Friday, November 8, 2013

വ്യതിരിക്ത വികാരങ്ങള്‍


സ്കൂള്‍ കുട്ടികളോടൊത്ത് ചുറ്റിക്കറങ്ങി ലാല്‍ബാഗിലെ പുഷ്പ പ്രദര്‍ശനം അവര്‍ക്ക് കാണിച്ചു കൊടുക്കുന്നതിടെ ആണ് പ്രശാന്ത് മരച്ചുവട്ടില്‍ ഇരുന്ന ആ യുവമിഥുനത്തെ ശ്രദ്ധിച്ചത്.

'ങേ...ഇതവളല്ലേ അഹല്യ?..'

അവര്‍ ശ്രദ്ധിക്കാത്ത ഒരു വശത്തേക്ക് മാറി നിന്ന് പ്രശാന്ത് അവരെ ശരിക്കും നിരീക്ഷിച്ചു.

'അതെ ഇതവള്‍ തന്നെ...'

അവള്‍ ആ ഊശാന്‍ താടിക്കാരന്റെ മടിയില്‍ തല വച്ച് പ്രേമലോലുപയായി കിന്നരിക്കുന്നു. അയാളുടെ നെഞ്ചില്‍ മിന്നല്‍ പിണരുകള്‍ തലങ്ങും വിലങ്ങും പാഞ്ഞു. കണ്ടത് വിശ്വസിക്കാനാവാതെ മൊബൈല്‍ എടുത്തു അവളുടെ നമ്പര്‍ ഡയല്‍ ചെയ്തു.

"ഹലോ പ്രശാന്ത്.. എന്താ ഇന്ന് സ്കൂള്‍ ഇല്ല്യേ? ഈ നേരത്തൊരു വിളി?!..." ബാഗില്‍ നിന്നും മൊബൈല്‍ തപ്പിയെടുത്തു അവള്‍ ചോദിക്കുന്നത് കേട്ട് ഒരു നിമിഷം പ്രശാന്തിന്റെ ചുണ്ടുകളെ വിറയലാര്‍ന്ന മൌനം ബാധിച്ചു.

"ഇല്ലാ.. ഇന്ന് സ്കൂള്‍ അവധിയാണ്. നീ ഇപ്പോള്‍ എവിടെയാ?.. നിനക്കിന്നു ഓഫീസ് ഇല്ല്യേ.." ഒരു വിധത്തില്‍ അയാള്‍ മറുപടി പറഞ്ഞു നെറ്റിയിലെ വിയര്‍പ്പു ചാലുകള്‍ തൂവാലയെടുത്ത് ഒപ്പി.

എന്തോ സംശയം തോന്നിയ പോലെ അവള്‍ തലയുയര്‍ത്തി ചുറ്റുമൊന്നു പാളി നോക്കാന്‍ ശ്രമിക്കുന്നത് കണ്ടു പ്രശാന്ത് ഞൊടിയിടയില്‍ ഒരു വലിയ പൂമരത്തിനു പുറകിലേക്ക് മാറി.

"ഇല്ല പ്രശാന്ത്.. ഇന്ന് അവധിഎടുത്തു. എന്റെ ഒരു പഴയ ക്ലാസ് മേറ്റ്‌ അമേരിക്കയില്‍ നിന്നും വന്നിട്ട് അതിരാവിലെ എന്നെ വിളിച്ചു. അവന്റെ കൂടെ പുറത്തിറങ്ങിയതാ.. ഓക്കേ.. നീയിപ്പോ എവിടെയാ? വീട്ടില്‍ തന്നെയാണോ? എം. ടിയും മലയാറ്റൂരും തകഴിയും ഒക്കെയുമായി കിടക്കയില്‍ മലര്‍ന്നു കിടക്കുകയാവും അല്ലെ.. ഹിഹിഹി.."

അതിനു മറുപടി പറയാന്‍ നാവു പൊന്തിയില്ല. ഫോണ്‍ കട്ട്‌ ചെയ്തു. അവള്‍ തിരിച്ചു വിളിച്ചപ്പോള്‍ എടുത്തില്ല. ആകെ കൂടി ഒരസ്വസ്ഥത.

"നമ്മെയ്യൂ ഉഷാറില്ലാ.. നനഗെ ഹോഗു ബെയ്ക്കൂ.. ക്ഷംസിരി.."
സഹ അദ്ധ്യാപകനായ നാഗേഷിനോട്, തീരെ ശരീര സുഖമില്ല ക്ഷമിക്കണം.. തിരികെ പോകുന്നു എന്ന് കന്നഡയില്‍ പറഞ്ഞു പ്രശാന്ത് ലാല്‍ബാഗ് ഉദ്യാനത്തിന്റെ പ്രധാന കവാടത്തിലേക്ക് നടന്നു.

എങ്കിലും അവള്‍ ഇത്തരക്കാരിയാണെന്നു വിശ്വസിക്കാനേ സാധിക്കുന്നില്ല. ഫേസ്ബുക്കില്‍ കണ്ടു പരിചയപ്പെട്ടതാണെങ്കിലും കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് താന്‍ അവളോട്‌ എത്രയോ അടുത്തു. ആദ്യമായാണ്‌ ഒരു പെണ്‍കുട്ടിയുമായി താന്‍ ഇത്രയും അടുത്തിടപഴകുന്നത്. ബാംഗ്ലൂര്‍ നഗരത്തില്‍ കണ്ടു മുട്ടിയ ആ മറുനാടന്‍ മലയാളി പെണ്‍കൊടിയോട് തനിക്കു പ്രണയം തോന്നുകയായിരുന്നു. ഔപചാരികതകള്‍ ഒന്നും പ്രകടിപ്പിക്കാത്ത അവളുടെ തുറന്ന ഇടപഴകല്‍ ആയിരിക്കാം ഒരു പക്ഷെ അവളില്‍ തന്‍റെ ഭാവി വധുവിന്റെ രൂപം താന്‍ മെനഞ്ഞെടുക്കാന്‍ കാരണമായിരിക്കുക.

ബാംഗ്ലൂരിലെ ഒരു പ്രശസ്ത ഐ. ടി കമ്പനിയില്‍ ജോലി ചെയ്യുന്ന അഹല്യ വേഷവിധാനങ്ങളില്‍ പരിഷ്ക്കാരിയാണെങ്കിലും സ്വഭാവത്തില്‍ ഒരു മലയാളി മങ്ക തന്നെയായി തനിക്കു തോന്നിച്ചിരുന്നു. ചോദിക്കുന്നതെന്തും തുറന്നു പറയുന്ന പ്രകൃതം. അങ്ങനെയൊരു ദിവസം മടിച്ചു മടിച്ചു താന്‍ നടത്തിയ പ്രണയാഭ്യര്‍ത്ഥന മറിച്ചൊന്നും ചിന്തിക്കാതെ അവള്‍ സ്വീകരിച്ചപ്പോള്‍ മനസ്സ് തുള്ളിച്ചാടി. ആഴ്ചയില്‍ ചുരുങ്ങിയത് രണ്ടോ മൂന്നോ പ്രാവശ്യമെങ്കിലും കണ്ടു മുട്ടി പാര്‍ക്കുകളിലും ഷോപ്പിംഗ്‌ മാളുകളിലും ഒക്കെ കറങ്ങി നടന്നു മനസ്സ് പങ്കു വയ്ക്കും. ശരിക്കും മനസ്സിന് ഒരു ആശ്വാസവും കുളിര്‍മ്മയും ഒക്കെ തന്നെയായിരുന്നു അവളുമായുള്ള ആ വേളകള്‍.

അവളുമായുള്ള അടുപ്പം തുടങ്ങിയതോടെ വര്‍ഷാവര്‍ഷങ്ങളായി അടുപ്പമുള്ള മറ്റു കൂട്ടുകാരുമായുള്ള ബന്ധങ്ങള്‍ കാര്യമായി ശിഥിലീകരിച്ചു. നന്നായി വായിക്കാറുണ്ടായിരുന്ന താന്‍ ഇപ്പോള്‍ പുസ്തകങ്ങള്‍ കൈ കൊണ്ട് തൊടാറേയില്ല. ബാംഗ്ലൂര്‍ മലയാളി സമാജം ഇറക്കുന്ന മാസികയില്‍ സ്ഥിരമായി തന്‍റെ വക ഒരു ചെറുകഥ ഉണ്ടാവാറുള്ളതാണ്. അതിനു വന്ന മുടക്കത്തിനു ഇപ്പോള്‍ അഹല്യയുമായി ആദ്യമായി പരിചയപ്പെട്ട ദിനത്തിന്റെ പഴക്കം ഉണ്ട്. സത്യം പറഞ്ഞാല്‍ കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്ന നേരം ഒഴിച്ച് നിര്‍ത്തിയാല്‍ പിന്നെ ചിന്ത അഹല്യയെക്കുറിച്ചും തങ്ങളുടെ ഭാവിജീവിതത്തെക്കുറിച്ചും മാത്രമായിരുന്നു.

പ്രണയത്തെക്കുറിച്ചുള്ള അവളുടെ സിദ്ധാന്തങ്ങള്‍ തന്നെ പലപ്പോഴും അമ്പരപ്പിച്ചിട്ടുണ്ട്. അവളുടെ അഭിപ്രായത്തില്‍ പ്രണയം എന്നത് രണ്ടു വ്യക്തികളില്‍ മാത്രം പരിമിതപ്പെട്ടു കിടക്കുന്ന ഒരു സംഗതിയല്ല. പ്രണയം എപ്പോള്‍ വേണമെങ്കിലും ആരോടും തോന്നാം. പ്രായവും സാഹചര്യങ്ങളും സമ്പത്തും തൊലിയുടെ നിറവും ജാതിയും ഒന്നും അതിനു നിയന്ത്രണങ്ങള്‍ സൃഷ്ടിക്കുന്നില്ല. ഒരേ സമയം ഒന്നില്‍ കൂടുതല്‍ പേരെ പ്രണയിച്ചാല്‍ തന്നെ അതൊരു തെറ്റാകുന്നില്ല. പക്ഷെ ആ പ്രണയം വിശുദ്ധമാകണം എന്ന് മാത്രം. കൂടാതെ പ്രണയത്തില്‍ ഒരിക്കലും സ്വാര്‍ത്ഥത പാടില്ല. നമ്മുടെ ആകാരവും സ്വഭാവവും കഴിവുകളും കണ്ടു ആകൃഷ്ടരായി ചില വ്യക്തികള്‍ക്ക് നമ്മളോട് ആത്മാര്‍ഥമായി പ്രണയം തോന്നിയാല്‍ അത് നമ്മള്‍ തള്ളിക്കളയുന്നത് എങ്ങനെ? പ്രണയം വിശുദ്ധമായ ഒരു വികാരമാണ്. അത് സമാനമനസ്കരുടെ ഹൃദയങ്ങള്‍ തമ്മിലുള്ള അദൃശ്യമായ ആശയ സംവേദനമാണ്. പ്രണയിക്കുന്ന മനസ്സുകള്‍ ഒരിക്കലും പരസ്പ്പരം വഞ്ചിക്കില്ല. ഊണിലും ഉറക്കത്തിലും അവര്‍ സംവേദിച്ചു കൊണ്ടേയിരിക്കും.

അഹല്യയുടെ പ്രണയ തത്വങ്ങളോട് യോജിക്കാന്‍ തനിക്കു ആവുമായിരുന്നില്ലെങ്കിലും അവളുടെ മുമ്പില്‍ വച്ച് ആ അഭിപ്രായങ്ങളെ ഒന്നും എതിര്‍ത്തില്ല. തന്‍റെ പ്രണയ സങ്കല്‍പ്പങ്ങള്‍ അവളുടെതുമായി യോജിക്കുന്നില്ല എന്ന തിരിച്ചറിവില്‍ തനിക്കു അവള്‍ നഷ്ടമാകുമോ എന്നൊരു ഉള്‍ഭയം തനിക്കുണ്ടായിരുന്നു. എന്തൊക്കെ പറഞ്ഞാലും താന്‍ മാത്രം ഉള്ള ഒരു പ്രണയ ലോകം ആയിരിക്കും അവളുടെ മനസ്സില്‍ ഉണ്ടായിരിക്കുക എന്നും മനസ്സില്‍ ഉറപ്പിച്ചു.

ജനിച്ചതും വളര്‍ന്നതും പഠിച്ചതും ഒക്കെ ഈ മഹാനഗരത്തില്‍ ആയതിനാല്‍ കുറച്ചു പുരോഗമാനാത്മകമായി ചിന്തിക്കുന്നതാവാം അവളെ കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത് എന്നും സ്വയം ആശ്വസിച്ചു. തന്നോടുള്ള അവളുടെ അടുപ്പം കാണുമ്പോള്‍ മറ്റൊരു പ്രണയത്തെ അവളുടെ ഹൃദയത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാനാവില്ല എന്ന് മനസ്സാക്ഷി പറഞ്ഞു.
താനിപ്പോള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു. അയാളുടെ മടിയില്‍ കിടക്കുന്നത് പോലെ ഈ കാലത്തിനിടയില്‍ ഒരിക്കല്‍ പോലും അവള്‍ തന്‍റെ മടിയില്‍ കിടന്നിട്ടു പോലുമില്ല. താന്‍ അതിനവളെ നിര്‍ബന്ധിപ്പിക്കാതിരുന്നതാവും ചിലപ്പോള്‍. പ്രണയത്തിനു അവള്‍ കല്‍പ്പിക്കുന്ന മാനങ്ങളെക്കാള്‍ വിശുദ്ധമായിരുന്ന മാനങ്ങള്‍ ആയിരുന്നു തന്റെ മനസ്സില്‍.

മൂന്നാമതൊരാളുമായി ഒരംശം പോലും പങ്കു വയ്ക്കാനാവാത്ത ഒരു അതുല്യ വികാരം. അതാണ്‌ താന്‍ വിശ്വസിക്കുന്ന പ്രണയസംഹിത. തനിക്കു അഹല്യയുടെ ഈ പ്രവൃത്തി ഒരിക്കലും ഉള്‍ക്കൊള്ളാനാവില്ല. അവളുമായുള്ള ജീവിതം തനിക്കു കല്ലുകടികള്‍ മാത്രമേ സമ്മാനിക്കൂ..

ഗതാഗതക്കുരുക്കില്‍ പെട്ട് നിരങ്ങി നിരങ്ങി നീങ്ങിയിരുന്ന ബസ്സ് അവസാന സ്റ്റോപ്പായ യശ്വന്തപുരം ഡിപ്പോയില്‍ എത്തിയത് അറിഞ്ഞതേയില്ല. പെട്ടെന്ന് ഇറങ്ങി റൂമിലേക്ക്‌ നടന്നു. കൈകാല്‍ മുഖം കഴുകി കിടയ്ക്കയില്‍ മലര്‍ന്നു കിടക്കുമ്പോള്‍ മൊബൈല്‍ ശബ്ദിച്ചു. നാട്ടില്‍ നിന്നും അമ്മ.

"മോനേ ഇന്നലെ അച്ഛന്‍ നിന്റെ അമ്മാവനുമായി സംസാരിച്ചു. അടുത്ത ഓണത്തിനു മുമ്പ് നിന്റെയും ഗൗരിയുടെയും കല്യാണം നടത്തണം എന്നാണു തീരുമാനമുണ്ടായത്. അപ്പോഴേക്കും അവളുടെ പഠിപ്പും കഴിയും. നീയിനി വീണ്ടും ഒഴിവുകഴിവൊന്നും പറയണ്ട. ഹും.."
.
കണ്ണുകള്‍ അടച്ചു ശാന്തമായി ശയിക്കുമ്പോള്‍, സെറ്റ് ദാവണിയുടുത്തു പൂക്കുടയില്‍ പൂവുമായി കൂട്ടുകാരികളുമായി പാടവരമ്പത്ത് കൂടി അമ്പലത്തില്‍ ദീപാരാധന തൊഴാന്‍ നടന്നു പോകുന്ന ഗൗരിയുടെ കിളിക്കൊഞ്ചലുകള്‍ സാന്ത്വനം പകരുന്ന ഒരു കുളിര്‍ക്കാറ്റു പോലെ അവന്റെ മനസ്സില്‍ അലയടിച്ചു.
-ജോയ് ഗുരുവായൂര്‍

തുമ്പ

 
ചേമ്പിലക്കുമ്പിളില്‍ നുള്ളി നിറയ്ക്കുവാന്‍
ചേലുള്ള ചേലയിലണയുന്ന കുട്ടികള്‍
ചാണകം മെഴുകും കളത്തില്‍ നിരത്താനായ് 
ചാഞ്ഞും ചെരിഞ്ഞുമിരിക്കും പൈതങ്ങള്‍

ചെത്തിയും ചെമ്പരത്തിയും കോളാമ്പിയും
നന്ദ്യാര്‍ വട്ടവും മുല്ലയും മുക്കുറ്റിയും  
മത്സരിച്ചഴകേറ്റും പൂക്കളമതൊന്നില്‍
മാലോകര്‍ തന്‍ മനം കുളിര്‍പ്പിച്ചെത്ര നാള്‍ 

ശുഭ്രമനോഹര ചേല തന്‍ ചാരുതയും
നൈര്‍മല്യത്തിന്‍ പര്യായപ്പെരുമയും
ദൈവമെന്തൊക്കെയെനിക്കു നല്‍കിയില്ലാ
എന്നിട്ടും ഞാനെന്തേ തഴയപ്പെടുന്നിപ്പോള്‍

ചാരത്തണയുവാന്‍ പൈതങ്ങളില്ലേവം
മത്സരിച്ചറുത്തു പൂക്കുട നിറയ്ക്കുവാന്‍
തുമ്പയെന്തെന്നിന്നറിയാത്ത കുട്ടികള്‍
തുമ്പം തന്നു തോവാളപ്പൂ തേടുമ്പോള്‍ 

പാതയോരത്തെ പാഴ്ച്ചെടികളിലൊന്നായ്
പുല്ലു ഗ്രസിക്കും പശുവിന്നു തീറ്റയായ്
പൂവേ പൊലി പൂവേ വിളിയന്ന്യമായ് 
പണ്ട് മാവേലിക്കരുമയാമീ മകള്‍... തുമ്പ. 

-:എല്ലാവര്‍ക്കും ഓണാശംസകള്‍:- 

- ജോയ് ഗുരുവായൂര്‍..

ജോസപ്പേട്ടന്‍ ദി ഗ്രേറ്റ്


"ഹാവൂ ഭാഗ്യം.. ജോസപ്പിനോടാ കളി.. ഹി ഹി ഹി" 

തന്റെ ഭാര്യയും മകനായ ടോണിക്കുട്ടനും തന്നെ കാണാന്‍ വന്നവരുമൊക്കെ വരാന്തയില്‍ നിന്ന് വര്‍ത്തമാനം പറയുന്നതിനിടയിലൂടെ അവരുടെ ശ്രദ്ധയാകര്‍ഷിക്കാതെ രാജ്യാതിര്‍ത്തിയിലെ പാക്കിസ്ഥാന്‍ നുഴഞ്ഞു കയറ്റക്കാരനെ പോലെ അതിവിദഗ്ദമായി ആശുപത്രിയില്‍ നിന്നും നുഴഞ്ഞു പുറത്തു കടന്ന ജോസപ്പേട്ടന്‍ ഒന്ന് നെടുവീര്‍പ്പിട്ടു കൊണ്ട് സ്വയം ചിരിച്ചു. 

