Friday, November 8, 2013

ചരകങ്ങളും ശുശ്രുതങ്ങളും' – ഒരു വിചിന്തനം


ഗ്രാമം മുഴുവന്‍ രോഗകെടുതിയില്‍ ഉഴലുന്ന അവസ്ഥയില്‍ ആതുര ശുശ്രൂഷയെന്ന എന്ന ദൌത്യം കര്‍മ്മകുശലതയോടെ ഓടി നടന്നു ചെയ്യുന്ന ഭൂരിഭാഗവും അപ്പോത്തിക്കരിമാരുടെയും ആന്തരീകാത്മാവില്‍ ആത്യന്തികമായി നുരയുന്ന വികാരം ലാഭേച്ഛയായിരിക്കും എന്ന് ബുദ്ധിജീവികള്‍ക്കെന്നല്ല, ജീവിതഭാരം ഏറ്റിത്തളര്‍ന്ന   ക്ഷീണം പ്രദാനം ചെയ്ത ഉന്മാദാവസ്ഥയില്‍, മസ്തിഷ്ക്കത്തില്‍ നിന്നും ലഭിക്കുന്ന ചേതോവനികളെ നെല്ലും പതിരുമായി വേര്‍ത്തിരിക്കാന്‍ തെല്ലും  ബുദ്ധിവൈഭവം ഇല്ലാത്ത സാധാരണക്കാരില്‍ സാധാരണക്കാര്‍ക്കും മനസ്സിലാകാതിരിക്കാവുന്ന വസ്തുതയല്ല. അപവാദങ്ങള്‍ വിരളമായി ഉണ്ടെന്നിരിക്കിലും. 

ഓടിക്കളിച്ചു വളര്‍ന്ന ഗ്രാമത്തിന്‍റെ ശീതളച്ഛായയില്‍ "ഈറ്റിംഗ് സ്റ്റയിലും ടേബിള്‍ മാന്നെര്‍സും" പഠിക്കാതെ, കാക്ക കൊത്തിയ മൂവാണ്ടന്‍ മാങ്ങയുടെ കാക്ക കൊത്താത്തയിടം ദേഹത്തൊന്നുരച്ചു ശുദ്ധി വരുത്തി കടിച്ചു പറിച്ചു തിന്നു ശീലമാക്കിയ, ‘സംസ്കാരശ്യൂന്ന്യരെന്നും',  'ബ്ലടി ഇന്ത്യന്‍സ്’ എന്നുമൊക്കെ പാശ്ചാത്ത്യരാലും, ചലനത്തിലും ഉറക്കത്തിലും  എന്തിനു പ്രാഥമികാവശ്യങ്ങളുടെ നിര്‍വഹണത്തില്‍ വരെ പാശ്ചാത്ത്യത ദര്‍ശിക്കാന്‍ വെമ്പല്‍ കൊള്ളുന്ന മാതൃരാജ്യക്കാരാലും വിളിക്കപ്പെടുന്ന അത്തരക്കാരില്‍, ചാരായവും ഗന്ധകവും സിംഹഭാഗവും അടങ്ങുന്ന ഔഷധങ്ങള്‍ മൊത്തമായോ ഘട്ടങ്ങളായോ നിക്ഷേപിക്കുന്നത് കൊണ്ടോ അവരെ മള്‍ട്ടി നാഷണല്‍ ബ്രാന്‍ഡ് വ്യായാമ യന്ത്രങ്ങളുടെ സഹായത്താല്‍ ശാരീരികമായ കസര്‍ത്തുകള്‍ക്ക് വിധേയമാക്കുന്നത് കൊണ്ടോ അവര്‍ക്ക് പൂര്‍ണ്ണമായൊരു രോഗമുക്തി പ്രാപ്തമാകണമെന്നില്ല.

ചരകങ്ങളും ശുശ്രുതങ്ങളും ആധികാരികമായും വസ്തുനിഷ്ടവുമായും അപഗ്രഥനം ചെയ്തുള്ള പഠനത്തിന്‍റെ ഒടുക്കത്തില്‍ ഭാരതീയ സത്സംസ്കാര ശകലങ്ങളും അന്താരാഷ്ട്രീയ മാനുഷീക മൂല്യങ്ങളും ഇഴ ചേര്‍ത്തുണ്ടാക്കിയ, ജീവജാലങ്ങളോടും മനസ്സാക്ഷിയോടും ഉള്ള പ്രതിജ്ഞ, മനസ്സില്‍ കടുപ്പിച്ചു ആലേഖനം ചെയ്ത് ഒരു സാമൂഹ്യോന്നമനപോരാളിയെ പോലെ പുറത്തിറങ്ങുന്ന വൈദ്യഗണം, അവര്‍ ഏതു വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവരായാലും, ഏതെങ്കിലുമൊരു വിധത്തില്‍ സമൂഹത്തില്‍ തനിക്കു അഹോരാത്രം ചികിത്സിക്കാനുള്ള പശ്ചാത്തലമൊരുങ്ങുന്നതില്‍ ഉന്മാദചിത്തരാവുന്നത് ലിഖിതവും അലിഖിതവുമായി തങ്ങള്‍ നെഞ്ചേറ്റിയ വാഗ്ദാനങ്ങള്‍ക്കും കര്‍മ്മപ്രതിബദ്ധതക്കും കളങ്കം ചാര്‍ത്തുന്ന വിധത്തിലുള്ള സ്ഥിതിവിശേഷമാണ് സംജാതമാക്കുക.

എന്തേ മറ്റുള്ളവരുടെ പോലെ ഡോക്റ്റര്‍മാര്‍ക്കും ഈ സമൂഹത്തില്‍ ജീവിക്കണ്ടേ? അവര്‍ക്കും വരുമാനം വേണ്ടേ? എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ആയിരിക്കും എല്ലാവരുടെയും മനസ്സില്‍ ഇപ്പോള്‍ ഉയരുന്നുണ്ടാവുക. വേണം, തീര്‍ച്ചയായും വേണം.. അതിനു സാധാരണക്കാരനെ പിഴിയാതെ സാധിക്കില്ലേ? രോഗിയെ 'ബിസിനസ് കസ്റ്റമര്‍' ആയി കാണുന്ന ഇന്നത്തെ ഭൂരിഭാഗവും വൈദ്യന്മാരുടെ മെന്റാലിറ്റിക്ക് എതിരാണ് എന്റെ വിമര്‍ശനം. രോഗങ്ങള്‍ കൊണ്ട് അവശരായ പാവം രോഗികളെ ഈ പിഴിച്ചിലിന് കൂടി വിധേയരാക്കുന്ന ഡോക്റ്റര്‍മാരും പൊതു മുതല്‍ കൊള്ളയടിക്കുന്ന രാഷ്ട്രീയനപുംസകങ്ങളും കാട്ടുകള്ളന്മാരും തമ്മില്‍ എന്താണ് വ്യത്യാസം? 
രോഗശാന്തിക്ക് ഔഷധങ്ങള്‍ നല്‍കുന്ന ശമനത്തിന്‍റെ അടിത്തറയായി പ്രവര്‍ത്തിക്കുന്നത് ഒരു രോഗിക്ക്, തന്നെ ചികിത്സിക്കുന്ന ഡോക്ട്ടര്‍ നല്കുന്ന ആത്മവിശ്വാസവും സ്നേഹവും, അദ്ദേഹത്തില്‍ അവനുള്ള വിശ്വാസവും ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മറിച്ച്, രോഗിയെ ഒരു ഇരയായും രോഗാവസ്ഥയെ തനിക്കു ഐശ്വര്യങ്ങള്‍ കൊയ്യാനുള്ള വിളനിലവുമായി കണക്കു കൂട്ടുന്ന അപ്പോത്തിക്കരികള്‍ നമ്മുടെ നാടിനും സമൂഹത്തിനും ഒരു തീരാശാപം തന്നെ ആണ്.

നല്ല ഗുണവും ആരോഗ്യവും ഉള്ള വിത്തുകള്‍ ഏതു മണ്ണില്‍ വീണാലും മുളച്ചു തഴച്ചു വളരും. അല്ലാത്തത്, അതിനു അനുയോജ്യമായ കാലാവസ്ഥയുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചാല്‍ മാത്രമേ മുള പൊട്ടുകയുള്ളൂ എന്ന് പറയുന്ന പോലെ, മാതാപിതാക്കള്‍ തന്‍റെ മകന്‍ അല്ലെങ്കില്‍ മകള്‍ 'കൊമ്പും കുഴലും' കഴുത്തിലിട്ട് ഗമയോടെ നടക്കുന്നതും അവരുണ്ടാക്കുന്ന പണം കൊണ്ട് അവരുടെയൊപ്പം വിദേശയാത്രകള്‍ നടത്തുന്നതും ഒക്കെ സ്വപ്നം കണ്ട്, ഗുണനിലവാരപരിശോധനാ പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ വരെ പേരില്ലാത്ത കരുമാടിക്കുട്ടന്മാരെയും കുട്ടപ്പിമാരെയും, മദ്രാസ്സിലും മണിപ്പാലിലും മധുരയിലും മാര്‍ത്താണ്ഡത്തും ഉള്ള പ്രൈവറ്റ് മെഡിക്കല്‍ കോളേജുകളില്‍ വന്‍ തുക മുടക്കി അഡ്മിഷന്‍ വാങ്ങിക്കൊടുത്ത്, പാസ്സായാലും  ഇല്ലെങ്കിലും എങ്ങനെയെങ്കിലും ഒരു സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കി, പാമ്പ് കളിക്കാരെ പോലെ, സ്റ്റെതസ്ക്കോപ്പും കഴുത്തിലിട്ട് അവര്‍ മെഡിക്കല്‍ 'എത്തിക്സ്' നു വിരുദ്ധമായ കാര്യങ്ങളില്‍ വ്യാപൃതരായി ഇറക്കിയ പൈസ തിരിച്ചു പിടിക്കാനും കൂടുതല്‍ ഉണ്ടാക്കാനുമായി പാവപ്പെട്ടവരുടെ അജ്ഞത മുതലെടുത്ത്‌ അവരെ മൊത്തമായും ഘട്ടംഘട്ടമായും മള്‍ട്ടി നാഷണല്‍ കമ്പനികളുടെ മരുന്നുകളാകുന്ന രാസപദാര്‍ത്ഥങ്ങള്‍ തീറ്റിച്ചും, അനാവശ്യമായി, താന്‍ മാസപ്പടി പറ്റുന്ന സ്ഥലങ്ങളില്‍ നിന്നും C. T. സ്കാന്‍ ചെയ്യിപ്പിച്ചും, കൈക്കോട്ടില്‍ (മണ്‍വെട്ടി) കണ്ണുനീര്‍ത്തുള്ളി വീഴ്ത്തി അവര്‍ ഉണ്ടാക്കുന്ന ചില്ലറപ്പണത്തില്‍ കഴുകദൃഷ്ടിയിട്ടു, പാവപ്പെട്ടവരെ കൊല്ലാക്കൊല ചെയ്യുന്നതു ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നിത്യ സംഭവങ്ങളാണ്.

നമ്മുടെ ചികിത്സാചാര്യന്മാരായ ചരകനും ശുശ്രുതനും ഇവര്‍ക്കൊക്കെ മാപ്പ് കൊടുക്കുമോ? 

- ജോയ് ഗുരുവായൂര്‍

പൈതൃകം

 
ചെമ്പന്‍മലയുടെ നിറുകയില്‍ ശോണ വര്‍ണ്ണം തേച്ചു കൊണ്ട് അസ്തമനസൂര്യന്‍ ഏതോ ഗര്‍ത്തത്തിലേക്ക് ഊളയിട്ടത് പോലെ അപ്രത്യക്ഷമായി. മലമുകളിലുള്ള കാറ്റാടി മരങ്ങളെല്ലാം കറുത്ത കമ്പിളിപ്പുതപ്പുടുത്ത് സുഖസുഷുപ്തി തുടങ്ങാന്‍ തയ്യാറെടുത്തിരിന്നു. മലയിറങ്ങി വന്ന മന്ദമാരുതന്‍ കള്ളക്കാമുകനെ പോലെ അവയുടെ ഹരിതാഭ മുറ്റും ശിഖരങ്ങള്‍ക്കിടയിലേക്ക് ചേക്കേറാനൊരു വിഫലശ്രമം നടത്തി. ചെമ്പകപുതുശ്ശേരി ഇല്ലത്തിലെ പള്ളിക്കുളക്കടവില്‍ പരല്‍ മീനുകള്‍ക്ക് വേണ്ടി ഒറ്റക്കാലില്‍ മണിക്കൂറുകളോളം തപസ്സിരുന്നു മടുത്ത കൊറ്റി അരവയറുമായി തന്‍റെ പാര്‍പ്പിടം ലക്ഷ്യമാക്കി പറന്നുയര്‍ന്നു.

"ചമ്പ്രാ.. ചമ്പ്രാ.. ഓയ്...." 
നാലുകെട്ടിലെ താമരക്കുളത്തിന്  അഭിമുഖമായി ഇട്ട ചാരുകസേരയില്‍ ഇരുന്ന് ഭൃത്യന്‍ രാമന്‍റെ കയ്യിലെ രാമച്ചവീശറിയില്‍ നിന്നും ശരീരത്തില്‍ പതിക്കുന്ന സുഗന്ധമോലും കാറ്റിന്‍റെ കുളിര്‍മ്മ ആസ്വദിച്ചു കൊണ്ടിരുന്ന ഇളയ തിരുമേനി ചവച്ചു കൊണ്ടിരുന്ന മുറുക്കാന്‍ പുറത്തേക്ക് തൂവാതിരിക്കാന്‍ പണിപ്പെട്ടു കൊണ്ട് നീട്ടി വിളിച്ചു.

"അടിയന്‍..... ന്താ...മ്പ്രാളേ... "

തെക്കേ പുറത്തുള്ള പുരാതനമായ കളപ്പുരയില്‍ ചാക്കുകളില്‍ ധാന്യങ്ങള്‍ കോരി നിറക്കുകയും അവ തുന്നിക്കെട്ടി  അട്ടിയിടുകയും ചെയ്തിരുന്ന ചമ്പ്രന്‍ പുലയന്‍ ഓടിക്കിതച്ചെത്തി ഇളയ തമ്പുരാനെ വണങ്ങി നിന്നു.

"എന്താത്.. നേരോശ്ശീ ആയീലോ .. പണ്യങ്ങട് കഴിഞ്ഞില്ല്യാന്നുണ്ടോ?.. അറപ്പുരയുടെ താക്കോല് തരാന്‍ ന്നെന്താത്ത്ര അമാന്തം?.. " രാമന്‍ നീട്ടിയ ഓട്ടു കോളാമ്പിയില്‍ മുറുക്കാന്‍ ചവച്ച നീര് തുപ്പിയ ശേഷം തിരുമേനി ആരാഞ്ഞു.

"പണി കൈഞ്ഞില്ല്യമ്പ്രാ.. ചങ്കരനും യാനകീം .. പ്പഴും പണി ഒത്ക്കാണ് മ്പ്രാ..." ഭവ്യതയോടെ ചമ്പ്രന്‍ മൊഴിഞ്ഞു.

"ന്നാ ഒരു കാര്യങ്ങട് ചെയ്യാ.. കളപ്പൊര  പൂട്ടി താക്കോലിങ്ങട് എടുത്തോളോ.. ശിഷ്ടള്ള പണി നാളേം ചെയ്യാലോ ?... ങാ.. പിന്നെ ജാനകിയോടു അവടെ നിക്കാന്‍ പറ്യാ.. അകത്തിച്ചിരി പണീണ്ടേ... അത് കഴിഞ്ഞ വഴിമ്പടെ  രാമനവളെ നെന്‍റെ ചെറ്റേല് കൊണ്ടാക്കിക്കോളേയ്...
ന്നാ.....   ഇതെടുത്തോളാ.... നെനക്കും ചങ്കരനും അന്തിക്കള്ള് മോന്താനുള്ള വഹാ.."
ഒരു ഗൂഡമന്ദസ്മിതത്തോടെ ഇളയ തിരുമേനി അരികിലെ പീഡത്തില്‍ ഇരുന്ന മുറുക്കാന്‍ ചെല്ലത്തിന്‍റെ ഒരു അറ തുറന്നു അതില്‍ നിന്നും അഞ്ചാറു ഓട്ടക്കാലണകള്‍ എടുത്തു നാലുകെട്ടിന്‍റെ മുറ്റത്ത് കുമ്പിട്ടു നിന്നിരുന്ന ചമ്പ്രന്‍റെ മുന്നിലേക്കെറിഞ്ഞു കൊടുത്തു.

"അടിയന്‍.."  മണ്ണില്‍ ചിതറിക്കിടന്ന നാണയങ്ങള്‍ എടുത്തു കൊണ്ട് ചമ്പ്രന്‍ നാലുകെട്ടിനു പുറത്തേക്ക് പോയി.                                       

ഉണങ്ങിയ ഓലക്കുടി കൊണ്ട് ജാനകി കെട്ടിക്കൊടുത്ത ചൂട്ടുകറ്റ കത്തിച്ച് അതില്‍ നിന്നൊരു ബീഡിയും കൊളുത്തി ചമ്പ്രനും അളിയനായ ചങ്കരനും അറപ്പുരയുടെ താക്കോല്‍ അവളെ ഏല്‍പ്പിച്ച് ഇല്ലത്ത് നിന്നിറങ്ങുമ്പോള്‍ ദൂരെ ചെമ്പന്‍ മല കരിമ്പടം പുതച്ചു കിടക്കുന്നത് കാണായി. മലമുകളിലെ നാഗദേവീക്ഷേത്രത്തിനു മുമ്പിലെ വലിയ കല്‍വിളക്കില്‍, കൂരിരുട്ടില്‍ ഇഴയുന്ന നാഗത്താന്മാര്‍ പേറുന്ന മാണിക്യങ്ങള്‍ പോലെ  ദീപങ്ങള്‍ ജ്വലിച്ചു നിന്നു.

"അംബ്രാള്‍ക്കീയിടെ അകത്തെ വേലകളിച്ചിരി തോന്ന്യാണല്ലോ ചമ്പ്രാ?.."
മുന്നില്‍ ചിന്താനിമഗ്നനായി തലയും താഴ്ത്തി വീതി കുറഞ്ഞ പാടവരമ്പിലൂടെ നടന്നിരുന്ന ചമ്പ്രന്‍ ചങ്കരന്‍റെ ചോദ്യത്തിനുത്തരമെന്നോണം നിര്‍വ്വികാരനായി ഒന്ന് മൂളി. അത് ചങ്കരനെ ഒന്ന് ചൊടിപ്പിച്ചു.

"ഇങ്ങന്യാച്ചാ.. അവളോട്‌ അവടെത്തന്നെ അങ്ങ് താമയിച്ചോളാന്‍ പറ. വേളി കയിഞ്ഞിട്ടൊരൂസേങ്കിലും വൈന്നേരം നെനക്കൊരു കഞ്ഞീണ്ടാക്കിത്തരാന്‍ ഓളുക്കായിട്ടിണ്ടാ?  പാരാത്രിക്കല്ലേ എന്നും മനേന്നോളേം കൊണ്ടാ ചെണ്ണക്കാലന്‍ നായര് വരണേ.. "           

"ങ്ങും.." ചമ്പ്രന്‍റെ നിസ്സംഗഭാവത്തിലുള്ള അടുത്ത മൂളല്‍ കേട്ട് ചങ്കരന്‍റെ നീരസം അണപൊട്ടിയൊഴുകി. 

"ദേ.. ഒരൂട്ടണ്ട്.. ന്‍റെ ഒടേപ്പെറന്നോളാ യാനകി.. നിക്കുംണ്ടാവും കൊറേ ദണ്ണം.. അതാ ഞാന്‍.... നെനക്കു പുത്തിമുട്ടാച്ചാ..ഞാന്‍ നാളെ അംബ്രാനോട്‌ ചോയിക്കാ.. എന്നും യാനകിക്ക് മോന്തിക്കെന്താത്ര തോനെ വേല ആത്ത് ന്ന്.. വെളിച്ചത്ത് അടുക്കളേക്കാച്ചാ ഓളെ അമ്പ്രാട്ടി കേറ്റൂംല്ല്യ.. ഹും..  മിന്നു കെട്ട്യോനു കൊണംല്ല്യാച്ചാ ഞാനിപ്പെന്താ ചീയ്യാ?.."  

