Tuesday, April 7, 2015

ഈ ആന്റിയുടെ ഒരു കാര്യം!...

"വിനേഷ്.. സാഹിത്യത്തില്‍ മനുഷ്യമനസ്സുകളെ പച്ചയ്ക്ക് പ്രതിഫലിപ്പിക്കുന്നതിനോട് എനിക്ക് അനുകൂലമായ നിലാപടുകള്‍ ആണുള്ളത്.. എന്നാല്‍ പലരും അധിക്ഷേപാത്മകമായ സമീപനമാണ് അത്തരം തുറന്നെഴുത്തുകളോട് കാണിക്കുന്നത്. ഉദാഹരണമായി,   മലയാളസാഹിത്യത്തിലെ പ്രമുഖ പെണ്‍ശബ്ദമായിരുന്ന മാധവിക്കുട്ടി ''എന്റെ കഥ'' എന്ന തന്റെ ആത്മകഥയില്‍ കുറിച്ചിട്ടിരിക്കുന്നത് കണ്ടോ?.. 

‘’ഞാന്‍ സുന്ദരിയായിരുന്നില്ലെങ്കിലും സൗന്ദര്യമില്ലായ്മ ഒരു പ്രശ്നമായി എനിക്കു നേരിടെണ്ടി വന്നിട്ടില്ല. പലപ്പോഴും എന്റെ സ്തനങ്ങള്‍ ഞാന്‍ സുന്ദരിയാണെന്ന ബോധം എന്നില്‍ ഉണ്ടാക്കിയിട്ടുണ്ട്. അവ‍ എന്റെ ഭര്‍ത്താവ് ആദ്യമായി കണ്ടപ്പോള്‍ പകച്ച് ശബ്ദിക്കാനാവാതെ നിന്നു. അതിനു ശേഷം ഞാനവ ഭദ്രമായി സൂക്ഷിക്കുകയും എന്റെ തുരുപ്പുശീട്ടായി ഉപയോഗിക്കുകയും ചെയ്തു''

"സത്യമാണ് ആന്റീ.. യഥാര്‍ത്ഥ്യങ്ങള്‍ പച്ചയ്ക്കു തുറന്നെഴുതാനുള്ള ആര്‍ജ്ജവം എഴുത്തുകാരില്‍ നിന്നുണ്ടാവേണ്ടതും അവ അവയുടേതായ അര്‍ത്ഥതലങ്ങളില്‍ ഉള്‍ക്കൊള്ളാന്‍ പ്രബുദ്ധരായ വായനക്കാര്‍ തയ്യാറാവേണ്ടതുമുണ്ട്.. എതിര്‍ക്കുന്നവരൊക്കെ അത്തരം എഴുത്തുകളെ മനസ്സില്‍ ഗോപ്യമായി താലോലിച്ചു സുഖിക്കുന്നവരുമായിരിക്കില്ലാ എന്നു പറയാനൊക്കുമോ?.. വികാരങ്ങളില്ലാത്ത മനുഷ്യര്‍ ഉണ്ടാവുമോ ആന്റീ?"

"അത് തന്നെ വിനൂ.. പക്ഷെ ഈ ഞാന്‍ നാളെ അതേപോലെ ഒരെണ്ണം എഴുതി പ്രസിദ്ധീകരിച്ചാല്‍ ഈ നാട്ടിലോ, എന്തിനു ഈ വീട്ടില്‍വരെ തലയുയര്‍ത്തി നടക്കാന്‍ എനിക്കാവുമെന്ന് തോന്നുന്നുണ്ടോ?.. ഇല്ലാ.. അതാണ്‌ നമ്മുടെ സമൂഹം.. വികാരങ്ങളെ മനസ്സിനുള്ളില്‍ ചങ്ങലയ്ക്കിട്ടു ശ്വാസം മുട്ടിച്ചു കൊല്ലുന്ന നീചര്‍.. എന്നാല്‍ അവയെ സ്വതന്ത്രമായി തുറന്നുവിടാന്‍ മറ്റുള്ളവരെ അനുവദിക്കുകയുമില്ലാ.." 