ആറുമാസമായി ഒരു സ്വാതന്ത്ര്യവും ലഭിക്കാതെ താന്‍ ഇവരാല്‍ ബന്ധനസ്ഥനായി ആശുപത്രിക്കിടക്കയില്‍ കിടക്കുന്നു. ഇന്ന് ഉത്രാടം... എന്തൊക്കെ വന്നാലും ഇന്ന് രണ്ടെണ്ണം വീശിയിട്ട്‌ തന്നെ കാര്യം എന്ന് ഇന്നലെ രാത്രി കിടക്കുമ്പോഴേ തീരുമാനിച്ചതാണ്.

"ദൈവമേ നന്ദി.. നീ എത്രയോ കാരുണ്യവാന്‍.. ഇവര്‍ക്ക് പിടി കൊടുക്കാതെ കാത്തു എന്റെ പ്രാര്‍ത്ഥന നീ കേട്ടല്ലോ"  

ആശുപത്രിപ്പടി കടന്ന വഴി അയാള്‍ തോര്‍ത്തു മുണ്ട് കഴുത്തില്‍ ചുറ്റിപ്പുതച്ച്  കൊണ്ട് അവിടെ സൂചികളും മറ്റു ചികിത്സാ ഉപകരണങ്ങളും ഒക്കെ തുളച്ചു കയറ്റിയുണ്ടായ മുറിവുകളില്‍ ഒട്ടിച്ച ബാന്‍ഡേജുകള്‍ പൊതുജനത്തിന് ദൃഷ്ടി ഗോചരമല്ലാതാക്കിത്തീര്‍ത്തു. കൈത്തണ്ടയിലേയും തുടയിലേയും കാല്‍പ്പാദത്തിലേയും ബാന്‍ഡേജുകള്‍ അങ്ങനെ പെട്ടെന്ന് ആരുടേയും ശ്രദ്ധയില്‍ പെടില്ല.

തിരക്കുള്ള നഗരമദ്ധ്യത്തിലെ ദേവലോകം ബാറിനെ ലക്ഷ്യമാക്കി തത്രപ്പെട്ടു വേച്ചുവേച്ചു നടന്നു പോകുന്ന വിളക്കാട്ടില്‍  ജോസഫിന്റെ കഷണ്ടിത്തലയില്‍ ഉച്ച നേരത്തെ വെയില്‍ അടിച്ചുണ്ടായ ക്ഷീണത്തിന് ഒന്നും അയാളുടെ ലക്ഷ്യബോധത്തെ ഒട്ടും കൂച്ചുവിലങ്ങ് ഇടാനായില്ല. വിയര്‍പ്പുചാലുകള്‍ തലയില്‍ നിന്നും ചെവിച്ചാലിലൂടെ ഒഴുകി കഴുത്തില്‍ ചുറ്റിയിരുന്ന വെള്ളത്തോര്‍ത്തിനെ  ഭാഗികമായി കുതിര്‍ത്തു കൊണ്ടിരുന്നു.

അടുത്ത സിഗ്നലില്‍ നിന്നും  മുന്നോട്ടു പോകുമ്പോള്‍ വലത്തുവശത്തെ രണ്ടാമത്തെ പോക്കറ്റ് റോഡിലുള്ള സിംപ്ലെക്സ് ബില്‍ഡിംഗിന്റെ രണ്ടാം നിലയിലാണ് പ്രശസ്തമായ ദേവലോകം ബാര്‍.  കച്ചവടച്ചരക്കുകള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ആഴ്ചതോറും പട്ടണത്തില്‍ വരുന്ന ജോസപ്പേട്ടന്റെ സായാഹ്ന നികേതം. സ്കൂട്ടറില്‍ വരുന്ന അദ്ദേഹം മിക്കപ്പോഴും ബാറുകാര്‍ വാടകയ്ക്ക് വിളിച്ചു കയറ്റി വിടുന്ന കാറില്‍ ആയിരിക്കും അര്‍ദ്ധബോധാവസ്ഥയില്‍ രാത്രി നേരത്ത് സ്വന്തം വീടണയുക.

ജോസപ്പേട്ടന്‍ വന്നു കഴിഞ്ഞാല്‍ ആ ബാര്‍ ശരിക്കും ഒരു ദേവലോകം ആയി മാറുകയായി. രണ്ടെണ്ണം അങ്ങോട്ട്‌ പറ്റിച്ചു കഴിഞ്ഞാല്‍ പിന്നെ ജോസപ്പേട്ടന്റെ പിശുക്ക് എന്ന 'സത്ഗുണം' ധാരാളിത്വം എന്ന ദുര്‍ഗുണത്തിന് വഴിമാറും. മദ്യശാലയില്‍ ഒരു രാജാവിനെ പോലെ ഇങ്ങനെ ഞെളിഞ്ഞിരുന്നു കാണുന്നവരുമായെല്ലാം ചങ്ങാത്തം കൂടലും സാമ്പത്തീക പരാധീനതകള്‍ അടക്കം അവരുടെ പലവിധത്തിലുള്ള  ബുദ്ധിമുട്ടുകള്‍ക്ക് പോംവഴി കണ്ടെത്തി പരിഹാരം ഉണ്ടാക്കലും കുടിയന്മാരുടെ വിഷമങ്ങള്‍ പങ്കു വയ്ക്കാന്‍ അവരോടോത്തു കരയലും സന്തോഷത്തില്‍ പങ്കു ചേര്‍ന്ന് കൊണ്ട് പൊട്ടിച്ചിരിക്കലും നിര്‍ദ്ധനരായ കുടിയന്മാര്‍ക്ക് മദ്യം 'സ്പോണ്‍സര്‍' ചെയ്തു ബാറുകാരുടെ കീശയ്ക്കു കനം വയ്പ്പിക്കലും അടക്കം ആകെ ഒരു ജഗപൊഗയാണ് ജോസഫേട്ടന്‍ ദേവലോകത്ത് കാലു കുത്തിയാല്‍ ഉണ്ടാവുന്നത്.     

ജോസപ്പേട്ടന്‍ കരള്‍ വീക്കമായി മിഷന്‍ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയിരുന്ന കഴിഞ്ഞ ആറുമാസം അക്ഷരാര്‍ത്ഥത്തില്‍ ദേവലോകം ഒരു  അസുരലോകം ആയ പ്രതീതിയില്‍ ആയിരുന്നു. ആഘോഷത്തിമിര്‍പ്പുകളില്ല നാടന്‍ പാട്ടുകളില്ല, കരച്ചിലുകള്‍ ഇല്ല ആകെ ശാന്തം. പോക്കറ്റ് ഒട്ടിയ മദ്യപാനി സുഹൃത്തുക്കള്‍ ഉള്ള കാശ് കൌണ്ടറില്‍ വച്ച് "ഈ രണ്ടു പെഗ്ഗ് കൊണ്ട് എന്നെ ഒന്ന് ഫിറ്റ്‌ ആക്കിത്തരണേ ഫഗവാനേ" എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് 'ഡ്രൈ' ആയി [വെള്ളമൊഴിക്കാതെ] രണ്ടെണ്ണം 'നിപ്പന്‍' [നിന്ന നില്‍പ്പില്‍] ആയി വീശി അകത്തേക്ക് ഒന്ന് പാളി നോക്കുക പോലും ചെയ്യാതെ കോണിപ്പടി ഇറങ്ങിപ്പോകുന്നത് കണ്ടു സങ്കടം സഹിക്കാതെ ബാര്‍ ഉടമയും കാഷ്യറും ആയ പീതേട്ടന്‍ എന്ന പീതാംബരന്‍ വെള്ളി രോമങ്ങള്‍ എഴുന്നു നില്‍ക്കുന്ന തന്‍റെ നെഞ്ചുഴിയും.

പീതേട്ടന്‍ ഇപ്പോള്‍ ശനിയാഴ്ച തോറും കടപ്പുറത്ത് പോയി ഫ്രഷ്‌ ആയ മീന്‍ ലേലത്തില്‍ പിടിച്ചു കിച്ചണിലേക്ക് വാങ്ങിക്കൊണ്ട് വരാനൊന്നും മിനക്കെടാറില്ല. മീന്‍കാരന്‍ വേലായുധന്‍ കാവില്‍ ഏറ്റിക്കൊണ്ട് വരുന്ന ചീഞ്ഞ മീനില്‍ എരിവുള്ള മസാല കട്ടിക്ക് പുരട്ടി കരുവാളിച്ച എണ്ണയില്‍ പൊരിച്ചു കൊടുത്താല്‍ നെറ്റി ചുളിക്കാതെ കഴിച്ചു എണീറ്റ് പോകുന്ന നിലവാരത്തിലുള്ള കസ്റ്റമര്‍മാരേ ഈയിടെ ദേവലോകം സന്ദര്‍ശിക്കാറുള്ളൂ. പക്ഷെ മീനും ഇറച്ചിയും ഒക്കെ ഫ്രഷ്‌ ആയിത്തന്നെ കിട്ടണം എന്ന് ജോസപ്പേട്ടനു നിര്‍ബന്ധം ആയിരുന്നു..

"ഡാ പീത്വോ.. ഇയ്യ്‌ നാലുറുപ്പ്യ കൂടല് ഇന്റെന്നു വാങ്ങ്യാലും ഇനിക്കതു പ്രശ്നല്ല്യാ.. പക്ഷെ ചീഞ്ഞ മീനെങ്ങാനും തന്നാലുണ്ടല്ലോ അടിച്ചു നന്റെ മോന്തയുടെ ഷേപ്പങ്ങട് ഞാന്‍ മാറ്റും.. പിന്നെ ജോസപ്പേട്ടന്‍ ന്നെ തല്ലി.. ജോസപ്പേട്ടന്‍ ന്നെ തല്ലിന്നു പറഞ്ഞട്ട് നെലോളിച്ചിട്ടോന്നും ഒരു കാര്യോണ്ടാവില്ല്യ..  കേട്ടോടാ മൂര്യെ.. ഹും.. "   

ജോസപ്പേട്ടന്റെ ഈ സ്ഥിരം പല്ലവി കേട്ട് കേട്ട് പീതാംബരന് അതൊരു ശീലവുമായി. ബാറിന്റെ വരുമാനത്തിന്റെ ഒരു പ്രധാന സ്രോതസ്സും അവശരുടെ കഷ്ടപ്പാടുകള്‍ കണ്ടു വേദനിക്കുന്ന വിശാല ഹൃദയമുള്ള കോടീശ്വരനും ആയ ജോസപ്പേട്ടന്‍ എന്തൊക്കെ ആരെയൊക്കെ വിളിച്ചാലും അത് ബഹുമാനത്തോടെയല്ലാതെ അന്നാരും ശ്രവിച്ചിരുന്നില്ല.      

ഒരു കാര്യത്തില്‍ മാത്രമേ ജോസപ്പേട്ടന്‍ ആശ്രിതന്മാരായ സഹകുടിയന്മാരോട് നിഷ്കര്‍ഷ വച്ചിരുന്നുള്ളൂ.. പുകവലി. അതിന്റെ മണം കേട്ടാല്‍ അയാള്‍ ദേഷ്യം കൊണ്ട് വിറയ്ക്കും.

"എതു പിശാശാണ്ടാ മനുഷ്യനെ കൊല്ലാനായിട്ടു ഇവടെ വെഷപ്പോക അടിച്ചു കേറ്റണേ.. "

പിന്നെ ഇടയ്ക്കിടെയുള്ള തുമ്മലിനോടൊപ്പം തനി തൃശ്ശൂര്‍ ഭാഷയില്‍ ഉള്ള ഭരണിപ്പാട്ടും [തെറികള്‍]. പുകവലിയുടെ ദുര്‍ഗന്ധം അയാള്‍ക്ക്‌ അലര്‍ജി ഉണ്ടാക്കിയിരുന്നു. അതിനാല്‍ ജോസപ്പേട്ടന്‍ അവിടെ കാലു കുത്തിയ വഴി എല്ലാ പുകയന്മാരോടും പുറത്തുള്ള വരാന്തയില്‍ പോയി ആത്മാവിനു പുക  കൊടുത്ത് തിരിച്ചു വരാന്‍ എളിമയോടെ   പീതേട്ടനും സപ്ലയര്‍ പയ്യന്മാരും താണുകേണു അപേക്ഷിക്കും.

അടിച്ചു ഫിറ്റ്‌ ആയി ബാറില്‍ ഇരിക്കുന്ന ജോസപ്പേട്ടന്റെ നേരെ വിപരീത സ്വഭാവമാണ് അദ്ദേഹത്തിന്‍റെ നാട്ടിലും വീട്ടിലും അതിനടുത്തുള്ള സ്വന്തം സൂപ്പര്‍ മാര്‍ക്കറ്റിലും ഇരിക്കുന്ന ജോസപ്പേട്ടന്റെത്. അതിനു പ്രധാന കാരണം ശകലം ബി പി യുടെ അസ്കത [ഭാര്യയെ പേടി] തന്നെയായിരുന്നു. ഭര്‍ത്താവിന്റെ എല്ലാ കാര്യത്തിലും ശ്രദ്ധ പതിപ്പിച്ചു കൊണ്ട് എപ്പോഴും അടുത്തുള്ള റീത്തച്ചേടത്തി. കച്ചവടത്തിലും ഭക്ഷണ കാര്യത്തിലും ഒക്കെ അവര്‍ കല്‍പ്പിച്ച നിഷ്കര്ഷയെ ഭേദിക്കാന്‍ ഉള്ള ചങ്കൂറ്റം ജോസപ്പെട്ടനില്ല എന്നതാണ് വാസ്തവം. ആഴ്ചയിലൊരിക്കല്‍ പട്ടണത്തിലേക്ക് ചരക്കെടുക്കാന്‍ പോകുന്ന ദിവസം മാത്രം ആ ലക്ഷ്മണരേഖയില്‍ നിന്നും ഒരു പരോള്‍. ആദ്യമാദ്യം റീത്തച്ചേടത്തിയില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നെങ്കിലും അടിച്ചു ഫിറ്റ്‌ ആയി വരുന്നത് സ്ഥിരം പരിപാടി ആയപ്പോള്‍ ആഴ്ചയില്‍ ഒരിക്കലല്ലേ, എന്തെങ്കിലും ആയിക്കോട്ടെ എന്ന രീതിയില്‍ അവരും പുള്ളിക്കാരന്റെ ഈ വാരാന്ത്യ വിളയാട്ടത്തിനു മൌനാനുവാദം കൊടുത്തു.

സഹായം ചോദിച്ചു വരുന്നവരെ റീത്തച്ചേടത്തിയുടെ മുന്നില്‍ വച്ച് ശകാരിച്ചു വിടുമെങ്കിലും പിന്നീട് ചേച്ചി അറിയാതെ വന്നവരുടെ വീട് തേടിപ്പോയി കാര്യം തിരക്കി കഴിയാവുന്ന സഹായം ചെയ്തു കൊടുത്ത് അതില്‍ മാനസീക ആനന്ദം കണ്ടെത്താന്‍ ശ്രമിക്കുന്ന  ജോസപ്പേട്ടനെ നാട്ടുകാര്‍ക്ക് ബഹുമാനം ആയിരുന്നില്ലെങ്കില്‍ അല്ലെ അത്ഭുതമുള്ളൂ.

ചേച്ചി കാണാതെ നല്ല വാറ്റുചാരായം കടയിലേക്ക് പാര്‍സല്‍ ആയി കൊണ്ട് വന്നു കൊടുക്കാന്‍ ശിങ്കിടികളും അദ്ദേഹത്തിനു ഉണ്ടായിരുന്നു. ഉച്ച ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്കു പോകുന്നതിനും മുമ്പ് കടയുടെ പുറകിലെ സ്റ്റോക്ക് മുറിയില്‍ ഇരുന്നു നാലഞ്ചെണ്ണം പടപടാന്നു വീശി ഒരൊറ്റ നടത്തം വീട്ടിലേക്ക്. ചെല്ലുമ്പോഴേക്കും മേശമേല്‍ ഉച്ച ഭക്ഷണം റെഡി ആയിരിക്കും. ആരോടും ഒന്നും മിണ്ടാതെ കയ്യും കാലും മുഖവും ഒക്കെ കഴുകി നല്ലൊരു ഊണ്. പിന്നെ ഷര്‍ട്ട് ഊരി അഴയില്‍ തൂക്കി ഉമ്മറത്തെ തിണ്ണയില്‍ ഇളം കാറ്റേറ്റ് രണ്ടു മണിക്കൂര്‍ മയക്കം. ഇതാണ് ജോസപ്പേട്ടന്റെ പതിവ് മുറകള്‍.  ഉച്ചയ്ക്ക് അകത്തെ മുറിയിലെ കിടക്കയിലുള്ള കിടപ്പ് ഒഴിവാക്കുന്നത് കൊണ്ട് ഉച്ചയ്ക്കുള്ള ഈ 'വാറ്റു'കലാപരിപാടി പറ്റി റീത്തച്ചേടത്തി ഒരിക്കലും മനസ്സിലാക്കിയിരുന്നില്ല.

"ഡാ.. പീത്വോ.." ബാറില്‍ എത്തിയ വഴി അയാള്‍ വിളിച്ചു. 

"അല്ലാ.. ആരിത്.. മ്മടെ  ജോസപ്പേട്ടനല്ലേ...!!!"

കോണിപ്പടികള്‍ കയറി അവശനായി വിയര്‍ത്തു കുളിച്ചു വരുന്ന ജോസപ്പേട്ടനെ കണ്ട വഴി പീതാംബരന്‍ കേഷ് കൌണ്ടറില്‍ നിന്നും ചാടിയിറങ്ങി ഓടിവന്നു ആശ്ലേഷിച്ചു അകത്തേക്ക് കൊണ്ട് പോയി.

"എന്താണ്ടാ ഘടികളെ വിശേഷങ്ങള്‍.. ഞാന്‍ ദേ..അപ്രത്തുള്ള മിഷനാശൂത്രീല് ആറുമാസം കാലും മേപ്പട്ടായി ബോറടിച്ചു കെടന്നട്ട് ഒരു ശവ്യോളെയും അങ്ങട് കണ്ടില്ലല്ലോ?..." ജോസപ്പേട്ടന്‍ പരിഭവിച്ചു. 