"നെനക്കെന്തിന്‍റെ എടെങ്ങറാ.. ന്‍റെ ചങ്കരാ..? അംബ്രാനോടൊക്കെ ഏനെങ്ങന്യാതൊക്കെ ചോയിക്ക്യാ.. യ്യ് മിണ്ടാണ്ടിരി... നെനച്ചോ.. അമ്പ്രാന് ഈറ വന്നാലപ്പിടി തീരും.. പിന്നെ വ്ടുന്നങ്കട് പോണ്ട്യന്നെ വരും.. ന്യെതെങ്കിലും പൊലയക്കുടീലെ മംഗലം നടക്കണ വരെ..ത്നെന്ത് നിമൃത്ത്യാള്ളേ?.."

ചമ്പ്രന്‍റെ വാക്കുകള്‍ കേട്ട് കോപം കൊണ്ട് വിറച്ചു തന്‍റെ തലയിലെ പാളത്തൊപ്പി കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു അയാളെ ഒന്ന് ദേഷ്യത്തോടെ നോക്കി, കല്ലുത്തിപ്പാറയിലെ കുഞ്ഞടിമൂന്‍റെ കള്ള്ഷാപ്പ് ലക്ഷ്യമാക്കി ചങ്കരന്‍ അതിവേഗം നടന്നകന്നു.
************************************************************
"അളിയാ........ യാനകി പെറ്റൂ.. ആങ്കുട്ട്യാ.." അവിടെക്കോടി വന്ന ചങ്കരന്‍റെ വായില്‍ നിന്നും ഇത് കേട്ടയുടന്‍ ഇരുളില്‍ കട്ട പിടിച്ച ഇരുട്ട് പോലെ കുടിലിനടുത്തുള്ള പാറമടയുടെ അഗാധതയിലേക്ക്‌ അലക്ഷ്യമായി വീക്ഷിച്ചു ചിന്താനിമഗ്നനായി പാറവക്കത്തിരുന്നിരുന്ന ചമ്പ്രന്‍റെ മുഖം വികസിച്ചു പൂര്‍ണ്ണചന്ദ്രനെപ്പോലെ തിളങ്ങി. 

"അവക്ക്‌ ദണ്ണമൊന്നൂല്ല്യല്ലോടാ...." അതിനുള്ള ചങ്കരന്റെ മറുപടി പാതി കേട്ട് പാതി കേള്‍ക്കാത്ത പാട് ചമ്പ്രന്‍ തന്‍റെ കുടിലിലേക്കോടിച്ചെന്ന് കോലായിലേക്ക് കയറുമ്പോള്‍ മണ്ണെണ്ണ ചിമ്മിനിയുടെ അരണ്ട വെട്ടത്തില്‍ മുറുക്കാന്‍ ചെല്ലവുമായി ഇരുന്നിരുന്ന വയറ്റാട്ടിത്തള്ള പറഞ്ഞു.

"ആങ്കുട്ട്യാഡാ...   ന്നന്റൊരു കോലോംല്ല്യാ.. ന്നാ ഓള്‍ടെ ന്നെറാ... തൂവാവെള്ള.. ങ്ങനെപ്പോയാ ശ്ശി കഴിഞ്ഞാ പെലേന്മാരോക്കെയങ്ങട് വെളുത്ത് പോവാലോ.. ന്‍റെ മുത്തപ്പാ.. ഹി ഹി ഹി.. " ചുരുട്ടിയ മുറുക്കാന്‍ കൂട്ട് വായിലേക്ക് തിരുകി ചുറ്റും മൂളിപ്പറന്നൊരു കൊതുകിനെ രണ്ടു കൈ കൂട്ടി അടിച്ചു കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടായ ശബ്ദം ഒരു ഇടിമുഴക്കം പോലെ ചമ്പ്രന്റെ ചെവികളില്‍ പതിച്ചു.  അകത്തേക്കായാന്‍ ഒരുങ്ങിയ ചമ്പ്രന്‍ ഒരു നിമിഷം കട്ടിളപ്പടിക്കല്‍ ആരോ കയറിട്ടു പിടിച്ചപോലെ  ഒരു നിമിഷം നിന്നു. പിന്നെ പ്രസരിപ്പ് വീണ്ടെടുത്തു കുട്ടിയെ കാണാനുള്ള ഉത്സാഹത്തോടെ അരണ്ട വെളിച്ചം നിറഞ്ഞ മുറിയിലേക്ക് കുതിച്ചു.

********************************************************************
ചമ്പ്രന്‍ തന്‍റെ ഏക മകനുമായി ഇല്ലത്തിന്‍റെ പടി കടന്നു വരുമ്പോള്‍ ഇളയ തമ്പുരാന്‍ പൂമുഖത്ത് ഉലാത്തുന്നുണ്ടായിരുന്നു.

"അംബ്രാ..." നരച്ചു തുടങ്ങിയ തലയില്‍ കെട്ടിയിരുന്ന മുഷിഞ്ഞ തോര്‍ത്തുമുണ്ട് അഴിച്ചു അരയില്‍ വരിഞ്ഞു കെട്ടി ചമ്പ്രന്‍ വണങ്ങി നിന്നു.

"ഹ്മം.. ന്താപ്പോ.... ഈ കരിപ്പാവണ നേരത്ത് കോലോത്തെക്ക്" 

"മ്പ്രാ.. ന്‍റെ മോന്‍ പത്താം തരം ജയ്ച്ചൂ... അവനാണത്രേ പള്ളിക്കൂടത്തില്‍ ഏറ്റോം തോനെ മാര്‍ക്ക്‌.. പാതിരി കല്‍പ്പിച്ചേക്ക്ണൂ.. ഓനെ കൊച്ചിക്ക്‌ വിട്ടു വല്ല്യ പള്ളിക്കൂടത്തില് പഠിപ്പിക്കണന്ന്..."    തമ്പുരാന്‍റെ പ്രതികരണം കാത്ത് ചമ്പ്രന്‍ തലയും ചൊറിഞ്ഞു കൊണ്ട് ഭവ്യതയോടെ നിന്നു. അല്‍പ്പനേരം ഒന്നും ഉരിയാടാതെ തമ്പുരാന്‍ ഉലാത്തല്‍ തുടര്‍ന്നു.

"ത്ഫൂ.... ദ്ധാണ് ഇപ്പള്‍ത്തെ പിള്ളേര്‍ടെ കൊഴപ്പം... അവനാന്‍റെ നെല മറന്ന് ഓരോന്നങ്ങട് പഠിച്ചോളും... ന്താപ്പോ ഓനിതിന്റ്റ്യോക്കെ ആവിശ്യം?... നെനക്കോ വയസ്സായി വരുന്നു... പള്ളിക്കൂടത്തിലൊക്കെ പോണ നേരം കൊണ്ട് നെന്നെ കളപ്പൊരേലെ വേലയ്ക്ക് സഗായിച്ചാലെന്താ ആ എഭ്യന്.." വായിലെ മുറുക്കാന്‍ കൂട്ട് അവജ്ഞയോടെ മുറ്റത്തെ തെങ്ങിന്‍റെ കടയ്ക്കലോട്ടു തുപ്പിയിട്ട് അയാള്‍ ചോദിച്ചു...

"അത് മ്പ്രാ..... " ഒന്നും പറയാനാവാതെ ഒന്നു കൂടി കുനിഞ്ഞു വണങ്ങി ചമ്പ്രന്‍ നിന്നു.. പരിഭ്രമത്തോടെ രാമകൃഷ്ണനും..

"ഹ്സ്ര്ര്ര്‍...  ന്താ ഓന്റെ പേര്?.."  ഒന്ന് മുരടനക്കി തമ്പുരാന്‍ ചോദിച്ചു.

"രാമേഷ്ണന്‍ ന്നാ..മ്പ്രാ..."  അല്‍പ്പം അഭിമാനം സ്ഫുരിക്കുന്ന മുഖഭാവത്തോടെ ചമ്പ്രന്‍.

ഭേഷ്... വന്നു വന്നു തമ്പ്രാക്കന്മാരുടെ പേരും പൊലയച്ചെക്കന്മാര്‍ക്ക് ഇട്ടൊടങ്ങീ..  അസത്തുകള്‍.. അവനെ തുപ്രന്‍ന്നു വിളിച്ചാല്‍ മതീട്ടോ... ചമ്പ്രന്റെ മോന്‍ തുപ്രന്‍..  ഒരു രാമേഷ്ണന്‍... ത്ഫൂ... ഓനെ കൊച്ചിക്കും കൊയിലാണ്ടിക്കും ഒന്നും വിടണ്ടാ... നാളെ മുതല്‍ രാമന്‍നായരുടെ കൂടെ തേങ്ങേടെ കണക്കെഴുതാന്‍ കൂടിക്കോളാന്‍ പറയ്‌... മാസം ഒരമ്പതു രൂഫാ അങ്ങട് തരും... പിന്നെ കുശിനീന്ന് മൂന്നു നേരോം കിട്ടണത് വെട്ടി വിഴുങ്ങാന്‍ നെന്‍റെ പോലെ അവനും മോശാവില്ല്യല്ലോ?" പെട്ടെന്ന് പ്രതീക്ഷകള്‍ അസ്തമിച്ച മുഖഭാവത്തോടെ നിന്ന ചമ്പ്രന്‍റെ ചെവികളില്‍ തമ്പുരാന്‍റെ വാക്കുകള്‍ ഒരു കല്‍പ്പന പോലെ പതിച്ചു.

"ശരീ..മ്പ്രാ.. " ഒന്നു കൂടി അയാളെ വണങ്ങി ചമ്പ്രന്‍ പടിയിറങ്ങുമ്പോള്‍ അമര്‍ഷത്തോടെ തമ്പുരാന്‍ ഉച്ചത്തില്‍ പുലമ്പുന്നത് പുറകില്‍ നിന്നും കേള്‍ക്കാമായിരുന്നു.

"പഠിച്ചു പഠിച്ചു വല്ല്യേ മൈസ്രേട്ട് ആവുംന്നാവും വിചാരം.. കണ്ണീക്കണ്ട വരത്തന്‍ പാതിരിമാര് പറേണതു കേട്ട് അവനോന്റെ നെല മറന്ന് വ്ടെ വന്നു തുള്ള്യാണ്ടല്ലോ...ന്നെ ക്കൊണ്ടോന്നും പറേപ്പിക്കണ്ടാ... ത്ഫൂ..."   

*****************************************************************************************************************
"യ്യ് തമാനീക്ക് ന്റെ ചമ്പ്രാ... പാതിരി പറഞ്ഞത് കേട്ടില്ല്യെ... ഓന്‍ വെവരൊള്ളോനാ.. വേണ്ടാതീനോന്നും ചെയ്യില്ല്യാന്നെ... ഈറ വന്നു എങ്കടെങ്കിലും പോയതാവും... തന്നെത്താന്‍ ബന്നോളും.. ബാ... കുടീലവള്‍ എടെങ്ങറായി ഇരിക്ക്ണൂണ്ടാവും.. "  

പള്ളിമേടയുടെ പടിയിറങ്ങുമ്പോള്‍ ചങ്കരന്‍ ചമ്പ്രനെ ആശ്വസിപ്പിച്ചു. തലേ ദിവസം രാത്രി മുതല്‍ രാമകൃഷ്ണനെ കാണാനില്ല. ആ തിരോധാനത്തിന്റെ വല്ല സൂചനയും ലഭിക്കുമോ എന്നറിയാന്‍ പള്ളിമേടയില്‍ എത്തിയതായിരുന്നു അവര്‍. 
*********************************************************************************************************************
ആംസ്റ്റര്‍ഡാം എയര്‍പോര്‍ട്ടിനടുത്തുള്ള വിശാലമായ ഫാം ഹൌസിന്റെ മട്ടുപ്പാവിലെ ഈസി ചെയറില്‍ ഇരുന്നു ചുവരില്‍ മാലയിട്ടു വച്ചിരുന്ന ജാനകിയുടെ ഛായാചിത്രത്തില്‍ ഉറ്റുനോക്കിക്കൊണ്ട്  'മിസ്റ്റര്‍. ചാന്ഫെര്‍ കുറുന്തോട്ടിഫീല്‍ഡ്' നെടുവീര്‍പ്പിട്ടു. ജാനകിയുടെ വിയോഗത്തിനു പതിനഞ്ചു കൊല്ലം തികയുകയാണ്  മറ്റന്നാള്‍.

ജീവിതത്തില്‍ ഇപ്പോള്‍ താന്‍ അനുഭവിക്കുന്ന സുഖങ്ങള്‍ ഒന്നും തന്നെ അനുഭവിക്കാന്‍ സാധിക്കാതെ, തന്റെ മകന്റെ ഉയര്‍ച്ചകളില്‍ ഒന്ന് സ്വയം അഭിമാനിക്കാന്‍ വരെ സമയം കൊടുക്കാതെ ദൈവം അവളെ മുകളിലേക്ക് വിളിപ്പിച്ചു. ഏകാന്തതയും ദുഖവും കൂടുകൂട്ടിയ മനസ്സുമായി ദിവസങ്ങള്‍ കഴിച്ചു കൂട്ടിയിരുന്ന തന്നെ തേടി നാട് വിട്ടു പോയിരുന്ന മകന്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു രാത്രിയില്‍ കോട്ടും സ്യൂട്ടും ഒക്കെ ധരിച്ചു നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ കണ്ണുകളെ വിശ്വസിക്കാനായില്ല. അത് അവളുടെ ആത്മാവിന്റെ നിയോഗം പോലെ തന്നെ സംഭവിച്ചതാവാം എന്ന് താന്‍ ഇന്നും വിശ്വസിക്കുന്നു. തന്നോടുള്ള അവളുടെ സ്നേഹം അത്രയ്ക്കായിരുന്നല്ലോ.
അമ്മ നഷ്ടപ്പെട്ടതറിഞ്ഞു പൊട്ടിക്കരഞ്ഞ രാമകൃഷ്ണന്‍ തന്നെ തന്റെ കൂടെ നെതെര്‍ലാന്ടിലേക്ക് പറിച്ചു നട്ടു. പുതിയ നാടും ഭാഷയും സംസ്കാരവും ഒക്കെയുമായി  താനും ഇപ്പോള്‍ അനുരമിച്ചിരിക്കുന്നു. തമ്പുരാന്റെ കളപ്പുരയിലെ ജോലികള്‍ ചെയ്തിരുന്ന സാധാരണക്കാരില്‍ സാധാരണക്കാരനായ തനിക്കും ഇങ്ങനെയൊരു യോഗം!! പാവം ജാനകി.. അവള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ എത്രമാത്രം സന്തോഷിച്ചേനെ..

"ഡാഡ്... ഗെറ്റ് റെഡി.. വീ ഹാവ് ടൂ റഷ് ടൂ എയര്‍പോര്‍ട്ട് നവ്.. ടൈം ഈസ്‌ ഓള്‍മോസ്റ്റ്‌ അപ് ഡാഡ്.." രാമകൃഷ്ണന്റെ സ്വരം ചമ്പ്രനെ ചിന്തയില്‍ നിന്നും ഉണര്‍ത്തി. കണ്ണുകളില്‍ പൊടിഞ്ഞ കണങ്ങള്‍ കൈ കൊണ്ട് തുടച്ചു കസേരയോട് ചാരി വച്ചിരുന്ന മനോഹരമായൊരു ഊന്നു വടിയുടെ സഹായത്തോടെ ആയാസപ്പെട്ട്‌ അയാള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ മകന്‍ കൈ പിടിച്ചു സഹായിച്ചു കൊണ്ട് ചോദിച്ചു.

"ഡാഡ്.. ആര്‍ യു ക്രയിംഗ്?.... ഐ നോ ഡാഡ്.. യു മസ്റ്റ്‌ ഹാവ് തോട്ട് എബൌട്ട്‌ മമ്മി... "

**********************************************************************************           
ചെമ്പാശ്ശേരിയിലെ ആദ്യത്തെ സ്കൂള്‍ ആയ ജാനകി മെമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ഉല്‍ഘാടനമഹാമഹത്തിനായുള്ള തകൃതിയായുള്ള തയ്യാറെടുപ്പുകള്‍ ഒരു വിധം അവസാനിച്ചിരിക്കുന്നു. വിദേശത്തു നിന്നും എത്തിയ ഇന്ത്യക്കാരായ കുറെ ഓഫീസര്‍മാരെ കൂടാതെ നാട്ടില്‍ നിന്നും സ്കൂളിലേക്ക് സ്റ്റാഫ് ആയി നിയമിക്കപ്പെട്ടിരുന്ന വ്യക്തികളും ചടങ്ങ് വിജയകരമാക്കിത്തീര്‍ക്കുവാന്‍ തങ്ങളുടേതായ ഉത്തരവാദിത്വങ്ങളില്‍ മുഴുകി സജീവമായിത്തന്നെയുണ്ടായിരുന്നു.

രാഷ്ട്രീയപ്രമാണികളും  വിശിഷ്ട വ്യക്തികളും മതനേതാക്കളും അടങ്ങുന്ന അതിഥിവൃന്ദം മനോഹരമായി അലങ്കരിച്ചിരുന്ന വേദിക്ക് ഒരു അഭിമാനമെന്നോണം നിരന്ന് ഇരുന്നു. അവരുടെ കൂട്ടത്തില്‍ മോഡിയേറിയ വസ്ത്രങ്ങള്‍ ധരിച്ചു കൊണ്ട് വേദി അലങ്കരിച്ച ചമ്പ്രനെയും രാമകൃഷ്ണനെയും പഴയവര്‍ ആരും തിരിച്ചറിഞ്ഞില്ല.

ഏതോ ധനവാനായ പ്രവാസി വന്നു കുഗ്രാമത്തിന്റെ പകുതി ഭൂമിയും വാങ്ങിക്കൂട്ടുകയും ഇവിടത്തെ കുട്ടികള്‍ക്ക് സൌജന്യ വിദ്യാഭ്യാസം നല്‍കും എന്ന വിളംബരത്തില്‍ ഈ വിദ്യാലയം പണിയിപ്പിച്ചെന്നതിനും ഉപരിയായി ആര്‍ക്കും ഒന്നും അറിയില്ല. പ്രശസ്തി കേട്ട ചെമ്പകപുതുശ്ശേരി മന വരെ പുതിയ തലമുറയില്‍ നിന്നും ഈ വേന്ദ്രന്‍ മോഹവില കൊടുത്ത് വാങ്ങിയെന്നും ദാരിദ്ര്യം കൊണ്ടും വാര്‍ദ്ധക്യം കൊണ്ടും മക്കളുടെ അവഗണന കൊണ്ടും അവശരായിരുന്ന അവിടത്തെ നമ്പൂതിരിയേയും അന്തര്‍ജനത്തെയും സൌജന്യമായി അവിടത്തെ കളപ്പുരയില്‍ കഴിയാന്‍ അനുവദിച്ചു എന്നും ഒക്കെയുള്ള വാര്‍ത്തകള്‍ നാട്ടില്‍ പരന്നിരുന്നു. 

ഉല്‍ഘാടനച്ചടങ്ങുകള്‍ തുടങ്ങിയപ്പോള്‍ രാമകൃഷ്ണന്‍ എഴുന്നേറ്റു മൈക്ക് കയ്യില്‍ എടുത്തു അഭിമാനത്തോടെ തന്‍റെ പ്രസംഗം ആരംഭിച്ചു.

