Tuesday, October 31, 2017

പൊരുത്തം

"കിച്ചാ.. കഞ്ഞിവെളമ്പിവെച്ച് എത്രനേരായീ വിളിക്ക്ണൂ.. കഴിക്കില്ല്യാന്നുണ്ടോ?.."
"നിക്ക്യ് വേണ്ട നെന്‍റെ കഞ്ഞീം ചക്കപ്പുഴുക്കും.. മുണ്ടാണ്ടവ്ടെരുന്നോ.. ന്‍റെ നാവൊന്നവ്ടെ അടങ്ങിക്കെടന്നോട്ടെ..ഹും.."
അകത്തുനിന്നു ദേവയാനിയമ്മയുടെ വിളികേട്ടപ്പോള്‍ കൃഷ്ണന്‍കുട്ടിയുടെ ഈര്‍ഷ്യ വര്‍ദ്ധിച്ചു.. തലയില്‍കെട്ടിയിരുന്ന മുഷിഞ്ഞതോര്‍ത്തഴിച്ച്, ദേഷ്യംതീര്‍ക്കാനെന്നപോലെ ഒന്നുശക്തിയായികുടഞ്ഞ് വീണ്ടും തലയില്‍മുറുക്കിക്കെട്ടി, പടിപ്പുരയിലെ തിണ്ണയില്‍ അയാള്‍ അസ്വസ്ഥതയോടെ ഇരുന്നു.
"അതേ.. ഞാനൊരൂട്ടം പറേട്ടേ.... എന്താപ്പോ..ങ്ങക്ക് പറ്റ്യേ? രാമന്‍വാര്യര് വന്നുപോണവരേം ന്നോട് വല്ല്യ ലോഹ്യായിരുന്നൂലോ? ശ്ശടേ..ന്നിപ്പൊ, ന്താ പറ്റ്യേ?.. വെര്‍തെ ന്‍റെ തല പ്രാന്തുപിടിപ്പിക്കണ്ട.. വന്ന് കഞ്ഞികുടിക്കൂന്നേയ്..."
"ദേവ്വോ.. വല്ല്യേ വര്‍ത്താനോംന്നും ഇന്നോട് പറേണ്ടാ.. കേമന്മാര് വല്ലോരും വീട്ട്യേവന്നാപ്പിന്നെ നെനക്ക് ഇന്നെ വെലയില്ല.. ഞാനിവ്ടെ ഇണ്ട്ന്നു കണ്ണുകാണ്വേല്ലാ.. ഇക്ക്യു കേക്കണ്ടാ നെന്‍റെ ഒരു മയക്കല്.. ന്‍റെ സൊഭാവം ഇനീം വെടക്കാവണേക്ക മുന്നേ നീയിന്‍റെ മുന്നീന്ന് പൊക്കോ.. അതാ നെനക്ക് നല്ലത്"
"ഓ..അത് ശെരി.. ഇക്ക്യിപ്പോ ഒക്കെ മനസ്സിലായി.. അരമണിക്കോറു മുമ്പ് ങ്ങള് ചായകുടിച്ചൂലോന്നുവെച്ചിട്ടല്ലേ ഞാന്‍ രാമന്‍വാര്യര്‍ക്ക് മാത്രം ചായ ഒണ്ടാക്കിക്കൊടുത്തേ.. അതിനും പെണങ്ങിയോ.. തെന്തൊരു കൂത്തിന്റെ തേവരേ.. ങ്ങള് ഇതേവരെ ന്നെ മനസ്സിലാക്കീല്ലല്ലോ.. കഷ്ടം.. ഹും.. ങ്ങക്ക് വെശ്ക്ക്ണ്ടെങ്കീ വന്ന്‍ കഞ്ഞികുടിച്ചോളീന്‍.. ഞാന്‍ ന്‍റെ തണ്ടലൊന്നു ചായ്ക്കട്ടേ.. നേരംവെളുക്കോളം കിച്ചനിവിട്യന്നെ ഇരുന്നോളൂട്ടോ.. ഇക്ക്യെന്താ കൊഴപ്പം.. ഇന്നെ വെര്‍ത്ത് തൊടങ്ങീന്നു ഇക്ക്യ്‌ നല്ലോണം അറീണുണ്ട്ട്ടോ.. ദൈവേ.. ക്ക്യ് എങ്ങനേലുമൊന്നു ചത്തുകിട്ട്യാ മത്യാര്‍ന്നൂ.."
