Friday, September 29, 2017

മരിക്കാത്ത മോഹങ്ങള്‍

വ്യാഴത്തില്‍നിന്നും ചന്ദ്രനിലേക്കുള്ള സ്പേസ്കാര്‍ പുറപ്പെടാന്‍ മൂന്നുമിനിറ്റ് വൈകും. ജോനാഥന്‍ ചെസ്ലോക് അസ്വസ്ഥനായി സ്പേസ് സ്റ്റേഷന്‍റെ ലോഞ്ചിംഗ്പ്ലാറ്റ്ഫോമിലെ പാസഞ്ചര്‍ലോബിയില്‍ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി. കോട്ടിന്‍റെ പോക്കറ്റില്‍നിന്ന്‍ ഒരു ചെറിയ പ്ലാസ്റ്റിക്‌പേടകമെടുത്തുതുറന്ന്, അതില്‍ ആവശ്യത്തിനുള്ള വിറ്റാമിന്‍ഗുളികകളുണ്ടോ എന്നയാള്‍ ഉറപ്പുവരുത്തി.
ചന്ദ്രനില്‍ ഇറങ്ങുമ്പോള്‍ ഏകദേശം വൈകീട്ട് ഏഴുമണികഴിഞ്ഞ് എട്ടുമിനിട്ടും ഒമ്പതുസെക്കന്റും. നീണ്ട യാത്രയുടെ ഫലമായി ആന്തരാവയങ്ങള്‍ക്കുസംഭവിച്ച അസ്വസ്ഥത ജോനാഥന്‍റെ മുഖത്ത് നിഴലിച്ചിരുന്നു. സ്പേസ്-സ്റ്റേഷനിലെ ഡോക്റ്റര്‍മാര്‍ എല്ലാ യാത്രക്കാരെയും വാതാനുകൂലിതചേമ്പറിലേക്ക് നയിച്ച്‌, ഇന്‍ജക്ഷനും ചില മരുന്നുകളുംകൊടുത്ത് നിശ്ചിതസമയം ഉറങ്ങാന്‍ നിര്‍ദ്ദേശംനല്‍കി. കാലാവസ്ഥാവ്യതിയാനത്തോട് ശരീരത്തെ സംയോജിപ്പിക്കാനുള്ള പ്രതിവിധികള്‍.
പുലര്‍ച്ചേ മൂന്നുമണി കഴിഞ്ഞ് രണ്ടുമിനിട്ട് ഒരു സെക്കന്റിന് ഭൂമിയിലെ ഫ്രഞ്ച് ഗയാനക്ക് പുറപ്പെടുന്ന സ്പേസ്ബസ്സില്‍ ഇരിക്കുമ്പോള്‍ ജോനാഥന്‍റെ മനസ്സില്‍ ചിന്തകളുടെ വേലിയേറ്റമുണ്ടായി. സ്വീകരിക്കുവാന്‍ തന്‍റെ മകള്‍ എലീന, സ്പേസ്-സ്റ്റേഷനില്‍ ഉണ്ടാവും. പത്തുവര്‍ഷത്തിനുശേഷമുള്ള കണ്ടുമുട്ടല്‍!.. ദിവസവും കോസ്മോചാറ്റ് നടത്താറുണ്ടെങ്കിലും നേരിട്ടുകാണുമ്പോള്‍ ഉളവാകുന്ന പ്രത്യേകത അളവറ്റതാണല്ലോ. ആറുവര്‍ഷംമുമ്പുണ്ടായ സ്പേസ്കാറപകടത്തില്‍ എലീനയുടെ അമ്മ, മിഷേല്‍ വേര്‍പ്പിരിഞ്ഞുപോകുമ്പോള്‍ അവള്‍ക്ക് വയസ്സുപത്തായിരുന്നു. ഡഗ്ലസ്‌ സ്പേസ്റിസര്‍ച്ച്സെന്ററിലെ ജൂനിയര്‍ഗവേഷകയായി ജോലിചെയ്യുകയായിരുന്നു അപ്പോള്‍ എലീന. ഇപ്പോള്‍ അവിടത്തെ സി.ഇ.ഒ ആണവള്‍. ഇപ്രാവശ്യം എന്തായാലും അവളെയൊരു വിവാഹംകഴിക്കുവാന്‍ നിര്‍ബന്ധിപ്പിക്കണം. വിവാഹമെന്ന സംഭവം പഴഞ്ചന്‍തലമുറയിലെ അനാചാരമായി ലോകം അവഹേളിച്ചുതള്ളുന്നുണ്ടെങ്കിലും തന്‍റെ പാരമ്പര്യംകാത്തുസൂക്ഷിക്കുന്ന ഒരുപേരക്കുട്ടിയെ ലാളിക്കാനുള്ള ഉള്ളിന്‍റെയുള്ളിലെ അടങ്ങാമോഹം പൂവണിയിക്കാന്‍ ഇതല്ലാതെവേറെ മാര്‍ഗമൊന്നുമില്ലല്ലോ. നിലവിലെ ശരാശരി മനുഷ്യായുസ്സ് മുപ്പത്തിയഞ്ച് വയസ്സ് ആയെന്ന് ഇന്നലെകണ്ട ഇ-ന്യൂസിലെ സര്‍വ്വേയില്‍ താന്‍ ശ്രദ്ധിച്ചിരുന്നതാണ്. അങ്ങനെയെങ്കില്‍, കുഴിയിലേക്ക് കാലുനീട്ടിയിരിക്കുന്നവരുടെ ഗണത്തില്‍ ഈ മുപ്പത്തിരണ്ടുകാരനായ ജോനാഥന്‍ എന്ന താനും.
പെട്ടെന്നാണ് സ്പേസ്ബസ്സിനകത്തെ മോണിറ്ററില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന വിവരങ്ങള്‍ ജോനാഥന്‍ ശ്രദ്ധിച്ചത്. ചിന്തകള്‍ക്കിടയിലെപ്പോഴോ പേടകം ഭൂമിയിലേക്കുള്ള പ്രയാണം തുടങ്ങിയിരിക്കുന്നു. ഭൂമിയിലേക്കുള്ള ശേഷിച്ച ദൂരം, അവിടത്തെ കാലാവസ്ഥ, താമസിക്കാനുള്ള റിസോര്‍ട്ടുകളുടെ വിവരണങ്ങള്‍, സെല്‍ഫ്ഡ്രൈവിംഗ് എയര്‍കാപ്സ്യൂളുകള്‍ വാടകയ്ക്ക്കൊടുക്കുന്ന കമ്പനികളുടെ വിവരങ്ങള്‍, ഇത്യാദി കാര്യങ്ങളൊക്കെ തെളിഞ്ഞുവന്നുകൊണ്ടിരുന്നത് നിസ്സംഗതയോടെ നോക്കി ജോനാഥനിരുന്നു.
വീണ്ടും എലീനയുടെ മുഖം മനസ്സിന്‍കണ്ണാടിയില്‍... വിവാഹം കഴിച്ച് മൂന്നുമാസം ഒരു കുട്ടിയെ ഗര്‍ഭംധരിച്ച് പ്രസവിക്കാന്‍ അവള്‍ക്ക് വല്ലാത്ത വിമുഖത. കിഡ്സ്‌കെയര്‍ സെന്ററുകളില്‍ പരിപാലിക്കപ്പെടുന്ന അനേകലക്ഷം എക്സ്പെല്‍ഡ് ചില്‍ട്രന്‍സില്‍നിന്നും പറ്റിയൊരെണ്ണത്തിനെ ദത്തെടുത്ത് മകന്‍ അല്ലെങ്കില്‍ മകള്‍ എന്നൊരുസ്ഥാനവുംകൊടുത്ത് വളര്‍ത്തിയാല്‍പോരേ... എന്ന് രണ്ടുദിവസംമുമ്പ് നടത്തിയ ചാറ്റിനിടയില്‍ തന്നോടവള്‍ ചോദിച്ചപ്പോള്‍, താന്‍ കയര്‍ത്തതൊക്കെ അവള്‍ മറന്നിരിക്കുമോ? ഈ പതിനാറുവര്‍ഷത്തിനിടയില്‍ അച്ഛനമ്മമാരോടൊപ്പം അവള്‍ ജീവിച്ചത് അഞ്ചോ ആറോ വര്‍ഷങ്ങള്‍ മാത്രം. എട്ടാംവയസ്സില്‍ സ്പേസ്എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ് ഹോസ്റ്റലില്‍നിന്ന് പുറത്തിറങ്ങി എലീന ഒരു ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു വ്യാഴത്തില്‍ ജോലിചെയ്തിരുന്ന തന്നോടൊത്ത് വസിക്കാനായി, മിഷേല്‍ പുറപ്പെടുന്നത്. മൂന്നുവര്‍ഷത്തിനുശേഷം മകളെ കാണാനുള്ള അടങ്ങാത്ത ആഗ്രഹവുമായി തിരിച്ച്, ഭൂമിയിലേക്ക്‌ പുറപ്പെട്ട മിഷേല്‍ സഞ്ചരിച്ചിരുന്ന സ്പേസ്കാര്‍, അപകടത്തില്‍ പെടുകയായിരുന്നു. ഗ്രഹങ്ങളേയും ഉപഗ്രഹങ്ങളേയും