ഈ
കയറ്റവും കൊടും വളവും [ഹെയര്‍ പിന്‍ വളവ്] കൂടി കഴിഞ്ഞാല്‍ പിന്നെ അധികം
ദുര്‍ഘടങ്ങള്‍ ഇല്ലാത്ത വീതി കൂടിയ വീഥികള്‍ ആണ്. ആയാസരഹിതമായി
വണ്ടിയോടിക്കാം. പ്രദേശത്തെ ഏറ്റവും ഉയരമുള്ള ആ ചുരത്തില്‍ നിന്നും
നോക്കിയാല്‍ ദൂരെ താഴ്വാരത്തില്‍ പ്രകൃതിയുടെ ശ്മശാനം പോലെ പരന്നു
കിടക്കുന്ന കല്‍ക്കരിപ്പാടങ്ങളില്‍ നക്ഷത്രങ്ങള്‍ കണക്കെ ആയിരക്കണക്കിന്
വൈദ്യുത വിളക്കുകള്‍ തിളങ്ങി നില്‍ക്കുന്നത് കാണാം.
ഗിയര്‍
സെക്കന്‍റിലേക്ക് ഇട്ടു മോഹനന്‍ ആക്സിലറേറ്ററില്‍ കാലു കൊടുത്തു.
മദ്ധ്യപ്രദേശിലെ സിംഗറോളി കല്‍ക്കരി ഖനിയില്‍ നിന്നും കല്‍ക്കരി കയറ്റിയ
ട്രക്ക് കുത്തനെയുള്ള ആ ചുരത്തിലൂടെ നിരങ്ങി നീങ്ങി. സന്ധ്യ
മയങ്ങിത്തുടങ്ങിയിട്ടേയുള്ളൂ എങ്കിലും ചമ്പല്‍ക്കാടിന്‍റെ വന്യത, ടാറിട്ട
റോഡില്‍ കോരിയിട്ട ഇരുട്ടിനെ കീറി മുറിച്ചു വഴി തെളിക്കാനായി അയാള്‍ ഹെഡ്
ലൈറ്റുകള്‍ ഓണ്‍ ചെയ്തു.
വാസുദേവന്‍ പ്ലസ് ടൂ നല്ല മാര്‍ക്കോടെ ജയിച്ചിരിക്കുന്നു. ജയലക്ഷ്മിയുടെ ഫോണ്‍ കാള്‍ മോഹനന്റെ കണ്ണുകളെ സന്തോഷാശ്രുക്കളണിയിച്ചു.
"എങ്ങനെയെങ്കിലും
അവനെ ഒരു എഞ്ചിനീയര്‍ ആക്കണം. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്..
തനിക്കൊരു ആണ്‍കുഞ്ഞു ജനിച്ചു എന്ന് നാട്ടില്‍ നിന്നും അനുജന്‍ സോമന്‍
വിളിച്ചു പറഞ്ഞ അന്ന് തന്നെ മനസ്സില്‍ കുരുത്ത ആ മോഹം പൂവണിയാന്‍ ഇനി ഏറെ
കാലത്തെ കാത്തിരിപ്പ് വേണ്ട. എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയെക്കുറിച്ച്
വിശദമായി അന്വേഷിച്ചു പറയാന്‍ ജയയോട് പറഞ്ഞിട്ടുണ്ട്. പതിനേഴു കൊല്ലമായി
താന്‍ ഈ കല്‍ക്കരിപ്പൊടി തിന്നുന്നതിന് കിട്ടിയ ആദ്യ പ്രതിഫലം.."
അമരക്കാരന്റെ
മനോഗതം അറിഞ്ഞ ഉത്സാഹത്തോടെ കയറ്റം കയറുമ്പോള്‍ എന്നത്തെയും പോലെ
കിതയ്ക്കാന്‍ ആ പഴയ ഫര്‍ഗോ ട്രക്ക് ഇന്ന് മറന്നെന്നു തോന്നുന്നു!
"ഇനി
പഴയ പോലെയായിരിക്കില്ല കാര്യങ്ങള്‍. വാസൂട്ടന്റെ ഉപരി പഠനത്തിനു
ചിലവുകളേറെയുണ്ടാവും. ഈ വണ്ടിയോടിച്ചു കിട്ടുന്ന ഏക വരുമാനം അല്ലാതെ ഒന്ന്
പണയം വയ്ക്കാന്‍ പോലും തന്‍റെ കയ്യില്‍ യാതൊന്നും ഇല്ല. ശുക്ലാജിയുടെ
മകളുടെ വിവാഹം ആണ്. അയാള്‍ നാളെ മുതല്‍ ഒന്നര മാസത്തേക്ക് അവധിക്കു
പോകുന്നു. സേട്ടിനെ പോയി ഒന്നു കാണാം. ശുക്ലാജിയുടെ ഒഴിവിലുള്ള ഡ്യൂട്ടിയും
കൂടി ഏറ്റെടുത്താല്‍ തല്‍ക്കാലത്തേക്ക് കുറച്ചു അധിക വരുമാനം ഉണ്ടാവും.
കഷ്ടപ്പെടാന്‍ തയ്യാറാണ് എങ്കിലും ഒന്നര മാസം കഴിഞ്ഞു അയാള്‍ വന്നു തിരികെ
ജോലിയില്‍ പ്രവേശിക്കുന്നതോടെ അതു നില്‍ക്കും. എന്നാലും ഈ സമയത്ത് അതൊരു
ആശ്വാസം തന്നെ.
