Wednesday, December 7, 2016

ജീവിതമോ നീ മരണമോ?! (ഒരു ആസ്വാദനക്കുറിപ്പ്)

ജീവിതമോ നീ മരണമോ?! (ഒരു ആസ്വാദനക്കുറിപ്പ്)
======================
രചന: സച്ചിദാനന്ദന്‍
ജീവിതമോ നീ മരണമോ?
പാതിരായ്ക്കീവിധമെന്നെ വിളിക്കാന്‍
ഏതുകടലില്‍നിന്നേതൊരു കാറ്റില്‍-
നിന്നാരുനീ ആഴമോ പാട്ടോ
എന്തുമധുരമീ ശബ്ദത്തിനെന്തുനിന്‍
ചുണ്ടില്‍, ചിലങ്കയോ തേനോ
ഈറനാം ഇന്നലെ നിന്നുറവങ്ങെന്നു
ചാറല്‍മഴയ്ക്കറിയാമോ
ഏകാന്തതകള്‍തന്‍ ഒന്നാകിലില്‍
പൂവിടും മേഘമല്‍ഹാറോ നിലാവോ
സീതതന്‍ കാര്‍മുടി വീണയായ് മാറ്റിയ
രാവണനോട് ചോദിക്കൂ
വേണമിരുപതു കൈകളെനിയ്ക്കു
നിന്‍ ഓര്‍മ്മതന്‍ സാരംഗി മീട്ടാന്‍
ജീവിതമോ നീ മരണമോ?!..
ജീവിതമോ നീ മരണമോ?
=======================
എന്താണ് ജീവിതം? എന്താണ് മരണം? എന്നുപോലും വിവേചിച്ചറിയാന്‍ സാധിക്കാത്തവണ്ണം ഏകാന്തതയുടെ കടുത്ത വല്മീകത്തിനുള്ളില്‍ നിവസിക്കുന്ന കവിയുടെ (കവിതാനായകന്‍റെ) ചിന്താസരണികളില്‍ വിഘ്നംസൃഷ്ടിച്ചുകൊണ്ട് അനുഭവപ്പെട്ട ഒരു പിന്‍വിളിയില്‍ കവിഹൃദയം അസ്വസ്ഥമാകുന്നു. അപൂര്‍വ്വസുന്ദരമായ ആ സ്വരമാധുരിയില്‍ ആകൃഷ്ടനായ കവിയുടെ ഹൃദയത്തില്‍ പൊടുന്നനേ പ്രണയം ഉറവെടുക്കുന്നുണ്ട്. അതേവരെയുള്ള നിസ്സംഗജീവിതത്തില്‍ പൂര്‍ണ്ണമായും നിഷ്ക്രിയരായിരുന്ന ലൌകികമോഹങ്ങളുടെ ചിതയെരിയലിനെ കെടുത്തിക്കൊണ്ട്, ഒരു നവജീവനേകാനെന്നപോലെ ഒരിക്കലും ആസ്വദിക്കാനാവാതിരുന്നത്രയും മധുരമാസ്മരികത പേറി കാറ്റിന്റെ ചിറകിലേറി വന്ന വന്ന ആ ശീലുകളില്‍ ഹൃദയം ഒരു വേള, മൃഗതൃഷ്ണാത്മകമായ മോഹങ്ങള്‍ക്ക് വശംവദമാകുന്നു. അശോകവനത്തില്‍ ബന്ധനസ്ഥയാക്കപ്പെട്ട സീതയ്ക്ക് തന്നെ പരിണയംചെയ്യാനുള്ള മനംമാറ്റമുണ്ടാകുന്നതും കാത്ത് അക്ഷമനായിരുന്ന രാവണന്‍റെ പ്രണയസങ്കല്പങ്ങള്‍ അധികമാര്‍ക്കും അറിവുണ്ടായിരിക്കുകയില്ല. രാവണന്‍ സീതയെ മോഹിച്ചതുപോലെ, മനസ്സിലിട്ട് പ്രണയിച്ചതുപോലെ, ബഹുമാനിച്ചതുപോലെ അത്രയും അനുരാഗതീവ്രത ഒരു പുരാണകഥാപാത്രത്തിന്റേയും എന്നല്ലാ അഭിനവപ്രണയകഥകളിലെ നായകന്മാരുടേയും മനസ്സില്‍പ്പോലും ഉടലെടുത്തിട്ടുണ്ടാവില്ല. അതിനേക്കാള്‍ തീവ്രമായായിരുന്നു കവിയുടെ ഹൃദയം തുടിച്ചിരുന്നത്. മനസ്സിനെ പ്രതീക്ഷാനിര്‍ഭരമാക്കിയ ആ മധുരതരമായ തോന്നലിനെ അത്യപൂര്‍വ്വമായ ബിംബകല്പനകള്‍കൊണ്ട് സമ്പുഷ്ടമാക്കുന്നുണ്ട് കവിഭാവന. ഈ ജീവിതസായാഹ്നത്തില്‍ (പാതിരാത്രിയില്‍) അപ്രതീക്ഷിതമായി തന്നേത്തേടിവന്ന ആ സുഖകരമായ പ്രതിഭാസം, ഇനിയും ജീവിക്കാനുള്ള പ്രചോദനമായിരിക്കുമോ അതോ, മരണശേഷം ലഭിച്ചേക്കാമെന്നു വിശ്വസിച്ചുവരുന്ന മോക്ഷം ആയിരിക്കുമോ എന്ന് കവി സംശയിക്കുന്നു.
-ജോയ് ഗുരുവായൂര്‍

ആരാണ് നാം?...ഒരു വിചിന്തനം

ആരാണ് നാം?...ഒരു വിചിന്തനം 
============================

എല്ലാവര്‍ക്കും ശുഭപ്രതീക്ഷകളുടെ ഒരു പുതുവര്‍ഷം ആശംസിക്കുന്നൂ..

എന്തൊക്കെ പറഞ്ഞാലും, ഉള്ളിന്റെയുള്ളില്‍ ശുഭപ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നവര്‍ത്തന്നെയാണ് ഓരോ വ്യക്തികളും. കൊട്ടിഘോഷിച്ചില്ലെങ്കിലും, ശാരീരികമായും, മാനസികമായും, സാമ്പത്തികമായും കഷ്ടനഷ്ടങ്ങളില്ലാതെ ജീവിതസംബന്ധിയായ ഇംഗിതങ്ങള്‍ ഏതുവിധേനയും നടപ്പിലാകണമേയെന്നുതന്നെയായിരിക്കും പുതുവര്‍ഷത്തെ വരവേല്‍ക്കുമ്പോള്‍ ഓരോ മനസ്സും ആഗ്രഹിക്കുന്നുണ്ടായിരിക്കുക. 

മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ്. കാലാകാലങ്ങളായി സമൂഹം, ലിഖിതമായും അലിഖിതമായും നിഷ്ക്കര്‍ഷിച്ച സദാചാരനിയമങ്ങള്‍ ബോധപൂര്‍വ്വമല്ലാതെത്തന്നേയും പാലിച്ചുജീവിക്കാനുള്ള ഉള്‍വിളി ഓരോ മനുഷ്യരിലുമുണ്ട്. എന്നാല്‍, ഈ വക നിഷ്ക്കര്‍ഷകള്‍ക്കെതിരെ ചലിക്കുവാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഘടകങ്ങളില്‍ ആകൃഷ്ടരായി ചിലര്‍ ഒഴുക്കിനെതിരെ നീന്താന്‍ ആഗ്രഹിക്കുകയും തദ്ധ്വാരാ, പൊതുജനശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്. ഇതില്‍ വ്യക്തിദ്രോഹത്തില്‍ തുടങ്ങി, രാജ്യദ്രോഹത്തില്‍ വരെ കലാശിക്കുന്ന ഘടകങ്ങളുമുണ്ട്. ഇത്തരക്കാരുടെ മനസ്സില്‍, മുഖ്യധാരയില്‍ ഒഴുകുന്ന എല്ലാവരും കഴിവില്ലാത്തവരും നട്ടെല്ലില്ലാത്തവരുമാകുന്നു. അവിടെയാണിവര്‍ക്ക് തെറ്റുപറ്റുന്നത്. കാലാകാലമായി അനുവര്‍ത്തിച്ചുവരുന്ന, കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങളനിവാര്യമായ, ചില അന്ധമായ സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരെയുള്ള സദ്‌ചിന്തയുണര്‍ത്തുന്ന മഹാത്മാക്കളും, അപൂര്‍വ്വമായി ഇന്നത്തെ സമൂഹത്തില്‍ പ്രത്യക്ഷപ്പെടുകയും കാലാന്തരേ, കവലകളിലെ രക്തസാക്ഷിമണ്ഡപങ്ങളില്‍ കുടിയിരുത്തപ്പെടുകയും ചെയ്യുന്നുണ്ട് എന്നതും വിസ്മരിച്ചുകൂടാ. അവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തിനേരാം..

എപ്പോഴാണ് ഒരു വ്യക്തി തെറ്റുചെയ്യുന്നത്?

പ്രതികൂലമായ സാഹചര്യത്തില്‍ നിലനില്പ്പ്‌തന്നേ ഒരു ചോദ്യചിഹ്നമാവുമ്പോള്‍, സ്വാഭാവികമായും വളഞ്ഞവഴികളിലൂടെയാണെങ്കില്‍ക്കൂടി അതിജീവനത്തിനായുള്ള ശ്രമങ്ങള്‍ നടത്താത്തവര്‍ വിരളമായിരിക്കും. ലക്ഷ്യപ്രാപ്തിക്കുവേണ്ടി, അതേവരെ സ്വായത്തമാക്കി നടപ്പിലാക്കിക്കൊണ്ടിരുന്ന ധാര്‍മ്മികതയെ അല്പനേരത്തേക്ക് അവഗണിക്കാന്‍വരേ പലരും തയ്യാറായേക്കാം. ബഹുഭൂരിപക്ഷവുമടങ്ങുന്ന ഇക്കൂട്ടരെ 'പച്ചയായ മനുഷ്യര്‍' അല്ലെങ്കില്‍ സാധാരണക്കാര്‍ എന്നുവിളിക്കാം. എന്നാല്‍, അഹങ്കാരംമുറ്റി, സ്വാര്‍ത്ഥതാത്പര്യങ്ങളുടെ സംസ്ഥാപനംമാത്രം ലക്ഷ്യമിട്ടുകൊണ്ട്, മറ്റുള്ളവരെ പുച്ഛിക്കുകയും അതേവരെയവരില്‍നിന്നു ലഭിച്ചുകൊണ്ടിരുന്ന സ്നേഹബഹുമാനങ്ങളെ തൃണവത്ക്കരിക്കുകയും ചെയ്തുകൊണ്ട്, വ്യക്തിക്കും സമൂഹത്തിനുമെതിരായി പ്രവര്‍ത്തിക്കുകയും, താന്‍ ചിന്തിക്കുന്നതും ആഗ്രഹിക്കുന്നതുമായ കാര്യങ്ങളും തത്വസംഹിതകളും മറ്റുള്ളവരുടെമേല്‍ അടിച്ചേല്പ്പിക്കാന്‍ ശ്രമിക്കുകയുംചെയ്യുന്ന മറ്റൊരുകൂട്ടരും ഉണ്ട്.. ഇങ്ങനെയുള്ളവരെ വിശേഷിപ്പിക്കുമ്പോള്‍ 'സാമൂഹ്യദ്രോഹികള്‍' എന്നുമാത്രമല്ലാ, 'നന്ദിശ്യൂന്യര്‍, നിര്‍ല്ലജ്ജര്‍ എന്നൊക്കെ ചേര്‍ക്കാം. ഇവരുടെ ചെരുപ്പുനക്കികളായിനടന്ന്‍,   കൂലിവാങ്ങി പാപങ്ങള്‍ ചെയ്യുന്ന മറ്റൊരു ഇത്തിള്‍ക്കണ്ണിഗണവും ഈ  സമൂഹത്തിലുണ്ട്. അവരാണ്  ഗുണ്ടാസംഘം അഥവാ 'കൊട്ടേഷന്‍ ടീം' എന്ന നാമധേയത്തില്‍ അറിയപ്പെടുന്നത്. ഇപ്പറഞ്ഞ മൂന്നുവിഭാഗം വ്യക്തികളുടേയും ആത്യന്തികലക്‌ഷ്യം ഈ സമൂഹത്തില്‍ അവരവരുടെ ഇച്ഛാനുസരണം ജീവിക്കുക എന്നതാണെന്നും ഓര്‍ക്കുക. ബഹുജനം പലവിധം.

