുകളില്‍

ഉതിരാന്‍ മടിച്ചേതാനും ഹിമകണങ്ങള്‍ പിടിച്ചിരുന്നൂ

നിദ്ര വിട്ടുണര്‍ന്ന ചെറുകിളികള്‍ കളകളാരവം കൂട്ടാന്‍

നീരോലി ചെടികളില്‍ നിരന്നിരുന്നൂ

അല്‍പ്പം മുമ്പ് വിടര്‍ന്ന ചെമ്പരത്തിപ്പൂക്കളും

അതിനിടയിലഴക്‌ പരത്തിയ പിച്ചകപ്പൂക്കളും

കിഴക്കിന്‍ ശീവേലി ദര്‍ശനത്തിനൊരുങ്ങവേ

കൂട് വിട്ടു മൂവാണ്ടന്‍ മാവിലിരുന്ന കുയില്‍

കണ്ഠശുദ്ധിക്കായി നാലിളം തളിര്‍ കൂടിയകത്താക്കി

ഗാന്ധര്‍വ സംഗീതം മുഴക്കാനൊരുങ്ങീ

ചിറകടിച്ചുണര്‍ന്ന പൂവ്വന്‍ കോഴികള്‍

ചുവടു വച്ച് പ്രഭാതഭേരിക്ക് വട്ടം കൂട്ടി

ചമ്പത്തെങ്ങിന്‍ തലപ്പിലെ കമ്പിന്‍ കൂട്ടില്‍ കാക്കക്കുഞ്ഞുങ്ങള്‍

ഇമ്പമില്ലാത്ത സ്വരത്തിലെന്തോ ഉരക്കാന്‍ ശ്രമിച്ചൂ

രാത്രി മുഴുവനുമുറക്കമൊഴിച്ച പാണ്ടന്‍ നായയൊന്നു

മൂരി നിവര്‍ന്നു പകലോനെയെതിരേല്‍ക്കാനൊരുങ്ങീ

അരയാലിന്‍ ചില്ലകളിലായിരം വവ്വാലുകള്‍

രാത്രിസഞ്ചാരം കഴിഞ്ഞു തലകീഴായി തൂങ്ങി

വാഴക്കൂമ്പിലെ കറ ചുവയ്ക്കുന്ന മധു നുകര്‍ന്നുന്മാദനായ നരിച്ചീറൊരു

ഒരു കുടശ്ശീലക്കഷണം കണക്കെയുത്തരത്തില്‍ പറ്റി

പൊരുന്നയിരുന്ന തള്ളക്കോഴി തന്‍ ചിറകിനടിയില്‍ നിന്നുമൊ-

രനുസരണയില്ലാ കോഴിക്കുഞ്ഞ് പുറത്തേക്ക് തല നീട്ടി

അമ്മിഞ്ഞ കുടിക്കാനക്ഷമനായൊരു മൂരിക്കുട്ടന്‍

തൊഴുത്തില്‍ കറവക്കാരനെയും കാത്തു നിന്നു

പാതയരികിലെ യക്ഷിപ്പാലകള്‍ സുഗന്ധം തീര്‍ന്ന

പാതി പൂക്കളും പാതയില്‍ വിതറി

മലയിറങ്ങി വന്നൊരു മന്ദമാരുതന്‍

പിച്ചകപ്പൂക്കളുടെ മനംമയക്കും ഗന്ധം പേറി

കുളിര് കോരിയിട്ടൊഴുകാന്‍ തുടങ്ങീ

സംഗീത സദസ്സ് തുടങ്ങാനിനിയേറെയില്ല നേരം

പൂവന്‍ കോഴിയുടെ വിളംബരാനന്തരം

കിളികളും കാക്കകളും കുയിലുകളുമൊത്തുള്ള

നാദബ്രഹ്മസദസ്സിനായി പ്രകൃതി കാതോര്‍ത്തൂ

കിഴക്കതാ ഇരുളു കീറിമുറിച്ചറിവിന്‍ കിരണങ്ങളുയര്‍ന്നൂ ‍

കഴുത്തു കുറുക്കി ചിറകു വിരിച്ച് പൂവന്‍ കോഴിയിതാ

പ്രകൃതിയാമുല്‍പ്പാദനശാലയില്‍ പ്രഭാതഭേരി മുഴക്കീ

ഒരുങ്ങിയിരുന്ന പ്രകൃതി ഗായകര്‍ മധുരസംഗീതമൊഴുക്കീ