"നീയ്യ് പോടീ.. മറുതേ.. ഞാന്‍ പറഞ്ഞില്ല്യേ.. നെന്‍റെ ഒരു വര്‍ത്താനോം ഇക്ക്യ് കേക്കണ്ടാന്ന്.. നെനക്കേയ് മനുഷ്യനെ ഒരു വെലേം ഇല്ല്യാ.. നെന്നെ.. ഇനിക്കിപ്പോ കാണ്വേംവേണ്ടാ.. ന്നെ വട്ടാക്കാണ്ട് നെന്‍റെ കാര്യോംനോക്കി എവ്ടെക്ക്യാച്ചാ.. വേം പൊക്കോ .."
കൃഷ്ണന്‍കുട്ടി അപകര്‍ഷതയില്‍ നിന്നുണ്ടായ കോപംകൊണ്ടുവിറച്ച് അരയില്‍നിന്നും ബീഡിക്കെട്ടും തീപ്പെട്ടിയുമെടുത്ത്, ബീഡിക്ക് തീകൊളുത്തി. അകലേ ഇരുള്‍മൂടിയ പാടശേഖരങ്ങളിലേക്ക് അലക്ഷ്യമായിനോക്കി, കട്ടിളകള്‍ ചിതലരിച്ചുതുടങ്ങിയ പടിപ്പുരയുടെ തിണ്ണയില്‍ ഇരുട്ടിന്‍റെ ഉപാസകനെപോലെ അയാള്‍ ഇരുന്നു. വരാന്‍പോകുന്നമഴയുടെ മുന്നോടിയായി, പാടങ്ങളില്‍നിന്നു തവളകളുടെ കരച്ചില്‍ ഇടതടവില്ലാതെ ഉയരുന്നുണ്ടായിരുന്നു.
ബാല്യകാലംമുതലേ ഒരുമിച്ചുകളിച്ചുവളര്‍ന്നവരായിരുന്നു കൃഷ്ണന്‍കുട്ടിയും ദേവയാനിയും.. അന്നേമുതല്‍ അവര്‍ പരസ്പ്പരം സ്നേഹത്തിലായിരുന്നുവെങ്കിലും അതിന്‍റെ പ്രധാനചേരുവകള്‍ നിസ്സാരകാര്യങ്ങള്‍ക്കുവേണ്ടിപോലും ഉണ്ടാകാറുള്ള സൌന്ദര്യപ്പിണക്കങ്ങളും വഴക്കുകളുമായിരുന്നു. ഓരോദിവസവും പിണങ്ങാനുള്ള ഹേതു എങ്ങനെയെങ്കിലും ഉടലെടുക്കുമെങ്കിലും ആ പിണക്കം വിരഹമായും, വിരഹം പ്രണയമായും, വീണ്ടും തളിര്‍ത്തുപുഷ്പ്പിക്കാന്‍ ക്ഷണികവേളകളേ വേണ്ടിവരാറുള്ളൂ എന്നുമാത്രം.
കൃഷ്ണന്‍കുട്ടിയുടെ അച്ഛന് താരതമ്യേന ദരിദ്രരായ ദേവയാനിയുടെ വീട്ടുകാരോട് പുച്ഛമായിരുന്നതിനാല്‍ ദേവയാനിയെ വിവാഹം കഴിക്കാനുള്ള മകന്‍റെ ആഗ്രഹത്തെ അദ്ദേഹം എതിര്‍ത്തു. എന്നാല്‍, കൃഷ്ണന്‍കുട്ടി തന്‍റെ നിലപാടില്‍ നഖശിഖാന്തം ഉറച്ചുനിന്നു. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന അവസ്ഥയിലായപ്പോള്‍ ഒരു നിബന്ധനയില്‍ അച്ഛന്‍ ആ വിവാഹത്തിനു സമ്മതിച്ചു. ജാതകങ്ങള്‍ക്ക് പത്തില്‍പത്തു പൊരുത്തം ഉണ്ടെങ്കില്‍മാത്രം വേളിനടത്താം.
ദേവയാനിയുടെ അച്ഛന് കൃഷ്ണന്‍കുട്ടിയെ വലിയമതിപ്പായിരുന്നു.