പണം
ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള ഉത്കണ്ഠയില്‍ മനസ്സില്‍
കൂട്ടിക്കിഴിക്കലുകള്‍ നടത്തിക്കൊണ്ട് ജലപാനം പോലും ചെയ്യാതെ മോഹനന്‍
കിടന്നു. പഠിക്കേണ്ട കാലത്ത് തനിക്കു അതിനുള്ള അവസരം ഉണ്ടാക്കിത്തരാതിരുന്ന
ദുര്‍വിധിയെ അയാള്‍ പഴിച്ചു. മൊബൈല്‍ ഫോണ്‍ തെളിയിച്ച് സമയം
നോക്കിയപ്പോള്‍ പുലര്‍ച്ച മൂന്നു മണി. രാത്രിക്ക് നീളം കുറഞ്ഞുവോ എന്ന്
അയാള്‍ക്ക് തോന്നി. ചിന്തകളുടെ ചുഴിയിലകപ്പെട്ടു ഒരു വേള പോലും
ഉറങ്ങിയിട്ടില്ല. നാളത്തെ പ്രവര്‍ത്തി ദിവസത്തിനു തുടക്കം കുറിച്ച്
കൊണ്ടുള്ള സൈറന്‍ കല്‍ക്കരി ഖനിയില്‍ നിന്നും മുഴങ്ങാന്‍ ഇനി ഒരു
മണിക്കൂര്‍ മാത്രം. പിന്നെ എത്ര ശ്രമിച്ചിട്ടും അയാള്‍ക്ക് ഉറക്കം
വന്നില്ല.
പതിനാറു മണിക്കൂര്‍
കഠിന ജോലിയാണെങ്കിലും കയ്യില്‍ വരുന്ന പണത്തിന്റെ ആധിക്യം മൂലം മോഹനന്
ഒട്ടും ക്ഷീണം അനുഭവപ്പെട്ടില്ല. കല്‍ക്കരിപ്പൊടി നിരന്തരം
ശ്വസിച്ചുണ്ടാകുന്ന നില്‍ക്കാത്ത ചുമയും കഫക്കെട്ടുമൊന്നും അയാളെ ജോലി
ചെയ്യുന്നതില്‍ നിന്നും പിന്‍തിരിപ്പിച്ചുമില്ല. വാസുദേവന്റെ പഠന
ത്തിനായുള്ള പണം എങ്ങനെയെങ്കിലും ഉണ്ടാക്കണം എന്ന ലക്ഷ്യത്തിന്റെ
സ്വാധീനത്തില്‍ തന്റെ ആരോഗ്യം നശിക്കുന്നതും ശരീരം രോഗാതുരമായി
മാറുന്നതുമൊന്നും അയാള്‍ ഗൌനിച്ചില്ല.
വളവുകള്‍
അനസ്യൂതം തരണം ചെയ്തു കൊണ്ട് ചമ്പല്‍ക്കാടിന്റെ ഹസ്തരേഖകള്‍ പോലെ
കെട്ടുപിണഞ്ഞു കിടക്കുന്ന നേരിയ പാതകളിലൂടെ നിരങ്ങി നീങ്ങുന്ന കല്‍ക്കരി
ശകടത്തില്‍ പ്രാരാബ്ദങ്ങളുടെ ഭാണ്ഡക്കെട്ടുമായി എന്നും മോഹനനും.
ശുക്ലാജി
തിരിച്ചെത്താന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി.
കിട്ടിക്കൊണ്ടിരിക്കുന്ന അധികവരുമാനം നില്‍ക്കാന്‍ പോകുന്നു എന്ന ചിന്ത
അയാളുടെ മനസ്സിനെ അസ്വസ്ഥ മാക്കി.
സിംഗറോളി
- റീവ റോഡില്‍ നിന്നും ഉത്തര്‍പ്രദേശില്‍ പെടുന്ന രേണുക്കൂട്ട് എന്ന
ഗ്രാമത്തിലേക്ക് തിരിയുന്ന പാത ചേരുന്നിടത്ത് മലയാളിയെന്നു തോന്നിക്കുന്ന
ഒരു മനുഷ്യന്‍ വണ്ടിക്കു മുന്നില്‍ കൈകാണിച്ചു. മദ്ധ്യപ്രദേശിന്റെയും
ഉത്തര്‍പ്രദേശിന്റെയും അതിര്‍ത്തിഗ്രാമം ആണ് രേണുക്കൂട്ട്.
പാലായില്‍
നിന്നുമുള്ള ചെറിയാന്‍. ആ മൂന്നും കൂടിയ കവലയുടെ കുറച്ചു ഉള്ളിലേക്ക്
നീങ്ങി കാടിന്റെ നിഗൂഡതയില്‍ അയാള്‍ ഒരു അനധികൃത ചാരായ വാറ്റ് കേന്ദ്രം
നടത്തുന്നുണ്ട് എന്നത് മോഹനനു ഒരു പുതിയ അറിവായിരുന്നു. മലയാളികളുടെ ഇത്തരം
ഓരോ കഴിവുകളെക്കുറിച്ച് അയാള്‍ അന്തം വിട്ടു. താന്‍ താമസിക്കുന്ന
സ്ഥലത്തിനു മുമ്പുള്ള ഒരു ചെറിയ കവലയില്‍ അയാള്‍ കയ്യിലുള്ള ചാരായം നിറച്ച
ഭാരമുള്ള കന്നാസുമായി ഇറങ്ങി. ഹസ്തദാനം ചെയ്യാന്‍ വേണ്ടി നീട്ടിയ അയാളുടെ
കയ്യിലെ ചുരുട്ടിപ്പിടിച്ച പച്ച നോട്ടുകള്‍ മോഹനന്റെ കയ്യിലേക്ക് വച്ച്
കൊണ്ട് അയാള്‍ ഒന്ന് കണ്ണിറുക്കിക്കാണിച്ചു. പണമുണ്ടാക്കാന്‍ ആകസ്മികമായി
വന്നുദിച്ച പുതിയ സംരംഭത്തിന്റെ ആദ്യപ്രതിഫലം.
