Wednesday, August 20, 2014

കൂതറ

ദുബായ് ജബല്‍അലിയിലെ 'ഇബ്ന്‍ ബത്തൂത്ത' എന്ന പടുകൂറ്റന്‍ ഷോപ്പിംഗ്‌ വില്ലേജില്‍ ഒരു വെള്ളിയാഴ്ച്ച കൂട്ടുകാരനുമൊത്തു ചില്ലറ ഷോപ്പിംഗ്‌ കഴിഞ്ഞു തിരിച്ചു പോകാനൊരുങ്ങുമ്പോളാണ് ഞാനയാളെ ശ്രദ്ധിച്ചത്..
ഒരു കാതില്‍ വെള്ളിക്കടുക്കനും കഴുത്തില്‍ പരന്നയിനം സ്വര്‍ണ്ണമാലയും, കയ്യില്‍ സില്‍വര്‍ ബ്രേസ് ലറ്റും, ദേഹത്തോടോട്ടിക്കിടക്കുന്ന ഇളം പച്ച ടീ ഷര്‍ട്ടും.. വയലറ്റ് ബര്‍മുഡയും.. പോരാതെ മുടിയെല്ലാം നീട്ടി പോണി ടെയില്‍ ആക്കി റബ്ബര്‍ ബാന്‍ഡ് ഇട്ടു വച്ചിരിക്കുന്നു.. ഒറ്റനോട്ടത്തില്‍ ഒരു കാപ്പിരിയുടെ മട്ട്...
ചുറ്റും നില്‍ക്കുന്നവരെ കണ്ടാല്‍ അല്‍പ്പം മുമ്പ് ഭാരതത്തില്‍ നിന്നും ഇറക്കുമതി ചെയ്ത പാവം മനുഷ്യജന്മങ്ങള്‍ ആണെന്ന് മനസ്സിലാവും.. അവര്‍ അയാളുടെ ഡയലോഗുകള്‍ കേട്ട് അന്തം വിട്ടു കുന്തം പിടിച്ച പോലെ അതിശയോന്മുഖരായി നില്‍ക്കുന്നു.
ഇതെന്തു കഥ!....പെട്ടെന്നെനിക്ക് സ്കൂളില്‍ ഒപ്പം പഠിച്ച സോഡാക്കുപ്പി സുനിലിനെയാണ് ഓര്‍മ്മ വന്നത്. മുഖം ഏതാണ്ട് അതേ പോലെത്തന്നെയുണ്ട്. പത്തിരുപതു വര്‍ഷം മുമ്പൊരിക്കല്‍ കണ്ടതാണ്. ചെറുപ്പത്തിലേ അവന്‍റെ മുഖത്തിനു എന്തെങ്കിലുമൊരു പ്രത്യേകതയുണ്ടായിരുന്നുവോ എന്നെനിക്കോര്‍മ്മയില്ല.. പക്ഷെ സമീപകാല സ്വപ്നങ്ങളില്‍ വരെ പല്ലുന്തിയ അവന്‍റെ മുഖദര്‍ശനം ഒന്നോരണ്ടോ പ്രാവശ്യം സിദ്ധിച്ചിരുന്നതായി ഓര്‍ത്തു.
എത്ര വളര്‍ന്നു വലുതായാലും കൈമോശം വന്ന ആ മധുരതരമായ കുട്ടിക്കാലത്തേക്ക് സ്വപ്നത്തിലൂടെയെങ്കിലും ഒരു വേള മടങ്ങിപ്പോകാത്തവര്‍ ആരുംതന്നെയുണ്ടാവില്ലല്ലോ.
എന്തായാലും പുള്ളിയെ ഒന്നു പരിചയപ്പെടണം എന്നു മനസ്സു മന്ത്രിച്ചു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരന്‍ സാജുവിനെ അന്നേരം പര്‍ച്ചേസ് ചെയ്ത സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച് അങ്ങോട്ടു ചെന്നു.