ഇരുള്‍ മാറിയ ഭവനങ്ങളിലെ തഴപ്പായകളില്‍

നിന്നൊരായിരം കോട്ടുവായകളുയര്‍ന്നൂ

മാണിക്യം തോല്‍ക്കും പൊന്‍ശോഭയിലിതാ

അഖിലലോകനായകനെഴുന്നെള്ളിയിരിക്കുന്നൂ

പാലപ്പൂക്കള്‍ വിരിച്ച പാതയിലൂടെയവര്‍ മന്ദം

പശ്ചിമം ലക്ഷ്യമാക്കി പ്രയാണം തുടങ്ങീ.

- ജോയ് ഗുരുവായൂര്‍

Sunday, April 29, 2012

പ്രണയവര്‍ണ്ണങ്ങള്‍


പ്രണയവര്‍ണ്ണങ്ങള്‍
ചെറു കിളിപ്പാട്ടില്‍ ‍  
ചെറു ചില്ലക്കാറ്റില്‍ 
ചിരിമണി കിലുങ്ങിയല്ലോ നിന്‍
അരമണി കിലുങ്ങിയല്ലോ

കിളിച്ചുണ്ടന്‍ മാവില്‍
കിളികള്‍ തന്‍ മേളം 
കുയിലിനും പാട്ടുണ്ടല്ലോ ഇളം 
കുയിലിനും പാട്ടുണ്ടല്ലോ
           
പുഴയൊരു ഗീതം 
അലയൊരു രാഗം 
തുളുമ്പിക്കൊണ്ടൊഴുകുന്നല്ലോ വീണ്ടും       ‍    
തുളുമ്പിക്കൊണ്ടൊഴുകുന്നല്ലോ

മാനത്തിന്‍ മൂടല്‍ 
മഴയുടെ മൂളല്‍ 
ചിലങ്ക കെട്ടീടുന്നല്ലോ നീയും 
ചിലങ്ക കെട്ടീടുന്നല്ലോ

പൊന്‍പൂവിന്‍ പൂവിളി 
പൂത്താലത്തില്‍ പുഞ്ചിരി 
പൊന്നണിഞ്ഞീടുന്നല്ലോ നീ 
പൊന്നണിഞ്ഞീടുന്നല്ലോ

ചെഞ്ചുണ്ടില്‍ നിന്‍ ചിരി
എന്‍ ഹൃത്തില്‍ നിര്‍വൃതി 
എന്നില്‍ നീയലിയുന്നല്ലോ എന്നും     
എന്നില്‍ നീയലിയുന്നല്ലോ
 - ജോയ് ഗുരുവായൂര്‍

"മഴവെള്ളം പോലെ ഒരു കുട്ടിക്കാലം"


"മഴവെള്ളം പോലെ ഒരു കുട്ടിക്കാലം"


മുറ്റത്തെ മുത്തശ്ശന്‍ മാവിന്‍റെ  മാങ്ങകള്‍  
മൊത്തം പെറുക്കി മുറിച്ചു ഭുജിച്ചു നാം

മുത്തശ്ശി ചൊല്ലും മുത്തശ്ശിക്കഥകള്‍
മനസ്സിലാവോളം മുകര്‍‍ന്നു രസിച്ചു നാം



കദളി വാഴ തന്‍ കറയുള്ള മധുവിനായ് 
കാലത്തേ മത്സരിച്ചോടി തിമിര്‍‍ത്തു നാം
കൈതപ്പൂമണമോലും നാട്ടു വഴികളില്‍
കളി പറഞ്ഞേറെ കാതങ്ങള്‍ താണ്ടി നാം



പരല്‍ മീന്‍ തുടിക്കും വയല്‍ത്തോടുകളില്‍ 
പായല്‍ വകഞ്ഞൂ ആമ്പല്‍ പറിച്ചു നാം
കുന്നിന്‍ ചെരുവിലെ ചേലുള്ള കാട്ടില്‍
കുന്നിക്കുരു തേടി ഒട്ടൊന്നലഞ്ഞു നാം 



മഴവെള്ളമൊഴുകും നീര്‍‍ച്ചാലിലെത്രയോ    
മൊഞ്ചുള്ള കടലാസ്സു തോണിയൊഴുക്കി നാം
കൊയ്ത്തു കഴിഞ്ഞുണങ്ങിക്കിടന്നീടും
കോള്‍‍പ്പാടത്തെന്നും തലപ്പന്ത് തട്ടി നാം