"പോട്ടെ ന്റെ ജോസപ്പേട്ടാ.. എല്ലാര്‍ക്കും അവരാര്‍ടെ കാര്യല്ലേ വല്‍ത്..  മ്പടെ കൂട്ടാരോക്കെ ഇപ്പോള്‍ അന്ന് ജോസപ്പെട്ടനുമായി കലിപ്പ് ഉണ്ടാക്കിയ ആ ബ്ലേഡ് വര്‍ക്കിയുടെ കൂട്ടത്തിലാ.. ഇങ്ങടുള്ള വരവ് അവര്‍ നിര്‍ത്തി.. ഇപ്പൊ ആ ചാണ്ടീടെ ടോപാസ് ബാറിലാ അവരുടെ കേന്ദ്രം. ആ കുരിശ് എഴുന്നെള്ളിയാ പിന്നെ അവരൊന്നും നെലത്തല്ല. അങ്ങേര്‍ക്കു വേണ്ടി മാമാപണിയും ഗുണ്ടാപണിയും ചെയ്തു കൊടുക്കലും അയാള് കൊടുക്കണ നക്കാപ്പിച്ച വാങ്ങി സോപ്പിടലും ഒക്കെയാണ് അവരുടെ പണി. ആ ചെറ്റേടെ മോന്ത കണ്ടാ തന്നെ ഇനിക്ക് കലിപ്പ് കേറും.  എത്രയോ സഹായങ്ങള്‍ ചെയ്ത ജോസപ്പേട്ടനെയൊക്കെ അവര്‍ എപ്പൊഴെ മറന്നു. ഇങ്ങടെ കുറ്റം പറഞ്ഞാണ് അയാളുടെ കാലു നക്കാന്‍ അവര് പോണത്. അമേധ്യം ഉള്ളിടത്തെ ഈച്ച ആര്‍ത്തു പറക്കൂ.. നന്ദീല്ലാത്ത വര്‍ഗ്ഗങ്ങള്‍.. ത്ഫൂ.."   

പീതാംബരന്‍ പറഞ്ഞത് കേട്ട് ഒന്ന് മന്ദഹസിച്ചു കൊണ്ട് ജോസപ്പേട്ടന്‍ പറഞ്ഞു

"അതൊന്നും സാരല്ല്യ പീതൂ.. ഇനിക്കൊരു സഗായം അവരീന്നു ഉണ്ടാവുംന്ന് കരുതീട്ടോന്നും അല്ല ഉമ്ബ്ലു അവറ്റങ്ങളെ സഗായിച്ചത്.   അവര്‍ക്കിഷ്ടള്ള പോലെ അവര്‍ നടന്നോട്ടെ. ഇനിക്കിപ്പോ വ്ടെ നിക്കാന്‍ നേരല്ല്യാ.. ഇയ്യ്‌ വേഗം രണ്ടു ലാര്‍ജ് ഇങ്ങട് എടുത്തെ.. പെട്ടന്ന്‍ പോണം."   

എന്താ കയ്യില്‍ ബാന്‍ഡേജ് എന്ന് ചോദിച്ചതിനു പ്രതികരിക്കാതെ, രണ്ടു ലാര്‍ജ് വിസ്കി വെള്ളം ചേര്‍ക്കാതെ ഒറ്റവലിക്ക് കുടിച്ചു തിരക്കിട്ട് പടിയിറങ്ങിപ്പോകുന്ന ജോസപ്പേട്ടനെ അതിശയവും വിഷാദവും കലര്‍ന്ന ഭാവത്തോടെ പീതാംബരന്‍ നോക്കി നിന്നു.

തിരിച്ചു അതിവേഗത്തില്‍ നടന്നു ആശുപത്രിയുടെ തിരക്ക് കുറഞ്ഞ ഗേറ്റിലൂടെ അകത്തു കടന്നു ആരും ശ്രദ്ധിക്കാത്ത രീതിയില്‍ ഒരു ഗൂഡമന്ദസ്മിതത്തോടെ  ഒന്നാം നിലയിലേക്കുള്ള പടികള്‍ കയറി തന്‍റെ കിടയ്ക്ക ലക്ഷ്യമാക്കി അയാള്‍ നീങ്ങി.

ങേ.. എവിടെ പോയി എന്റെ കിടക്കവിരി? എവിടെ തലയിണകള്‍? എവിടെ അവളും ടോണിക്കുട്ടനും?!.. അയാള്‍ ബാല്‍ക്കണിയില്‍ നിന്നും താഴേക്കു നോക്കി. ഒരു ആംബുലന്‍സ് നില്‍ക്കുന്നു. അതില്‍ ആരുടെയോ ശവം കയറ്റുന്നു.

"അയ്യോ ആ കരയുന്ന സ്ത്രീ റീത്തയല്ലേ... ആരോ വടിയായി പ്പോയതിനു അവളെന്തിനു കരയണം.. ങേ ടോണിക്കുട്ടനാണല്ലോ അവളെ വീഴാതെ താങ്ങിപ്പിടിച്ചിരിക്കുന്നത്?!.. കര്‍ത്താവേ.. ഇനി വയ്യാണ്ട് കെടക്കണ മ്ബ്ടെ വല്ല്യളിയനെങ്ങാനും തട്ടിപ്പോയോ? ഒന്ന് പോയി നോക്കാം"

കഴിച്ച മദ്യത്തിന്റെ മണം ആരും ശ്രദ്ധിക്കാതിരിക്കാന്‍ കഴുത്തില്‍ ചുറ്റിയിരുന്ന തോര്‍ത്തു മുണ്ട് വായ്‌ വഴി ചുറ്റി അയാള്‍ പടികള്‍ ഇറങ്ങി ആംബുലന്‍സിന്റെ ചാരത്തേക്ക്‌ നടന്നു. കരയുന്ന ഭാര്യയുടെയും മകന്റെയും ഇടയിലൂടെ വണ്ടിയുടെ അകത്തേക്ക് എത്തി നോക്കുമ്പോള്‍ അടുത്തു നിന്നിരുന്ന അയല്‍വാസി കൂടിയായ അന്തോണി ചേട്ടന്‍ ആരോടോ പറയുന്നത് ജോസപ്പേട്ടന്‍ ഞെട്ടലോടെ ശ്രവിച്ചു.

"മ്ബ്ടെ ജോസപ്പേട്ടനാ.. എന്തൊരു നല്ല സ്വഭാവള്ള ആളായിരുന്നു. കുടിച്ചു കുടിച്ചു കരള്‍ ദ്രവിച്ചു ഇന്ന് രാവിലെ കാഞ്ഞു പോയി. പാവം ഭാര്യയും മോനും. അവര്‍ക്കിനി വേറെ ആരാ ഉള്ളെ?.. കഷ്ടം.."

- ജോയ് ഗുരുവായൂര്‍ 

അസ്തമയം


"ഈ സാറിനെ കൊണ്ട് തോറ്റു.. ഇതിന്നു എത്രാമത്തെ തവണയാണെന്നറിയാമോ സര്‍ സാന്‍ക്ഷന്‍ ഓര്‍ഡറുകളില്‍ കൊല്ലം തെറ്റിച്ചു എഴുതുന്നത്‌?!.. സര്‍ ഇപ്പോഴും 1994-ല്‍ തന്നെ കറങ്ങി നടക്കാണോ? ഹി ഹി ഹി"
മലയാളിയായ സെക്രട്ടറിയുടെ വാക്കുകള്‍ കേട്ട് മുംബൈ മഹാനഗരത്തിന്റെ തീരത്തിന് തിലകക്കുറിയായി നിലകൊള്ളുന്ന കെട്ടിടങ്ങളില്‍ ഒന്നായ ഐ ഡി ബി ഐ ടവറുകളില്‍ ഒന്നിന്റെ ഇരുപത്തി ഒന്നാമത്തെ നിലയിലെ ഓഫീസ് ലോബിയില്‍ നിന്നും അകലെ കടലില്‍ എഴുന്നു നില്‍ക്കുന്ന പാറകളില്‍ തലതല്ലി ചിതറുന്ന തിരമാലകളെ വീക്ഷിച്ചു കൊണ്ട് ഇതികര്‍ത്തവ്യാമൂഡനായി മാത്യൂസ് നിന്നു.
"ശരിയാ.. ഈയിടെ താന്‍ എവിടെയൊക്കെയോ തന്നില്‍ തന്നെ നഷ്ടപ്പെട്ടു പോകുന്നുണ്ട്. കഴിഞ്ഞ മാനെജ്മെന്റ് മീറ്റിങ്ങില്‍ ഡയറക്ടര്‍ തന്നെ ഇന്‍സള്‍ട്ട് ചെയ്തത് വെറുതെയല്ല. ഇപ്പോള്‍ ലിന്‍ഡയും തന്നെ വിമര്‍ശിച്ചു തുടങ്ങിയിരിക്കുന്നു."
'ബോംബെ നഗരത്തിന്റെ നെക്ലേസ്' എന്നറിയപ്പെടുന്ന നരിമാന്‍ പോയിന്റിലെ മറൈന്‍ ഡ്രൈവില്‍ കടലുമായി ചങ്ങാത്തം കൂടി സൊറ പറഞ്ഞു കൊണ്ടിരിക്കുന്ന നീണ്ട നടപ്പാത അവസാനിക്കുന്നിടത്തെ ഭീമന്‍ പാറക്കല്ലുകളില്‍ ഒന്നില്‍ ഇരിക്കുമ്പോള്‍ അമ്പലത്തില്‍ നിന്നും ചന്ദനക്കുറിയണിഞ്ഞു പ്രസാദവുമായി ഇടവഴിയിലൂടെ കൂട്ടുകാരികളോടോത്തു കുണുങ്ങിച്ചിരിച്ചു കടന്നു പോകുന്ന അരുണയുടെ മുടിയിലെ ചെമ്പരത്തിപ്പൂവിട്ടു കാച്ചിയ എണ്ണയുടെ മാദക സുഗന്ധം മാത്യൂസിന്റെ മനം കവര്‍ന്നു.
കൂട്ടത്തില്‍ നിന്നും അവള്‍ ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ ആ കണ്ണേറു പതിച്ച് അവന്റെ ഹൃദയം തുടിച്ചു.
'പുരോഗമന ചിന്താഗതിക്കാരായ തന്‍റെ അപ്പച്ചനെയും അമ്മയെയും പറഞ്ഞു ധരിപ്പിക്കാന്‍ തനിക്കാവും. പക്ഷെ അവളുടെ അച്ഛന്‍ ആ തഹസില്‍ദാര്‍ ഗോപിനാഥ മേനോന്‍ ആണ് പാഷാണത്തില്‍ കൃമിയായി നില്‍ക്കുന്നത്. എന്ത് തന്നെയായാലും താന്‍ അവളെ നേടിയിരിക്കും. അവള്‍ കൂടെയില്ലെങ്കില്‍ ഈ ജീവിതത്തില്‍ തനിക്കു എവിടെയും എത്താന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.'
എന്ജിനീയറിംഗ് കഴിഞ്ഞ വഴി അപ്പച്ചന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങി അരുണയെയും കൂട്ടി ഒളിച്ചോടി ബോംബെയില്‍ കാലുകുത്തുമ്പോള്‍ മാത്യൂസിന്റെ കയ്യില്‍ ഉണ്ടായിരുന്നത് ഒരു ജോഡി ഉടുപ്പുകളും രണ്ടായിരത്തി ഇരുന്നൂറു രൂപയും. പിന്നെ കഴുത്തില്‍ കിടന്ന ഒരു സ്വര്‍ണ്ണ മാലയും.
ഇതേ വരെ ഔദ്യോഗികമായി വിവാഹിതരായില്ലെങ്കിലും ആ പ്രണയവല്ലരിയില്‍ വിരിഞ്ഞ മൂന്നു ആണ്‍പുഷ്പങ്ങള്‍ ജീവിതത്തിനു മനോഹാരിതയേകി. സമൂഹത്തിന്റെ വിമര്‍ശനമുഖത്തു നിന്നും മാറി നിന്ന് കൊണ്ടൊരു സമാധാന ജീവിതം. ഇടയ്ക്കിടെ സന്ദര്‍ശകരായി എത്തുന്ന മുത്തച്ഛന്റെയും മുത്തശ്ശിയുടെയും ലാളനയില്‍ കുട്ടികള്‍ ഇതേ വരെ ബന്ധുരാഹിത്യത്തെക്കുറിച്ച് ചിന്തിച്ചിട്ടേ ഉണ്ടാവില്ല. ആ സന്തോഷത്തില്‍ മാതൃപിതൃ വിരഹദുഃഖം മറന്നു അരുണയും.
"ഇപ്പോള്‍ എന്തെ അവള്‍ക്കൊരു മാറ്റം? ഞാന്‍ ചെയ്തത് വലിയൊരു തെറ്റാണെന്ന് അവള്‍ക്കിപ്പോള്‍ തോന്നിത്തുടങ്ങിയോ? .. രണ്ടാമത്തവന് മാട്ടുംഗ അമ്പലത്തില്‍ കൊണ്ട് പോയി ചോറ് കൊടുക്കണം എന്ന് അവള്‍ക്കിപ്പോ എന്താ ഇത്ര നിര്‍ബന്ധം? ജാതിയും മതവും സമ്പത്തും ഒക്കെ നോക്കിയാണോ ഈ ബന്ധം ഇതേ വരെ എത്തിയത്?.. എന്നിട്ട് ഇപ്പോള്‍ എന്തേ അവള്‍ ഇങ്ങനെ?.. ഈ കടലില്‍ ചാടി ചത്താലോ? വേണ്ട.. പിന്നെ പാവം അവളും കുട്ട്യോളും എന്താ ചെയ്യാ.. എന്തെങ്കിലും ആയിക്കോട്ടെ.. അമ്പലത്തിലോ പള്ളിയിലോ മോസ്കിലോ എവിടെയെങ്കിലും പോയി ചോറ് കൊടുക്കട്ടെ.. കൊടുത്തോട്ടെ.. എല്ലാം ഇഷ്ടം പോലെ ചെയ്യട്ടെ.. മാത്യൂസ് ആരുമല്ല എതിര്‍ക്കാന്‍.. ഞാന്‍ ആരുമല്ലാ.. ഈ ലോകത്തില്‍.. ആരുമല്ലാ.. ഐ അം എ പബ്ലിക് വേസ്റ്റ്... എ മിയര്‍ വേസ്റ്റ്... "
അലറിക്കൊണ്ട്‌ അലയടിക്കുന്ന തിരകളെ മനസ്സിലേക്ക് ആവാഹിച്ചു കൊണ്ട് മാത്യൂസ് ഇളകി മറിഞ്ഞു. ധരിച്ചിരുന്ന ചുവന്ന ടീഷര്‍ട്ട്‌ ഊരി അയാള്‍ കടലിലേക്ക്‌ വലിച്ചെറിഞ്ഞു.
പപ്പാ... വാ പപ്പാ.. നമുക്ക് വീട്ടിലേക്കു പോകാം.. എനിക്ക് പേടിയാവുന്നു.. മതി പപ്പാ ഇങ്ങനെ വിഷമിച്ചത്.. പതിനെട്ടു കൊല്ലം മുമ്പ് നടന്ന ഈ കാര്യം ഓര്‍ത്ത്‌ എന്തിനാ ഇപ്പൊ പപ്പാ വേദനിക്കുന്നേ?.. വാ പപ്പാ .. നമുക്ക് പോകാം...
ഡോക്റ്ററുടെ നിര്‍ദ്ദേശമനുസരിച്ച് പപ്പയെ സായാഹ്ന സവാരിക്ക് കൊണ്ട് വന്ന പത്തൊമ്പതുകാരനായ മുതിര്‍ന്ന മകന്‍ ആകാശ്, മാത്യൂസിന്റെ അപ്രതീക്ഷിതമായ പരാക്രമം കണ്ടു ഭയന്ന് തന്‍റെ പപ്പയുടെ കൈ ബലമായി പിടിച്ചു കാറിലേക്ക് ആനയിച്ചു.
"അരുത് എന്നെ പിടിക്കരുത്.. ആരാടോ താന്‍?.. തന്നെ ഇപ്പോള്‍ ആരാടോ ഇങ്ങോട്ട് വിളിച്ചേ?.. മനുഷ്യന്മാര്‍ക്ക് സ്വൈര്യമായി എവിടെയും നടക്കാന്‍ വിടില്ല്യാച്ചാ... ഒന്ന് പോകണം മിസ്റ്റര്‍.. പ്ലീസ്..."
ഇത് പറഞ്ഞു കൈ വിടുവിച്ചു കൊണ്ട് ഒരു പാറക്കല്ലില്‍ ഇരുന്നു ഒരപരിചിതനെ പോലെ  പിറുപിറുത്ത പപ്പയെ നോക്കി ആകാശ് സ്തബ്ദനായി നിന്നു.
അകലെ അസ്തമന സൂര്യന്‍ തന്‍റെ കര്‍ത്തവ്യം നിറവേറ്റി ആഴക്കടലിലേക്ക് താഴുമ്പോള്‍ അതിന്റെ ശോണ വര്‍ണ്ണം തിരകളിലേക്ക് പടര്‍ന്നു വ്യാപിച്ചു ഒരു ചോരക്കടല്‍ സൃഷ്ടിച്ചു.
- ജോയ് ഗുരുവായൂര്‍