എന്തും പരിധിവിട്ട് അധികമാകുമ്പോഴോ അല്ലെങ്കില്‍ കുറയുമ്പോഴോ ആണ് മനുഷ്യരുടെ മനസ്സില്‍ പാപചിന്തകള്‍ ഉടലെടുക്കുന്നത്. ഏറ്റക്കുറച്ചിലുകളില്ലാതെ സമാന്തരജീവിതം നയിക്കുന്നവര്‍ക്ക് ജീവിതത്തില്‍ സന്തോഷസമാധാനങ്ങള്‍ ഉണ്ടാവുമെന്നുസാരം. അപ്പോള്‍ ധനവും പ്രശസ്തിയും കിട്ടാന്‍വേണ്ടി മനുഷ്യരിത്രയും കിടന്നുകഷ്ടപ്പെടുന്നത് ജീവിതത്തില്‍ അവരറിയാതെ അസമാധാനം ക്ഷണിച്ചുവരുത്താനാണെന്നും ഊഹിക്കേണ്ടിയിരിക്കുന്നു. അതേ, അതുതന്നെയാണ് സംഭവിക്കുന്നതും. ഒരു വെടിമരുന്നുകൂനയുടെ മുകളിലിരുന്നുവിയര്‍ക്കുകയാണ് എല്ലാ "പണച്ചാക്കുകളും" അവരുടെ മനസ്സില്‍ ഒട്ടുമേ ശാന്തിയില്ലാ..

ലോകം വെട്ടിപ്പിടിക്കാന്‍ തുനിഞ്ഞിറങ്ങിയ അലക്സാണ്ടര്‍ചക്രവര്‍ത്തിക്ക് മാനസാന്തരമുണ്ടായപ്പോള്‍ അദ്ദേഹം പറഞ്ഞു. താന്‍ മരിച്ചാല്‍, തന്‍റെ രണ്ടുകൈകളും പുറത്തേക്കുനീട്ടിവെച്ച് പ്രദര്‍ശിപ്പിച്ചുകൊണ്ടായിരിക്കണം ശവശരീരം അടക്കാനായി കൊണ്ടുപോകേണ്ടത്. മനുഷ്യന്‍ വെറുംകൈയോടെ വരുന്നു, വെറുംകൈയോടെത്തന്നെ പോകുന്നു എന്ന് ലോകജനതയെ ധരിപ്പിക്കാന്‍വേണ്ടിയായിരുന്നു അദ്ദേഹം അന്ത്യാഭിലാഷമായി അങ്ങനെ പറഞ്ഞുവെച്ചിരുന്നത്. 

മനുഷ്യജീവിതം ക്ഷണികമാണ്. ആ ജീവിതത്തിനിടയില്‍ ഒരുതരത്തിലും കൊക്കിലൊതുങ്ങാത്തത് കൊത്താനോ, മറ്റുള്ളവരുടെ മനസമാധാനംകളയാനോ നമ്മള്‍ ശ്രമിക്കരുത്, മറിച്ച് നമ്മേനോക്കി മന്ദസ്മിതംതൂകുന്ന മുഖങ്ങളെ ആവോളം സമ്പാദിക്കാനുള്ള പരിശ്രമങ്ങളാണ് ഈ എളിയജീവിതത്തിലുടനീളം നടത്തേണ്ടത്. അങ്ങനെയാവുമ്പോള്‍ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിത്യശോഭയോടെ വിളയാടും.
നമ്മള്‍ എത്രയധികം സ്നേഹിച്ചിട്ടും വിശ്വസിച്ചിട്ടുംകൂടി, തരംകിട്ടുമ്പോള്‍ നമ്മളെ ഭരിക്കാനും വഞ്ചിക്കാനും ശ്രമിക്കുന്നവരുണ്ട്. അത്തരക്കാരെ തിരിച്ചറിയുകയും അവരില്‍നിന്നു അകലംപാലിക്കാന്‍ ശ്രമിക്കുകയുംചെയ്യേണ്ടത് അത്യന്താപേക്ഷിതം. സ്വാര്‍ത്ഥരും ചൂഷകരുമായ ഇത്തരം ദുഷ്ടാത്മാക്കള്‍ നമ്മളോട് ചിരിച്ചുകാണിച്ചും ഏറ്റവും വിശ്വസ്തരാണെന്നു നടിച്ചും, ആവോളം പുകഴ്ത്തിപ്പറഞ്ഞും   കുട്ടിക്കുരങ്ങനേകൊണ്ട് ചുടുചോറുവാരിക്കുന്നതുപോലെ നമ്മളാല്‍ അവര്‍ക്കുവേണ്ടകാര്യങ്ങള്‍ ചെയ്യിപ്പിച്ചെടുക്കുകയും, ഒടുവില്‍, അതിന്‍റെപേരില്‍ മറ്റുള്ളവരുടെ ശത്രുതകള്‍ അകാരണമായി നേടിത്തരികയും ചെയ്യും. നമ്മുടെ അപദാനങ്ങളെ വാഴ്ത്തുമ്പോഴും നമ്മളറിയാതെ നമ്മുടെ അഭ്യുദയകാംക്ഷികളെ നമുക്കെതിരെ അല്പാല്പമായി തിരിച്ചുകൊണ്ടിരിക്കാനും ഇവര്‍ മടികാണിക്കില്ലാ. തിരിച്ചറിയാന്‍ വൈകുംതോറും ഒരു ആത്മഹത്യയുടെ വക്കോളംവരെ നമ്മളെയിവര്‍ കൊണ്ടുചെന്നെത്തിച്ചേക്കാം. സൂക്ഷിക്കുക.

ആരാണ് നാം? എന്ന ചോദ്യത്തിനുത്തരം ലഭിക്കണമെങ്കില്‍ എങ്ങനെയായിരിക്കണം നാം എന്നത് ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. എത്രനല്ല സുഹൃത്തുക്കളോ ബന്ധുക്കളോ ആണെങ്കില്‍ക്കൂടി അവരുടെ വ്യക്തിത്വത്തിലേക്ക് കൈകടത്താനോ അതിനെ തേജോവധംചെയ്യാനോ തുനിഞ്ഞാല്‍ ബന്ധങ്ങളുടെ ശിഥിലീകരണം ആരംഭിക്കുകയായി. ഏതൊരു വ്യക്തിക്കും ജീവിതത്തില്‍ അല്പസ്വല്പം സ്വസ്ഥത ആവശ്യമാണ്‌. ഏതുനേരവും ഒരു വ്യക്തിയെ മാനസികമായി കൈയടക്കിവയ്ക്കുകയും അവര്‍ക്ക് സ്വതന്ത്രമായി ശ്വാസംകഴിക്കാന്‍വരേ സാധിക്കാത്തവിധത്തില്‍ അവരുടെ ഓരോ ചലനങ്ങളും അറിയാനും നിയന്ത്രിക്കാനും ശ്രമിക്കുകയും ചെയ്യുമ്പോള്‍ ആത്യന്തികമായി ആ വ്യക്തിയില്‍ അമര്‍ഷം രൂപംകൊള്ളുന്നു. ഇന്ന് അനേകം കുടുംബങ്ങളില്‍ അശാന്തി വിളയിപ്പിക്കുന്നത് ഈ പ്രവണതയാണ്. അമിതമായ വാത്സല്യമോ സ്നേഹമോ, അഥവാ അകാരണമായ സംശയമോ ആയിരിക്കാം ഇതിനു ഹേതു. അപ്പോള്‍, സ്നേഹബന്ധങ്ങളിലെ നമ്മുടെ സ്വാധീനം ഏതു തരത്തിലുള്ളതാവണമെന്ന് നാം കാര്യമായി വിലയിരുത്തേണ്ടിയിരിക്കുന്നു.

ഒരു വ്യക്തിയെ നാം മനസ്സുകൊണ്ട് നന്നായി സ്നേഹിക്കുന്നുണ്ടെങ്കില്‍ അയാളുടെ ഏതെങ്കിലും പ്രവൃത്തിയില്‍ സംശയത്തിന്‍റെ ഒരു ലാഞ്ചനപോലും നമ്മള്‍ പ്രകടിപ്പിക്കരുത്‌. പ്രവൃത്തികളില്‍ സംശയംതോന്നുന്ന അവസരങ്ങളില്‍ മറ്റേതെങ്കിലും വഴികളിലൂടെ അവയെ പരിശോധിച്ച് തൃപ്തിപ്പെടാന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത്. നേരിട്ടു സംശയങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ നിഷ്ക്കളങ്കഹൃദയങ്ങളില്‍ അത് ആഴത്തിലുള്ള മുറിവേല്പ്പിക്കുകയും ഭാവിയില്‍ സ്നേഹബന്ധങ്ങള്‍ക്ക്‌ ഉലച്ചിലുണ്ടാക്കാന്‍ അത് വഴി തെളിക്കുകയും ചെയ്യും.

നാം സ്നേഹിക്കുന്ന വ്യക്തി, നമ്മളറിയാതെ നമ്മളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ് എന്ന്‍ തെളിവുകള്‍സഹിതം ബോദ്ധ്യപ്പെടുകയാണെങ്കില്‍ ആ നിമിഷംതന്നേ അയാളുമായുള്ള ബന്ധങ്ങള്‍ നിറുത്തണം. ഈ തെളിവുകളെന്നുപറയുന്നത് മറ്റുള്ളവരുടെ പരദൂഷണങ്ങളോ നമ്മുടെത്തന്നേ മനസ്സില്‍ രൂപപ്പെടുന്ന ഊഹാപോഹങ്ങളോ ആവരുത്. രണ്ടുവ്യക്തികള്‍ തമ്മിലുള്ള ഉറച്ച സുഹൃദ്ബന്ധങ്ങളില്‍ വിള്ളല്‍വീഴ്ത്താനായി ചെന്നായ്ക്കളെപ്പോലെ തക്കംപാര്‍ത്തിരിക്കുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ടെന്ന്‍ എപ്പോഴും ഓര്‍ക്കുക. പരദൂഷണങ്ങള്‍ ആസ്വദിക്കുന്ന സ്വഭാവം നമ്മളെ അനാവശ്യമായ കുഴപ്പങ്ങളില്‍ കൊണ്ടുചാടിക്കുകയേ ഉള്ളൂ. ഇന്നത്തെ കമ്പ്യൂട്ടര്‍ യുഗത്തില്‍ മനസ്സുവെച്ചാല്‍ തെളിവുകളായി എന്തും ഏതും അനായാസേന സൃഷ്ടിച്ചെടുക്കാവുന്നതേയുള്ളൂ. നമ്മുടെ ചെവിയില്‍പതിക്കുന്ന വാക്കുകളുടെ നിജസ്ഥിതി മനസ്സിലാക്കാനുള്ള സഹിഷ്ണുതയും ക്ഷമയും നമ്മുക്ക് ഉണ്ടാവേണ്ടതുണ്ട്. നമ്മളെ വഞ്ചിക്കുന്നു എന്ന് നമ്മള്‍ വിശ്വസിക്കുന്ന വ്യക്തിയൊരുപക്ഷേ  തികച്ചും നിഷ്ക്കളങ്കമായ മനസ്സിന്‍റെ ഉടമയാണ് എങ്കില്‍ അതുമൂലമുണ്ടാവുന്ന കുഴപ്പങ്ങളുടെ പ്രത്യാഘാതങ്ങള്‍ താങ്ങാന്‍ നമുക്കും ആ വ്യക്തിക്കും ആയെന്നുവരില്ലാ.തെറ്റിദ്ധാരണകള്‍ നമ്മുടെ മനസ്സില്‍ വാഴാതിരിക്കട്ടേ. വിശ്വാസത്തില്‍ പൂര്‍ണ്ണമായും അധിഷ്ഠിതമായിരിക്കണം സ്നേഹബന്ധങ്ങള്‍. വിശ്വാസമാകുന്ന മൂലക്കല്ലില്‍നിന്നു പടുത്തുയര്‍ത്താത്ത ബന്ധങ്ങള്‍, പൂഴിമണലില്‍ പടുത്തുയര്‍ത്തിയ മനോഹരസൌധങ്ങള്‍ക്ക് സമാനം. ഒരു ചെറിയ കാറ്റിലോ ഭൂമികുലുക്കത്തിലോ അവ നിലംപൊത്തും.

