Thursday, April 27, 2017

പീഡകനൊരു പ്രണയലേഖനം

എന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചവരില്‍നിന്ന് രക്ഷതേടി, പാതിരാത്രിയില്‍ നിന്‍റെ വീട്ടില്‍ ഓടിക്കയറിയവളായിരുന്നു ഞാന്‍. മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയില്‍ ഇരുന്നിരുന്ന നീയെന്നെ അവരില്‍നിന്നു രക്ഷിച്ചു. പക്ഷേ, പ്രത്യുപകാരമായി എന്നോട് നീയാവശ്യപ്പെട്ടത്‌ എന്‍റെ ശരീരമായിരുന്നു. നീയെന്‍റെ തളര്‍ന്ന ശരീരത്തെ ബലമായി ഭോഗിക്കുമ്പോള്‍ ഈ സമൂഹത്തോടുള്ള കടുത്തവെറുപ്പായിരുന്നു എന്നില്‍ ഗര്‍ഭംധരിച്ചത്.

തളര്‍ന്നുറങ്ങിക്കിടന്നയെന്നെ രാവിലെ, ചുടുകഞ്ഞിയും ചമ്മന്തിയുമായിവന്ന് നീ വിളിച്ചുണര്‍ത്തുമ്പോള്‍ നിന്‍റെ മുഖത്തിന് ഏതോ ഒരു വിശുദ്ധന്‍റെ ഛായയായിരുന്നു. ലംഘിക്കാനാവാത്ത നിന്‍റെ ആജ്ഞാനുസരണം, ആ കഞ്ഞി മോന്തിക്കുടിക്കുമ്പോള്‍, വാത്സല്യപൂര്‍വ്വം എന്‍റെ തലമുടികളില്‍  തലോടിക്കൊണ്ടിരുന്ന നിന്‍റെ വിരലുകളെ തടയാനുള്ള മനോബലം എനിക്കില്ലായിരുന്നു. ആഹാരം കഴിച്ച്, കുഴഞ്ഞുവീഴാന്‍നിന്നയെന്നെ നീ കൈകളില്‍ താങ്ങിയെടുത്തത് ഓര്‍ക്കുന്നു. ആ സ്പര്‍ശനങ്ങളില്‍നിന്ന് എന്‍റെ മനസ്സിലേക്ക് അപ്പോള്‍ തുളച്ചുകയറിയത് സംരക്ഷണത്തിന്റെയും വാത്സല്യത്തിന്റേയും മിടിപ്പുകളായിരുന്നു. ഞാനൊരുപാട് കൊതിച്ചിരുന്ന, അന്നേവരെ അനുഭവിക്കാന്‍ സാധിക്കാതിരുന്ന ആ വികാരം.

ഉറക്കമുണര്‍ന്നപ്പോള്‍ ഇരുള്‍മൂടിക്കഴിഞ്ഞിരുന്നു. മുറിയുടെ ഒരുമൂലയില്‍ ഇടയ്ക്കിടെ ഇരുട്ടില്‍ ജ്വലിച്ചുകൊണ്ടിരുന്ന ബീഡിയുടെ അങ്ങേയറ്റത്ത്‌ നീതന്നെയായിരിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. പക്ഷേ, നീയെന്‍റെ ശരീരത്തില്‍ പിന്നീട് സ്പര്‍ശിക്കുകപോലും ചെയ്തിരുന്നില്ലായെന്നയറിവില്‍ എനിക്ക് നിന്നോട് ഏറെ ബഹുമാനം തോന്നി. കൂടുതലൊന്നും ചിന്തിക്കാന്‍ സാധിക്കുന്നതിലുംമുമ്പ് വീണ്ടും ഉറക്കമെന്നെ കീഴ്പ്പെടുത്തി.

"നീയേതാ പെണ്ണേ? എവിടെനിന്നു വരുന്നു?" എന്നുള്ള ചോദ്യമായിരുന്നു രാവിലെ വിദൂരതയിലേക്ക് കണ്ണുംനട്ട്, പ്രജ്ഞയറ്റപോലെയിരുന്നിരുന്നയെന്
നെ നിന്നോട് പ്രതികരിപ്പിച്ചത്. ജീവിതത്തില്‍ അനുഭവിച്ചുതള്ളിയ ദുരിതങ്ങളൊന്നും നീയെന്നോട്‌ കാണിച്ച പരാക്രമത്തിന്‍റെ മുന്നില്‍ ഒന്നുമല്ലായെന്ന തിരിച്ചറിവില്‍ നീയെന്നെ ആ നെഞ്ചോട്‌ ചേര്‍ത്തുപിടിച്ചു.

"പെണ്ണേ.. നീയിനി എങ്ങോട്ടും പോകേണ്ടാ... ഞാനുണ്ട് നിനക്ക്.. ചെറിയതെങ്കിലും ഇതെന്‍റെ വീടാണ്.. ഇവിടെയാരും നിന്നെ ഉപദ്രവിക്കാന്‍വരില്ലാ.. ബോധമില്ലാതെ ഞാന്‍ നിന്നോട് ചെയ്തത് ക്ഷമിക്കാന്‍പറ്റുമെങ്കില്‍ ക്ഷമിക്കുക. പറ്റിപ്പോയി.. ദുഖമുണ്ട്.. പശ്ചാത്താപവും.. എന്നോട് വെറുപ്പില്ലെങ്കില്‍, എന്‍റെ കൂടെ ജീവിക്കാം. നമ്മുടെ വിവാഹവും ആദ്യരാത്രിയും കഴിഞ്ഞുവെന്ന് കരുതിയാല്‍ മാത്രം മതി.

അലക്സ്... മെക്കാനിക്കല്‍ എഞ്ചിനീയര്‍, സുമുഖന്‍, സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ വീടുവിട്ടിറങ്ങിയവന്‍... മയക്കുമരുന്നിന് അടിമപ്പെട്ടവന്‍... സമൂഹത്തോടുള്ള വെറുപ്പില്‍ ഏകാന്തവാസം നയിക്കുന്നവന്‍.. നിന്‍റെ കഥകള്‍ കേട്ടപ്പോള്‍ നീയെന്നോട്‌ കാണിച്ച തെറ്റ് പൊറുക്കാന്‍ എനിക്കായി. നമ്മളൊന്നായി.. ദൈവം കൂട്ടിച്ചേര്‍ത്ത ഒരു ദാമ്പത്യബന്ധം!  എല്ലാ ദുശ്ശീലങ്ങളും ഒഴിവാക്കി നീയെന്നോട്‌ പ്രായശ്ചിത്തം ചെയ്തു. ഇന്നും നിന്നേയും എന്നേയും അന്വേഷിക്കാത്ത വീട്ടുകാരോട് നമ്മള്‍ ചെയ്ത മധുരപ്രതികാരം.

നാളെ നമ്മുടെ ആദ്യരാത്രിയുടെ വാര്‍ഷികമാണ്. ഓര്‍മ്മകളെ ഒന്ന് അയവിറക്കണമെന്ന് തോന്നി. ഗള്‍ഫില്‍ തണുപ്പ് കൂടുതലാണെന്ന് ടി വിയില്‍ പറയുന്നത് കേട്ടു. ആരോഗ്യം ശ്രദ്ധിക്കണേ.. രണ്ടുമാസംകൂടി കഴിഞ്ഞാല്‍, ഒരു കൊച്ചു അലക്സ് നമ്മുടേയിടയിലേക്ക് വരാന്‍പോകുന്നു. നിന്നെയായിരിക്കണം അവന്‍ ആദ്യമായി കാണേണ്ടത്. എന്നെ ഈ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന, നന്മകള്‍മാത്രമുള്ള എന്‍റെ  ജീവനായ നീ..  നിന്‍റെ വരവിന് ദൈവം തടസ്സം നില്ക്കില്ലായെന്നെനിക്ക് ഉറപ്പുണ്ട്.

കത്തെഴുതുകയെന്നത്‌ എന്‍റെയൊരു ബലഹീനതയാണെന്ന് നിനക്കറിയാമല്ലോ... നീയും എന്‍റെ കത്തുകള്‍ക്കുവേണ്ടി കാത്തിരിക്കുന്നുണ്ടെന്ന് എനിക്കറിയാം..  ഫോണിലൂടെ സംസാരിക്കുന്നതിനേക്കാള്‍ നിന്‍റെ മനസ്സില്‍നിന്നുതിരുന്ന വാക്കുകള്‍ വായിക്കാനാണ് എനിക്കിഷ്ടം. എനിക്ക് അതിങ്ങനെ ആവര്‍ത്തിച്ച് വായിക്കാമല്ലോ.. അതുകൊണ്ട് ഈമെയിലുകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കട്ടേ.. പക്ഷേ, നാളെ രാവിലെ നീയെന്നെ വിളിക്കണം. നിന്‍റെ ചുടുചുംബനത്തിന് കാതോര്‍ത്ത് ഞാനിരിക്കുന്നു.

നമ്മുടെ ഈ വിവാഹവാര്‍ഷികത്തില്‍, നമ്മളെ ഒന്നാകാനവസരമൊരുക്കിയ  ദൈവത്തിന് നന്ദി പറയുന്നു.

സ്വന്തം പാര്‍വ്വതി.

നിരാശ

സൗഹൃദ, രക്ത, ബന്ധങ്ങളിലും
പ്രണയത്തിലും ഒളിച്ചിരിക്കുന്ന,
നിരാസങ്ങളില്‍നീറി ജനിക്കുന്നു
കടുത്ത നൈരാശ്യം.

കാണിക്കുമാത്മാര്‍ത്ഥതയുടെ
പകുതിപോലും തിരികേ,
ലഭിക്കാതാകുമ്പോളുണ്ടാകുന്ന
മനസ്സിന്‍റെ പിടച്ചില്‍..

ജീവിതത്തിന്‍റെ ഓരോ നിമിഷത്തിലും
അറിഞ്ഞോ അറിയാതെയോ,
സ്ഫുരിച്ചുകൊണ്ടിരിക്കുന്ന ആശകളുടെ
ആകസ്മിക ദുര്‍മരണം.

സ്നേഹക്കരുതലുകള്‍ അളവുകളില്ലാതെ
അളന്നുകൊടുത്തുശീലിച്ച,
നന്മവഴിയുന്ന ഹൃദയങ്ങളുടെ
നിലയ്ക്കാത്ത തേങ്ങല്‍.

ചോരയും വിയര്‍പ്പും നിരന്തരമൊഴുക്കി
പണികഴിപ്പിച്ച കോവിലില്‍,
പ്രവേശനാനുമതി നിഷേധിക്കപ്പെടുന്ന
ധാര്‍ഷ്ട്യത്തിന്‍റെ  ഭ്രഷ്‌ട്ട്.

ചിരിച്ചുകൊണ്ടിരുന്ന മുഖങ്ങളിലെല്ലാം
നിരാസത്തിന്റെ ലാഞ്ചന,
അനുഭവവേദ്യമാക്കുന്ന മനസ്സിന്‍റെ
മായാവിലാസം.

പ്രത്യാശാപൂരിതമായി സ്ഫുരിച്ചുനിന്ന
നല്ല നാളേകളുടെ ഭാവിയെ,
കൊലചെയ്യാന്‍ പ്രേരിപ്പിക്കുന്ന
കടുത്ത ഭൂതോദയം.

ആശക്കല്ലുകളില്‍ പടുത്തുയര്‍ത്തിയ
മനോഹരമായ ജീവിതസദനം,
കല്ലുശേഷിപ്പിക്കാതെ തകര്‍ക്കാനുള്ള
തീവ്ര പ്രചോദനം.

വിദ്യാഭ്യാസവും പ്രശസ്തിയും
വിജനമായ ശ്മശാനങ്ങളില്‍,
അന്തിയുറങ്ങുവാനാഗ്രഹിക്കുന്ന
സ്ഥിതിവിശേഷം.

പ്രതീക്ഷകളും ആശകളുമന്യമാക്കാന്‍
ഹൃദയത്തിനേയും മനസ്സിനേയും,
വിത്തുകള്‍ പൊട്ടിമുളയ്ക്കാത്തവിധം
വന്ധ്യംകരിക്കുക.

കൊടുക്കല്‍വാങ്ങലുകള്‍ക്കെപ്പോഴും

നിയതമായൊരു താളമുണ്ട്.
അതിലവതാളങ്ങളില്ലാതിരിക്കാന്‍
ബദ്ധശ്രദ്ധരാവുക.

അവാതാരലക്‌ഷ്യം പൂര്‍ത്തീകരിക്കാതെ
ഒരവതാരവും മടങ്ങിയിട്ടില്ലാ.
ഉദ്ദേശലക്‌ഷ്യപൂര്‍ത്തിയുമൊരുദിനം
നമ്മേ തേടിവരും.

- ജോയ് ഗുരുവായൂര്‍

നിഴലിനെ പേടിച്ചവന്‍

ഇലകള്‍ ഞെരിഞ്ഞമരുന്ന ശബ്ദംകേട്ടാണ് രാത്രിനേരത്ത് ഉമ്മറത്തിണ്ണയില്‍ ഇരുന്നുപഠിച്ചിരുന്ന എട്ടാംക്ലാസുകാരനായ സുധി, ഭയപ്പാടോടെ ഇരുട്ടിലേക്ക് സൂക്ഷിച്ചുനോക്കിയത്. ഒരു കറുത്ത ആള്‍രൂപം വീട്ടുമുറ്റത്തുള്ള കയ്യാലയുടെ പിറകില്‍നിന്ന് തന്നെ ഒളിഞ്ഞുനോക്കുന്നതായും, ഞൊടിയിടയില്‍ അപ്രത്യക്ഷമായതായും അവനു തോന്നി.

"അമ്മേ.. അയ്യോ.. ഞാന്‍ പറയാറുള്ള നിഴല്‍രൂപം ദേ വീണ്ടും വന്നൂ.. "

"എന്താടാ.. എന്ത് പറ്റീ.."

അമ്മേ നിഴല്‍ഭൂതം...  എന്നേതന്നെ നോക്കുവായിരുന്നു അമ്മേ? ഞാന്‍ ശരിക്കും കണ്ടതാ.. അമ്മേ.. നമുക്കിനി അമ്മാവന്റെ വീട്ടില്‍പോയി താമസിക്കാം.. അല്ലേല്‍ ആ പ്രേതം നമ്മളെയൊക്കെ കൊല്ലും .. മിനിഞ്ഞാന്ന് രഘൂന്റെവീട്ടിലെ പശൂനെ കൊന്നത്രേ. ശശിമാമയുടെ വീട്ടിലെ ആ അമേരിക്കന്‍പട്ടിയെ കൊന്നതും അതാണത്രേ..  മൃഗങ്ങളെ കിട്ടാതായാല്‍ കുട്ട്യോളുടെ ചോരകുടിക്കാന്‍ നിഴല്‍ഭൂതങ്ങള്‍ വരുംന്നാണ് ശങ്കുമുത്തച്ഛന്‍ പറയണേ.. "

"പിന്നേ... അതുവല്ല വാഴക്കൈയും ഇളകിയതാവും.. ഓരോന്നും പറഞ്ഞ് പടിക്കാതിരിക്കാനുള്ള  സൂത്രങ്ങള്‍.... മടിയന്‍"

നടയിലകത്ത്‌ കൂനിക്കൂടികിടന്നിരുന്ന മുത്തശ്ശി വാതില്‍ക്കലേക്ക് വേച്ചുവേച്ചുവന്ന്‍, വിറയ്ക്കുന്ന സ്വരത്തോടെ ചോദിച്ചു.

"ന്താ കുട്ടി കരയണേ.. ആ അശ്രീകരം പിന്നേം വന്നോ..?

"ങ്ങും.."

"അത് നെഴല്‍പൂതൊന്ന്വല്ലാ കുട്ട്യേ...  ഒറ്റ്ലിച്ചിയാണ്  ഒറ്റ്ലിച്ചി... പോണവഴിയിലെ സകലതും നശിപ്പിച്ചേ അടങ്ങൂ.. ന്‍റെ ചെര്‍പ്പംമൊതലേ അയിനെ ഞാന്‍ കാണുന്നതല്ലേ.. നെന്റെ മുത്തച്ഛന്‍ ഒരിക്കലീ ചെകുത്താനെ കണ്ടുപേടിച്ച് കുട്ടന്‍വൈദ്യര്‍ടെ അവടെ നാലൂസാ ബോധല്ല്യാണ്ട് കെടന്നേ... പഠിപ്പൊക്കെ മത്യെന്റെ കുട്ട്യേ... ശീഘ്രം നാമംജപിച്ച് ന്റെടുത്ത് വന്നുകെടന്നോളാ.."

ഓം വജ്‌റ നവായ വിദ്മഹേ
തീക്ഷ്ണ ദംഷ്ട്രായ ധീമഹി
തന്നോ നൃസിംഹഃ പ്രചോദയാത് !!.."

തന്നോട് പറ്റിച്ചേര്‍ന്നുകിടന്ന സുധിമോനെ ചുക്കിച്ചുളിഞ്ഞ തൊലിയുള്ള കരങ്ങള്‍കൊണ്ട് ചേര്‍ത്തുപിടിച്ച്, വിറയ്ക്കുന്ന ചുണ്ടുകളാല്‍ മുത്തശ്ശി ഭയമകറ്റാനുള്ള വിഷ്ണുമന്ത്രമുരുവിട്ടു.

"പിന്നേ.. ഒരു ഒറ്റ്ലിച്ചിയും കിറ്റ്ലിച്ചിയും.... ഈ അമ്മ തന്ന്യാ.. ങ്ങനെ ഓരോന്ന് പറഞ്ഞുകൊടുത്ത് കുട്ട്യേ ഭയപ്പെടുത്തണേ.. അവന് നാളെ പരീക്ഷയുള്ളതാ.. ഒക്കെ പഠിച്ചു കഴിഞ്ഞോടാ?..."

സരസ്വതിയമ്മ ഇത് പറഞ്ഞപ്പോള്‍ അതിനുപ്രതികരണമെന്നോണം സുധിക്കുട്ടന്‍ കമ്പിളി തലവഴിമൂടിപ്പുതച്ച്ക തിരിഞ്ഞുകിടന്നു.

മുത്തശ്ശി മരിക്കുമ്പോള്‍ സുധി അവസാനവര്‍ഷ ബിരുദവിദ്യാര്‍ത്ഥിയായിരുന്നു. ആ മരണം സരസ്വതിയമ്മയേയും സുധിയേയും അനാഥമാക്കിയതിനുപുറമേ പട്ടാളക്കാരനായ മുത്തച്ഛന്റെ പെന്‍ഷന്‍വഴി ലഭിച്ചിരുന്ന വരുമാനവും നിലപ്പിച്ചു.

തയ്യല്‍ജോലിയില്‍നിന്നുകിട്ടുന്
ന വരുമാനംകൊണ്ട് സരസ്വതിയമ്മ കുടുംബംപോറ്റി. ചെറിയ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തുകൊടുത്ത് വട്ടച്ചിലവുകള്‍ക്കുള്ള ചെറിയൊരുവരുമാനം സുധിയും ഉണ്ടാക്കിയിരുന്നു.

"അമ്മേ ഞാന്‍ എസ് ഐ സെലക്ഷന്‍ ടെസ്റ്റ്‌ ജയിച്ചു!!..."

ചവിട്ടിവന്ന സൈക്കിള്‍, സ്റ്റാന്‍ഡില്‍ വയ്ക്കാനുള്ള സംയമനംപോലും കാണിക്കാതെ സുധി, അടുക്കളക്കോലായിലെ അമ്മിക്കല്ലില്‍ മുളകരയ്ക്കുകയായിരുന്ന സരസ്വതിയമ്മയെ എടുത്തുയര്‍ത്തി.

"മോനേ.. കൈയില്‍ അരപ്പുണ്ട്.. നിന്റെ ദേഹത്താവും... വിട്.. " കൈകള്‍ സുധിയുടെ കുപ്പായത്തില്‍തട്ടാതെ അവര്‍ ഉയര്‍ത്തിപ്പിടിച്ചു.

ആ മാതാവിന്‍റെ കണ്ണുകളില്‍നിന്ന്‍ സന്തോഷ-ചാരിതാര്‍ത്ഥ്യങ്ങളുടെ പുഴയൊഴുകി, അവന്റെ ഉടുപ്പിനെ നനച്ചു. താഴെനിറുത്തിയവഴി അവര്‍ അവന്‍റെ മൂര്‍ദ്ധാവില്‍ ചുംബിച്ചു

"നിന്റെ അച്ഛന്റെ ഏറ്റവുംവലിയ ആഗ്രഹമായിരുന്നു നീയൊരു എസ് ഐ ആവുണമെന്നത്.. നീ അച്ഛന്റെ ആഗ്രഹം സാധിപ്പിച്ചല്ലോടാ മിടുക്കാ.."

"അമ്മേ... ഇനിയെങ്കിലും പറഞ്ഞൂടേ.. എന്‍റെ അച്ഛന്‍ എവിടെയാണെന്ന്?... പ്ലീസ് അമ്മേ.. "

"ങ്ങും.. പറയാം മോനേ... കുറച്ചുകൂടി സമയം എനിക്ക് തരൂ.. ഒക്കെ അമ്മ പറയാംട്ടോ...."

ട്രെയിനിംഗ് കഴിഞ്ഞ് ആദ്യത്തെ നിയമനം  കേരളത്തിന്‍റെ അതിര്‍ത്തിയിലുള്ള ഒരു കുപ്രസിദ്ധ സ്റ്റേഷനിലേക്ക്. സാമൂഹ്യദ്രോഹികളുടേയും  തസ്ക്കരവീരന്മാരുടേയും ആസ്ഥാനം.

മിടുക്കനും ധീരനുമായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു എസ് ഐ സുധി. നിഴല്‍ഭൂതങ്ങളെന്നുകേട്ടാല്‍വരേ ഭയന്നുവിറച്ചിരുന്ന സുധിയല്ലാ  ഇന്നത്തെ സുധി. കാര്യക്ഷമവും തന്ത്രപരവുമായ പ്രവര്‍ത്തനങ്ങള്‍കൊണ്ട് നല്ലൊരു പ്രതിച്ഛായ സുധി നേടി.  പല സങ്കീര്‍ണ്ണമായ കേസന്വേഷണങ്ങള്‍ക്കും എസ്. ഐ. സുധി നിയോഗിക്കപ്പെട്ടു.

"അമ്മേ.. ഇന്നലെ ഞാനൊരു വലിയ കള്ളനെ പിടിച്ചു. ഇരുട്ട് ഭാസ്കരന്‍. എന്‍റെ  വെടികൊണ്ടിട്ടുവരേ അയാള്‍ രണ്ടുമൂന്നു പോലീസുകാരെ അടിച്ചിട്ട്  കായംകുളം കൊച്ചുണ്ണിയേപോലെ ഓടിക്കളഞ്ഞു. ഞാന്‍  വിടുമോ. പക്ഷേ  അയാള്‍ പെട്ടെന്ന്  സ്വയം കീഴടങ്ങി. ചാവാനുള്ള മുറിവൊന്നും ഇല്ലെങ്കിലും  അയാള്‍ക്ക്‌ പെട്ടെന്ന്‍ ഹൃദയസ്തംഭനം ഉണ്ടായി. ഇപ്പോള്‍  ആശുപത്രിയിലാക്കിയാണ്  ഞാന്‍  വരുന്നത്."