ശുക്ലാജി
തിരിച്ചു വന്നു ജോലിയില്‍ പ്രവേശിച്ചതൊന്നും പിന്നെ മോഹനനെ വല്ലാതെ
ബാധിച്ചില്ല. ട്രിപ്പുകള്‍ അടിക്കുന്നതിനിടെ വണ്ടിയില്‍ ചാരായക്കന്നാസുകള്‍
കടത്തി കിട്ടുന്ന പ്രതിഫലം അധിക സമയം ജോലി ചെയ്തു കിട്ടുന്നതിനേക്കാള്‍
എത്രയോ മടങ്ങായിരുന്നു.
വാസുദേവന്റെ
എന്‍ജിനീയറിംഗ് പഠനം തടസ്സങ്ങള്‍ ഒന്നും കൂടാതെ മുന്നോട്ടു
നീങ്ങിക്കൊണ്ടിരുന്നു. വര്‍ഷങ്ങള്‍ കടന്നു പോയി. ഒടുവില്‍ ആ ദിവസവും
വന്നെത്തി. വാസുദേവന്‍ ഒരു എഞ്ചിനീയര്‍ ആയെന്നുള്ള വാര്‍ത്ത മോഹനനെ തേടി
എത്തുന്ന ആ സുദിനം. ആ അച്ഛന്റെ മനസ്സ് ചിരകാല സ്വപ്ന സായൂജ്യത്തില്‍ ആറാടി.
"ചെറിയാച്ചാ..
കത്തിച്ചാല്‍ കത്തണ ഒരു കുപ്പി ചാരായം ഇന്ന് വൈകീട്ട് ഞാന്‍ വരുമ്പോള്‍
എനിക്ക് വേണ്ടി വച്ചേക്കണേ".. രാവിലെ ഒഴിഞ്ഞ കന്നാസുകള്‍ തിരികെ
കൊടുക്കാനെത്തിയ മോഹനന്റെ വായില്‍ നിന്നും വീണ വാക്കുകള്‍ കേട്ട് ചെറിയാന്‍
ഒന്നമ്പരന്നു.
"ങേ..
കൊള്ളാലോ... അപ്പോള്‍ നീയും നന്നാവാന്‍ പോവാണോ?.." ഫലിതം കലര്‍ന്നൊരു
ചോദ്യം ചോദിച്ചു കൊണ്ട് അയാള്‍ മോഹനനെ നോക്കി പുഞ്ചിരിച്ചു.
മോഹനന്‍റെ
ജീവിതത്തിലെ ഇരുണ്ട ഒരു അദ്ധ്യായത്തിന്‍റെ തുടക്കമായിരുന്നു അന്ന്. മകന്റെ
വിജയത്തില്‍ സ്വയം മറന്ന അയാള്‍ ജീവിതത്തില്‍ ആദ്യമായി മദ്യം രുചിച്ചു.
ലോകം വെട്ടിപ്പിടിച്ചു കാല്‍ച്ചുവട്ടിലാക്കിയ പ്രതീതിയില്‍ അയാള്‍ സ്വയം
മറന്നു. പിന്നെ ഇടയ്ക്കിടെ അതൊരു ശീലമാക്കി മദ്യപാനികളുടെ ആഗോള
പട്ടികയില്‍ തന്‍റെ പേരും താമസിയാതെ സ്വയം എഴുതിച്ചേര്‍ത്തു.
മകന്‍
വരിച്ച നേട്ടത്തില്‍ തന്‍റെ കഷ്ടപ്പാടിന്റെയും കണ്ണുനീരിന്റെയും
കദനകഥകളെല്ലാം അയാള്‍ മറന്നു. രാവും പകലുമില്ലാത്ത കഠിനാദ്ധ്വാനം ശരീരത്തെ
ഒട്ടൊന്നു ക്ഷീണിപ്പിച്ചെങ്കിലും അപകടം പതിയിരിക്കുന്ന വളവുകളിലൂടെ
വര്‍ഷങ്ങളോളം കാലാവസ്ഥയെ അതിജീവിച്ചു വണ്ടിയോടിച്ച് അവസാനം തന്‍റെ ജീവിതം
ഇപ്പോള്‍ നേര്‍വഴിയിലേക്കു വരുന്നല്ലോ എന്ന ശുഭ ചിന്തയില്‍ അയാള്‍ക്ക്
സ്വാഭിമാനം തോന്നി.