മറ്റുള്ള വ്യക്തികളുടെ കഴിവില്‍ നമുക്ക് അസ്വസ്ഥതകള്‍ ഉണ്ടാവുമ്പോള്‍ സ്വാഭാവികമായും ആ വ്യക്തികളെ പൂര്‍ണ്ണമായി സ്നേഹിക്കാന്‍ നമ്മുടെ മനസ്സിനാവില്ല. കഴിവുകളില്‍ ചിലത് ജന്മനാ ഉണ്ടാവുന്നതും ചിലവ സ്വപ്രയത്നംകൊണ്ടു വളര്‍ത്തിയെടുക്കുന്നതുമാണ് എന്ന യഥാര്‍ത്ഥ്യം നമ്മള്‍ മനസ്സിലാക്കിയാല്‍ ആ ബലഹീനതയില്‍നിന്നു രക്ഷ നേടാം. മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള മനസ്സാണ് കെട്ടുറപ്പുള്ള ബന്ധങ്ങള്‍ക്ക് വഴിതെളിക്കുന്നത്. കഴിവുള്ളവരെ മാതൃകയാക്കിയും സംശയദുരീകരണങ്ങള്‍ നടത്തിയും അലസതകളഞ്ഞ് സ്വപ്രയത്നത്താല്‍ ഓരോരുത്തര്‍ക്കും കഴിവുകള്‍നേടാന്‍ സാധിക്കും. ഈ ലോകത്തില്‍ അസാദ്ധ്യമായത് ഒന്നുമില്ലെന്നാണല്ലോ.
ഉപദേശം കേള്‍ക്കുകയെന്നത് ഏറ്റവും വിരസമായ ഒരു സംഗതിയാണ്. എന്നാല്‍, അറിവുള്ളവരുടെ ഉപദേശങ്ങള്‍ കേള്‍ക്കുന്നതും അവ പ്രാവര്‍ത്തികമാക്കുന്നതും ജീവിതവിജയങ്ങള്‍ കൊയ്യാന്‍മാത്രമേ ഉപകരിക്കൂ എന്നുനാം മനസ്സിലാക്കണം. നമ്മളില്‍ ഭൂരിഭാഗവും കൂപമണ്ഡൂകങ്ങളാണ്. നമ്മുടെ ജീവിതവഴിത്താരയില്‍ സ്വായത്തമാക്കിയ കാര്യങ്ങളില്‍മാത്രം ന്യായവും സംതൃപ്തിയും കണ്ടെത്തുന്ന പ്രവണത മിക്കവരിലുമുണ്ട്. തനിക്ക് അറിവില്ലാത്ത കാര്യങ്ങള്‍ പ്രായഭേദമെന്യേയുള്ളവര്‍ പറയുന്നതും ഉപദേശിക്കുന്നതുമൊന്നും ഈ മര്‍ക്കടമുഷ്ടിക്കാര്‍ ഗൗനിക്കാറില്ല. ഇത്തരം സ്വഭാവമുള്ളവരുടെ ജീവിതം ഒരിക്കലും ഭാവിയില്‍ ഉന്നതനിലവാരം പുലര്‍ത്തുകയില്ലാ. അവര്‍ കിണറ്റിലെ തവളകളായിത്തന്നേ ജീവിക്കുമ്പോള്‍ അവരെ ആശ്രയിച്ചുകഴിയുന്ന മറ്റുള്ളവരും അങ്ങനെത്തന്നെയായിത്തീരാന്‍ നിര്‍ബന്ധിതരാകുകയാണ് എന്നകാര്യവും ഇവര്‍ വിസ്മരിക്കുന്നു. നമ്മുടെപോലെതന്നേ ചിന്തിക്കാനും അപഗ്രഥിക്കാനുമുള്ള കഴിവുള്ളവര്‍തന്നെയാണ് നമ്മളിടപഴകുന്ന ഓരോരുത്തരുമെന്നബോധം നമ്മിലുഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. മറ്റുള്ളവരുടെ വ്യക്തിത്വത്തെ അംഗീകരിക്കാന്‍ മനസ്സില്ലാത്തവര്‍ക്ക് എന്തു വ്യക്തിത്വമാണു അവകാശപ്പെടാനുള്ളത്? നമ്മള്‍ മറ്റുള്ളവരെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്‌താല്‍മാത്രമേ അവരുടെ അംഗീകാരവും ബഹുമാനവും നമുക്കും ലഭിക്കൂ എന്നുമനസ്സിലാക്കുക. അതല്ലാത്ത സമീപനങ്ങള്‍ തികച്ചും സ്വാര്‍ത്ഥപരമാണ്.

പരിഹാസം എന്നത് നമ്മുടെ മനസ്സിന് ഏറ്റവുംകൂടുതല്‍ ആഘാതംസംഭവിപ്പിക്കുന്ന സംഗതികളില്‍ ഒന്നാണ്. പ്രത്യേകിച്ച്, നമ്മള്‍ സ്നേഹിക്കുന്നവരില്‍നിന്നു തമാശക്കാണെങ്കില്‍ക്കൂടി മറ്റുള്ളവരുടെമുന്നില്‍ നമ്മള്‍ പരിഹാസപാത്രമാകുമ്പോള്‍ നമ്മളറിയാതെ ആ വ്യക്തികളോടുള്ള അമര്‍ഷം മനസ്സില്‍ നുരഞ്ഞുതുടങ്ങും. പിന്നീടത് ബന്ധങ്ങളുടെ മൂല്യച്യുതിയിലേക്കുള്ള ചൂണ്ടുപലകയായിമാറുന്നു. ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ബന്ധങ്ങളേയും കഴിവുകളേയും വളര്‍ത്തുകയേയുള്ളൂ. പക്ഷേ, ഒരു വ്യക്തിയുടെ കഴിവുകുറവുകളില്‍ കടിച്ചുതൂങ്ങി അയാളെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുമ്പോള്‍ യഥാര്‍ത്ഥത്തില്‍ പരിഹാസ്യരാവുന്നത് നമ്മള്‍ത്തന്നെയാണ്. അതോടെ പരിഹാസപാത്രമാകുന്ന വ്യക്തിയുടെ ശത്രുക്കളായി നാം മാറുന്നു. ഒരാളെ പരിഹസിച്ചതുകൊണ്ട് നമുക്കുകിട്ടുന്ന നേട്ടം എന്താണ് എന്നോര്‍ക്കാനുള്ള വിവരം പോലും നമുക്കുണ്ടാവാറില്ല. ഓരോവ്യക്തിയും ഒന്നല്ലെങ്കില്‍ മറ്റൊരുരീതിയില്‍ കഴിവുകളുള്ളവരായിരിക്കും. ആ കഴിവുകളെ കണ്ടെത്തി, വാഴ്ത്തിക്കൊണ്ട് ആ വ്യക്തിയുടെ കാര്യക്ഷമത വളര്‍ത്തിയെടുക്കാന്‍ തുനിയുന്നതിനുപകരം പരിഹാസശരങ്ങളാല്‍ തളര്‍ത്തുന്നതുകൊണ്ടെന്തു നേട്ടം?! മറ്റുള്ളവരെ പരിഹസിക്കാന്‍മാത്രം പരിപൂര്‍ണ്ണരല്ലാ നമ്മളാരും എന്ന അവബോധം മനസ്സില്‍ വളര്‍ത്തിയെടുക്കണം.

നമ്മളെ ഏതെങ്കിലുമൊരു വ്യക്തി അടിച്ചമര്‍ത്താന്‍തുനിഞ്ഞാല്‍ നമ്മിലെ ആത്മാഭിമാനം അതിനെ ചെറുക്കാന്‍ശ്രമിക്കും. പരസ്പരബന്ധങ്ങളിലെ അടുപ്പം മുതലെടുത്ത്‌, പങ്കാളിയെ അടിച്ചമര്‍ത്താന്‍ശ്രമിക്കുന്ന പ്രവണതയുള്ളവര്‍ നമ്മുടെയിടയില്‍ത്തന്നെയുണ്ട്‌. അമിതമായ സ്വാതന്ത്ര്യം ഉപയോഗിച്ച്, നമ്മുടെ സമ്മതമോ അറിവോ ഇല്ലാതെ നമ്മുടെ വക്താക്കളാവാന്‍വരേ ഇത്തരക്കാര്‍ മടിക്കാറില്ല. ഫലമോ, മനസ്സാവാചാകര്‍മ്മണാ നമ്മളറിയാത്ത കാരണങ്ങള്‍മൂലം നമ്മള്‍ വിവാദങ്ങളില്‍ ഉള്‍പ്പെടുന്നു. എത്രനല്ല സ്നേഹബന്ധമായാലും നമ്മുടെ വ്യക്തിത്വം ആര്‍ക്കും പണയംവയ്ക്കരുത്. മറ്റുള്ളവരുടെ വ്യക്തിത്വത്തെ കയ്യിലെടുത്തുനിയന്ത്രിക്കാന്‍ ശ്രമിക്കുകയുമരുത്. കാരണം, ഓരോരുത്തരുടേയും മനോഗതങ്ങള്‍ വ്യത്യസ്തമായിരിക്കും. മറ്റൊരാളുടെ വ്യക്തിത്വം എന്ന കുപ്പായം എടുത്തണിഞ്ഞത്‌കൊണ്ട് ഒരിക്കലും നമ്മള്‍ അവരാവുന്നില്ലാ. നമ്മുടെ ചെയ്തികളും സ്വഭാവങ്ങളും അവരുടേതിനു സമാനവുമാകുന്നില്ലാ. അതിനാല്‍, നമ്മള്‍ നമ്മുടെ വ്യക്തിത്വത്തില്‍ത്തന്നേ ജീവിക്കാന്‍ പഠിക്കണം.

അനവസരത്തിലുള്ള പരിഗണനകളോ പുകഴ്ത്തലുകളോ അല്ലെങ്കില്‍ ആവശ്യത്തില്‍ക്കൂടുതല്‍ പണമോ സ്ഥാനമാനങ്ങളോ ഒരു വ്യക്തിക്കുലഭിക്കുമ്പോളാണ്  മനസ്സില്‍ അഹങ്കാരം മുളപൊട്ടുന്നത്. മറ്റുള്ളവരേക്കാള്‍ ഭേദപ്പെട്ടവരാണ് നാമെന്നചിന്ത സഹജീവികളെ പുച്ഛത്തോടെ വീക്ഷിക്കുവാന്‍ നമ്മളെ പ്രേരിപ്പിക്കുന്നു. അത്തരം വ്യക്തികള്‍ എപ്പോഴും തനിക്കുചേര്‍ന്ന വ്യക്തികളുമായേ ഇടപഴകലുകള്‍നടത്തൂ. ഗതകാലം മറന്നുകൊണ്ടുള്ള ഈ "തലമറന്ന് എണ്ണതേയ്ക്കല്‍" അവസാനം കൊണ്ടെത്തിക്കുന്നത് ഏകാന്തതയുടേയും കഷ്ടപ്പാടുകളുടേയും തുരുത്തുകളില്‍ ആയിരിക്കും.

ധനവാന്‍ മരിച്ചു നരകത്തില്‍പ്പോയി അവിടത്തെ കഷ്ടതകള്‍ അനുഭവിച്ചുകൊണ്ടിരിക്കുമ്പോള്‍, ദൂരെ.. സ്വര്‍ഗ്ഗത്തില്‍, തന്‍റെ വീട്ടുപടിക്കല്‍ ഉച്ഛിഷ്ടത്തിനു വേണ്ടി കൈനീട്ടിയിരുന്ന ലാസര്‍ എന്ന ഭിക്ഷക്കാരന്‍, സ്വര്‍ഗ്ഗത്തില്‍ അബ്രാഹത്തിനോടൊത്തു സുഖമായിരിക്കുന്നത് കണ്ട്, അവനെ തന്‍റെയടുത്തേക്ക്‌ വിട്ട് തന്നെ പരിചരിക്കാന്‍ അനുവദിക്കണമേ എന്നയാള്‍ അബ്രാഹത്തിനോട് വിളിച്ചപേക്ഷിച്ചു. എന്നാല്‍, ജീവിച്ചിരിക്കുമ്പോള്‍ അളവറ്റ സുഖസൌകര്യങ്ങള്‍ അനുഭവിക്കുമ്പോഴും നീ ദരിദ്രനായ ലാസറിനെ അവഗണിച്ചിരുന്നതിനാല്‍ ഒരു നിവൃത്തിയുമില്ലാ എന്ന് അബ്രാഹം അറിയിച്ചു.അന്നേരം, ചുരുങ്ങിയപക്ഷം ലാസറിനെ ഭൂമിയിലുള്ള തന്‍റെ ഭവനത്തിലേക്കയച്ച്, മരിച്ചുകഴിഞ്ഞാലുള്ള ഇവിടത്തെ അവസ്ഥ അവിടെയുള്ളവരെ ബോദ്ധ്യപ്പെടുത്താനെങ്കിലും സഹായിക്കണമേ എന്ന് ധനവാന്‍ അപേക്ഷിച്ചു. പക്ഷേ, അവരെ ഉപദേശിക്കാന്‍ ഭൂമിയില്‍ത്തന്നേ ഇപ്പോള്‍ ധാരാളം പ്രവാചകന്മാര്‍ ഉണ്ടല്ലോ.. അവരെ ശ്രവിക്കാത്തവര്‍പ്പിന്നെ ഈ പാവം ലാസറിനെ എങ്ങനെ ഗൗനിക്കും?.. അതുകൊണ്ട് തത്കാലം അടങ്ങിയൊതുങ്ങിയിരുന്ന്‍ തനിക്കുള്ളശിക്ഷ അനുഭവിച്ചോളൂ' എന്നായിരുന്നു അബ്രാഹത്തിന്റെ ചുട്ടമറുപടി. ഈ ബൈബിള്‍കഥയില്‍നിന്നു ബോദ്ധ്യമാവുന്ന ഒരു കാര്യം, മരിച്ചുകഴിഞ്ഞാലും മനുഷ്യന്‍റെ മനസ്സില്‍ ഒരിക്കല്‍ തഴച്ചുവളര്‍ന്ന അഹന്ത നശിച്ചുപോകുന്നില്ലാ എന്നതാണ്. നരകത്തില്‍ കഴിയുമ്പോഴും തന്നേക്കാള്‍ വളരേ ഉന്നതനായി സ്വര്‍ഗ്ഗത്തിലിരിക്കുന്ന ലാസറിനെ, തന്‍റെ ഭൃത്യനായാണ് ധനവാന്‍ കണക്കാക്കുന്നതെന്നോര്‍ക്കണം! അതിനാല്‍, മനസ്സില്‍ അഹങ്കാരം ഒരിക്കലും കൂടുകൂട്ടാതിരിക്കുവാന്‍ നമ്മള്‍ അനുനിമിഷം ശ്രദ്ധിക്കണം.