ഇരുട്ട് ഭാസ്ക്കരന്‍


ഇലകള്‍ ഞെരിഞ്ഞമരുന്ന ശബ്ദം കേട്ടാണ് രാത്രി നേരത്ത് ഉമ്മറത്തിണ്ണയില്‍ ഇരുന്നു പരീക്ഷയ്ക്ക് പഠിച്ചിരുന്ന എട്ടാം ക്ലാസ്സ് കാരനായ സുധി പേടിച്ചരണ്ട നയനങ്ങളോടെ അതിന്റെ ഉറവിടത്തിലേക്ക് ദൃഷ്ടി പായിച്ചത്. ഒരു കറുത്ത ആള്‍രൂപം വീട്ടു മുറ്റത്തുള്ള കയ്യാലയുടെ പിറകിലേക്ക് മാറുന്നതായി അവനു തോന്നി.
"അമ്മേ.. അയ്യോ.. ദേ ഞാന്‍ പറയാറുള്ള ആ കറുത്ത രൂപം വീണ്ടും ... ഞാന്‍ ശരിക്കും കണ്ടതാ.. അമ്മേ.. നമുക്കിനി ഇവിടെ താമസിക്കണ്ടാ.. അമ്മാവന്റെ വീട്ടില്‍ പോയി താമസിക്കാം.. നമ്മളെയൊക്കെ കൊല്ലും ആ പ്രേതം.. നാലാന്നാള്‍ അത് വന്ന അന്ന് രഘൂന്റെ വീട്ടിലെ പശു ചത്തു പോയി. അതിനു മുമ്പ് വന്നപ്പോള്‍ ശശി മാമയുടെ വീട്ടിലെ ആ അമേരിക്കന്‍ പട്ടി ചത്തില്ലേ. മൃഗങ്ങളുടെ ഒക്കെ ചോര കുടിച്ചു കഴിഞ്ഞാല്‍ പിന്നെ പ്രേതങ്ങള്‍ നേരെ മനുഷ്യരുടെ ചോര കുടിക്കാന്‍ വരും എന്നാണു ശങ്കു മുത്തച്ഛന്‍ പറയുന്നേ.. വേണ്ട നമുക്കിനി ഇവിടം.. പോകാം അമ്മെ.. "
സുധിയുടെ നിലവിളി കേട്ട് പിറുപിറുക്കുന്നത് പോലെ എന്തൊക്കെയോ ശ്ലോകങ്ങള്‍ ചൊല്ലിക്കൊണ്ടു നടയിലെ അകത്തെ കട്ടിലില്‍ കിടന്നിരുന്ന മുത്തശ്ശി കൂനിക്കൂടി വാതില്‍ക്കലേക്ക് വേച്ചുവേച്ചു ചെന്ന് വിറയ്ക്കുന്ന സ്വരത്തോടെ പറഞ്ഞു.
" ന്താ കുട്ട്യേ കരയണേ.. പിന്നേം വന്നാ അശ്രീകരം..? അത് പ്രേതോം കൂതോം ഒന്നുമല്ല. ഒറ്റ്ലിച്ചി ആണത് ഒറ്റ്ലിച്ചി... പോണ വഴിയിലെ സകലതും നശിപ്പിച്ചേ അടങ്ങൂ.. ചെര്‍പ്പം മൊതലേ ഞാന്‍ കാണുന്നതല്ലേ അയിനെ.. നെന്റെ മുത്തച്ഛന്‍ ഒരിക്കല്‍ ഈ ചെകുത്താനെ കണ്ടു പേടിച്ചു കുട്ടന്‍ വൈദ്യര്‍ടെ അവടെ നാലൂസാ ബോധാല്ല്യാണ്ട് കെടന്നേ... മതി പഠിപ്പൊക്കെ കുട്ട്യേ... ശീഘ്രം ന്റെടുത്ത് വന്നു നാമം ജപിച്ചു കെടന്നോളാ.."
ഓം വജ്‌റ നവായ വിദ്മഹേ
തീക്ഷ്ണ ദംഷ്ട്രായ ധീമഹി
തന്നോ നൃസിംഹഃ പ്രചോദയാത് !!.."
വിറയ്ക്കുന്ന ചുണ്ടുകളോടെ മുത്തശ്ശി ഭയമകറ്റാനുള്ള വിഷ്ണുമന്ത്രം ഉരുവിട്ടുകൊണ്ട് അടുത്തു പറ്റിച്ചേര്‍ന്നു കിടന്ന സുധിമോനെ തന്‍റെ ചുക്കിച്ചുളിഞ്ഞ തൊലിയുള്ള കരങ്ങള്‍ കൊണ്ട് ചേര്‍ത്തു പിടിച്ചു കിടന്നു.
"പിന്നേ.. അവന്റെ ഒരു പ്രേതോം യക്ഷീം.. അമ്മ തന്ന്യാ.. ങ്ങനെ ഓരോന്ന് പറഞ്ഞു കൊടുത്ത് കുട്ട്യേ.. പേട്യാട്ടണേ.. കുട്ടിക്ക് നാളെ പരീഷള്ളതാ.. ഒക്കെ പഠിച്ചു കഴിഞ്ഞോഡാ?..."
അടുക്കളയില്‍ പാത്രം കഴുകുന്നിടത്തു നിന്നും തോര്‍ത്തു മുണ്ടില്‍ കൈ തുടച്ചു കൊണ്ട് അവിടേക്ക് വന്ന സരസ്വതിയമ്മ ഇത് പറഞ്ഞപ്പോള്‍ അതിനുത്തരമെന്നോണം സുധിക്കുട്ടന്‍ കമ്പിളി തലവഴി മൂടിപ്പുതച്ചു കിടന്നു.
മുത്തശ്ശി മരിക്കുമ്പോള്‍ സുധി അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. ആ മരണം സരസ്വതിയമ്മയെയും സുധിയേയും അനാഥമാക്കിയതിനു പുറമേ പട്ടാളക്കാരനായ മുത്തച്ഛന്റെ പെന്‍ഷന്‍ വഴി ലഭിച്ചിരുന്ന വരുമാനവും നിലപ്പിച്ചു.
തയ്യല്‍ ജോലിയില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് സരസ്വതിയമ്മ കുടുംബം പോറ്റി. ചെറിയ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തു കൊടുത്തു വട്ടച്ചിലവുകള്‍ക്കുള്ള ചെറിയൊരു വരുമാനം സുധിയും ഉണ്ടാക്കിയിരുന്നു.
"അമ്മേ ഞാന്‍ എസ് ഐ സെലക്ഷന്‍ ടെസ്റ്റ്‌ ജയിച്ചു."
ഉച്ചത്തില്‍ ഇത് പറഞ്ഞു കൊണ്ട് സൈക്കിള്‍ സ്റ്റാന്‍ഡില്‍ പോലും വയ്ക്കാന്‍ ഉള്ള സംയമനം കാണിക്കാതെ പടികടന്നു വന്ന സുധി അമ്മയെ എടുത്തുയര്‍ത്തി. അടുക്കളക്കോലായിലെ അമ്മിക്കല്ലില്‍ മുളകരയ്ക്കുകയായിരുന്നു സരസ്വതിയമ്മ.
"മോനേ.. കയ്യില്‍ അരപ്പുണ്ട്.. നിന്റെ ദേഹത്താവും... വിട്.. "
കൈകള്‍ സുധിയുടെ കുപ്പായത്തില്‍ തട്ടാതെ അവര്‍ ഉയര്‍ത്തിപ്പിടിച്ചു. ആ കണ്ണുകളില്‍ നിന്നും സന്തോഷത്തിന്റെയും ചാരിതാര്‍ത്ഥ്യത്തിന്റെയും പുഴകള്‍ ഒഴുകി അവന്റെ ഉടുപ്പ് നനച്ചു. താഴെ നിര്‍ത്തിയ വഴി മൂര്‍ദ്ധാവില്‍ ചുംബിച്ചു കൊണ്ട് പറഞ്ഞു.
"നിന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു തന്‍റെ മകന്‍ ഒരു എസ് ഐ ആവുക എന്നത്.. നീ അച്ഛന്റെ ആഗ്രഹം സാധിപ്പിച്ചല്ലോടാ.."
ട്രെയിനിംഗ് കഴിഞ്ഞു ആദ്യത്തെ നിയമനം കാസര്‍ഗോഡിലെ ഒരു ഓണം കേറാമൂലയിലെ സ്റ്റേഷനിലേക്ക്. സാമൂഹ്യദ്രോഹികളുടെയും തസ്ക്കരവീരന്മാരുടെയും ആസ്ഥാനം.
മിടുക്കനും ധീരനുമായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ആയിരുന്നു എസ് ഐ സുധി. പണ്ട് മുത്തശ്ശിക്കഥകള്‍ കേട്ട് ഭയന്ന് വിറച്ചിരുന്ന സുധിയല്ല ഇന്നത്തെ സുധി. അത് വരെ നിയമപാലനത്തില്‍ അധികമൊന്നും ശുഷ്ക്കാന്തി കാണിക്കാതിരുന്ന പോലീസ് സ്റ്റേഷന്റെ പ്രതിച്ഛായ സുധിയുടെ പ്രകടനം കൊണ്ട് മെച്ചപ്പെട്ടു എന്ന് പറയാം. മുതിര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ വരെ പല സങ്കീര്‍ണ്ണമായ കേസ് അന്വേഷണങ്ങള്‍ക്കും എസ്. ഐ. സുധിയെ സഹായിയാക്കി.
സ്റ്റേഷന്‍ അതിര്‍ത്തിക്കുള്ളില്‍ അരങ്ങേറിയിരുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എല്ലാം ഒരു വിധം അടിച്ചമാര്‍ത്താനായത് സുധിക്ക് പേരും പ്രശസ്തിയും നേടിക്കൊടുത്തു. ആയിടെയാണ് പിടി കിട്ടാ പുള്ളിയായ ഇരുട്ട് ഭാസ്ക്കരനുമായി സുധിയുടെ ഏറ്റുമുട്ടല്‍ നടന്നത്. മല്‍പ്പിടുത്തത്തില്‍ വഴുതി ഓടിയ പ്രതിയെ സുധി നിറയൊഴിച്ചു. എന്നാല്‍ അത് ഏല്‍ക്കാതെ അടുത്തുള്ള കായലില്‍ ചാടിയ പ്രതിക്കുവേണ്ടിയുള്ള തിരച്ചില്‍ സഫലമായില്ല.
"അമ്മേ ഇന്ന് ഞാനവനെ പിടിച്ചിരിക്കും. കുറെ നാളായി ആ കാട്ടുകള്ളന്‍ നാട്ടുകാരെയും പോലീസുകാരെയും കബളിപ്പിച്ചു ഇങ്ങനെ കറങ്ങി നടക്കുന്നു. കായല്‍ക്കരയില്‍ ഉള്ള കാട്ടിലാകെ തിരച്ചില്‍ നടത്താന്‍ ഉള്ള സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. അവനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ ഒരു പ്രൊമോഷന്‍ ഉറപ്പാ.. അമ്മേ എന്നെ അനുഗ്രഹിക്കണം. "
ഡ്യൂട്ടിക്ക് പോകാന്‍ നേരം സുധി അമ്മയോട് പറഞ്ഞു.
"സൂക്ഷിക്കണേ മോനേ.." എന്ന് പറഞ്ഞു കൊണ്ട് സരസ്വതിയമ്മ അവനെ തലയില്‍ കൈ വച്ച് അനുഗ്രഹിച്ചു.
പിറ്റേ ദിവസത്തെ വര്‍ത്തമാന പത്രത്തില്‍ സുധി ഇരുട്ട് ഭാസ്ക്കാരനെ കയ്യാമം അണിയിച്ചു കൊണ്ടുള്ള ഫോട്ടോ ഉണ്ടായിരുന്നു പത്രത്തില്‍. പത്രക്കാരന്‍ മുറ്റത്തേക്കു എറിഞ്ഞിരുന്ന പത്രം മുറ്റമടിക്കാന്‍ ഇറങ്ങിയ സരസ്വതിയമ്മ എന്നത്തെയും പോലെ എടുത്തു വീടിന്റെ തിണ്ണയിലേക്ക് വയ്ക്കാന്‍ പോകുമ്പോള്‍ ആ ചിത്രം ശ്രദ്ധിച്ചു.
"ദൈവമേ.. ഇത് അങ്ങേരല്ലേ.. "
തസ്ക്കര വീരനായ ഇരുട്ട് ഭാസ്ക്കരനെ കയ്യാമം അണിയിച്ചു കൊണ്ട് അഭിമാനപുരസരം നില്‍ക്കുന്ന സുധിയുടെ ഫോട്ടോ കണ്ടു സരസ്വതിയമ്മയുടെ കണ്ണില്‍ ഇരുട്ട് കയറി. ഭൂമി കീഴ്മേല്‍ മറിയുന്നതായി അവര്‍ക്ക് തോന്നി.
നടുക്കാട്ടിലെ പഴയ കെട്ടിടത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഭാസ്കരനെ പിടിക്കാന്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു. ധീരനായ എസ് ഐ സുധി ഒറ്റയ്ക്ക് നീട്ടിപ്പിടിച്ച തോക്കുമായി സധൈര്യം കെട്ടിടത്തിലേക്ക് പ്രവേശിച്ചപ്പോള്‍ അനേകം പോലീസുകാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു രക്ഷപ്പെടാറുള്ള ഇരുട്ട് ഭാസ്കരന്‍ ചെറുത്തു നില്‍പ്പൊന്നും കൂടാതെ കീഴടങ്ങുകയായിരുന്നു. ഭാസ്കരന്റെ ഈ പെരുമാറ്റം സുധിയെ അമ്പരപ്പിച്ചു.
സരസ്വതിയമ്മയ്ക്ക് ബോധം വരുമ്പോള്‍ ജില്ലാ ആശുപത്രിയിലെ വാര്‍ഡില്‍ ആയിരുന്നു. സുധി അമ്മയുടെ നെറ്റിയില്‍ തുണി നനച്ചു തുടച്ചു കൊണ്ടിരിക്കുന്നു. രാത്രി ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ അമ്മ ബോധം കേട്ട് മുറ്റത്ത് വീണുകിടക്കുന്നത് കണ്ടു നേരെ ആശുപത്രിയിലേക്ക് കൊണ്ട് വന്നതാണ്. എന്താണ് അമ്മയ്ക്ക് പെട്ടെന്ന് സംഭവിച്ചത് എന്നറിയാതെ അവന്‍ വേവലാതിപ്പെട്ടു.
അസുഖം ഭേദമായി അന്ന് വൈകീട്ട് തന്നെ സരസ്വതിയമ്മയെ വീട്ടിലേക്കു കൊണ്ട് വന്നു.
സന്ധ്യാനേരത്ത് സുധി ഡ്യൂട്ടിക്ക് പോയപ്പോള്‍ സരസ്വതിയമ്മ കോലായിലെ ചാരുകസേരയില്‍ ഇരുന്നു ചിന്തകളെ ഭൂതകാലത്തിലേക്ക് മേയാന്‍ വിട്ടു.
മുറച്ചെറുക്കനുമായുള്ള സരസ്വതിയുടെ കല്യാണം അച്ഛന്‍ ഉറപ്പിക്കുമ്പോള്‍ തന്നെ അയല്‍ക്കാരനായ ഭാസ്ക്കരനുമായി പ്രണയത്തിലായിരുന്നു അവള്‍. വിവാഹം നിശ്ചയിച്ചതറിഞ്ഞു ജോലിയെടുത്തിരുന്ന തമിഴ്നാട്ടിലെ സേലത്തു നിന്നും അവളെ കാണാന്‍ രാത്രിയില്‍ അവന്‍ വന്നു. വീടിനു പുറകിലെ വിറകു പുരയില്‍ ആയിരുന്നു ആ കൂടിക്കാഴ്ച. തന്‍റെ നിസ്സഹായാവസ്ഥ അവള്‍ അവനെ അറിയിച്ചു. പരസ്പ്പരം ആലിംഗനബദ്ധരായ അവരുടെ വസ്ത്രങ്ങള്‍ കണ്ണുനീര്‍ കൊണ്ട് നനഞ്ഞു കുതിര്‍ന്നു. പുറത്തു ഇണ ചേര്‍ന്നിരുന്ന ഉരഗങ്ങളുടെ ശീല്‍ക്കാരം അവരുടെ രോമകൂപങ്ങളില്‍ വിദ്യുത്പ്പിണരുകള്‍ സൃഷ്ടിച്ചു.
ഒരാഴ്ചക്കുള്ളില്‍ തന്നെ മുറച്ചെറുക്കനുമായി വിവാഹം. സോമസുന്ദരന് ഇഷ്ടികക്കളം ആയിരുന്നു. നല്ല രീതിയില്‍ ആ കച്ചവടം പൊടിപൊടിച്ചു. തന്‍റെ എല്ലാ ഐശ്വര്യങ്ങള്‍ക്കും കാരണം സരസ്വതി ആണെന്ന് എപ്പോഴും അയാള്‍ പറയുമായിരുന്നു. തന്‍റെ ഉദരത്തില്‍ തുടിക്കുന്ന കുഞ്ഞുജീവന്‍ അവളില്‍ കുറ്റബോധത്തിന്റെ കനലുകള്‍ കോരിയിട്ടു. എങ്കിലും
കാലം സോമസുന്ദരന് അധികം ആയുസ്സ് നീട്ടിക്കൊടുത്തില്ല. വിവാഹം കഴിഞ്ഞു മൂന്ന് വര്‍ഷത്തിനു മുമ്പേ ഇഷ്ടികക്കളത്തിലെ ഒരു അപകടത്തില്‍ പെട്ട് അയാള്‍ മരിക്കുമ്പോള്‍ സുധിക്ക് രണ്ടു വയസ്സ്. വീണ്ടും ഒരു വിവാഹം കഴിക്കാന്‍ വേണ്ടി അച്ഛനും അമ്മയും ഒക്കെ നിര്‍ബന്ധിച്ചിട്ടും സരസ്വതി വഴങ്ങിയില്ല.
സോമശേഖരന്റെ മരണ വാര്‍ത്തയറിഞ്ഞ് ഭാസ്ക്കരന്‍ സേലത്ത് നിന്നും തിരിച്ചെത്തി നാട്ടില്‍ തന്നെ ഓരോ ജോലികളുമായി കൂടി. പക്ഷെ അതിനിടയില്‍ ഭാസ്ക്കരന്റെ വിവാഹം കഴിഞ്ഞിരുന്നു. അതില്‍ രണ്ടു ആണ്‍കുട്ടികളും തന്‍റെ കുഞ്ഞിന്റെ അമ്മയും കാമുകിയുമായിരുന്ന സരസ്വതിയെ കാണാന്‍ ഇടയ്ക്കിടെ രാത്രി സമയങ്ങളില്‍ അയാള്‍ പാത്തും പതുങ്ങിയും എത്തുമായിരുന്നു. ചെറുപ്പത്തില്‍ സുധി പലപ്പോഴും കണ്ടു ഭയന്നിരുന്ന ആ ഇരുണ്ട ആള്‍രൂപം ഇയാളുടെ ആയിരുന്നു. സുധിയുടെ വിദ്യാഭ്യാസത്തിനും സംരക്ഷണത്തിനും ഉള്ള പൈസ മാസം തോറും അയാള്‍ സരസ്വതിയമ്മയ്ക്ക് കൈമാറി വന്നു. എന്നാല്‍ മറ്റൊരു ദേശത്ത് ഇരുട്ട് ഭാസ്ക്കരന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ഒരു തസ്ക്കരവീരന്‍ ആണ് ഭാസ്ക്കരന്‍ എന്ന് സരസ്വതിയമ്മയും അറിഞ്ഞില്ല.
'എങ്കിലും തനിക്കും അദ്ദേഹത്തിനും ഇങ്ങനെയൊരു ദുര്‍വിധി ഉണ്ടായല്ലോ ഭഗവാനേ.. സ്വന്തം അച്ഛനെ അറസ്റ്റ് ചെയ്യാന്‍ പോകുന്ന മകനെ കഥയറിയാതെ താന്‍ അനുഗ്രഹിച്ചാണല്ലോ വിട്ടത്.'
ഓര്‍മ്മകളുടെ ചുഴികളില്‍ മനസ്സ് ഉഴറിയുഴറി അവശയായ സരസ്വതിയമ്മ നിദ്രയിലേക്ക് വഴുതി.
ലോക്കപ്പില്‍ നിന്നും കോടതിയിലേക്ക് കോടതിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ ഇരുട്ട് ഭാസ്കരന്‍ രക്ഷപ്പെടാന്‍ ഒരു വിഫലശ്രമം നടത്തി. അന്നേരം സുധി ഉണ്ടായിരുന്നില്ല. കുപിതരായ പോലീസുകാര്‍ വീണ്ടും അയാളെ ലോക്കപ്പില്‍ ഇട്ടു ക്രൂരമായി മര്‍ദ്ദിച്ചപ്പോള്‍ രക്തം ചര്‍ദ്ദിച്ചു അയാള്‍ തല്‍ക്ഷണം മരിച്ചു.
സ്റ്റേഷനില്‍ നിന്നും പോലീസുകാര്‍ വിളിച്ചറിയിക്കുമ്പോള്‍ സുധി വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. സുധിയില്‍ നിന്നും വിവരം അറിഞ്ഞ സരസ്വതിയമ്മ തല്‍ക്ഷണം ബോധരഹിതയായി നിലം പതിച്ചു. അവരെയും കൊണ്ട് സുധി ആശുപത്രിയിലേക്ക് പാഞ്ഞു. ബോധം തെളിഞ്ഞപ്പോള്‍ വിങ്ങുന്ന ഹൃദയത്തോടെ സരസ്വതിയമ്മ സത്യത്തിന്റെ മുഖം സുധിക്ക് വെളിപ്പെടുത്തി.
സുധിക്ക് താങ്ങാവുന്നതിലും അപ്പുറമുള്ള ഒരു ആഘാതം തന്നെയായിരുന്നു ആ അറിവ്. തനിക്കു രണ്ടു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു പോയതു തന്‍റെ അച്ഛന്‍ ആയിരുന്നില്ല എന്ന തിരിച്ചറിവും കുപ്രസിദ്ധനായ ഇരുട്ട് ഭാസ്ക്കരന്‍ തന്‍റെ അച്ഛന്‍ ആയിരുന്നു എന്ന ചിന്തയും അയാളെ ഭ്രാന്തു പിടിപ്പിച്ചു.
അയാള്‍ വിറളി പൂണ്ടു ജീപ്പെടുത്തു സ്റ്റേഷനിലെക്ക് പാഞ്ഞു ചെന്നപ്പോള്‍ സി. ഐ യുടെ നിര്‍ദ്ദേശപ്രകാരം ശവശരീരം പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു രാവിലെത്തന്നെ ഇരിട്ടിയില്‍ ഉള്ള ഭാസ്ക്കരന്റെ വീട്ടിലേക്കു അയച്ചു എന്ന് അറിഞ്ഞു.
മറ്റൊന്നും ചിന്തിക്കാതെ ശക്തമായി മിടിക്കുന്ന ഹൃദയവുമായി സുധി അവിടേക്ക് ധൃതിയില്‍ എത്തുമ്പോള്‍ കണ്ടത് ജന്മദാതാവിന്റെ ജഡം ആളിക്കത്തുന്ന തീജ്വാലകളില്‍ 'ആത്മാഹുതി' ചെയ്യുന്നതാണ്. ജീവിതത്തില്‍ ഒരിക്കല്‍ പോലും 'അച്ഛാ' എന്ന് വിളിക്കാന്‍ തനിക്കു അവസരം ലഭിക്കാതിരുന്ന അജ്ഞാതനായിരുന്ന പിതാവിന്റെ കത്തുന്ന ചിതയിലേക്ക് സ്തബ്ദനായി നോക്കി നിന്ന സുധിയുടെ കണ്ണുകളില്‍ നിന്നും രണ്ടു തുള്ളി ദുഃഖബാഷ്പം അടര്‍ന്നു വീണു.    