"അയ്യോ  മോന്  വല്ലോം  പറ്റ്യോ?"

"ഹേയ് ഇല്ലമ്മേ.. ഇതൊക്കെ  ചീളുകേസുകള്‍  അല്ലേ? പക്ഷേ, രക്ഷപ്പെടാമായിരുന്നിട്ടും അയാളെന്തേ കീഴടങ്ങിയത് എന്നാണ് മനസ്സിലാവാത്തത്. ഹും.. ചിലപ്പോള്‍ സുധിയെക്കുറിച്ച് നല്ലവണ്ണം അറിയുന്നതുകൊണ്ടാവും.. പിടികിട്ടാപുള്ളിയെ പിടിച്ചതിന് എന്തായാലും ഒരു  പ്രൊമോഷന്‍  ഉറപ്പാ.." അവന്‍ കണ്ണാടിയില്‍നോക്കി  മീശപിരിച്ചു.

പിറ്റേദിവസം സരസ്വതിയമ്മ മുറ്റമടിക്കുമ്പോഴാണ്, പത്രക്കാരന്‍ പത്രമിട്ടുപോയത്. അതെടുത്ത് തിണ്ണയിലേക്ക് വയ്ക്കാന്‍ മുതിരുമ്പോള്‍ ഒരു ഫോട്ടോ കണ്ണിലുടക്കി.

"ഇരുട്ട് ഭാസ്ക്കരന്‍ വെട്ടില്‍!.. "എസ് ഐ സുധി കള്ളനെ കൈയാമംവച്ച് കൊണ്ടുവരുന്ന ഫോട്ടോ.

'ഈശ്വരാ... ഇത് അങ്ങേരല്ലേ?!!.... ഫോറിന്‍സാധനങ്ങളുടെ ബിസിനസ് ആണെന്നുപറഞ്ഞിട്ട്  ഇതായിരുന്നോ പരിപാടി?...'  സരസ്വതിയമ്മ തലചുറ്റിവീണു.

സന്ധ്യകഴിഞ്ഞ നേരത്ത് അവര്‍ക്ക് ബോധം തെളിഞ്ഞപ്പോള്‍ സുധി അരികിലുണ്ടായിരുന്നു.

"മോനേ.. എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്.. ചെറുപ്പത്തില്‍ നീ ഭയപ്പെട്ടിരുന്ന നിഴല്‍ഭൂതത്തെയാണ്‌ നീയിപ്പോള്‍ പിടിച്ചിരിക്കുന്നത്... നിന്‍റെ  അച്ഛനാണത്. നിന്നെ ഞാനെന്‍റെ വയറ്റില്‍ച്ചുമക്കുന്ന  കാലത്ത് അച്ഛനും കൂട്ടുകാരുംകൂടി കള്ളനെന്നുകരുതി  ഒരാളെ തല്ലിച്ചതച്ചിരുന്നു. അയാള്‍ മരിക്കുകയുംചെയ്തു. പക്ഷേ, അയാള്‍  കള്ളനായിരുന്നില്ലാ. എവിടെനിന്നോ വന്നൊരു ഭ്രാന്തനായിരുന്നു. പോലീസിനെ വെട്ടിക്കാന്‍ അന്ന്  നാടുവിട്ടതാ നിന്‍റെ അച്ഛന്‍. ഇടയ്ക്ക് നിന്നേയും എന്നേയും കാണാനുള്ള കൊതികൊണ്ട് രാത്രിനേരത്ത് നമ്മുടെ വീട്ടിലേക്കുവരുമായിരുന്നു. നിഴല്‍ഭൂതമെന്നാണ് മോന്‍ അച്ഛന് പേരിട്ടിരിക്കുന്നത്  എന്ന് ഞാന്‍ പറഞ്ഞതുകേട്ട്‌ നിന്‍റെ അച്ഛന്‍ ഒരുപാടുചിരിക്കുമായിരുന്നു. നിന്‍റെ പഠിപ്പിനുള്ള എല്ലാപണവും അച്ഛന്‍ എനിക്ക് എത്തിച്ചുതന്നു.. നിന്നോട്  യാതൊന്നും വെളിപ്പെടുത്തരുതെന്ന് കര്‍ശനമായി പറഞ്ഞിരുന്നു. ആ അച്ഛനെയല്ലേ മോനേ നീ...." അവര്‍ മോഹാലാസ്യപ്പെട്ട് ആശുപത്രിക്കിടക്കയിലേക്ക്  ചരിഞ്ഞു.

ഭ്രാന്തുപിടിച്ച സുധി ജീപ്പെടുത്ത് ഇരുട്ട് ഭാസ്ക്കരനെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്ക് പാഞ്ഞു. മൊബൈലില്‍ കോണ്‍സ്ട്ടബിള്‍ രാജേഷിന്‍റെ കാള്‍. വണ്ടി ഓരത്തെക്കൊതുക്കി ഫോണ്‍ എടുത്തു.

"സര്‍... ഇരുട്ട് കൈയീന്നുപോയി സാറേ... "

"ങേ... വീണ്ടും രക്ഷപ്പെട്ടോ?.. നിങ്ങളെയൊക്കെ എന്തുനോക്കാനാണ് ഞാനവിടെ  നിറുത്തിയിരിക്കുന്നേ.. കഷ്ടം..."

"അല്ല സാറേ... ആള്  വടിയായി... "

"ഷിറ്റ്...."  നിയന്ത്രണംവിട്ട് സുധി ആ മൊബൈല്‍ഫോണ്‍ കാട്ടിലേക്ക് വലിച്ചെറിഞ്ഞ്  തലയ്ക്കുകൈകൊടുത്തിരുന്നു വിതുമ്പി.

"മോനേ... സുധിമോനേ... " ആര്‍ദ്രമായൊരു വിളികേട്ട് അവന്‍ ഇരുട്ടിലേക്ക്  പകച്ചുനോക്കി...

ഒരു തേക്കുമരത്തിന്‍റെ മറവില്‍നിന്നും ഒരു നിഴല്‍രൂപം തന്നെ ഉറ്റുനോക്കുന്നു. ചെറുപ്പത്തില്‍ കാണാറുണ്ടായിരുന്ന അതേരൂപം!..

"എന്‍റെ അച്ഛാ...." ജീപ്പില്‍നിന്നിറങ്ങി ആ  രൂപത്തെ ലക്ഷ്യമാക്കി സുധി ഓടി.

- ജോയ് ഗുരുവായൂര്‍

എന്‍റെ വിധി

ജില്ലാ സെഷന്‍സ് കോടതിപരിസരം ജനനിബിഡം. പതിനാലുവയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച റിട്ട. ഹെഡ്മാസ്റ്റര്‍ തിലോത്തമന്‍പിള്ള പ്രതിയായ കേസിന്റെ വിധിപറയാനിനി നിമിഷങ്ങള്‍ മാത്രം. ചാനലുകാരും പത്രക്കാരും പോലീസുകാരുമൊക്കെയുമായി ആകെയൊരു ബഹളപ്രതീതി. പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടിയുടെ വക്താവുകൂടിയാണ് പ്രതിയെന്നതിനാല്‍ ഈ കേസ് ഒരുപാട് കോളിളക്കം സൃഷ്ടിച്ചിരുന്നു.