വലയംചെയ്തുകൊണ്ടിരിക്കുന്ന ബഹിരാകാശധൂളികളിലെ ഒരു അംശമായി അവളുടെ ചേതനയറ്റശരീരം ഇപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്നുണ്ടാവും. ശക്തമായ മനസ്സെരിച്ചിലില്‍ അയാളുടെ കണ്ണില്‍നിന്ന്‍ ഉഗ്രതാപമുള്ള ഒരുതുള്ളികണ്ണുനീര്‍ നെഞ്ചിലേക്ക് ഇറ്റിവീണു. മിഷേലിനെ അത്രമേല്‍ സ്നേഹിച്ചിരുന്നു ജോനാഥന്‍. തൊണ്ടവരണ്ടപ്പോള്‍ കീശയില്‍നിന്ന്‍ ഒരു ഹയ്ഡ്രെറ്റിംഗ്കാപ്സൂള്‍ എടുത്ത് അയാള്‍വിഴുങ്ങി.
ഫ്രഞ്ച്ഗയാനയിലെ ലോഞ്ചിംഗ്പാഡില്‍ പേടകം ലാന്‍ഡ്ചെയ്തപ്പോഴുണ്ടായ ചെറിയൊരനക്കം ജോനാഥനില്‍ സ്ഥലകാലബോധം ജനിപ്പിച്ചു. പാസഞ്ചര്‍കെയര്‍യൂണിറ്റിന്‍റെ പരിചരണമൊക്കെകഴിഞ്ഞ് പുറത്തിറങ്ങിയ ജോനാഥന്‍റെ മുഖം സൂര്യകിരങ്ങളേറ്റ മഞ്ഞുകട്ടപോലെതിളങ്ങി. ശൈത്യകാലമായിരുന്നതിനാല്‍ അന്തരീക്ഷ ഊഷ്മാവ് വെറും തൊണ്ണൂറ്റിരണ്ടേ ഉണ്ടായിരുന്നുള്ളൂ. അവിടേക്ക് ഒഴുകിയെത്തിയ ശീതക്കാറ്റില്‍ വാര്‍ദ്ധക്യംബാധിച്ച ശരീരം വിറങ്ങലിക്കുന്നതുപോലെ ജോനാഥനു തോന്നിയെങ്കിലും, രക്തം, രക്തത്തെ തിരയുന്ന തിരക്കിനിടയില്‍ അതൊന്നും ഗൗനിച്ചില്ലാ. അതാ.. ദൂരേനിന്ന്‍ കൊലുന്നനേയുള്ള ഒരു പെണ്‍കുട്ടി മന്ദസ്മിതംതൂകിക്കൊണ്ട് സമീപിക്കുന്നു.
"ഹായ് ഡാഡ്...." എലീന ഓടിവന്ന്‍ തന്‍റെ പിതാവിനെ കെട്ടിപ്പുണര്‍ന്നു. സന്തോഷവാത്സല്യാതിരേകത്താല്‍ ജോനാഥന്‍റെ കണ്ണുനിറഞ്ഞു. കുശലപ്രശ്നങ്ങള്‍ക്കുശേഷം അവള്‍ അയാളെ എയര്‍കാപ്സ്യൂളുകള്‍ പാര്‍ക്ക്ചെയ്യുന്നസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ചുവപ്പും വെള്ളയും പച്ചയും ഇടകലര്‍ന്ന നിറങ്ങള്‍പൂശി മനോഹരമാക്കിയ, സൌരോര്‍ജംകൊണ്ട് പ്രവര്‍ത്തിക്കുന്ന തന്‍റെ എയര്‍കാപ്സ്യൂള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് അവള്‍ പറഞ്ഞു. "ഡാഡ്.. സീ മൈ കാപ്സ്യൂള്‍.. ഐ ഗോട്ട് ഇറ്റ്‌ ഇന്‍ ദി ലാസ്റ്റ് വീക്ക്‌ ഒണ്‍ലി"
രണ്ടുപേര്‍ക്കുമാത്രം ഇരിക്കാവുന്ന ഒരു കൊച്ചു ആകാശയാനം. റോഡിലൂടെ ഓടുന്ന വാഹനങ്ങളെല്ലാം തുലോം കുറവായിരിക്കുന്നു. എന്നുമാത്രമല്ലാ പെട്രോളിയത്തിന്‍റെ ദൌര്‍ലഭ്യംമൂലം പുതിയതായി വാഹനങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഒരു വ്യവസായശാലയും മിനക്കെടുന്നുമില്ല.