"ഹായ്.. ഹൌ ആര്‍ യു?".. ഹസ്തദാനം ചെയ്യാനായി വലതുകൈ നീട്ടിക്കൊണ്ടു ഞാന്‍ ചോദിച്ചു.
ഒപ്പമുള്ളവരോട് ഇംഗ്ലീഷ് കലര്‍ന്ന ഹിന്ദിയില്‍ ഘോരഘോരം എന്തൊക്കെയോ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊടുത്തു കൊണ്ടു വലിയ പുള്ളി ചമഞ്ഞു നിന്നിരുന്ന കക്ഷി പെട്ടെന്നു സംസാരം നിര്‍ത്തി ഒരു നിമിഷം എന്നെ ശ്രദ്ധിച്ചു.
അയാള്‍ക്ക്‌ നേരെ നീട്ടിപ്പിടിച്ച എന്‍റെ കരം അല്‍പ്പനേരം വായുവില്‍ത്തന്നെ വിശ്രമിച്ചു.
പെട്ടെന്നു സ്ഥലകാലബോധം വീണ്ടെടുത്ത ഭ്രാന്തനെപ്പോലെ എന്തൊക്കെയോ നിഗൂഢ ഭാവങ്ങള്‍ ചാലിച്ച പുഞ്ചിരി തൂകിക്കൊണ്ട് അയാള്‍ എനിക്ക് ഷേക്ക്‌ ഹാന്‍ഡ് തന്നു.
"ഹെലോ.. മൈ ഡിയര്‍.. ഐയാം വെരി മച്ച് ഫൈന്‍... ഹൌ ആര്‍ യു?.. ബൈ ദി ബൈ വാട്ട് ഈസ്‌ യുവര്‍ നെയിം?.."
അതിനു ശേഷം വ്യാകരണത്തെ പാടേ അവഹേളിച്ചു കൊണ്ട് ഏതൊക്കെയോ ഇംഗ്ലീഷ് വാക്കുകളും അറബിക് ശകലങ്ങളും ഒക്കെ തമ്മില്‍ യോജിപ്പിച്ച് വളരെ 'ഒഴുക്കോടെ'ത്തന്നെ എന്തൊക്കെയോ എന്നോടു വച്ചു കാച്ചി. വര്‍ത്തമാനഭൂതഭാവികളില്ലാത്ത വാക്കുകളാല്‍ പടച്ചുവിട്ട ആ ചോദ്യങ്ങളുടെ അര്‍ത്ഥം പിടികിട്ടാതെ ഞാന്‍ അന്തം വിട്ടു നിന്നു. ദൈവമേ പണി പാളിയോ?!..
അയാളുടെ 'ഇംഗ്ലീഷി'ല്‍ ഉള്ള 'ആഷ്പൂഷ്' കേട്ട് ഒപ്പമുള്ളവരും ഒരുതരം ആരാധനാഭാവത്തോടെ സ്തബ്ദരായി നില്‍ക്കുന്നു. ഇംഗ്ലീഷ് ചുവയുള്ള ആ അജ്ഞാത ഭാഷയില്‍ ഞെളിഞ്ഞു നിന്നുകൊണ്ട് ഡയലോഗുകള്‍ കാച്ചിമുക്കി അയാള്‍ എന്നെ കൊല്ലുകയാണ്.
നാവിറങ്ങിപ്പോയവനെപ്പോലെ ഞാനും..
ആ തിരുസ്വരൂപം തൊട്ടടുത്തു കണ്ടപ്പോള്‍ത്തന്നെ എന്‍റെ മനസ്സില്‍ തികട്ടി വന്നത് ഒരു സിനിമയില്‍ നടന്‍ അശോകന്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ  സുഹൃത്തിനോട് ചോദിച്ച ചോദ്യമായിരുന്നു.. "നീ സാബുവല്ലേടാ?.."
അതേ.. ഇതവന്‍ തന്നെ!..  തന്‍റെയൊപ്പം പത്താം ക്ലാസ് വരെ പഠിച്ച സോഡാക്കുപ്പി... ഒരു സംശയവുമില്ല.. മനസ്സിലുറപ്പിച്ചു.