രാഷ്ട്രീയസമ്മര്‍ദ്ദംമൂലം സാക്ഷികള്‍ പലതവണ മൊഴിമാറ്റിപ്പറഞ്ഞതും വാദിപക്ഷത്തിന്റെ സാമ്പത്തിക പരാധീനതകളുംമൂലം ശക്തമായൊരു ചെറുത്തുനില്പ്പ് പെണ്‍കുട്ടിയുടെ ഭാഗത്തുനിന്നുണ്ടാകാതിരുന്ന സാഹചര്യത്തില്‍, സുവ്യക്തമായ തെളിവുകളുടെ അഭാവവുംകൊണ്ട്, കോടതിവിധി പ്രതിക്കനുകൂലമായിരിക്കുമെന്നാ
ണ് മൊത്തത്തില്‍ വിലയിരുത്തപ്പെടുന്നതും. രാഷ്ട്രീയഅനുയായികളുടെ മദ്ധ്യത്തില്‍ ശുഭാപ്തിവിശ്വാസപൂരിതനായി തിലോത്തമന്‍പിള്ള കാണപ്പെട്ടു.
 
ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് ഒരു വനിതകൂടിയായതിനാല്‍ എന്തായിരിക്കും വിധിയെന്നുള്ള ആകാംക്ഷയും എല്ലാവരിലുമുണ്ട്. സി.പി. സരളാദേവി ആ കോടതിയില്‍ ജഡ്ജായി ചാര്‍ജ് എടുത്തത് അടുത്തിടെയായിരുന്നു.

വിധിപറയാന്‍ ഉപവിഷ്ടയായ അവരുടെ മുഖത്ത് നിശ്ചയദാർഢ്യം സ്ഫുരിച്ചുനിന്നു.

"മൂന്നുവര്‍ഷങ്ങളോളം നീണ്ടുപോയ ഈ കേസിനാസ്പദമായിരുന്ന തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിച്ചുകൊണ്ട്  കേസിനെ ദുര്‍ബ്ബലപ്പെടുത്താനും പ്രതിഭാഗത്തുനിന്നുണ്ടായ നീക്കങ്ങളെക്കുറിച്ച് കോടതിക്ക് സുവ്യക്തമായ ബോദ്ധ്യമുള്ളതിനാലും സാഹചര്യത്തെളിവുകളെ പഴുതില്ലാതെ പ്രതിരോധിക്കാന്‍ പ്രതിഭാഗം അഭിഭാഷകര്‍ക്ക് സാധിക്കാതിരിക്കുകയും ചെയ്തതിനാല്‍ പ്രതിക്ക് ആറുവര്‍ഷം  കഠിനതടവും പന്ത്രണ്ടുലക്ഷംരൂപ പിഴയും ഈ കോടതി വിധിക്കുന്നു. പിഴയൊടുക്കാന്‍ തയ്യാറാവാത്തപക്ഷം നാലുവര്‍ഷംകൂടി തടവുശിക്ഷ ദീര്‍ഘിപ്പിക്കുന്നതായിരിക്കുമെന്നും വിധിക്കുന്നു."

പലരിലും ഞെട്ടലുണ്ടാക്കിയ വിധിപ്രസ്താവ്യം കോടതിവളപ്പില്‍ സംഘര്‍ഷസമാനമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചു. മാദ്ധ്യമങ്ങള്‍ക്ക് ആഘോഷത്തിനുള്ള അവസരവും.

ചെറുപ്പംമുതലേ, അടക്കവും ഒതുക്കവും കൈമുതലായുണ്ടായിരുന്ന കുട്ടിയായിരുന്നു സരളാദേവി. വീട്ടിലെ സാമ്പത്തികപരാധീനതകള്‍മൂലം പാലക്കാടുള്ള അമ്മാവന്‍റെ വീട്ടില്‍നിന്നായിരുന്നു അവളുടെ പഠനം. പഠിക്കാന്‍ അത്രയേറെമിടുക്കിയായിരുന്നില്ലെങ്കിലും പ്രായത്തില്‍ക്കവിഞ്ഞ ദേഹവളര്‍ച്ച അവളേ പലരുടെയും ശ്രദ്ധാകേന്ദ്രമാക്കി. പ്രത്യേകിച്ച് മാംസദാഹികളുടെ.

"സരളാദേവി ഉച്ചയ്ക്കുള്ള ഇന്റര്‍വെല്ലിനു സ്റ്റാഫ്റൂമില്‍ എന്നെവന്നു കാണുക" കണക്കുമാഷുടെ ഉത്തരവ്.

കണക്കുപരീക്ഷയില്‍ തോറ്റതിനുള്ള ഉപദേശം തരുന്നതിനായിരിക്കും. വീട്ടിലെങ്ങാനും അറിഞ്ഞാല്‍ ഉണ്ടാവുന്ന പുകിലുകളെക്കുറിച്ച് ഓര്‍ത്തവള്‍ വ്യാകുലപ്പെട്ടു. വിറച്ചുവിറച്ചായിരുന്നു അവളവിടെ ചെന്നത്. അവളേ അയാള്‍ സ്പോര്‍ട്സ് സാധനങ്ങള്‍ സൂക്ഷിക്കുന്ന മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അയാളിരുന്ന മേശയ്ക്കഭിമുഖമായുണ്ടായിരുന്ന കസേരയില്‍ ഇരിക്കാന്‍ ആജ്ഞാപിച്ചു.

"എന്താ കുട്ടീ പഠിക്കാന്‍ ഈയിടെ ശ്രദ്ധവയ്ക്കാത്തത്?.. ഭാസ്ക്കരനോട് പറയണോ ഞാന്‍?.."

"അയ്യോ മാഷേ അമ്മാവനോട് പറയല്ലേ പ്ലീസ്.. അതോടെ അവരെന്‍റെ പഠിപ്പുനിറുത്തി, എന്നെ നാട്ടിലേക്ക് തിരിച്ചയക്കും. പിന്നെ എനിക്ക് കൂലിപ്പണിക്ക് പോകാനായിരിക്കും വിധി.." അവള്‍ കരഞ്ഞുപറഞ്ഞു.

"ങ്ങും.. എങ്കില്‍ ഇനിമുതല്‍ എന്നെ അനുസരിക്കുക. ഞാന്‍ വിളിക്കുമ്പോഴൊക്കെ ഇവിടെ വരണം. കേട്ടോ?.." അതുപറയുമ്പോള്‍ അയാളുടെ നഗ്നപാദങ്ങള്‍ അവളുടെ കണങ്കാലിലൂടെ മുകളിലോട്ടിഴഞ്ഞ് തുടയിടുക്കിലെത്തിയത് ഒരു ഞെട്ടലോടെ അവളറിഞ്ഞു. തീക്ഷ്ണമായ അയാളുടെ നോട്ടത്തിനുമുന്നില്‍ പതറി, ജീവച്ഛവംപോലെ അവളിരുന്നു.

പലതവണ പലവിധത്തില്‍ ഈ പീഡനം അനുഭവിക്കുമ്പോഴും അതിനെക്കുറിച്ച് പുറത്തുപറയാന്‍ അശക്തയായിരുന്നു അവള്‍. അതേ ക്ലാസ്സില്‍ പഠിക്കുന്ന ഉറ്റകൂട്ടുകാരിയും മാഷിന്‍റെ മകളുമായ രേവതിയോടുവരെ എല്ലാമവള്‍ മറച്ചുവെച്ചു.   സ്വന്തം അച്ഛനെക്കുറിച്ച് അവളോട്‌ എന്ത് പറയാന്‍. പത്താംക്ലാസ് കഴിയുന്നതുവരെയും അവളെ അയാള്‍ പീഡിപ്പിച്ചുകൊണ്ടേയിരുന്നു. ഒന്നുപ്രതികരിക്കാന്‍വരെ കഴിയാത്ത തന്‍റെ ദുര്‍വ്വിധിയെ ശപിച്ചുകൊണ്ട് ആ പള്ളിക്കൂടത്തിന്‍റെ പടിയിറങ്ങുമ്പോള്‍ ഒന്നവള്‍ തീരുമാനിച്ചിരുന്നു. ഒരു വക്കീലാവണം.