"ലേഡീസ് ആന്‍ഡ്‌ ജെന്റില്‍മെന്‍... ഈ സ്കൂള്‍ എന്റെ ഒരു ജീവിതാഭിലാഷം ആയിരുന്നു. കാരണം.. സമൂഹം നിഷ്കര്‍ഷിച്ച വിലക്കുകള്‍ അതിജീവിച്ചും പഠിക്കാനുള്ള അടങ്ങാത്ത ആവേശത്തില്‍ മൈലുകള്‍ കാല്‍നടയായി താണ്ടി പഠിക്കേണ്ടി വന്ന ഒരു വിദ്യാര്‍ഥിയായിരുന്നു ഞാന്‍ എന്നുമാത്രം ഇപ്പോള്‍ ബഹുമാനപ്പെട്ട സദസ്സ് മനസ്സിലാക്കുക. ഇവിടെ ചേര്‍ന്ന് പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉന്നത നിലവാരത്തിലുള്ള സൌജന്യ വിദ്യാഭ്യാസം നല്‍കാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് എന്നെയും എന്‍റെ അച്ഛനെയും വിട്ടു പിരിഞ്ഞു പോയ എന്റെ പ്രിയ മാതാവ് ജാനകിക്കുട്ടിയുടെ പേരിലുള്ള ഈ വിദ്യാലയം നടത്തിക്കൊണ്ടു പോകാന്‍ ഭരമേല്‍പ്പിച്ചിരിക്കുന്ന എന്റെ വ്യക്തിപരമായ നേതൃത്വത്തില്‍ രൂപം കൊടുത്ത ജാനകി പൂവര്‍ വെല്‍ഫെയര്‍ ട്രസ്റ്റ്‌ എന്ന സഹായസമിതി  ബാധ്യസ്ഥമാകുന്നു എന്ന സന്തോഷവാര്‍ത്തയും ഞാന്‍ നിങ്ങളെ അറിയിക്കാന്‍ താല്‍പ്പര്യപ്പെടുന്നു......... "
 പിന്നെയും തന്‍റെ ഉദ്ദേശ്യശുദ്ധിയേയും മഹത്വത്തേയും കുറിച്ച് ഘോരഘോരം കുറെയധികം പ്രസംഗിച്ച ശേഷം വേദിയില്‍ മൌനമായി ഇരുന്നിരുന്ന ചമ്പ്രന്റെ നേരെ തിരിഞ്ഞു കൊണ്ട്...
"സൊ... ഐ പ്രൌഡ് ലി  ഇന്‍വയിറ്റ്  മൈ ബിലവ്ഡ്  ഫാദര്‍ ടൂ ഇനോഗറേറ്റ് ദിസ്‌ ഇന്‍സ്ടിട്ട്യൂഷന്‍.... ഡാഡ്.. പ്ലീസ് കം ആന്‍ഡ്‌ ബ്ലെസ് ദിസ്‌ ഒക്കേഷന്‍.." 
കയ്യടികളുടെ ഘോഷത്തിനിടയില്‍ വേദിയില്‍ വികാരാധീനനായി  ഇരുന്ന ചമ്പ്രനെ രാമകൃഷ്ണന്‍ മൈക്കിനടുത്തേക്കു ആദരവോടെ ആനയിച്ചു.
മൈക്ക് കയ്യിലെടുത്ത ചമ്പ്രന്‍ സദസ്സിനെ ഒന്നാകെ ഒന്ന് വീക്ഷിച്ചു. പെട്ടെന്ന് ഒരു അസാധാരനമായ ഭവ്യത ബാധിച്ച പോലെ അയാള്‍ ഒന്ന് പരുങ്ങി. സദസ്സിന്‍റെ ഒരു മൂലയില്‍ കുപ്പായം ധരിക്കാതെ കേവലം ഒരു ഒറ്റമുണ്ടും ഉടുത്തു ഇരുന്നിരുന്ന തന്‍റെ പഴയ യജമാനനായിരുന്ന കൊച്ചമ്പ്രാനെ കണ്ടു അയാളുടെ കണ്ണുകള്‍ ജ്വലിച്ചു... പാദങ്ങള്‍ വിറച്ചു.

"അമ്പ്രാ .. ഒന്നിങ്ങട് വര്വോ...?"  അയാളെ ശ്രദ്ധിച്ച വഴി സ്വയം മറന്ന പോലെ ഉച്ചത്തില്‍ സദസ്സിനെ നോക്കി ചമ്പ്രന്‍ അത് വിളിച്ചു ചോദിച്ചപ്പോള്‍ രാമകൃഷ്ണനും വേദിയില്‍ ഉള്ളവരും മാത്രമല്ല തമ്പുരാനും ഞെട്ടി.

"അമ്പ്രാ....... ന്നെ മറന്നോ?.. ഏന്‍ ചമ്പ്രന്‍... അമ്പ്രാനന്നെ ഈ സ്കോളിന്‍റെ ഉല്‍ഘാടനം കയിക്കണം. എല്ലാം പൊറുക്കണം... രാമേഷ്ണനെ  അറീല്ല്യേ .. മ്ബ്ടെ മോനാ മ്പ്രാ...ഇങ്ങട് വര്വോ... പ്ലീസ് മ്പ്രാ..."

എല്ലാവരും തരിച്ചു നില്‍ക്കെ, പെരുവിരലില്‍ നിന്നും തലച്ചോറിലേക്ക് പാഞ്ഞു പോയ ഒരു മിന്നലിന്റെ ആഘാതം അതിജീവിച്ചു വയസ്സനും രോഗിയുമായ ആ ജീവച്ഛവം, തല കുമ്പിട്ടു മുടന്തി മുടന്തി വേദിയിലേക്ക് നീങ്ങുമ്പോള്‍ പെട്ടെന്ന് കര്‍ണ്ണങ്ങളില്‍ മുഴങ്ങിയ ഒരു അശരീരി കേട്ട് വെട്ടിയിട്ട വാഴ പോലെ നിലം പതിച്ചു...

"അമ്പ്രാ... ന്നെ വിടൂ... ന്‍റെ വേളി കയിഞ്ഞന്നന്നെ വേണോ..മ്പ്രാ... ന്‍റെ പൊലയന്‍ വരെ ന്നെ തൊട്ടിട്ട്ല്ല്യാമ്പ്രാ..":  

അന്തരാത്മാവില്‍ മുഴങ്ങിയ ആ കരളലിയിക്കുന്ന രോദനം കേട്ട് അസ്തപ്രജ്ഞനായി വീണു കിടക്കുമ്പോള്‍ മൃതപ്രായനായ കുട്ടന്‍ തമ്പുരാന്‍റെ ശക്തി ക്ഷയിച്ച മനസ്സില്‍ ഒരുമിച്ച് എരിഞ്ഞ ആയിരം ചൂട്ടുകറ്റകളുടെ ചൂടേറ്റു അയാളുടെ ദുരാത്മാവിന്‍റെ ചിത ആളിക്കത്താന്‍ തുടങ്ങിയിരുന്നു. 

- ജോയ് ഗുരുവായൂര്‍
അവസര പ്രസക്തമായ ചില നാടന്‍ പറച്ചിലുകള്‍..
അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാല്‍ കിടക്കുമോ?
സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കും..
അല്പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ദ്ധരാത്രിക്കും കുടപിടിക്കും..
ജാത്യാലുള്ളതു തൂത്താല്‍ പോകുമോ?
കൊടുത്താല്‍ കൊല്ലത്തും കിട്ടും..

ഹണിമൂണ്‍

 
വാഗമണ്ണിലെ ചെങ്കല്‍‍പ്പാതയിലൂടെ ശ്രീജയുടെ കൈ പിടിച്ചു നടക്കുമ്പോള്‍ അവളുടെ മുഖത്തു പുതിയ സ്ഥലത്തിനോടുള്ള അപരിചിതത്വഭാവം നിഴലിക്കാതിരുന്നത് രമേഷ് ശ്രദ്ധിച്ചു. കടന്നു പോകുന്ന വഴിയിലുള്ള മനോഹരദൃശ്യങ്ങള്‍ അവള്‍ നിസ്സംഗതയോടെ വീക്ഷിക്കുന്നത് കണ്ടത് അവനെ കൂടുതല്‍ ആശ്ച്ചര്യവാനാക്കിയെങ്കിലും ചോദിക്കണമെന്ന് തോന്നിയില്ല.

രണ്ടു വര്‍ഷം മുമ്പ് വരണമാല്യം ചാര്‍ത്തി വീട്ടിലേക്കു കൊണ്ടുവരുമ്പോള്‍ കേവലം എട്ടും പൊട്ടും തിരിയാതിരുന്ന കുട്ടിയായിരുന്ന ശ്രീജയില്‍ അവളെ വിട്ടു നിന്ന തന്‍റെ രണ്ടു വര്‍ഷത്തെ മരുപ്രവാസ ജീവിതത്തിനിടയില്‍ സംഭവിച്ച പക്വത തനിക്കു മനസ്സിലാക്കാന്‍ സാധിച്ചില്ല എന്ന അപകര്‍ഷതാബോധം രമേഷിനെ കുറച്ചൊന്നു വേട്ടയാടാതിരുന്നില്ല. മരുഭൂമിയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ കഠിനജോലികള്‍ ചെയ്തു രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ കിട്ടുന്ന ഏതാനും ദിവസത്തെ പരോള്‍ ജീവിതം ആസ്വദിക്കാന്‍ വരുന്ന താനുണ്ടോ അറിയുന്നു വ്യക്തികള്‍ക്കും നാടിനും നാട്ടുകാര്‍ക്കും ഒക്കെ ഉണ്ടാകുന്ന അവസ്ഥാന്തരങ്ങള്‍.. ഏതാനും മൂകനിമിഷങ്ങള്‍ അവരുടെ ഇടയിലൂടെ കടന്നു പോയി.

 "നമ്മുടെ ഹണിമൂണ്‍ എന്റെ അടുത്ത വരവിലാവാം ട്ടോ കുട്ടാ.."  വിവാഹാനന്തരം ലീവ് തീരാന്‍  ഉണ്ടായിരുന്ന ചുരുങ്ങിയ ദിവസങ്ങള്‍ക്കു ശേഷം യാത്ര പറയുമ്പോള്‍ അവളുടെ ചെവിയില്‍ മന്ത്രിച്ചത് അന്ന് തെല്ലു നാണം സ്ഫുരിക്കുന്ന മുഖത്തോടെയായിരുന്നു അവള്‍ ശ്രവിച്ചത്. എന്നാല്‍ ഒരു പ്രവാസിയുടെ അധോഗതിയുടെ തനിയാവര്‍ത്തനം എന്ന പോലെ അവസാന തവണ വന്നപ്പോഴും അപ്രതീക്ഷിതമായ ചിലവുകള്‍ വരുത്തിയ ധനക്കമ്മി ഹണിമൂണ്‍ സാക്ഷാല്‍ക്കാരത്തെ അട്ടിമറിക്കുകയായിരുന്നു. അതിന്റെ പ്രായശ്ചിത്തം എന്ന പോലെ ഏതോ ഒരു രാത്രിയിലെ തലയണമന്ത്രത്തിലുരുവായ വാഗ്ദാനമെന്നോന്നം ഒരു കമ്പ്യൂട്ടര്‍ നെറ്റ് കണക്ഷനോടെ ശ്രീജയ്ക്ക് സമ്മാനിച്ചു. ഇന്റെര്‍നെറ്റിലൂടെ നിസ്സാരമായ ചിലവില്‍ തന്നെ തേടിയെത്തുന്ന അവളുടെ വിളികള്‍ വൈകീട്ട് ജോലി ചെയ്തു തളര്‍ന്നു വരുന്ന തന്റെ കര്‍ണ്ണങ്ങള്‍ക്ക്  എന്നും കുളിരായി. ഫോണിലൂടെ കുറവല്ലാത്ത പണം ചിലവാക്കിയിരുന്ന തനിക്കു സാമ്പത്തീക ലാഭവും അവളുടെ നെറ്റ് ഫോണ്‍ വിളി ഉണ്ടാക്കി എന്നോര്‍ത്തു അവളുടെ വൈഭവത്തില്‍ അവന്‍ അഭിമാനപൂരിതനായി.

ഈ പ്രാവശ്യം ലീവില്‍ വന്നപ്പോള്‍ അപ്രതീക്ഷിതമായി ശ്രീജയില്‍ വന്ന ഉണര്‍വ്വും അറിവും പുരോഗമനഭാവവും രമേഷിനെ വിസ്മയഭരിതനാക്കി. തനിക്കു പോലും അറിയാത്ത ലോകത്തില്‍ നടക്കുന്ന പല കാര്യങ്ങളും എന്നല്ല മാര്‍ക്കറ്റിലെ പലവ്യന്ജനങ്ങളുടെ വിലനിലവാരം വരെ അവള്‍ക്കു ഗ്രാഹ്യം.

"എവിടുന്നാടീ നിനക്ക് പെട്ടെന്നിത്രയൊക്കെ വിവരം?.." നര്‍മ്മഭാവത്തില്‍ അവന്‍ ചോദിച്ചു.

"ഈ കുന്ത്രാണ്ടം പിന്നെ എന്തിനാ എനിക്ക് വാങ്ങി ത്തന്നെ?..ഹി ഹി" കമ്പ്യൂട്ടര്‍ ചൂണ്ടിക്കാണിച്ചു ചിരിച്ചു കൊണ്ട് ശ്രീജ പറഞ്ഞത് കേട്ട് രമേഷ് മന്ദഹസിച്ചു.

"ഹാ.. മോനേ... അവള്‍ക്കെപ്പോഴും ആ കുന്ത്രാണ്ടത്തില്‍ കുത്തിക്കൊണ്ടിരിക്കലാ ജോലി.. ഒരു പെണ്ണിനെ കെട്ടിക്കൊണ്ട് വന്നൂന്ന് പറഞ്ഞിട്ട് ഇവടെ നിക്കൊരുപകാരോം ഇല്ല്യ.. അടുപ്പില് കഞ്ഞി വേവണെങ്കില്‍ ഈയുള്ളവള്‍ വല്ലോം ചെയ്യണം.. ഹും.." ഉമ്മറത്തിരുന്നു സംഭാഷണം ശ്രദ്ധിച്ചു കൊണ്ടിരുന്ന അമ്മായിയമ്മയുടെ അവസരത്തിലുണ്ടായ ആക്രമണം അവളെ ചൊടിപ്പിച്ചു.

"ശ്ശൊ.. ഇതിനെ കൊണ്ട് തോറ്റു..."    എന്ന് പറഞ്ഞു അവള്‍ ചവിട്ടിത്തുള്ളിക്കൊണ്ട് അടുക്കളയിലേക്കു പോയി. എന്താ പ്രതികരിക്കേണ്ടത് എന്നറിയാതെ അന്തര്‍മുഖനായി രമേഷ് കട്ടിലില്‍ ഇരുന്നു. രണ്ടു വര്‍ഷത്തിനു ശേഷം കിട്ടിയ ഈ ലീവിന് വരുമ്പോള്‍ സാമ്പത്തീകമായി അല്‍പ്പം പുരോഗതി പ്രാപിച്ചിരുന്നു. ഹണിമൂണ്‍ സ്വപ്‌നങ്ങള്‍ വീണ്ടും മനസ്സില്‍ ഉയര്‍ന്നു വന്നത് അതിന്റെ പ്രതിസ്ഫുരണങ്ങള്‍ മാത്രം.

ഹണിമൂണ്‍ ആഘോഷിക്കാന്‍ വാഗമണ്ണിലേക്ക്  പോയാലോ എന്ന് താന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ അധികം താല്‍പ്പര്യം ഒന്നും കാണിക്കാതെ അവള്‍ തലയാട്ടിയത്‌ എന്തായിരിക്കും? ഇപ്പോള്‍ സദാസമയവും ഇന്റെര്‍നെറ്റിന്റെ ലോകത്ത് വിഹരിക്കാന്‍ താല്‍പ്പര്യപ്പെടുന്ന അവള്‍ ചില സമയങ്ങളില്‍ തനിക്കു സമയാസമയങ്ങളില്‍ ആഹാരവും മരുന്നുകളും തരുന്നതിനും എന്തിനു തന്നോട് കിന്നാരം പറയുന്നത് വരെയും മറന്നു പോകുന്ന അവസ്ഥ സംജാതമായ രീതിയില്‍ അവള്‍ അതിനു അടിമപ്പെട്ടിരിക്കുന്നു. നാല് ചുമരുകള്‍ക്കുള്ളില്‍ എങ്ങോട്ടും പോകാതെ ഇന്റര്‍നെറ്റ്‌ വലയത്തില്‍ ബന്ധിതമായി കിടക്കാന്‍ ആണ് അവള്‍ക്കു താല്‍പ്പര്യം. തനിക്കാണെങ്കില്‍ ഇതിനെക്കുറിച്ച്‌ ഒരു പിടിപാടുമില്ല. വിദ്യാസമ്പന്നയായ അവള്‍ അതില്‍ കുത്തിക്കുറിക്കുന്നത് ഒന്നും മനസ്സിലാക്കാനുള്ള വിവരം കേവലം ഹൈസ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ തനിക്ക് ഇല്ല താനും.. ങാ.. എന്തെങ്കിലുമാവട്ടെ..

നടന്നു നടന്നു ചെറിയൊരു കയറ്റം ആരംഭിച്ചു. പെട്ടെന്നാണ് പാതയരുകിലുള്ള ഒരു അത്തിമരത്തില്‍ ഇരുന്നു അത്തിപ്പഴങ്ങള്‍ തിന്നുന്ന ഒരു മലയണ്ണാന്‍ രമേഷിന്റെ ശ്രദ്ധയില്‍ പെട്ടത്.

"ഡീ നോക്കൂ നോക്കൂ എന്തൊരു ഭംഗി അല്ലെ?.."  തിരിഞ്ഞു നോക്കിയപ്പോള്‍ തല കുമ്പിട്ടു കൊണ്ട് മൊബൈലില്‍ എന്തോ കുത്തിക്കൂട്ടി നടന്നിരുന്ന അവള്‍ പെട്ടെന്ന് തലയുയര്‍ത്തി നോക്കി.

"കൊള്ളാലോ ഇത്.. അല്ലെ ചേട്ടാ..." വീണ്ടും അവള്‍ തല മൊബൈലിലെക്ക് താഴ്ത്തി.

അവളുടെ പ്രതികരണത്തില്‍ തോന്നിയ ഒരു കൃത്രിമത്വം ഉണ്ടാക്കിയ ഈര്‍ഷ്യ അവന്‍ പുറത്തു കാണിച്ചില്ല. "ഹും.." എന്ന് മൂളുക മാത്രം ചെയ്തു അവള്‍ക്കു മുമ്പില്‍ അവന്‍ നടന്നു.

ഭൂമിയിലെ ആ പച്ചപ്പരവതാനിയുടെ ദൃശ്യവിസ്മയം ആസ്വദിക്കാനും ക്യാമറയില്‍ ഒപ്പിയെടുക്കാനും എത്തുന്ന ധാരാളം വിദേശ സഞ്ചാരികള്‍ അവരെ കടന്നു പോയിക്കൊണ്ടിരുന്നു. അതും ഒരു വിശേഷ കാഴ്ച തന്നെയായിരുന്നു.

സീസണ്‍ ആയതിനാല്‍ വിനോദസഞ്ചാരികളുടെ തിരക്കായിരുന്നു എല്ലാ ഹോട്ടലുകളിലും. രണ്ടു ദിവസത്തെ താമസം പരിപാടിയിട്ടാണ് രമേഷ് വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നത്. ശ്രീജയ്ക്ക് അവിടമൊക്കെ മുജ്ജന്മത്തിലെന്ന പോലെ ചിരപരിചിതം ആണെന്ന  ഭാവത്തിലായിരുന്നു ശ്രീജയുടെ ഓരോ ചലനവും.

"രമേഷേട്ടാ.. ആ ഹോട്ടല്‍ തരക്കെടില്ലാന്നു തോന്നുന്നു.. " നാലും കൂടിയ കവലയില്‍ നിന്നും കുറച്ചു ദൂരെയായി സ്ഥിതി ചെയ്യുന്ന ഒരു ടൂറിസ്റ്റ് ഹോം ചൂണ്ടിക്കാണിച്ചു അവള്‍ അഭിപ്രായപ്പെട്ടപ്പോള്‍ രമേഷ് നോക്കാം എന്ന ഭാവത്തില്‍ തലകുലുക്കി. മുറി എടുക്കാനായി റിസപ്ഷനില്‍ നിന്ന നേരം അതിലെ പോയൊരു റൂം ബോയ്‌ അവളെ നോക്കി മന്ദഹസിച്ചുവോ?.. ഹേയ്.. ഇല്ല.. തന്‍റെ ഓരോ തോന്നലുകളെയ്.. നിഷ്കളങ്കമായ മുഖഭാവത്തോടെ സെറ്റിയില്‍ പത്രത്തിലേക്ക് തല കുമ്പിട്ടു ഇരുന്ന ശ്രീജയെ വിളിച്ചു ബാഗുമെടുത്ത്  മുമ്പില്‍ നടന്ന ഒരു റൂം ബോയുടെ പുറകെ ലിഫ്റ്റ്‌ ലക്ഷ്യമാക്കി നീങ്ങി.