ഹൃദയകുമാരിയുടെ ആ വികാരവിക്ഷോഭം അവിവാഹിതനായ വിനേഷിന്‍റെ മനസ്സിനെ ആവേശം കൊള്ളിച്ചു. ഒപ്പം എന്തെന്നില്ലാത്ത ഒരുന്മാദത്തില്‍ ശരീരമാകെ രോമാഞ്ചം കൊള്ളുകയും ചെയ്തു. ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യുവാന്‍ ആ ഹൃദയം തുടിച്ചു. ഒരു സോഷ്യല്‍ വെബ്‌ സൈറ്റില്‍ ആകസ്മികമായി പരിചയപ്പെട്ടതായിരുന്നു അവര്‍. അവര്‍ വിവാഹിതയും അമ്മയുമൊക്കെ ആണെന്ന് പിന്നീടാണ് വിനേഷിനു മനസ്സിലായത്. അല്ലെങ്കിലും, മറ്റൊരു ഉദ്ദേശ്യവും വച്ചായിരുന്നില്ല അവരുമായുള്ള ബന്ധം അവന്‍ തുടങ്ങിയതും തുടര്‍ന്നിരുന്നതും. തുറന്നു പറച്ചിലുകള്‍ പലപ്പോഴും പ്രായ സൗന്ദര്യവര്‍ണ്ണഭേദങ്ങളെന്ന്യേ മനസ്സിനെ കീഴ്പ്പെടുത്താറുണ്ട്.   

"അതേ ആന്റീ.. പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ 'മലമുകളിലുള്ള അബ്ദുള്ള' എന്ന കഥയില്‍ മീന്‍കാരന്‍ മൊയ്തീന്റെ മകള്‍ ബീബിക്ക് ഭര്‍ത്താവായി കിട്ടുന്നത് യാതൊരു ലൈംഗിക ചോദനയുമില്ലാത്ത ഒരാളെയാണ്. 'പുഴു തിന്ന കറുത്ത പല്ലുകള്‍ ഉള്ള, ദുര്‍ബലനായ ആ മനുഷ്യനില്‍ ആനന്ദം കണ്ടെത്താനാവാത്ത ബീബി കുട്ടിക്കാലത്ത്, തന്നെ ബലാത്സംഗം ചെയ്ത അബ്ദുള്ളയെത്തേടി ഒരു രാത്രിയില്‍ മലമുകളിലേക്ക് പോകുന്ന ഒരനുഭവം വിവരിച്ചിട്ടുള്ളത് വായിച്ചിട്ടുണ്ടോ? അതില്‍ നിന്നൊക്കെ  പിന്നെ എന്താണ് നമ്മുടെ മനസ്സ് വായിച്ചെടുക്കേണ്ടത്?..." 

"അതാ വിനൂ ഞാന്‍ പറഞ്ഞേ.. സാധാരണ സ്നേഹബന്ധങ്ങള്‍ക്കുമപ്പുറം ശരീരഭാഷയുടെ സ്വാധീനത്തില്‍ നിര്‍വൃതി പുല്കേണ്ട ചില അനിര്‍വ്വചിത വികാരങ്ങളുണ്ട്.. മനുഷ്യര്‍ അവയെ പ്രണയമെന്നും കാമമെന്നുമൊക്കെ ഓമനപ്പേരിട്ട് വിളിക്കുന്നു. പുനത്തിലിന്റെ ഒരു ഇന്റര്‍വ്യൂ ഞാന്‍ വായിച്ചിട്ടുണ്ട് അതില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത് ഇങ്ങനെയായിരുന്നു....  