ഈശ്വരന്‍ സര്‍വ്വശക്തനാണ്. അതല്ലേ ഇനിയൊരിക്കലും കണ്ടുമുട്ടുകപോലുമില്ലായെന്നു കരുതിയ തിലോത്തമന്‍മാഷിനെ വര്‍ഷങ്ങള്‍ക്കുശേഷം തന്‍റെ മുന്നില്‍ കൊണ്ടുവന്നുനിറുത്തിത്തന്നത്!. കാമം തീര്‍ക്കാനുള്ള ഒരുപകരണംപോലെ, ബലമായി തന്നെയുപയോഗിച്ചിരുന്ന ആട്ടിന്തോലിട്ട ആ ചെന്നായ,  ഭയഭക്തിബഹുമാനങ്ങളോടെ തന്‍റെ മുന്നില്‍ നമസ്കരിച്ചുനിന്നത്!!.... അയാള്‍ക്ക്‌ തന്നെ മനസ്സിലായിട്ടില്ലായെന്നതുറപ്പ്. തനിക്കുശേഷം എത്രയോ പെണ്‍കുട്ടികള്‍ ഇയാളുടെ ഇരകളായിക്കാണും..

അയാള്‍ക്കെതിരെയുള്ള കേസ് പഠിക്കാനും ചടുലമായ വിധിനിര്‍ണ്ണയം നടത്താനും ഈ ലോകത്തില്‍ തന്നേക്കാള്‍ യോഗ്യരായ മറ്റാരുമുണ്ടാവുമെന്നു തോന്നുന്നില്ലാ.. സമൂഹദൃഷ്ടിയില്‍ നല്ലപിള്ളചമഞ്ഞുനടക്കുന്ന വെള്ളയടിച്ച കുഴിമാടങ്ങളെ.... മറ്റുള്ളവര്‍ക്കുവേണ്ടി നിങ്ങള്‍ അനുദിനം  കുഴിച്ചുകൊണ്ടിരിക്കുന്ന വാരിക്കുഴികളില്‍ ഇന്നല്ലെങ്കില്‍നാളെ, നിങ്ങള്‍ത്തന്നേ നിപതിച്ചിരിക്കും.

ജീവിതസായൂജ്യം നേടിത്തന്നപോലുള്ള ഒരു ദിവസം!...

കണ്ണടയൂരി മേശമേല്‍വെച്ചുകൊണ്ട് കിടക്കയിലേക്ക് ചായുമ്പോള്‍ സരളദേവിയുടെ മനസ്സ് പെയ്തൊഴിഞ്ഞവാനംപോലെ ശാന്തമായിരുന്നു.

- ജോയ് ഗുരുവായൂര്‍

ക്രൂശിതര്‍

ഒരുതുള്ളി വെള്ളവുമൊരുകൊക്കു ധാന്യവും
തേടിയലഞ്ഞു തളര്‍ന്നുപോയി.
തരിശായ ഭൂമിയും വിണ്ടൊരാ പാടവു-
മല്ലാതെ മറ്റൊന്നും കാണ്മതില്ലാ.

കൂട്ടിലെ കുഞ്ഞുങ്ങള്‍ വാവിട്ടലയ്ക്കുമ്പോ-
ളൊരുപിടിയന്നം കൊടുക്കവേണ്ടേ?
നാട്ടിലും മേട്ടിലും നഗരത്തിന്‍ ചുറ്റിലും
പാറിപ്പറന്നു തളര്‍ന്നുപോയി.

ഒരുകുഞ്ഞുകിളിയിതാ വഴിയില്‍ക്കിടക്കുന്നു
ഒരുതുള്ളി വെള്ളം ലഭിച്ചിടാതെ.
ചാരത്തണഞ്ഞുകൊക്കങ്ങുരുമ്മിക്കൊ-
ണ്ടൊരുതുള്ളിക്കണ്ണുനീര്‍ സാന്ത്വനമായ്.

വ്യവസായശാലകള്‍ തള്ളിവിട്ടീടുന്ന,
മാലിന്യപ്പുഴകള്‍തന്‍ തീരങ്ങളില്‍,
ഒരുകുഞ്ഞുമീനോ,യൊരുകതിര്‍ച്ചാമയോ,
ഒന്നുമേ കാണുവാനാകുന്നില്ലാ.

കാലിയാംകൊക്കുമായ് കൂട്ടിലണയുവാ-
നാവുകയില്ലല്ലോ തമ്പുരാനേ.
കുഞ്ഞുകിളികള്‍തന്‍ രോദനം കേള്‍ക്കണേ
കാരുണ്യംചൊരിയണേ സര്‍വ്വംസഹേ.   

ഉലകത്തിന്‍നാഥനായ് വാഴുന്ന മാനവാ,
ഹുങ്കോടെ നീയങ്ങു ജീവിക്കുമ്പോള്‍,
പാടം നികത്തിയും പുഴകള്‍ നശിപ്പിച്ചും,
പാവമീ ഞങ്ങളെ ക്രൂശിക്കണോ?

- ജോയ് ഗുരുവായൂര്‍

Wednesday, April 26, 2017

ബന്ധങ്ങളിലെ ബന്ധനങ്ങള്‍

"അമ്മേ... ദേ അച്ഛന്‍ ചുമ്മായിരുന്നു ചിരിക്കുന്നൂ.. " അടുക്കളയിലായിരുന്ന സരയൂവിനോട് ലച്ചൂട്ടി വിളിച്ചുപറഞ്ഞു..

"എടീ.. ഓരോരുത്തര്‍ ഫേസ്ബുക്കില്‍ ഇടുന്ന തമാശകള്‍കണ്ടാല്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ?.. മനുഷ്യനൊന്നു ചിരിക്കാന്‍വരെ സ്വാതന്ത്ര്യമില്ലേ ആവോ?..." മുഖത്ത് വന്ന ജാള്യം മറച്ചുവയ്ക്കാന്‍ ശ്രമിച്ചുകൊണ്ട് കിഷോര്‍ പറഞ്ഞു.

"ഹും ഹും.. ഈയിടെ ഈ ഫേസ്ബുക്ക് നോട്ടം ഇച്ചിരി കൂടുന്നുണ്ട്.. സമയമെത്രയായീന്നറിയാമോ... ഓഫീസില്‍പോകുന്നില്ലേ മനുഷ്യാ?.."

അപ്പോഴാണ്‌ അയാള്‍ക്ക്‌ സമയബോധമുണ്ടായത്. ഉടനേ വസ്ത്രംമാറി ഓഫീസിലേക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ സ്മാര്‍ട്ട്‌ ഫോണിലെ മെസഞ്ചര്‍ ഓണ്‍ ആക്കി കൈയകലത്തില്‍ത്തന്നെ വയ്ച്ചു. സുനീതിയുടെ മെസേജ് വരുന്ന സമയത്തുതന്നെ പ്രതികരിച്ചില്ലെങ്കില്‍ അതുമതിയവള്‍ക്ക് പിണങ്ങാന്‍.

സുനീതി....... അവള്‍ ആരായാലും താനവളെ പ്രണയിക്കുന്നു... സോഷ്യല്‍ നെറ്റ്വര്‍ക്കുകളോടുള്ള തന്‍റെ പുച്ഛം, ആരാധനയായി മാറ്റിയത്  അവളുമായുള്ള മാസ്മരിക ബന്ധമാണ്. ഒരിക്കല്‍ മൊബൈലില്‍ കുത്തിക്കൊണ്ടിരുന്ന സരയൂവിനെ വഴക്കുപറഞ്ഞ് അവളുടെ ഫോണ്‍ വലിച്ചെറിഞ്ഞുപൊട്ടിച്ചവനാണ് താന്‍...

"ഹായ് ഗുഡ് മോര്‍ണിംഗ്!.." ഇന്‍ബോക്സില്‍ വന്ന മെസേജിലേക്ക് ആര്‍ത്തിയോടെ അയാള്‍ നോക്കി.. പിന്നീട് ഓഫീസെത്തുന്നതുവരെ അയാളുടെ ഇടതുകൈ സുനീതിയുമായുള്ള സംവേദനത്തിനായി നിയോഗിക്കപ്പെട്ടു.