സകലദൈവങ്ങളേയും മനസ്സില്‍ധ്യാനിച്ചുകൊണ്ട് കൃഷ്ണന്‍കുട്ടി രണ്ടുജാതകങ്ങളും എടുത്ത് കണിയാന്‍ ഭാസ്ക്കരന്റെ വീട്ടിലേക്കുചെന്നു. എന്നാല്‍ യുവമിഥുനത്തിന്റെ സ്വഭാവങ്ങള്‍ പോലെതന്നേ ജാതകങ്ങളും പരസ്പ്പരം ഇടഞ്ഞുനില്ക്കുന്നത് കണ്ട് കണിയാന്‍ നെറ്റിചുളിച്ചു തുറിച്ചുനോക്കി. കൃഷ്ണന്‍കുട്ടിയുടെ നെറ്റിയില്‍ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞു.
വിഷണ്ണനായി മടങ്ങുന്നവഴിയില്‍ ആ ഉപായം പറഞ്ഞു കൊടുത്തത് ഉറ്റസുഹൃത്ത് വാസൂട്ടനായിരുന്നു . ഒരു കുപ്പി ആവിപറക്കുന്ന വാറ്റുചാരായം.. ജാതകങ്ങളില്‍ പൊരുത്തങ്ങള്‍ കുടിയേറാന്‍ അത് ധാരാളമായിരുന്നു. ദേവയാനിവരേ അറിയാത്ത സത്യം.
രണ്ടുപേര്‍ക്കും അപ്പോള്‍ ഇരുപതു വയസ്സ്.. കല്യാണംകഴിഞ്ഞ് ചട്ടിയുംകലവുംപോലെ തട്ടിയുംമുട്ടിയുമുള്ള ആ ജീവിതത്തില്‍ അധികം വൈകാതെത്തന്നെ ഒരു പെണ്‍തരിപിറന്നപ്പോള്‍ അവര്‍ സന്തോഷംകൊണ്ട് മതിമറന്നു. കാലങ്ങള്‍ അതിവേഗം കടന്നുപോയി... ജീവിതത്തിന്‍റെ തനിയാവര്‍ത്തനമെന്നപോലെ, മകളേ വിവാഹം കഴിച്ചുതരണം എന്ന ആവശ്യവുമായിവന്ന ചെറുക്കനോട് എതിര്‍പ്പുപ്രകടിപ്പിക്കാന്‍ കൃഷ്ണന്‍കുട്ടിക്ക് കഴിഞ്ഞില്ല. പക്ഷെ, ദേവയാനി ആ വിവാഹാലോചനയെ എതിര്‍ത്തു. അവസാനം മകളുടേയും കൃഷ്ണന്‍കുട്ടിയുടേയും നിര്‍ബന്ധത്തിനു ദേവയാനിക്ക് വഴങ്ങേണ്ടിവന്നപ്പോള്‍ ദേവയാനിയും മുന്നോട്ടുവെച്ച നിബന്ധന ജാതകപ്പൊരുത്തമായിരുന്നു.
ജാതകങ്ങള്‍ ചേരില്ലെന്ന് കല്യാണച്ചെറുക്കന്‍ കൃഷ്ണന്‍കുട്ടിയെ രഹസ്യമായി അറിയിച്ചപ്പോള്‍ അവനെ സമാധാനിപ്പിച്ചുകൊണ്ട് കൃഷ്ണന്‍കുട്ടി ആ ജാതകങ്ങള്‍ കൈപ്പറ്റി. ദേവയാനിപോലുമറിയാതെ ഭാസ്ക്കരപ്പണിക്കരുടെ വീട് ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു. അവിടെയെത്തിയപ്പോഴാണ് അറിഞ്ഞത് ഭാസ്ക്കരപ്പണിക്കര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് കാലംചെയ്തുവെന്ന്. ആ ജാതകങ്ങള്‍ക്ക്, മുമ്പ് ചെയ്തിരുന്നതുപോലെ നല്ല പൊരുത്തമുണ്ടാക്കിക്കിട്ടാന്‍വേണ്ടി കൃഷ്ണന്‍കുട്ടിക്ക് ഭാസ്ക്കരപ്പണിക്കരുടെ മകനുകൊടുക്കേണ്ടിവന്നത് അന്നയാളുടെ അച്ഛന് കൊടുത്ത ഒരു കുപ്പി വാറ്റുചാരായത്തിന് പകരം അഞ്ഞൂറ് ഉറുപ്പികയായിരുന്നു.