പുരുഷന്റെ സൗന്ദര്യത്തേക്കാള്‍, കരുത്താണ് സ്ത്രീകള്‍ ഇഷ്ടപ്പെടുന്നത്. കരുത്ത്, ആത്മവിശ്വാസം- ഇവ രണ്ടും കഴിഞ്ഞിട്ടേ സൗന്ദര്യം വരുന്നുള്ളൂ. കരുത്തും ആത്മവിശ്വാസവുമില്ലാത്ത ഒരുവന്‍ സുന്ദരനാണ് എന്നതുകൊണ്ടു മാത്രം സ്ത്രീകള്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. സൗന്ദര്യത്തില്‍ മാത്രം ആകൃഷ്ടയായി ഒരുവള്‍ ഒരുവനെ പ്രേമിക്കുകയും പിന്നീട് കരുത്തില്ല എന്നറിയുന്നതോടെ ആ ബന്ധം വിരസമായിപ്പോകും.  അതേപോലെ, രോമമുള്ള പുരുഷന്മാരാണ് അവരെ കൂടുതല്‍ വശീകരിക്കുക. വളരെ പ്രശസ്തയായ ഒരെഴുത്തുകാരി ഒരിക്കല്‍ തന്നോട് പറഞ്ഞത്,... അരവിന്ദന്റെ താടികൊണ്ട് തന്റെ മാറിടം തഴുകുക എന്നത് അവരുടെ വലിയ സ്വപ്നമായിരുന്നത്രെ. ഒരിക്കലും നടക്കാതിരുന്നിട്ടും അവരാ സ്വപ്നം കണ്ടുകൊണ്ടിരുന്നു. മദ്യപിച്ച ഒരാളില്‍നിന്ന് സ്ത്രീക്ക് കിട്ടുന്ന വാത്സല്യം വളരെ വലുതായിരിക്കും. പക്ഷേ,മിതമായി മദ്യപിക്കണമെന്നു മാത്രം. അമിതമായി മദ്യപിച്ചാല്‍ സ്നേഹത്തിന്റെ അംശം കുറയും. കരുത്തിന്റെ അംശവും കുറയും."

അത് വായിച്ചു മന്ദഹസിച്ച് വിനേഷ് തന്‍റെ രോമാവൃതമായ മാറിടത്തിലും  മറ്റു ശരീരഭാഗങ്ങളിലും തഴുകിയതിനു ശേഷം ഫ്രിഡ്ജ് തുറന്ന് തലേദിവസം പകുതി കുടിച്ചു വച്ച കിംഗ്‌ഫിഷര്‍ സ്ട്രോങ്ങ്‌ ബീയറിന്റെ കുപ്പിയില്‍ നിന്നും അല്പ്പം നുണഞ്ഞ് ടൈപ്പിംഗ്‌ തുടര്‍ന്നു. 

"ഹും.. ഏതാണ്ട് ഇതേ രീതിയില്‍.. അല്ലെങ്കില്‍ ഇതിലും കടുത്ത ഭാഷയിലാണ് പമ്മന്‍ എന്ന നോവലിസ്റ്റ് എഴുതിയത് കണ്ടിട്ടുള്ളത്.. ആന്റീ.. പുരുഷന്മാര്‍ അവര്‍ ഇച്ഛിക്കുന്നതുപോലെയുള്ള ലൈംഗികസുഖം ഭാര്യമാരില്‍നിന്നു കിട്ടുന്നില്ല എന്നത് കൊണ്ടായിരിക്കുമോ കേരളത്തില്‍ സ്ത്രീ പീഢനങ്ങളും ആണ്‍നോട്ടം അല്ലെങ്കില്‍ ഒളിഞ്ഞുനോട്ടങ്ങളും കൂടിവരുന്നതിന്റെ കാരണം? "

"അതുപിന്നെ.. മിക്കവാറും നിയമപരമായി അനുവദിക്കപ്പെട്ടിട്ടുള്ള ലൈംഗികത മാത്രമാണ് മലയാളികള്‍ക്ക് കിട്ടുന്നത്. ഈ മടുപ്പാണ് പരസ്ത്രീകളിലേക്ക് പുരുഷന്മാരെ ആകര്‍ഷിക്കുന്നത് എങ്കിലും അതത്ര ഫലപ്രദമായി പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നുമില്ലാ.  ഇടപെടലുകളില്‍ ഉടല്‍ പെടുമോ എന്ന പേടി. ഈ കഴിവില്ലായ്മയില്‍ നിന്നാണ് ഒളിഞ്ഞുനോട്ടം വരുന്നത്. പരസ്ത്രീകളില്‍ ലൈംഗികസുഖം അനുഭവിക്കുന്ന പുരുഷന്മാരോടുള്ള അസൂയയും ഇത്തരം ഒളിഞ്ഞുനോട്ടത്തിനു പിന്നിലുണ്ടായിരിക്കാം"

"ആന്റീ.. ഇപ്പോള്‍ എന്‍റെ പ്രായത്തിലുള്ള ഒരു പുരുഷനോ സ്ത്രീയോ വിവാഹത്തിനു മുമ്പ് ആരെങ്കിലുമായി ഒരു ശാരീരിക ബന്ധമോ അല്ലെങ്കില്‍ അങ്ങനെയുള്ള വല്ല ആഗ്രഹങ്ങള്‍ മനസ്സില്‍ തോന്നുകയോ ചെയ്താല്‍ അതൊരു മാനസിക വൈകല്യം ആയിരിക്കുമോ?" 