മനോഹരമായൊരു മുറിയായിരുന്നു അത്. ബാല്‍ക്കണിയിലേക്ക് തുറക്കുന്ന വീതിയുള്ള ചില്ല് വാതില്‍ തുറന്നാല്‍ പച്ചമൂടിക്കിടക്കുന്ന മൊട്ടക്കുന്നുകള്‍ മനം കവരും. ദൂരെ ഉയരമുള്ളൊരു മലയുടെ നിറുകയില്‍ തഴുകിക്കൊണ്ട് വെണ്‍മേഘ ശകലങ്ങള്‍ തെന്നി നീങ്ങുന്നു. സായന്തന സൂര്യന്‍ അവയില്‍ കുങ്കുമവര്‍ണ്ണം കൊടുക്കാന്‍ പരിശ്രമിക്കുന്നുണ്ടായിരുന്നു. രണ്ടു പേരും കൂടി വിദൂരതയിലേക്ക് മിഴികള്‍ നട്ടു കൊണ്ട് അല്‍പ്പ നേരം അവിടെ നിന്നു.

"എന്ത് രസമാ അല്ലെ കുട്ടാ ഇതൊക്കെ?.." രമേഷ് മൌനം ഭഞ്ജിച്ചു.

"അതെ നല്ല രസം" വീണ്ടും അവള്‍ മൌനിയായി.

"ഞാന്‍ ഒന്ന് കുളിച്ചു ഫ്രഷ്‌ ആവട്ടെ?.. നീ അപ്പോഴേക്കും ഇതൊക്കെ കണ്ടു ആസ്വദിക്കൂ.."  എന്ന് പറഞ്ഞു രമേഷ് കുളി മുറിയിലേക്ക് പോകുമ്പോള്‍ അവന്റെ മനസ്സ്  അവളുടെ നിര്‍വികാരതയുടെ കാരണം തേടി.

കുളി കഴിഞ്ഞു വരുമ്പോള്‍ ശ്രീജ കിടക്കയില്‍ കമിഴ്ന്നു കിടക്കുന്നത് കണ്ടു.

"ഹലോ ഡാര്‍ലിംഗ്.. എന്ത് കിടപ്പാ ഇത്?.. എണീക്കൂ പോയി കുളിച്ചു ഫ്രഷ്‌ ആയി വരൂ.. നമുക്ക് പുറത്തൊക്കെ ഇറങ്ങി ഒന്ന് അടിച്ചു പൊളിക്കണ്ടേ?.. വേഗമാവട്ടെ കുട്ടാ.."

രമേഷിന്റെ ശബ്ദം അപ്പോഴും സ്മൈലികളുടെ താഴ്വരയില്‍ അലഞ്ഞു തിരിഞ്ഞിരുന്ന അവളുടെ മനസ്സിനെ സ്വപ്നാടനത്തില്‍ നിന്നും ഉണര്‍ത്തി.

- ജോയ് ഗുരുവായൂര്‍

കൊളുത്തുകള്‍..

നീന്തിത്തുടിക്കുന്ന ചെറുമീനിനോട്
ഒരു ദിവസമതിന്‍ മുത്തശ്ശി ചൊല്ലി...
കണ്ടില്ലെന്നു നടിക്കുക..
നിത്യവും ശ്യൂന്യതയില്‍ നിന്നെത്തി   
നിന്‍മുന്നില്‍ മോഹനനൃത്തമാടുന്ന
മാംസം പൊതിഞ്ഞ കൊളുത്തുകളെ... 

അഗ്രം കൂര്‍ത്തുവളഞ്ഞു മനോഹരവും
വര്‍ണ്ണാഭവുമായ കൊളുത്തുകള്‍ കണ്ട് 
നിന്‍റെ ഉള്ളം തുടിച്ചേക്കാം അതിന്‍റെ
ഉന്മാദഗന്ധം സിരകളെ മദിച്ചേക്കാം.
ചുങ്ങിക്കരിഞ്ഞ നിന്റെ ആമാശയത്തിലതു 
വിശപ്പിന്‍ കനല്‍ വിതറിയേക്കാം .
മണല്‍ വിളയുന്ന മനോവിദര്‍ഭത്തില്‍ 
പുതിയ മൃഗതൃഷ്ണകള്‍ തീര്‍ത്തേക്കാം
സ്വയം മറക്കാന്‍ നിന്നെ പ്രേരിപ്പിച്ചേക്കാം
എന്നിരുന്നാലും കണ്ടില്ലെന്നു നടിക്കുക.
 
മാംസം പൊതിഞ്ഞ ചതിക്കൊളുത്തുകള്‍ 
നിന്റെ അണ്ണാക്കിലേക്ക് ഇടിച്ചു കയറി  
ചോരച്ചാല്‍ പൊടിയിക്കുന്നതും 
ആമാശയ വഴിയടക്കുന്നതും
ശ്വാസം മുട്ടിക്കുന്നതും, അനന്തരം
ജീവനോടെ തൊലിയുരിക്കപ്പെടുന്നതും
അടിവയറു കീറി രക്തം വാര്‍ത്തി 
ദേഹമാസകലം വരഞ്ഞിട്ട മുറിവുകളില്‍  
തിളച്ചയെണ്ണ തെറിച്ചു വീണ നീറ്റലുമായി
വാഴുന്നോരുടെ തീന്മേശയില്‍ വിവസ്ത്രമായി
ബുഭുക്ഷകരുടെ ഉമിനീരില്‍ കുതിര്‍ന്നു
ചേതനയറ്റു മലര്‍ന്നു കിടക്കുന്നതും 
പത്രങ്ങളില്‍ ചിത്രങ്ങളായ് മാറുന്നതും 
ബുദ്ധിശ്യൂന്യതയെങ്ങും  ചിരിയുണര്‍ത്തുന്നതും
കൂട്ടുകാര്‍ കണ്ണീര്‍ വാര്‍ക്കുന്നതും
പശ്ചാത്തപിക്കാന്‍ വരെ ഇടയില്ലാതെ
ഇരുളിന്‍ ശ്മശാനം നിന്നെ തേടിയെത്തുന്നതും
ഞൊടിയിടയിലായിരിക്കും!.. സൂക്ഷിക്കുക.
കൊളുത്തുകളില്‍ നിന്നും ഓടിയകലൂ  
കൊളുത്തില്‍ കുരുങ്ങി ജീവന്‍ വെടിഞ്ഞ
നിന്റെ ജനയിതാക്കളോടും പറഞ്ഞിരുന്നു ഞാനിത്!!...
  - ജോയ് ഗുരുവായൂര്‍

അഗ്നിശുദ്ധി


[വെറും സംഭാഷണങ്ങള്‍ കൊണ്ട് മാത്രം കഥ പറയാനുള്ള ഒരു എളിയ പരീക്ഷണം ആണിവിടെ നടത്തിയിരിക്കുന്നത്. കുറച്ചു നീളമുള്ള സംഗതി ആയതിനാല്‍ വ്യക്തിപരമായ സമയസൌകര്യങ്ങള്‍ കണക്കിലെടുത്ത് ക്ഷമയോടെ വായിച്ചു അഭിപ്രായം രേഖപ്പെടുത്താന്‍ താല്‍പ്പര്യപ്പെടുന്നു]

"പ്രിയാ.. ഞാന്‍ നിന്നോട് ഒരു കാര്യം ചോദിച്ചാല്‍ നീ കറക്റ്റ് ആയി വിശദീകരണം തരുമോ?"

"അതെന്താ രമേശ്‌.. എന്നോട് ചോദിക്കാന്‍ നിനക്കൊരു മുഖവുര?.. ഞാന്‍ നിന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേടാ.. ഹും എന്തേ ഇപ്പൊ ഇതേ വരെയില്ലാത്ത ഒരു വൈക്ലഭ്യം?.."

"നീയൊരു പെണ്ണല്ലേ.. നിനക്കാണ് ഇക്കാര്യത്തില്‍ എന്നെ സഹായിക്കാനാവുക.. പക്ഷെ നിന്നില്‍ നിന്നും എനിക്കായി വരുന്നത് ഒരിക്കലും നീയടങ്ങുന്ന പെണ്‍സമൂഹത്തിനു പരമ്പരാഗതമായി നിര്‍ക്കര്ഷിക്കപ്പെട്ട സദാചാരബോധത്തെ സംരക്ഷിക്കുന്ന വാക്കുകള്‍ ആവരുത്"

രമേശ്‌.. വീണ്ടും നീ കാടുകയറുന്നു. എന്നാണു നീയൊരു പുരുഷനും ഞാന്‍ ഒരു സ്ത്രീയും ആണെന്ന് നീ ചിന്തിച്ചു തുടങ്ങിയത്? പിന്നെ നീയെങ്കിലും എന്നെ ഒരു പെണ്ണായി മാനിച്ചുവല്ലോ.. എല്ലാവരും ഞാന്‍ ഒരു ആണ് ആണെന്നാണ്‌ കളിയാക്കി പറയുന്നത്.. ഹ ഹ ഹ" 

"ഐ അം സോറി.. ഇതെന്റെ ജീവിതപ്രശ്നം ആണ് പ്രിയാ.. നിനക്കതു ശരിക്കും മനസ്സിലാക്കാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു"

"പറയൂ രമേശ്‌ നിനക്കെന്തും എന്നോട് പറയാമല്ലോ.. നമ്മള്‍ ഉറ്റ സുഹൃത്തുക്കളായതും ഇതേ വരെ ഇടപഴകിയതും ഒന്നും നമ്മുടെ ലിംഗഭേദം കണക്കിലെടുത്തിട്ടല്ലല്ലോ.. വിഷമിക്കാതെ എന്താന്നു വച്ചാല്‍ പറയൂ മൈ ഫ്രണ്ട്"

"വണ്ടിയില്‍ കയറൂ പ്രിയാ.. നമുക്ക് ബീച്ചില്‍ ആ ചാഞ്ഞു കിടക്കുന്ന മരത്തിന്റെ നമ്മളെ നമ്മളാക്കിയ നമ്മുടെ സ്വന്തം തണലിലേക്ക്‌ പോകാം"
"എത്ര നേരമായി ഞാന്‍ ഓണ്‍ലൈനില്‍ വന്നു കൂവുന്നു. ഈയിടെ നിനക്ക് എന്നോട് എന്തോ ഒരു അകല്‍ച്ച എനിക്ക് ഫീല്‍ ചെയ്യുന്നൂ. എന്നെ ഇഷ്ടമില്ലെങ്കില്‍ അത് പറഞ്ഞൂടെ.. ഞാന്‍ നിന്നെ ഇത് പോലെ ശല്യപ്പെടുത്താന്‍ വരുമായിരുന്നില്ല്യല്ലോ.."

"ഛെ.. എന്താത് നീലിമാ.. എപ്പഴും ഈ പരിഭവം.. നീ വര്‍ക്ക് ചെയ്യുന്ന തരം പീറ ഓഫീസ്സില്‍ ആണോ ഞാന്‍ ജോലി ചെയ്യുന്നത്. രാവിലെ മുതല്‍ തുടങ്ങിയ അര്‍ജന്റ് വര്‍ക്കുകളാണ് കുട്ടീ.. കുറച്ചു കഴിഞ്ഞു ഒരു മീറ്റിംഗ് ഉണ്ട്. അതിന്റെ ഡോക്യുമെന്റ്സ് തയ്യാറാക്കുകയും വേണം. ഇന്നത്തെ ദിവസം തന്നെ പോക്കാണ് എന്റെ നീലൂ.. ബോസ്സിനാണെങ്കില്‍ മീറ്റിങ്ങില്‍ അയാളുടെ വലതു വശത്ത്‌ എപ്പോഴും എന്നെ കാണണം താനും"

"ങാ.. അതെ എന്റെ ഓഫീസും ഞാനും പീറ തന്നേ.. സമ്മതിച്ചു. കുറച്ചു ദിവസങ്ങളായി ഞാന്‍ ശ്രദ്ധിക്കുന്നു. രമേശ്‌ ഈയിടെയായി എന്നെ പലപ്പോഴും അവോയ്ഡ് ചെയ്യുന്നുണ്ട്. ആയിക്കോളൂ.. ഞാന്‍ ഒരിക്കലും ഒരു തടസ്സം ആവില്ല്യാട്ടോ. എന്റെ ജീവിതത്തില്‍ എനിക്ക് എന്നും അവഗണന മാത്രമേ ഉണ്ടായിട്ടുള്ളൂ.. ഇതും ഞാന്‍ അതിന്റെ കൂട്ടത്തില്‍ സഹിച്ചോളാം...  കേരി ഓണ്‍ വിത്ത്‌ യുവര്‍ ബിസി ഷെഡ്യൂള്‍സ്.. ഓക്കേ ബൈ"

"നീലിമാ.. നീയെന്നെ ഭ്രാന്ത് പിടിപ്പിക്കും.. എന്താ നീ എന്റെ അവസ്ഥ മനസ്സിലാക്കാന്‍ ശ്രമിക്കാത്തെ.. എനിക്കീ വെറുതെ ഇത്തരം ഇലയില്‍ ചവിട്ടി വഴക്കുണ്ടാക്കല്‍ ഒട്ടും ഇഷ്ടല്ല്യാന്നു നിന്നോട് എത്രവട്ടം പറഞ്ഞിട്ടുള്ളതാ.. നിന്നെ ഒരിക്കലും ഞാന്‍  അവോയ്ഡ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല്യ. ഒരിക്കലെങ്കിലും നിന്റെ ഫോണ്‍ വിളിയോട് പ്രതികരിക്കാതെ ഞാന്‍ ഇരുന്നിട്ടുണ്ടോ? എനിക്ക് നീയില്ലാതെ ഇപ്പോള്‍ ജീവിക്കാനാവില്ല്യ മുത്തെ. എന്റെ ജീവിക്കാനുള്ള ആശ തന്നെ നീയാണ്. ആ നീയും ഇങ്ങനെ തുടങ്ങിയാല്‍ പിന്നെ എന്റെ കാര്യം പോക്ക് തന്നെ."

"രമേശ്‌.. സോറി ഡാ.. ഞാന്‍ നിന്നെ വിഷമിപ്പിച്ചുവല്ലേ.. എന്റെ പെട്ടെന്നുള്ള ടെന്‍ഷനില്‍ ഞാന്‍ പറഞ്ഞു പോയതാടാ.. സാരല്ല്യ മുത്തേ.. ഈയിടെ എന്റെ പോസ്സസീവ്നസ് ഇത്തിരി കൂടി എന്ന് തോന്നുന്നു. അതിന്റെ കുഴപ്പം ആണ്. നിന്നെ നഷ്ടപ്പെടുമോ എന്ന തോന്നല്‍ എന്റെ മനസ്സിനെ ഒരു പാട് അലട്ടുന്നു. നിന്റെ ഓരോ മൌനവും എന്നില്‍ ആയിരം അനിശ്ചിതത്വങ്ങള്‍ക്ക് തിരിയിടുന്നു. എന്റെ കുട്ടന്‍ ജോലി ചെയ്തോളുട്ടോ.. വൈകീട്ട് നമ്മുടെ വിളിയില്‍ വീണ്ടും കാണാം ട്ടോ. ന്റെ കുട്ടന് ചക്കരയുമ്മ... എന്നോട് ക്ഷമിക്കെടാ.. രാവിലെ തന്നെ നിന്റെ പ്രഷര്‍ കൂട്ടിയതിനു.. ആരോരുമില്ലത്തൊരു പൊട്ടിപ്പെണ്ണല്ലേടാ.. നിന്റെ സ്വന്തം വാവക്കുട്ടന്‍.. "

"സാരല്ല്യ മുത്തേ... ഐ കാന്‍ അണ്ടര്‍സ്റ്റാന്‍ഡ് യുവര്‍ ഫീലിംഗ് ഡാ.. വിഷമിക്കണ്ടാട്ടോ.. സമാധാനമായി ജോലി ചെയ്യൂ.. ടെന്‍ഷന്‍ അടിക്കണ്ടാ.. "

"ഒക്കെ ചക്കരേ... ഉമ്മാ... ഉമ്മാആആആആആആആആഅ .. ബൈ..."

"രമേശ്‌.. സമയം എത്രയായെന്നറിയോ?.. ഒന്നേമുക്കാല്‍..! വൈകീട്ട് ഏഴര മണിക്ക് തുടങ്ങിയതല്ലേഡാ നമ്മള്‍... ന്റെ മുത്തിന്റെ എത്ര കാശാണ് ഈശ്വരാ പോയിട്ടുണ്ടാവാ.. ഈ വാശിക്കാരി പെണ്ണ് കാരണം.. നമ്മള്‍ പ്രണയിച്ചു തുടങ്ങിയ കഴിഞ്ഞ ആറുമാസത്തെ 'ലവിംഗ് കോസ്റ്റ്' എടുത്താല്‍ കണ്ണ് തള്ളിപ്പോകും ട്ടോ.. എല്ലാം ഞാന്‍ കാരണം അല്ലേ വാവേ.. ഞാന്‍ എത്രമാത്രം ബുദ്ധിമുട്ടുകള്‍ ന്റെ മുത്തിന് തരുന്നു അല്ലെ?.."

"എന്റെ നീലൂ.. പൈസയും ഗ്ലാമറും ജാതിയും ഒക്കെ നോക്കിയാണോ നമ്മള്‍ അടുത്തത്‌. നീ ഓര്‍ക്കുന്നുണ്ടാവും.. പ്രണയം പൂത്തുലഞ്ഞിട്ടും എത്രയോ ദിവസങ്ങള്‍ക്കു ശേഷം ആണ് നിന്റെ ഫോട്ടോ തന്നെ ഞാന്‍ ആവശ്യപ്പെട്ടത്. എന്റെ മനസ്സില്‍ നിന്റെ ഒരു രൂപം ഉണ്ടായിരുന്നു. ചാറ്റിലൂടെയും നിന്റെ ഓരോ ചലനങ്ങളിലൂടെയും നിന്റെ മനസ്സിലെ ഓരോ സ്പന്ദനങ്ങളും ഞാനറിയുന്നുണ്ടായിരുന്നു. അതെ പോലെ എന്റെ മനസ്സിലെ വികാരവികാരങ്ങള്‍ നീയും. അതാണ്‌ എന്നെ നിന്നിലേക്ക്‌ അടുപ്പിച്ചത്. സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ നീ ഇടുന്ന ഓരോ അഭിപ്രായങ്ങളും എന്റെ ചിന്താഗതികളോട് ചേര്‍ന്ന് വന്നപ്പോള്‍ ആണ് ഞാന്‍ നിന്നെ ആദ്യമായി ശ്രദ്ധിച്ചത്.