കടവിലെ കരിങ്കല്‍പ്പടികളിലിരുന്നു
കുഞ്ഞുമീനുകള്‍ നോക്കി രസിച്ചു നാം
തോളോട് തോള്‍ മുട്ടിയിരുന്നന്നു
തറ പറ എന്നെഴുതിപ്പഠിച്ചു നാം



ഓര്‍‍ക്കും തോറും ഓടിയണയുന്നൂ
ഓര്‍‍മ്മകളൊരു കുളിര്‍‍ത്തെന്നലു പോല്‍     
ഓര്‍‍ക്കാതിരിക്കാന്‍ ശ്രമിച്ചാലുമെന്നെന്നും
ഓര്‍‍ത്തു പോകുന്നൂവെന്‍ നഷ്ടബാല്യം 

-
ജോയ് ഗുരുവായൂര്‍

യക്ഷിയും ഞാനും


യക്ഷിയും ഞാനും
കരിമ്പന നാരുകള്‍ വദനത്തിലുരഞ്ഞാ വേളകള്‍
ചാരുതയുറ്റതു തന്നെയായിരുന്നു.
മുത്തു കിലുങ്ങുമാ പാദസ്വനങ്ങളും
കാതിനിമ്പമായിരുന്നേറെ നാള്‍.
വെട്ടിത്തിളങ്ങുമാ അധരപുഷ്പങ്ങളില്‍
പുകക്കറ പുരണ്ട നിമിഷങ്ങളാ-
ലൂര്‍ജിതയായവള്‍ ഞാവല്‍‍പ്പഴച്ചെപ്പടച്ചു.
ലക്ഷ്യമില്ലാതെ പാഞ്ഞൊരു പുഴയായി
ഞാനുമാ ഊഷരഭൂവിലലിഞ്ഞു ചേര്‍‍ന്നു.
അമ്പലമുറ്റത്തെയരയാലില്‍ കണ്ണടച്ചിരുട്ടാക്കി പട്ടാപകല്‍
തല കീഴായി തൂങ്ങിയ വവ്വാല്‍ സുഷുപ്തി തുടര്‍‍ന്നു.
വഴിമാറി വീശിയ കാറ്റിലെപ്പോഴോ
പാലപ്പൂക്കളുടെ മാദകമണം പോയ്പ്പോയതറിയാതെ,
ചുടുരക്തമിറ്റിറ്റായാല്‍‍‍വേര് നനയുന്നതറിയാതെ,
പാല്‍‍നിലാവ് പൊഴിയുന്നോരാ സ്വപ്നരാവൊരിക്കലും
കൊഴിയാതിരിക്കാന്‍ മനസ്സുരുകി ധ്യാനിച്ചു.
ഒരേ നിണം നുകര്‍‍ന്നു നുകര്‍‍ന്ന് നാവു കറച്ച യക്ഷി,
രാത്രിയുടെ അവസാനയാമങ്ങളില്‍ പതിയെ
ആല്‍മരത്തിലെയാത്മാവില്‍ നിന്നിറങ്ങി,
പുതുതായി പൂത്ത പാലപ്പൂക്കള്‍ വിരിച്ച പാതയിലി-
ച്ചിരി ചുണ്ണാമ്പിനായ് അരയില്‍ തിരുകിയ വിറ്റിലയുമായി ‍
വിരിച്ചിട്ട പനങ്കുലയണിഞ്ഞു സുസ്മേരവദനയായി നിന്നു.
- ജോയ് ഗുരുവായൂര്‍             

പള്ളി മണികള്‍

 
പള്ളി മണികള്‍ 

പള്ളി മണിമാളികയില്‍ നിന്നും
അന്നുയര്‍ന്ന ഒറ്റമണി നാദങ്ങള്‍
ഇന്നുമെന്‍ നോവും ഹൃദയത്തില്‍   
ദുഖത്തിന്‍ വെള്ളിടികളായ് 
നിരന്തരം അലയടിക്കുന്നൂ.
     
ഉച്ച വെയിലിന്‍ പ്രകാശത്തില്‍ 
കണ്ണടച്ചിരുട്ടാക്കി ഉറങ്ങിയ മൂങ്ങകള്‍
കാതടക്കും മണിനാദത്തിലിടറി
എന്നെയുരുവാക്കിയ  ആത്മാവിനു കൂട്ടായി    
ലക്ഷ്യമറിയാതെയെങ്ങോ പറന്നൂ.   