ജീവിതത്തെക്കുറിച്ച് തീക്ഷ്ണമായ വീക്ഷണങ്ങളുള്ള സ്ത്രീയാണ് സുനീതി. യാഥാസ്തികചിന്താഗതികളുള്ള കുടുംബത്തിലെ ഉത്പന്നമായ താനിതേവരെ ചിന്തിച്ചിട്ടുപോലുമില്ലാത്ത  കാര്യങ്ങള്‍ അവള്‍ അനര്‍ഗ്ഗളമായി തന്നോട് ചര്‍ച്ചചെയ്യുമ്പോള്‍ തനിക്കുണ്ടായിരുന്ന സങ്കോചമനസ്ഥിതിയേക്കുറിച്ചും മുരടന്‍സ്വഭാവത്തെക്കുറിച്ചുമെ
ല്ലാം അപകര്‍ഷബോധം തോന്നും.

ജീവിതമെന്നാല്‍ ആരുടേയും കാല്ക്കല്‍ പണയം വയ്ക്കാനുള്ളതല്ലാ.. ഓരോരുത്തരും അവരവര്‍ക്കിഷ്ടമുള്ള രീതിയില്‍ സ്വതന്ത്രമായി ജീവിച്ചുതീര്‍ക്കാനുള്ളതാണ് അത്.. ഭാര്യ ഭര്‍ത്താവിന്റെയോ, ഭര്‍ത്താവ്  ഭാര്യയുടെയോ അടിമയാവരുത്... അതേപോലെത്തന്നേ, ഇടപഴകുന്ന ഓരോരുത്തരുടേയും വ്യക്തിത്വങ്ങളെ ബഹുമാനിക്കാന്‍ നാം പഠിക്കണം.. സുനീതിയുടെ അഭിപ്രായങ്ങളോട് ആദ്യം വിരക്തിതോന്നിയെങ്കിലും പിന്നീട് അവയെല്ലാം നൂറുശതമാനം ശരിയാണെന്നു തോന്നി. വിവാഹിതരായവര്‍ അന്യവ്യക്തികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതുവരെ തെറ്റല്ലാ എന്നുവരെ അവള്‍ സമര്‍ത്ഥിച്ചപ്പോള്‍ തന്നിലെ യാഥാസ്ഥിതികന്‍ ഒരുവേള സടകുടഞ്ഞെഴുന്നേറ്റു. എന്നാല്‍, കാര്യകാരണസഹിതമുള്ള അവളുടെ ന്യായീകരണങ്ങള്‍ക്കുമുന്നില്‍ തനിക്ക് അധികം പിടിച്ചുനില്ക്കാനായില്ല.

വിരസതയൊഴിവാക്കാന്‍ ജീവിതം എന്നും വ്യത്യസ്തകള്‍ നിറഞ്ഞതാക്കാന്‍ ശ്രമിക്കണം.   ദിനചര്യകള്‍വരേ നമ്മള്‍ മാറ്റിക്കൊണ്ടേയിരിക്കണം. അല്ലെങ്കില്‍ ബോറടിച്ചുപോകും. മരണംവരേയും ഒരു സസ്യഭുക്ക് ആയിരിക്കുമെന്നും ഒരേ ആദര്‍ശങ്ങളെ പിന്‍തുടരുന്ന വ്യക്തിയായിരിക്കുമെന്നും മറ്റൊരു വ്യക്തിയെ മോഹിക്കുകയില്ലായെന്നുമൊക്കെ പ്രതിജ്ഞയെടുക്കുന്നവരൊക്കെ വിഡ്ഢികളാണ്. എന്താണ് മരണാനന്തരം അവര്‍ക്ക്  ലഭിക്കാന്‍ പോകുന്നത്? ജീവിതത്തില്‍ അനുഭവിക്കാന്‍ സാധിക്കാത്ത  സുഖങ്ങള്‍ മരിച്ചതിനുശേഷം ആസ്വദിക്കാനാവുമോ? വിവാഹം എന്നൊരു ബന്ധനത്തില്‍ ജീവിതം ഹോമിക്കുന്നതുതന്നെ എത്രയോ വലിയ അബദ്ധമാണ്. നമുക്ക് ഇഷ്ടപ്പെട്ടവരുടെ കൂടെയെല്ലാം നമുക്ക് സ്വതന്ത്രമായി ജീവിക്കാന്‍ സാധിക്കണം. കുട്ടികള്‍ ഉണ്ടായിക്കോട്ടേ.. മക്കളെല്ലാം ഒരേ പങ്കാളിയില്‍നിന്നാവണമെന്ന്  എന്താണിത്ര നിര്‍ബന്ധം? ഇതെല്ലാം നമ്മുടെ പഴഞ്ചന്‍ ചിന്താഗതികള്‍ മാത്രമല്ലേ?...

സുനീതിയുടെ നീതികള്‍ തന്നെ വളരേ ആകര്‍ഷിച്ചു. ഒരു ഫോട്ടോയില്‍പോലും അവളെ കണ്ടിട്ടില്ലെങ്കിലും അവളുടെ വാക്കുകള്‍ തന്നെ അവളുടെ മായികപ്രപഞ്ചത്തിന്റെ അടിമയാക്കി. പാവം സരയൂ... ഫേസ്ബുക്കിന്റെയും വാട്സാപ്പിന്റെയും മായികലോകത്തിലേക്കു കടന്നുകയറി, അവള്‍ വഴിതെറ്റിപ്പോകാതിരിക്കാന്‍ അവളെ താന്‍ വഴക്കുപറഞ്ഞു. സത്യംപറഞ്ഞാല്‍, അവളിതേപോലെ വല്ലവരുമായും അടുത്താല്‍, അതുമായി സഹകരിക്കാന്‍ ഇപ്പോഴും തനിക്കാവുമെന്നുതോന്നുന്നില്ലാ. അതുപറയുമ്പോള്‍ സുനീതി തന്നെ ഒരുപാട് പഴിക്കും.

എടോ താനൊക്കെ എന്തൊരു മനുഷ്യനാടോ? എനിക്കുമില്ലേ ഭര്‍ത്താവ്... അവന്‍ അവന്‍റെ ലോകത്തില്‍.. ഞാനെന്റെയും... എന്നുവെച്ച് ഞങ്ങള്‍ത്തമ്മില്‍ ഒരു സ്നേഹക്കുറവുമില്ലാ.. അവന്‍റെ മിക്ക ബന്ധങ്ങളെക്കുറിച്ചും എനിക്ക് അറിവുമുണ്ട്. അവനും സന്തോഷത്തില്‍ ജീവിക്കട്ടേ..  എപ്പോഴുമെന്റെ ഈ മോന്തായം കാണിച്ച് അവനെ ബോറടിപ്പിക്കുന്നത് ശരിയല്ലല്ലോ. അവനൊരിക്കലും എന്നെ നിയന്ത്രിക്കാനും വന്നിട്ടില്ലാ.. അതേപോലെ സ്നേഹബഹുമാനക്കുറവുകളും കാണിച്ചിട്ടില്ലാ. എനിക്കവനെ ഒരുപാടിഷ്ടമാണ്. അവന് എന്നേയും. വ്യക്തിത്വങ്ങളെ പരസ്പരം ബഹുമാനിച്ചു ജീവിക്കുമ്പോള്‍ സ്നേഹവും അടുപ്പവും കൂടുകയേ ഉള്ളൂ. കൂട്ടിലടച്ച കിളിയേപ്പോലെ ഭാര്യമാരെ കാണുന്നവരാണ് നമ്മുടെ നാട്ടിലെ ഭര്‍ത്താക്കന്മാര്‍ ഏറെയും. എന്നാല്‍ അവരോ, അവര്‍ക്ക് തോന്നിയപോലെ നടക്കുന്നുമുണ്ട്. എന്നിട്ട് ഏകഭാര്യാവ്രതത്തിന്‍റെ വക്താക്കളായി ഞെളിഞ്ഞു നടക്കും. കള്ളജാതികള്‍.

