Tuesday, November 22, 2016

പോകുന്നതിനുമുമ്പ്....

പോകുന്നതിനുമുമ്പ് ഒരുനിമിഷം... 
എനിക്കുപിടിക്കാത്ത നിന്‍റെസ്വഭാവങ്ങളുടെ 
ആകെത്തുക ഞാന്‍ കുറിച്ചുവയ്ച്ചിട്ടുണ്ട്;
ഇത്രയും കാലത്തെ സംസ്സര്‍ഗ്ഗത്തില്‍നിന്നും
ഞാന്‍ നേരിട്ട് പഠിച്ചവ...
തത്ക്കാലം നമുക്കിനി പിരിയാം.
എന്‍റെ ജീവിതത്താരയില്‍ ഇടപഴകേണ്ടിവരുന്ന
ഓരോ വ്യക്തിയുടേയും സ്വഭാവങ്ങളില്‍
ഞാന്‍നിന്നെ തിരഞ്ഞുകൊണ്ടേയിരിക്കും
നിന്നില്‍ ഞാനാരോപിച്ച കുറ്റങ്ങളുടെ
ഫയലുകള്‍ എടുത്തുവച്ച്,
അവരുടേതുമായി താരതമ്യംചെയ്യുകയും
വ്യത്യാസങ്ങള്‍ കൃത്യതയോടെ
കുറിച്ചുവയ്ക്കുകയും ചെയ്യും.
നിന്നിലേക്ക് എന്നെ അടുപ്പിച്ചുവയ്ച്ചിരുന്ന,
ഞാനേറെ ഇഷ്ടപ്പെടുന്ന നന്മകളുടെ
വ്യക്തമായ കണക്കുകളും എന്‍റെ പക്കലുണ്ട്.
എന്‍റെ ഗവേഷണം കഴിയുന്നവേളയില്‍
ഒരു പാസ് മാര്‍ക്കെങ്കിലും നിനക്ക് ലഭിക്കട്ടേ-
എന്നാണ് എന്റേയും പ്രാര്‍ത്ഥന.
ഉപാധികളേതും മുന്നോട്ടുവയ്ക്കാതെ,
നിന്‍റെ ജീവിതത്തിലേക്കെനിക്ക്
പുനര്‍ജ്ജനിക്കാനുള്ളൊരു കാരണമാവാന്‍.
അകാരണമായി നിന്നെ സംശയിച്ചതിനും
കുറ്റാരോപണം നടത്തിയതിനും നിരുപാധികം
നീയുമെന്നോടന്ന് ക്ഷമിക്കുമല്ലോ? .
അതേവരെ നമ്മള്‍ വെറും അപരിചിതരായിക്കട്ടേ..
- ജോയ് ഗുരുവായൂര്‍

Saturday, November 19, 2016

വിശ്വാസമെന്നാല്‍...

വിശ്വാസമെന്നാല്‍ വെറും
ചേമ്പുപുഴുങ്ങിയതല്ലാ,
ചക്കക്കുരുവല്ലാ, 
മാങ്ങാത്തൊലിയുമല്ലാ..
വിശ്വാസമെന്നാല്‍.......
ചിന്തകള്‍ ചെയ്തികളോടും,
കണ്ണുകള്‍ കാഴ്ചകളോടും,
കാതുകള്‍ കേള്‍വികളോടും,
ചുണ്ടുകള്‍ വാക്കുകളോടും,
ഹൃത്തടം സ്നേഹത്തോടും,
സ്നേഹം പ്രിയത്തോടും,
മനസ്സ് മനസ്സാക്ഷിയോടും,
ശരീരം തലച്ചോറിനോടും,
സൗന്ദര്യം കുലീനതയോടും,
വ്യക്തിത്വം വ്യക്തിയോടും,
ഒടുവില്‍...
ഞാൻ നിന്നോടും,
നീ എന്നോടും,
നീതിപുലര്‍ത്തുന്നുണ്ടെന്ന,
സുഖമുള്ള തോന്നലാണ്.....
- ജോയ് ഗുരുവായൂര്‍

ഫീലിങ്ങില്‍ തൊട്ടുകളിക്കരുത്!