"ഇറ്റ്സ് വെരി നൈസ് മൈ ഡോള്‍.. ലെറ്റ്സ് ഗോ". വാഹനത്തില്‍ ഇരുന്ന് സീറ്റ്ബെല്‍റ്റ്‌ ധരിക്കവേ ജോനാഥന്‍ പറഞ്ഞു.
എലീന നിയന്ത്രിക്കുന്ന ആ കൊച്ചുപേടകം ആകാശത്തിലേക്കുയര്‍ന്നുപൊന്തി. ഏകദേശം ആയിരം അടിയോളം ഉയരത്തിലൂടെ അവര്‍ എലീനയുടെ വാസസ്ഥലം ലക്ഷ്യമാക്കിനീങ്ങി. താഴെയുള്ള ദൃശ്യങ്ങളിലേറെയും വെള്ളംതന്നേ. ഗ്ലോബല്‍വാര്‍മിംഗ് അധികരിച്ചതിന്‍റെ ഫലമായി, ഇപ്പോള്‍ ഭൂമിയുടെ തൊണ്ണൂറുശതമാനവും വെള്ളത്തിനടിയിലായിരിക്കുന്നൂ. ജനം ധാരാളമായി പുതിയ ഗ്രഹങ്ങള്‍ തേടിപ്പോയി, താമസം ഉറപ്പിച്ചുതുടങ്ങിയിരിക്കുന്നൂ. ജോനാഥന്‍റെ ചിന്തകള്‍ തന്‍റെ ശൈശവത്തിലേക്ക് ഊളയിട്ടു.
തന്‍റെ മുത്തച്ഛന്‍ 'ഗാരി ചെസ്ലോക്' തന്നെ മടിയിലിരുത്തി പറഞ്ഞുതന്നിരുന്ന കഥകളുടെ ഭണ്ഡാരം തന്‍റെ മകള്‍ക്കായി അയാള്‍ തുറന്നു.
അദ്ദേഹത്തിന്‍റെ മുത്തച്ഛന്‍റെയും മുത്തച്ഛന്‍റെ കാലത്ത് ഗ്ലോബല്‍വാര്‍മിംഗ് എന്ന പ്രതിഭാസത്തെക്കുറിച്ച് കേട്ടുകേള്‍വിമാത്രമേ ഉണ്ടായിരുന്നുള്ളൂപോലും! അന്തരീക്ഷതാപം നാല്‍പ്പത് ഡിഗ്രിയില്‍ക്കൂടുതല്‍ അനുഭവപ്പെടാറുമില്ല. ശീതകാലത്ത് താപമാനം മൂന്ന് ഡിഗ്രീ വരെയൊക്കെ എത്തും. എന്നിട്ടുകൂടി അവര്‍ തണുപ്പിനെ ചെറുക്കാനൊരു ഷോള്‍ അല്ലാതെ മറ്റൊന്നും ധരിച്ചിരുന്നുമില്ലത്രേ!
"മൈ ഗോഡ്.. വാസ് ഇറ്റ്‌?" അത്ഭുതംകൂറി എലീനയിത് ചോദിച്ചപ്പോള്‍ ജോനാഥന്‍ മന്ദഹസിച്ചുകൊണ്ട് 'അതേ' എന്ന് തലകുലുക്കി. അവളുടെ ജിജ്ഞാസ അയാളുടെ മനസ്സിനെ നൂറ്റാണ്ടുകള്‍ക്കു പഴക്കമുള്ള തലമുറകളില്‍നിന്നും കേട്ടറിഞ്ഞ സംഭവകഥകളിലേക്ക് പായിച്ചു.