"കല്‍ക്കരിക്കമ്പനിയിലെ
മുതിര്‍ന്ന ഓഫീസര്‍മാരുമായി തന്‍റെ സേട്ടിന് ബന്ധമുണ്ട്. അവരോടു പറഞ്ഞ്
എങ്ങനെയെങ്കിലും വാസൂട്ടന് ഒരു ജോലി അവിടെ തരപ്പെടുത്തണം. അവനൊന്നു ഇവിടെ
ശരിക്കും പച്ച പിടിച്ചിട്ടു വേണം തനിക്കും ഭാര്യയോടൊത്ത് സമാധാനപരമായ ഒരു
കുടുംബ ജീവിതം നയിക്കാന്‍"
രാത്രി
പതിനൊന്നു മണിക്ക് വാസുദേവന്‍ രേണുക്കൂട്ട് റെയില്‍വേ സ്റ്റേഷനില്‍
ട്രെയിന്‍ ഇറങ്ങുമ്പോള്‍ മോഹനന്‍ തന്‍റെ പഴയ ട്രക്കുമായി സ്വീകരിക്കാന്‍
എത്തിയിരുന്നു. വനമദ്ധ്യത്തിലെ ഇരുള്‍ മൂടിയ വീതിയില്ലാത്ത വിജനപാതകളിലൂടെ
താമസസ്ഥലം ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങുന്ന ട്രക്കിലിരുന്ന് അച്ഛനുമായി
വീട്ടു വിശേഷങ്ങള്‍ പങ്കു വയ്ക്കുമ്പോള്‍ വാസുദേവന്റെ മുഖം
ആകാംക്ഷാഭരിതമായിരുന്നു.
കല്‍ക്കരിപ്പാടത്ത്
കരിഞ്ഞുണങ്ങിയ മോഹനന്റെ ജീവിതത്തില്‍ പ്രതീക്ഷകളുടെ പുതുനാമ്പുകള്‍ പൊട്ടി
മുളയ്ക്കാന്‍ വെമ്പി. അതിനുപോല്‍ഫലകമായി വാസുദേവന്‍ കമ്പനിയില്‍
അപ്രന്റിസ് ആയി നിയമിക്കപ്പെട്ടു. കമ്പനി ക്വാര്‍ട്ടര്‍സില്‍ മറ്റുള്ള
അപ്രന്റീസ്മാരുടെ കൂട്ടത്തില്‍ താമസവും ഭക്ഷണവും എല്ലാം അനുവദിക്കപ്പെട്ടു.
തന്‍റെ ദുര്‍വിധിയില്‍ അയാള്‍ ഇതേ വരെ ശപിച്ചിരുന്ന സര്‍വ ദൈവങ്ങളെയും
അപ്പോള്‍ അയാള്‍ സ്തുതിക്കുകയും നന്ദി പറയുകയും ചെയ്തു.
വാസുദേവന്റെ
കഴിവുകളില്‍ അവന്റെ മേലധികാരികള്‍ പൂര്‍ണ്ണ സംതൃപ്തരാണ് എന്ന വിവരം മോഹനനെ
അഭിമാനത്തിന്റെ ഉത്തുംഗ ശൃംഗത്തില്‍ എത്തിച്ചു. ഒരു ദിവസം ഉച്ചനേരത്ത്
കല്‍ക്കരി ആപ്പീസില്‍ ബില്‍ സമര്‍പ്പിക്കാന്‍ വേണ്ടി പോയപ്പോള്‍
വാസുദേവന്‍ ഒഫീസിനകത്ത് നില്‍ക്കുന്നത് കണ്ടു.
സ്നേഹാഭിമാനപുരസരം
ജനലിനു പുറത്തു നിന്ന് "മോനേ വാസൂട്ടാ..." എന്ന് വിളിച്ചപ്പോള്‍
ആപ്പീസിനകത്തുണ്ടായിരുന്നവര്‍ അയാളെ പരിഹസിച്ചു ചിരിച്ചു. അതിനകം
സഹപ്രവര്‍ത്തകരുടെ ഇടയില്‍ ഒരു ബഹുമാനപാത്രമായിക്കഴിഞ്ഞിരുന്ന വാസുദേവന്‍റെ
അപക്വമായ മനസ്സില്‍ ആ വിളിയും വിളിയുടെ ഉറവിടവും അഭിമാനക്ഷതമേല്‍പ്പിച്ചു.
"വാസുദേവന്‍..
ഹൂ ഈസ് ദിസ് കണ്ട്രി മാന്‍.. കോളിംഗ് യു ആസ് വാസൂട്ടാ.. ?" അടുത്തു
നിന്ന ആരതി ഗുപ്ത ചോദിച്ചപ്പോള്‍ അവന്‍ അക്ഷരാര്‍ത്ഥത്തില്‍ ചൂളിപ്പോയി.
പുറത്തു ചിരിച്ചു കൊണ്ട് കരി പുരണ്ട വസ്ത്രവുമുടുത്തു നില്‍ക്കുന്ന ആ
മനുഷ്യന്‍ തന്‍റെ അച്ഛന്‍ ആണെന്ന് പറയാനുള്ള വൈക്ലഭ്യം അവനെ
ധര്‍മ്മസങ്കടത്തിലാക്കി. ഒന്നും പറയാതെ വാസുദേവന്‍ ഈര്‍ഷ്യയോടെ മറ്റൊരു
മുറിയിലേക്ക് പോയി.
താന്‍
ചെയ്തത് ഒരപരാധമോ എന്ന ആശയക്കുഴപ്പത്തില്‍ വിഷണ്ണനായി നിന്ന മോഹനന്റെ
മൊബൈല്‍ ശബ്ദിച്ചു. മകനായിരിക്കും എന്ന പ്രതീക്ഷയില്‍ തിടുക്കത്തില്‍ ഫോണ്‍
എടുത്തു നോക്കിയപ്പോള്‍ ജയലക്ഷ്മി.
ഭാര്യയുടെ മനസ്സ് വേദനിപ്പിക്കണ്ട എന്ന് കരുതി, അയാള്‍ ഈ വിവരങ്ങള്‍ മറച്ചു വച്ച് അവനെക്കുറിച്ചു അഭിമാന പുരസരം അവരോടു സംസാരിച്ചു.
വാസുദേവന്റെ
പ്രകടനത്തില്‍ സംതൃപ്തരായ അധികാരികള്‍ അവനു കാറും നല്ല താമസ സ്ഥലവുമെല്ലാം
നല്‍കി ജോലി സ്ഥിരപ്പെടുത്തി. സഹപ്രവര്‍ത്തകയും ഉത്തര്‍പ്രദേശുകാരിയുമായ
ആരതി ഗുപ്തയുമായി ഇതിനിടയില്‍ അവന്‍ പ്രണയത്തിലായിരുന്നു.
സമയം
ഏകദേശം രാത്രി ഒമ്പത് കഴിഞ്ഞ നേരത്ത് ഖനിയില്‍ നിന്നുമുള്ള ആ ദിവസത്തെ
അവസാന ലോഡുമായി ഒരു കയറ്റം കയറി വരികയായിരുന്നു മോഹനന്‍. റോഡരികില്‍
നിര്‍ത്തിയിട്ടിരിക്കുന്ന കാറിനരികില്‍ നിന്നും ഒരു പെണ്‍കുട്ടി കൈ
കാണിച്ചു. മോഹനന്‍ വണ്ടി നിര്‍ത്തി ഇറങ്ങി കാര്യം തിരക്കിയപ്പോള്‍ വണ്ടി
സ്റ്റാര്‍ട്ട് ചെയ്യാന്‍ സഹായിക്കണം എന്ന് ആ പെണ്‍കുട്ടി അപേക്ഷിച്ചു.
കാറിന്റെ ബോണറ്റ് തുറന്നു എന്താണ് പ്രശ്നം എന്ന് പരിശോധിക്കവേ ആ
പെണ്‍കുട്ടി മോഹനന്റെ മുഖം ശ്രദ്ധിച്ച് എന്തോ ഓര്‍ത്തെടുത്ത പോലെ
ഹിന്ദിയില്‍ അയാളോട് സംസാരിച്ചു.
"നിങ്ങളല്ലേ അന്നൊരു ദിവസം ഞങ്ങളുടെ ഓഫീസിന്റെ ജനലിലൂടെ വാസുദേവനെ വിളിച്ചയാള്‍?"
"ജീ മേം സാബ്.. അവിടെയാണോ മേം സാബ് ജോലി ചെയ്യുന്നേ? വാസുദേവന്‍ എന്റെ മകനാണ്"
"ജീ ഹാം.. ഓ മൈ ഗോഡ് !.. റിയലി??.. വണ്ടര്‍ഫുള്‍.. ഹ ഹ ഹ.."
കാര്‍
സ്റ്റാര്‍ട്ട് ചെയ്തു കൊടുത്തതിനു പ്രതിഫലമായി അവള്‍ നീട്ടിയ നോട്ടുകള്‍
സ്നേഹപൂര്‍വ്വം തിരസ്ക്കരിച്ച് വണ്ടി സ്റ്റാര്‍ട്ട് ചെയ്തു പോകുന്ന വഴി
പതിവ് പോലെ രേണുക്കൂട്ട് ജങ്ക്ഷനിലെ ചെറിയാന്റെ വാറ്റ് കേന്ദ്രത്തില്‍
നിന്നും ചാരായം നിറച്ച കന്നാസുകള്‍ കയറ്റാനും പതിവ് ശീലമായ രണ്ടു ഗ്ലാസ്
പട്ടച്ചാരായം അകത്താക്കാനുമായി അവിടേക്ക് എത്തി ചാരായ ഗ്ലാസ് ചുണ്ടോടു
അടുപ്പിക്കുന്ന സമയത്ത് വാസുദേവന്‍റെ ഫോണ്‍.
"അച്ഛന്‍ ആ ആരതിയെ കണ്ടു അല്ലേ?"
"ഒരു
പെണ്‍കുട്ടിയുടെ കാര്‍ സ്റ്റാര്‍ട്ട് ആക്കി കൊടുത്തിരുന്നു കുറച്ചു
മുമ്പേ.. അവരുടെ പേര് ഞാന്‍ ചോദിച്ചില്ല.. നിന്റെ ഓഫീസില്‍ ജോലി
ചെയ്യുന്നതാണെന്ന് പറഞ്ഞു."
"അവളുടെ
കാര്‍ നന്നാക്കിക്കൊടുക്കാന്‍ അച്ഛന്‍ ആരാ വല്ല മെക്കാനിക്കും ആണോ? അല്ലാ
പിന്നെ... എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ അവളോട് പറയാന്‍ പോയേ? ഛെ
മോശമായിപ്പോയി... ഞാന്‍ ഇനി എങ്ങനെ ഒഫീസിലുള്ളവരുടെ മുഖത്തു നോക്കും? ആകെ
നാണക്കേടായല്ലോ... അച്ഛന് മതിയാക്കാറായില്ലേ ഈ നശിച്ച വണ്ടിപ്പണി? ദയവായി
അച്ഛന്‍ ഇനി എന്റെ ജിവിതം തുലയ്ക്കാനായിട്ടു ആ പരിസരത്തേക്കെ
വന്നേക്കരുത്.. മനുഷ്യന്‍ ഒന്ന് മാനം മര്യാദയ്ക്ക് ഇവിടെ കഴിഞ്ഞോട്ടെ.."