എന്നെയൊരു പാടേറ്റിയ തോളുകളിതാ
ശവംനാറിപ്പൂക്കളാലലംകൃതമായി
മെഴുകിന്‍റെയും കുന്തിരിക്കത്തിന്‍റെയും 
സാമ്പ്രാണിയുടെയും ഗന്ധത്തില്‍ മുഴുകി
നിത്യവിശ്രമം തുടങ്ങാനൊരുങ്ങുന്നൂ.
     
വാവിട്ടലക്കും  രക്താംശുക്കള്‍ തന്‍
രോദനങ്ങള്‍ കേട്ടില്ലെന്നു നടിച്ച്,
ശുഭ്രവസ്ത്രധാരിയായി മുടിയും ചൂടി,
ദൂരെയേതോ സ്വര്‍ഗ്ഗമാളിക ലക്ഷ്യമാക്കി,
താതനിതാ പോകാനൊരുങ്ങുന്നൂ.    

പ്രവാസമൊരുക്കിയ അരക്കില്ലത്തില്‍
സന്ദേശം ലഭിച്ച വഴിയോടിയണഞ്ഞിട്ടും,
എന്തേയൊരുവാക്കുച്ചരിക്കാതെ  താതാ
ഏതോ നിശ്ചയദാര്‍ഡ്യത്തിലെന്ന വണ്ണം,
ഞങ്ങളെ കൂട്ടാതെ യാത്രക്കൊരുങ്ങുന്നൂ?
     
തന്‍ അനന്ത സ്നേഹവായ്പ്പുകള്‍
ഒരു കടലായേറ്റു വാങ്ങിയ മക്കള്‍
പൊഴിക്കും കണ്ണുനീര്‍ അലയടിക്കും
സാഗരത്തിലെ കടലാസ്സു തോണിയിലേറി,
തുഴയെറിഞ്ഞകലാനൊരുങ്ങുന്നുവോ?      
എന്നെയേറ്റിയ തോളുകളെന്‍ തോളിലേറി 
ആറടി കീറിയ മണ്ണിലേക്ക് നീങ്ങുമ്പോഴും 
എന്‍ കര്‍ണ്ണങ്ങളെത്ര കൊതിച്ചു താതാ,
നിന്‍ മനസ്സിലെയഴലില്‍ പൊതിഞ്ഞൊരു 
സ്നേഹസാന്ത്വനത്തിന്‍ യാത്രാമൊഴികള്‍. 
  പള്ളി മണിമാളികയില്‍ നിന്നും
അന്നുയര്‍ന്ന ഒറ്റമണി നാദങ്ങള്‍
ഇന്നുമെന്‍ നോവും ഹൃദയത്തില്‍   
ദുഖത്തിന്‍ വെള്ളിടികളായ് 
നിരന്തരം അലയടിക്കുന്നൂ.
  - ജോയ് ഗുരുവായൂര്‍

അടിമയുടെ സങ്കീര്‍ത്തനം


അടിമയുടെ സങ്കീര്‍ത്തനം

അന്തരീക്ഷത്തില്‍ സ്വതന്ത്രമായി വിഹരിച്ചിരുന്ന എന്നെ
വലിച്ചരിചെടുത്തൊരു സ്പടിക കുമിളക്കകത്ത് ജലത്തോടൊപ്പ-
മമര്‍ത്തി ശ്വാസം മുട്ടിച്ചവശനാക്കിയവര്‍,
എന്റെ മനസ്സ് മാത്രം സ്വതന്ത്രനാക്കി

മധുചഷകത്തിലെ തിളങ്ങുന്ന സോമരസത്തില്‍ ഇപ്പോഴിതാ 
ഐസ് കട്ടകള്‍ക്കൊപ്പം ആരോയെന്നെ നിമജ്ജനം ചെയ്തു.  ‍
വീണ്ടും അരോചകത്വത്തില്‍  അസ്വസ്ഥനായ ഞാനൊരു
ചെറുകുമിളയായി ഉപരിതലത്തിലേക്ക് പാഞ്ഞു വന്നു

കണ്ണുകള്‍ തുറന്നോരാശ്വാസവായു എടുക്കുമ്പോഴേക്കും 
ഒരു കാളിദാസ ജന്മം എന്നെയിതാ  
ദാഹാര്‍ത്തനായ ചുണ്ടുകളിലൂടെ വലിച്ചകത്താക്കി
വലിയൊരു കുമിള പോലെയിരിക്കുന്ന തന്‍
ആമാശയത്തിന്‍ ഭിത്തിയില്‍ പറ്റിച്ചു.