"ഒരിക്കലുമല്ലാ  വിനൂ .. അതെല്ലാം വളര്‍ച്ചയുടെ ഘട്ടംഘട്ടങ്ങളിലുള്ള മനസ്സിന്‍റെ ആവശ്യങ്ങളാണ്. അതിനു വശംവദരാവുന്നവരെ എങ്ങനെ പഴിക്കാനാവും?.. ആരെല്ലാം പഴിച്ചാലും ഒരു പ്രകൃതിനിയമം പോലെ അതൊക്കെ ഒളിഞ്ഞും തെളിഞ്ഞും ഈ ഭൂമുഖത്ത് നടന്നുകൊണ്ടേയിരിക്കും.."

വിനേഷിന്റെ മനസ്സില്‍ വീണ്ടും വികാരങ്ങളുടെ തിരതള്ളല്‍!..... 

"ഒരു കാര്യം ചോദിച്ചാല്‍ ആന്‍റി പിണങ്ങരുത്.. ലൈംഗികബന്ധങ്ങളില്‍ പ്രായഭേദങ്ങള്‍ ഒരു വിലങ്ങുതടിയാണോ? ആന്‍റി വിവാഹത്തിനു മുമ്പ് എപ്പോഴെങ്കിലും?.................."

അവര്‍ ഉടനേ ഉത്തരം ടൈപ്പ് ചെയ്തു തുടങ്ങിയതായി മനസ്സിലായെങ്കിലും, കുറച്ചുനേരത്തേക്കുണ്ടായ ഇടവേള അവര്‍ എന്തോ ആലോചിക്കുന്നതായിരിക്കും എന്ന് അവനു തോന്നി. ചിലപ്പോള്‍ നേരിട്ട് പരിചയപ്പെടാത്ത ഒരു വ്യക്തിയോട് കാര്യങ്ങള്‍ തുറന്നു പറയാനുള്ള വിമുഖത ഉണ്ടായിരിക്കാം... അല്പ്പസമയത്തിന് ശേഷം മറുപടി വന്നു..

"വിനൂ ഞാന്‍ പറഞ്ഞു കഴിഞ്ഞല്ലോ.. ഏതു വിലക്കുകള്‍ക്കിടയിലും ഒരു പ്രകൃതിനിയമം പോലെ അതൊക്കെ ഒളിഞ്ഞും തെളിഞ്ഞും ഈ ഭൂമുഖത്ത് നടന്നുകൊണ്ടേയിരിക്കും എന്ന്... പ്രായമൊന്നും അതിനൊരു പ്രശ്നമേ അല്ലാ.. ശരി... എന്നാല്‍ നാളെ കാണാം.. ഗുഡ് നൈറ്റ്‌.."  ലോഗ് ഓഫ്‌.

'അമ്പടീ.. അപ്പോള്‍ ആള്‍ ചില്ലറ പുള്ളിയല്ലാ.. ഒന്നു മുട്ടി നോക്കിയാലോ.. ഇത്രയും തുറന്നു പറയുന്ന ഒരു സ്ത്രീ ചിലപ്പോള്‍.................' കിടന്നിട്ടു വിനേഷിനു ഉറക്കമേ വന്നില്ലാ.. 

മാസങ്ങള്‍ക്ക് ശേഷം ഹൃദയകുമാരി ക്ഷണിച്ചതനുസരിച്ച് അവരെ കാണാന്‍ കഴക്കൂട്ടത്ത് ബസ്സിറങ്ങുമ്പോള്‍, വിനേഷിന്റെ ഹൃദയമിടിപ്പ് ദ്രുതഗതിയിലായി. 'വലത്തു വശത്തുള്ള ഇടവഴിയിലൂടെ നടന്ന്.......' അവന്‍ കീശയില്‍ വച്ച കുറിപ്പെടുത്തു വീണ്ടുമൊരാവൃത്തി വായിച്ചു. 