"അതെ പോന്നൂസേ... ഞാന്‍ ഓര്‍ക്കുന്നു.. ഒരു പ്രൊഫൈല്‍ ഫോട്ടോ കണ്ടതല്ലാതെ ഞാനും മുത്തിനെ ബന്ധപ്പെടുകയോ ഡീറ്റെയില്‍സ് അറിയുകയോ ചെയ്തിരുന്നില്ല്യല്ലോ. സൈറ്റിലെ രമേശിന്റെ വ്യക്തിപ്രഭാവവും കുലീനത്വം തുളുമ്പുന്ന ഇടപഴകലുകളും പോസ്റ്റ്‌ ചെയ്യുന്ന രചനകളുടെ ഗുണനിലവാരവും എന്റെ മനസ്സിനെയും ഒട്ടൊന്നു സ്വാധീനിച്ചിരുന്നു. പക്ഷെ എന്നെപ്പോലൊരു സാധുവിന് എത്തിപ്പിടിക്കാവുന്നതിനേക്കാള്‍ ‍ഉയരങ്ങളിലാണ് രമേശ്‌ എന്ന എഴുത്തുകാരന്റെ സ്ഥാനം എന്ന് ചിലപ്പോള്‍ ഉപബോധമനസ്സ് ഉപദേശിച്ചതിനാലാവാം എന്റെ മനസ്സിലും ഒരു വിധത്തിലുള്ള പ്രണയ ചിന്തകളും ഉടലെടുത്തില്ല്യ. പരസ്യമായി കണ്ണന്‍ പറയുന്ന സംഗതികളെ ചര്‍ച്ചകളില്‍ സ്ത്രീകളുടെ പങ്കു പിടിച്ചു രസത്തിന് എതിര്‍ക്കുമ്പോഴും മനസ്സില്‍ ഒരു തരം ആരാധനയായിരുന്നു"

"ങ്ങും....  പിന്നീട് സൈറ്റില്‍ നിന്റെ സാന്നിദ്ധ്യം ഉണ്ടാവുന്ന നിമിഷങ്ങള്‍ ഞാന്‍ കൊതിച്ചു. പൊതു ചര്‍ച്ചകളില്‍ പലപ്പോഴും നമ്മള്‍ തമ്മില്‍ ചൂടന്‍ വാഗ്വാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ അന്നൊന്നും ഒരിക്കലും ഞാന്‍ ചിന്തിച്ചിരുന്നില്ല്യ ഒരു ദിവസം നീ എന്റെ വാവക്കുട്ടനായി എന്റെ ഒപ്പം തന്നെയുണ്ടാവും എന്ന്. ഇന്ന് ഞാന്‍ എന്നെക്കുറിച്ച് സ്വയം അഭിമാനം കൊള്ളുന്നു. എന്നെ പൂര്‍ണ്ണമായും മനസ്സിലാക്കുന്ന എന്റെ ജീവിതസ്വഭാവങ്ങളോട് ചേര്‍ന്ന് പോകുന്ന, എന്നെ എന്റെ ആവശ്യങ്ങളറിഞ്ഞു കെയര്‍ ചെയ്യുന്ന എന്റെ മനസ്സ് വര്‍ഷങ്ങളായി തേടിയലഞ്ഞ ആ സ്നേഹസ്വരൂപം ഇന്ന് നിന്റെ രൂപത്തില്‍ എന്റെ ഹൃദയത്തിലൊരു തുടിപ്പായി എന്റെ സിരകളിലെ ലഹരിയായി എന്റെ ശ്വാസത്തിലെ കുളിരായി ഇതാ..  ഐ ലവ് യു നീലിമാ.. ഐ ഡീപ് ലി ലവ് യു ഡാ.. " 

"കണ്ണാ.. നിന്റെ ഈ സ്നേഹം കണ്ടു ഞാന്‍ ഒന്നുമല്ലാതെയായി പോകുന്നു. ജീവിതത്തില്‍ ഇതേ വരെ ആരും എന്നെ നീ ഗൌനിക്കുന്നതിന്റെ പത്തു ശതമാനം പോലും പരിഗണിച്ചിട്ടില്ല്യ. എല്ലാവര്‍ക്കും എന്തിനു.. സ്വന്തം സഹോദരിസഹോദരന്‍മാര്‍ക്ക് വരെ എന്നോട് അകാരണമായ അസൂയയോ വെറുപ്പോ ഒക്കെ ആയിരുന്നു. ഒരിറ്റു സ്നേഹത്തിനും അത് വഴിയുള്ള കെയറിനും വേണ്ടി ഞാന്‍ എത്രയോ ദാഹിച്ചലഞ്ഞിരിക്കുന്നു. ഞാന്‍ ഇപ്പോള്‍ എത്രയോ ഭാഗ്യവതിയായിരിക്കുന്നു. നിന്നെ പോലെ എന്റെ ബലഹീനതകളും മനസ്സും മനസ്സിലാക്കുന്ന മറ്റൊരാളും എന്റെ ജീവിതത്തില്‍ ഇനിയും വരും എന്ന് എനിക്ക് ഒരിക്കലും പ്രതീക്ഷിക്കാനാവില്ല്യ."

"നീലൂ.. എന്തിനാ പഴയതൊക്കെ ചികഞ്ഞെടുത്തു മനസ്സ് അനാവശ്യമായി വിഷമിപ്പിക്കുന്നെ..  ഇനിയങ്ങോട്ട് ഞാനില്ല്യെ എന്റെ കണ്ണന്‍കുട്ടിയുടെ ഒപ്പം.. ഒരു പൂഴിത്തരിപോലും എന്റെ കുട്ടീടെ മേല്‍ വാരിയിടാന്‍ ഞാന്‍ ആരെയും അനുവദിക്കില്ല്യ. നീ ഇനി എന്റേത് മാത്രമാണ്. എന്റേത് മാത്രം.."

"കണ്ണാ.. ഞാന്‍ ഒരു കാര്യം കണ്ണനോട് പറയണം എന്ന് വിചാരിച്ചു തുടങ്ങിയിട്ട് ഒത്തിരി ദിവസങ്ങളായി. അത് കണ്ണനോട് ഞാന്‍ പറഞ്ഞില്ലെങ്കില്‍ പിന്നീട് ഏതെങ്കിലും ഒരവസരത്തില്‍ തെറ്റിദ്ധാരണകള്‍ ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ട്. എങ്ങനെ അവതരിപ്പിക്കണം എന്ന് എനിക്ക് പിടുത്തം കിട്ടുന്നില്ല്യ. "                               

"പറയൂ കുട്ടാ.. എന്തായാലും നിന്റെ കണ്ണനോട് തുറന്നു പറയൂ.. എന്തും കേള്‍ക്കാനും മനസ്സിലാക്കാനും ഞാന്‍ ഇല്ല്യേ ഇവടെ.. ധൈര്യമായി തന്നെ പറയൂ.. പോന്നൂ"

"കണ്ണാ.. എന്നെ തെറ്റിദ്ധരിക്കരുത്... പറഞ്ഞാല്‍ അത് ഏതു വിധത്തില്‍ മനസ്സിലാക്കപ്പെടുമെന്നും  കണ്ണനെ എനിക്ക് എന്നെന്നേക്കുമായി നഷ്ടമാവുമോ എന്നുമുള്ള പേടിയും  എനിക്കുണ്ട്. എന്ത് തന്നെയായാലും അത് കണ്ണനില്‍ നിന്നും ഇനിയും മറച്ചു വയ്ക്കുന്നത് ശരിയല്ല."

"മനുഷ്യനെ ടെന്‍ഷന്‍ അടിപ്പിക്കാതെ മുത്തേ.. നിന്നെ ഈ ലോകത്തില്‍ ആരെക്കാളും കൂടുതല്‍ നിന്റെ കണ്ണന് മനസ്സിലാവില്ല്യെ?.. വിഷമിക്കാതെ പറഞ്ഞോളു..."  

"പക്ഷെ.. പ്ലീസ്.. ഞാന്‍ പറയുന്ന കാര്യത്തിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടന്നു എന്നോട് ഒന്നും കണ്ണന്‍ ചോദിക്കരുത്. ദാറ്റ്‌ ഈസ്‌ എ ക്ലോസ്ഡ് ചാപ്റ്റര്‍. എനിക്കത് റീ-ഓപ്പണ്‍ ചെയ്യാന്‍ ആഗ്രഹമില്ല്യ. ഐ വാണ്ട്‌ ടൂ ഫോര്‍ഗെറ്റ്‌ ദാറ്റ്‌ ഇഷ്യൂ"

"നീലിമാ..  എങ്കില്‍ എന്നോട് ആ കാര്യം പറയണ്ട. കാരണം.. എന്നോട് നീ എന്തെങ്കിലും പറയുന്നെങ്കില്‍ എനിക്ക് അത് നൂറു ശതമാനവും അറിയണം. നമ്മള്‍ തമ്മില്‍ ഇതേ വരെ ഒരു കാര്യവും ഒളിച്ചു വച്ചിട്ടില്ല്യല്ലോ.. ഇതായിട്ടു എന്തിനാ നീ മറച്ചു വയ്ക്കാന്‍ ശ്രമിക്കണേ.. അപ്പോള്‍ അതില്‍ എന്തോ കുഴപ്പം ഉണ്ട് എന്നല്ലേ ഞാന്‍ കരുതെണ്ടേ?.. "
"ങേ.. നീ സിഗരറ്റ് വലിയും തുടങ്ങിയോ?!!... രമേശ്‌.. വേണ്ട... ത്രോ ഇറ്റ്‌ റൈറ്റ് നവ്.. എനിക്കിതിന്റെ സ്മെല്‍ കേട്ടാലെ തലവേദന തുടങ്ങും..."

"നോ പ്രിയാ.. ദിസ്‌ ഈസ്‌ നോട്ട് മൈ റെഗുലര്‍ ഹാബിറ്റ്‌.. ഇപ്പോഴത്തെ ഒരു സാഹചര്യം മറികടക്കാന്‍ വെറുതേ..."

"ഹും... ഓക്കേ.. എന്നിട്ട്?... പ്ലീസ് കണ്ടിന്വൂ...രമേശ്‌"

"ഒരു തരത്തില്‍ പറഞ്ഞാല്‍ അവളെ ഒട്ടും കുറ്റപ്പെടുത്താനാവില്ല്യ. ജീവിക്കുന്ന ചുറ്റുപാടുകളില്‍ ഒരു ആമ്പ്യൂള്‍ എങ്കിലും സ്നേഹത്തിനും പരിഗണനയ്ക്കും വേണ്ടി ദാഹിച്ചു നടക്കുന്ന ഏതൊരു പെണ്‍കുട്ടിയും ചെന്ന് ചാടുന്ന ഒരു അവസ്ഥാവിശേഷം.. ഏതോ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്‌ വെബ്‌സൈറ്റില്‍ വച്ച് ആകസ്മീകമായി കണ്ടുമുട്ടിയ   പ്രത്യക്ഷത്തില്‍ വളരെ നിഷ്കളങ്കനും വളരെ സ്വീറ്റ് ആയി സംസാരിക്കുന്നവനുമായ പുരുഷനുമായുള്ള നിരന്തരമായ ചാറ്റില്‍ നിന്നും ഉണ്ടായ ഒരു അനുരാഗം. അത് പിന്നെ ഫോണ്‍ വിളിയിലൂടെ പതിയെ വളര്‍ന്നു."

"ഹും... എന്നിട്ട് അവര്‍ തമ്മില്‍ കണ്ടു മുട്ടിയോ രമേശ്‌?           

"ഇല്ല.. പ്രിയാ..  തനി നാടന്‍ ചുറ്റുപാടുകളില്‍ ജനിച്ചു വളര്‍ന്ന നീലിമയ്ക്ക് മീറ്റ്‌ ചെയ്യാനുള്ള അയാളുടെ നിരന്തരമായ ക്ഷണം ഒരു തലവേദന തന്നെയായിരുന്നു. നീലിമയുടെ നിഷ്ക്കളങ്കമായ സ്വഭാവവും സാഹചര്യങ്ങളും നന്നായി പഠിച്ച കള്ളകാമുകന്‍ അവളുടെ ഇഷ്ടാനിഷ്ടങ്ങളില്‍ തന്റെ ആഗ്രഹങ്ങള്‍ കൂടുതല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നില്ല്യ. ഇന്നല്ലെങ്കില്‍ നാളെ അവള്‍ സ്വയം തന്നെത്തെടി എത്തും എന്ന് മനസ്സില്‍ കണക്കു കൂട്ടി അവന്‍ അവള്‍ക്കായി വല നെയ്തു ഒരു എട്ടുകാലിയെ പോലെ കാത്തിരുന്നു. 

"അപ്പോള്‍ ആള്‍ ഒരു വിരുതനായിരുന്നു എന്നാണോ രമേശ്‌ പറഞ്ഞു വരുന്നത്?.."

"യാ ..അബ്സല്യൂട്ട്ലി  ഹി വാസ് എ ചീറ്റ്... അവന്‍റെ സെന്റിമെന്റല്‍ കഥകള്‍ പറഞ്ഞു അവളുടെ അതെ സാഹചര്യങ്ങള്‍ ഉള്ള വ്യക്തിയാണ് താനെന്നു വരുത്തിക്കൂട്ടി സിമ്പതി പിടിച്ചു പറ്റാനായിരുന്നു അവന്‍ ശ്രമിച്ചിരുന്നത്. എന്നാല്‍ എക്സ്ട്രാ ഇന്ടലിജന്റ്റ് ആയിരുന്ന നീലിമയ്ക്ക് അവന്‍റെ ചില നേരത്തുള്ള സ്വഭാവപ്രകടനങ്ങളില്‍ നിരാശ തോന്നിയിരുന്നു.അങ്ങനെ ഇടയ്ക്കിടയ്ക്ക് പിണക്കങ്ങളും ഇണക്കങ്ങളുമായി ആ ബന്ധം മൂന്ന് കൊല്ലത്തോളം തുടര്‍ന്നു."

"ഐ സീ.. എന്നിട്ട് ഇപ്പോഴും അവള്‍ ആ ബന്ധം തുടരുന്നുവോ?"

"അതല്ലേ പ്രിയാ എന്നിലുള്ള കാമുകനെ പെട്ടെന്ന് പോസ്സെസീവ് ആക്കിയതും ഞാന്‍ അവളോട്‌ പെട്ടെന്ന് ചൂടായതും. വല്ലപ്പോഴുമൊക്കെ ഈയിടെയും അവന്‍ വിളിക്കാറുണ്ടത്രെ. പക്ഷെ ഒരു സാധാരണ പരിചയക്കാരന്‍ എന്ന രീതിയില്‍, ഇടയ്ക്കിടയ്ക്ക് തന്‍റെ ദുഖങ്ങളൊക്കെ ഫോണിലൂടെ പങ്കുവയ്ക്കാനുള്ള ഒരാള്‍ എന്നതിനുപരിയായി മറ്റൊന്നും അവള്‍ ചിന്തിച്ചിരുന്നില്ല്യ. അവന്‍റെ ഇമെയില്‍ ഐഡി ചോദിച്ചപ്പോള്‍ തരാന്‍ അവള്‍ വിസമ്മതിച്ചു. എനിക്ക് ദേഷ്യം വന്നു. ഞാന്‍ വഞ്ചിക്കപ്പെടുന്നതായി എനിക്കു തോന്നി. പ്രിയാ.. പ്രിയയ്ക്കറിയാമല്ലോ എന്‍റെ പാസ്റ്റ്. എല്ലാവരും എന്നെ മുതലെടുത്തിട്ടേ ഉള്ളൂ.. പക്ഷെ, ദേഷ്യക്കാരനായ ഞാന്‍ അയാളെ വല്ലതും ചെയ്യാന്‍ മുതിരുമോ എന്ന ശങ്കയിലായിരുന്നു കോണ്ടാക്റ്റ് ഡീറ്റെയില്‍സ് തരാന്‍ അവള്‍ വിസമ്മതിച്ചിരുന്നത്. " 

"അത് പിന്നെ രമേശ്‌.. തന്‍റെ ഷോര്‍ട്ട് ട്ടെമ്പര്‍ അറിയുന്ന ഏതു പെണ്‍കുട്ടിയായാലും  ഒന്ന് അമാന്തിക്കില്ല്യെ?.. എല്ലാം അറിയുന്ന ഈ ഞാന്‍ തന്നെ നിന്‍റെ ചില നേരത്തെ ഭാവം കണ്ടു വിരണ്ടു പോയിട്ടുണ്ട്.. ഹ ഹ ഹ.. ഹും.. പറയൂ"

"ഹ ഹ ഹ .. അപ്പോള്‍ ഞാന്‍ ആള് പിശകാണെന്നാണോ പ്രിയ പറഞ്ഞു വരുന്നത്?.. കൊള്ളാം.. ഹും.. അവള്‍ പറഞ്ഞു.. ഇപ്പോള്‍ അവള്‍ക്കു അവനോടു യാതൊരു വിധത്തിലുള്ള മെന്റല്‍ അറ്റാച്മെന്റും ഇല്ലാ.. അവളുടെ ചുറ്റുപാടുകളില്‍ ഉള്ള ആളുകളുടെ ഇന്‍സള്‍ട്ടുകള്‍ വച്ച് നോക്കുമ്പോള്‍ അവരെക്കാള്‍ ബെറ്റര്‍ ആയ ഒരു വ്യക്തി. അതാണ്‌ ആ ബന്ധം തുടര്‍ന്ന് പോകാനുണ്ടായ കാരണം. പിരിമുറുക്കങ്ങള്‍ ഉണ്ടാവുമ്പോള്‍ അവനെ വിളിക്കും. അവന്‍ അവനറിയാവുന്ന രീതിയില്‍ ആശ്വസിപ്പിക്കും. പക്ഷെ ഒരു ലൈഫ് പാര്‍ട്ണര്‍ന്റെ സ്ഥാനത്തു ഒരിക്കലും അവനെ കണ്ടിരുന്നില്ല്യ. അവനുമായി അങ്ങനെ വല്ല ബന്ധവും ഉണ്ടായിരുന്നെങ്കില്‍ അവള്‍ ഒരിക്കലും എന്നോട് അടുക്കുമായിരുന്നില്ല്യ... അവള്‍ എല്ലാം തുറന്നു പറഞ്ഞതിന്‍റെ കൂട്ടത്തില്‍ ഇക്കാര്യവും പറഞ്ഞു എന്നെ ഉള്ളൂ.. അവള്‍ പറയുന്നത് കേട്ട് ഞാനും കൂള്‍ ആയി. കാരണം ഞാന്‍ അവളെ എന്നെക്കാള്‍ കൂടുതല്‍ ആയി വിശ്വസിക്കുന്നു."

"അതെ രമേശ്‌.. നീ എന്നോട് അവളെപ്പറ്റി പറഞ്ഞു തന്നതൊക്കെ കണ്‍സിഡര്‍ ചെയ്യുകയാണെങ്കില്‍ അവള്‍ നിന്നേക്കാള്‍ സ്ട്രെയിറ്റ് ഫോര്‍വേഡ് ആണ്. ഷീ ഈസ്‌ ആന്‍ ഓപ്പണ്‍ ബുക്ക്‌. എനിക്ക് അവള്‍ അതൊക്കെ തുറന്നു പറഞ്ഞതില്‍ അവളോട്‌ ബഹുമാനം തോന്നുന്നു. സാധാരണ ഒരു സ്ത്രീ ഒരിക്കലും തന്റെ ഭൂതകാലം കാമുകന്റെയോ ഭര്‍ത്താവിന്റെയോ മുമ്പില്‍ വിളമ്പി സ്വയം അപഹാസ്യയാവുന്നതില്‍ നിന്നും പിന്‍ വലിയുകയെ ചെയ്യാറുള്ളൂ.. ബട്ട്‌ ഷീ ഈസ്‌ ഗ്രേറ്റ് ഡാ"

"കണ്ടോ.. ഹ ഹ ഹ.. ഇതാണ്  പ്രിയാ ഞാന്‍ നിന്നോട് ആദ്യം ഔപചാരികമായി സംസാരിച്ചു തുടങ്ങിയത്. നീ നിന്‍റെ വര്‍ഗ്ഗത്തെ പിന്താങ്ങുകയെ ഉള്ളൂ എന്നുള്ള ശങ്കയില്‍... പക്ഷെ പ്രിയാ.. എനിക്ക് അവള്‍ പറയുന്നത് എന്ത് തന്നെയായാലും നൂറു ശതമാനം വിശ്വാസം ആണ്. അവന്‍റെ ഡീറ്റെയില്‍സ് തരാന്‍ അവള്‍ ആദ്യം വിസമ്മതിച്ചതാണ് എനിക്ക് പ്രോബ്ലം ആയത്. അവള്‍ അപ്പോഴും പറയുന്നുണ്ടായിരുന്നു. അവന്‍ നല്ലൊരു പയ്യന്‍ ആണ്. ഞങ്ങള്‍ തമ്മില്‍ ഒരിക്കല്‍ പോലും ഒന്ന് തൊടുക വരെ ചെയ്തിട്ടില്ല്യ. പക്ഷെ ഒന്നോ രണ്ടോ തവണ താന്‍ വല്ല ആവശ്യത്തിനും ഒറ്റയ്ക്ക് പുറത്തു പോകുന്ന അവസരങ്ങളില്‍ തമ്മില്‍ കണ്ടുമുട്ടി രസ്റ്റൊരണ്ടില്‍ നിന്നും ചായ കുടിച്ചു പിരിഞ്ഞിട്ടുണ്ട് എന്നല്ലാതെ."