അവിടെ ദഹിക്കാതെ കിടക്കുന്ന വറുത്ത
മാംസക്കഷണങ്ങളില്‍ വിങ്ങിയ കരള്‍ ചോര്‍ത്തിയ
കെട്ട പിത്തരസം പുരണ്ട് മനം പുരട്ടും ഗന്ധം നിര്‍ഗമിപ്പിച്ചൂ

തന്നെ തമവല്‍ക്കരിച്ച  വാതായനത്തില്‍ നിന്നും
ഇടയ്ക്കിടെ മുഴങ്ങിക്കേള്‍ക്കുന്ന വികടശബ്ദമൊരു
കവിതയാണോ ഗദ്യമാണോ കഥയാണോ അതോ
പദ്യമാണോ എന്നറിയാതെ ഞാനൊട്ടു കുഴങ്ങീ

മൈഥുനത്തിലകപ്പെട്ട പോല്‍ കറങ്ങിത്തിരിഞ്ഞയെന്‍റെ 
ക്ഷമയുടെ കടും പരീക്ഷണത്തിന്നത് എരിവേകി ഞാന്‍ വലഞ്ഞു
കരളിന്‍റെയും പിത്താശയത്തിന്‍റെയും മോങ്ങലുകള്‍
പശ്ചാത്തല സംഗീതമൊരുക്കിയ ആമാശയഭിത്തിയില്‍ ഞാന്‍
ഇതികര്‍ത്തവ്യാമൂനായി പറ്റിയിരുന്നു വിധിയെ പഴിച്ചു

അപ്പോള്‍ അണപൊട്ടിയൊഴുകി വന്നൊരു      
രാസദ്രവ്യത്തിന്‍ ഗാഡതയല്‍പ്പം  കൂടിയിരുന്നാലും
രണ്ടും കല്‍പ്പിച്ച്  ഞാന്‍ അതിലെന്‍റെ
ചിതറിപ്പോയോരാ കൂട്ടുകാരെ തിരഞ്ഞു.

ഇല്ലാ ഇതിലില്ലായെന്നെയടിച്ചമര്‍ത്തിയിരുന്ന 
ജലത്തിലെയൊരു കണിക പോലും
കരളിന്‍റെ കരച്ചിലിനിതാ കനം വച്ചിരിക്കുന്നൂ  
അത് കേള്‍ക്കാനാവാതെ ഞാനെന്‍റെ
ചെവികള്‍  പൊത്തിപ്പിടിച്ചൂ  

വികടശബ്ദമിതാ വീണ്ടും ഉയരുന്നൂ
ഇത്തവണ എനിക്കു മനസ്സിലായി അത്
കരയുന്ന കരളിനു സ്വാന്തനമേകാനായി
കാളിദാസഭാവന ഞെട്ടിയുണര്‍ന്നതാണെന്ന്

ദഹിക്കാത്ത ആഹാരങ്ങളിതാ വമിപ്പിക്കുന്നൂ
അജീര്‍ണ വാതകങ്ങള്‍ ആമാശയം വീര്‍പ്പിച്ചു കൊണ്ടും
ശ്വാസം മുട്ടിയ നിമിഷങ്ങള്‍ക്കൊടുവിലതാ
ഒരു ചുഴലിക്കാറ്റിന്‍റെ അകമ്പടിയോടെ
വന്ന വഴിയിലൂടെ തന്നെ ഞാന്‍ സ്വതന്ത്രനായിരിക്കുന്നൂ

പോകുന്നതിനു മുമ്പ് ഞാനൊന്ന് തിരിഞ്ഞു നോക്കി
എന്നെ മണിക്കൂറുകള്‍ രാസദ്രവ്യത്തിലിട്ടു വച്ച ആ
അഭിനവ കാളിദാസനെ   .........   
ഊശാന്‍ താടി തടവി ഒരു കയ്യില്‍ എരിയുന്ന ചുരുട്ടും
അതിന്‍ പുകയില്‍ രൂപപ്പെട്ട മേഘത്തിന്‍ നടുക്കിരുന്ന് 
ഇടയ്ക്കിടെ ഏമ്പക്കവും വിട്ടു കൊണ്ടൊരു കടലാസ്സില്‍
കവിതയും കബനിയും കാമിലാരിയുമൊക്കെ
ചേരാത്ത രീതിയില്‍ കൂട്ടിക്കുഴക്കുന്നൂ...