വെള്ളയില്‍ നീലനിറമുള്ള മതില്‍.. ഇത് തന്നെ വീട്.. ഭര്‍ത്താവ് ഇന്നുണ്ടാവില്ലാ എന്നറിഞ്ഞത് എന്തായാലും ഒരാശ്വാസം തന്നെ. 

ഗേറ്റ് തുറന്നു പൂമുഖത്തെത്തി കോളിംഗ് ബെല്‍ അടിച്ച വഴി ആ വലിയ വീടിന്‍റെ വാതില്‍ തുറന്ന്,  കുളിച്ചു വിടര്‍ത്തിയിട്ട ഈറന്‍ മുടിയോടെ ഒരു സ്ത്രീ പുറത്തു വന്നു. അമ്പതിനോടടുത്ത പ്രായമുണ്ടെങ്കിലും ഒരു മാദകത്തിടമ്പു തന്നെ. വീണ്ടും എന്തൊക്കെയോ വികാരങ്ങളും ആകാംക്ഷയും അവന്‍റെ മനസ്സിനെ വിഭ്രമിപ്പിച്ചു തുടങ്ങി.

'ഇന്നെന്തെങ്കിലും നടക്കും...........' മനസ്സ് മന്ത്രിച്ചു. 

ഒരു നിമിഷം അവനെ സൂക്ഷിച്ചു നോക്കിയതിനു ശേഷം പരിചിതഭാവത്തില്‍ മന്ദഹസിച്ചു കൊണ്ട് അവര്‍ പറഞ്ഞു.

"വിനു അല്ലേ?.. വരൂ അകത്തോട്ടിരിക്കൂ.."  

തിരിഞ്ഞു നടക്കുന്ന അവരുടെ ശരീരവടിവുകള്‍ കണ്ണില്‍ ആവാഹിച്ച് കൊണ്ട്‌ അകത്തോട്ടു കയറുമ്പോള്‍ അവന്‍റെ മനസ്സില്‍ വികാരസ്ഫോടനങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. 

"ഇരിക്കൂ.... " ഒരു സെറ്റി ചൂണ്ടിക്കാണിച്ച് അവര്‍ പറഞ്ഞു. 

സെറ്റിയില്‍ അവന്‍ ഇരിക്കുമ്പോള്‍ ഉടനേ വരാമെന്ന് പറഞ്ഞു അവര്‍ അകത്തേക്ക് പോയി. വല്ല പാനീയങ്ങളും എടുക്കാനായിരിക്കും. കുറച്ചു നേരമായിട്ടും അവരെ കാണാതായപ്പോള്‍ അവന്‍ ഷോക്കേസില്‍ വച്ചിരിക്കുന്ന കരകൌശലവസ്തുക്കള്‍ ശ്രദ്ധിച്ചു. രാധാമാധവന്മാരുടെ പലവിധത്തിലുള്ള പ്രതിമകളും ചിത്രങ്ങളുമായിരുന്നു അവയിലേറെയും. കൃഷ്ണന്‍റെ ഏറ്റവും പ്രിയപ്പെട്ട സഖിയായിരുന്നു രാധ എങ്കിലും കൃഷ്ണന്‍ അവരെയല്ലാ വിവാഹം കഴിച്ചിരുന്നത്. ഓര്‍ത്തപ്പോള്‍ വീണ്ടും വിനേഷിനു രോമാഞ്ചമുണ്ടായി.