ഇത്രയും വിവരിച്ചതില്‍നിന്നും, സമധാനപരരായി ജീവിക്കാന്‍ നാം എങ്ങനെയൊക്കെയാവണം എന്ന് മനസ്സിലായിക്കാണുമല്ലോ. ഈ പറഞ്ഞ കാര്യങ്ങളില്‍ എത്രയെണ്ണം നാമോരോരുത്തരും ജീവിതത്തില്‍ പാലിച്ചുനടപ്പിലാക്കുന്നുണ്ട് എന്നൊരു അപഗ്രഥനം സ്വയം നടത്തിക്കഴിയുന്ന നിമിഷത്തില്‍ നാം ആരാണെന്ന് ആരും പറഞ്ഞുതരാതെത്തന്നെ നമുക്ക് മനസ്സിലാവും.

ചിലര്‍ക്ക് ഒരു ചിന്തയുണ്ട്.. ഏതെങ്കിലുമൊരു വ്യക്തി തന്‍റെ ജീവിതത്തിലേക്ക് കടന്നുവന്നതാണ് തന്‍റെ എല്ലാ പുരോഗതിക്കും അല്ലെങ്കില്‍ അധോഗതിക്കും കാരണം എന്ന്. അത് നമ്മള്‍, ആ വ്യക്തിയുടെ വീക്ഷണകോണില്‍നിന്നു ചിന്തിക്കുമ്പോള്‍ നാമറിയാതെ നാമും നല്ല അല്ലെങ്കില്‍ മോശം വ്യക്തിയാവുന്നത് കാണാം. ചില വ്യക്തികള്‍ പരസ്പരധാരണയോടെ ഒത്തുചേര്‍ന്നാല്‍ ലോകംതന്നേ കീഴ്മേല്‍ മറിച്ചുവയ്ക്കാന്‍ സാധിക്കുമെന്നതും ഒരു സത്യംതന്നേ. പക്ഷേ, അവര്‍തമ്മില്‍ കറകളഞ്ഞ സ്നേഹവും വിശ്വാസവും ആത്മാര്‍ത്ഥതയും ഉണ്ടായിരിക്കണമെന്നുമാത്രം. അല്ലാത്തപക്ഷം അത് വളരേ വിനാശകരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക. വളരേയടുപ്പത്തില്‍ കഴിഞ്ഞിരുന്ന രണ്ടുപേര്‍ ഒരു സുപ്രഭാതത്തില്‍ ശത്രുക്കളായാല്‍, ആ ശത്രുതയുടെ ആഴം അനിര്‍വചനീയമായിരിക്കും എന്നോര്‍ക്കുക.

വെറുമൊരു ഉപദേശമാലയായി ഇതിനെ കണക്കാക്കരുത്.. ജീവിതത്തില്‍ സമാധാനം നഷ്ടപ്പെടുന്നത് എങ്ങനെയെന്ന് സ്വജീവിതത്തിലേയും മറ്റുള്ളവരുടെ ജീവിതങ്ങളിലേയും ഓരോരോ അനുഭവങ്ങളുടെ വെളിച്ചത്തില്‍ സ്വയം അപഗ്രഥിച്ചുകണ്ടെത്തിയ ചില നിഗമനങ്ങളാണ് മേല്പ്പറഞ്ഞവ. ആത്മീയാചാര്യവൃന്ദങ്ങളുടെ സ്ഥിരം ഉപദേശങ്ങളുമായി ഇതിനെ ബന്ധപ്പെടുത്തരുത്. 

പ്രത്യാശാപൂര്‍ണ്ണമായ  ഒരു പുതുവര്‍ഷത്തെ നമുക്ക് സ്വാഗതം ചെയ്യാം... 

- ജോയ് ഗുരുവായൂര്‍ 

Tuesday, November 22, 2016

പോകുന്നതിനുമുമ്പ്....

പോകുന്നതിനുമുമ്പ് ഒരുനിമിഷം... 
എനിക്കുപിടിക്കാത്ത നിന്‍റെസ്വഭാവങ്ങളുടെ 
ആകെത്തുക ഞാന്‍ കുറിച്ചുവയ്ച്ചിട്ടുണ്ട്;
ഇത്രയും കാലത്തെ സംസ്സര്‍ഗ്ഗത്തില്‍നിന്നും
ഞാന്‍ നേരിട്ട് പഠിച്ചവ...
തത്ക്കാലം നമുക്കിനി പിരിയാം.
എന്‍റെ ജീവിതത്താരയില്‍ ഇടപഴകേണ്ടിവരുന്ന
ഓരോ വ്യക്തിയുടേയും സ്വഭാവങ്ങളില്‍
ഞാന്‍നിന്നെ തിരഞ്ഞുകൊണ്ടേയിരിക്കും
നിന്നില്‍ ഞാനാരോപിച്ച കുറ്റങ്ങളുടെ
ഫയലുകള്‍ എടുത്തുവച്ച്,
അവരുടേതുമായി താരതമ്യംചെയ്യുകയും
വ്യത്യാസങ്ങള്‍ കൃത്യതയോടെ
കുറിച്ചുവയ്ക്കുകയും ചെയ്യും.
നിന്നിലേക്ക് എന്നെ അടുപ്പിച്ചുവയ്ച്ചിരുന്ന,
ഞാനേറെ ഇഷ്ടപ്പെടുന്ന നന്മകളുടെ
വ്യക്തമായ കണക്കുകളും എന്‍റെ പക്കലുണ്ട്.
എന്‍റെ ഗവേഷണം കഴിയുന്നവേളയില്‍
ഒരു പാസ് മാര്‍ക്കെങ്കിലും നിനക്ക് ലഭിക്കട്ടേ-
എന്നാണ് എന്റേയും പ്രാര്‍ത്ഥന.
ഉപാധികളേതും മുന്നോട്ടുവയ്ക്കാതെ,
നിന്‍റെ ജീവിതത്തിലേക്കെനിക്ക്
പുനര്‍ജ്ജനിക്കാനുള്ളൊരു കാരണമാവാന്‍.
അകാരണമായി നിന്നെ സംശയിച്ചതിനും
കുറ്റാരോപണം നടത്തിയതിനും നിരുപാധികം
നീയുമെന്നോടന്ന് ക്ഷമിക്കുമല്ലോ? .
അതേവരെ നമ്മള്‍ വെറും അപരിചിതരായിക്കട്ടേ..
- ജോയ് ഗുരുവായൂര്‍

Saturday, November 19, 2016

വിശ്വാസമെന്നാല്‍...

വിശ്വാസമെന്നാല്‍ വെറും
ചേമ്പുപുഴുങ്ങിയതല്ലാ,
ചക്കക്കുരുവല്ലാ, 
മാങ്ങാത്തൊലിയുമല്ലാ..
വിശ്വാസമെന്നാല്‍.......
ചിന്തകള്‍ ചെയ്തികളോടും,
കണ്ണുകള്‍ കാഴ്ചകളോടും,
കാതുകള്‍ കേള്‍വികളോടും,
ചുണ്ടുകള്‍ വാക്കുകളോടും,
ഹൃത്തടം സ്നേഹത്തോടും,
സ്നേഹം പ്രിയത്തോടും,
മനസ്സ് മനസ്സാക്ഷിയോടും,
ശരീരം തലച്ചോറിനോടും,
സൗന്ദര്യം കുലീനതയോടും,
വ്യക്തിത്വം വ്യക്തിയോടും,
ഒടുവില്‍...
ഞാൻ നിന്നോടും,
നീ എന്നോടും,
നീതിപുലര്‍ത്തുന്നുണ്ടെന്ന,
സുഖമുള്ള തോന്നലാണ്.....
- ജോയ് ഗുരുവായൂര്‍

ഫീലിങ്ങില്‍ തൊട്ടുകളിക്കരുത്!

വേണ്ടാ വേണ്ടായെന്നൊരു
നൂറുവട്ടം പറഞ്ഞതാ.. 
കേട്ടില്ലാ..
വെല്ലുവിളിയാണുപോലും..
നിന്‍റെ രക്തത്തിലോടുന്നത്
നമ്മുടെ ചോരയാണെങ്കില്‍
നിന്നെത്തൊട്ടുകളിച്ചവരെ
വച്ചേക്കില്ല പോലും..
രക്തം രക്തത്തേയറിയുന്നു..
രക്തബന്ധം ശ്രേഷ്ഠബന്ധം!
സമ്മതിക്കാതെ വയ്യാ...
ഇപ്പോഴെന്തായി?....
മനുഷ്യന് സ്വസ്ഥമായി ജീവിക്കാന്‍വരേ
സമയമില്ലാത്തപ്പോഴാണൊരു പ്രതികാരം.
ഒന്നോര്‍ത്താല്‍,
ശത്രുക്കളുടെ മനസ്സിന്‍റെയൊരു
കോണിലെങ്കിലും കാണും
നമ്മോടുള്ള സ്നേഹം.. നഷ്ടബോധം..
ചിലപ്പോള്‍ മിത്രങ്ങളേക്കാളുമേറെ!
പ്രസവിച്ചുപേക്ഷിച്ച അമ്മയ്ക്ക്
മകനെ കാണുമ്പോഴുണ്ടാകുന്ന വാത്സല്യം.
കാരണം,
സ്നേഹബന്ധങ്ങളത്രേ കാലാന്തരേ
ശത്രുതയെ ഗര്‍ഭം ധരിക്കുന്നത്.
ശത്രുക്കളായിരുന്നു നമ്മുടെ യഥാര്‍ത്ഥ മിത്രങ്ങള്‍
നമ്മുടെ മനസ്സറിയുന്നവര്‍,
നമ്മേപ്പറ്റി കരുതലുള്ളവര്‍...
അവരൊരിക്കല്‍ നമ്മളായിരുന്നു..നമ്മളവരും...
മിത്രങ്ങവളൊരുദിനം ശത്രുക്കാളായാല്‍
പക വെറും പുകഞ്ഞകൊള്ളിയാവണം.
നമ്മുടെ വൈകാരികതകളുടെ 'ബാന്നറില്‍'
അപരര്‍ എത്ര കളിച്ചാലും
നമ്മുടെയൊരു മുരടനക്കം പോലുമാവില്ലാ
നമ്മുടെ ദുഃഖങ്ങള്‍
നമ്മുടെ മാത്രം സ്വകാര്യതകളാകുന്നു
സന്തോഷങ്ങളും....
പ്രതികാരങ്ങള്‍ ഉണ്ടെങ്കിലുമത്
നമ്മുടേത്‌ മാത്രമായിരിക്കണം
ക്ഷമയില്‍ പൊതിഞ്ഞുവയ്ക്കാനൊട്ടും കഴിയില്ലെങ്കില്‍.
മകനായാലും മച്ചുനനായാലും
'ഫീലിങ്ങില്‍' തൊട്ടുകളിക്കരുത്.
ചിലര്‍ക്കതൊരു വിനോദമായിരിക്കാം
പക്ഷേ.. നമുക്ക് നഷ്ടമാകുന്നത്
നമ്മളെ സ്നേഹിക്കുന്ന ഒരാത്മാവിനെയാണ്.
- ജോയ് ഗുരുവായൂര്‍

വ്യത്യസ്തത വേണം..