അക്കാലത്തൊക്കെ ഒരു മനുഷ്യന്‍റെ ശരാശരി ആയുസ്സ് എഴുപതുമുതല്‍ എഴുപത്തിഅഞ്ചുവരെയായിരുന്നു. അതുകേട്ട് അത്ഭുതംകൊണ്ട് എലീനയുടെ കണ്ണുകള്‍വികസിച്ചു. ജോനാഥന്‍ തുടര്‍ന്നു.
വിദ്യാഭ്യാസവിപ്ലവത്തിന്‍റെ ദൂഷ്യഫലം എന്നപോലെ മനുഷ്യമനസ്സുകള്‍ പ്രകൃതിനിയമങ്ങള്‍ക്കു വിരുദ്ധമായ ഉല്‍പ്പാദനരീതികളിലേക്ക് തിരിഞ്ഞു. നിബിഡമായ വനങ്ങള്‍ എല്ലാം വെട്ടിനശിപ്പിച്ചും വെള്ളക്കെട്ടുകള്‍ നികത്തിയും കോണ്‍ക്രീറ്റ്കെട്ടിടങ്ങള്‍ ഉയര്‍ത്തി. തലങ്ങുംവിലങ്ങും ശബ്ദമുയര്‍ത്തിപ്പാഞ്ഞ മോട്ടോര്‍വാഹനങ്ങളും, ഖനനംചെയ്ത കല്‍ക്കരിയും പെട്രോളിയവും നാഫ്തയുമൊക്കെ എരിയിച്ച്‌ പ്രവര്‍ത്തിക്കുന്ന വ്യവസായശാലകളും, അസംഖ്യം ശീതീകരിണികളും പുറത്തുവിട്ട, കരിയും പുകയും കാഡ്മിയവും കാര്‍ബണ്‍ഡൈഓക്സൈഡും ക്ലോറോഫ്ലൂറോകാര്‍ബണുമൊക്കെ കാലക്രമേണ അന്തരീക്ഷത്തിനുമാത്രമല്ല മനുഷ്യന്‍റെ ജനിതകഘടനയിലും അധോഗമനമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടു. രോഗങ്ങളേകൊണ്ടും ജനിതകവൈകല്യങ്ങളേകൊണ്ടും മനുഷ്യകുലം നരകിക്കാന്‍തുടങ്ങി. മനുഷ്യന്‍റെ ആയുസ്സ് കുറഞ്ഞുവരുന്നതോടൊപ്പം അന്തരീക്ഷത്തിലെ താപം ഉയരാനുംതുടങ്ങി. ഖനനം അഹോരാത്രംതുടര്‍ന്നപ്പോള്‍ ഭൂമിക്കടിയിലുള്ള പെട്രോളിയം സിംഹഭാഗവും തീര്‍ന്നു. അപ്പോള്‍ മനുഷ്യന്‍ അണുശക്തിയിലൂടെ ഊര്‍ജം ഉല്‍പ്പാദിപ്പിച്ചുതുടങ്ങി. ആറ്റങ്ങളുടെ വിഘടനവും സംയോജനവും നടക്കുമ്പോള്‍ വമിക്കുന്ന അതിഭയങ്കരമായ ഊര്‍ജ്ജത്തിനെ തടയണകെട്ടി തങ്ങള്‍ക്ക് വഴങ്ങിക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ അദൃശ്യമായ അണുകിരണങ്ങള്‍ മനുഷ്യനൊരുക്കിയ ചട്ടക്കൂടുകളില്‍നിന്നും അല്പാല്പം വിമുക്തമായിക്കൊണ്ടിരിക്കുന്നത് അവരറിഞ്ഞില്ല. അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിച്ചു.