"എന്താ മാഷേ സ്വപ്നം കണ്ടിരിപ്പാണോ?.." ചിന്തകളില്‍ നിന്നും ഞെട്ടിയുണര്‍ന്നു നോക്കുമ്പോള്‍ ജ്യൂസ് നിറച്ച രണ്ടു ഗ്ലാസ്സുകള്‍ വച്ച തളിക മുന്നിലുള്ള ടീപ്പോയില്‍ വയ്ക്കാന്‍ കുനിയുന്ന ആന്‍റി. അവര്‍ ശ്രദ്ധിക്കാത്ത വിധത്തില്‍ അവര്‍ ധരിച്ചിരുന്ന അയവുള്ള നൈറ്റിക്കുള്ളില്‍ നിന്നും അപ്പോള്‍ ദൃശ്യമായിരുന്ന ആകാരവടിവുകള്‍ ഞൊടിയിടയില്‍ ഒപ്പിയെടുക്കാന്‍ അവന്‍റെ കാമാര്‍ത്തമായ കണ്ണുകള്‍ മറന്നില്ല. മലരമ്പന്‍ അവനെ ഭയങ്കരമായി പീഡിപ്പിച്ചു കൊണ്ടിരുന്നു.

അവര്‍ അവനോട് ചേര്‍ന്നു തന്നെ സെറ്റിയില്‍ ഇരുന്നു ഗ്ലാസ് എടുത്തു അവനു നേരെ നീട്ടി. അവരുടെ ദേഹത്തു നിന്നുമുള്ള ചൂട് തുടകളിലൂടെ പടര്‍ന്നു ഹൃദയത്തിലെത്തി അതിനെ ചുട്ടുപൊള്ളിച്ചപ്പോള്‍ അവന്‍ അവരുടെ മുഖത്തേക്ക് നോക്കി അസ്തപ്രജ്ഞനായി ഇരുന്നു. 

"എന്താ.. ഇനി ചിയേര്‍സ് പറയണോ വിനൂ?..ഹ ഹ..  കഴിക്കൂ.. യാത്രാ ക്ഷീണം മാറട്ടേ.." മറുപടി ഒരു പുഞ്ചിരിയിലൊതുക്കി ഒരൊറ്റ വലിക്കു ജ്യൂസ് കാലിയാക്കി ഗ്ലാസ് ടീപ്പോയില്‍ വച്ചു വീണ്ടും അവരുടെ മുഖത്തു അന്തം വിട്ടപോലെ നോക്കി അവനിരുന്നു. അവര്‍ സ്വല്പ്പം കറുത്തിട്ടാണെങ്കിലും, പുനത്തില്‍ കുഞ്ഞബ്ദുള്ള ഒരിക്കല്‍ പറഞ്ഞ വാചകങ്ങള്‍ അവന്‍റെ മനസ്സില്‍ അലയടിച്ചു.  

"അഴക് കറുപ്പിനാണ്. ഏറ്റവും മസൃണമായ ദേഹം കറുത്തവരുടേതാണ്. പരുക്കനാണെങ്കിലും അതിനൊരു മൃദുത്വമുണ്ട്. വെളുത്ത സ്ത്രീകളേക്കാള്‍ ഉത്തേജകമായ മാറിടം കറുത്ത സ്ത്രീകളുടേതായിരിക്കും".

അവര്‍ ചോദിച്ച കുശലാന്വേഷണങ്ങള്‍ക്കെല്ലാം യാന്ത്രികമായായിരുന്നു അവന്‍റെ ഉത്തരങ്ങള്‍.. അനിര്‍വ്വചനീയതയുടെ നെരിപ്പോടില്‍ മനസ്സുരുകി,   എന്തായിരിക്കണം തന്‍റെ അടുത്ത നടപടിയെന്നു ചിന്തിക്കുമ്പോള്‍, അവര്‍ എഴുന്നേറ്റ് മുന്നിലുള്ള ഒരു ഷെല്‍ഫ് തുറന്നു അഞ്ചാറു പുസ്തകങ്ങള്‍ എടുത്തു കൊണ്ട് വന്നു ടീപ്പോയില്‍ വച്ചു. ഇത്തവണ വിനേഷില്‍ നിന്നും അല്പ്പം അകലം പാലിച്ചാണ്  സെറ്റിയില്‍ അവര്‍ ഇരുന്നത്.  

“പുരികങ്ങളുടേയും കണ്ണുകളുടേയും ചുവന്ന പാതയിലെ സായാഹ്നയാത്രകളുടേയും, ഇലകൾ തുന്നിച്ചേർത്ത ഈ കൂടുവിട്ട് ഞാൻ പുറത്തേയ്ക്കു പോവുകയാണ്" ഹ ഹ ഹ ഹ ഹ ഹ..." . 