തന്റേതടക്കമുള്ള ജാതകങ്ങള്‍ക്ക് താന്‍ പൊരുത്തമുണ്ടാക്കിയ കഥകളൊന്നും അന്ധവിശ്വാസികളായ വീട്ടുകാരെയും ദേവയാനിയെതന്നേയും കൃഷ്ണന്‍കുട്ടി അറിയിച്ചിട്ടേയില്ല. കുറച്ചുദൂരെയാണെങ്കിലും വിവാഹംകഴിഞ്ഞ് മകളുംമരുമകനും സര്‍വ്വ ഐശ്വര്യങ്ങളോടുകൂടിതന്നേ ജീവിക്കുന്നു എന്ന അറിവ്, ആ കുറ്റബോധത്തെ അയാളുടെ മനസ്സില്‍നിന്നു മായ്ച്ചുകളയുകയുംചെയ്തു. മനസ്സുകള്‍ക്ക് നല്ല പൊരുത്തമുണ്ടെങ്കില്‍പ്പിന്നെ ജാതകങ്ങള്‍ക്ക് എന്തുപ്രസക്തി.
മകളുടെ വിവാഹാനന്തരമിപ്പോള്‍ ഇരുപത്തിനാലുവര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. ചട്ടിയുംകലവും തമ്മില്‍ തട്ടിമുട്ടാതേ, ഒരുദിവസത്തിനുപോലും അപ്പോഴും അവരുടെയിടയിലൂടെ കടന്നുപോകാനാവുമായിരുന്നില്ലാ. എത്രയോ തീവ്രമായ ഘര്‍ഷണങ്ങള്‍ ഉണ്ടായിട്ടും ഒരിക്കല്‍പ്പോലും അവ തകരുകയോ, അവയില്‍ വിള്ളലുകള്‍വീഴുകയോ ചെയ്തിരുന്നില്ല എന്നതാണ് അത്ഭുതം. പാറക്കല്ലുകള്‍നിറഞ്ഞ കൈവഴികളിലൂടെ ആ സ്നേഹനദി പ്രതിബന്ധങ്ങളെയെല്ലാം സ്വയംതട്ടിയകറ്റി ഒഴുകിക്കൊണ്ടേയിരുന്നു.
'ഹും.. ഇന്നവളെ ഒരുപാഠം പഠിപ്പിച്ചിട്ടുതന്നേ കാര്യം.. എന്നത്തേയുംപോലുള്ള ഒരു അവഗണനയല്ലാ ഇന്നവള്‍ തന്നോടുചെയ്തിരിക്കുന്നത്.. ആ വാര്യരുടെമുന്നില്‍ അവള്‍ തന്നെ കൊച്ചാക്കിക്കളഞ്ഞല്ലോ.. സ്വന്തം ഭര്‍ത്താവിനെ തരിമ്പും വിലയില്ലാത്തവള്‍.. എത്രമാത്രം താന്‍ അവളെ സ്നേഹിക്കുന്നുണ്ടെന്ന് അവള്‍ക്കിനിയും മനസ്സിലായിട്ടില്ലേ?.. അവള്‍ക്കുവേണ്ടി താന്‍ ജീവന്‍വരേ പണയംവെച്ച് സാഹചര്യങ്ങളോട് പോരാടിയിട്ടുണ്ട്.. അവളുടെ മുകളില്‍ ഒരു പൂഴിത്തരിപോലും വീഴാതെ ഇതേവരെയും കാത്തിട്ടുമുണ്ട്.. ആ തന്നേയവള്‍............. ഈ അവഗണന സഹിക്കാനാവുന്നില്ലല്ലോ തേവരേ.... നാളെ അവള്‍ തന്‍റെ ശവംതന്നേ കണികാണണം.. എന്നാലേ ആ അഹങ്കാരത്തിനു അറുതിവരികയുള്ളൂ.. കിച്ചന്‍ ആരാണെന്ന് അവള്‍ക്കിനിയും മനസ്സിലായിട്ടില്ലാ..ഹും..'