ഭാസ്ക്കരനു മക്കളായി രണ്ടു പെണ്മക്കള്‍ ആയിരുന്നു. ചിതയുടെ ആളല്‍ താപമേറ്റിയ മനസ്സുമായി അകത്തളത്തിലിരുന്നു നിരന്തരം അലമുറയിട്ടു കരഞ്ഞു കൊണ്ടിരുന്ന അനുജത്തിമാരുടെ ചാരത്തേക്ക്‌ ഒരു ജനിമൃതിയുടെ ബാക്കിപത്രം പോലെ സുധി നടന്നു.

- ജോയ് ഗുരുവായൂര്‍

വളവുകള്‍..

 
ഈ കയറ്റവും  കൊടും വളവും [ഹെയര്‍ പിന്‍ വളവ്] കൂടി കഴിഞ്ഞാല്‍ പിന്നെ അധികം ദുര്‍ഘടങ്ങള്‍ ഇല്ലാത്ത വീതി കൂടിയ വീഥികള്‍ ആണ്. ആയാസരഹിതമായി വണ്ടിയോടിക്കാം. പ്രദേശത്തെ ഏറ്റവും ഉയരമുള്ള ആ ചുരത്തില്‍ നിന്നും നോക്കിയാല്‍ ദൂരെ താഴ്വാരത്തില്‍ പ്രകൃതിയുടെ ശ്മശാനം പോലെ  പരന്നു കിടക്കുന്ന കല്‍ക്കരിപ്പാടങ്ങളില്‍ നക്ഷത്രങ്ങള്‍ കണക്കെ ആയിരക്കണക്കിന് വൈദ്യുത വിളക്കുകള്‍ തിളങ്ങി നില്‍ക്കുന്നത് കാണാം.

ഗിയര്‍ സെക്കന്‍റിലേക്ക് ഇട്ടു മോഹനന്‍ ആക്സിലറേറ്ററില്‍ കാലു കൊടുത്തു. മദ്ധ്യപ്രദേശിലെ സിംഗറോളി കല്‍ക്കരി ഖനിയില്‍ നിന്നും കല്‍ക്കരി കയറ്റിയ ട്രക്ക്  കുത്തനെയുള്ള ആ ചുരത്തിലൂടെ നിരങ്ങി നീങ്ങി. സന്ധ്യ മയങ്ങിത്തുടങ്ങിയിട്ടേയുള്ളൂ  എങ്കിലും ചമ്പല്‍ക്കാടിന്‍റെ വന്യത, ടാറിട്ട റോഡില്‍ കോരിയിട്ട ഇരുട്ടിനെ കീറി മുറിച്ചു വഴി തെളിക്കാനായി അയാള്‍ ഹെഡ് ലൈറ്റുകള്‍ ഓണ്‍ ചെയ്തു. 

വാസുദേവന്‍ പ്ലസ് ടൂ നല്ല മാര്‍ക്കോടെ ജയിച്ചിരിക്കുന്നു. ജയലക്ഷ്മിയുടെ ഫോണ്‍ കാള്‍ മോഹനന്റെ കണ്ണുകളെ സന്തോഷാശ്രുക്കളണിയിച്ചു.

"എങ്ങനെയെങ്കിലും അവനെ ഒരു എഞ്ചിനീയര്‍ ആക്കണം. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്.. തനിക്കൊരു ആണ്‍കുഞ്ഞു ജനിച്ചു എന്ന് നാട്ടില്‍ നിന്നും അനുജന്‍ സോമന്‍ വിളിച്ചു പറഞ്ഞ അന്ന് തന്നെ മനസ്സില്‍ കുരുത്ത ആ മോഹം പൂവണിയാന്‍ ഇനി ഏറെ കാലത്തെ കാത്തിരിപ്പ് വേണ്ട. എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയെക്കുറിച്ച് വിശദമായി അന്വേഷിച്ചു പറയാന്‍ ജയയോട് പറഞ്ഞിട്ടുണ്ട്.  പതിനേഴു കൊല്ലമായി താന്‍ ഈ കല്‍ക്കരിപ്പൊടി തിന്നുന്നതിന് കിട്ടിയ ആദ്യ പ്രതിഫലം.."

അമരക്കാരന്റെ മനോഗതം അറിഞ്ഞ ഉത്സാഹത്തോടെ കയറ്റം കയറുമ്പോള്‍ എന്നത്തെയും പോലെ കിതയ്ക്കാന്‍ ആ പഴയ ഫര്‍ഗോ ട്രക്ക് ഇന്ന്  മറന്നെന്നു തോന്നുന്നു!

"ഇനി പഴയ പോലെയായിരിക്കില്ല കാര്യങ്ങള്‍.  വാസൂട്ടന്റെ ഉപരി പഠനത്തിനു ചിലവുകളേറെയുണ്ടാവും. ഈ വണ്ടിയോടിച്ചു കിട്ടുന്ന ഏക വരുമാനം അല്ലാതെ ഒന്ന് പണയം വയ്ക്കാന്‍ പോലും തന്‍റെ കയ്യില്‍ യാതൊന്നും ഇല്ല. ശുക്ലാജിയുടെ മകളുടെ വിവാഹം ആണ്. അയാള്‍ നാളെ മുതല്‍ ഒന്നര മാസത്തേക്ക് അവധിക്കു പോകുന്നു. സേട്ടിനെ പോയി ഒന്നു കാണാം. ശുക്ലാജിയുടെ ഒഴിവിലുള്ള ഡ്യൂട്ടിയും കൂടി ഏറ്റെടുത്താല്‍ തല്‍ക്കാലത്തേക്ക് കുറച്ചു അധിക വരുമാനം ഉണ്ടാവും. കഷ്ടപ്പെടാന്‍ തയ്യാറാണ് എങ്കിലും ഒന്നര മാസം കഴിഞ്ഞു അയാള്‍ വന്നു തിരികെ ജോലിയില്‍ പ്രവേശിക്കുന്നതോടെ അതു നില്‍ക്കും. എന്നാലും ഈ സമയത്ത് അതൊരു ആശ്വാസം തന്നെ. 

പണം ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള ഉത്കണ്ഠയില്‍ മനസ്സില്‍ കൂട്ടിക്കിഴിക്കലുകള്‍ നടത്തിക്കൊണ്ട് ജലപാനം പോലും ചെയ്യാതെ  മോഹനന്‍ കിടന്നു. പഠിക്കേണ്ട കാലത്ത് തനിക്കു അതിനുള്ള അവസരം ഉണ്ടാക്കിത്തരാതിരുന്ന ദുര്‍വിധിയെ അയാള്‍ പഴിച്ചു.  മൊബൈല്‍ ഫോണ്‍ തെളിയിച്ച് സമയം നോക്കിയപ്പോള്‍ പുലര്‍ച്ച മൂന്നു മണി. രാത്രിക്ക് നീളം കുറഞ്ഞുവോ എന്ന് അയാള്‍ക്ക്‌ തോന്നി. ചിന്തകളുടെ ചുഴിയിലകപ്പെട്ടു ഒരു വേള പോലും ഉറങ്ങിയിട്ടില്ല. നാളത്തെ പ്രവര്‍ത്തി ദിവസത്തിനു തുടക്കം കുറിച്ച് കൊണ്ടുള്ള സൈറന്‍ കല്‍ക്കരി ഖനിയില്‍ നിന്നും മുഴങ്ങാന്‍ ഇനി ഒരു മണിക്കൂര്‍ മാത്രം. പിന്നെ എത്ര ശ്രമിച്ചിട്ടും അയാള്‍ക്ക്‌ ഉറക്കം വന്നില്ല. 

പതിനാറു മണിക്കൂര്‍ കഠിന ജോലിയാണെങ്കിലും കയ്യില്‍ വരുന്ന പണത്തിന്റെ ആധിക്യം മൂലം  മോഹനന് ഒട്ടും ക്ഷീണം അനുഭവപ്പെട്ടില്ല. കല്‍ക്കരിപ്പൊടി നിരന്തരം ശ്വസിച്ചുണ്ടാകുന്ന നില്‍ക്കാത്ത ചുമയും കഫക്കെട്ടുമൊന്നും അയാളെ ജോലി ചെയ്യുന്നതില്‍ നിന്നും പിന്‍തിരിപ്പിച്ചുമില്ല. വാസുദേവന്റെ പഠന ത്തിനായുള്ള  പണം എങ്ങനെയെങ്കിലും ഉണ്ടാക്കണം എന്ന ലക്ഷ്യത്തിന്റെ സ്വാധീനത്തില്‍ തന്റെ ആരോഗ്യം നശിക്കുന്നതും ശരീരം രോഗാതുരമായി മാറുന്നതുമൊന്നും അയാള്‍ ഗൌനിച്ചില്ല. 

വളവുകള്‍ അനസ്യൂതം തരണം ചെയ്തു കൊണ്ട് ചമ്പല്‍ക്കാടിന്റെ ഹസ്തരേഖകള്‍ പോലെ കെട്ടുപിണഞ്ഞു കിടക്കുന്ന നേരിയ പാതകളിലൂടെ നിരങ്ങി നീങ്ങുന്ന കല്‍ക്കരി ശകടത്തില്‍ പ്രാരാബ്ദങ്ങളുടെ ഭാണ്ഡക്കെട്ടുമായി എന്നും മോഹനനും. 

ശുക്ലാജി തിരിച്ചെത്താന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. കിട്ടിക്കൊണ്ടിരിക്കുന്ന അധികവരുമാനം നില്‍ക്കാന്‍ പോകുന്നു എന്ന ചിന്ത അയാളുടെ മനസ്സിനെ അസ്വസ്ഥ മാക്കി.

സിംഗറോളി - റീവ റോഡില്‍ നിന്നും ഉത്തര്‍പ്രദേശില്‍ പെടുന്ന രേണുക്കൂട്ട് എന്ന ഗ്രാമത്തിലേക്ക് തിരിയുന്ന പാത ചേരുന്നിടത്ത് മലയാളിയെന്നു തോന്നിക്കുന്ന ഒരു മനുഷ്യന്‍ വണ്ടിക്കു മുന്നില്‍ കൈകാണിച്ചു. മദ്ധ്യപ്രദേശിന്റെയും ഉത്തര്‍പ്രദേശിന്റെയും അതിര്‍ത്തിഗ്രാമം ആണ് രേണുക്കൂട്ട്.

പാലായില്‍ നിന്നുമുള്ള ചെറിയാന്‍. ആ മൂന്നും കൂടിയ കവലയുടെ കുറച്ചു ഉള്ളിലേക്ക് നീങ്ങി കാടിന്റെ  നിഗൂഡതയില്‍ അയാള്‍ ഒരു അനധികൃത ചാരായ വാറ്റ് കേന്ദ്രം നടത്തുന്നുണ്ട് എന്നത് മോഹനനു ഒരു പുതിയ അറിവായിരുന്നു. മലയാളികളുടെ ഇത്തരം ഓരോ കഴിവുകളെക്കുറിച്ച് അയാള്‍ അന്തം വിട്ടു. താന്‍ താമസിക്കുന്ന സ്ഥലത്തിനു മുമ്പുള്ള ഒരു ചെറിയ കവലയില്‍ അയാള്‍ കയ്യിലുള്ള ചാരായം നിറച്ച  ഭാരമുള്ള കന്നാസുമായി ഇറങ്ങി. ഹസ്തദാനം ചെയ്യാന്‍ വേണ്ടി നീട്ടിയ അയാളുടെ കയ്യിലെ ചുരുട്ടിപ്പിടിച്ച പച്ച നോട്ടുകള്‍ മോഹനന്റെ കയ്യിലേക്ക് വച്ച് കൊണ്ട് അയാള്‍ ഒന്ന് കണ്ണിറുക്കിക്കാണിച്ചു. പണമുണ്ടാക്കാന്‍ ആകസ്മികമായി വന്നുദിച്ച പുതിയ സംരംഭത്തിന്റെ ആദ്യപ്രതിഫലം. 

ശുക്ലാജി തിരിച്ചു വന്നു ജോലിയില്‍ പ്രവേശിച്ചതൊന്നും പിന്നെ മോഹനനെ വല്ലാതെ ബാധിച്ചില്ല. ട്രിപ്പുകള്‍ അടിക്കുന്നതിനിടെ വണ്ടിയില്‍ ചാരായക്കന്നാസുകള്‍ കടത്തി കിട്ടുന്ന പ്രതിഫലം അധിക സമയം ജോലി ചെയ്തു കിട്ടുന്നതിനേക്കാള്‍ എത്രയോ മടങ്ങായിരുന്നു.

വാസുദേവന്റെ എന്‍ജിനീയറിംഗ് പഠനം തടസ്സങ്ങള്‍ ഒന്നും കൂടാതെ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. വര്‍ഷങ്ങള്‍ കടന്നു പോയി. ഒടുവില്‍ ആ ദിവസവും വന്നെത്തി. വാസുദേവന്‍ ഒരു എഞ്ചിനീയര്‍ ആയെന്നുള്ള വാര്‍ത്ത മോഹനനെ തേടി എത്തുന്ന ആ സുദിനം. ആ അച്ഛന്റെ മനസ്സ് ചിരകാല സ്വപ്ന സായൂജ്യത്തില്‍ ആറാടി.

"ചെറിയാച്ചാ.. കത്തിച്ചാല്‍ കത്തണ ഒരു കുപ്പി ചാരായം ഇന്ന് വൈകീട്ട് ഞാന്‍ വരുമ്പോള്‍ എനിക്ക് വേണ്ടി വച്ചേക്കണേ".. രാവിലെ ഒഴിഞ്ഞ കന്നാസുകള്‍ തിരികെ കൊടുക്കാനെത്തിയ മോഹനന്റെ വായില്‍ നിന്നും വീണ വാക്കുകള്‍ കേട്ട് ചെറിയാന്‍ ഒന്നമ്പരന്നു.

"ങേ.. കൊള്ളാലോ... അപ്പോള്‍ നീയും നന്നാവാന്‍ പോവാണോ?.."  ഫലിതം കലര്‍ന്നൊരു ചോദ്യം ചോദിച്ചു കൊണ്ട് അയാള്‍ മോഹനനെ നോക്കി പുഞ്ചിരിച്ചു.

മോഹനന്‍റെ ജീവിതത്തിലെ ഇരുണ്ട ഒരു അദ്ധ്യായത്തിന്‍റെ തുടക്കമായിരുന്നു അന്ന്. മകന്റെ വിജയത്തില്‍ സ്വയം മറന്ന അയാള്‍ ജീവിതത്തില്‍ ആദ്യമായി മദ്യം രുചിച്ചു. ലോകം വെട്ടിപ്പിടിച്ചു കാല്‍ച്ചുവട്ടിലാക്കിയ  പ്രതീതിയില്‍ അയാള്‍ സ്വയം മറന്നു.  പിന്നെ ഇടയ്ക്കിടെ അതൊരു ശീലമാക്കി മദ്യപാനികളുടെ ആഗോള പട്ടികയില്‍ തന്‍റെ പേരും താമസിയാതെ സ്വയം എഴുതിച്ചേര്‍ത്തു.

മകന്‍ വരിച്ച നേട്ടത്തില്‍ തന്‍റെ കഷ്ടപ്പാടിന്റെയും കണ്ണുനീരിന്റെയും കദനകഥകളെല്ലാം അയാള്‍ മറന്നു. രാവും പകലുമില്ലാത്ത കഠിനാദ്ധ്വാനം ശരീരത്തെ ഒട്ടൊന്നു ക്ഷീണിപ്പിച്ചെങ്കിലും അപകടം പതിയിരിക്കുന്ന വളവുകളിലൂടെ വര്‍ഷങ്ങളോളം കാലാവസ്ഥയെ അതിജീവിച്ചു വണ്ടിയോടിച്ച്  അവസാനം തന്‍റെ ജീവിതം ഇപ്പോള്‍ നേര്‍വഴിയിലേക്കു വരുന്നല്ലോ എന്ന ശുഭ ചിന്തയില്‍ അയാള്‍ക്ക്‌ സ്വാഭിമാനം തോന്നി.

"കല്‍ക്കരിക്കമ്പനിയിലെ മുതിര്‍ന്ന ഓഫീസര്‍മാരുമായി തന്‍റെ സേട്ടിന് ബന്ധമുണ്ട്. അവരോടു പറഞ്ഞ് എങ്ങനെയെങ്കിലും വാസൂട്ടന് ഒരു ജോലി അവിടെ തരപ്പെടുത്തണം. അവനൊന്നു ഇവിടെ ശരിക്കും പച്ച പിടിച്ചിട്ടു വേണം തനിക്കും ഭാര്യയോടൊത്ത് സമാധാനപരമായ ഒരു  കുടുംബ ജീവിതം നയിക്കാന്‍"

രാത്രി പതിനൊന്നു മണിക്ക് വാസുദേവന്‍ രേണുക്കൂട്ട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങുമ്പോള്‍ മോഹനന്‍ തന്‍റെ പഴയ ട്രക്കുമായി സ്വീകരിക്കാന്‍ എത്തിയിരുന്നു. വനമദ്ധ്യത്തിലെ ഇരുള്‍ മൂടിയ വീതിയില്ലാത്ത വിജനപാതകളിലൂടെ താമസസ്ഥലം ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങുന്ന ട്രക്കിലിരുന്ന് അച്ഛനുമായി വീട്ടു വിശേഷങ്ങള്‍ പങ്കു വയ്ക്കുമ്പോള്‍ വാസുദേവന്റെ മുഖം ആകാംക്ഷാഭരിതമായിരുന്നു. 