ഒ. വി. വിജയന്‍റെ ഖസാക്കിന്‍റെ ഇതിഹാസം കയ്യിലെടുത്തുപിടിച്ച് അവര്‍ സ്വയം മറന്നു ചിരിച്ചു. പെട്ടെന്ന് ഒരു ഉന്മാദഭാവം അവരുടെ കണ്ണുകളില്‍ നിറഞ്ഞതായി അവന്‍ കണ്ടു. 

"ചെറുക്കാ, ആ മുയുത്തത്‌ രണ്ടും മുന്നം കണ്ടത്‌ ഞാനാ....., എന്ന്‌ പറയുന്ന സുഹറയെ വിനൂന് കാണണ്ടേ?.. " പൊട്ടിച്ചിരിച്ചു കൊണ്ട് ബഷീറിന്‍റെ 'ബാല്യകാലസഖി' പൊക്കിപ്പിടിച്ചു കൊണ്ട് അവന്‍റെ നേരെ നീട്ടുന്ന അവരുടെ മുഖത്തെ ഭാവഭേദങ്ങള്‍ കണ്ട് വിനേഷ് അമ്പരന്നു പോയി. 

"ഭഗവാനേ.. കുഴപ്പമായോ?.. " അതിനു മുമ്പുണ്ടായിരുന്ന വികാരത്തള്ളലുകളൊക്കെ ഭീതിയെന്ന വികാരത്തിനു വിധേയമാകുന്നത് അവനറിഞ്ഞു. ശരീരത്തിന് ആകമാനം ഒരു വിറയല്‍ ബാധിച്ചത് പോലെ. 

അവന്‍റെ പ്രതികരണങ്ങള്‍ ഒന്നും ഗൌനിക്കാതെ അവര്‍ വീണ്ടും വീണ്ടും ഓരോരോ പുസ്തകങ്ങള്‍ എടുത്ത് അതിലെ പ്രശസ്തമായ വാക്യങ്ങള്‍ പറഞ്ഞു ഉറക്കെയുറക്കെ പൊട്ടിച്ചിരിച്ചു കൊണ്ടേയിരുന്നു. 

അവരിതാ അടുത്ത പുസ്തകം എടുക്കുന്നു..

"മഞ്ചേരിക്ക് ബസ്സ് കാത്തു നില്‍ക്കുമ്പോള്‍ നാണ്വാര് മമ്മതിനോട് ചോദിച്ചു.
"ച്ചാല്‍... മമ്മതേ ..."
"എന്തേ നായരൂട്ട്യേ ...?"
"മമ്മത് കൗപീനം ധരിക്കാറില്ലേ?"
"ചൊവ്വേ മലയാളത്തീ പറയീന്ന് "
"അടിവസ്ത്രം,.. ഡ്രോയര്‍.. ജെട്ടി തുടങ്ങി....?"
"അതൊക്കെ കുത്തിക്കേറ്റ്യാ ഒറ്റമുണ്ടുടുക്കണ പവറ് കിട്ട്വോന്ന്? വെറും തുണീം ബെല്‍ട്ടും കെട്ട്യാ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ട്യേ... സുകാ... അറിയോ ങ്ങക്ക്?"
"ച്ചാല്‍....?"..
"എന്നാ ഇങ്ങടെ ബാഷേല് കേട്ടോളീ....കൗപീനവവന്ത:ഖലു ഭാഗ്യവന്ത:... കോണോടുക്കാത്തോരു ഭാഗ്യള്ളോരാണിന്ന്..."  

ഹാസ്യ സാമ്രാട്ടായിരുന്ന വി.കെ.എന്നിന്‍റെ പുസ്തകമെടുത്തു പിടിച്ചു കൊണ്ട് അവര്‍ അലറിച്ചിരിച്ചു.. ചിരിയുടെ ആഘാതം കൊണ്ട് അവരുടെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍പ്പുഴയൊഴുകി... 

"ങേ.. അവര്‍ കരയുകയാണോ?...." 