"മോനേ
ഞാന്‍ ഒരനാവശ്യവും ആ കുട്ടിയോട് പറഞ്ഞിട്ടില്ല.. നീ എന്റെ മകന്‍ ആണെന്ന്
മാത്രമേ പറഞ്ഞുള്ളൂ.. അല്ലാതെ.. നീ ഉദ്ദേശിക്കുന്നത് പോലെ ഒരു അസഭ്യവും
ഞാന്‍ പറഞ്ഞിട്ടില്ല്യ കുട്ട്യേ... എന്തിനാ വിഷമിക്കണേ?"
"മതിയല്ലോ... ഇനി വേറെ എന്ത് പറയണം?... ഛെ.. എല്ലാം നശിപ്പിച്ചിട്ടു... കഷ്ടം.. എന്റെ കഷ്ടകാലം... മൈ ഫേറ്റ്......"
വാസുദേവന്‍
ഫോണ്‍ വച്ചിട്ടും മോഹനന്‍ മൊബൈല്‍ ചെവിയില്‍ തന്നെ അമര്‍ത്തിപ്പിടിച്ചു
കൊണ്ട് സ്തബ്ദനായി ഇരുന്നു. തന്‍റെ മകന്‍റെ വാക്കുകളില്‍ താന്‍
കഷ്ടപ്പെട്ട് പടുത്തുയര്‍ത്തിയ സ്വപ്നക്കൊട്ടാരത്തിന്‍റെ താഴികക്കുടങ്ങള്‍
തകര്‍ന്നു വീണുടയുന്നതിന്റെ പ്രതിദ്ധ്വനി അയാള്‍ ശ്രദ്ധിച്ചിരുന്നു.
"എന്താ
ഇന്ന് വലിയ സന്തോഷത്തിലാണെന്നു തോന്നുന്നൂ.. രണ്ടു ഗ്ലാസ് അധികം
വീശിയല്ലോ?!.. മകന് വീണ്ടും പ്രൊമോഷന്‍ കിട്ടിക്കാണുമ ല്ലേ?..
മിടുക്കനാണവന്‍. തന്‍റെ ഒരു ഭാഗ്യം.. എനിക്കുണ്ടൊരു മോന്‍..
താന്തോന്നി.... എത്ര പറഞ്ഞാലും വീട് വിട്ടു പുറത്തേക്കു പോകത്തേയില്ല..
എപ്പോഴും കൃഷി, കുന്തം, കൊടചക്രം ഒക്കെയായി അവിടെത്തന്നെ പെറ്റുകിടക്കും..
എന്നാ ഇവിടേയ്ക്ക് വന്നു എന്നെ ഒന്നു സഹായിക്കാന്‍ പറഞ്ഞാല്‍
കേക്കത്തുമില്ല അസത്ത്.. നല്ല പുള്ളാര് ഉണ്ടാവണമെങ്കിലേ.. മുജ്ജന്മ സുകൃതം
വേണം.. താനൊക്കെ സുകൃതം ചെയ്തവനാടോ...."
ചെറിയാന്‍ പറയുന്നതിനു യുക്തമായ ഒരു മറുപടി നല്‍കാന്‍ മോഹനന്‍ അപ്പോള്‍ അശക്തനായിരുന്നു.
ചെറിയാന്റെ
സഹായിയായ പയ്യന്‍ ചാരായക്കന്നാസുകള്‍ ട്രക്കിന്റെ അടിഭാഗത്തു ഗോപ്യമായി
നിര്‍മ്മിച്ചിട്ടുള്ള അറകളില്‍ കയറ്റി വച്ച് അത് പൂട്ടി താക്കോല്‍ മോഹനനെ
ഏല്‍പ്പിച്ചു. പതിവിനു വിരുദ്ധമായി വണ്ടി സ്റ്റാര്‍ട്ട് ചെയ്യാനായി
താക്കോല്‍ അതിന്റെ ദ്വാരത്തില്‍ ഇടാന്‍ മോഹനന് കേബിനിലെ ലൈറ്റ്
തെളിയിക്കേണ്ടി വന്നു. കണ്ണുകള്‍ക്ക് എന്തോ ഒരു മങ്ങല്‍? മനസ്സും ആകെ
അസ്വസ്ഥം.
ലക്ഷ്യത്തിലെത്താന്‍
ഇനിയും അപകടം പിടിച്ച വളവുകള്‍ ഏറെ തരണം ചെയ്യേണ്ടതുണ്ട്. ഇരുവശത്തും
അഗാധമായ കൊക്കകള്‍ ഉള്ള ആ റോഡിലൂടെ വാഹനമോടിക്കുക വളരെ ആയാസകരമായ
സംഗതിയാണ്. എന്നാല്‍ വര്‍ഷങ്ങളായി അതിലൂടെ സുരക്ഷിതമായി കടന്നു
പോയിക്കൊണ്ടിരിക്കുന്ന മോഹനനും വണ്ടിക്കും പാതയുയര്‍ത്തുന്ന വെല്ലുവിളികള്‍
ഒന്നുമല്ലായിരുന്നു. മോഹനന്‍റെ മനസ്സ് അത് വരെയും മേയാതിരുന്ന
'കല്‍ക്കരിപ്പാടങ്ങളില്‍' പര്യവേഷണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ വണ്ടി
യാന്ത്രികമായി വളവുകളെല്ലാം അനായാസേന മറികടന്നു കൊണ്ട് ആ നേരിയ പാതയിലൂടെ
നീങ്ങിക്കൊണ്ടിരുന്നു.