മുഖമടച്ചുള്ള അടികിട്ടുന്നതുപോലെയായിരിക്കും ചിലപ്പോഴവളുടെ വാക്കുകള്‍. എങ്കിലും താനാ വാക്കുകളേയും അതിന്‍റെ വക്താവിനേയും ഒരുപാട് സ്നേഹിക്കുന്നു.. ഇഷ്ടപ്പെടുന്നു... എപ്പോഴും ആ വാഗദ്ധോരണിയില്‍ മുഴുകിയിരിക്കാന്‍ ആഗ്രഹിക്കുന്നു. ലൈംഗികതയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന വിഷയത്തിലും അവളുടെ ഉത്സുകത അനിര്‍വ്വചനീയംതന്നേ!.. ടൈപ്പ് ചെയ്യുന്ന വരികളിലൂടെത്തന്നേ ഒരു സ്ഖലനത്തിന്‍റെ വക്കില്‍ തന്നെക്കൊണ്ടെത്തിക്കാന്‍പോലും പലപ്പോഴും അവള്‍ക്കായിട്ടുണ്ട്. ഇങ്ങനെവേണം പെണ്ണുങ്ങളായാല്‍... എന്ന് സമ്മതിച്ച്, തന്നിലെ യാഥാസ്ഥിതികന്‍ മുട്ടുമടക്കിയിട്ടുമുണ്ട്. ആരാധനയാണവളോടിപ്പോള്‍. കടുത്ത ആരാധന.

ഫേസ്ബുക്ക് പ്രൊഫൈലിലെ വിവരങ്ങളനുസരിച്ച് നാളെയാണ് അവളുടെ ബര്‍ത്ത്ഡേ. ഒരു നല്ല സമ്മാനം കൊടുക്കണം. അതും നേരിട്ടുതന്നേ.. ഇതേവരെ ഫോണില്‍പ്പോലും സംസാരിച്ചിട്ടില്ലാ.. ഒരിക്കല്‍ അവള്‍ സ്വയം തന്‍റെ ഫോണ്‍ നമ്പര്‍ ചോദിച്ചതായിരുന്നു. അസമയത്തെങ്ങാനും അവള്‍ വിളിച്ച്, സരയൂവെങ്ങാനും കേള്‍ക്കാനിടയായാലോ എന്നുകരുതി തന്ത്രപൂര്‍വ്വം താനന്ന് ഒഴിഞ്ഞുമാറി. അതബദ്ധമായിപ്പോയി. ഇന്നെന്തായാലും ഫോണ്‍ നമ്പര്‍ അവളോട്‌ ചോദിക്കുകതന്നേ...

"സുനീ...കാന്‍ യു ഗിവ് മി യുവര്‍ മൊബൈല്‍ നമ്പര്‍?.. ഐ വാന്റ്റ്‌ ടു സ്പീക് ടു യു... എന്നെ അറിയാലോ.. ഞാന്‍ ഒരിക്കലും മിസ്‌യൂട്ടിലൈസ് ചെയ്യില്ലാട്ടോ... പ്ലീസ് ഗിവ് മി. ഐ വില്‍ കാള്‍ യു റൈറ്റ് നവ്... "

"അതിനെന്താ  കിച്ചൂ... തനിക്കെന്നെ എപ്പോ വേണേലും വിളിക്കാം... റൌണ്ട് ദി ക്ലോക്ക്... ദിസ്‌ ഈസ്‌ മൈ നമ്പര്‍... 874*&45@$2..."

കിഷോറിന്റെ ഹൃദയം ഒന്നുതുടിച്ചു... മൊബൈല്‍ എടുത്ത് ആ നമ്പര്‍ ഫീഡ് ചെയ്യാന്‍ തുടങ്ങി.. മൊബൈല്‍ നമ്പറിന്റെ അവസാന അക്കം ടൈപ്പ് ചെയ്തുകഴിഞ്ഞയുടന്‍ മൊബൈലില്‍ തെളിഞ്ഞ സന്ദേശംകണ്ട്, പൊടുന്നനേ അയാളുടെ നെറ്റിയില്‍നിന്നും വിയര്‍പ്പുകണങ്ങള്‍ ഒഴുകിച്ചാടി... ഹൃദയത്തിനുള്ളില്‍ അഗ്നിപര്‍വ്വതങ്ങള്‍ പൊട്ടിത്തെറിച്ചു.. മനസ്സ് മരവിച്ചപോലെയായിത്തീര്‍ന്നു..

"This contact is already exists.. SARAYU New"

- ജോയ് ഗുരുവായൂര്‍

കാറ്റുവന്നിന്നെന്‍റെ വാതിലില്‍ മുട്ടുന്നു


കാറ്റുവന്നിന്നെന്‍റെ വാതിലില്‍ മുട്ടുന്നു
വാതില്‍പ്പിടിയില്‍ പിടിച്ചുവലിക്കുന്നു
ഞെട്ടിയുണര്‍ന്നെന്നുമമ്പരപ്പോടേ..
ഗദ്ഗദമോലുമെന്‍ നൊമ്പരപ്പാടിനാല്‍

മരുഭൂമിയാണ്, മരുഭൂമി ചുറ്റിലും..
മാനുഷ്യരില്ലാ മനമൊന്നു കാണുവാന്‍
വന്നിതീദിക്കിലോരുപാടുകാലമായ്
എന്നൊരുവിടുതലീ പത്മവ്യൂഹത്തില്‍?

ഞാനൊന്നുനോക്കിയെന്‍ചുറ്റിലും മെല്ലവേ
കണ്ടു, നാട്ടിലെന്‍-ഉത്തമ തോഴരേ..
കൊണ്ടു പഴിച്ചീടാനവരൊക്കെയുണ്ടിന്നു
മെന്നുമെന്നെയങ്ങ് ഭോഷനാക്കീടുവാൻ


ഏണ്ണപ്പണത്തിന്‍റെ വമ്പ് പറഞ്ഞു നീ
അന്നങ്ങു ഞങ്ങളെ വിട്ടുപിരിഞ്ഞതും
പിന്നെ കണ്ടപ്പോളത്തറ് തന്നതു-
മെല്ലാമെന്‍വമ്പെന്നു ചൊല്ലിയകൂട്ടുകാര്‍

ഇന്നെന്തേ നിങ്ങളെന്‍ഫോണെടുക്കാത്തത്?
എന്തെന്തുചെയ്തുഞാന്‍ നിങ്ങള്‍ക്കുമോശമായ്
ആയകാലത്തങ്ങദ്ധ്വാന പാതയില്‍,
സര്‍വ്വം സഹിച്ചങ്ങ് ജീവിച്ചിടുന്നതോ?

ഇനിയൊരു സുഖവുമില്ലെന്നെനിക്കറിവൂഞാന്‍
ജിവിതപന്ഥാവില്‍ സ്വപ്നങ്ങള്‍മാത്രവും.
നന്നായി ജീവിക്കൂ..യെന്‍പ്രിയ സോദരേ
പെറ്റിട്ട നാടിന്‍റെ സുന്ദര രൂപമായ്‌...

കാറ്റുവന്നിന്നെന്‍റെ വാതിലില്‍ മുട്ടുന്നു
വാതില്‍പ്പിടിയില്‍ പിടിച്ചുവലിക്കുന്നു.
ഞെട്ടിയുണര്‍ന്നെന്നുമമ്പരപ്പോടേ
..
ഗദ്ഗദമോലുമെന്‍ നൊമ്പരപ്പാടിനാല്‍.

- ജോയ് ഗുരുവായൂര്‍