വ്യത്യസ്തത വേണം...
അവന്‍ മനസ്സിലുറപ്പിച്ചു
വെള്ളക്കടലാസെടുത്തു വിരിച്ചു. 
ചുമ്മാ വീട് പോലൊരെണ്ണം വരച്ച്,
അതിനുള്ളില്‍ ആളുകളെ തിരുകിക്കയറ്റുന്ന
പഴഞ്ചന്‍ പരിപാടി പാടില്ലാ..
വ്യത്യസ്തത വേണം..
ഒറ്റമുറിയുള്ള ഒരു ചെറിയവീട്..
അച്ഛനുമമ്മയും, പിന്നേ പെങ്ങളും ഞാനും ...
അല്ലെങ്കില്‍ വേണ്ടാ, ചിലവ് കുറയ്ക്കാം.
അവരൊക്കെ തറവാട്ടില്‍ത്തന്നേ നിക്കട്ടേ.
ഞാനും എന്‍റെ ലാപ്ടോപ്പും,
ഹോം പേജില്‍,
"ലൈക്" അടിച്ചുതകര്‍ക്കുന്ന
പ്രിയ ചങ്കുകളും.
മുറ്റത്തൊരു തുളസിത്തറ...
ഛെ.. ഛെയ്... ഓള്‍ഡ്‌ ഫേഷന്‍..
ഒരു റോയല്‍ എന്‍ഫീല്‍ഡ് മതി..
കൊള്ളാം....
അയല്‍പക്കത്തിന്‍റെ
കഴുകന്‍കണ്ണുകള്‍ക്ക് തടയിടാന്‍
ഉയരമുള്ള മതിലുകള്‍ മസ്റ്റ്‌...
ചെറിയൊരു അടുക്കളയാവട്ടേ...
നോ നോ... സിറ്റിപ്ലാസയുള്ളപ്പോഴോ?..
വല്ലാത്തൊരു മണ്ടന്‍ തന്നേ.. ഹിഹി
ഒരു ലുക്കിനായിട്ട്,
പടിയ്ക്കലിച്ചിരി പൂച്ചെടികള്‍?..
ഹോ വേണ്ടാ ആര് വെള്ളമൊഴിക്കാനാ.
ചുമ്മാ മനുഷ്യന് പണിയുണ്ടാക്കാന്‍..
മതി..മതീ.. വെരി സിമ്പിള്‍....
പുത്തിവേണം പുത്തി..
ഇനി ലോഗിന്‍ ചെയ്തുനോക്കട്ടേ..
ക്ലാ ക്ലാ ക്ലാ... ക്ലീ ക്ലീ ക്ലീ...
മിനുട്ടുകള്‍ക്കുള്ളില്‍ ശ്ശോ!!..
ആയിരത്തില്‍പ്പരം ലൈക്കോ?!
ഹ ഹ എനിക്കുവയ്യാ.. പെര്‍ഫെക്റ്റ്....
അതാ പറഞ്ഞേ..
വ്യത്യസ്തമായി ചിന്തിക്കണം
അവിടെയാണ് നമ്മുടെ വിജയം.
- ജോയ് ഗുരുവായൂര്‍

നിന്നുടെ വലയിലാണെന്‍ ജീവിതം

നിന്നുടെ വലയിലാണെന്‍ജീവിതം സഖേ,
നിന്‍റെ വലയത്തിലാണെന്‍റെ വിലയം.
ദൂരേ നിന്നന്നാദ്യം പുഞ്ചിരിച്ചു പിന്നെ,
മെല്ലേ ചിരിച്ചങ്ങു കാട്ടീ...
മാദകഹാസത്തില്‍ മയക്കി-യദൃശ്യമാം,
വലക്കണ്ണികളിലെന്നെ കുരുക്കീ...
നീയൊന്നു വൈകിയാല്‍,
നീയൊന്നു പിണങ്ങിയാല്‍
നീയൊന്നു വരാതിരുന്നാലതുമതി-
യൊരു ഭ്രാന്തന്‍ കുതിരയെപ്പോല്‍
പരക്കം പാഞ്ഞൊടുവിലെന്‍
ശ്വാസനിശ്വാസങ്ങള്‍ നിലച്ചീടുവാന്‍...
നിന്നുടെ വലയിലാണെന്‍ജീവിതം സഖേ,
നിന്‍റെ വലയത്തിലാണെന്‍റെ വിലയം .
നീയും ഞാനും സംവദിച്ചത്രയും
സംവദിച്ചതാരെന്നു ചൊല്ലുക നീ,
നിന്‍റെ ചിരികള്‍ക്ക് മങ്ങലേല്‍പ്പിക്കാതെ
കാത്തവരാരുണ്ട് മൊഴിയുക നീ
ഒരുതരി മണ്ണുനിന്‍ ദേഹത്തു വീഴുകില്‍
സടകുടഞ്ഞെന്നുംഞാന്‍ കാവല്‍നിന്നൂ.
തുച്ഛമായെന്നുടെ വരുമാനംകൊണ്ടുഞാന്‍
നിത്യവും നിന്നെഞാന്‍ കാത്തുവയ്ച്ചൂ,യിന്ന്.
നിന്നുടെ വലയിലാണെന്‍ജീവിതം സഖേ,
നിന്‍റെ വലയത്തിലാണെന്‍റെ വിലയം...
ഇണക്കവും പിണക്കവു-മായിരമനുദിനം
നമ്മുടെ വീഥിയില്‍ പൂത്തുനില്പ്പൂ,
പിണക്കമിണക്കമായ് മാറുവാനൊരുചിരി
മാത്രകള്‍ പോലുമേ വേണ്ടതില്ലേ..
നിന്‍റെ സ്നേഹവായ്പ്പിനാല്‍ ഞാനെന്നും
ഉറ്റവരെയെല്ലാം തഴഞ്ഞീടുന്നു
നിന്നുടെ വലയിലാണെന്‍ജീവിതം സഖേ,
നിന്‍റെ വലയത്തിലാണെന്‍റെ വിലയം...
നിന്‍മൃദുസ്പര്‍ശനം കൂടാതെയൊരുമാത്ര,
വര്‍ഷത്തിന്‍ ദൈര്‍ഘ്യങ്ങളേകിടുന്നു.
ഊണുമുറക്കവും നിനക്കായിയര്‍പ്പിച്ച
കാലങ്ങളെത്രയെന്നോര്‍മ്മയുണ്ടോ?
നിന്നെത്തലോടിത്തലോടിത്തഴമ്പിച്ചീ-
കൈകള്‍ കഴപ്പത് കാണ്മതുണ്ടോ?
നിന്നുടെ വലയിലാണെന്‍ജീവിതം സഖേ,
നിന്‍റെ വലയത്തിലാണെന്‍റെ വിലയം...
നിന്നുടെ താരയില്‍ താരകങ്ങളേപ്പോലെ,
ആയിരം പൂവുകള്‍ പൂത്തുനില്ക്കേ,
കാലം നരപ്പിച്ച മുഖവുമായ് നിന്നീടും
പാവം, ഈ ഭ്രാന്തനെ മറന്നീടല്ലേ.
കഷ്ടപ്പാടിന്‍റെ കെണിയിലാണെന്നാലും
'ഫോര്‍ ജി'യുടുപ്പൊന്നു വാങ്ങിത്തരാം.
നിന്നുടെ സാമീപ്യം മാത്രമതൊന്നുഞാന്‍
ജീവിതപുണ്യമായ് കണ്ടീടുന്നു.
നിന്നുടെ വലയിലാണെന്‍ജീവിതം സഖേ,
നിന്‍റെ വലയത്തിലാണെന്‍റെ വിലയം...
- ജോയ് ഗുരുവായൂര്‍

ഒന്നും നമ്മുടേതല്ലാ.....

ഒന്നും നമ്മുടേതല്ലാ..... 
ഈ ഭൂമിയിലുള്ള യാതൊന്നും 
നമ്മുടേതല്ലാ..
ശൈശവത്തിലിഴഞ്ഞുകളിച്ച
പഞ്ചാരമണലും,
ബാല്യത്തില്‍ വെള്ളംതെറിപ്പിച്ചുനടന്ന
പാടങ്ങളും,
എഴുത്തുമായ്ക്കാനായെടുത്തിരുന്ന
മഷിത്തണ്ടുകളും,
കൗമാരത്തില്‍ മുഖത്തുദിച്ച
മുഖക്കുരുക്കളും,
യൗവ്വനത്തില്‍, നോക്കി മന്ദസ്മിതംപൊഴിച്ച
മോഹനയനങ്ങളും,
വാര്‍ദ്ധക്യക്കൂട്ടിനായിവന്നിരുന്ന
ഊന്നുവടികളും,
എന്തിനേറേ......
കാലമിത്രയും ദേഹിയെ പേറിയ
ഈ ദേഹം പോലും
നമ്മുടേതല്ലാ...
എല്ലാം നമ്മുടേതാണെന്ന തോന്നല്‍
വെറുമൊരു തോന്നല്‍മാത്രം!
- ജോയ് ഗുരുവായൂര്‍

വികാരങ്ങളുടെ തോടുകള്‍

ഓരോ മനുഷ്യനേയും, 
പടച്ചുവിടുന്നത്, 
സമ്പുഷ്ടവികാരങ്ങളുടെ,
തോടുകള്‍ സഹിതമാണ്.
നിറമില്ലാത്ത, നിഷ്ക്രിയവികാരങ്ങള്‍
താമസിക്കുന്ന തോടുകള്‍.
വാക്കിനും നോക്കിനും,
സംസര്‍ഗ്ഗത്തിനും, ഒരുപക്ഷേ,
അനിവാര്യതകള്‍ക്കും മാത്രം,
തകര്‍ക്കാനാവുന്ന തോടുകള്‍.
ഒരു വാക്കിലോ നോക്കിലോ,
ആലിംഗനത്തിലോ,
അവയ്ക്കുണ്ടാകുന്ന ഇളക്കങ്ങള്‍,
"വികാരങ്ങള്‍ക്ക് വിലങ്ങിടൂ" എന്ന,
ക്ലീഷേയ്ക്ക് സാദ്ധ്യതകളേറ്റുന്നു.
നിന്‍റെ നോട്ടം കൊണ്ടോ,
നോട്ടപ്പിശകുകൊണ്ടോ,
തിരിച്ചോ, ആ തോടുകളില്‍
ചുറ്റികപ്പാടുകള്‍ വീണേക്കാം.
വികാരങ്ങളുടെ സമ്പുഷ്ടതയ്ക്ക്,
സംഭവിക്കുന്ന ക്ഷയങ്ങള്‍ക്കൊണ്ടാണ്,
എന്നേയും, ഓരോരുത്തരേയും നീ,
മനസ്സില്‍ കുറിച്ചുവച്ചിരിക്കുന്നത്.
സാഹചര്യങ്ങള്‍ക്കനുസരിച്ച് നീ,
ആ കുറിപ്പുകളില്‍,
തിരുത്തലുകള്‍ വരുത്തുമ്പോള്‍,
മര്‍ദ്ദം താങ്ങാനാവാതെ,
ചില തോടുകള്‍ പൊട്ടിത്തകരുന്നു.
പടര്‍ന്നൊഴുകുന്ന വികാരവായ്പ്പുകളില്‍
വശംവദനായി അല്ലെങ്കില്‍ അമ്പരന്ന്,
ഒരടിമയേപ്പോലെ, അപ്പോള്‍,
നിന്‍റെ മുന്നില്‍ ഞാന്‍ നില്ക്കും.
- ജോയ് ഗുരുവായൂര്‍

കണ്ണുണ്ടായാല്‍ പോരാ..

രണ്ടുകണ്ണുള്ളതില്‍ 
രണ്ടും നമ്മള്‍ തുറന്നുവയ്ക്കണം, 
വലതിലൂടെ പ്രവേശിക്കുന്നത്
കാണുകയും
ഇടതിലൂടെ വരുന്ന
കാഴ്ചകളെ
കണ്ടില്ലെന്നു
നടിക്കുകയും വേണം.
നീയറിയാതെ,
അപ്രിയസത്യങ്ങള്‍
വിളിച്ചോതാതിരിക്കാന്‍
അതുപകരിക്കും.
വലതിലൂടെ,
ചുവപ്പും ഇച്ചിരി മഞ്ഞയും
കറുപ്പും വെളുപ്പുമൊക്കെ
നന്നായി ആസ്വദിച്ചോളൂ.
എന്നാല്‍ ഇടതുകണ്ണ്
അതിനൊന്നുമുള്ളതല്ലാ..
അരുതാത്തത്
കണ്ടുകണ്ട് മടുത്ത്,
വലതുതന്നേയൊരിക്കല്‍
ഇടതിനോട് സങ്കടം പറയും.
അപ്പോള്‍, ഇടത്,
ചെഞ്ചായം വാരിപ്പൂശി,
വലതുമാറി ഇടതുചവിട്ടി,
രൌദ്രഭാവം പൂണ്ട്,
കണ്മുനകളെ കൂര്‍പ്പിച്ച്,
കാഴ്ചകളുടെ നെഞ്ചിലാഴ്ത്തി,
അവയോട് കണക്കുതീര്‍ക്കും.
അതിനാണത്രേ ഇടതിനെ
സൃഷ്ടിച്ചിരിക്കുന്നത് തന്നേ!
- ജോയ് ഗുരുവായൂര്‍

പഴകിയ തടയണ

പഴകിയ തടയണയിലെ സൂക്ഷ്മസുഷിരങ്ങള്‍
ദൃഷ്ടിഗോചരമായത് ഈയിടെയായിരുന്നു.
മണലും ചുണ്ണാമ്പുംകൊണ്ടുള്ള
നിലയ്ക്കാത്ത ഓട്ടയടക്കസര്‍ത്തുകള്‍
അന്നേ തുടങ്ങിയതാണ്.
ഹൃദയത്തില്‍നിന്ന് അല്പാല്പമായി
കിനിഞ്ഞിറങ്ങുന്ന,
സ്നേഹംകണക്കേയുള്ള കിനിവുകള്‍
പണ്ടേ ഉണ്ടായിരുന്നതാ...
അവയ്ക്കും കാണണം
അണക്കെട്ടിന്റെയത്രയുംതന്നേ പ്രായം.
പന്നലിനും പായലിനുമായി അന്നേയത്
തീറെഴുതിക്കൊടുക്കുകയായിരുന്നു.
ചുമ്മാ ജീവിച്ചുപൊക്കോട്ടേന്നുകരുതി....
ലാളിച്ചുവളര്‍ത്തി വെടക്കാക്കിയ
നിഷേധിക്കുട്ടിയുടെ തിമിര്‍ട്ട് പോലെയിപ്പോള്‍ ,
പണി നെഞ്ചിന്‍കൂടിനിട്ടുതന്നേ തരണം..
വിള്ളട്ടേ, വിണ്ടങ്ങുപൊളിയട്ടേ..
സ്വന്തം മാറ് കുത്തിപ്പിളർന്ന്,
കുഞ്ഞുങ്ങളെ പോറ്റുന്ന
പെലിക്കൻ പക്ഷികള്‍ക്ക്
വംശനാശം സംഭവിക്കാതിരിക്കട്ടേ..
നിങ്ങളെയൊക്കെ ദിവസേന,
വാത്സല്യക്കുഴമ്പിട്ട് തേച്ച്,
സ്നേഹത്തില്‍ മുക്കിക്കുളിപ്പിച്ച്,
ഉടുപ്പിന്‍കോന്തലകൊണ്ട് തോര്‍ത്തി,
കരുതല്‍പൊടിയിട്ട് നെറുകതിരുമ്മി,
കവിളില്‍ മുത്തവും തന്നിരുന്നയെനിക്ക് ,
ഇതിലും ശ്രേഷ്ഠമായൊരു മോക്ഷമുണ്ടോ?!
- ജോയ് ഗുരുവായൂര്‍

മരിച്ചുമണ്ണടിഞ്ഞാല്‍....