വേണ്ടാ വേണ്ടായെന്നൊരു
നൂറുവട്ടം പറഞ്ഞതാ.. 
കേട്ടില്ലാ..
വെല്ലുവിളിയാണുപോലും..
നിന്‍റെ രക്തത്തിലോടുന്നത്
നമ്മുടെ ചോരയാണെങ്കില്‍
നിന്നെത്തൊട്ടുകളിച്ചവരെ
വച്ചേക്കില്ല പോലും..
രക്തം രക്തത്തേയറിയുന്നു..
രക്തബന്ധം ശ്രേഷ്ഠബന്ധം!
സമ്മതിക്കാതെ വയ്യാ...
ഇപ്പോഴെന്തായി?....
മനുഷ്യന് സ്വസ്ഥമായി ജീവിക്കാന്‍വരേ
സമയമില്ലാത്തപ്പോഴാണൊരു പ്രതികാരം.
ഒന്നോര്‍ത്താല്‍,
ശത്രുക്കളുടെ മനസ്സിന്‍റെയൊരു
കോണിലെങ്കിലും കാണും
നമ്മോടുള്ള സ്നേഹം.. നഷ്ടബോധം..
ചിലപ്പോള്‍ മിത്രങ്ങളേക്കാളുമേറെ!
പ്രസവിച്ചുപേക്ഷിച്ച അമ്മയ്ക്ക്
മകനെ കാണുമ്പോഴുണ്ടാകുന്ന വാത്സല്യം.
കാരണം,
സ്നേഹബന്ധങ്ങളത്രേ കാലാന്തരേ
ശത്രുതയെ ഗര്‍ഭം ധരിക്കുന്നത്.
ശത്രുക്കളായിരുന്നു നമ്മുടെ യഥാര്‍ത്ഥ മിത്രങ്ങള്‍
നമ്മുടെ മനസ്സറിയുന്നവര്‍,
നമ്മേപ്പറ്റി കരുതലുള്ളവര്‍...
അവരൊരിക്കല്‍ നമ്മളായിരുന്നു..നമ്മളവരും...
മിത്രങ്ങവളൊരുദിനം ശത്രുക്കാളായാല്‍
പക വെറും പുകഞ്ഞകൊള്ളിയാവണം.
നമ്മുടെ വൈകാരികതകളുടെ 'ബാന്നറില്‍'
അപരര്‍ എത്ര കളിച്ചാലും
നമ്മുടെയൊരു മുരടനക്കം പോലുമാവില്ലാ
നമ്മുടെ ദുഃഖങ്ങള്‍
നമ്മുടെ മാത്രം സ്വകാര്യതകളാകുന്നു
സന്തോഷങ്ങളും....
പ്രതികാരങ്ങള്‍ ഉണ്ടെങ്കിലുമത്
നമ്മുടേത്‌ മാത്രമായിരിക്കണം
ക്ഷമയില്‍ പൊതിഞ്ഞുവയ്ക്കാനൊട്ടും കഴിയില്ലെങ്കില്‍.
മകനായാലും മച്ചുനനായാലും
'ഫീലിങ്ങില്‍' തൊട്ടുകളിക്കരുത്.
ചിലര്‍ക്കതൊരു വിനോദമായിരിക്കാം
പക്ഷേ.. നമുക്ക് നഷ്ടമാകുന്നത്
നമ്മളെ സ്നേഹിക്കുന്ന ഒരാത്മാവിനെയാണ്.
- ജോയ് ഗുരുവായൂര്‍

വ്യത്യസ്തത വേണം..