"തിരിച്ചു
പോണം.. പെട്ടെന്ന് തന്നെ.. അടുത്ത മാസം ദീപാവലി ബോണസ് വാങ്ങിയതിനു ശേഷം
എല്ലാം അവസാനിപ്പിച്ചു പോകാന്‍ ഇരുന്നതാ.. വേണ്ടാ ഇനി കാത്തിരിക്കാന്‍
വയ്യാ.. മകന് വേണ്ടി ജീവിതം കല്‍ക്കരിപ്പാടങ്ങളില്‍ ഹോമിച്ച താന്‍ ഒരു
വിഡ്ഢിയാവുകയാണോ?.. എല്ലാ മോഹങ്ങളും ഒരു നിമിഷം കൊണ്ട് അവന്‍
അട്ടിമറിച്ചില്ലേ.. അവന്‍റെ പണമോ പ്രശസ്തിയോ ഒന്നും തനിക്കു വേണ്ട; പക്ഷെ
അവന്റെ അച്ഛനാണ് താന്‍ എന്ന് പറഞ്ഞഭിമാനിക്കാന്‍ വരെ യോഗ്യത തനിക്കു
നിഷേധിക്കപ്പെട്ടുവല്ലോ.."
മോഹനന്റെ
കണ്ണുകളില്‍ നിന്നും വര്‍ഷങ്ങള്‍ക്കു ശേഷം മരുഭൂമിയിലെ മഴ പോലെ കണ്ണുനീര്‍
ഒഴുകി വീണു കൊണ്ടിരുന്നു. ചിന്തകള്‍ വീണ്ടും ജീവിതയാത്രയിലെ ചുരങ്ങളും
വളവുകളും കയറിക്കൊണ്ടിരുന്നു.
"ഇരുപത്തിയാറു
വര്‍ഷമായി താനിവിടെ ഈ അപകടം പിടിച്ച കാട്ടുപ്രദേശത്തു ഏകനായി ജീവിതം തള്ളി
നീക്കുന്നു. വിവാഹം കഴിഞ്ഞിട്ടു ഈ വരുന്ന മാസത്തേക്ക് ഇരുപത്തി നാല്
വര്‍ഷം തികയുന്നു. അതിനിടയില്‍ പത്തോ പതിനഞ്ചോ പ്രാവശ്യം മാത്രം രണ്ടോ
മൂന്നോ ആഴ്ചകള്‍ക്ക് വേണ്ടി താന്‍ നാട്ടില്‍ പോയിട്ടുണ്ടാവും. അതായത്
എല്ലാം കൂടി കേവലം മൂന്നു മൂന്നര കൊല്ലത്തില്‍ ഒതുങ്ങിയ ദാമ്പത്യ ജീവിതം.
പാവം ജയ. അവളുടെ ജീവിതവും തന്‍റെ പ്രാരാബ്ദങ്ങളില്‍ പെട്ട് നശിച്ചു പോയി.
അവളുടെ ശക്തമായ പിന്‍തുണയും സ്നേഹവും ഒന്നുമാത്രമാണ് തന്നെ ഇതുവരെയും ഈ
കല്‍ക്കരിപ്പാടത്തു തളച്ചിട്ടിരുന്നത്. വാസൂട്ടനെ പഠിപ്പിച്ചു ഒരു
എന്‍ജിനീയര്‍ ആക്കണം. എന്നിട്ട് എല്ലാവരുടെയും മുന്നില്‍ തലയുയര്‍ത്തി
നെഞ്ചു വിരിച്ചു നടക്കണം. അവന്റെ കുഞ്ഞുങ്ങളെ താലോലിക്കണം.. എന്തെല്ലാം
മോഹങ്ങള്‍ ആയിരുന്നു. ശരിക്കും ചിന്തിച്ചാല്‍ അതെല്ലാം തങ്ങളുടെ സ്വാര്‍ത്ഥ
മോഹങ്ങള്‍ ആയിരുന്നില്ലേ?.. അതെ, തങ്ങളുടെ ജീവിതത്തില്‍
നേടിയെടുക്കാനാവാത്തത് മക്കളിലൂടെ നേടിയെടുത്തു തന്‍റെ ലക്ഷ്യങ്ങള്‍
നിറവേറ്റാനുള്ള ഒരുപാധിയായി വാസൂട്ടനെ ഉപയോഗിച്ചു. അത് തങ്ങളുടെ തന്നെ
തെറ്റാണ്. അവനെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം? ഇത് തന്നെയല്ലേ ഭൂരിഭാഗം
മാതാപിതാക്കളും ചെയ്യുന്ന തെറ്റ്?.."
പുത്രസ്നേഹവാത്സല്ല്യാതിരേകം കൊണ്ട് മകനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ അപ്പോഴും ആ പിതൃഹൃദയത്തിന് സാധിച്ചിരുന്നില്ല.