സുന്ദരരും വിരൂപരും
കറുത്തവരും വെളുത്തവരും
പണക്കാരും പാവപ്പെട്ടവരും
ഹിന്ദുവും മുസ്ലീമും ക്രിസ്ത്യനും
വരേണ്യരും അവര്‍ണ്ണരും
അഹങ്കാരികളും ലളിതഹൃദയരും
വിശ്വാസികളും അവിശ്വാസികളും
പൂജാരിമാരും ഭക്തഗണങ്ങളും
നേതാക്കളും വോട്ടര്‍മാരും
കള്ളന്മാരും നീതിമാന്മാരും
തൊഴിലാളികളും മുതലാളികളും
പണ്ഡിതരും പാമരരും
എല്ലാരുമെല്ലാരും
മരിച്ചുമണ്ണടിഞ്ഞാല്‍.....
പുഴുവരിക്കുന്ന,
ഒരുപോലിരിക്കുന്ന
അസ്ഥികോലങ്ങള്‍ മാത്രം!
- ജോയ് ഗുരുവായൂര്‍

എന്‍റെ പ്രിയപ്പെട്ട പെരിങ്കുരികില്‍*ക്കുഞ്ഞ്

*പെരിങ്കുരികില്‍ = പരുന്ത്
എന്‍റെ പ്രിയപ്പെട്ട പെരിങ്കുരികില്‍ക്കുഞ്ഞേ,
ഇതായീനിമിഷം, തുടങ്ങുകയായി നിന്‍ദേശാടനം..
കടലുംകൊടുമുടികളും താഴ്വാരങ്ങളും താണ്ടി,
സൃഷ്ടിയുടെ ഈറ്റില്ലവുംതേടിയുള്ള നിന്‍റെ സഞ്ചാരം
നിന്‍ശ്രോത്രേന്ദ്രിയങ്ങളില്‍ ഞാനോതിയ വസ്തുതകളുടെ,
നേര്‍ക്കാഴ്ചകള്‍ നിന്നേ കാത്തിരിക്കുന്നു..
ദൃഷ്ടികള്‍ ചെന്നുപതിക്കുന്ന ഓരോ കാഴ്ചകളും,
അഭ്രപാളിയിലെന്നോണം നീ ഒപ്പിയെടുക്കവേണം.
മൂടല്‍മഞ്ഞുമൂടിയ കാഴ്ചകളുടെ വ്യക്തതയിലേക്ക്,
താഴ്ന്നുപറന്നുകൊണ്ടവയെ നീ കോരിനിറയ്ക്കുക.
കണ്ണുകളെ വഞ്ചിക്കാന്‍ശ്രമിക്കുന്ന കാഴ്ചകളുടെ,
അരികിലൊരിത്തിരിനേരം നീ വട്ടമിട്ടുപറക്കുക.
നീതിദേവതയുടെ കണ്ണുകള്‍ കെട്ടപ്പെടുന്നരീതികളും,
ആടിനെ പട്ടിയാക്കുവാന്‍ മെനയുന്ന തന്ത്രങ്ങളും,
ആളേമയക്കുന്ന ആള്‍ദൈവങ്ങളുടെ ഉള്ളറക്കേളികളും,
വെടിയേറ്റുവീഴുന്ന നിരായുധരുടെ വിലാപങ്ങളുമറിയാം.
കുഞ്ഞിന്‍റെ കരച്ചില്‍ കേവലം വിശപ്പുകൊണ്ടാവില്ലാ;
കുമാരിതന്‍ വിങ്ങലുകള്‍ ആര്‍ത്തവവേദനകൊണ്ടുമാവില്ലാ;
വിട്ടുവീഴ്ചകളില്ലാതെ നീയെല്ലാം ചൂഴ്ന്നുവീക്ഷിക്കണം..
നിന്നേയുമെന്നേയും അത്ഭുതത്തിലാഴ്ത്തും ഉണ്മകളറിയാന്‍.
മദ്ധ്യപൌരസ്ത്യദേശത്ത് പുകയുന്ന പീരങ്കികള്‍ക്ക്,
തീക്കൊളുത്തുന്നവരാരെന്ന് കണ്ടുപിടിക്ക നീ.
വംശീയയുദ്ധങ്ങളുടെ പ്രചാരകരാം തലതൊട്ടപ്പന്മാര്‍,
ഒരുമിച്ചിരുന്ന് ചൂതുകളിക്കുന്നയിടം കണ്ടെത്തുക നീ.
തിരഞ്ഞെടുപ്പുകളുടെ മുന്‍പുംപിന്‍പും നടക്കുന്ന,
ഗൂഢാലോചനകള്‍ നയിക്കുന്ന, ശുഭ്രവസ്ത്രധാരികളുടെ,
ഊരും പേരും കക്ഷിബന്ധങ്ങളും കുറിച്ചുവയ്ക്ക നീ..
മദ്യമദിരാക്ഷികള്‍ തീര്‍പ്പാക്കും ഉടമ്പടികള്‍ കാണുക നീ.
സമത്വം പ്രസംഗിക്കുന്നവരുടെ ഉരുക്കുകോട്ടകളിലും,
ഭക്തി വിറ്റുകാശാക്കുന്നവരുടെ അന്തപുരങ്ങളിലും,
കറുത്ത കോട്ടിട്ട്, അനീതിമെനയുന്ന ഇരുട്ടുഗുഹകളിലും,
ഒരു തന്ത്രശാലിയേപോലെ നീ കടന്നുചെല്ലണം.
കാഴ്ചകളുടെ സത്യങ്ങള്‍ തലച്ചോറില്‍കുറിച്ചുകൊണ്ട്,
ക്ഷീണം വകവയ്ക്കാതെ, നീ മടക്കയാത്ര തുടങ്ങണം.
വെള്ളാരംകല്ലുകള്‍തിളങ്ങുന്ന പര്‍വ്വതശിഖരങ്ങളില്‍,
നിന്‍റെ കൊക്കുകള്‍, ഉരച്ചു നീ മൂര്‍ച്ചവരുത്തണം.
തിരികേവന്ന് നീയെന്‍ തോളത്തിരിക്കുന്നമാത്രയില്‍,
നിന്നേ ഞാന്‍ വാത്സല്യത്തോടെയെന്‍ മാറോടണയ്ക്കും.
നിന്‍റെ വിശപ്പും ക്ഷീണവും മാറുന്നയതേ മാത്രയില്‍,
വഞ്ചകരെ കൊത്തിക്കീറാന്‍, വീണ്ടും നീ അയയ്ക്കപ്പെടും..
- ജോയ് ഗുരുവായൂര്‍

ഹല്ലാപ്പിന്നേ..........

വെട്ടരുതേ, മരം വെട്ടരുതേയെന്ന 
എന്‍റെ വരികളെ മറയാക്കി 
ഞാനൊരു മരം വെട്ടി.
പുഴയെ നശിപ്പിക്കല്ലേയെന്നുള്ള
എന്‍റെ കവിത ചൊല്ലിക്കൊണ്ട്‌
പുഴയില്‍നിന്നൊരുകുട്ട മണലുവാരി.
മാ..നിഷാദാ..യെന്നുവിലപിച്ചുകൊണ്ട്
എണ്ണയിട്ടുവച്ച കള്ളത്തോക്കിനാല്‍
കാട്ടുമുയലൊന്നിനെ കാലപുരിക്കയച്ചു.
കൈക്കൂലി വാങ്ങരുത്, കൊടുക്കരുതെന്ന
ആദര്‍ശം വിളമ്പിക്കൊണ്ട്
ഒരുശകലം നികുതിവെട്ടിച്ചു.
ഒരുജാതിയൊരുമതം മനുഷ്യനെന്ന
സിദ്ധാന്തം പ്രസംഗിച്ചുകൊണ്ട്
സ്വജാതിയിലൊരു മരുമകനെതേടി
ബാലവേലയെ നഖശിഖാന്തംപഴിച്ച്
വീട്ടുപണിക്കും വണ്ടികഴുകാനും
പാവംപയ്യന്‍സൊന്നിനെ ഒപ്പിച്ചു.
പൊതുമുതല്‍ നശിപ്പിക്കരുതെന്ന
ഉപദേശം ജനത്തിന് നല്കിക്കൊണ്ട്
ഒരു വഴിവിളക്കെറിഞ്ഞുതകര്‍ത്തു
കള്ളമരുതേ, ചതിയരുതേയെന്നു
വേദികളില്‍ ഘോരംപ്രസംഗിച്ച്,
ഒരിച്ചിരി വൈദ്യുതി മോഷ്ടിച്ചു.
മദ്യവിരുദ്ധ പ്രചാരണജാഥകള്‍നയിച്ച,
ക്ഷീണമൊന്നു മാറുവാനായി
ഒരു നിപ്പനടിച്ചു "ഓണ്‍ ദി റോക്സ്".
പീഡനത്തിനെതിരെ റാലികള്‍നടത്തി,
നാരികളുടെ സ്വകാര്യമണ്ഡലങ്ങളില്‍,
അറിയാത്ത പോലൊന്നുതടവി.
കള്ളസാക്ഷികളെ അപലപിച്ചുകൊണ്ട്,
ബാങ്ക് അക്കൌണ്ടിന്‍റെ വിശപ്പകറ്റാന്‍
ചെറിയവലിയൊരു കള്ളമങ്ങു തട്ടി.
ആരുമിതുകേട്ട് തെറ്റിദ്ധരിക്കവേണ്ടാ
ഗീര്‍വ്വാണങ്ങള്‍കൊണ്ട് ആശകള്‍ തീരില്ലാ..
എനിക്കുശേഷം മതി ഈ "പ്രളയമൊക്കെ"
ഹല്ലാപ്പിന്നേ..........
- ജോയ് ഗുരുവായൂര്‍

മനസ്സ് സാക്ഷി


നീയൊരു സംഭവമാ..
നോട്ടവും
മയക്കുന്ന ചിരിയും 
ഫലിതങ്ങളും
നല്ല വാക്കുകളും
നടപ്പും എടുപ്പും
സൗന്ദര്യവും
സമ്പത്തും
ആഢ്യതയും
കലാവിരുതും
സാഹിത്യവാസനയും
സഹവര്‍ത്തിത്വവും....
നീയാളൊരു സംഭവമാ..
അനുകമ്പയും
ദാനശീലവും
ദൈവഭയവും
ആരോഗ്യവും
വിദ്യാഭ്യാസവും
അറിവും....
നീയൊരു വലിയ സംഭവം തന്നെയാ..
ചുഴിഞ്ഞുനോക്കുമ്പോള്‍,
ഇതെല്ലാം
നിന്നിലടിഞ്ഞൂറും,
കടുത്ത സ്വാര്‍ത്ഥത,
നിറയ്ക്കാന്‍ മാത്രമുള്ള
ഉപകരണങ്ങള്‍!.
ആരുടെ പതനങ്ങളിലും
നിന്മനം കേഴില്ലാ..
നാളേ..
നീയതുമൊരു കവിതയാക്കി,
പ്രശസ്തി തേടാം!!...
ഉള്ളിന്‍റെയുള്ളില്‍,
എല്ലാത്തിനോടും നിനക്ക്
കടുത്ത പരിഹാസം
എല്ലാ൦ നിന്‍റെ കളിപ്പാട്ടങ്ങള്‍;
ദൈവം പോലും!!!!!!!!!!
- ജോയ് ഗുരുവായൂര്‍