വ്യത്യസ്തത വേണം...
അവന്‍ മനസ്സിലുറപ്പിച്ചു
വെള്ളക്കടലാസെടുത്തു വിരിച്ചു. 
ചുമ്മാ വീട് പോലൊരെണ്ണം വരച്ച്,
അതിനുള്ളില്‍ ആളുകളെ തിരുകിക്കയറ്റുന്ന
പഴഞ്ചന്‍ പരിപാടി പാടില്ലാ..
വ്യത്യസ്തത വേണം..
ഒറ്റമുറിയുള്ള ഒരു ചെറിയവീട്..
അച്ഛനുമമ്മയും, പിന്നേ പെങ്ങളും ഞാനും ...
അല്ലെങ്കില്‍ വേണ്ടാ, ചിലവ് കുറയ്ക്കാം.
അവരൊക്കെ തറവാട്ടില്‍ത്തന്നേ നിക്കട്ടേ.
ഞാനും എന്‍റെ ലാപ്ടോപ്പും,
ഹോം പേജില്‍,
"ലൈക്" അടിച്ചുതകര്‍ക്കുന്ന
പ്രിയ ചങ്കുകളും.
മുറ്റത്തൊരു തുളസിത്തറ...
ഛെ.. ഛെയ്... ഓള്‍ഡ്‌ ഫേഷന്‍..
ഒരു റോയല്‍ എന്‍ഫീല്‍ഡ് മതി..
കൊള്ളാം....
അയല്‍പക്കത്തിന്‍റെ
കഴുകന്‍കണ്ണുകള്‍ക്ക് തടയിടാന്‍
ഉയരമുള്ള മതിലുകള്‍ മസ്റ്റ്‌...
ചെറിയൊരു അടുക്കളയാവട്ടേ...
നോ നോ... സിറ്റിപ്ലാസയുള്ളപ്പോഴോ?..
വല്ലാത്തൊരു മണ്ടന്‍ തന്നേ.. ഹിഹി
ഒരു ലുക്കിനായിട്ട്,
പടിയ്ക്കലിച്ചിരി പൂച്ചെടികള്‍?..
ഹോ വേണ്ടാ ആര് വെള്ളമൊഴിക്കാനാ.
ചുമ്മാ മനുഷ്യന് പണിയുണ്ടാക്കാന്‍..
മതി..മതീ.. വെരി സിമ്പിള്‍....
പുത്തിവേണം പുത്തി..
ഇനി ലോഗിന്‍ ചെയ്തുനോക്കട്ടേ..
ക്ലാ ക്ലാ ക്ലാ... ക്ലീ ക്ലീ ക്ലീ...
മിനുട്ടുകള്‍ക്കുള്ളില്‍ ശ്ശോ!!..
ആയിരത്തില്‍പ്പരം ലൈക്കോ?!
ഹ ഹ എനിക്കുവയ്യാ.. പെര്‍ഫെക്റ്റ്....
അതാ പറഞ്ഞേ..
വ്യത്യസ്തമായി ചിന്തിക്കണം
അവിടെയാണ് നമ്മുടെ വിജയം.
- ജോയ് ഗുരുവായൂര്‍