ദേഷ്യവും സങ്കടവും കൃഷ്ണന്‍കുട്ടിയുടെ മനസ്സില്‍ കൊടുങ്കാറ്റുകള്‍സൃഷ്ടിച്ചു. സ്വയം മരണത്തിനുകീഴടങ്ങിക്കൊണ്ട്, തന്‍റെ ഭാര്യയെ ഒരുപാഠംപഠിപ്പിക്കാന്‍ അയാള്‍ തീരുമാനിച്ചു.
മനസ്സില്‍ മുറിവുണ്ടാക്കുന്ന ചെറിയകാര്യങ്ങള്‍വരേ കൃഷ്ണന്‍കുട്ടിയെ വികാരതീവ്രതയുടെ കൊടുമുടിയിലെത്തിക്കും. ദേവയാനിയും ആ കാര്യത്തില്‍ ഒട്ടും പിറകിലായിരുന്നില്ലാ. അതാണല്ലോ ബാല്യകാലം മുതലുള്ള അവരുടെ പൊരുത്തവും..വയസ്സ് അറുപത്തിരണ്ടു കഴിഞ്ഞിട്ടും പരസ്പ്പരം ഇത്രയും ക്രാദ്ധപാരവശ്യത്തില്‍ [Possessiveness] കഴിയുന്ന മറ്റൊരുജോഡിയും ഈ ലോകത്തില്‍ തന്നെയുണ്ടാവില്ലാ. തങ്ങള്‍ക്കുവേണ്ടി അവര്‍ സ്വയംനിര്‍മ്മിച്ച, അവരുടേമാത്രംലോകത്തില്‍ കലഹിച്ചുംസ്നേഹിച്ചും, ഏദെന്‍ തോട്ടത്തിലെ ആദത്തേയും ഹവ്വയേയുംപോലെ അവര്‍ കഴിഞ്ഞു. എന്നാല്‍, മറ്റുള്ളവരുടെമുന്നില്‍ ഇത്രയേറെ പക്വതയും വിവരവുമുള്ള മറ്റൊരുജോടിയും വേറെയില്ലാതാനും. സമൂഹത്തിലെ ബഹുമാന്യരായ ദമ്പതികള്‍.
സമയം പുലര്‍ച്ചെ രണ്ടുമണിയായിരിക്കുന്നു.. കൃഷ്ണന്‍കുട്ടിയുടെ മാനസീകാവസ്ഥയ്ക്ക് തെല്ലുപോലും അയവുവന്നിട്ടില്ല. ഇനിയും താന്‍ വൈകിക്കൂടാ... എന്നബോധത്തില്‍ അടുക്കളയോട് ചേര്‍ന്നുള്ള തൊഴുത്തിന്റെതട്ടില്‍ സൂക്ഷിച്ചിരിക്കുന്ന കീടനാശിനി എടുത്തുകഴിക്കാനായി അയാള്‍ നീങ്ങി. അസമയത്ത് കടന്നുവന്ന യജമാനനെകണ്ട് തലകുലുക്കി എഴുന്നേറ്റ പശുവിന്‍റെ നെറ്റിയില്‍, കൈകൊണ്ട് തഴുകുമ്പോള്‍ അയാളുടെ കണ്ണില്‍നിന്നു കണ്ണുനീര്‍ ഒഴുകി.
"നെനക്കെങ്കിലും ഇന്നോട് സ്നേഹം ഒണ്ടല്ലോ നന്ദിന്യേ.. ഇനിക്കത് മതി.. " ഗദ്ഗദംകൊണ്ട് വാക്കുകള്‍മുറിഞ്ഞു.
പെട്ടെന്ന് അടുക്കളയില്‍ പാത്രങ്ങള്‍ തട്ടിമുട്ടുന്ന ശബ്ദംകേട്ട് കൃഷ്ണന്‍കുട്ടി ജനലിലൂടെ അകത്തേക്ക് പാളിനോക്കി. ദേവയാനി, ആവിപറക്കുന്ന കഞ്ഞിയുംചമ്മന്തിയും കോപ്പയിലേക്കുപകരുന്നു. ഈ പാതിരാനേരത്ത് അവള്‍ കഞ്ഞിയുണ്ടാക്കിക്കുടിക്കാനുള്ള പരിപാടിയാണോ? അയാള്‍ അവളെ സാകൂതംനിരീക്ഷിച്ചു.