നമ്മുടെ ബന്ധം


പണ്ടെന്നെ നോക്കി മന്ദഹസിച്ച,
നിന്‍ചൊടികളിലിന്നു പരിഹാസം.
പണ്ടെന്റെ മുറിവുകളില്‍ തലോടിയ 
നിന്‍കൈയിലിന്നില്ലയാ ആര്‍ദ്രത.
നിത്യവുമെന്നെ കാണുവാന്‍വെമ്പുന്ന
നയനങ്ങളിന്നില്ലാ നിന്‍വദനത്തില്‍.
നിന്‍റെ നഗ്നപാദസ്പര്‍ശനത്താല്‍
പുളകിതയാകുന്ന ദിവസങ്ങളില്ലിന്ന്.
മാഞ്ചുവട്ടില്‍വീശും മന്ദമാരുതനെ
കരിമ്പുക തട്ടിക്കൊണ്ടുപോയ്.
പുഴായോരത്തണലുകള്‍മൊത്തം
'ടിപ്പറില്‍' കയറി യാത്രയായ്.
നെല്ല് നിറയും പത്തായങ്ങളില്‍
'കോക്രോച്ചു'കള്‍ തിമിര്‍ക്കുന്നു.
കര്‍ഷകര്‍തന്‍ കുടിലുകളില്‍
'റോക്ക് മ്യൂസിക്' തകര്‍ക്കുന്നു.
എന്നോടുള്ള നിന്‍സ്നേഹസ്ഫുരണം,
'സൈബര്‍പേജില്‍ കാവ്യങ്ങളാകുന്നു.
എന്‍റെയിടനെഞ്ചുകീറിയ കുഴികളില്‍,
പണിതീര്‍ന്നിടുന്നൂ നിന്‍ശ്മശാനങ്ങള്‍.
ഒരു ചെമ്പനീര്‍പ്പൂവിരിയില്ലിനിയിവിടേ..
ഈര്‍പ്പവുമുണ്ടാവില്ലൊരു മഷിത്തണ്ടിലും.
ഒരു പൂവിളിയുമൊരുകുളിര്‍ക്കാറ്റും നിന്‍,
പിന്‍വിളികളുമാവില്ലിനി-യൊരിക്കലും.
- ജോയ് ഗുരുവായൂര്‍

നമ്മുടെ ബന്ധം


പണ്ടെന്നെ നോക്കി മന്ദഹസിച്ച,
നിന്‍ചൊടികളിലിന്നു പരിഹാസം.
പണ്ടെന്റെ മുറിവുകളില്‍ തലോടിയ 
നിന്‍കൈയിലിന്നില്ലയാ ആര്‍ദ്രത.
നിത്യവുമെന്നെ കാണുവാന്‍വെമ്പുന്ന
നയനങ്ങളിന്നില്ലാ നിന്‍വദനത്തില്‍.
നിന്‍റെ നഗ്നപാദസ്പര്‍ശനത്താല്‍
പുളകിതയാകുന്ന ദിവസങ്ങളില്ലിന്ന്.
മാഞ്ചുവട്ടില്‍വീശും മന്ദമാരുതനെ
കരിമ്പുക തട്ടിക്കൊണ്ടുപോയ്.
പുഴായോരത്തണലുകള്‍മൊത്തം
'ടിപ്പറില്‍' കയറി യാത്രയായ്.
നെല്ല് നിറയും പത്തായങ്ങളില്‍
'കോക്രോച്ചു'കള്‍ തിമിര്‍ക്കുന്നു.
കര്‍ഷകര്‍തന്‍ കുടിലുകളില്‍
'റോക്ക് മ്യൂസിക്' തകര്‍ക്കുന്നു.
എന്നോടുള്ള നിന്‍സ്നേഹസ്ഫുരണം,
'സൈബര്‍പേജില്‍ കാവ്യങ്ങളാകുന്നു.
എന്‍റെയിടനെഞ്ചുകീറിയ കുഴികളില്‍,
പണിതീര്‍ന്നിടുന്നൂ നിന്‍ശ്മശാനങ്ങള്‍.
ഒരു ചെമ്പനീര്‍പ്പൂവിരിയില്ലിനിയിവിടേ..
ഈര്‍പ്പവുമുണ്ടാവില്ലൊരു മഷിത്തണ്ടിലും.
ഒരു പൂവിളിയുമൊരുകുളിര്‍ക്കാറ്റും നിന്‍,
പിന്‍വിളികളുമാവില്ലിനി-യൊരിക്കലും.
- ജോയ് ഗുരുവായൂര്‍

Saturday, October 15, 2016

നാം പരിഷ്കൃതര്‍!

അവിടങ്ങളില്‍
കുന്നുണ്ട് മലയുണ്ട്
കാനനമുണ്ട് കാട്ടാറുണ്ട്
കുളിരുണ്ട് കിളികളുണ്ട്
മലരുണ്ട് പൂമ്പാറ്റകളുണ്ട്
ചെടിയുണ്ട് ധാന്യമുണ്ട്
കൃഷിയുണ്ട് കൃഷിക്കാരുമുണ്ട്
എന്നിട്ടും ലോകം
ഉഗാണ്ടക്കാരെ വിളിക്കുന്നൂ
അപരിഷ്കൃതരെന്ന്!
അതുകൊണ്ടാണല്ലോ
മേല്പറഞ്ഞവയൊക്കെ നശിപ്പിച്ച്
പരിഷ്കൃതരാവാന്‍ നാം ശ്രമിക്കുന്നത്

ചെമ്പരത്തി

പ്രണയഭാവങ്ങളാവോളമൊളി ചിന്നും,
നനുനനുത്ത നിന്‍ ചെഞ്ചൊടിയിണകളില്‍,
വഴിയും മധു നുകരുമൊരു മരന്ദം ഞാന്‍..
നാട്ടുവഴിയിലൂടെ മന്ദമായ് നീങ്ങവേ,
വന്നൊരു കുളിര്‍ക്കാറ്റില്‍ മോദത്താല്‍,
തലയാട്ടിയെന്നെയരുമയായ് വിളിച്ചതും..
പിച്ചകപ്പൂവുകളാവോളമേകീടും സൌരഭ്യ-
മതിലൊട്ടും മയങ്ങീടാതെ ന്യൂനം നിന്‍,
പ്രണയത്തെയാശിച്ചു ചാരത്തണഞ്ഞതും..
കൃഷ്ണവര്‍ണ്ണമാമെന്‍ കാര്‍മുഖം നിന്‍,
മൃദുലമാം കൈകളാല്‍ തഴുകിത്തുടച്ചതും..
ഹൃദയത്തിലൂറുമാ സ്നേഹമൊട്ടൊന്നാ-
യാവാഹിച്ചെനിക്ക് നീയാവോളം തന്നതും..
വേപഥു പൂണ്ടു പുളയുമെന്‍ ഹൃത്തിന്,
സ്നേഹ ചുംബനങ്ങളാലാശ്വാസമേകിയും..    
ജന്മജന്മാന്തരങ്ങള്‍ തന്നത്ഭുത കേളിയില്‍,  
സ്വയം മറന്നങ്ങു വാരിപ്പുണര്‍ന്നതും..
പിച്ചകപ്പൂക്കള്‍ തന്നസൂയയില്‍ വിടരു-
മതിക്രമങ്ങള്‍ നമ്മളൊന്നൊന്നായേറ്റതും..
കൊടുങ്കാറ്റിലും പേമാരിയിലും നനഞ്ഞു
നാമൊന്നായഴകോടിഴുകിപ്പുണര്‍ന്നതും..
ഭൂലോകമിടിഞ്ഞങ്ങു വീണീടുകിലും നാ-
മൊരുകാലത്തും പിരിഞ്ഞീടുകയില്ലെ-
ന്നാണയിട്ടിരുന്നതും നീ മറന്നു പോയോ?
കേവലമൊരാകസ്മീകമാം നരകവേളയില്‍,
നുരഞ്ഞ നീരസത്തില്‍ നിന്‍ മനസ്സിലെന്‍
ഹൃദയം വെറുമൊരു ചെമ്പരത്തിപ്പൂവോ?

- ജോയ് ഗുരുവായൂര്‍ 

അഹംയു സഞ്ചിതിവാസം


കാപട്യങ്ങളരങ്ങു വാഴും ജീവിതം തന്‍  
കനിവിന്നുറവകളടഞ്ഞ ചെയ്തികള്‍  
തന്‍കുഞ്ഞിനെ പൊന്‍കുഞ്ഞായൂട്ടുമ്പോള്‍  
മറുകുഞ്ഞിന്‍ വിലാപം കേള്‍ക്കാത്തവര്‍

മുട്ട പുഴുങ്ങിയതി സമര്‍ത്ഥമായ് തനയനു      
ചോറില്‍പ്പൂഴ്ത്തി വിളമ്പും മാതുലിയും  
പത്തായത്തിലൊളിപ്പിച്ച പലഹാരങ്ങള്‍
ഛന്നം മാതുല മക്കള്‍ക്കേകും അച്ഛമ്മയും
 
ഒരേയുത്തരത്തിനരമാര്‍ക്ക് കുറച്ച് തോഴി തന്‍
തനയനെയൊന്നാമതെത്തിക്കുമദ്ധ്യാപികയും
സമപ്രായക്കാരാമനന്തരവരാവശ്യപ്പെട്ടതൊക്കെ  
വാങ്ങിക്കൊടുത്തെന്നെയവഗണിക്കുമച്ഛനും  

നാലാള്‍ കാണ്‍കെ ഗുണദോഷിച്ചും ശകാരിച്ചും  
നല്ല 'പിള്ള'കള്‍ ചമയും കാരണവന്മാരും  
പ്രവര്‍ത്തിപരിചയ പരീക്ഷയ്ക്കെളുപ്പച്ചോദ്യം
തന്‍ പ്രിയര്‍ക്കു നല്‍കുന്ന കലാശാലാശാനും  

എന്‍ സൈക്കിളിന്‍ തണ്ടേറിയുലകം ചുറ്റിയി-
ന്നമേരിക്കയിലിരുന്നു പുച്ഛിക്കുന്നൊരുവനും
കൊടുത്ത കാശിനു ചെമ്മേ ചിരിച്ചു മയക്കി  
വസ്തുക്കള്‍ മായം ചേര്‍ത്തേകും കടക്കാരനും  

തോളത്തു കയ്യിട്ടു രഹസ്യങ്ങള്‍ ചോര്‍ത്തിയ-
ങ്ങവസരത്തിലൊറ്റും സഹപ്രവര്‍ത്തകരും    
കഠിനാദ്ധ്വാനത്തിന്‍ സത്ഫലം തഞ്ചത്തില്‍  
കവര്‍ന്നങ്ങു കീര്‍ത്തി നേടും മേലാളനും

ജീവിതം പകുത്തു നല്‍കി സ്നേഹിച്ചതിനാ-
സ്നേഹമൊരധികാരമാക്കി ഭരിക്കും ഭാര്യയും
പലിശയ്ക്കെടുത്തൊരു കാശും കടം വാങ്ങി 
വിവരം തരാന്‍ പോലും മുതിരാത്ത തോഴരും

തേവയിലലിവു തോന്നി നീട്ടിയ ധനസഹായം
മടക്കീടാതെ സ്വഭവനം മോഡി കൂട്ടുന്നവരും  
ഇഷ്ടമുള്ള സഖിയെ തിരഞ്ഞെടുത്തതിലൊട്ടു-  
മിഷ്ടം കാണിച്ചീടാത്തൊരു ബന്ധുജനങ്ങളും

തിരക്കെന്നു ചൊല്ലി ക്ഷിപ്രമപ്രത്യക്ഷരായ്  
കാമുകിയോട് സല്ലപിക്കും കൂട്ടുകാരനും
ഉപവാസത്തിന്‍ പ്രാര്‍ത്ഥനയുമോതിയി-
ട്ടിരുളിന്‍ മറയില്‍ ഭുജിക്കുമാചാര്യനും.  