നിന്നുടെ വലയിലാണെന്‍ ജീവിതം

നിന്നുടെ വലയിലാണെന്‍ജീവിതം സഖേ,
നിന്‍റെ വലയത്തിലാണെന്‍റെ വിലയം.
ദൂരേ നിന്നന്നാദ്യം പുഞ്ചിരിച്ചു പിന്നെ,
മെല്ലേ ചിരിച്ചങ്ങു കാട്ടീ...
മാദകഹാസത്തില്‍ മയക്കി-യദൃശ്യമാം,
വലക്കണ്ണികളിലെന്നെ കുരുക്കീ...
നീയൊന്നു വൈകിയാല്‍,
നീയൊന്നു പിണങ്ങിയാല്‍
നീയൊന്നു വരാതിരുന്നാലതുമതി-
യൊരു ഭ്രാന്തന്‍ കുതിരയെപ്പോല്‍
പരക്കം പാഞ്ഞൊടുവിലെന്‍
ശ്വാസനിശ്വാസങ്ങള്‍ നിലച്ചീടുവാന്‍...
നിന്നുടെ വലയിലാണെന്‍ജീവിതം സഖേ,
നിന്‍റെ വലയത്തിലാണെന്‍റെ വിലയം .
നീയും ഞാനും സംവദിച്ചത്രയും
സംവദിച്ചതാരെന്നു ചൊല്ലുക നീ,
നിന്‍റെ ചിരികള്‍ക്ക് മങ്ങലേല്‍പ്പിക്കാതെ
കാത്തവരാരുണ്ട് മൊഴിയുക നീ
ഒരുതരി മണ്ണുനിന്‍ ദേഹത്തു വീഴുകില്‍
സടകുടഞ്ഞെന്നുംഞാന്‍ കാവല്‍നിന്നൂ.
തുച്ഛമായെന്നുടെ വരുമാനംകൊണ്ടുഞാന്‍
നിത്യവും നിന്നെഞാന്‍ കാത്തുവയ്ച്ചൂ,യിന്ന്.
നിന്നുടെ വലയിലാണെന്‍ജീവിതം സഖേ,
നിന്‍റെ വലയത്തിലാണെന്‍റെ വിലയം...
ഇണക്കവും പിണക്കവു-മായിരമനുദിനം
നമ്മുടെ വീഥിയില്‍ പൂത്തുനില്പ്പൂ,
പിണക്കമിണക്കമായ് മാറുവാനൊരുചിരി
മാത്രകള്‍ പോലുമേ വേണ്ടതില്ലേ..
നിന്‍റെ സ്നേഹവായ്പ്പിനാല്‍ ഞാനെന്നും
ഉറ്റവരെയെല്ലാം തഴഞ്ഞീടുന്നു
നിന്നുടെ വലയിലാണെന്‍ജീവിതം സഖേ,
നിന്‍റെ വലയത്തിലാണെന്‍റെ വിലയം...
നിന്‍മൃദുസ്പര്‍ശനം കൂടാതെയൊരുമാത്ര,
വര്‍ഷത്തിന്‍ ദൈര്‍ഘ്യങ്ങളേകിടുന്നു.
ഊണുമുറക്കവും നിനക്കായിയര്‍പ്പിച്ച
കാലങ്ങളെത്രയെന്നോര്‍മ്മയുണ്ടോ?
നിന്നെത്തലോടിത്തലോടിത്തഴമ്പിച്ചീ-
കൈകള്‍ കഴപ്പത് കാണ്മതുണ്ടോ?
നിന്നുടെ വലയിലാണെന്‍ജീവിതം സഖേ,
നിന്‍റെ വലയത്തിലാണെന്‍റെ വിലയം...
നിന്നുടെ താരയില്‍ താരകങ്ങളേപ്പോലെ,
ആയിരം പൂവുകള്‍ പൂത്തുനില്ക്കേ,
കാലം നരപ്പിച്ച മുഖവുമായ് നിന്നീടും
പാവം, ഈ ഭ്രാന്തനെ മറന്നീടല്ലേ.
കഷ്ടപ്പാടിന്‍റെ കെണിയിലാണെന്നാലും
'ഫോര്‍ ജി'യുടുപ്പൊന്നു വാങ്ങിത്തരാം.
നിന്നുടെ സാമീപ്യം മാത്രമതൊന്നുഞാന്‍
ജീവിതപുണ്യമായ് കണ്ടീടുന്നു.
നിന്നുടെ വലയിലാണെന്‍ജീവിതം സഖേ,
നിന്‍റെ വലയത്തിലാണെന്‍റെ വിലയം...
- ജോയ് ഗുരുവായൂര്‍

ഒന്നും നമ്മുടേതല്ലാ.....