"ഹും.. രമേശ്‌.. നീ എന്നും ഹണ്ട്രഡ്  പെര്‍സെന്റിന്റെ ആളാണല്ലോ. ഇങ്ങനെയൊരു മുരടനെ ഞാന്‍ എന്‍റെ ലൈഫില്‍ കണ്ടിട്ടില്ല്യ.. എടൊ ഓരോ മനുഷ്യര്‍ക്കും ഉണ്ടാവും ചെറുതെങ്കിലും ആയ ഓരോ സ്വകാര്യങ്ങള്‍.. അതിലൊക്കെ കൈ കടത്തിയാല്‍.....  ബട്ട്‌ ഐ അപ്പ്രീഷ്യേറ്റ്‌ യു ദാറ്റ്‌ യു ആര്‍ ബിലീവിംഗ് ഹേര്‍ ഹണ്ട്രഡ്  പെര്‍സെന്റ്റ്"

"യെസ് പ്രിയാ..ഐ ലൈക്‌ ടു ബിലീവ് ദാറ്റ്‌ ഷീ ഈസ്‌ വെരി മച്ച് ഇന്നസെന്റ് ആന്‍ഡ്‌ ഓപ്പണ്‍ ഇന്‍ ഫ്രന്റ്‌ ഓഫ് മി. ബട്ട്‌ നീയും ഇങ്ങനെതന്നെ എന്നെ വിമര്‍ശിക്കണം.. എന്നെ മനസ്സിലാക്കുന്ന കാര്യത്തില്‍ വര്‍ഷങ്ങളായി എന്നോട് പരിചയമുള്ള നിന്നെക്കാളൊക്കെ എത്രയോ ബെറ്റര്‍ ആണ് നീലിമ എന്ന് ഇപ്പോഴെനിക്ക് തോന്നുന്നു. ഇനി നമുക്ക് ഈ ടോക് കണ്ടിന്യൂ ചെയ്യണോ?.."

"പോടാ മാക്രീ.. തുടങ്ങി അവന്‍റെ ഒരു വരട്ടു സ്വഭാവം.. ഡാ.. നിന്‍റെയീ സ്വഭാവം ഉണ്ടല്ലോ.. അതാദ്യം നീ നിര്‍ത്താന്‍ നോക്ക്.. എന്നിട്ട് പിന്നെ നോക്ക് വല്ല പെണ്ണിനേയും പ്രേമിക്കാന്‍.. ഇതൊന്നും എവിടെയും ചിലവാവില്ല്യ മോനെ.. രമേശ്‌.. ഡോണ്ട് ബീ അപ്സെറ്റ്.. യു കാന്‍ ടെല്‍ മെ എനി തിംഗ് ദാറ്റ്‌ യു നോ വെല്‍.. ഒരു കാര്യം ചോദിക്കട്ടേ ..ഇത്രയും അവളെ വിശ്വസിക്കുന്ന നീ പിന്നെ എന്തിനാണ് അവളെ അവനെക്കുറിച്ചു കൂടുതല്‍ പറയാന്‍ നിര്‍ബന്ധിച്ചേ?"

"ഹും.. പറയാം.. എന്‍റെ കണ്ണുകള്‍ ഈറനണിയുന്നത്‌ അവള്‍ക്കു ഒരിക്കലും സഹിക്കുമായിരുന്നില്ല്യ. എന്‍റെ എക്സ്ട്രീം ആയ ഭാവമാറ്റം കണ്ടു അപ്സെറ്റ് ആയി അവസാനം അവള്‍ എനിക്ക് അവന്റെ നമ്പര്‍ തന്നു. ആ ഒരു നിമിഷം.. എനിക്ക് അവളോടുള്ള എല്ലാ ദേഷ്യവും അലിഞ്ഞില്ലാതായി. പക്ഷെ എന്തിനാണ് അവള്‍ ഇപ്പോഴും അവനെക്കുറിച്ചു നല്ലതുമാത്രം പറയുന്നത് എന്നോര്‍ത്തു എന്‍റെ പോസ്സസ്സീവ് ഹാര്‍ട്ട്‌ വേദനിച്ചു കൊണ്ടിരുന്നു. എന്തൊക്കെ തന്നെയായാലും ഇത്രയും കാലം അവളുടെ മനസ്സ് ഷെയര്‍ ചെയ്ത അവനു ഒരുപദ്രവവും അവളായിട്ടു വരുത്തില്ല്യ എന്നവള്‍ ആണയിട്ടു പറഞ്ഞു. അതെന്നെ കൂടുതല്‍ ചൊടിപ്പിച്ചു."

"രമേശ്‌.. പോത്ത് പോലെ വളര്‍ന്നു എന്നല്ലാതെ നിന്‍റെ സ്വഭാവം ഇപ്പോഴും കുട്ടികളെക്കാള്‍ മോശം തന്നെ.. അയ്യേ.. വെരി പൂവര്‍... പൊതുവേ നിങ്ങള്‍ ആണുങ്ങള്‍ക്ക് ഒരു വിചാരം ഉണ്ട്.. പെണ്ണുങ്ങള്‍ നിങ്ങള്‍ വരച്ച വരയില്‍ നിന്ന് നിങ്ങളെ സ്നേഹിക്കണം അല്ലെങ്കില്‍ കെയര്‍ ചെയ്യണം എന്നൊക്കെ. നന്നായി കെയര്‍ ചെയ്യുന്ന ഒരു പുരുഷനാണ് ഇതൊക്കെ ശഠിക്കുന്നത് എങ്കില്‍ അതില്‍ ഒരു പരിധി വരെ കാര്യവുമുണ്ട്. എന്നാല്‍ ഭൂരിഭാഗത്തിന്റെയും അവസ്ഥ അതാണോ?,,"

"പ്രിയ പറഞ്ഞു വരുന്നത്...????"   

"ഡാ കൊരങ്ങാ.. ഈ സ്നേഹം കെയര്‍ എന്നൊക്കെ പറയുന്ന സാധനം ഉണ്ടല്ലോ.. അത് കൊടുക്കുമ്പോള്‍ ഡബിള്‍ ആയി തിരിച്ചു കിട്ടുന്ന സാധനം ആണ്. അത് കൊടുക്കാതെ അത് വേണം എന്ന് പറഞ്ഞു കരഞ്ഞാല്‍ ചിലര്‍ തന്നേക്കാം പക്ഷെ അതില്‍ അഫക്ഷന്‍ ഉണ്ടായിക്കൊള്ളണമെന്നില്ല്യ.. യാന്ത്രികമായി ഉള്ള കെയര്‍ കിട്ടാന്‍ വല്ല കെയര്‍ സെന്ടരിലും പോയാല്‍ മതിയല്ലോ.. നമ്മളെ ഒന്ന് മൈന്‍ഡ് ചെയ്യാ.. ഒന്ന് ചേര്‍ത്തു പിടിച്ചു നിര്‍ത്താ.. ഒന്ന് തലോടാ.. അതോക്കെയാടോ കെയര്‍.. പണവും സൗന്ദര്യവും ഒക്കെ അതിനു പുറകിലെ നില്‍ക്കൂ.. "
 
"ഹും.. തുടങ്ങി നിന്‍റെ ഫിലോസഫി.. ഇതാ എനിക്ക് നിന്നോട് ഒരു കാര്യവും പറയാന്‍ ഇഷ്ടമില്ല്യാത്തെ.. കൊരങ്ങീ.. " 

"ഹ ഹ ഹ .. ഞാന്‍ പലപ്പോഴും പ്രാര്‍ത്ഥിച്ചിട്ടുണ്ട് അറ്റ്‌ലീസ്റ്റ് എന്റെയത്ര വിവരമെങ്കിലും ഒരു ഐ.എ.എസ് കാരനായ നിനക്ക് കൊടുക്കണേ എന്ന്.. സത്യായിട്ടും നിനക്ക് ഒരു വിവരവും ഇല്ല്യാ.. എജുക്കേഷന്‍ ഉണ്ട് എന്ന് വച്ച് വിവരം ഉണ്ടായിക്കൊള്ളണം എന്നില്ല്യ മോനേ.. അത് ഇടപഴകളില്‍ നിന്നും ജീവിതപരിചയത്തില്‍ നിന്നും നേടിയെടുക്കെണ്ടതാ.."

"പ്രിയേ.. എനിക്ക് നീ പറയുന്നതൊന്നും ഇപ്പോള്‍ പിടിക്കുന്നില്ല്യാട്ടൊ.. എന്നെ വട്ടാക്കല്ലേ പ്ലീസ്.."

"എടാ അവള്‍ പറഞ്ഞതില്‍ എന്താ തെറ്റ്?... ഒരിക്കലും തന്‍റെ പൂര്‍വകാല ചരിത്രം പുതിയോരാളാട് പറഞ്ഞു സ്വയം പല്ല് കുത്തി  മണപ്പിക്കരുതെന്നാ കാരണവന്മാര്‍ പറഞ്ഞിരിക്കുന്നത്. നിന്നെ അത്രയ്ക്കും വിശ്വാസം ഉള്ളത് കൊണ്ടല്ലേ അവള്‍ ഇതൊക്കെ പറഞ്ഞത്?.. വേണോന്നു വച്ചാല്‍ അവള്‍ക്കു ഇതൊക്കെ മറച്ചു വയ്ക്കാമായിരുന്നില്ല്യെ? നീ ഇത് വല്ലതും അറിയാന്‍ പോണുണ്ടോ? അപ്പോള്‍.. നീ എന്താണ് മനസ്സിലാക്കേണ്ടത്... നിന്നേക്കാള്‍ കൂടുതല്‍ 'ഹണ്ട്രഡ് പെര്‍സെന്റിന്റെ' ആളാണ്‌ അവള്‍ എന്നല്ലേ?.. ഞാന്‍ ഒരിക്കലും കുറ്റം പറയില്ല്യ നീലിമയെ.. ഷീ ഈസ്‌ മോസ്റ്റ്‌ സ്യൂട്ടബിള്‍ ഫോര്‍ യുവര്‍ ക്യാരെക്ട്ടര്‍."

"അതെനിക്കറിയാം പ്രിയാ.. ഞാന്‍ അതല്ലേ എല്ലാം സഹിച്ചു അവളെ മാത്രം ചിന്തിച്ചു കഴിയണേ.. ഒരു പാട് ടാലെന്റുകള്‍ ഉള്ള കുട്ടിയാണ് നീലിമ. പക്ഷെ അവള്‍ വളരുന്ന ചുറ്റുപാട്.. അതവള്‍ക്കൊരു തടവറയാകുന്നു. ആരോടും ഒന്നിനോടും അവള്‍ക്കു യോജിക്കാനാവുന്നില്ല്യ..പക്ഷെ ആ കൊരങ്ങന്‍ ആരാണെന്നും അവന്‍ ഇവള്‍ക്കൊരു ഭീഷണിയായി വീണ്ടും തുടരുമെന്നൊ അറിയാനുള്ള ത്വരയില്‍ ഞാന്‍ എന്റെ സോഫ്റ്റ്‌വെയര്‍ കെട്ടഴിച്ചു ഇന്റര്‍നെറ്റില്‍ അവനെ തിരഞ്ഞു. അവസാനം അവന്റെ കരിപുരണ്ട ജീവിതം എന്റെ തിരശ്ശീലയില്‍ തെളിഞ്ഞു. ആദ്യം ആ തെളിവുകള്‍ കാണാന്‍ അവള്‍ വിസമ്മതിച്ചെങ്കിലും അവളുടെ ഇമെയിലിലേക്ക് ഞാന്‍ ഫോര്‍വേഡ് ചെയ്ത അവനെക്കുറിച്ചുള്ള ഡീട്ടെയില്‍സ് കണ്ടു അവളുടെ കണ്ണ് തള്ളിപ്പോയി. ഇങ്ങനെയൊരു ഫ്രോഡിനെ ആണോ താന്‍ ഇത്രയും കാലം വിശ്വസിച്ചു മണിക്കൂറുകളോളം ഫോണിലും ചാറ്റിലും ഒക്കെയായി ബന്ധപ്പെട്ടിരുന്നത് എന്നോര്‍ത്തു അവള്‍ പശ്ചാത്തപിച്ചു. അവന്റെ വ്യക്തിപരമായ വിവരങ്ങള്‍ തരാന്‍ വിസമ്മതിച്ചതിന് എന്നോട് അവള്‍ മാപ്പ് പറഞ്ഞു. ഇനി അവനുമായി യാതൊരു വിധത്തിലുള്ള ബന്ധവും കീപ്‌ ചെയ്യില്ലെന്നും അവനെ ടോട്ടല്‍ ആയി അവോയ്ഡ് ചെയ്യുമെന്നും ഉറപ്പു തന്നു. ഇപ്പോള്‍ മുപ്പതു വയസ്സായിട്ടും അവള്‍ ഒരു കല്യാണത്തിനെ കുറിച്ച് ആലോചിട്ടില്ല്യ. ഞാന്‍ ഒന്ന് യെസ് പറഞ്ഞാല്‍ അവള്‍ ചിലപ്പോള്‍ തയ്യാറായേക്കും.. പക്ഷെ എന്റെ ഇപ്പോഴത്തെ അവസ്ഥ നിനക്ക് നന്നായി അറിയാലോ?.. ഞാന്‍ ഇപ്പൊ എന്താ ചെയ്യേണ്ടേ?.."

"എന്താ നിനക്ക് ഒരു വയസ്സ് കുറവായതിനാലാണോ നീ ഇങ്ങനെയൊക്കെ ചിന്തിക്കണേ?.. ഡാ .. ആണുങ്ങള്‍ ആയാല്‍ തന്റേടം വേണം.. എന്‍റെ സുധിയെ പോലെ ഒരു പാവത്താന്‍ ആവരുത്.. ഹ ഹ ഹ.. ഞങ്ങളുടെ കേസില്‍ പിന്നെ എനിക്ക് തന്റേടം ഉള്ളത് കൊണ്ട് ഓക്കേ.. അല്ലെങ്കില്‍ എന്റെ ജീവിതവും കട്ടപ്പുക ആയേനെ.. ഹ ഹ ഹ. രമേശ്‌.. നീ ഒരു സൂപ്പര്‍ മാന്‍ ആണെടാ.. നിന്റെ പോലെ മനുഷ്യമനസ്സുകള്‍ മനസ്സിലാക്കുന്ന ഒരു വ്യക്തിയെ സൈക്കോളജി പോസ്റ്റ്‌ ഗ്രാജ്വേറ്റ് ആയ ഞാന്‍ ഇതേ വരെ കണ്ടിട്ടില്ല്യ. ബട്ട്‌ യു ആര്‍ സൊ സെന്‍സിറ്റീവ്.. അതാണ്‌ ഞാന്‍ നിന്നെ കുറെ ബ്ലെയിം ചെയ്തെ.. ഡോണ്ട് വറി.. അവള്‍ നിന്റെ പെണ്ണ് തന്നെ.. ഐ ലവ് ഹേര്‍ നവ്‌.. "

"ഹും.. ഡീ പിത്തക്കാടീ.. ഞാന്‍ ഹൈലി സെന്‍സിറ്റീവ് തന്നെയാണ്. എനിക്ക് വേണ്ടത് എന്ത് കാര്യത്തിലും നൂറു ശതമാനം ആണ്. പ്രത്യേകിച്ച് ഫീലിങ്ങുകളുടെ കാര്യത്തില്‍.. നിനക്കതറിയാമല്ലോ പ്രിയാ?.... നീ പറയുന്നത് പോലെ പലതും കണ്ടില്ലെന്നു  നടിച്ചുള്ള ഒരു ജീവിതം എനിക്കാവില്ല്യ. എല്ലാം പരസ്പ്പരം വെളിപ്പെടുത്തിക്കൊണ്ട് മനസ്സമാധാനത്തോട് കൂടി ജീവിക്കുക. നീലിമയെ ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങിയതിന്റെ കാരണവും അതായിരുന്നു. ഷീ ഈസ്‌ സൊ ഹ്യൂമറസ് ആന്‍ഡ്‌ ഓപ്പണ്‍ ഇന്‍ ഹേര്‍ അറ്റിറ്റ്യൂഡ്സ്.. എന്റെയും നാച്വര്‍ അതാണല്ലോ. രണ്ടാളും സമൂഹത്തിലെ ബോള്‍ഡ് ക്യാരക്ട്ടെര്സ് തന്നെ. പക്ഷെ അവളും എന്റെ പോലെ ഒരു തൊട്ടാവാടി ആണ് എന്നതാണ് ഇപ്പോള്‍ ഞങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രോബ്ലം. ചെറിയൊരു കാര്യം മതി ഞങ്ങള്‍ തമ്മില്‍ സൌന്ദര്യപ്പിണക്കം ഉണ്ടാവാന്‍. എന്നാല്‍ അതിനു മിനുട്ടുകളുടെ ആയുസ്സേ ഉണ്ടായിരിക്കുകയുള്ളൂ താനും  ഹ ഹ ഹ"

"ങേ.. ഹ ഹ ഹ രമേശ്‌.. സ്നേഹിക്കുന്നവര്‍ തമ്മിലുള്ള ഇത്തരം സൌന്ദര്യപ്പിണക്കങ്ങള്‍ ബന്ധങ്ങളുടെ ആഴം വര്‍ദ്ധിപ്പിക്കുകയെ ഉള്ളൂ.. കാലക്രമേണ ആദ്യമാദ്യം ഉണ്ടാകുന്ന ഔപചാരികതകള്‍ എല്ലാം ഇതിലൂടെ മാഞ്ഞു പോകും. ചെറിയ ചെറിയ കാര്യങ്ങള്‍ക്ക് പിണങ്ങുമ്പോള്‍ അടുത്ത പ്രാവശ്യം അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ മനസ്സു ശ്രദ്ധിക്കും. അങ്ങനെ പരസ്പ്പരം ഉള്ള തിരിച്ചറിയല്‍ പൂര്‍ണ്ണമാകും. പിന്നെ ഈ ലോകത്തിലെ ഏതൊരു ക്ഷുദ്രശക്തികള്‍ക്കും നിങ്ങളെ പിരിക്കാനാവില്ല. പരസ്പ്പരം അര്‍പ്പിതമായൊരു ജീവിതം. രാമനും സീതയും പോലെ, ശിവനും പാര്‍വതിയും പോലെ, വിഷ്ണുവും മഹാലക്ഷ്മിയും പോലെ, നളനും ദമയന്തിയും പോലെ, ഇനിയും വേണോ ഉദാഹരണങ്ങള്‍.. ഹ ഹ ഹ"

"ഹോ ഹോ.. മതിയേ.. എന്തൊക്കെയായാലും നിനക്ക് കുറച്ചു മൂള ഉണ്ട്. ഈ പറഞ്ഞത് ഒക്കെ നീ ആളുകള്‍ക്ക് സൈക്കോളജിക്കല്‍ കൌണ്‍സല്ലിംഗ് എടുക്കുമ്പോള്‍ പറയുന്നതാവും അല്ലെ?.. എങ്കിലും ഇതാണ് വാസ്തവം. പരസ്പ്പരം അറിഞ്ഞ മനസ്സുകള്‍ തമ്മില്‍ ഒരു തരത്തിലുള്ള വെറുപ്പുകളും ഉണ്ടായിരിക്കുകയില്ല്യ. ആരൊക്കെ എന്തൊക്കെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാലും അതെല്ലാം പരാജയങ്ങള്‍ ആയിത്തീരും. കാരണം ഒരു മനസ്സ് മറ്റൊന്നില്‍ അലിഞ്ഞു ചേര്‍ന്ന അവസ്ഥയില്‍ ആയിരിക്കുമല്ലോ.. പിന്നെ പരിഭവങ്ങളും ചെറുപിണക്കങ്ങളും ഒക്കെ തന്നെയല്ലേ ജീവിതത്തിലെ ബോറടി മാറ്റുന്ന സംഗതികള്‍.. ഹ ഹ ഹ"

"ഓക്കേ ഡാ... ഞാന്‍ എന്നാല്‍ പോട്ടെ.. സുധിയെട്ടന്‍ ഇപ്പോള്‍ ഓഫീസില്‍ നിന്നും മെട്രോ സ്റ്റേഷനില്‍ എത്തും.. ഡാ നീ എന്നെ അവിടെ ഡ്രോപ്പ് ചെയ്തു ബയ്പ്പാസ് വഴി വിട്ടോ.. ങാ പിന്നെ.. നാളെ സണ്‍‌ഡേ അല്ലെ.. നല്ല ബിരിയാണി അടിക്കണമെങ്കില്‍ ഉച്ചയോടെ അങ്ങട് പോരെ.. ഒക്കുമെങ്കില്‍ നീലിമയെയും  കൂട്ടിക്കോ.. ഞാന്‍ അവളോട്‌ വിളിച്ചു പറയാം.."