കല്‍ക്കരിപ്പാടത്ത് കരിഞ്ഞുണങ്ങിയ മോഹനന്റെ ജീവിതത്തില്‍ പ്രതീക്ഷകളുടെ പുതുനാമ്പുകള്‍ പൊട്ടി മുളയ്ക്കാന്‍ വെമ്പി. അതിനുപോല്‍ഫലകമായി വാസുദേവന്‍ കമ്പനിയില്‍ അപ്രന്റിസ് ആയി നിയമിക്കപ്പെട്ടു. കമ്പനി ക്വാര്‍ട്ടര്‍സില്‍ മറ്റുള്ള അപ്രന്റീസ്മാരുടെ കൂട്ടത്തില്‍ താമസവും ഭക്ഷണവും എല്ലാം അനുവദിക്കപ്പെട്ടു. തന്‍റെ ദുര്‍വിധിയില്‍ അയാള്‍ ഇതേ വരെ ശപിച്ചിരുന്ന  സര്‍വ ദൈവങ്ങളെയും അപ്പോള്‍ അയാള്‍ സ്തുതിക്കുകയും നന്ദി പറയുകയും ചെയ്തു.

വാസുദേവന്റെ കഴിവുകളില്‍ അവന്റെ മേലധികാരികള്‍ പൂര്‍ണ്ണ സംതൃപ്തരാണ് എന്ന വിവരം മോഹനനെ അഭിമാനത്തിന്റെ ഉത്തുംഗ ശൃംഗത്തില്‍ എത്തിച്ചു. ഒരു ദിവസം ഉച്ചനേരത്ത് കല്‍ക്കരി ആപ്പീസില്‍ ബില്‍ സമര്‍പ്പിക്കാന്‍ വേണ്ടി പോയപ്പോള്‍  വാസുദേവന്‍ ഒഫീസിനകത്ത് നില്‍ക്കുന്നത് കണ്ടു.

സ്നേഹാഭിമാനപുരസരം ജനലിനു പുറത്തു നിന്ന് "മോനേ വാസൂട്ടാ..." എന്ന് വിളിച്ചപ്പോള്‍ ആപ്പീസിനകത്തുണ്ടായിരുന്നവര്‍ അയാളെ പരിഹസിച്ചു ചിരിച്ചു. അതിനകം സഹപ്രവര്‍ത്തകരുടെ ഇടയില്‍ ഒരു ബഹുമാനപാത്രമായിക്കഴിഞ്ഞിരുന്ന വാസുദേവന്‍റെ അപക്വമായ മനസ്സില്‍ ആ വിളിയും വിളിയുടെ ഉറവിടവും അഭിമാനക്ഷതമേല്‍പ്പിച്ചു.

"വാസുദേവന്‍.. ഹൂ ഈസ്‌ ദിസ്‌ കണ്ട്രി മാന്‍.. കോളിംഗ് യു ആസ് വാസൂട്ടാ.. ?" അടുത്തു നിന്ന ആരതി ഗുപ്ത ചോദിച്ചപ്പോള്‍ അവന്‍ അക്ഷരാര്‍ത്ഥത്തില്‍ ചൂളിപ്പോയി.  പുറത്തു ചിരിച്ചു കൊണ്ട് കരി പുരണ്ട വസ്ത്രവുമുടുത്തു നില്‍ക്കുന്ന ആ മനുഷ്യന്‍ തന്‍റെ അച്ഛന്‍ ആണെന്ന് പറയാനുള്ള വൈക്ലഭ്യം അവനെ ധര്‍മ്മസങ്കടത്തിലാക്കി. ഒന്നും പറയാതെ വാസുദേവന്‍ ഈര്‍ഷ്യയോടെ മറ്റൊരു മുറിയിലേക്ക് പോയി.

താന്‍ ചെയ്തത് ഒരപരാധമോ എന്ന ആശയക്കുഴപ്പത്തില്‍ വിഷണ്ണനായി നിന്ന മോഹനന്റെ മൊബൈല്‍ ശബ്ദിച്ചു. മകനായിരിക്കും എന്ന പ്രതീക്ഷയില്‍ തിടുക്കത്തില്‍ ഫോണ്‍ എടുത്തു നോക്കിയപ്പോള്‍ ജയലക്ഷ്മി.

ഭാര്യയുടെ മനസ്സ് വേദനിപ്പിക്കണ്ട എന്ന് കരുതി, അയാള്‍ ഈ വിവരങ്ങള്‍ മറച്ചു വച്ച് അവനെക്കുറിച്ചു അഭിമാന പുരസരം അവരോടു സംസാരിച്ചു.

വാസുദേവന്റെ പ്രകടനത്തില്‍ സംതൃപ്തരായ അധികാരികള്‍ അവനു കാറും നല്ല താമസ സ്ഥലവുമെല്ലാം നല്‍കി ജോലി സ്ഥിരപ്പെടുത്തി. സഹപ്രവര്‍ത്തകയും ഉത്തര്‍പ്രദേശുകാരിയുമായ ആരതി ഗുപ്തയുമായി ഇതിനിടയില്‍ അവന്‍ പ്രണയത്തിലായിരുന്നു. 

സമയം ഏകദേശം രാത്രി ഒമ്പത് കഴിഞ്ഞ നേരത്ത് ഖനിയില്‍ നിന്നുമുള്ള ആ ദിവസത്തെ അവസാന ലോഡുമായി ഒരു കയറ്റം കയറി വരികയായിരുന്നു മോഹനന്‍.  റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിനരികില്‍ നിന്നും ഒരു പെണ്‍കുട്ടി കൈ കാണിച്ചു. മോഹനന്‍ വണ്ടി നിര്‍ത്തി ഇറങ്ങി കാര്യം തിരക്കിയപ്പോള്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ സഹായിക്കണം എന്ന് ആ പെണ്‍കുട്ടി അപേക്ഷിച്ചു. കാറിന്റെ ബോണറ്റ് തുറന്നു എന്താണ് പ്രശ്നം എന്ന് പരിശോധിക്കവേ ആ പെണ്‍കുട്ടി മോഹനന്റെ മുഖം ശ്രദ്ധിച്ച് എന്തോ ഓര്‍ത്തെടുത്ത പോലെ ഹിന്ദിയില്‍ അയാളോട് സംസാരിച്ചു.   

"നിങ്ങളല്ലേ അന്നൊരു ദിവസം ഞങ്ങളുടെ ഓഫീസിന്റെ ജനലിലൂടെ വാസുദേവനെ വിളിച്ചയാള്‍?"

"ജീ മേം സാബ്.. അവിടെയാണോ മേം സാബ് ജോലി ചെയ്യുന്നേ? വാസുദേവന്‍ എന്റെ മകനാണ്"

"ജീ ഹാം.. ഓ മൈ ഗോഡ് !.. റിയലി??.. വണ്ടര്‍ഫുള്‍.. ഹ ഹ ഹ.."   

കാര്‍ സ്റ്റാര്‍ട്ട് ചെയ്തു കൊടുത്തതിനു പ്രതിഫലമായി അവള്‍ നീട്ടിയ നോട്ടുകള്‍ സ്നേഹപൂര്‍വ്വം തിരസ്ക്കരിച്ച് വണ്ടി സ്റ്റാര്‍ട്ട് ചെയ്തു പോകുന്ന വഴി പതിവ് പോലെ രേണുക്കൂട്ട് ജങ്ക്ഷനിലെ ചെറിയാന്റെ വാറ്റ് കേന്ദ്രത്തില്‍ നിന്നും ചാരായം നിറച്ച കന്നാസുകള്‍ കയറ്റാനും പതിവ് ശീലമായ രണ്ടു ഗ്ലാസ് പട്ടച്ചാരായം അകത്താക്കാനുമായി അവിടേക്ക് എത്തി ചാരായ ഗ്ലാസ് ചുണ്ടോടു അടുപ്പിക്കുന്ന സമയത്ത് വാസുദേവന്‍റെ ഫോണ്‍.

"അച്ഛന്‍ ആ ആരതിയെ കണ്ടു അല്ലേ?"

"ഒരു പെണ്‍കുട്ടിയുടെ കാര്‍ സ്റ്റാര്‍ട്ട് ആക്കി കൊടുത്തിരുന്നു കുറച്ചു മുമ്പേ.. അവരുടെ പേര് ഞാന്‍ ചോദിച്ചില്ല.. നിന്റെ ഓഫീസില്‍ ജോലി ചെയ്യുന്നതാണെന്ന്  പറഞ്ഞു."

"അവളുടെ കാര്‍ നന്നാക്കിക്കൊടുക്കാന്‍ അച്ഛന്‍ ആരാ വല്ല മെക്കാനിക്കും ആണോ? അല്ലാ പിന്നെ... എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ അവളോട്‌ പറയാന്‍ പോയേ? ഛെ മോശമായിപ്പോയി... ഞാന്‍ ഇനി എങ്ങനെ ഒഫീസിലുള്ളവരുടെ മുഖത്തു നോക്കും? ആകെ നാണക്കേടായല്ലോ... അച്ഛന് മതിയാക്കാറായില്ലേ ഈ നശിച്ച വണ്ടിപ്പണി?  ദയവായി അച്ഛന്‍ ഇനി എന്റെ ജിവിതം തുലയ്ക്കാനായിട്ടു ആ പരിസരത്തേക്കെ വന്നേക്കരുത്.. മനുഷ്യന്‍ ഒന്ന് മാനം മര്യാദയ്ക്ക് ഇവിടെ കഴിഞ്ഞോട്ടെ.."

"മോനേ ഞാന്‍ ഒരനാവശ്യവും ആ കുട്ടിയോട് പറഞ്ഞിട്ടില്ല.. നീ എന്റെ മകന്‍ ആണെന്ന് മാത്രമേ പറഞ്ഞുള്ളൂ.. അല്ലാതെ.. നീ ഉദ്ദേശിക്കുന്നത് പോലെ ഒരു അസഭ്യവും ഞാന്‍ പറഞ്ഞിട്ടില്ല്യ കുട്ട്യേ... എന്തിനാ വിഷമിക്കണേ?"

"മതിയല്ലോ... ഇനി വേറെ എന്ത് പറയണം?... ഛെ.. എല്ലാം നശിപ്പിച്ചിട്ടു... കഷ്ടം.. എന്റെ കഷ്ടകാലം...  മൈ ഫേറ്റ്......"

വാസുദേവന്‍ ഫോണ്‍ വച്ചിട്ടും മോഹനന്‍ മൊബൈല്‍ ചെവിയില്‍ തന്നെ അമര്‍ത്തിപ്പിടിച്ചു കൊണ്ട്  സ്തബ്ദനായി ഇരുന്നു. തന്‍റെ മകന്‍റെ വാക്കുകളില്‍ താന്‍ കഷ്ടപ്പെട്ട് പടുത്തുയര്‍ത്തിയ സ്വപ്നക്കൊട്ടാരത്തിന്‍റെ താഴികക്കുടങ്ങള്‍ തകര്‍ന്നു വീണുടയുന്നതിന്റെ പ്രതിദ്ധ്വനി അയാള്‍ ശ്രദ്ധിച്ചിരുന്നു.

"എന്താ ഇന്ന് വലിയ സന്തോഷത്തിലാണെന്നു തോന്നുന്നൂ.. രണ്ടു ഗ്ലാസ് അധികം വീശിയല്ലോ?!.. മകന് വീണ്ടും പ്രൊമോഷന്‍ കിട്ടിക്കാണുമ ല്ലേ?.. മിടുക്കനാണവന്‍.  തന്‍റെ ഒരു ഭാഗ്യം.. എനിക്കുണ്ടൊരു മോന്‍.. താന്തോന്നി.... എത്ര പറഞ്ഞാലും വീട് വിട്ടു പുറത്തേക്കു പോകത്തേയില്ല.. എപ്പോഴും കൃഷി, കുന്തം, കൊടചക്രം ഒക്കെയായി അവിടെത്തന്നെ പെറ്റുകിടക്കും..  എന്നാ ഇവിടേയ്ക്ക് വന്നു എന്നെ ഒന്നു സഹായിക്കാന്‍ പറഞ്ഞാല്‍ കേക്കത്തുമില്ല അസത്ത്..  നല്ല പുള്ളാര് ഉണ്ടാവണമെങ്കിലേ.. മുജ്ജന്മ സുകൃതം വേണം.. താനൊക്കെ സുകൃതം ചെയ്തവനാടോ...."

ചെറിയാന്‍ പറയുന്നതിനു യുക്തമായ ഒരു മറുപടി നല്‍കാന്‍ മോഹനന്‍ അപ്പോള്‍ അശക്തനായിരുന്നു.

ചെറിയാന്റെ സഹായിയായ പയ്യന്‍ ചാരായക്കന്നാസുകള്‍ ട്രക്കിന്റെ അടിഭാഗത്തു ഗോപ്യമായി നിര്‍മ്മിച്ചിട്ടുള്ള അറകളില്‍ കയറ്റി വച്ച് അത് പൂട്ടി താക്കോല്‍ മോഹനനെ ഏല്‍പ്പിച്ചു. പതിവിനു വിരുദ്ധമായി വണ്ടി സ്റ്റാര്‍ട്ട് ചെയ്യാനായി താക്കോല്‍ അതിന്റെ ദ്വാരത്തില്‍ ഇടാന്‍ മോഹനന് കേബിനിലെ ലൈറ്റ് തെളിയിക്കേണ്ടി വന്നു. കണ്ണുകള്‍ക്ക്‌ എന്തോ ഒരു മങ്ങല്‍? മനസ്സും ആകെ അസ്വസ്ഥം.

ലക്ഷ്യത്തിലെത്താന്‍ ഇനിയും അപകടം പിടിച്ച വളവുകള്‍ ഏറെ തരണം ചെയ്യേണ്ടതുണ്ട്. ഇരുവശത്തും അഗാധമായ കൊക്കകള്‍ ഉള്ള ആ റോഡിലൂടെ വാഹനമോടിക്കുക വളരെ ആയാസകരമായ സംഗതിയാണ്. എന്നാല്‍ വര്‍ഷങ്ങളായി അതിലൂടെ സുരക്ഷിതമായി കടന്നു പോയിക്കൊണ്ടിരിക്കുന്ന മോഹനനും വണ്ടിക്കും പാതയുയര്‍ത്തുന്ന വെല്ലുവിളികള്‍ ഒന്നുമല്ലായിരുന്നു. മോഹനന്‍റെ മനസ്സ് അത് വരെയും മേയാതിരുന്ന 'കല്‍ക്കരിപ്പാടങ്ങളില്‍' പര്യവേഷണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ വണ്ടി യാന്ത്രികമായി വളവുകളെല്ലാം അനായാസേന മറികടന്നു കൊണ്ട് ആ നേരിയ പാതയിലൂടെ നീങ്ങിക്കൊണ്ടിരുന്നു. 

"തിരിച്ചു പോണം.. പെട്ടെന്ന് തന്നെ.. അടുത്ത മാസം ദീപാവലി ബോണസ് വാങ്ങിയതിനു ശേഷം എല്ലാം അവസാനിപ്പിച്ചു പോകാന്‍ ഇരുന്നതാ.. വേണ്ടാ ഇനി കാത്തിരിക്കാന്‍ വയ്യാ.. മകന് വേണ്ടി ജീവിതം കല്‍ക്കരിപ്പാടങ്ങളില്‍ ഹോമിച്ച  താന്‍ ഒരു വിഡ്ഢിയാവുകയാണോ?.. എല്ലാ മോഹങ്ങളും ഒരു നിമിഷം കൊണ്ട് അവന്‍ അട്ടിമറിച്ചില്ലേ.. അവന്‍റെ പണമോ പ്രശസ്തിയോ ഒന്നും തനിക്കു വേണ്ട; പക്ഷെ അവന്റെ അച്ഛനാണ് താന്‍ എന്ന് പറഞ്ഞഭിമാനിക്കാന്‍ വരെ യോഗ്യത തനിക്കു നിഷേധിക്കപ്പെട്ടുവല്ലോ.."

മോഹനന്റെ കണ്ണുകളില്‍ നിന്നും വര്‍ഷങ്ങള്‍ക്കു ശേഷം മരുഭൂമിയിലെ മഴ പോലെ കണ്ണുനീര്‍ ഒഴുകി വീണു കൊണ്ടിരുന്നു. ചിന്തകള്‍ വീണ്ടും ജീവിതയാത്രയിലെ ചുരങ്ങളും  വളവുകളും കയറിക്കൊണ്ടിരുന്നു.

"ഇരുപത്തിയാറു വര്‍ഷമായി താനിവിടെ ഈ അപകടം പിടിച്ച കാട്ടുപ്രദേശത്തു ഏകനായി ജീവിതം തള്ളി നീക്കുന്നു. വിവാഹം കഴിഞ്ഞിട്ടു ഈ വരുന്ന  മാസത്തേക്ക് ഇരുപത്തി നാല് വര്‍ഷം  തികയുന്നു. അതിനിടയില്‍ പത്തോ പതിനഞ്ചോ പ്രാവശ്യം മാത്രം രണ്ടോ മൂന്നോ ആഴ്ചകള്‍ക്ക് വേണ്ടി താന്‍ നാട്ടില്‍ പോയിട്ടുണ്ടാവും. അതായത് എല്ലാം കൂടി കേവലം മൂന്നു മൂന്നര കൊല്ലത്തില്‍ ഒതുങ്ങിയ ദാമ്പത്യ ജീവിതം. പാവം ജയ. അവളുടെ ജീവിതവും തന്‍റെ പ്രാരാബ്ദങ്ങളില്‍ പെട്ട് നശിച്ചു പോയി. അവളുടെ ശക്തമായ പിന്‍തുണയും സ്നേഹവും ഒന്നുമാത്രമാണ് തന്നെ ഇതുവരെയും ഈ കല്‍ക്കരിപ്പാടത്തു തളച്ചിട്ടിരുന്നത്. വാസൂട്ടനെ പഠിപ്പിച്ചു ഒരു എന്‍ജിനീയര്‍ ആക്കണം. എന്നിട്ട് എല്ലാവരുടെയും മുന്നില്‍ തലയുയര്‍ത്തി നെഞ്ചു വിരിച്ചു നടക്കണം. അവന്റെ കുഞ്ഞുങ്ങളെ താലോലിക്കണം.. എന്തെല്ലാം മോഹങ്ങള്‍ ആയിരുന്നു. ശരിക്കും ചിന്തിച്ചാല്‍ അതെല്ലാം തങ്ങളുടെ സ്വാര്‍ത്ഥ മോഹങ്ങള്‍ ആയിരുന്നില്ലേ?.. അതെ, തങ്ങളുടെ ജീവിതത്തില്‍ നേടിയെടുക്കാനാവാത്തത് മക്കളിലൂടെ നേടിയെടുത്തു തന്‍റെ ലക്ഷ്യങ്ങള്‍ നിറവേറ്റാനുള്ള ഒരുപാധിയായി വാസൂട്ടനെ ഉപയോഗിച്ചു. അത് തങ്ങളുടെ തന്നെ തെറ്റാണ്. അവനെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം? ഇത് തന്നെയല്ലേ ഭൂരിഭാഗം മാതാപിതാക്കളും ചെയ്യുന്ന തെറ്റ്?.."