ഭീതിയോടെയെങ്കിലും ചാരത്തു ചെന്നൊന്നു വീക്ഷിച്ചു
തുടക്കവുമില്ലൊടുക്കവുമില്ലാ പിന്നെ
ആര്‍ക്കുമെന്തും ഊഹിക്കാം എന്തെന്നാല്‍     
വായനക്കാര്‍ പറയുമ്പോഴല്ലോ വരികളുടെ അര്‍ഥം
ചില എഴുത്തുകാര്‍ക്കും മനസ്സിലാവുന്നത്..!

തിരക്ക് പിടിച്ച സമയവും പാഴാക്കി
ആശയക്കുഴപ്പത്തിലാവുന്നവരേ
നിങ്ങളോടെനിക്കേറെയുണ്ട്  സഹതാപം     
വീണ്ടും എന്തെങ്കിലും പറ്റുന്നതിനു മുമ്പേ
ഈ കുഞ്ഞുകുമിളയൊന്നു രക്ഷപ്പെട്ടോട്ടെ..

- ജോയ് ഗുരുവായൂര്‍

പ്രണയ നിള ഒഴുകുന്നു പിന്നെയും..


പ്രണയ നിള ഒഴുകുന്നു പിന്നെയും..
 പച്ച പുതച്ചൊരു പുഞ്ച വരമ്പത്ത്
പച്ചയുടുപ്പിട്ട് നീ വരുമ്പോള്
പച്ചക്കതിരിന്വാരിളം ശോഭയില്
പച്ച മരതക വല്ലരി പോല്

പിച്ചക വല്ലി തന്പൂമണം പേറുമാ
പിന്നിയ കൂന്തലിളകീടുമ്പോള്
പാരിന്നഴകായി പീലി വിടര്ത്തീടും
പൊന്മയില്പീലിയായെന്ഹൃദയം

പൊന്മണിത്തംബുരു മീട്ടും നിന്‍ 
പാദസ്വരത്തിന്ശിഞ്ചിതങ്ങള്
പാട വരമ്പത്ത് പാടും കിളികള്തന്
പാട്ടിന്കൊഞ്ചലുകളെന്ന പോലെ

പാതിരാ മുല്ലകള്പൂത്തുലഞ്ഞീടുന്ന  
പാലൊളി പൂനിലാവെന്ന പോലെ
പാലാഴി നൌകയില്പവിഴപ്പളുങ്കുമായ്
പാടി നീയെത്തുന്നു എന്കനവില്‍ 

പാടില്ലെന്നറിഞ്ഞിട്ടും ഏറെ ദിവസ്സങ്ങള്
പാഴാക്കി ഞാന്മോഹ മഞ്ചലുമായ്    
പാടില്ലേ നീയെന്ഹൃദയത്തില്കോറിയ
പ്രണയ ഗീതത്തിന്ഈരടികള്‍  

പാതി വിരിഞ്ഞൊരു പാരിജാതം പോല്
പാടവരമ്പത്ത് നീ വരുമ്പോള്
പാടില്ലാ പാടില്ലായെന്ന് വിലക്കീട്ടും
പാവമെന്ചിത്തം തുടിച്ചീടുന്നൂ

പൊന്നശോകത്തിന്കുടയുടെ കീഴില്
പട്ടില്പൊതിഞ്ഞു നിര്ത്തീടാം ഞാന്
പട്ടാഭിഷേകം നടത്താം നിന്നെയെന്
പട്ടമഹിഷിയായ് വാഴിച്ചീടാം
പേടിച്ചരണ്ടൊരാ മാന്പേടക്കണ്ണുകള്‍   
പൊന്കിനാവിലെന്നെ പുല്കീടുമ്പോള്‍  
പ്രാണനൊഴിയും പോലെയെന്നെഞ്ചകം
പ്രാണേശ്വരിക്കായ് തുടിച്ചീടുന്നൂ
 - ജോയ് ഗുരുവായൂര്‍