"ഓക്കേ പ്രിയാസ്.. അങ്ങനെയാവട്ടെ... എന്നാ കയറൂ.."              

- ജോയ് ഗുരുവായൂര്‍

\\ പിതൃഗണാം സ്തര്‍പ്പയാമി..\\


ആര്‍ത്തലച്ചു പെയ്യുന്ന കര്‍ക്കിടക മഴ യുടെ ശീതല്‍ അടിച്ച് സന്ധ്യാനേരത്തെ പടിപ്പുരക്കാഴ്ച്ച അവ്യക്തമായപ്പോള്‍ ഉടുത്തിരുന്ന സെറ്റുമുണ്ടിന്റെ കോന്തല കൊണ്ട് കണ്ണട ഒന്നു തുടച്ചു തുറന്നു കിടക്കുന്ന പടിപ്പുരവാതിലിനപ്പുറത്തു അനന്തമായി പരന്നുകിടക്കുന്ന വെള്ളം മൂടിയ വയലേലകളില്‍ സായന്തനം ഇരുട്ട് നിറയ്ക്കുന്നതും നോക്കി വിദ്യ ഇരുന്നു.

"ന്‍റെ കൃഷ്ണാ.. ഞാനെന്തൊരു ഇരിപ്പാ ഈ ഇരിക്കണേ.. തിരുനാവായില്‍ നിന്നും ബലിതര്‍പ്പണം കഴിഞ്ഞ് എത്തിയ വഴി കുളിച്ചു അത്താഴത്തിനുള്ളത് തയ്യാറാക്കിയതിനു ശേഷം ഈ ചാരുകസേരയില്‍ ഇരുന്നതാ. ഭൂതകാലത്തേക്ക്‌ മനസ്സ് അറിയാതെ അനന്തമായി ഊളയിട്ടു. സമയം പോകുന്നത് അറിഞ്ഞതേയില്ല.

ഇതു വരെ വിളക്ക് കൊളുത്തീല്ലല്ലോ ഭഗവാനേ.."

പാടശേഖരം പൂര്‍ണ്ണമായും ഇരുള്‍ മൂടിപ്പുതച്ചു നിദ്രയിലമരാന്‍ വെമ്പുമ്പോള്‍ അടുത്ത മഴയുടെ വരവ് വിളിച്ചോതിക്കൊണ്ട് പോക്കാച്ചിത്തവളകള്‍ വരമ്പുകളില്‍ നിരന്നിരുന്നു നിര്‍ത്താതെ കരഞ്ഞു വയലുകള്‍ക്ക് നിദ്രാഭംഗം വരുത്താന്‍ ശ്രമിച്ചു.

നടയ്ക്കു നേരെ ഉമ്മറത്തെ തറയില്‍ വച്ച വിളക്കില്‍ എണ്ണയൊഴിച്ച് തിരിയിട്ടു കൊളുത്തിയ ശേഷം കയ്യില്‍ പറ്റിയിരുന്ന എണ്ണ തലയില്‍ തേച്ചുകൊണ്ട് നിവരുമ്പോള്‍ പടിപ്പുരയില്‍ ഒരു മനുഷ്യരൂപം നില്‍ക്കുന്നു.

ഈശ്വരാ ആരാ അത്?..

ചേച്ചിയും അമ്മയും കുട്ടികളും ഒക്കെ ഒലവക്കോടുള്ള അമ്മാവന്റെ വീട്ടില്‍ നിന്നും മടങ്ങിവരാന്‍ ഇനിയും ഒത്തിരി വൈകുമല്ലോ..
ആ ഓടിട്ട പഴയ വലിയ വീട്ടില്‍ ഇപ്പോള്‍ താന്‍ ഒറ്റയ്ക്കാണ് എന്നാലോചിച്ചപ്പോള്‍ പെരുവിരലിലൂടെ ഒരു ഭയം മുകളിലേക്ക് അരിച്ചു കയറുന്നതായി വിദ്യക്ക് അനുഭവപ്പെട്ടു. പക്ഷെ അത് പോലെത്തന്നെ ഇരുളിന്റെ മൂടുപടം അണിഞ്ഞു പടിപ്പുര വാതിലില്‍ അനങ്ങാതെ നില്‍ക്കുന്ന മനുഷ്യന്‍ ആരായിരിക്കും എന്നറിയാനുള്ള ജിജ്ഞാസയും.
ശക്തമായ ഒരു മിന്നലും അത് തീരുന്നതിനു മുമ്പുതന്നെ കാതടപ്പിക്കുന്ന ഒരു ഇടിമുഴക്കവും. ഓടിട്ട മേല്‍ക്കൂരയില്‍ ചരല്‍ പെറുക്കി എറിയുന്നത് പോലെ മഴത്തുള്ളികള്‍ ശക്തമായി പതിച്ചു.

"ഈശ്വരാ.. അച്ഛന്‍!.. .." ഇടിമിന്നലിന്റെ വെട്ടം മുഖത്ത് വീണപ്പോള്‍ പടിപ്പുരയില്‍ നിന്ന ആളെ വിദ്യ തിരിച്ചറിഞ്ഞു.

പിന്നെ ഒന്നും ആലോചിച്ചില്ല. കോരിച്ചൊരിയുന്ന മഴയിലൂടെ അച്ഛാ എന്ന് വിളിച്ചു കൊണ്ട് പടിപ്പുരയിലേക്ക്‌ ഓടിച്ചെന്നു അദ്ദേഹത്തെ കെട്ടിപ്പിടിച്ചു.
"അച്ഛാ.. നല്ല ആളാ കേട്ടോ.. ഇത്രയും കാലമായി ഞങ്ങളെയൊക്കെ വിട്ടു എവിടെക്കായിരുന്നു പോയത്? അച്ഛന്റെ വിദ്യക്കുട്ടി എത്ര സങ്കടപ്പെട്ടെന്നു അറിയ്വോ?.. ദേ ഇപ്പൊ കൂടി ഞാന്‍ അച്ഛനെ ആലോചിച്ചു ഇരിക്ക്യായിരുന്നുട്ടോ.. ങേ.. എന്താത്... അച്ഛാ.. എന്തായിത് ഈ മുറിവുകളൊക്കെ.. എന്ത് പറ്റിയെന്റെച്ഛന്?.. അയ്യോ.. നെഞ്ചത്തു ചോര കിനിയുന്നല്ലോ.."

രക്തം കണ്ട് തല കറങ്ങി വീഴാന്‍ തുടങ്ങിയ വിദ്യയെ അയാള്‍ താങ്ങി മാറോട് ചേര്‍ത്തു പിടിച്ചു വാത്സല്യപൂര്‍വ്വം നിറുകയില്‍ തലോടി.

******************************************************************************

"അച്ഛാ.. എന്തിനാച്ഛാ ആളുകള്‍ ചാത്തത്തിനു ബലിയിട്ടു കാക്കകളെ കയ്യടിച്ചു വിളിച്ചു ചോറുരുളകള്‍ ഊട്ടിക്കുന്നതൊക്കെ?"

പന്ത്രണ്ടു വയസ്സുകാരിയായ വിദ്യ ഉച്ചയൂണിനു ശേഷം മൂവാണ്ടന്‍ മാവിന്‍ തണലിലെ ഇളം കാറ്റില്‍ ചാരുകസേരയിലിരുന്നു മുറുക്കാന്‍ മുറുക്കിക്കൊണ്ടിരുന്ന അച്ഛന് അഭിമുഖമായി ഇട്ട ചെറിയ സ്റ്റൂളില്‍ ഇരുന്നു കൊണ്ട് ചോദിച്ചു.

ദേവന്‍ മേനോന്‍റെ അഞ്ചു മക്കളില്‍ മൂന്നാമത്തേതാണ് വിദ്യ. മറ്റുള്ളവരൊക്കെ എപ്പോഴും വീടിന്റെ അകത്തളങ്ങളിലും വ്യക്തിപരമായ വിനോദങ്ങളിലും ഒക്കെ മുഴുകി സമയം ചിലവഴിക്കുമ്പോള്‍ അച്ഛന്റെ നിഴലുപോലെ എപ്പോഴും വിദ്യ ഉണ്ടാവും. അച്ഛന്‍ പറഞ്ഞു കൊടുക്കുന്ന പുരാണകഥകളും തത്വജ്ഞാനങ്ങളും ഒക്കെ അന്വേഷണകുതുകിയായ വിദ്യ കേട്ടിരിക്കും. ദിവസവും ആകാശത്തിനു കീഴെയുള്ള ഓരോ സംഭവങ്ങളെയും പ്രപഞ്ച പ്രതിഭാസങ്ങളേയും കുറിച്ച് അച്ഛനോട് ചോദിച്ചു അവള്‍ ഉത്തരം തേടും. നല്ല രസകരമായി തന്‍റെ അറിവിന്‍റെ പരമാവധി പറഞ്ഞു കൊടുക്കാന്‍ മേനോനും താല്‍പ്പര്യമായിരുന്നു. അച്ഛനോടുള്ള നിരന്തമായ ഇടപഴകല്‍ അവളെ മറ്റുള്ളവരേക്കാള്‍ അച്ഛനു പ്രിയങ്കരിയാക്കി.

"വിദ്യക്കുട്ടീ.. മരിച്ചു പോയവരുടെ ആത്മാക്കള്‍ക്ക് പിതൃദേവതകളുടെ അനുഗ്രഹം ലഭിക്കുന്നതിനു വേണ്ടി എല്ലാ വര്‍ഷവും ആ വ്യക്തിയുടെ ശ്രാദ്ധദിനത്തില്‍ നടത്തുന്ന കര്‍മ്മമാണ്‌ ബലിതര്‍പ്പണം. പിതൃക്കള്‍ കുലം നിലനിര്‍ത്തിയവര്‍ ആണ് എന്നതിനാല്‍ ജലതര്‍പ്പണം, അന്നം എന്നിവയാല്‍ അവരെ തൃപ്തിപ്പെടുത്തുന്നതിനും അങ്ങനെ അവരുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് ബലിയൂട്ടുന്നത്.

ഇത് ചെയ്യണമെങ്കില്‍ ഒരു ദിവസം മുമ്പ് മുതല്‍ തന്നെ മത്സ്യമാംസാദികള്‍ വര്‍ജിച്ച് ഏറ്റവും ലളിതമായ ലഘുഭക്ഷണം മാത്രം കഴിച്ചു വ്രതം എടുത്തിരിക്കണം. മരിച്ചവരുടെ ആത്മാക്കള്‍ ചന്ദ്രന്‍റെ ഇരുണ്ട ഭാഗത്ത്‌ വസിക്കുന്നുവെന്നും അവിടെ നിന്നും അവര്‍ ദേവലോകത്തേക്ക് നിത്യവും യാത്ര ചെയ്യുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. മനുഷ്യരുടെ ഒരു വര്‍ഷം പിതൃക്കള്‍ക്ക് കേവലം ഒരു ദിവസമത്രെ!.. അപ്പോള്‍ ഈ യാത്രയില്‍ പിതൃക്കളെ ദിവസവും ഊട്ടുന്നു എന്ന സങ്കല്‍പ്പത്തില്‍ മരിച്ച തീയതിയോ നക്ഷത്രമോ കണക്കിലെടുത്ത് ശ്രാദ്ധമൂട്ടി ബലികര്‍മ്മങ്ങള്‍ ചെയ്യുമ്പോള്‍ ബലിച്ചോറ് കൊണ്ട് പിതൃദേവതകള്‍ പ്രസന്നരായി മരിച്ചവരുടെ ആത്മാക്കളെ അനുഗ്രഹിക്കുന്നു."

"അച്ഛാ അതൊക്കെ ഞാനും അമ്മാവന്‍ ഒരിക്കല്‍ പറഞ്ഞു തന്നത് കേട്ടിരിക്കുന്നു. പക്ഷെ എന്തിനാ കാക്കകളെ ബലിച്ചോറ് കൊത്തിത്തിന്നാന്‍ വിളിക്കുന്നത്‌?" കുഞ്ഞു മനസ്സിലെ സംശയങ്ങള്‍ ബാക്കി നിന്നു.

"കുട്ടീ.. അതിനു പുറകില്‍ ഒരു കഥയുണ്ട്. ഒരിക്കല്‍ മരുത്തന്‍ എന്ന രാജാവ് ഒരു മഹേശ്വരയജ്ഞം നടത്തി. ഇന്ദ്രനും ദേവഗണങ്ങളുമൊക്കെ സന്നിഹിതരായിരുന്നു. ഇതറിഞ്ഞു രാക്ഷസരാജാവായ രാവണന്‍ അവിടേക്ക് ചെന്നു. അത് കണ്ടു പേടിച്ച ദേവന്മാര്‍ ഓരോരുത്തരും ഞൊടിയിടയില്‍ ഓരോ പക്ഷികളുടെ രൂപമെടുത്തു അവിടെ നിന്നും രക്ഷപ്പെട്ടു. മരണത്തിന്റെ ദേവനായ യമധര്‍മ്മന്‍ രക്ഷപ്പെട്ടത് ഒരു കാക്കയുടെ രൂപം പൂണ്ടായിരുന്നു. ഇതിനാല്‍ കാക്കകളില്‍ പ്രസന്നനായ കാലന്‍ അന്നു മുതല്‍ മനുഷ്യര്‍ പിതൃക്കളെ പൂജിക്കുമ്പോള്‍ നേദിക്കുന്ന ബലിച്ചോറ് ഭക്ഷിക്കാനുള്ള അവകാശം കാക്കകള്‍ക്ക് ആയിരിക്കും എന്ന് അനുഗ്രഹിച്ചു."

"അച്ഛാ അപ്പോള്‍ എല്ലാ വര്‍ഷവും ബലിതര്‍പ്പണം നടത്തിയില്ലെങ്കില്‍ മരിച്ചവരുടെ ആത്മാക്കള്‍ വേദനിക്കില്ലേ? അത് മുടക്കിയാല്‍
ജീവിച്ചിരിക്കുന്നവര്‍ക്ക് വല്ല ദോഷവും ഉണ്ടാകുമോ അച്ഛാ?.."

"പിന്നേ തീര്‍ച്ചയായും വേദനിക്കുമായിരിക്കും.. കൂടാതെ നമ്മളെ സ്നേഹിച്ചു ലാളിച്ചു വളര്‍ത്തി വലുതാക്കിയ അച്ഛനമ്മമാരെ അവരുടെ മരണ ദിവസമെങ്കിലും ഓര്‍ക്കാതിരിക്കുന്നത് ഒരു വല്ല്യ പാപവുമല്ലേ കുട്ടീ?.."


********************************************************************************

"ഹോ.. ഈ സീസണില്‍ ടിക്കറ്റ് കിട്ടാനോക്കെ എന്താ ഒരു വെഷമം?..
പോരാത്തതിന് ഈ നശിച്ച മഴ കാരണം എത്രയാ വൈകിയതും.."
തീവണ്ടിയിറങ്ങി വന്ന സുകുമാരി ചേച്ചി തീവണ്ടിയാപ്പീസിലെ പ്ലാറ്റ്ഫോര്‍മില്‍ മണിക്കൂറുകളായി കാത്തു നിന്നിരുന്ന വിദ്യയോടും അവളുടെ തൊട്ടു മൂത്ത ചേച്ചിയായ സൌദാമിനിയോടും യാത്രാദുരിതം പങ്കു വച്ചു. വിദ്യയുമായി ഒരു പതിനഞ്ചു വയസ്സിന്‍റെയെങ്കിലും അന്തരം ഉണ്ട് കല്‍ക്കത്തയില്‍ കുടുംബസമേതം കഴിയുന്ന ഏറ്റവും മൂത്ത ചേച്ചിയായ സുകുമാരിക്ക്. എല്ലാ കൊല്ലവും അച്ഛന്‍റെ ശ്രാദ്ധത്തോട് അനുബന്ധിച്ച് ഒരു പത്തു ദിവസത്തെ നാട് സന്ദര്‍ശനം.

അവര്‍ വരുമ്പോള്‍ ഒക്കെ പണക്കാരിയായ സൌദാമിനിച്ചേച്ചിയുടെ വീട്ടില്‍ ആണ് താമസിക്കാറ്. മദ്യപാനിയായിരുന്ന ഭര്‍ത്താവിന്‍റെ അകാല മരണത്തില്‍ നാല് വര്‍ഷം മുമ്പ് വിധവയാവേണ്ടി വന്ന വിദ്യയും രണ്ടു കുട്ടികളും തൊട്ടടുത്ത തറവാട്ടില്‍ അമ്മയോടോത്തും കഴിയുന്നു. പേരിനെ അന്വര്‍ഥമാക്കുന്ന രീതിയില്‍ നല്ല വിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ള വിദ്യ ചെറിയൊരു ആപ്പീസ് ജോലി ചെയ്തു കിട്ടുന്ന വരുമാനം കൊണ്ട് ജീവിതം തള്ളി നീക്കുന്നു.

സൌദാമിനിച്ചേച്ചിയുടെ ഭര്‍ത്താവ് ഗള്‍ഫ് റിട്ടയര്‍ഡ് ആണ്. ഇഷ്ടം പോലെ പൈസയും പ്രശസ്തിയും ഒക്കെ ഉണ്ടെങ്കിലും പക്ഷാഘാതം വന്നു ഒരു വശം അല്‍പ്പം തളര്‍ന്നു ചികിത്സയില്‍ ആണ്. എങ്കിലും രണ്ടു പേരുടെയും പൊങ്ങച്ചത്തിന് ഒരു കുറവും ഇല്ല താനും. അത്യാവശ്യം നല്ല സ്ഥിതിയില്‍ ഉള്ള സുകുമാരി ചേച്ചിയും പൊങ്ങച്ചം പറയുന്ന കാര്യത്തില്‍ ഒട്ടും പുറകിലല്ല. എന്നാല്‍ വളരെ ചെറുപ്പം മുതലേ വാസ്തവ വിരുദ്ധമായ പ്രവൃത്തികളില്‍ നിന്നും വ്യക്തിപരമായി ദൂരം പാലിക്കുന്ന സ്വഭാവം ആയിരുന്നു വിദ്യയുടെത്. അതിനാല്‍ ഇവരുടെ സൊറ പറച്ചില്‍ കേള്‍ക്കാനൊന്നും പണ്ടേ മുതല്‍ അവള്‍ സമയം മിനക്കെടുത്താറില്ല. അത് കൊണ്ട് അവളെ ആരും കൂട്ടത്തില്‍ കൂട്ടാറുമില്ല.

"എന്റെ മോഹനാ.. വയസ്സിപ്പോള്‍ അമ്പതി രണ്ടായി.. നിക്ക് വയ്യാ ഇനി എല്ലാ കൊല്ലവും ഇങ്ങനെ കഷ്ടപ്പെട്ട് കല്‍ക്കത്തേന്നു കുത്തിപ്പിടിച്ചു ഇവടെ വരാന്‍.... കാലിന്‍റെ മുട്ടാണെങ്കില്‍ ചില നേരത്ത് വേദനിച്ചു ഇളക്കാന്‍ വരെ വയ്യാത്ത മട്ടാ.."

അളിയനായ മോഹനനോടും സൌദാമിനിയോടും സുകുമാരിച്ചേച്ചിയുടെ പരിദേവനം.

"അതിനെന്താ ചേച്ചീ.. ഈ പ്രാവശ്യം നമുക്ക് തിരുനാവായില്‍ പോയി കര്‍മ്മം ചെയ്യാം. അവിടെ പോയി ബലിയിടുകയാണെങ്കില്‍ പിന്നെ എല്ലാ കൊല്ലവും ചെയ്യേണ്ട ആവശ്യം ഇല്ല്യാത്രേ!... നമ്മുടെ ഈ ജീവിതകാലം മുഴുവനും ആണ്ടുതോറും ബലിടേണ്ട കര്‍ത്തവ്യം ഒരുമിച്ചു സമര്‍പ്പിച്ചു പോരാന്‍ സാധിക്കുമത്രേ!.."

മോഹനന്‍ തന്‍റെ കേട്ടറിവ് സഭയില്‍ പങ്കു വച്ചു.