കഞ്ഞിയുമെടുത്ത് അതാ ദേവയാനി ഉമ്മറത്തേക്കുപോകുന്നു. എന്തായിരിക്കുമിനി ദേവു ചെയ്യാന്‍പോകുന്നത് എന്നുചിന്തിക്കുന്നതിനുംമുമ്പ് അവള്‍ വിളിക്കുന്നത് കേട്ടു.
"കിച്ചാ.. കിച്ചാ.. ദെവ്ടെപ്പോയിക്കിടക്കാ?.. കിച്ചാ.. കിച്ചാ....... "
പടിപ്പുരയിലേക്ക്‌ ഓടിച്ചെന്ന് അവിടെയെല്ലാം നോക്കിയിട്ടും കൃഷ്ണന്‍കുട്ടിയെ കാണാതായപ്പോള്‍ ആ വിളിയുടെ ഭാവത്തിനു രൂപാന്തരംപ്രാപിച്ച് കരച്ചിലിന്‍റെ ഈണമായി.
'വിളിക്കട്ടേ അവള്‍.. വിളിച്ചു വിഷമിക്കട്ടേ.. എന്നെ വകവയ്ക്കാത്തവളല്ലേ.. ഒന്നു വട്ടംകറങ്ങട്ടേ.. "
അയാള്‍ മനസ്സില്‍പറഞ്ഞെങ്കിലും.. ദേവയാനിയുടെ കണ്ണുനീര്‍ ആ മുറ്റംനനയ്ക്കുന്നത് ആലോചിക്കാന്‍വരേ അയാള്‍ക്ക്‌ ത്രാണിയില്ലായിരുന്നു.
"എന്താ ദേവൂ... ഞാനിവ്ടേ.... പയ്യിന്.........."
അപകര്‍ഷത സ്ഫുരിച്ച ആ സ്വരംകേട്ട് ആശ്വാസഭരിതമായ മുഖത്തോടെ ദേവയാനി അവിടേക്ക് ഓടിച്ചെന്ന്, കൃഷ്ണന്‍കുട്ടിയുടെ കൈകള്‍ പിടിച്ചുകൊണ്ട് വിങ്ങിക്കരഞ്ഞു..
"ന്നെ.. ങ്ങള്‍ക്ക് വേണ്ടേലും നിക്ക്, ന്‍റെ കിച്ചല്ല്യാതെ പറ്റില്ല്യാ... വാ... ഞാന്‍ കഞ്ഞിവെളമ്പിവെച്ചിട്ടുണ്ട്.. ഇനീം ചൂടാറണേക്കാള്‍മുമ്പ് കഴിക്ക്യാ... വാ കിച്ചാ.. ന്‍റെ പൊന്നല്ലേ ... വായോ... ഇതേവരെ ഒരു പോള കണ്ണടച്ചിട്ടില്ല്യ ഞാന്‍..അറിയ്വോ.."
സ്നേഹമസൃണമായ ആ വാക്കുകള്‍ കൃഷ്ണന്‍കുട്ടിയുടെ പാദങ്ങളെ വീടിന്‍റെ ഉമ്മറക്കോലായിലേക്ക് നയിച്ചു.
"നീയ് കഞ്ഞ്യുടിച്ചോ?.. നിന്‍റെ കഞ്ഞിക്കോപ്പ എവിട്യാ?.. "
കണ്ണുകള്‍ തുടച്ചുകൊണ്ട് കഞ്ഞിക്കഭിമുഖമായി ഇരുന്ന ദേവയാനിയോട് അയാള്‍ ചോദിച്ചു
"ഇല്ല്യാ.. നമ്മക്കൊരു കോപ്പ പോരേ?.. ഇക്ക്യു കിച്ചനന്നേ കോര്യന്നാല്‍ മതി... ന്നാലേ ഇപ്പൊ ന്‍റെ വെശ്പ്പ് മാറൂ..."
ഈര്‍ക്കില്‍കൊണ്ട് കുത്തി, പ്ലാവിലക്കുമ്പിള്‍ ഉണ്ടാക്കി കിച്ചനുനേരെ നീട്ടുമ്പോള്‍ തുടുത്തമുഖത്തോടെ ദേവു പറഞ്ഞു.
- ജോയ് ഗുരുവായൂര്‍

1 comment:

  1. സൌന്ദര്യപ്പിണക്കത്തിനെന്തൊരുത്തിളക്കം!
    ആശംസകള്‍

    ReplyDelete