ഭാവുകങ്ങളേകുമ്പോഴും ഉള്ളിലസൂയ തന്‍
പൂത്തിരി കത്തിച്ചു പഴിക്കും 'സഹൃദയരും'
അറിയാതെയെപ്പോഴും വിദ്ധ്വംസക വേലയ്ക്കു  
കൂട്ടാളിയാക്കുമൊരു 'ആത്മ' സുഹൃത്തും  

തെറ്റിദ്ധാരണകള്‍ കൂട്ടം കൂട്ടമായുണര്‍ത്തീടു-
മഭിശപ്തങ്ങളാമോരോ നിമിഷങ്ങളും
കനിവില്ലാക്കാലത്തിന്‍ ബാക്കിപത്രങ്ങളായ്
ദേഹത്തില്‍ മരുവീടുമസുഖങ്ങളും  

ഇല്ലാത്തയസുഖത്തിനനവധി മരുന്നുകളതിന്‍
ലാഭത്തിന്നോഹരി പറ്റും ഭിഷഗ്വരരും  
ഇടുക്കത്തിലുതവി നിര്‍ത്തിയതിനമര്‍ഷരായ്  
തിരിഞ്ഞു നോക്കാതെ പഴിക്കും കൂട്ടരും

സ്വാര്‍ത്ഥത വിളഞ്ഞീടും ഛലിതമാനസര്‍ തന്‍
കാപട്യങ്ങള്‍ നിറയുമൊരു സഞ്ചിതിയില്‍ നാം...
അവരഭ്യസിപ്പിച്ചതൊക്കെയും നിപുണമായ്
നടിച്ചങ്ങു പ്രവൃത്തകം ചെയ്യുമീ... ഞാനും..  

- ഗുരുവായൂര്‍

കവിതയില്‍ ഉപയോഗിച്ചിരിക്കുന്ന അനിതരസാധാരണ വാക്കുകളുടെ അര്‍ത്ഥങ്ങള്‍:
അഹംയു =  അഹങ്കാരമുള്ള, സ്വാര്‍ത്ഥതയുള്ള; സഞ്ചിതി = സമൂഹം 
മാതുലന്‍ = അമ്മാവന്‍; മാതുലി= മാതുലന്റെ ഭാര്യ [അമ്മായി]
ഛന്നം = മറച്ചു വച്ച്, രഹസ്യമായി
തേവ = ആവശ്യം
അഭിശപ്ത = ശപിക്കപ്പെട്ട, ദുഷിക്കപ്പെട്ട
ഇടുക്കം =  ഇടുങ്ങിയ സ്ഥിതി,പ്രയാസം
ഉതവി = പിന്തുണ, സഹായം
ഛലിതം = ചതിപ്രയോഗം  
പ്രവൃത്തകം = രംഗപ്രവേശം

Tuesday, October 11, 2016

വികാരങ്ങളുടെ തോടുകള്‍

വികാരങ്ങളുടെ തോടുകള്‍
=======================

ഓരോ മനുഷ്യനേയും,
പടച്ചുവിടുന്നത്,
സമ്പുഷ്ടവികാരങ്ങളുടെ,
തോടുകള്‍ സഹിതമാണ്.
നിറമില്ലാത്ത, നിഷ്ക്രിയവികാരങ്ങള്‍
താമസിക്കുന്ന തോടുകള്‍.

വാക്കിനും നോക്കിനും,
സംസര്‍ഗ്ഗത്തിനും, ഒരുപക്ഷേ,
അനിവാര്യതകള്‍ക്കും മാത്രം,
തകര്‍ക്കാനാവുന്ന തോടുകള്‍.

ഒരു വാക്കിലോ നോക്കിലോ,
ആലിംഗനത്തിലോ,
അവയ്ക്കുണ്ടാകുന്ന ഇളക്കങ്ങള്‍,
"വികാരങ്ങള്‍ക്ക് വിലങ്ങിടൂ" എന്ന,
ക്ലീഷേയ്ക്ക് സാദ്ധ്യതകളേറ്റുന്നു.

നിന്‍റെ നോട്ടം കൊണ്ടോ,
നോട്ടപ്പിശകുകൊണ്ടോ,
തിരിച്ചോ, ആ തോടുകളില്‍
ചുറ്റികപ്പാടുകള്‍ വീണേക്കാം.

വികാരങ്ങളുടെ സമ്പുഷ്ടതയ്ക്ക്,
സംഭവിക്കുന്ന ക്ഷയങ്ങള്‍ക്കൊണ്ടാണ്,
എന്നേയും, ഓരോരുത്തരേയും നീ,
മനസ്സില്‍ കുറിച്ചുവച്ചിരിക്കുന്നത്.

സാഹചര്യങ്ങള്‍ക്കനുസരിച്ച് നീ,
ആ കുറിപ്പുകളില്‍,
തിരുത്തലുകള്‍ വരുത്തുമ്പോള്‍,
മര്‍ദ്ദം താങ്ങാനാവാതെ,
ചില തോടുകള്‍ പൊട്ടിത്തകരുന്നു.

പടര്‍ന്നൊഴുകുന്ന വികാരവായ്പ്പുകളില്‍
വശംവദനായി,
ഒരടിമയേപ്പോലെ, അപ്പോള്‍,
നിന്‍റെ മുന്നില്‍ ഞാന്‍ നില്ക്കും.

- ജോയ് ഗുരുവായൂര്‍

മേലേശ്ശേരി തിരുമേനി ആളൊരു കേമന്‍ തന്നേ!....

അച്ഛനപ്പൂപ്പന്മാരുടെ കാലം മുതലേ പറഞ്ഞു കേള്‍ക്കുന്നതാണ് വീടിനെ ഗ്രസിച്ചിരിക്കുന്ന പ്രേതബാധയെക്കുറിച്ചെങ്കിലും ഏതാനും വര്‍ഷങ്ങളായവിടെ ഏകനായി താമസിക്കുന്ന വിമല്‍ കുമാര്‍ ഒരിക്കലുമൊരു പ്രേതത്തെയും നേരിട്ട് കണ്ടിരുന്നില്ലാ.
വിരുന്നുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മുഖത്തുകൂടി സ്ത്രീകളുടെ മുടിയിഴകള്‍ ഉരഞ്ഞുപോകുന്നതുപോലെയുള്ള തോന്നലും, അസമയത്തു വാതിലില്‍ മുട്ടല്‍ കേട്ടു തുറന്നുനോക്കുമ്പോള്‍ ആരെയും കാണാത്ത അവസ്ഥയും, വളര്‍ത്തു മൃഗങ്ങളും കോഴികളുമൊക്കെ മൂപ്പെത്താതെ അസുഖം പിടിച്ചു ചാവുന്നതും, യമണ്ടന്‍ വരിക്കച്ചക്കകള്‍ വിളയുമായിരുന്ന മുറ്റത്തെ പ്ലാവിലെ ചക്കകളെല്ലാം മൂപ്പെത്താറാവുമ്പോഴേക്കും കേടുവന്നുപോകുന്നതും, ഒരുകാലത്തും വറ്റാത്ത കിണറ്റിലെ വെള്ളം കലങ്ങിമറിഞ്ഞു പാനീയമല്ലാതായിത്തീര്‍ന്നതും, വീട്ടില്‍വന്ന കൊച്ചേച്ചിയുടെ കൊത്രാംകൊള്ളിപ്പുത്രനെ പട്ടി കടിച്ചതുമൊക്കെ വീട്ടില്‍ ക്യാമ്പ്‌ ചെയ്തിട്ടുള്ള ദുരാത്മാവിന്റെ പ്രവര്‍ത്തനങ്ങളാണെന്ന് ആ പ്രദേശവാസികള്‍ ഒന്നടങ്കം വിശ്വസിക്കുന്നത് കൊണ്ട് വിമല്‍ കുമാറിനും അങ്ങനെ വിശ്വസിക്കേണ്ടി വരികയായിരുന്നു.
രാത്രിസമയത്ത് അയല്‍പ്പക്കക്കാര്‍ ആ വീടിന്‍റെ മുന്നിലൂടെയുള്ള കുറുക്കുവഴിയുപേക്ഷിച്ച് ഹൈവേ വഴി ചുറ്റി വളഞ്ഞു സ്വന്തം വീടുകളില്‍ ചേക്കേറുക പതിവാക്കി. ഒരു ദിവസം ആ വീടിനു മുന്നിലൂടെ പോകുമ്പോള്‍ മുറ്റത്ത്, പട്ടിയുടെ തലയും മനുഷ്യന്‍റെ ആകൃതിയുമുള്ള ഒരു സത്വത്തെക്കണ്ട് ആരോ പേടിച്ചു പനിപിടിച്ച് അവസാനം പൊന്നാനിയില്‍ നിന്നൊരു തങ്ങളെ വിളിച്ചു കൊണ്ടുവന്നു ഊതിച്ചു ഏലസ്സ് കെട്ടിപ്പിച്ചതിനു ശേഷമാണ് നേരെയായതത്രേ!..
"ഡാ വിമലേ, നിന്‍റെ കല്യാണമൊക്കെ നടക്കാന്‍ പോവല്ലേ, ഒരു പുതിയ വീടും പുരയിടവും വാങ്ങാനാണെങ്കില്‍ നിന്‍റെ കയ്യില്‍ പണവുമില്ലാ.. ഒരു കാര്യം ചെയ്യൂ, നിന്‍റെ കഴുത്തിലുള്ള സ്വര്‍ണ്ണമാല പണയം വച്ച് ഒരു അമ്പതിനായിരം രൂപ റെഡിയാക്കൂ. മേലേശ്ശേരി നമ്പൂതിരിയെക്കൊണ്ട് ഒരു യാഗം നടത്തിക്കാം.. അതോടെ ഒക്കെ ക്ലീന്‍ ക്ലീന്‍.. എന്‍റെ അമ്മാവന്‍റെ വല്യമ്മയുടെ അമ്മായിയുടെ വീട്ടില്‍ ഇതിയാനെക്കൊണ്ടൊരു യാഗം നടത്തിയപ്പോളാണ് കാലങ്ങളായുള്ള ഉപദ്രവങ്ങളൊക്കെ ഞൊടിയിടയില്‍ ശാന്തമായത്. നമ്പൂരി ആളൊരു കേമനാ, കാശു പോകുന്നത് നീ നോക്കേണ്ടാ.." കൂട്ടുകാരനായ സോമശേഖരന്‍ പറഞ്ഞത് കേട്ട് വിമല്‍ കുമാര്‍ സ്വര്‍ണ്ണമാലയുമായി ചിട്ടിക്കമ്പനിയിലേക്ക് നടന്നു.
"ഓം ഹ്രീം ക്രീം ക്രൂം യമണ്ടായ നമ: ഓം ഹ്രീ‍ീ‍ീ‍ീ‍ീം ക്രാം ക്രീം ക്രൂം..........." വാങ്ങി ബാഗില്‍ വച്ച അമ്പതിനായിരത്തിനുള്ളത് മുതലായെന്ന ചിന്ത ഉപഭോക്താവില്‍ ഉണ്ടാവുന്ന രീതിയില്‍ മന്ത്രങ്ങള്‍ നന്നായി അലറിത്തകര്‍ത്തതിനു ശേഷം നമ്പൂതിരി വിമല്‍ കുമാറിനോട് കല്‍പ്പിച്ചു.
"ദാ.. ആ നില്‍ക്കുന്ന ഇരുമ്പ് തൂണാണ് പ്രശ്നം.. അടുത്ത വെള്ളിയാഴ്ച്ച അര്‍ദ്ധരാത്രി മുതല്‍ പുലര്‍ച്ചെ രണ്ടു മണിവരെയുള്ള സമയത്തിനകത്ത് ഈ ഏലസ്സ് അരയില്‍ ബന്ധിച്ച ശേഷം അയല്‍പ്പക്കക്കാരുടെ ശ്രദ്ധയില്‍ പെടാതെ വേണം ഈ തൂണ് ഇളക്കിയെടുത്ത് വീടിന്‍റെ തെക്കേ ഭാഗത്തുള്ള ചിറയില്‍ കൊണ്ട് പോയി തള്ളാന്‍.. വേണമെങ്കില്‍ വല്ല കൂലിപ്പണിക്കാരായ ബംഗാളികളേയോ ഭയ്യാമാരെയോ സഹായത്തിനു വിളിച്ചോളൂ.. പക്ഷേ പരിചയക്കാരോ ബന്ധുക്കളോ പാടില്ലാ'
അടുത്ത വെള്ളിയാഴ്ച്ച രാത്രി ഒരുമണി നേരത്ത് ഉരുള്‍പ്പൊട്ടല്‍ പോലൊരു ശബ്ദം കേട്ടാണ് അയല്‍പ്പക്കക്കാരും നാട്ടുകാരും ഞെട്ടിയുണര്‍ന്ന് വിമല്‍ കുമാറിന്‍റെ വീടിനെ ലക്ഷ്യമാക്കി കുതിച്ചത്.
എല്ലാ നിഗൂഢതകള്‍ക്കും അറുതി വരുത്തിക്കൊണ്ട് അവന്‍റെ പഴയ ആ പാര്‍പ്പിടം തകര്‍ന്നു തരിപ്പണമായി കിടക്കുന്ന കാഴ്ച്ച കാണാന്‍...
"എന്തായാലും മേലേശ്ശേരി തിരുമേനി ആളൊരു കേമന്‍ തന്നേ!...." വന്നവരിലാരോ അത്ഭുതത്തോടെ പറഞ്ഞത് കേട്ട് പരിക്ക് പറ്റി കിടന്നിരുന്ന വിമല്‍ കുമാര്‍ ദയനീയമായി അയാളെ നോക്കി.
- ജോയ് ഗുരുവായൂര്‍