'ഒരു നിമിഷം' എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ച് ഞാനവനെ ഒരു സൈഡിലേക്ക് വിളിച്ചു നിര്‍ത്തി പച്ച മലയാളത്തില്‍ ചോദിച്ചു..
"നീ സുനിലല്ലേഡാ?... "
സിനിമകളില്‍ നടന്‍ ജഗതി ചമ്മുന്നതു പോലെയുള്ള ഒരുതരം ജാള്യത പെട്ടെന്ന് അവനിലൂടെ കടന്നുപോയതായി തോന്നി. കൂടെയുള്ളവരെ ഒന്നു തിരിഞ്ഞു നോക്കിക്കൊണ്ട്‌ അവനെന്നെ മാളിന്റെ ഒരു മൂലയിലേക്ക് കൈ പിടിച്ചു നടത്തിക്കൊണ്ട് പഴയ സിനിമയിലെ ജഗതിയുടെ ഒരു ഡയലോഗ് അടിച്ചു.
"ദയവു ചെയ്തു നാറ്റിക്കരുതേ.."
"എന്തിനാ ഞാന്‍ നിന്നെ നാറ്റിക്കുന്നേ.. നീയിപ്പോഴേ ഒരു നാറിയ വേഷത്തില്‍ത്തന്നെയാണല്ലോ?.." കിട്ടിയ അവസരം അവനെയൊന്നു വാരാനായി ഞാനും ഉപയോഗിച്ചു.
"നീയാ ജോഷ്യല്ലേ? .. ഇനിക്കു നന്നെക്കണ്ടപ്പ്ളെ സംശയം തോന്നീട്ടാ.. നനക്കൊരു മാറ്റോല്ല്യല്ലോ!.... അതന്നേ.. കപ്പലണ്ടി ജോഷി.. ഹ ഹ ഹ"..
"ഡാ കോപ്പേ.. ഞാന്‍ ജോയ് ആണ്.. ബി.എസ്.എ ജോയ്.." [അക്കാലത്ത് എന്‍റെ ക്ലാസ്സിലെ കുട്ടികളില്‍ BSA സൈക്കിള്‍ എനിക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ.. എന്‍റെ പേരില്‍ അപരന്മാരും ക്ലാസില്‍ ഉണ്ടായിരുന്നത് കൊണ്ട് പെട്ടെന്ന് തിരിച്ചറിയാനായി എനിക്ക് അവരിട്ട പേരായിരുന്നു BSA ജോയ് എന്ന്].
"ഹോ ഹോ.. നീയോ.. നീയെപ്പോ ഇവിടെയെത്തീ?!!.. ആളാകെ മാറിയല്ലോ?..നീ പണ്ടേ നാടുവിട്ടു പോയീതല്ലേ ബോംബെയ്ക്ക്?.. നീ ബോംബേലെ ഏതോ അധോലോക രാജാവാണെന്നൊ മറ്റോ ഒരിക്കല്‍ നാട്ടില് വച്ച് കണ്ടപ്പോള്‍ മ്മ്ടെ കതിനാ ചന്ദ്രന്‍ പറഞ്ഞു. ഹ ഹ ഹ.. അവനിവിടെവിട്യോ ണ്ട് ട്ടാ.. സ്വര്‍ണ്ണക്കടേല് സേല്‍സ്മാനോ മറ്റോ ആണെന്ന് തോന്നുന്നു. നമ്മുടെ ബീഡിക്കാരന്‍ മൊയ്തീനിക്കയുടെ മകന്‍ വഴ്യാ .. ഞാനിവിടെത്തീത്.. ഇപ്പൊ പത്തുപയിനഞ്ചു വര്‍ഷായി വ്ടെ.."
"ഓഹോ.. അത് ശരി.. അപ്പൊ എന്താ നിന്‍റെ ഇപ്പോഴത്തെ എടവാട്?.. ഫാമിലിയൊക്കെ ഇവിടെയുണ്ടോ?.."