ഒന്നും നമ്മുടേതല്ലാ..... 
ഈ ഭൂമിയിലുള്ള യാതൊന്നും 
നമ്മുടേതല്ലാ..
ശൈശവത്തിലിഴഞ്ഞുകളിച്ച
പഞ്ചാരമണലും,
ബാല്യത്തില്‍ വെള്ളംതെറിപ്പിച്ചുനടന്ന
പാടങ്ങളും,
എഴുത്തുമായ്ക്കാനായെടുത്തിരുന്ന
മഷിത്തണ്ടുകളും,
കൗമാരത്തില്‍ മുഖത്തുദിച്ച
മുഖക്കുരുക്കളും,
യൗവ്വനത്തില്‍, നോക്കി മന്ദസ്മിതംപൊഴിച്ച
മോഹനയനങ്ങളും,
വാര്‍ദ്ധക്യക്കൂട്ടിനായിവന്നിരുന്ന
ഊന്നുവടികളും,
എന്തിനേറേ......
കാലമിത്രയും ദേഹിയെ പേറിയ
ഈ ദേഹം പോലും
നമ്മുടേതല്ലാ...
എല്ലാം നമ്മുടേതാണെന്ന തോന്നല്‍
വെറുമൊരു തോന്നല്‍മാത്രം!
- ജോയ് ഗുരുവായൂര്‍

വികാരങ്ങളുടെ തോടുകള്‍

ഓരോ മനുഷ്യനേയും, 
പടച്ചുവിടുന്നത്, 
സമ്പുഷ്ടവികാരങ്ങളുടെ,
തോടുകള്‍ സഹിതമാണ്.
നിറമില്ലാത്ത, നിഷ്ക്രിയവികാരങ്ങള്‍
താമസിക്കുന്ന തോടുകള്‍.
വാക്കിനും നോക്കിനും,
സംസര്‍ഗ്ഗത്തിനും, ഒരുപക്ഷേ,
അനിവാര്യതകള്‍ക്കും മാത്രം,
തകര്‍ക്കാനാവുന്ന തോടുകള്‍.
ഒരു വാക്കിലോ നോക്കിലോ,
ആലിംഗനത്തിലോ,
അവയ്ക്കുണ്ടാകുന്ന ഇളക്കങ്ങള്‍,
"വികാരങ്ങള്‍ക്ക് വിലങ്ങിടൂ" എന്ന,
ക്ലീഷേയ്ക്ക് സാദ്ധ്യതകളേറ്റുന്നു.
നിന്‍റെ നോട്ടം കൊണ്ടോ,
നോട്ടപ്പിശകുകൊണ്ടോ,
തിരിച്ചോ, ആ തോടുകളില്‍
ചുറ്റികപ്പാടുകള്‍ വീണേക്കാം.
വികാരങ്ങളുടെ സമ്പുഷ്ടതയ്ക്ക്,
സംഭവിക്കുന്ന ക്ഷയങ്ങള്‍ക്കൊണ്ടാണ്,
എന്നേയും, ഓരോരുത്തരേയും നീ,
മനസ്സില്‍ കുറിച്ചുവച്ചിരിക്കുന്നത്.
സാഹചര്യങ്ങള്‍ക്കനുസരിച്ച് നീ,
ആ കുറിപ്പുകളില്‍,
തിരുത്തലുകള്‍ വരുത്തുമ്പോള്‍,
മര്‍ദ്ദം താങ്ങാനാവാതെ,
ചില തോടുകള്‍ പൊട്ടിത്തകരുന്നു.
പടര്‍ന്നൊഴുകുന്ന വികാരവായ്പ്പുകളില്‍
വശംവദനായി അല്ലെങ്കില്‍ അമ്പരന്ന്,
ഒരടിമയേപ്പോലെ, അപ്പോള്‍,
നിന്‍റെ മുന്നില്‍ ഞാന്‍ നില്ക്കും.
- ജോയ് ഗുരുവായൂര്‍