"മക്കളെ
ജനിപ്പിച്ചത് കൊണ്ട് മാത്രം ആരും അച്ഛനമ്മമാരാവുന്നില്ല. അവരെ ലാളനങ്ങള്‍
നല്‍കി വളര്‍ത്തുകയും വേണം. ചിലവാക്കുന്ന പൈസയുടെ വില അറിഞ്ഞു അവര്‍ നമ്മെ
സ്നേഹിച്ചു തുടങ്ങണമെങ്കില്‍ അതുണ്ടാക്കാനുള്ള ബുദ്ധിമുട്ടുകളും അവര്‍
അറിയേണ്ടേ? എന്നാല്‍ അതവര്‍ അറിഞ്ഞു തുടങ്ങുന്ന കാലമാവുമ്പോഴേക്കും
ബുദ്ധിവികാസം സംഭവിച്ച് മാതാപിതാക്കളുടെ സ്നേഹവാത്സല്ല്യങ്ങള്‍ അന്ന്യമായി
അവര്‍ വളര്‍ന്നു കഴിഞ്ഞിരിക്കും. വെറും രക്ഷാകര്‍ത്താക്കള്‍ക്കുള്ള സ്ഥാനം
ആയിരിക്കും അവരുടെ മനസ്സില്‍ മാതാപിതാക്കള്‍ക്ക് ഉണ്ടാവുക. അതിനു കുട്ടികളെ
പഴിച്ചിട്ട് ഒരു കാര്യവുമില്ല."
മോഹനന്‍
വണ്ടിയിലിരുന്നു വെട്ടി വിയര്‍ത്തു. കണ്ണീരിന്റെയും വിയര്‍പ്പിന്റെയും
കല്‍ക്കരിപ്പൊടിയുടെയും സമ്മിശ്ര ഗന്ധം ആ ഡ്രൈവിംഗ് കാബിനില്‍ നിറഞ്ഞു.
"എന്നാലും
എന്റെ ദൈവമേ.. എന്നോട് എന്തിനീ ക്രൂരത ചെയ്തു? കാര്യപ്രാപ്തിയായപ്പോള്‍ ഈ
ഭൂമിയില്‍ ജന്മമെടുക്കാനും ഈ നിലയില്‍ എത്തിച്ചേരാനും കാരണഭൂതനായ സ്വന്തം
പിതാവിനെ അവഗണിക്കാന്‍ അവനു എങ്ങനെ സാധിച്ചു? എന്റെ ചോര തുടിക്കുന്ന യൗവനം
ദാമ്പത്യ സുഖങ്ങള്‍ ത്യജിച്ച് അവനു വേണ്ടി ബലിയര്‍പ്പിച്ചതിന്‍റെ കൂലി ആണോ
ഭഗവാനേ ഇന്ന് നീ എനിക്ക് തന്നിരിക്കുന്നത്? ഇത്രയും കാലം പണം ഉണ്ടാക്കണം
എന്ന ഒരേയൊരു ചിന്തയുമായി ഭാര്യക്ക് ഭര്‍തൃപരിചരണങ്ങള്‍ നിഷേധിച്ചു കൊണ്ട്
ദീര്‍ഘകാലം വിട്ടു നിന്ന തന്നോട് ഇനി അവളും ഇതേ പോലെ തന്നെ
പെരുമാറിയാല്‍..... ഈശ്വരാ.. ഓര്‍ക്കാനേ വയ്യാ... എവിടെയൊക്കെയോ തനിക്കു
പിഴവുകള്‍ സംഭവിച്ചിരിക്കുന്നു..."
ഇടയന്റെ
മനസ്സറിയുന്ന ഒരു അനുസരണയുള്ള ആട്ടിന്‍കുട്ടി കണക്കെ മോഹനന്‍റെ മാനസീക
സംഘട്ടനങ്ങള്‍ അറിഞ്ഞെന്ന ഭാവത്തില്‍ സുരക്ഷിതമായി ഓടിക്കൊണ്ടിരുന്ന
ട്രക്ക് ദുര്‍ഘടം പിടിച്ച പാതയുടെ അവസാനത്തേതും ഏറ്റവും ഉയര്‍ന്നതും
ആപല്‍ക്കരവുമായ ആ കൊടും വളവിനെ സമീപിക്കാന്‍ തുടങ്ങിയപ്പോള്‍ മോഹനന്
ദേഹാസ്വാസ്ഥ്യം തുടങ്ങി. കണ്ണുകള്‍ മങ്ങുന്ന പോലെ.. കൈകാലുകള്‍ തളരുന്നു..
നെഞ്ചു ശക്തമായി മിടിക്കുന്നു.. ശ്വാസതടസ്സം.. ബോധം മറയുന്നു.. തളര്‍ന്നു
തൂങ്ങിയ കാല്‍ ആക്സിലറേറ്ററില്‍ അമര്‍ന്ന് ഇരുന്നു. കൈകള്‍ വളയത്തില്‍
നിന്നും തളര്‍ന്നുതിര്‍ന്നു വീണു. ഒരു ഭ്രാന്തമായ ആവേശത്തോടെ ആ പഴയ ഫര്‍ഗോ
ട്രക്ക് വളവു തിരിയാന്‍ വിസ്സമ്മതിച്ച് റോഡിന്‍റെ കൈവരികള്‍ ഇടിച്ചു
തകര്‍ത്ത് കൊണ്ട് ദൂരെ കല്‍ക്കരിപ്പാടങ്ങളില്‍ കണ്ണ് ചിമ്മി നില്‍ക്കുന്ന
ആയിരക്കണക്കിന് ദീപങ്ങളെ സാക്ഷിയാക്കി അഗാധതയിലേക്ക് നിപതിച്ചു.