"അതൊന്നും പറയണ്ടാ മാഷേ.. ഓരോ തരികിടയുമായി ഇങ്ങനെ പോണൂഷ്ടാ.... ഇപ്പള് ഒരു കണ്‍സ്ട്രട്ഷന്‍ കമ്മനീല് റിക്രൂട്ടിംഗ് അസ്സിസ്റ്റണ്ട് ആണ്. ഇന്നലെ ബോംബേന്നും കേറിവന്ന ലേബര്‍മാരാണ് അവ്ടെ നിക്കണത്.. രണ്ടു മൂര്യോളൊഴികെ ബാക്ക്യൊക്കെ തമിഴന്മാരും ആന്ധ്രാക്കാരും.. അവറ്റങ്ങള്‍ക്ക് വല്ലാണ്ട് ഭാഷോളൊന്നും അറിയില്ല്യാ.. പുതീതായി വരണോര്യൊക്കെ ചട്ടം പഠിപ്പിച്ചു ചെയ്തു ലൈനില്‍ കൊണ്ടരണം... വല്ല്യ കുരിശാ... ന്‍റെ ഫാമില്യോക്കെ നാട്ടില്‍ത്തന്നെ.. രണ്ടു കുട്ട്യോളും ഒരു ഭാര്യയും.. അച്ഛന്‍ സൈക്കിളില്‍ ലോറിടിച്ചു കാഞ്ഞപ്പോള്‍ കച്ചോടം നിന്നു. ലോറിക്കാരു കൊറച്ചു കാശും തന്നു..പിന്ന്യൊന്നും നോക്കീലാ ഇങ്ങട് ചാടി.. ഹ ഹ ഹ ഹ ഹ.."
അച്ഛന്‍ അപകടമരണത്തെക്കുറിച്ച് പറഞ്ഞതു കൊണ്ടാണോ അവനില്‍ ആ പൊട്ടിച്ചിരിയുണ്ടായത് എന്ന് തോന്നിപ്പോയി..
"ഓക്കേ സുനില്‍.. ലെറ്റ്‌ യു ബീ വിത്ത്‌ ദേം.. ഞാന്‍ പോട്ടെ.. പിന്നെക്കാണാം.. അവിടെ കൂട്ടുകാരന്‍ വെയിറ്റ് ചെയ്യുന്നു.."
"ഓക്കേ ഡാ.. ബൈ ബൈ.. ഹാവ് എ നൈസ് ഡേ.. നൈസ് ടു മീറ്റ്‌ യു.. ഗുഡ് നൈറ്റ്‌.."
"ഹോ.. മറന്നു.. നിന്‍റെ മൊബൈല്‍ നമ്പര്‍ തരൂ.. നിന്നെ ഞാന്‍ പിന്നെയെപ്പോഴെങ്കിലും വിളിക്കാം..."
"ഹാ.. എന്‍റെ നമ്പര്‍.. അത് പിന്നേ.. ഈയൊരു കാര്യം ചെയ്യ്‌.. നന്‍റെ നമ്പര്‍ താ .. ഞാന്‍ ഒന്നു ഫ്രീയായിട്ട് നന്നെ വിളിക്കാം.. ന്താ..പോരേ?.." പെട്ടെന്നെന്തോ ആലോചിച്ച പോലെ ഒന്നു പരുങ്ങിക്കൊണ്ടു അവന്‍ പറഞ്ഞു.
"ശരി.."
ഒരു വിസിറ്റിംഗ് കാര്‍ഡ്‌ എടുത്തു കൊടുത്ത് യാത്ര പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു.
ടാക്സിയിലിരിക്കുമ്പോള്‍ ഫ്ലാഷ് ബാക്ക്....
അപ്പു മാഷ് ടെ സ്കൂള്‍.. പുതിയ ഹെഡ് മാസ്റ്ററായി ചാര്‍ജെടുത്ത ദിവാകരന്‍ മാഷാണ് ഉച്ചയൂണിന്റെ ഇടവേളയ്ക്കു ശേഷം 10A യില്‍ ഇംഗ്ലീഷ് ക്ലാസ്സെടുക്കാന്‍ വരുന്നത്. എന്നും അദ്ദേഹം വന്നയുടനെ കഴിഞ്ഞ ദിവസം പഠിപ്പിച്ച പാഠത്തെ ആസ്പദമാക്കി പത്തു മാര്‍ക്കിന്റെ ഒരു പരീക്ഷയുണ്ട്. അതില്‍ അഞ്ചു മാര്‍ക്കില്‍ക്കുറവു കിട്ടിയവരുടെ ചന്തിയില്‍ നിന്നും പൊന്നീച്ച പറക്കും.. അതാണ്‌ പതിവ്.
സുനിലിന്‍റെ അച്ഛന്‍, വീട്ടില്‍ സോഡയുണ്ടാക്കി ചാരായഷാപ്പുകളില്‍ സപ്ലൈ ചെയ്യുന്ന വരുമാനം കൊണ്ടാണ് അവര്‍ ഉപജീവനം നടത്തിയിരുന്നത്.. ഉയരവും നിറവും താരതമ്യേന വളരെ കുറവായിരുന്ന സുനിലിനു അങ്ങനെ സോഡാക്കുപ്പി എന്നു ക്ലാസ്സില്‍ പേരും വീണു.
സംഗതികള്‍ ഇങ്ങനെയൊക്കെയായിരുന്നെങ്കിലും വിരുതന്മാരില്‍ വിരുതനായിരുന്നു സുനില്‍.. കോപ്പിയടി വീരന്‍.. എല്ലാ പരീക്ഷയിലും അവന്‍ എങ്ങനെയെങ്കിലും കോപ്പിയടിച്ചു ജയിക്കാനുള്ള മാര്‍ക്ക് വാങ്ങിയിരിക്കും.. തൊട്ടടുത്തിരുന്നിരുന്ന ഞാനായിരുന്നു കോപ്പിയടിയുടെ മുഖ്യ ശ്രോതസ്സ്.. എന്നെ രാവിലെക്കണ്ട വഴി അവന്‍ ചോദിക്കും..
"ഡാ ഇന്നലെയെടുത്തതൊക്കെ നീ പഠിച്ചിട്ടില്ലെഡാ.. എന്ത്യേ ഹോം വര്‍ക്ക്?.. "
ഹോംവര്‍ക്കെല്ലാം അവനിരുന്നു കോപ്പിയടിക്കും.. പരീക്ഷകളും.. ഒരു ദിവസം ഒരേ തെറ്റ് രണ്ടാളുടെയും ഉത്തരക്കടലാസ്സില്‍ ഒരേപോലെ കണ്ടതിനു അവന്‍ മൂലം എനിക്ക് അടിയും കൊണ്ടിട്ടുണ്ട്. ഞാനൊക്കെ സ്കൂള്‍ വിട്ടു വീട്ടില്‍ വന്നു കൂട്ടുകാരോടൊത്തു കളിക്കുമ്പോള്‍ അവന്‍ പെഡലില്‍ കാലെത്താത്ത സൈക്കിളിന്‍റെ കേരിയറില്‍ സോഡയുടെ പെട്ടി, സൈക്കിള്‍ ട്യൂബ് കൊണ്ട് വലിച്ചു കെട്ടിമുറുക്കി വച്ച്, ഷാപ്പുകള്‍ തോറും കയറിയിറങ്ങുന്നത് ആലോചിക്കുമ്പോള്‍ അവനെ കോപ്പിയടിക്കാന്‍ അനുവദിക്കുന്നതില്‍ എന്‍റെ മനസ്സ് ന്യായീകരണം തേടും. ആ പാവത്തിന് പഠിക്കാനുള്ള സാഹചര്യമില്ലല്ലോ.
എന്നാല്‍ പഠിക്കാതെ വരുന്നത് കൊണ്ടും ക്ലാസ്സില്‍ എന്നും എന്തെങ്കിലുമൊക്കെ കൂതറ പരിപാടികള്‍ ഒപ്പിക്കാറുള്ളതു കൊണ്ടും ദിവസേന ഒരു അടിയെങ്കിലും വാങ്ങാതെ സുനില്‍ വീട്ടില്‍പ്പോകാറില്ല എന്നതാണ് രസം. അതു കൃത്യമായി വാങ്ങിയില്ലെങ്കില്‍ അവനും ദിവസം തൃപ്തികരമാവില്ല എന്നു തോന്നും.
ആരുമായും അടുത്ത സൗഹൃദം അവനുണ്ടായിരുന്നില്ല. ഇന്ന് സുഹൃത്തായവര്‍ നാളെ അവന്‍റെ ശത്രുക്കളായിരിക്കും. തിരിച്ചും... അതാണ്‌ സോഡാക്കുപ്പി.
ജീവിത സാഹചര്യങ്ങളായിരിക്കാം പ്രായോഗിക ജീവിതത്തില്‍ എല്ലാവരേയും കവച്ചു വയ്ക്കുന്ന മിടുക്ക് ചെറുപ്പം മുതലേ അവനു പ്രദാനം ചെയ്തിരിക്കുക. ഇതൊക്കെയായാലും ആളൊരു വെടിപ്പായിരുന്നില്ല. പ്രത്യേകിച്ചൊരു ധാര്‍മ്മികബോധവുമില്ലാത്ത മനസ്സ്. ആരെയും വിശ്വാസവുമില്ല.
അന്ന് കണ്ടുമുട്ടിയിട്ട് ഇന്നേക്ക് അഞ്ചാറു മാസമായിട്ടും അവന്‍റെ കോള്‍ ഇനിയും എന്‍റെ മോബൈലിനെ കരയിപ്പിച്ചിട്ടില്ല എന്ന് അത്ഭുതത്തോടെ ഓര്‍ത്തു. അതിനിടയില്‍ എത്രയോ തവണ താനവനെ ഓര്‍ത്തു... 20 വര്‍ഷത്തിനു ശേഷം കണ്ടുമുട്ടിയ ഒരു കൂട്ടുകാരന് സ്വന്തം മൊബൈല്‍ നമ്പര്‍ കൊടുക്കാന്‍ പോലും വിശ്വാസമില്ലാത്തവന്‍.. ഭയങ്കരം തന്നെ മനുഷ്യരുടെ മനോഗതങ്ങള്‍..
കൂതറ എവിടെപ്പോയാലും കൂതറ തന്നെ!..
എന്‍റെ അന്തരംഗം മന്ത്രിച്ചു.
- ജോയ് ഗുരുവായൂര്‍

4 comments:

  1. ഗതകാലസ്മരണകള്‍ രസകരമായി അവതരിപ്പിച്ചു.
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പന്‍ ചേട്ടാ.. വളരെ നന്ദി ഈ വായനയ്ക്കും പ്രോത്സാഹനത്തിനും

      Delete
  2. ചിലപ്പോള്‍ അനിവാര്യമായ കാരണങ്ങളാലാവും!

    (ഫേസ് ബുക്കിലെ നോട്ടുകളെല്ലാം ബ്ലോഗില്‍ പകര്‍ത്തിയതാണോ. കുറെ പോസ്റ്റുകള്‍ ഒന്നിച്ച് കണ്ടപ്പോള്‍ സംശയം)

    ReplyDelete
    Replies
    1. അജിത്‌ സര്‍.. അതെ എന്തേലും ഉണ്ടാവും അതിന്റെ പിറകില്‍ എന്നു ഞാനും കരുതുന്നു.. ഫേസ് ബുക്കില്‍ നിന്നല്ല.. ഞങ്ങളുടെ കൂട്ടായ്മയായ മനസ്സിലായിരുന്നു ഇവയെല്ലാം പബ്ലിഷ് ചെയ്തിരുന്നത്. അവിടേക്ക് ഒരു ക്ഷണം ഞാന്‍ അയച്ചിട്ടുണ്ട്..വളരെ നന്ദി

      Delete