പ്രപഞ്ചത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ലോകത്തിലെ പലയിടങ്ങളിലും അണുവിസ്ഫോടനങ്ങള്‍ നടന്നുകൊണ്ടിരുന്നു. അതില്‍നിന്നുവമിച്ച വികിരണങ്ങള്‍ ജീവജാലങ്ങളുടെ പ്രത്യുല്‍പ്പാദനശേഷിയും ആരോഗ്യവും കാര്‍ന്നുതിന്നുന്നതിന്‍റെ ഫലമായി, ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് വംശനാശങ്ങള്‍ സംഭവിച്ചുതുടങ്ങി. അന്നുള്ളതിന്‍റെ നൂറിലൊന്ന് വൈവിധ്യങ്ങള്‍ ഇന്ന് ഈ ഭൂമുഖത്ത് ഇല്ലാ. മാത്രമല്ലാ, കോണ്‍ക്രീറ്റുകാടുകള്‍ വമിപ്പിച്ചുകൊണ്ടിരിക്കുന്ന ഊഷ്മാവും വ്യവസായശാലകളും വാഹനങ്ങളും പുറത്തുവിടുന്ന അന്തരീക്ഷമാലിന്യങ്ങളും അണുവികിരണങ്ങളും മറ്റൊരു ദുരന്തത്തിനുകൂടി വഴിവയ്ക്കുന്നത് ആരും ഗൌനിച്ചില്ല. ഇവമൂലമുള്ള വര്‍ദ്ധിത അന്തരീക്ഷതാപം ഭൂമിയുടെ ഇരുധ്രുവങ്ങളിലും സഹസ്രാബ്ദങ്ങളായി ഉറഞ്ഞുകിടക്കുന്ന മഞ്ഞിനെ ഉരുക്കിത്തുടങ്ങിയപ്പോള്‍ 'ഗ്ലോബല്‍വാര്‍മിംഗ്' എന്ന പേരില്‍ ആ പ്രതിഭാസം അറിയപ്പെട്ടു. ഇന്ന് ഗ്ലോബല്‍വാര്‍മിംഗ് ഏകദേശം അതിന്‍റെ പാരമ്യത്തില്‍ എത്തിയിരിക്കുന്നു. ജോനാഥന്‍ പഴങ്കഥകള്‍ തുടര്‍ന്നുകൊണ്ടേയിരുന്നൂ.
"ഡാഡ്.. വീ ആര്‍ എബൌട്ട്‌ ടു ലാന്‍ഡ്" എലീന ജോനാഥനോട് പറഞ്ഞു. അടുപ്പുകല്ലുകള്‍ കൂട്ടിവച്ചപോലെ നിരന്നുകിടക്കുന്ന അനേകം കൊച്ചുകൊച്ചുവീടുകളുടെ ഒരു സമുച്ചയത്തെ ലക്ഷ്യമാക്കി പേടകം സാവധാനം താഴേക്കുകുതിച്ചു. പച്ചനിറംപൂശിയ ഒരു കൊച്ചുവീടിന്‍റെ പരന്നമേല്‍ക്കൂരയില്‍ എലീന പേടകം ഇറക്കി.
"ഡാഡ്.. ദിസ്‌ ഈസ്‌ മൈ ഡെന്‍" ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു.
"ഹ ഹ ഹ.. ഇറ്റ്‌സ് ബ്യൂട്ടിഫുള്‍ മൈ ഡിയര്‍" എന്നുപറഞ്ഞുകൊണ്ട്, അയാള്‍ അതില്‍നിന്നു ഇറങ്ങി, വീടിന്‍റെ അകത്തോട്ടിറങ്ങിച്ചെല്ലുന്ന പടികളിലൂടെ മകളെ അനുഗമിക്കാന്‍ തുടങ്ങുമ്പോള്‍, പടിഞ്ഞാറ് അസ്തമനസൂര്യന്‍ സ്വയം മുഖംമറയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നത് അയാള്‍ക്ക് കാണാമായിരുന്നു.
ഗ്രഹങ്ങള്‍തമ്മിലുള്ള സമയാന്തരത്തിന്‍റെ സ്വാധീനംമൂലം രാവിലെ വളരേവൈകിയാണ് ജോനാഥന്‍ ഉണര്‍ന്നെഴുന്നേറ്റത്. കണ്ണ് തിരുമ്മി ജനലിലൂടെ പുറത്തേക്കുനോക്കിയപ്പോള്‍ ഗൃഹാതുരതയുണര്‍ത്തുന്ന ഒരു കാഴ്ചയാണ് എതിരേറ്റത്. എലീന, താന്‍ ഓമനിച്ചുവളര്‍ത്തുന്ന ഒരു ചുവന്നറോസാച്ചെടിക്ക് ജലസേചനംനടത്തുന്നു. അവളുടെ അമ്മയ്ക്കും ചുവന്നറോസാപുഷ്പങ്ങള്‍ ജീവനായിരുന്നു. ആ ജനിതകകണത്തിന്‍റെ തനിയാവര്‍ത്തനം ഇതാ തന്‍റെമുന്നില്‍ ചിറകുവിരിച്ചാടുന്നൂ. അവള്‍ റോസാചെടിക്ക് ഒഴിച്ചവെള്ളം തന്‍റെ ഹൃദയത്തിലാണ് കുളിരുകോരിയിട്ടതെന്ന് ജോനാഥനുതോന്നി.