എന്ത് ചെയ്യണമെന്നറിയാതെ അവന്‍ പരിഭ്രാന്തനായി. നെഞ്ചില്‍ കൈവച്ചു കൊണ്ടുള്ള ചിരി അവര്‍  നിര്‍ത്തുന്നതേയില്ലാ.. ചിരിച്ചുചിരിച്ച്‌ ഒടുവില്‍ കുഴഞ്ഞ് അവര്‍ അവന്‍റെ ദേഹത്തേക്ക് ചരിഞ്ഞു വീണു. 

"ഇതു തന്നെ രക്ഷപ്പെടാനുള്ള അവസരം.." 

അനക്കമില്ലാതെ അവന്‍റെ മടിയില്‍ക്കിടന്ന അവരുടെ നാസാരന്ധ്രങ്ങള്‍ക്കു മുന്നില്‍ തന്‍റെ വിരല്‍ വച്ച് നോക്കി ശ്വാസോച്ഛ്വാസമുണ്ടെന്നു ഉറപ്പു വരുത്തി, ആ തടിച്ച ശരീരത്തെ സൂക്ഷ്മതയോടെ ശരീരത്തിലെ സര്‍വ്വശക്തിയുമെടുത്ത് ദേഹത്തു നിന്നുമടര്‍ത്തി സെറ്റിയില്‍ പതിയേ പ്രതിഷ്ഠിച്ചു. 

അവര്‍ക്ക് സമ്മാനിക്കാനായി, അത്യാവശ്യം പണം ചെലവാക്കി വാങ്ങിയ പുനത്തിലിന്‍റെ 'മരുന്നും' വത്സലയുടെ 'നെല്ലും' മോഹനവര്‍മ്മയുടെ 'ഓഹരി'യും പുതൂരിന്‍റെ ആനപ്പകയും കാക്കനാടന്‍റെ 'ഉഷ്ണമേഖല'യും ഉഷ്ണം പിടിച്ച പോലെ ഒരു മനോഹരമായ പൊതിയ്ക്കുള്ളില്‍ ടീപ്പോയില്‍ വിശ്രമിക്കുന്നു. 

"അവര്‍ക്കിനി ഇത് കൂടി കൊടുത്ത് അസുഖം കൂട്ടണ്ടാ.." മനസ്സ് പറഞ്ഞു. പെട്ടെന്നു തന്നെ അതുമെടുത്ത്, പുറത്തഴിച്ചിട്ടിരുന്ന ഷൂസ് ധൃതിയില്‍ ധരിച്ചു തിരിഞ്ഞു നോക്കാതെ ഓടി ഗേറ്റ് വരെയെത്തിയപ്പോള്‍ കേട്ട ഒരു പിന്‍വിളി.... മൂക്കുകയറില്‍ പിടിച്ചു വലിക്കപ്പെട്ട കാളയെപ്പോലെ അവനെ ഒരു നിമിഷം പിടിച്ചു നിറുത്തി.. പക്ഷേ തിരിഞ്ഞു നോക്കാന്‍ പോയില്ലാ. 

"ഉണ്ണ്യേ.. പോകല്ലേടാ... നിന്നെക്കാത്തല്ലേടാ ഈയമ്മയിവിടെ പതിനാലു കൊല്ലമായി കണ്ണിലെണ്ണയുമൊഴിച്ചു കാത്തിരുന്നത്.. മോനേ.. പോകല്ലേ.." പാദസരത്തിന്‍റെ ശബ്ദം അടുത്തടുത്തു വരുന്നു.. 

"ഈശ്വരാ.. ഇനി ഏതു പുസ്തകമെടുത്തിട്ടാണാവോ അവര്‍ വരുന്നേ.. ഇനി നിന്നാല്‍ പണി പാളും.. വിട്ടു പിടിക്കാം.." തിരിഞ്ഞൊന്നു നോക്കുകപോലും ചെയ്യാതെ ഞൊടിയിടയില്‍ ഗേറ്റ് കടന്നു ജീവനും കൊണ്ട് അവന്‍ എങ്ങോട്ടെന്നില്ലാതെ പാഞ്ഞു..

- ഗുരുവായൂര്‍  

1 comment:

  1. കഥാപാത്രങ്ങള്‍ പിറകെ ഓടിവരുന്നുണ്ട്..............
    ആശംസകള്‍

    ReplyDelete