പുത്രസ്നേഹവാത്സല്ല്യാതിരേകം കൊണ്ട് മകനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ അപ്പോഴും ആ പിതൃഹൃദയത്തിന് സാധിച്ചിരുന്നില്ല.

"മക്കളെ ജനിപ്പിച്ചത് കൊണ്ട് മാത്രം ആരും അച്ഛനമ്മമാരാവുന്നില്ല. അവരെ ലാളനങ്ങള്‍ നല്‍കി വളര്‍ത്തുകയും വേണം. ചിലവാക്കുന്ന പൈസയുടെ വില അറിഞ്ഞു അവര്‍ നമ്മെ സ്നേഹിച്ചു തുടങ്ങണമെങ്കില്‍ അതുണ്ടാക്കാനുള്ള ബുദ്ധിമുട്ടുകളും അവര്‍ അറിയേണ്ടേ? എന്നാല്‍ അതവര്‍ അറിഞ്ഞു തുടങ്ങുന്ന കാലമാവുമ്പോഴേക്കും ബുദ്ധിവികാസം സംഭവിച്ച് മാതാപിതാക്കളുടെ സ്നേഹവാത്സല്ല്യങ്ങള്‍ അന്ന്യമായി അവര്‍ വളര്‍ന്നു കഴിഞ്ഞിരിക്കും. വെറും രക്ഷാകര്‍ത്താക്കള്‍ക്കുള്ള സ്ഥാനം ആയിരിക്കും അവരുടെ മനസ്സില്‍ മാതാപിതാക്കള്‍ക്ക് ഉണ്ടാവുക. അതിനു കുട്ടികളെ പഴിച്ചിട്ട് ഒരു കാര്യവുമില്ല."

മോഹനന്‍ വണ്ടിയിലിരുന്നു വെട്ടി വിയര്‍ത്തു. കണ്ണീരിന്റെയും വിയര്‍പ്പിന്റെയും കല്‍ക്കരിപ്പൊടിയുടെയും സമ്മിശ്ര ഗന്ധം ആ ഡ്രൈവിംഗ്  കാബിനില്‍ നിറഞ്ഞു.

"എന്നാലും എന്റെ ദൈവമേ.. എന്നോട് എന്തിനീ ക്രൂരത ചെയ്തു? കാര്യപ്രാപ്തിയായപ്പോള്‍ ഈ ഭൂമിയില്‍ ജന്മമെടുക്കാനും ഈ നിലയില്‍ എത്തിച്ചേരാനും കാരണഭൂതനായ സ്വന്തം പിതാവിനെ അവഗണിക്കാന്‍ അവനു എങ്ങനെ സാധിച്ചു? എന്റെ ചോര തുടിക്കുന്ന യൗവനം ദാമ്പത്യ സുഖങ്ങള്‍ ത്യജിച്ച് അവനു വേണ്ടി ബലിയര്‍പ്പിച്ചതിന്‍റെ കൂലി ആണോ ഭഗവാനേ ഇന്ന്  നീ എനിക്ക് തന്നിരിക്കുന്നത്? ഇത്രയും കാലം പണം ഉണ്ടാക്കണം എന്ന ഒരേയൊരു ചിന്തയുമായി ഭാര്യക്ക് ഭര്‍തൃപരിചരണങ്ങള്‍ നിഷേധിച്ചു കൊണ്ട് ദീര്‍ഘകാലം വിട്ടു നിന്ന തന്നോട് ഇനി അവളും ഇതേ പോലെ തന്നെ പെരുമാറിയാല്‍..... ഈശ്വരാ.. ഓര്‍ക്കാനേ വയ്യാ... എവിടെയൊക്കെയോ തനിക്കു പിഴവുകള്‍ സംഭവിച്ചിരിക്കുന്നു..."

ഇടയന്റെ മനസ്സറിയുന്ന ഒരു അനുസരണയുള്ള ആട്ടിന്‍കുട്ടി കണക്കെ മോഹനന്‍റെ മാനസീക സംഘട്ടനങ്ങള്‍ അറിഞ്ഞെന്ന ഭാവത്തില്‍ സുരക്ഷിതമായി ഓടിക്കൊണ്ടിരുന്ന  ട്രക്ക് ദുര്‍ഘടം പിടിച്ച പാതയുടെ അവസാനത്തേതും ഏറ്റവും ഉയര്‍ന്നതും ആപല്‍ക്കരവുമായ  ആ കൊടും വളവിനെ സമീപിക്കാന്‍ തുടങ്ങിയപ്പോള്‍ മോഹനന് ദേഹാസ്വാസ്ഥ്യം തുടങ്ങി.  കണ്ണുകള്‍ മങ്ങുന്ന പോലെ.. കൈകാലുകള്‍ തളരുന്നു.. നെഞ്ചു ശക്തമായി മിടിക്കുന്നു.. ശ്വാസതടസ്സം.. ബോധം മറയുന്നു..  തളര്‍ന്നു തൂങ്ങിയ കാല്‍ ആക്സിലറേറ്ററില്‍ അമര്‍ന്ന് ഇരുന്നു. കൈകള്‍ വളയത്തില്‍ നിന്നും തളര്‍ന്നുതിര്‍ന്നു വീണു. ഒരു ഭ്രാന്തമായ ആവേശത്തോടെ ആ പഴയ ഫര്‍ഗോ ട്രക്ക് വളവു തിരിയാന്‍ വിസ്സമ്മതിച്ച് റോഡിന്‍റെ കൈവരികള്‍ ഇടിച്ചു തകര്‍ത്ത് കൊണ്ട് ദൂരെ കല്‍ക്കരിപ്പാടങ്ങളില്‍ കണ്ണ് ചിമ്മി നില്‍ക്കുന്ന ആയിരക്കണക്കിന് ദീപങ്ങളെ സാക്ഷിയാക്കി അഗാധതയിലേക്ക് നിപതിച്ചു.

                            --------------------------------------------------------------------------------------------------

ഭാവി ജീവിതങ്ങള്‍ നേര്‍വഴിക്ക് കൊണ്ടു വരുന്നതിന് വേണ്ടി  കഷ്ടതകളും തീരാസഹനങ്ങളും അപകടങ്ങളും പതിയിരിക്കുന്ന അസംഖ്യം കൊടും വളവുകളില്‍ താന്താങ്ങളുടെ ജീവിതം തളച്ചിട്ട്‌ രക്തസാക്ഷിത്വം വരിക്കുന്ന കോടിക്കണക്കിന് വരുന്ന പ്രവാസികള്‍ക്കായി ഞാന്‍ ഈ കഥ സമര്‍പ്പിക്കുന്നു.
കഥ ബാക്കി വച്ചത്..... 
  • അളവറ്റ ധനം ഉണ്ടാക്കിയത് കൊണ്ട് ജീവിതത്തില്‍ സമാധാനവും സന്തോഷവും കൈവരും എന്നത് കേവലം ഒരു മിഥ്യാ ധാരണയാകുന്നു.
  • മറ്റുള്ളവര്‍ക്ക് വേണ്ടി കഠിന പ്രയത്നം ചെയ്യുന്നതിനോടൊപ്പം സ്വന്തം ജീവിതവും ആസ്വദിച്ചു മുന്നേറുവാന്‍ വിസ്മരിക്കാതിരിക്കുക. ചിലപ്പോള്‍ അത് മാത്രമായിരിക്കും ജീവിതത്തിലെ ആകെയുള്ള ലാഭം.
  • ധന സമ്പാദനത്തിനു വേണ്ടി തിരഞ്ഞെടുക്കുന്ന അതേ തെറ്റായ മാര്‍ഗ്ഗങ്ങള്‍ തന്നെ ഒരു ഘട്ടത്തില്‍ ഒരിക്കലും മുക്തരാവാന്‍ പറ്റാത്ത വിധത്തിലുള്ള അപകടാവസ്ഥകളിലേക്ക് നമ്മളെ തള്ളിവിടും.  
  • മാതാപിതാക്കളും കുട്ടികളും ഒരെയിടത്തു സ്ഥിതി ചെയ്തു പരസ്പ്പരം സ്നേഹപരിലാളനങ്ങള്‍ അനുഭവിച്ചു കഴിയുന്നതിനെയാണ് യഥാര്‍ത്ഥത്തില്‍ കുടുംബം എന്ന സംഹിത കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഏകനായ ഒരു പ്രവാസിയുടെ ജീവിതം ഒരിക്കലും ഒരു കുടുംബ ജീവിതം ആകുന്നില്ല.
  • മാതാപിതാക്കള്‍ ശൈശവം മുതല്‍ കൌമാരം കഴിയുന്നത്‌ വരെ മക്കള്‍ക്ക്‌ നല്‍കുന്ന സ്നേഹവാത്സല്ല്യങ്ങള്‍ ആണ് അവരെ മാതാപിതാക്കളോട് ആഴത്തിലുള്ള സ്നേഹവും ബഹുമാനവും ഉള്ളവരായി മാറ്റുന്ന പ്രതിഭാസം. അവര്‍ക്ക് ജീവിത സൌകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നത് കൊണ്ട് ഒരു രക്ഷാകര്‍ത്താവിന്റെ ഭാഗം മാത്രമാണ് പൂര്‍ത്തീകരിക്കപ്പെടുന്നത്‌ എന്ന് മനസ്സിലാക്കുക.  
  • മക്കളെ നല്ല രീതിയില്‍ വളര്‍ത്തുക എന്നത് ഏതൊരു മാതാപിതാക്കളുടെയും കടമയാണ്. അത് അവരോടു ചെയ്യുന്ന സൗജന്യമല്ല. കച്ചവടക്കണ്ണുമായി ഒരിക്കലും മക്കളെ വളര്‍ത്താതിരിക്കുക.
  • ധന സമ്പാദനത്തിന് വേണ്ടി ദീര്‍ഘകാലം ഭര്‍ത്താവിനെ പിരിഞ്ഞിരിക്കേണ്ടി വരുന്ന ഭാര്യ യഥാര്‍ത്ഥത്തില്‍ വൈധവ്യം അനുഭവിക്കുന്നു. [തിരിച്ചും അതെ അവസ്ഥ]
  • അവരാല്‍ സ്നേഹിക്കപ്പെട്ടില്ലെങ്കിലും കൂടി ഈ ഭൂവില്‍ ജന്മം നല്‍കി വളര്‍ത്തി വലുതാക്കിയ സ്വന്തം മാതാപിതാക്കളെ അവര്‍ക്ക് സംരക്ഷണം ആവശ്യമുള്ള സമയത്ത് തള്ളിപ്പറയുന്ന മക്കള്‍ ഒരിക്കലും ധര്‍മ്മിഷ്ടരാവുന്നില്ല. 
  • കൊടും വളവുകളും തിരിവുകളും ഒക്കെ ജീവിതത്തില്‍ സര്‍വ സാധാരണമാണ്. അവയെ കുറുക്കുവഴികളിലൂടെയല്ലാതെ സംയമനത്തോടെ തരണം ചെയ്യുന്നവരാണ് യഥാര്‍ത്ഥ ജീവിത വിജയം നേടുന്നത്.
- ജോയ് ഗുരുവായൂര്‍

Tuesday, November 5, 2013

ബെല്ല ആന്‍റി

 
ഗോവയിലെ അഗോട സെന്‍ട്രല്‍ ജയിലിന്റെ പ്രധാന പ്രവേശന കവാടത്തിലെ വലിയ ഇരുമ്പ് വാതായനത്തില്‍ ഉള്ള ചെറിയ വാതില്‍ തുറന്ന ശബ്ദം ഉയര്‍ന്നു നിന്ന കൊത്തളങ്ങളില്‍ അലയടിച്ചപ്പോള്‍ അതില്‍ വിശ്രമിച്ചിരുന്ന അമ്പലപ്രാവുകള്‍ കൂട്ടത്തോടെ ആകാശത്തേക്ക് പറന്നുയര്‍ന്നു.

ഒരു ഊന്നുവടിയുടെ അഗ്രം അതിലൂടെ പുറത്തേക്കു നീണ്ടത് കണ്ടപ്പോള്‍ വണ്ടിയുമായി അക്ഷമരായി കാത്തു നിന്നിരുന്ന സ്റ്റീഫന്റെയും അനഘയുടെയും കണ്ണുകള്‍ ഉദ്യോഗഭരിതമായി വിടര്‍ന്നു.

ആയാസപ്പെട്ട്‌ പുറത്തേക്ക് വന്ന ബെല്ല ആന്റി ഊന്നുവടിയില്‍ ഊന്നി നിന്ന് തന്‍റെ മൂക്കിന്റെ അഗ്രഭാഗത്ത്‌ വിശ്രമിച്ചിരുന്ന വട്ടക്കണ്ണടയുടെ വിടവിലൂടെ പരിസരം സൂക്ഷ്മമായി ഒന്ന് വീക്ഷിച്ചു.

"ഹായ് ബെല്ലാ ആന്റി... " അനഘ ഓടിവന്നു അവരെ ആശ്ലേഷിച്ചു. പിറകെ വന്ന സ്റ്റീഫന്‍ അവരുടെ കവിളുകളില്‍ ചുംബിച്ചു കൊണ്ട് വൃദ്ധയുടെ കയ്യിലുണ്ടായിരുന്ന പഴകിയ തുണിസഞ്ചി വാങ്ങി കയ്യില്‍ പിടിച്ചു വിറയ്ക്കുന്ന കരം ഗ്രഹിച്ചു കാറിലേക്ക് ആനയിച്ചു.

കാറിലേക്ക് കയറും മുമ്പ് ബെല്ല ആന്റി ഒന്ന് ബദ്ധപ്പെട്ടു തിരിഞ്ഞു നിന്ന് ഒരു നെടുവീര്‍പ്പോടെ ജയിലിനെ ഒന്ന് വീക്ഷിച്ചു - നീണ്ട പന്ത്രണ്ടു കൊല്ലം തന്‍റെ ജീവിക്കാനുള്ള അവകാശത്തെ തടവറയിലിട്ട ഭീമന്‍ നാലുകെട്ട്.

****************************************************
Isabella, Isabella
I heard you crying through the walls
What's the matter, What's the matter
All the neighbors can hear it down the halls
And I didn't wanna be the first to say
Everyone around here thinks you're crazy
And I didn't wanna be the first to say you shouldn't stay
Isabella, run away
Don't you be afraid
It's never too late
You're a sleeping tiger come awake
Isabella, run away

കോളേജിലെ യുവതുര്‍ക്കിയായിരുന്ന മങ്കേഷ് ഗാവോക്കര്‍ നായകനായ വിദ്യാര്‍ഥി സംഘം, പടി കടന്നു കാമ്പസ്സിലേക്ക് പ്രവേശിക്കുന്ന ഇസബെല്ലയെ നോക്കി പ്രശസ്ത ഇംഗ്ലീഷ് കവിത ഈണത്തില്‍ പാടി.

"ഹേ ഗയ്സ്.. ഡോണ്ട് യു ഹാവ് എനി അദര്‍ തിങ്ങ്സ്‌ റ്റു ടു?.. ഐ വില്‍ റിപ്പോര്‍ട്ട് ദിസ്‌ ടു പ്രിന്‍സി.. ഹും" ഈര്‍ഷ്യയോടെ അവള്‍ നടന്നു നീങ്ങുമ്പോള്‍ പിറകില്‍ നിന്നും കൂട്ടച്ചിരി ഉയരും.

ഇസബെല്ലയുടെ ഡാഡി ഒരു തികഞ്ഞ മദ്യപാനിയായിയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് അവളുടെ മമ്മി മരിച്ചതില്‍ പിന്നെ അദ്ദേഹം വേറെ വിവാഹമൊന്നും കഴിച്ചിരുന്നില്ല. ഇസബെല്ലയെ പൊന്നു പോലെ നോക്കുമെങ്കിലും രാത്രിയായാല്‍ മദ്യലഹരിയില്‍ ആയിരിക്കും. അവര്‍ക്ക് അടുത്ത ബന്ധുക്കളായി അധികമാരും ഉണ്ടായിരുന്നില്ല.

മറാത്തി വംശജനായ മങ്കേഷിനോടുള്ള അവളുടെ നീരസം അനുരാഗമായി മാറാന്‍ കാലം അനുകൂല സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയായിരുന്നു. കടുത്ത വര്‍ഗ്ഗീയ വാദികളായ മങ്കേഷിന്റെ വീട്ടുകാര്‍ ഇസബെല്ലയെ സ്വന്തമാക്കി ജീവിതസഖിയാക്കുന്നതിനു അവനു കടുത്ത ഭീഷണിയുയര്‍ത്തി. അവരുടെ ബിരുദ പഠനം തീരുന്ന സമയത്തായിരുന്നു ബെല്ലയുടെ ഡാഡിയുടെ മരണം അവളെ അനാഥയാക്കിയത്. കരഞ്ഞു കൊണ്ടിരുന്ന ഇസബെല്ലയോടു വികാരാധീനനായി മങ്കേഷ് പറഞ്ഞു.

"ബെല്ലാ.. ഐ കാന്‍ നോട് ലിവ് മൈ ലൈഫ് വിത്തൌട്ട് യു ഡാര്‍ലിംഗ്.. അറ്റ്‌ എനി കോസ്റ്റ് ഐ വില്‍ മെയ്‌ക്ക് യു മൈന്‍"

പനാജിയില്‍ നിന്നും ഒളിച്ചോടി വാസ്ക്കൊയിലെ ഒരു കടല്‍ത്തീര ഗ്രാമത്തിലെ വാടകയ്ക്കെടുത്ത ചെറിയ വില്ലയില്‍ താമസമാക്കുമ്പോള്‍ മങ്കേഷിനു ഇന്ത്യന്‍ സര്‍ക്കാര്‍ അനുശാസിക്കുന്ന വിവാഹപ്രായം തികയാന്‍ ആറുമാസം കൂടി ശേഷിക്കുന്നുണ്ടായിരുന്നു.

അന്നൊരു ഈസ്റ്റര്‍ രാത്രിയായിരുന്നു. വീടിന്റെ മുന്നിലെ പോക്കറ്റ് റോഡിലൂടെ സെയിന്റ് ആന്‍ണ്ട്രൂസ് ചര്‍ച്ചിലേക്ക് പാതിരാ കുര്‍ബ്ബാനയില്‍ പങ്കെടുക്കാനായി തല മൂടിക്കൊണ്ട് സ്ത്രീകളും കൂടെ അവരുടെ പുരുഷന്മാരും കുട്ടികളും ഒക്കെ സൊറ പറഞ്ഞു പോകുന്നതു ഇസബെല്ലയ്ക്ക് കാണാമായിരുന്നു. 

