ഇന്നലെ ഒരു ചെറിയ സൂപ്പര്‍മാര്‍ക്കറ്റില്‍ ഏതാനും സാധനങ്ങള്‍ വാങ്ങാനായി പോയപ്പോള്‍ വളരെ സൂക്ഷ്മതയോടെ മല്ലിയിലകള്‍ പെറുക്കി പോളീത്തീന്‍ സഞ്ചിയില്‍ നിക്ഷേപിച്ചുകൊണ്ടിരുന്ന ഒരു സായിപ്പിനെ ശ്രദ്ധിക്കുകയുണ്ടായി. കാണാന്‍ ബഹുകേമന്‍. ഏതോ കമ്പനിയില്‍ നല്ല പൊസിഷനില്ത്തന്നെയായിരിക്കും ജോലി ചെയ്യുന്നതെന്ന് നിസ്സംശയം പറയാം. എന്നാല്‍ മല്ലിയിലകള്‍ നല്ലതുനോക്കി തിരഞ്ഞെടുത്തതിനുശേഷം അദ്ദേഹം ചെയ്തതുകണ്ട് അന്തംവിട്ടുപോയി. മല്ലിയിലയുടെ തണ്ടുകളെല്ലാം കൂട്ടിപ്പിടിച്ച് കൈകൊണ്ട് മുറിച്ചുകളയുന്നു. തണ്ടിന്റെ ഭാരം ഒഴിവാക്കി, കൊടുക്കുന്ന പൈസയ്ക്ക് പരമാവധി മുതലാക്കുകയെന്ന തന്ത്രം! "സായിപ്പുമാരിലും എച്ചികളോ?!" എന്ന് 'ചിത്രം' സിനിമയില്‍ മോഹന്‍ലാല്‍ അടിച്ച ഡയലോഗാണ് ഓര്‍മ്മവന്നത്.
തുച്ഛമായ വിലയുള്ള മല്ലിയില വാങ്ങുന്നതില്വരേ ഇത്രയും ലാഭനഷ്ടക്കണക്കുകള്‍ നോക്കുന്ന ആ സായിപ്പ്, ജീവിതത്തില്‍ ഒരുപാട് ലാഭം ഉണ്ടാക്കിയിരിക്കുമെന്ന് മനസ്സില്‍ക്കരുതി. പൊതുവേ പറയുകയാണെങ്കില്‍ ഇദ്ദേഹത്തിന്റെ ഈ ചെയ്തിയില്‍ മറ്റൊരു വാസ്തവം ഒളിച്ചിരിക്കുന്നുണ്ട്. ആളുകള്‍ എത്രമാത്രം പണക്കാരാകുന്നുവോ അത്രമാത്രം പിശുക്കരുമായി മാറുന്നു.
നല്ല കാര്യങ്ങള്‍ക്കുവേണ്ടി തനിക്കുനേരെ നീളുന്ന സഹായഹസ്തങ്ങളെ അവഗണിക്കുന്നവരാണ് ധനികരില്‍ ഏറിയപങ്കും. പത്തുപൈസ പോക്കറ്റില്നിന്നും നഷ്ടപ്പെടുകയെന്നാല്‍ അവര്‍ക്ക് നെഞ്ചുവേദന വരുന്നതിനുതുല്യവും. സംഭാവനകള്‍ പിരിക്കുന്നവരെ കണ്ടാല്‍ ഒഴിഞ്ഞുമാറുവാനുള്ള തത്രപ്പാടും. ധനികരെ കാടടച്ച് വെടിവക്കുന്നില്ലാ.. നല്ല ധനികരും ഉണ്ട്. കഷ്ടപ്പാട് അനുഭവിച്ച് വളര്‍ന്നുവലുതായ ധനികര്‍ക്കേ മനസ്സില്‍ 'അലിവ്' എന്ന ഗുണം ഉണ്ടായിരിക്കുകയുള്ളൂ.
ഇവിടെ ഗള്‍ഫില്‍ ജോലിചെയ്യുന്ന ചില മഹാന്മാരുടെ സ്വഭാവം കണ്ടാല്‍ നമ്മള് അമ്പരക്കും. നല്ല തസ്തികകളില്‍ ജോലി ചെയ്യുന്ന പലരിലും മാസാനവസാനമാവുമ്പോഴേക്കും പത്തിന്റെ പൈസ കാണില്ല. കിട്ടുന്ന ശമ്പളം ഏകദേശം പൂര്ണ്ണമായുംതന്നേ നാട്ടിലേക്ക് ചവിട്ടിവിടും. കൈയിലുള്ള തുച്ഛമായ പണം അരിഷ്ടിച്ച് ചിലവഴിക്കും. അവസാനം, നിസ്സാരശമ്പളക്കാരായ ലേബര്മാരില്നിന്നും ഉളുപ്പില്ലാതെ അമ്പതോ, നൂറോ ഒക്കെ കടംവാങ്ങി മാസം തള്ളിനീക്കും. ഇങ്ങനെ എച്ചിത്തരം കാണിക്കുന്ന കുറേപേരെ ഞാന്‍ കണ്ടിട്ടുണ്ട്. നായ നടുക്കടലില്പ്പോയാലും നക്കിയേ കുടിക്കൂ എന്നത് എത്ര വാസ്തവം!
കൈയില്‍ പൈസയേറുമ്പോള് അതിനനുസരിച്ച് പിശുക്കും കൂടുന്ന ഈ പ്രതിഭാസത്തിന് കാരണം എന്തായിരിക്കും? ഭാവിയില്‍ ഒരു പണക്കാരനാവാന്‍ യോഗമുണ്ടാവുകയാണെങ്കില് ചിലപ്പോള്‍ സ്വയം മനസ്സിലാവുമായിരിക്കും അല്ലേ?
എല്ലാവര്ക്കും ശുഭദിനം ആശംസിക്കുന്നു.
- ജോയ് ഗുരുവായൂര്‍
ഇങ്ങനെ കൂട്ടിവെച്ച് അവസാനം നരകയാതന അനുഭവിക്കുന്നവര്‍ എത്രയോ പേര്!
ReplyDeleteആശംസകള്‍
നായ നടുക്കടലില്പ്പോയാലും നക്കിയേ കുടിക്കൂ എന്നത് എത്ര വാസ്തവം..നല്ല ഏഴുത്ത്..ഇഷ്ടമായി ആശംസകൾ
ReplyDelete