"അതേയോ.. എന്നാ പിന്നെ മോഹനാ.. അതിനുള്ള ഏര്‍പ്പാടുകള്‍ നോക്കിക്കോളൂ.. കൊല്ലം കൊല്ലോള്ള എന്‍റെ ഈ ദുരിതയാത്ര ഒഴിവാക്കാലോ.."
സൌദാമിനിയുടെ വീട്ടില്‍ നിന്നും ഇറങ്ങാന്‍ ഭാവിച്ച വിദ്യ ഇത് കേട്ട് വിഷമത്തോടെ ഒന്ന് തിരിഞ്ഞു നിന്നു. മുതിര്‍ന്നവരുടെ സഭയില്‍ തന്‍റെ അഭിപ്രായങ്ങള്‍ക്ക് എന്ത് വില എന്ന യഥാര്‍ത്ഥ്യം മനസ്സിലാക്കി ഒരു അഭിപ്രായവും പറയാതെ അവിടെ നിന്നിറങ്ങി വിഷമിച്ച മനസ്സുമായി തറവാട്ടിലേക്ക് നടന്നു പോകുമ്പോള്‍ അവള്‍ ചിന്തിച്ചു. അച്ഛന്‍ മരിച്ചതില്‍ പിന്നെ തുടര്‍ച്ചയായി ഒമ്പത് ശ്രാദ്ധ ഊട്ടിനും ഒരു ഭംഗവും കൂടാതെ പങ്കെടുക്കാന്‍ തനിക്കു ഭാഗ്യം ലഭിച്ചു. സ്ത്രീകള്‍ക്ക് മാസം തോറും ഉണ്ടാവാറുള്ള അശുദ്ധി വരെ ആ സമയത്ത് തനിക്കൊരിക്കലും ഉണ്ടാവാറില്ല എന്ന് അവള്‍ അതിശയത്തോടെ ഓര്‍ത്തു. കഷ്ടം..എല്ലാവരും ഇപ്പോള്‍ അച്ഛനെ തഴഞ്ഞു തുടങ്ങിയിരിക്കുന്നു.

**********************************************************************

ദേവാം സ്തര്‍പ്പയാമി..
ദേവഗണം സ്തര്‍പ്പയാമി..
ഋഷിം സ്തര്‍പ്പയാമി..
പിതൃ സ്തര്‍പ്പയാമി..
പിതൃഗണാം സ്തര്‍പ്പയാമി..

തര്‍പ്പണമന്ത്രങ്ങള്‍ അലയടിക്കുന്ന തിരുനാവായ മണപ്പുറം ജനനിബിഡം ആയിരിക്കുന്നു.

അതിരാവിലെ വീട്ടില്‍ നിന്നേ കുളിച്ചു ശുദ്ധമായി സെറ്റുമുണ്ടും ഉടുത്തു ഒരു ജീപ്പില്‍ അമ്മയും ചേച്ചിമാരും കുട്ടികളും ആയി യാത്ര തിരിച്ചതാണ്.
ജലോപരിതലത്തില്‍ ഒഴുകി നടക്കുന്ന അസംഖ്യം വാഴയിലച്ചീന്തുകള്‍ ഭാരതപ്പുഴയ്ക്കു ഹരിതവര്‍ണ്ണം പകര്‍ന്നു കൊടുത്തുവോ? ആത്മാക്കള്‍ക്ക് നിവേദിക്കുന്ന ചോറുരുളകള്‍ പറന്നു വന്നു വെട്ടിവിഴുങ്ങാന്‍ കൂട്ടം കൂട്ടമായി തെങ്ങോലപ്പട്ടകളില്‍ ഇരുന്നു കലപില കൂട്ടുന്ന ബലിക്കാക്കകള്‍ക്ക് ഉത്സവപ്രതീതി.

കറുകയും ചെറുളയും അരിഞ്ഞു ഉണക്കലരി, എള്ള്, എന്നിവയും ചേര്‍ത്ത് ഒരു പാത്രത്തിലെ വെള്ളത്തില്‍ ഇട്ടു ഇളക്കി തയ്യാറാക്കിയ ഒരുക്കുകള്‍ക്കൊപ്പം ഉണക്കലരി വേവിച്ചു ഉണ്ടാക്കിയ പിതൃക്കള്‍ക്ക് സമര്‍പ്പിക്കാനുള്ള പിണ്ഡവും.

പുഴയില്‍ മുങ്ങിയ ശേഷം തോര്‍ത്താതെ വന്നിരുന്നു ഒരു ചെറുകിണ്ടിയില്‍ വെള്ളമെടുത്തു കൊണ്ട് അത് ഗംഗ, യമുന തുടങ്ങിയ പുണ്യ തീര്‍ത്ഥങ്ങളായി ഭവിക്കണമേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് പാത്രത്തിലെ അരിയും എള്ളും പൂവും ഒരുമിച്ചെടുത്ത് അച്ഛന്റെ പേരും നാളും ചൊല്ലി തര്‍പ്പണം ചെയ്തു നനഞ്ഞ കൈകള്‍ കൊട്ടി ബാലിക്കാക്കകളെ ക്ഷണിച്ചു.

പിന്നീട് ഒരു വാഴയിലച്ചീന്തില്‍ എള്ളും പൂവും ചന്ദനവുമെല്ലാം പൊതിഞ്ഞു തലയില്‍ വച്ച് അച്ഛനെ മനസ്സില്‍ ധ്യാനിച്ച്‌ പുഴയിലോട്ടു ഇറങ്ങി പിറകോട്ടു സമര്‍പ്പിക്കുമ്പോള്‍ വിദ്യയുടെ മനസ്സൊന്നു തേങ്ങി. കാലുകളില്‍ ചെറുതായി കൊത്തുന്ന ചെറുമീന്‍ കൂട്ടങ്ങളെ തന്‍റെ പ്രിയപുത്രിയുടെ വിങ്ങുന്ന മനസ്സിനെ ആശ്വസിപ്പിക്കാന്‍ വേണ്ടി അച്ഛന്‍ അയച്ചതായിരിക്കുമോ?

"എന്റെ പൊന്നു അച്ഛാ... ആരെന്തൊക്കെ പറഞ്ഞാലും ആണ്ടുതോറും അച്ഛന് ബലിയിടുന്ന കാര്യത്തില്‍ അങ്ങയുടെ പൊന്നു മോള്‍ ഒരുപേക്ഷയും വരുത്തില്ല്യാട്ടോ.. അങ്ങേയ്ക്കായി ഏതാനും നിമിഷങ്ങള്‍ നീക്കി വയ്ക്കാതിരിക്കാന്‍ മാത്രം എന്റെ ജീവിതത്തില്‍ സമയത്തിനും സൌകര്യത്തിനും ക്ഷാമം വരുത്താന്‍ ഞാന്‍ ഒട്ടും അനുവദിക്കില്ല്യ..സത്യം സത്യം."

*****************************************************************************

"അയ്യോ.. ഇതാരായീ കെടക്കണേ.. മ്മടെ വിദ്യക്കുട്ട്യല്ലേ.. ഭഗവാനേ ഈ ത്രിസന്ധ്യാനേരത്ത് എന്താ ന്‍റെ കുട്ടിയ്ക്ക് പറ്റ്യേ..സൌദാമ്ന്യേ.. നീ വേഗം പോയി മോഹനനെ വിളിച്ചോണ്ട് വാ..അയ്യോ.."

തിരുനാവായിലെ ബലിതര്‍പ്പണം കഴിഞ്ഞ വഴി അവിടെ നിന്നും അവരോടൊപ്പം പോകാന്‍ വിസമ്മതിച്ച വിദ്യയെ ഒറ്റയ്ക്ക് വീട്ടിലേക്കു ബസ്സു കയറ്റി വിട്ട് ഒലവക്കോട്ടെ അമ്മാവന്‍റെ വീട്ടില്‍ സന്ദര്‍ശനവും കഴിഞ്ഞു മടങ്ങിയെത്തിയ ദേവകിയമ്മയും രണ്ടു പെണ്മക്കളും പേരക്കുട്ടികളും പടിപ്പുരയില്‍ മോഹലാസ്യപ്പെട്ടു കിടക്കുന്ന വിദ്യയെ കണ്ടു അമ്പരന്നു.
സുകുമാരി ചേച്ചിയുടെ ബാഗില്‍ ഉണ്ടായിരുന്ന വെള്ളക്കുപ്പി എടുത്തു അമ്മയുടെ മടിയില്‍ കിടത്തിയിരിക്കുന്ന വിദ്യയുടെ മുഖത്ത് തെളിച്ചപ്പോള്‍ അവള്‍ കണ്ണ് തുറന്നു അമ്പരപ്പോടെ ചുറ്റും നോക്കി.

"എന്താ മോളെ ഇണ്ടായേ.. എന്ത് പറ്റി ന്‍റെ കുട്ടിയ്ക്ക്?".. അമ്മ വേവലാതിപ്പെട്ടു കൊണ്ട് ആരാഞ്ഞു.

"അമ്മേ.. അച്ഛന്‍!.... നമ്മുടെ അച്ഛനെ ഞാന്‍ കണ്ടമ്മേ.. ദേ ഇപ്പോള്‍ ഇവിടെ ഉണ്ടായിരുന്നു. എന്നെ കെട്ടിപ്പിടിച്ചു മുടിയിലൊക്കെ തലോടി അമ്മേ... ഇപ്പൊ എവിടെ പോയി ന്‍റെ അച്ഛന്‍?.. അമ്മേ അച്ഛന് എന്തോ അപകടം പറ്റ്യേക്കുന്നൂ.. കാണുമ്പോള്‍ മേത്ത് ആകെ ചോരയായിരുന്നു.. ഒന്ന് നോക്കൂ.. അച്ഛന്‍ അവിടെയെവിടെയെങ്കിലും ഉണ്ടാവും.. ദയവായി ഒന്ന് നോക്കൂ... ന്‍റെ അച്ഛന്‍ തിരിച്ചു വന്നമ്മേ... അച്ഛന്‍ വന്നൂ.. ന്റച്ഛന്‍ വന്നൂ.."

അര്‍ദ്ധ ബോധാവസ്ഥയിലെ ജല്‍പ്പനങ്ങള്‍ക്ക് ശേഷം വീണ്ടും ബോധക്ഷയം സംഭവിച്ച വിദ്യയേയും എടുത്തു കൊണ്ട് മോഹനന്‍റെ കാറില്‍ സമയം പാഴാക്കാതെ അവര്‍ ആശുപത്രിയിലേക്ക് തിരിച്ചു.
- ജോയ് ഗുരുവായൂര്‍

ഞാനും നീയും അവനും അവളും..



 
"ശലഭാ.. എനിക്ക് ഭയമാകുന്നു.. എതു നിമിഷവും ഞാന്‍ മരണപ്പെടാം.. എന്നെ വിട്ടു മാറി നീ ഒരു നിമിഷം പോലും ഇരിക്കരുതേ.."

"വിവേക് എന്ത് പറ്റി നിനക്ക്?!.. കുറച്ചു ദിവസമായി ഞാന്‍ ശ്രദ്ധിക്കുന്നു.. എന്ത് പറ്റി എന്റെ ചക്കരക്കുട്ടന്?.. എന്ത് തന്നെയായാലും പറയൂ എന്നോട്.. നിന്റെ മാത്രം ശലഭയോട്..

"നീയില്ലാത്ത ഓരോ നിമിഷവും അവന്‍ എന്നെ കൊല്ലാന്‍ ശ്രമിക്കുന്നു. അവന്റെ പീഡനങ്ങള്‍ക്ക് ഈയിടെ കൂടുതല്‍ ക്രൌര്യത കൈവന്നിരിക്കുന്നു. എനിക്കിനി വയ്യ.. എതു നിമിഷവും ഞാന്‍ അവന്റെ കൈകളാല്‍ കൊല്ലപ്പെടാം.. ശലഭാ.."

"എനിക്ക് പേടിയാവുന്നു വിവേക്.. എന്തൊക്കെയാണ് നീ ഈ പറയുന്നത്?.. വെറുതെ വേണ്ടാത്തത് ഒന്നും ചിന്തിക്കല്ലേ.. ആരാണ് അവന്‍? പറയൂ നിന്നെ ഉപദ്രവിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന നിന്റെ ആ ശത്രു ആരാണ്?.. എന്തിനാണ് അവന്‍ നിന്നെ കൊല്ലാന്‍ ശ്രമിക്കുന്നത്? എന്നോട് പറയെടാ മുത്തേ..."

"ശലഭാ.. അവന്‍ എന്റെ ശത്രുവല്ല.. പക്ഷെ എന്നെ ഒരുപാട് സ്നേഹിക്കുകയും എപ്പോഴും ഒരു നിഴലു പോലെ പിന്തുടര്‍ന്ന് ജീവശ്വാസം പോലെ എന്നില്‍ കുടികൊള്ളുന്നവന്‍. അവന്‍ വെറുക്കുന്നത് നിന്നിലെ അവളെയാണ്. അവളെ നീ കൊല്ലൂ.. കഴുത്തു ഞെരിച്ചു ഞെരിച്ചു കൊല്ലൂ.. അവളാണ് അവന്റെ സമാധാനം കളയുന്നത്. മറ്റുള്ളവരുമായുള്ള അവളുടെ ഇടപഴകലുകളും കൊഞ്ചിക്കുഴയലുകളും അനുതാപച്ചൊരിച്ചിലുകളും എന്തിനു സ്നേഹമസൃണമായി നിന്റെ പഴയ കൂട്ടുകാരെയും ബന്ധുക്കളെ തന്നെയും അവള്‍ ഒന്ന് നോക്കുന്നത് വരെ അവന്‍ വെറുക്കുന്നു. അതെല്ലാം കണ്ടു അവന്റെ സമനില തെറ്റിപ്പോകുന്നു. ഭ്രാന്തമായ ആ വികാരവിക്ഷോഭങ്ങളില്‍ എന്റെ മനസ്സും ശരീരവും ജ്വരം ബാധിച്ചവനെ പോലെ വേപഥു കൊള്ളുന്നു. ഇങ്ങനെ തുടര്‍ന്നാല്‍ താമസിയാതെ അവനെന്നെ കൊല്ലും ശലഭാ.. അതിലും മുമ്പ് നീ അവളെ കൊല്ലൂ.. നിനക്ക് എന്നോട് ഒരു തരിമ്പ്‌ പോലും സ്നേഹം ഉണ്ടെങ്കില്‍... "

"ഓ വിവേക്.. എനിക്ക് മനസ്സിലായി വിവേക്.. അവളെക്കുറിച്ച് ഞാന്‍ നിന്നോട് എല്ലാം വിശദമായി പറഞ്ഞു തന്നിരുന്നതല്ലേ?.. എന്നിട്ടും അവളെ നീ ഇപ്പോഴും സംശയിക്കുന്നുവോ? ഒന്ന് മനസ്സിലാക്കൂ.. അവള്‍ക്കിപ്പോള്‍ നിന്നെക്കാള്‍ വലുതായി ഈ ലോകത്ത് ആരുമില്ല. നീയുണ്ടെങ്കില്‍ മാത്രമേ അവള്‍ക്ക് അസ്ഥിത്വം തന്നെയുള്ളൂ.. അവളുടെ ജീവശ്വാസമാണ് നീ.. 

അവളിലേക്ക്‌ നീ കടന്നു ചെന്ന മാത്രയില്‍ അവളുടെ സുഹൃത്തുക്കളും പഴയ സ്നേഹബന്ധങ്ങളും ഒക്കെ കരിയിലക്കാറ്റു പോലെ അനന്തതയിലേക്ക് പാറിപ്പോയി. ഇപ്പോള്‍ നീ.. നീ മാത്രമാണ് അവളുടെ മനസ്സില്‍.."
"അതെ ശലഭാ.. നീ എന്നോട് എല്ലാം വിശദമായി പറഞ്ഞിരുന്നു.. എനിക്ക് അതൊക്കെ വിശ്വാസവുമാണ്. ഈ ലോകത്തില്‍ മറ്റാരേക്കാളും ഞാന്‍ നിന്നെ സ്നേഹിക്കുന്നു.. വിശ്വസിക്കുന്നു.. പക്ഷെ അവന്‍.. അവളുടെ അസാന്നിദ്ധ്യത്തില്‍ അവന്‍ എന്നെ അനുനിമിഷം ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അവന്റെ ക്രൂരമായ ആക്രമണത്തില്‍ എന്റെ മനസ്സില്‍ സംഹാരശേഷിയുള്ള തിരമാലകള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. ഒരു നിമിഷം അവള്‍ എന്റെയും നിന്റെയും  അരികില്‍ നിന്നും മാറിയാല്‍ അവന്റെ അട്ടഹാസങ്ങള്‍ എന്റെ ചെവികളെ പ്രകമ്പനം കൊള്ളിക്കുകയായി. അവന്റെ ക്രോദ്ധം ആയിരം കാരമുള്ളുകളായി എന്റെ ഹൃദയത്തില്‍ തുളച്ചു കയറുന്നു. ഇങ്ങനെപ്പോയാല്‍ തീര്‍ച്ചയായും ഒരു ദിവസം ഞാന്‍ മരിക്കും ശലഭാ.. അതിലും നല്ലത് എനിക്ക് വേണ്ടി നീ ഒരു കൊലപാതകിയാവുകയാണ്. നിന്നിലെ അവളെ നീ നിര്‍ദ്ദയം കൊല്ലൂ.. 

എന്തിനാണ് നിനക്ക് അവളുടെ കൂട്ട്?.. നിനക്ക് മാത്രമേ അവളെ സ്പര്‍ശിക്കാന്‍ സാധിക്കൂ.. ഈ ഭൂമുഖത്ത് നിന്നും എന്നെന്നേക്കുമായ് തുടച്ചു നീക്കാനും. എനിക്ക് നീയും നിനക്ക് ഞാനും മാത്രം പോരെ?.."

"വിവേക്.. എന്റെ ജീവനേ.. എന്തിനാ നീ ടെന്‍ഷന്‍ അടിക്കുന്നെ.. ഞാന്‍ നിന്റെ മാത്രം അല്ലേടാ?.. ഒരു കാര്യം നീ മനസ്സിലാക്കുക. അവള്‍ ഇപ്പോള്‍ നിന്നെ മാത്രം ആണ് സ്നേഹിക്കുന്നത്. നിന്നിലെ അവനെ ഞാനും സ്നേഹിക്കുന്നത് പോലെ.. അവന്റെ പ്രവൃത്തികള്‍ ആണ് എന്നെ നിന്നിലേക്ക്‌ അടുപ്പിച്ചത്. അത് പോലുള്ള പവിത്രമായ സ്നേഹവും സംരക്ഷണവും കൊതിക്കാത്ത എതു പെണ്‍കൊടികള്‍ ആണുണ്ടാവുക. നിന്റെ ഉള്ളിലെ ശക്തിയും പ്രഭാകേന്ദ്രവും അവനാണ്. ആ അവനു ഇനിയും മനസ്സിലായില്ലെങ്കില്‍ എന്നിലെ അവളെ ഞാന്‍ കൊല്ലാം.. ഈ കൈകളില്‍ ഇട്ടു കഴുത്തു ഞെരിച്ചു കൊല്ലാം.. അവള്‍ മൂലം എനിക്ക് നിന്നെ നഷ്ടമായിക്കൂടാ.. അതെനിക്ക് ഒരിക്കലും സഹിക്കാനാവില്ല. അവളെക്കാള്‍ എത്രയോ വലുതാണ്‌ എനിക്ക് നീ.. അവന്‍ നിന്നെ കൊല്ലുന്നതിലും മുമ്പ് ഞാന്‍ അവളെ കൊന്നിരിക്കും. തീര്‍ച്ച. ഇനി മുതല്‍ എന്റെ ലോകം നീയും അവനും മാത്രമായിരിക്കും.

"വേണ്ട ശലഭാ.. അവളെ കൊല്ലണ്ടാ.. പക്ഷെ അവന്‍ എന്നെയും നിന്നെയും സ്നേഹിക്കുന്നത് പോലെ നിന്നെയും അവനെയും സ്നേഹിക്കുന്ന അവളോട്‌ നീ ബോദ്ധ്യപ്പെടുത്തണം.. എതു സാഹചര്യത്തിലായാലും ഒരു മാത്ര പോലും അവനെ അവഗണിക്കാതിരിക്കാന്‍. അത് മാത്രം മതിയാകും അവന്റെ മനസ്സില്‍ സദാ ജ്വലിക്കുന്ന അന്ന്യഥാബോധത്തിന്റെ കനലുകള്‍ എരിഞ്ഞടങ്ങാന്‍."

- ജോയ് ഗുരുവായൂര്‍