"ഡാര്‍ലിംഗ്.. വില്‍ യു ഒബ്ജക്റ്റ് ഇഫ്‌ ഐ വിഷ് ടു അറ്റന്‍ഡ് മിഡ് നൈറ്റ്‌ മാസ് അറ്റ്‌ സെയിന്റ് ആന്‍ണ്ട്രൂസ്?" ഈസ്റ്റര്‍ പ്രമാണിച്ച് പിറ്റേ ദിവസം രാവിലെ വീട്ടിലേക്കു എത്താമെന്ന് പറഞ്ഞ കൂട്ടുകാര്‍ക്ക് വിളമ്പാനായി സ്പെഷല്‍ വിഭവം പോര്‍ക്ക്‌ തയ്യാറാക്കുന്നതില്‍   വ്യാപൃതനായിരുന്ന മങ്കേഷിനോട് കൊഞ്ചിക്കൊണ്ട് അവള്‍ ചോദിച്ചു.

"നോ മൈ ഡിയര്‍.. യു കാന്‍.. ബട്ട്‌ പ്ലീസ് സ്പെയര്‍ മി നവ്... ലെറ്റ്‌ മി ഫിനിഷ് ദീസ് പ്രിപ്പറേഷന്‍സ്" കിച്ചന്‍ സ്ലാബില്‍ ഇരുന്ന ബീയര്‍ കുപ്പിയിലെ ശേഷിച്ച ദ്രാവകവും അകത്താക്കിക്കൊണ്ട് സന്തോഷത്തോടെ അവന്‍ പറഞ്ഞു.

ആ സ്നേഹവായ്പ്പില്‍ അവനെ ആലിംഗനം ചെയ്തു ചുംബിച്ചു വെള്ളവസ്ത്രങ്ങള്‍ അണിഞ്ഞ ഒരു മാലാഖയെ പോലെ പടിയിറങ്ങിയ  ഇസബെല്ലയെ പാതിരാ കുര്‍ബാന കഴിഞ്ഞു വരുമ്പോള്‍ എതിരേറ്റത് ശിരസ്സറ്റ് ചോര വാര്‍ന്നു കിടക്കുന്ന തന്‍റെ പ്രിയതമന്റെ നിര്‍ജീവ ശരീരവും ചോര കുടിച്ചു ഉന്മത്തമായി മയങ്ങിക്കിടന്ന വടിവാളുകളും ആയിരുന്നു.

*****************************************
"കോയി മില്‍നേ ആയെ.."
കാണാന്‍ ആരോ വന്നിരിക്കുന്നു എന്ന് സെല്ലിന്‍റെ മുന്നില്‍ വന്നു പോലീസുകാരി പറഞ്ഞത് കേട്ട് ഒരു മൂലയ്ക്ക് കൂനിക്കൂടിയിരുന്നു അരണ്ട വെളിച്ചത്തില്‍ ആയാസപ്പെട്ട്‌ വായിച്ചിരുന്ന ബൈബിള്‍ മടക്കി വച്ച് ബെല്ല ആന്‍റി വടിയും കുത്തി എഴുന്നേറ്റു സന്ദര്‍ശകരെ കാണുന്ന സ്ഥലത്തേക്ക് ഇടനാഴിയിലൂടെ കൂനിക്കൂനി നീങ്ങി.

കമ്പി വലയ്ക്കപ്പുറത്തു തന്നെയും പ്രതീക്ഷിച്ചു  നില്‍ക്കുന്ന സ്റ്റീഫനെയും അനഘയെയും അവര്‍ അകലെ നിന്നേ കണ്ടു. ഈ ഭൂമിയില്‍ തനിക്കു ആകെയുള്ള ബന്ധുക്കളായി കരുതുന്ന തന്‍റെ പ്രിയ മക്കള്‍. മങ്കേഷുമായി വീട്ടില്‍ നിന്നും ഒളിച്ചോടിയ ദിവസം മുതല്‍ ബന്ധുക്കളുമായുള്ള തന്‍റെ രക്തബന്ധങ്ങളെല്ലാം അവര്‍ തന്നെ അറുത്തു മാറ്റുകയായിരുന്നല്ലോ. നാളിന്നേ വരെ താന്‍ ജീവിച്ചിരിപ്പുണ്ടോ എന്നറിയാന്‍ വരെ ആരും തുനിഞ്ഞില്ല. മനുഷ്യര്‍ തമ്മിലുള്ള സ്നേഹബന്ധങ്ങള്‍ക്കും രക്തബന്ധങ്ങള്‍ക്കും ഉപരിയായി ജാതിമത ചിന്തകള്‍ ഇക്കാലത്ത് സിംഹഭാഗം മനുഷ്യമനസ്സുകളെയും വൈറസ് പോലെ ബാധിച്ചിരിക്കുന്നു.

"ഹായ് ആന്‍റി.... "
161 എന്ന് ആലേഖനം ചെയ്ത വെള്ളയില്‍ നീല വരയുള്ള ജയില്‍ വസ്ത്രം ധരിച്ചു കൊണ്ട് തല കുമ്പിട്ടു ചിന്താമഗ്നയായി ഇടനാഴിയിലൂടെ നടന്നു വന്നിരുന്ന ബെല്ല ആന്‍റി സ്റ്റീഫനും അനഘയും വിളിച്ചത് കേട്ട് ഒരു മന്ദസ്മിതത്തോടെ തലയുയര്‍ത്തി അവരെ നോക്കി.   

"കുട്ടികളേ.. ശിക്ഷ തീരാന്‍ ഇനി ഒന്നര കൊല്ലം കൂടി ഉണ്ട്. അത് വരെ ഞാന്‍ ജീവിച്ചിരിക്കുമോ എന്ന് പറയാനൊക്കില്ല. അതിനാല്‍ നിങ്ങള്‍ അടുത്ത പ്രാവശ്യം വരുമ്പോള്‍ നമ്മുടെ ഡിക്കോസ്റ്റ  വക്കീലിനെയും കൂട്ടി വരണം. വില്‍പത്രം ഉണ്ടാക്കിക്കണം. എന്‍റെ വീടിന്‍റെയും പുരയിടത്തിന്റെയും അവകാശികള്‍ ഇനി നിങ്ങളാണ്. പക്ഷെ എനിക്ക് നിങ്ങളോട് ഒരേയൊരു അപേക്ഷയേ ഉള്ളൂ. എന്‍റെ കാലശേഷം ആ വീടും പുരയിടവും നിങ്ങള്‍ വിറ്റു ആ പൈസ കൊണ്ട് മറ്റെവിടെയെങ്കിലും വീട് വാങ്ങി താമസം മാറ്റണം. അഞ്ചു കൊലപാതകങ്ങള്‍ നടന്ന വീട് ആണ് അത്. 

സംവദിക്കാന്‍ അനുവദിച്ച സമയത്തിന്‍റെ ഭൂരിഭാഗവും ഈ കാര്യങ്ങള്‍ പറയാനാണ് അവര്‍ വിനിയോഗിച്ചത്. സമയം കഴിഞ്ഞെന്നുള്ള അറിയിപ്പുമായി വന്ന വനിതാപോലീസുകാരിയുടെ കൂടെ അകത്തേക്ക് പോകുന്ന അവരുടെ രൂപം ഇടനാഴി അവസാനിച്ചെന്നു തോന്നിക്കുന്ന ഇരുളില്‍ ലയിച്ചു കാഴ്ചയില്‍ നിന്നും മറയുന്നത് വരെ അവര്‍ നോക്കി നിന്നു.

തിരിച്ചുള്ള യാത്രയില്‍ ബസ്സില്‍ അടുത്തടുത്തുള്ള സീറ്റുകളില്‍ ഇരുന്ന സ്റ്റീഫനും അനഘയും ഒന്നും മിണ്ടാതെ ആ കറുത്ത ദിനത്തിന്‍റെ ഓര്‍മ്മകളിലേക്ക് ഊളയിട്ടു.
 
അന്നു മങ്കേഷ് അങ്കിളിന്‍റെ ചരമ വാര്‍ഷികം ആയിരുന്നു. പേയിംഗ് ഗസ്റ്റ് ആയി തങ്ങള്‍ ബെല്ല ആന്റിയുടെ വീട്ടില്‍ താമസമാക്കിയതിനു ശേഷം വന്ന ആദ്യ ഈസ്റ്റര്‍ രാത്രി.

എന്നും എപ്പോഴും ചുറുചുറുക്കോടെ കാണപ്പെടാറുള്ള ബെല്ല ആന്‍റി മ്ലാനവദനയായി ഉമ്മറത്തിണ്ണയിലെ തൂണില്‍ ചാരിയിരുന്നു തന്‍റെ പ്രിയതമന്റെ ഓര്‍മ്മകളില്‍ മുഴുകി. പതിവില്ലാതെ വന്ന വല്ല വലിയ കാറ്റില്‍ വൈദ്യതി പോയപ്പോള്‍ പൂമുഖത്ത് മുനിഞ്ഞു കത്തിയിരുന്ന ബള്‍ബും അണഞ്ഞു. നിലാവിന്‍റെ പശ്ച്ചാത്തലത്തില്‍ ഒരു ഇരുള്‍ പ്രതിമ പോലിരിക്കുന്ന ആന്റിയെ ലിവിംഗ് റൂമില്‍ ഇരുന്നിരുന്ന തങ്ങള്‍ക്കു അസ്പഷ്ടമായി കാണാമായിരുന്നു.

സെയിന്‍റ് ആണ്ട്രൂസ് ചര്‍ച്ചിലേക്കു പാതിരാകുര്‍ബ്ബാന കൂടാന്‍ ആളുകള്‍ ഒഴുകിക്കൊണ്ടിരുന്നു. പണ്ടത്തെ ദുരന്തത്തിനു ശേഷം ഒരിക്കലും ഈസ്റ്റര്‍ കുര്‍ബ്ബാന കാണാന്‍ ബെല്ല ആന്‍റി പോയിരുന്നില്ല. 

പെട്ടെന്ന് പടിക്കല്‍ വന്നു നിന്ന വണ്ടിയില്‍ നിന്നും നാലഞ്ചു പുരുഷന്മാര്‍ ചാടിയിറങ്ങി വീടിനകത്തേക്ക് കുതിച്ചു കയറി. തങ്ങളെ വക വരുത്താനായി വീട്ടുകാര്‍ പറഞ്ഞയച്ച ഗുണ്ടകളായിരുന്നു അവര്‍. ആക്രോശങ്ങള്‍ കൊണ്ടും  കരച്ചില്‍ കൊണ്ടും മുഖരിതമായ ആ നിമിഷങ്ങള്‍. തങ്ങളെ കടന്നു പിടിച്ചു വാളിനിരയാക്കാനായിരുന്നു  അവരുടെ നീക്കം.

പെട്ടെന്നാണ് അത് സംഭവിച്ചത്. അപ്രതീക്ഷിതമായി പുറകില്‍ നിന്നും വന്ന ഒരു വാള്‍ത്തിളക്കത്തില്‍ അനഘയുടെ നേരെ ആയുധമോങ്ങിയവന്റെ തല തറയില്‍ കിടന്നുരുണ്ടു. ഇത് കണ്ടു പെട്ടെന്ന് അമ്പരന്ന മറ്റുള്ളവര്‍ തങ്ങളെ വിട്ടു പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.

അപ്പോള്‍ ഉണ്ടായ ഒരു ശക്തമായ ഇടിമിന്നലിന്റെ വെട്ടത്തില്‍ പുറത്തേക്കുള്ള വാതിലിനു മുന്നില്‍ വടിവാളും പിടിച്ചു വഴിമുടക്കി സംഹാര രുദ്രയായി നിന്ന ബെല്ല ആന്റിയുടെ മുഖം കണ്ടു.

അവരുടെ കയ്യിലുള്ള വാള്‍ വീണ്ടും ശീല്‍ക്കാരത്തോടെ വായുവില്‍ തലങ്ങും വിലങ്ങും ചുവന്ന അടയാളങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചു. ചുമരിലും തറയിലും ശരീരത്തിലും എല്ലാം ക്ഷണനേരം കൊണ്ട് ചോരപ്പൂക്കള്‍ വിരിഞ്ഞു.

കലി കയറിയ ഭദ്രകാളിയെ പോലെ ബെല്ല ആന്‍റി അലറി.
"എടാ പട്ടികളേ സമാധാനത്തോടെ കഴിയുന്നവരെ നിങ്ങള്‍ ജീവിക്കാന്‍ അനുവദിക്കില്ല അല്ലെ?..നിങ്ങളെ പ്പോലുള്ളവര്‍ ഈ ഭൂമിയില്‍ ഇനി ജീവിക്കണ്ട. നിങ്ങളെ പോലുള്ളവര്‍ക്ക് വേണ്ടി വര്‍ഷങ്ങളായി ഞാന്‍ എണ്ണയിട്ടു കരുതി വച്ചിരുന്നതാണെടാ ഈ വാള്‍.. എന്‍റെ മങ്കേഷ് പിടഞ്ഞ ഓരോ പിടച്ചിലും നിങ്ങളും പിടയുന്നത്‌ എനിക്ക് കാണണം. ഹ ഹ ഹ ഹ ഹ ഹ...."
ഇടയ്ക്കിടെ ഒരു ഭ്രാന്തിയെ പോലെ അവര്‍ അട്ടഹസിച്ചു കൊണ്ടിരുന്നു. അവസാനം താഴെ ചേതനയറ്റ് ചോരയില്‍ കുളിച്ചു കിടന്ന ശരീരങ്ങള്‍ക്ക് മുകളിലേക്ക് അവര്‍ കുഴഞ്ഞു വീണു.

തങ്ങളെ വകവരുത്താന്‍ അന്ന് വന്ന അഞ്ചു പേരില്‍ നാലുപേരും ആന്റിയുടെ ഭ്രാന്തമായ ആക്രമണത്തില്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. ഒരു കൈപത്തിയും കാല്‍പാദവും നഷ്ടപ്പെട്ട അവശേഷിച്ചവന്‍ ഇപ്പോള്‍ ബീച്ചില്‍ കടല വിറ്റു ജീവിതം തള്ളി നീക്കുന്നു.

തങ്ങളെ ജീവന് തുല്യം സ്നേഹിച്ചു തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഒരു കൊലപാതകിയായി പാവം ബെല്ല ആന്‍റി. പ്രണയ ജോഡികളായ തങ്ങള്‍ക്കു അഭയം നല്‍കുകയും വേണ്ട എല്ലാ ജീവിതസൌകര്യങ്ങളും തന്നിരുന്നതിനു പുറമേ ഒരു അമ്മയുടെ സ്നേഹവും ആന്റിയില്‍ നിന്നും തങ്ങള്‍ക്കു ലഭിച്ചിരുന്നു. മങ്കേഷ് അങ്കിളിന്‍റെ മരണത്തിനു ശേഷം ഒരു സ്വകാര്യവിദ്യാഭ്യാസ സ്ഥാപനത്തില്‍ അദ്ധ്യാപികാവൃത്തി ചെയ്തുണ്ടാക്കിയ പണം സ്വരുക്കൂട്ടിവച്ചു ഒരാളെയും ആശ്രയിക്കാതെ അവര്‍ താമസിച്ചിരുന്ന വാടക വീടും പുരയിടവും സ്വന്തമാക്കുകയായിരുന്നു. നാളിതെ വരെ പേയിംഗ് ഗസ്റ്റ് ആയി താമസിക്കുന്ന തങ്ങളില്‍ നിന്നും ഒരു ചില്ലിക്കാശു പോലും വാങ്ങാന്‍ ആന്‍റി തയ്യാറുമായിരുന്നില്ല.

കുടുംബ ജീവിതത്തില്‍ നിന്നും രക്തബന്ധങ്ങളില്‍ നിന്നും ജാതിമതവിഭ്രാന്തികള്‍ സൃഷ്ടിച്ച മതിക്കെട്ടിനാല്‍ ഒറ്റപ്പെട്ടു ഏകയായി കഴിഞ്ഞിരുന്ന ആന്റിയില്‍ ആരൊക്കെയോ തനിക്കും ഉണ്ട് എന്ന തോന്നല്‍ ഉണ്ടാക്കിയിരുന്നു. തങ്ങളോടൊത്തുള്ള സഹവാസം. വീട്ടുകാരാല്‍ നിഷ്ക്കാസിതമാക്കപ്പെട്ട തങ്ങളും ബെല്ല ആന്റിയും പരസ്പ്പരമുള്ള  കറ കളഞ്ഞ സ്നേഹബന്ധത്തില്‍ യഥാര്‍ത്ഥ ബന്ധുക്കളായി മാറുകയായിരുന്നു.  തങ്ങള്‍ക്കു നിഷേധിക്കപ്പെട്ട മാതാപിതാക്കളുടെ സ്നഹം ആന്റിയിലൂടെ ലഭിച്ചപ്പോള്‍ തങ്ങള്‍ ആരോരും ഇല്ലാത്തവരാണ് എന്ന ചിന്ത തന്നെ തങ്ങളില്‍ നിന്നും മാറിപ്പോയി.

**********************************************************************************
ഒരു മൂന്നു വയസ്സുകാരിയുടെ  കൈപിടിച്ച് വന്നു ബെല്ല ആന്റിയുടെ ശവകുടീരത്തില്‍ ചുവന്ന റോസാപ്പൂക്കള്‍ അര്‍പ്പിച്ചു അവര്‍ പ്രാര്‍ത്ഥിച്ചു.  

"ആന്റീ.. ആന്റിയുടെ ഓര്‍മ്മകള്‍ മേഞ്ഞു നടക്കുന്ന ആ വീടും പുരയിടവും മറ്റൊരാള്‍ക്ക് കൈമാറാന്‍ ഞങ്ങളുടെ മനസ്സ് ഇതേവരെയും ഞങ്ങളെ അനുവദിച്ചില്ല. ഞങ്ങളോട് ക്ഷമിക്കണം. ആന്റിയുടെ മരിക്കാത്ത ഓര്‍മ്മകള്‍ ആണ് ഞങ്ങള്‍ക്ക് ജീവിക്കാനുള്ള പ്രചോദനം. എന്നും ആന്റിക്ക് കൂട്ടായി ഞങ്ങള്‍ ആ വീട്ടില്‍ തന്നെ ഉണ്ടാവും"

പ്രാര്‍ഥിച്ചു തിരിയുമ്പോള്‍ കൈ വിടുവിപ്പിച്ചു കൊണ്ട് പള്ളി മുറ്റത്തേക്കു കുതറിയോടിയ മകളുടെ പിറകെ "മോളെ ബെല്ലാ... നില്‍ക്കൂ... ഇസബെല്ലാ...നീ വീഴും കേട്ടോ" എന്നു വിളിച്ചു പറഞ്ഞു കൊണ്ട് അനഘ ഓടുമ്പോള്‍ ബെല്ല ആന്റിയുടെ ശവകുടീരത്തില്‍ എരിഞ്ഞു കൊണ്ടിരുന്ന മെഴുകുതിരികളില്‍ ഒരെണ്ണം ആളിക്കത്തിയത്‌ സ്റ്റീഫന്‍ ശ്രദ്ധിച്ചു.

- ജോയ് ഗുരുവായൂര്‍