Tuesday, October 11, 2016

ഫീലിങ്ങില്‍ തൊട്ടുകളിക്കരുത്!

ഫീലിങ്ങില്‍ തൊട്ടുകളിക്കരുത്!
വേണ്ടാ വേണ്ടായെന്നൊരു
നൂറുവട്ടം പറഞ്ഞതാ.. 
കേട്ടില്ലാ..
വെല്ലുവിളിയാണുപോലും..
നിന്‍റെ രക്തത്തിലോടുന്നത്
നമ്മുടെ ചോരയാണെങ്കില്‍
നിന്നെത്തൊട്ടുകളിച്ചവരെ
വച്ചേക്കില്ല പോലും..
രക്തം രക്തത്തേയറിയുന്നു..
രക്തബന്ധം ശ്രേഷ്ഠബന്ധം!
സമ്മതിക്കാതെ വയ്യാ...
ഇപ്പോഴെന്തായി?....
മനുഷ്യന് സ്വസ്ഥമായി ജീവിക്കാന്‍വരേ
സമയമില്ലാത്തപ്പോഴാണൊരു പ്രതികാരം.
ഒന്നോര്‍ത്താല്‍,
ശത്രുക്കളുടെ മനസ്സിന്‍റെയൊരു
കോണിലെങ്കിലും കാണും
നമ്മോടുള്ള സ്നേഹം.. നഷ്ടബോധം..
ചിലപ്പോള്‍ മിത്രങ്ങളേക്കാളുമേറെ!
പ്രസവിച്ചുപേക്ഷിച്ച അമ്മയ്ക്ക്
മകനെ കാണുമ്പോഴുണ്ടാകുന്ന വാത്സല്യം.
കാരണം,
സ്നേഹബന്ധങ്ങളത്രേ കാലാന്തരേ
ശത്രുതയെ ഗര്‍ഭം ധരിക്കുന്നത്.
ശത്രുക്കളായിരുന്നു നമ്മുടെ യഥാര്‍ത്ഥ മിത്രങ്ങള്‍
നമ്മുടെ മനസ്സറിയുന്നവര്‍,
നമ്മേപ്പറ്റി കരുതലുള്ളവര്‍...
അവരൊരിക്കല്‍ നമ്മളായിരുന്നു..നമ്മളവരും...
മിത്രങ്ങവളൊരുദിനം ശത്രുക്കാളായാല്‍
പക വെറും പുകഞ്ഞകൊള്ളിയാവണം.
നമ്മുടെ വൈകാരികതകളുടെ 'ബാന്നറില്‍'
അപരര്‍ എത്ര കളിച്ചാലും
നമ്മുടെയൊരു മുരടനക്കം പോലുമാവില്ലാ
നമ്മുടെ ദുഃഖങ്ങള്‍
നമ്മുടെ മാത്രം സ്വകാര്യതകളാകുന്നു
സന്തോഷങ്ങളും....
പ്രതികാരങ്ങള്‍ ഉണ്ടെങ്കിലുമത്
നമ്മുടേത്‌ മാത്രമായിരിക്കണം
ക്ഷമയില്‍ പൊതിഞ്ഞുവയ്ക്കാനൊട്ടും കഴിയില്ലെങ്കില്‍.
മകനായാലും മച്ചുനനായാലും
'ഫീലിങ്ങില്‍' തൊട്ടുകളിക്കരുത്.
ചിലര്‍ക്കതൊരു വിനോദമായിരിക്കാം
പക്ഷേ.. നമുക്ക് നഷ്ടമാകുന്നത്
നമ്മളെ സ്നേഹിക്കുന്ന ഒരാത്മാവിനെയാണ്.
- ജോയ് ഗുരുവായൂര്‍

1 comment: