Tuesday, October 31, 2017

മഹന്മനസ്സ്

ഒറ്റത്തോര്‍‍ത്തുമായ്,
'പട'നയിച്ചീടുമ്പോള്‍
പതറിയതില്ലൊട്ടുമാ,മനസ്സ്.
മുഖത്തടിയേറ്റ്,‍
പല്ലുതെറിക്കുമ്പോള്‍ ‍
കോപിച്ചിരുന്നില്ലയാ,മനസ്സ്
തോല്‍വികളെന്നെന്നും,
നിരകള്‍ തീര്‍ക്കുമ്പോള്‍
നിരാശാനായില്ലയാ,മനസ്സ്.
രാജ്യമങ്ങിങ്ങോളം,
പദയാത്ര ചെയ്തപ്പോള്‍ ‍
തളരാതെയെന്നുമേയാ,മനസ്സ്
സഹനത്തിന്‍പര്‍വ്വങ്ങള്‍,
ആവോളമേറ്റിയും
ഇടറിയില്ലൊട്ടുമേയാ,മനസ്സ്
ലോകപ്രശസ്തനായ്,
കീര്‍ത്തിപരന്നിട്ടും
അഹങ്കരിച്ചിട്ടില്ലയാ,മനസ്സ്.
അധികാരസ്ഥാനങ്ങള്‍,
മുന്നിലായ് വെച്ചപ്പോള്‍
ആഗ്രഹിച്ചില്ലൊട്ടുമാ,മനസ്സ്.
പരദേശിവെടിയുണ്ട, ‍
പേമാരി തീര്‍ത്തപ്പോള്‍
ഒട്ടുംവിറയ്ക്കാത്തൊരാ,മനസ്സ്,
ദേശിതന്‍ വെടിയുണ്ട‍,
നെഞ്ചുപിളര്‍ന്നപ്പോള്‍,
വിങ്ങിവിതുമ്പിക്കരഞ്ഞിരിക്കാം.
- ജോയ് ഗുരുവായൂര്‍
സ്വാര്‍ത്ഥ,ലാഭേച്ഛകളില്ലാതെ സഹനത്തിന്റെയും സമാധാനത്തിന്‍റെയും അഹിംസയുടെയും നിസ്സഹകരണത്തിന്റേയും പാതകളിലൂടെ ഇന്‍ഡ്യക്കാര്‍ക്ക് സ്വാതന്ത്ര്യം നേടിത്തരാന്‍ നേതൃത്വം നല്കുകയും, നന്ദികെട്ടവനായ ഒരിന്‍ഡ്യക്കാരനാല്‍ത്തന്നെ അതിനിഷ്ഠൂരമായി വധിക്കപ്പെട്ട് രക്തസാക്ഷിയാവപ്പെടുകയുംചെയ്ത നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രപിതാവിനെ നന്ദിയോടെ സ്മരിക്കാം.. ഇന്നും രാജ്യത്തെ, സ്വാര്‍ത്ഥലാഭങ്ങള്‍ക്കുവേണ്ടി വില്ക്കാനും അടിമത്തത്തിലാക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന അരാഷ്ട്രീയവാദികള്‍ക്കെതിരെ സംഘടിക്കാം... ജയ്‌ ഹിന്ദ്‌!
എല്ലാ മതേതരവിശ്വാസികളായ ദേശസ്നേഹികള്‍ക്കും ഗാന്ധിജയന്തി ആശംസകള്‍!!..

No comments:

Post a Comment