Thursday, April 27, 2017

തിമിരം

ഹൈജമ്പിലൊരു വികലാംഗന്‍ 
ഒളിമ്പിക്സ് സ്വര്‍ണ്ണം നേടിയത്രേ!
ഉയരങ്ങള്‍ കീഴടക്കുവാന്‍
വൈകല്യമൊരു തടസ്സമല്ലാ.

കരിങ്കല്ലില്‍ ചോരതെറിച്ചു.
പാളങ്ങളില്‍ മാംസവും.
നേരറിയാനുള്ള നെട്ടോട്ടം,
നീതിതേടിയ കാത്തിരിപ്പും.

ഒരു കൈയില്ലാത്തവനൊരു
'കൈ'യങ്ങുനോക്കി പുഷ്ടിപ്പെട്ടു.
കൈയില്ലാത്തവന്‍റെ കൈകളായി,
ഉന്നതങ്ങളില്‍നിന്നുമാളുകള്‍

'ലവന്‍ വെറുമൊരു പിച്ചയല്ലെടേ..
മറ്റവരുടെ ആളാ.... "
സൌമ്യനായിനിയുമവന്‍
പിച്ചിച്ചീന്തിടും പുഷ്പങ്ങളെ.

അകക്കറുപ്പ് തേച്ചുകറുപ്പിച്ച
കോട്ടിട്ട കാട്ടാളര്‍ക്ക് മുന്നില്‍,
കണ്ണുകെട്ടിയ സ്ത്രീരൂപം
നിസ്സഹായതയുടെ പ്രതിരൂപം.

ഹേ.. കറുത്ത കോട്ടുകാരാ...
നിനക്കറിയില്ലേ പരമസത്യം?
ഉള്‍ക്കണ്ണില്‍ തിമിരം വരുത്താന്‍
നോട്ടുകെട്ടുകള്‍ക്ക് പറ്റുമോ?

- ജോയ് ഗുരുവായൂര്‍.

No comments:

Post a Comment