ശരീരവേദന വകവെക്കാതെ അയാള്‍ കട്ടിലില്‍ എഴുന്നേറ്റിരുന്നു. മേശപ്പുറത്തുണ്ടായിരുന്ന ചായഫ്ലാസ്ക്കിനും കപ്പിനുമരികില്‍വെച്ചിരുന്ന ഒരുകുറിമാനം അയാള്‍ കണ്ടു. കപ്പിലേക്ക് ചായ പകരുംമുമ്പേ, ജിജ്ഞാസയൊതുക്കാനാവാതെ അയാളതെടുത്ത് വായിച്ചു.
"ഹായ് ഡാഡ്... ഗുഡ് മോര്‍ണിംഗ് ആന്‍ഡ്‌ ഹാവ് എ നൈസ് ഡേ വിത്ത്‌ യുവര്‍ ഡോള്‍...." എന്ന് തുടങ്ങുന്ന ഒരു ചെറിയ കത്ത്.
"ഞാന്‍ എന്റെ പിതാവിന്‍റെ പ്രധാന ആഗമാനോദ്ദേശ്യവും അങ്ങയുടെ സ്നേഹസമ്പന്നവും ഗൃഹാതുരവുമായ ആ നല്ല മനസ്സും അറിയുന്നു. പ്രപഞ്ചത്തിനു മനുഷ്യന്‍വരുത്തിയ വറുതികളെക്കുറിച്ച്പറയുമ്പോള്‍ നഷ്ടബോധംതിളയ്ക്കുന്ന അങ്ങയുടെ മുഖത്തിന്‍റെ പ്രതിഫലനങ്ങള്‍ എന്‍റെ ഹൃദയത്തിന്‍റെ ആഴങ്ങളില്‍ നന്നായിപതിഞ്ഞു. വരുംതലമുറയുടെ നല്ലഭാവിക്ക്, നാം സ്വാര്‍ത്ഥത വെടിഞ്ഞുജീവിക്കേണ്ടത് വളരെ അത്യന്താപേക്ഷിതമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അച്ഛന്‍ എന്നോടും മുത്തച്ഛന്‍ അച്ഛനോടുംപറഞ്ഞ കഥകളുടെ തലമുറകള്‍ തേടിയുള്ള പ്രയാണം നിലയ്ക്കാതിരിക്കുവാന്‍, ഞാന്‍ അച്ഛന്‍റെ അനുസരണയുള്ള പാവക്കുട്ടിയാവാന്‍തന്നെ തീരുമാനിച്ചിരിക്കുന്നു. ഇനിയെങ്കിലും മാനവകുലം ആത്മഹത്യാപരമായ പ്രകൃതിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍നിന്നും പിന്തിരിയട്ടേ എന്ന് ആശംസിച്ചുകൊണ്ട് അച്ഛന്‍റെ സ്വന്തം പാവക്കുട്ടി".
കത്ത് വായിച്ചപ്പോള്‍ മനസ്സില്‍ രൂപംകൊണ്ട ആഹ്ലാദത്തിന്‍റെയും സമാധാനത്തിന്‍റെയും പ്രതിഫലനം ഒരു നെടുവീര്‍പ്പായി പുറത്തേക്കുവന്നു. മന്ദമാരുതന്‍റെ ലാളനത്തില്‍, ജനലഴികളുടെ അപ്പുറത്ത്, തന്നെനോക്കി തലയാട്ടിചിരിച്ചുനിന്നിരുന്ന ആ ചുവന്ന റോസാപുഷ്പ്പം ജോനാഥന്‍റെ ഹൃദയംകവര്‍ന്നു.
"മിഷേല്‍.. മൈ ഡാര്‍ലിംഗ്.. നിന്‍റെയാ ചെഞ്ചുണ്ടുകളിലെ തുടിപ്പ് ഞാന്‍ കാണുന്നു.."
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment