Saturday, October 15, 2016

ചെമ്പരത്തി

പ്രണയഭാവങ്ങളാവോളമൊളി ചിന്നും,
നനുനനുത്ത നിന്‍ ചെഞ്ചൊടിയിണകളില്‍,
വഴിയും മധു നുകരുമൊരു മരന്ദം ഞാന്‍..
നാട്ടുവഴിയിലൂടെ മന്ദമായ് നീങ്ങവേ,
വന്നൊരു കുളിര്‍ക്കാറ്റില്‍ മോദത്താല്‍,
തലയാട്ടിയെന്നെയരുമയായ് വിളിച്ചതും..
പിച്ചകപ്പൂവുകളാവോളമേകീടും സൌരഭ്യ-
മതിലൊട്ടും മയങ്ങീടാതെ ന്യൂനം നിന്‍,
പ്രണയത്തെയാശിച്ചു ചാരത്തണഞ്ഞതും..
കൃഷ്ണവര്‍ണ്ണമാമെന്‍ കാര്‍മുഖം നിന്‍,
മൃദുലമാം കൈകളാല്‍ തഴുകിത്തുടച്ചതും..
ഹൃദയത്തിലൂറുമാ സ്നേഹമൊട്ടൊന്നാ-
യാവാഹിച്ചെനിക്ക് നീയാവോളം തന്നതും..
വേപഥു പൂണ്ടു പുളയുമെന്‍ ഹൃത്തിന്,
സ്നേഹ ചുംബനങ്ങളാലാശ്വാസമേകിയും..    
ജന്മജന്മാന്തരങ്ങള്‍ തന്നത്ഭുത കേളിയില്‍,  
സ്വയം മറന്നങ്ങു വാരിപ്പുണര്‍ന്നതും..
പിച്ചകപ്പൂക്കള്‍ തന്നസൂയയില്‍ വിടരു-
മതിക്രമങ്ങള്‍ നമ്മളൊന്നൊന്നായേറ്റതും..
കൊടുങ്കാറ്റിലും പേമാരിയിലും നനഞ്ഞു
നാമൊന്നായഴകോടിഴുകിപ്പുണര്‍ന്നതും..
ഭൂലോകമിടിഞ്ഞങ്ങു വീണീടുകിലും നാ-
മൊരുകാലത്തും പിരിഞ്ഞീടുകയില്ലെ-
ന്നാണയിട്ടിരുന്നതും നീ മറന്നു പോയോ?
കേവലമൊരാകസ്മീകമാം നരകവേളയില്‍,
നുരഞ്ഞ നീരസത്തില്‍ നിന്‍ മനസ്സിലെന്‍
ഹൃദയം വെറുമൊരു ചെമ്പരത്തിപ്പൂവോ?

- ജോയ് ഗുരുവായൂര്‍ 

1 comment: