Thursday, April 27, 2017

കൂടണയും തെന്നല്‍....

കയറ്റിറക്കങ്ങളും കടുംവളവുകളുംതാണ്ടി, വണ്ടിത്താവളത്തില്‍ മിനിബസ്സ് നിന്നു. രണ്ടാംവര്‍ഷബോട്ടണി ഡിഗ്രീബാച്ചിന്‍റെ സ്റ്റഡിടൂര്‍ കൂര്‍ഗ്ഗിലേക്കുവയ്ക്കാന്‍ മുന്‍കൈ എടുത്തത് സിദ്ധാര്‍ത്ഥന്‍മാഷായിരുന്നു. ഒറ്റത്തടിയാണെന്ന കാരണത്താല്‍ മിക്കയാത്രകള്‍ക്കും കുട്ടികളെ നയിക്കാനുള്ളവരുടെ കൂട്ടത്തില്‍ മാനെജ്മെന്റ് തന്നേയും ഉള്‍പ്പെടുത്തും. എതിര്‍ത്തിട്ട് പ്രത്യേകിച്ചൊരുഗുണവുമില്ലെന്ന തിരിച്ചറിവില്‍ സമ്മതിക്കുകയും ചെയ്യും.

ചൂടനൊരു കൂര്‍ഗ്ഗ്കാപ്പി വാങ്ങിവരട്ടേ ടീച്ചറേ?.. പുഞ്ചിരിയുമായി സിദ്ധാര്‍ത്ഥന്‍മാഷ്‌.

"വേണ്ട മാഷേ... ഞാനീനേരത്ത് കാപ്പിയൊന്നും കഴിക്കാറില്ല. മാഷ് കഴിച്ചോളൂ.."

"അല്ലാ.. ഈ കുടകിലെ കാപ്പിയുടെ ഗുണം നിഖിതാജിക്ക് അറിയാണ്ടാ.. പ്ലീസ് എനിക്കുവേണ്ടി ഒരുകപ്പ്... ഞാനിപ്പോ കൊണ്ടുവരാം.."

മറുപടിക്ക് കാക്കാതെ അദ്ദേഹം ഇറങ്ങിപ്പോയി.

കൂര്‍ഗ്ഗിന്റെ സൗന്ദര്യം ആസ്വദിക്കുന്നത് ആദ്യമായാണ്‌. തെക്കേഇന്ത്യയിലെ കാശ്മീരെന്നും, ഇന്ത്യയിലെ സ്കോട്ലാന്റെന്നും അറിയപ്പെടുന്ന കൂര്‍ഗ്ഗിലെ സുന്ദരമായ കാലവസ്ഥയില്‍, പച്ചപ്പ്നിറഞ്ഞ താഴ്വരയും തേക്കുകാടുകളും മനംകവരുന്ന മലനിരകളും മനോഹരമായ താഴ്വരകളും ഒരു ചിത്രകാരന്‍റെ കാന്‍വാസിലെന്നപോലെ യാത്രാമദ്ധ്യേ മനസ്സില്‍നിറയേ പതിഞ്ഞു. കാവേരിനദിയുടെ ഉത്ഭവസ്ഥാനം.

സിദ്ധാര്‍ത്ഥന്‍ പറഞ്ഞത് നേരാ... കാപ്പി രണ്ടുകവിള്‍കുടിച്ചപ്പോള്‍ത്തന്
നേ ക്ഷീണമെല്ലാം മാറിയപോലെ. മലനിരകളെ പൊതിയാന്‍ വെണ്‍മേഘങ്ങള്‍ ശ്രമിക്കുന്നത് കാണാം. തണുപ്പുണ്ടെങ്കിലും ജനാലയിലൂടെ ഒഴുകിവന്ന കാറ്റിനെ പുല്കിയിരിക്കാനൊരു സുഖം.

"ടീച്ചറേ വരൂ നമുക്ക് അന്താക്ഷരി കളിക്കാം"
കൈയിലുണ്ടായിരുന്ന മനോഹരമായൊരു പനയോലത്തൊപ്പി ശിരസ്സില്‍ വച്ചുതന്നുകൊണ്ട് സ്നേഹംതുടിക്കുന്ന മുഖവുമായി ഗൗരിനന്ദന. തുടക്കംമുതലേ തന്നോടവള്‍ക്കുള്ള വാത്സല്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും കാരണം ഇപ്പോഴും അവ്യക്തം.

"ഞാനിപ്പോഴില്ല കുട്ടീ.. നിങ്ങള്‍ അടിച്ചുപൊളിക്കൂ"

ഒരൊഴിഞ്ഞ പാറപ്പുറത്ത് തീകൂട്ടി, അതിനുചുറ്റുമിരുന്നുള്ള കസര്‍ത്തുകള്‍. ഭാമടീച്ചറും സിദ്ധാര്‍ത്ഥന്‍മാഷും അവരെ ചുറുചുറുക്കോടെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. എന്തോ, അവിടേക്ക് പോകാന്‍ തോന്നുന്നില്ലാ.

കുറച്ചകലെയായി ഒരു ചെറിയ കോവില്‍പോലെയെന്തോ കാണായി. ഏതോ പേരറിയാദേവതയുടെ പ്രതിഷ്ഠ. ഒരു ദീപനാളം, മുന്നില്‍ മൈതാനംപോലെപരന്നുകിടക്കുന്ന പാറയെ പുല്കിവരുന്ന കാറ്റില്‍ അണഞ്ഞുപോകാതിരിക്കാന്‍ കഠിനപ്രയത്നം നടത്തുന്നുണ്ട്.

"നിക്കീ.. എന്‍റെ മുഖത്തേക്ക് നിന്‍റെ മുടിയിഴകളെ പറത്തിയിടുന്ന ഈ കാറ്റേറ്റ് എത്രനേരമിരുന്നാലും എനിക്ക് മതിവരില്ലാ..." ശ്യാം തൊട്ടടുത്തുനിന്ന് മന്ത്രിക്കുന്നതുപോലെ. ഞെട്ടിത്തിരിഞ്ഞുനോക്കി. ശ്യൂന്യം.

തന്‍റെ ഈ നീണ്ട കാർകൂന്തൽ ശ്യാമിന്റെ ബലഹീനതയായിരുന്നു. ഒരുമിച്ചുണ്ടായിരുന്ന നാലുവര്‍ഷത്തില്‍ അതിനേക്കുറിച്ച് വര്‍ണ്ണിക്കാത്ത ഒരുദിനംപോലും ഉണ്ടായിട്ടുണ്ടോയെന്നുസംശയം. അവന്‍റെ ചുണ്ടില്‍വിരിയുന്ന ആ മാസ്മരികമായ പുഞ്ചിരിയില്‍നിന്നുള്ള ഊര്‍ജ്ജംനുകരാതെ മുന്നോട്ടുപോകാന്‍ തന്‍റെദിനങ്ങള്‍ക്കും സാധിച്ചിരുന്നില്ല. താനേറ്റവുംവെറുക്കുന്ന ആ പുകവലിശീലംപോലും അവനെ ഒരുമാത്രയുംവെറുക്കാന്‍ കാരണമായിട്ടില്ലാ. പിന്നെയെന്തിനായിരുന്നു പിരിഞ്ഞത്?! കഴിഞ്ഞുപോയ രണ്ടുവര്‍ഷങ്ങള്‍ക്ക് ഇരുപതുവര്‍ഷങ്ങളേക്കാള്‍ ദൈര്‍ഘ്യം. എങ്കിലും അവന്‍റെ സംരക്ഷണവലയത്തിനുള്ളില്‍ത്തന്നെയാണ് ഇപ്പോഴുമുള്ളതെന്നൊരു തോന്നല്‍!

അര്‍ദ്ധനാരീശ്വരസങ്കല്പത്തിന്‍റെ ഉദാത്തമായ ബിംബങ്ങളായിരുന്ന ആ ജീവിതം ഒരു നിമിത്തംപോലെ കൈവിട്ടുപോകുകയായിരുന്നു.. ഹൃദയത്തിന്‍ കോവിലുകളില്‍ പരസ്പരംപ്രതിഷ്ഠിച്ച് അനുദിനംനടത്തിയിരുന്ന പ്രണയപൂജകള്‍ക്ക് വിഘ്നംവരുത്താനായി എവിടെനിന്നോ പാഞ്ഞുവന്ന ചുഴലിക്കാറ്റുപോലെ, ചില ഭ്രാന്തന്‍ചിന്തകള്‍... കോവിലിനുമുന്നില്‍ ജ്വലിച്ചിരുന്ന ദീപനാളങ്ങള്‍ അണഞ്ഞുപോയെങ്കിലും, പ്രതിഷ്ഠക്ക് ഇന്നും സ്ഥാനഭ്രംശം സംഭവിച്ചിട്ടില്ല. നശിക്കുന്നതുവരേ മറ്റൊരുദേവനേയും പ്രതിഷ്ഠയായി ഉള്‍ക്കൊള്ളാനാവാത്ത കോവില്‍. അവന്‍റെ ഗതിയും മറിച്ചാവില്ലാ. ആകസ്മികതയുടെ ചിറകിലേറിവന്നൊരു വനവാസകാലം. ആത്മാര്‍ത്ഥതയുടേയും പോസ്സസീവ്നസിന്റെയും പ്രാപ്യമായ പരിധികള്‍വിടുമ്പോള്‍ ഉരുവാകുന്ന ഉന്മാദാവസ്ഥയുടെ താന്തോന്നിത്തരം.

ഒട്ടും നിറംമങ്ങാത്ത ആ പ്രിയതരമായ ഓര്‍മ്മകളുടെ പ്രപഞ്ചത്തില്‍ താന്‍ ജീവിക്കുന്നു. എന്നിട്ടും ഒരിക്കല്‍പ്പോലും അവനെയൊന്നു നേരിട്ടുകാണണമെന്ന് മനസ്സ് പറയാത്തതെന്തേ? കണ്ണുകളടച്ചാല്‍ ആ പ്രതിരൂപത്തിന്‍റെ സാമീപ്യം അനുഭവവേദ്യമാകുന്നതുകൊണ്ടായിരിക്കുമോ? അതോ, സ്നേഹത്തിന്റേയും മനസ്സിലാക്കലുകളുടേയും സ്ഥാപിതപരിധികള്‍ ലംഘിച്ചുമുന്നേറിയ ആ ബന്ധത്തില്‍ അസൂയാലുവായ പ്രണയദേവന്‍ ശപിച്ചതോ?

എന്താണ് കഴിഞ്ഞ രണ്ടുവര്‍ഷമായി തന്നെഭരിക്കുന്ന വികാരം? തീര്‍ച്ചയായുമത് നിര്‍വ്വികാരതയല്ലാ. വികാരങ്ങളുടെ നെല്ലിപ്പടിയുംകഴിയുമ്പോള്‍ രൂപാന്തരപ്പെടുന്ന ഏതോ ഒരപൂര്‍വ്വവികാരം. പ്രിയതമനോടുള്ള സ്നേഹവും ആരാധനയും വാത്സല്യവും തെല്ലുപോലുംകുറയ്ക്കാതെ, ആ ഓര്‍മ്മകളില്‍മാത്രം ജീവിക്കാന്‍, വിരഹക്കണ്ണികള്‍കൊണ്ട് നെയ്ത ചിലന്തിവലയില്‍ സ്വയംകുടുങ്ങി, അനങ്ങാതെകിടക്കാന്‍ പ്രേരിതമാക്കുന്ന ഒരസാധാരണ നിദര്‍ശനം. ഈ ലോകത്തില്‍, ഈ വികാരങ്ങളുടെ അടിമയായിജീവിക്കുന്ന കേവലം രണ്ടുപേരായിരിക്കും ചിലപ്പോള്‍ ശ്യാമും നിക്കിയും. ജീവിതമൊരു മായയാണെന്ന് പറയപ്പെടുന്നത് ശരിയായിരിക്കാമെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്.

"ടീച്ചറേ വരൂ.. പോകാം.." ഭാമടീച്ചര്‍ ഉച്ചത്തില്‍വിളിച്ചുപറഞ്ഞു.

പ്രദേശത്തെ പൂര്‍ണ്ണമായും ഇരുട്ട് വിഴുങ്ങിക്കഴിഞ്ഞു. ഇനി മുപ്പതോളം മൈലുകള്‍താണ്ടണം അന്തിവിശ്രമത്തിനുള്ള റിസോര്‍ട്ടില്‍ എത്തിച്ചേരാന്‍. ആനന്ദലഹരി ഇനിയും കെട്ടടങ്ങാതെ കുട്ടികളും, കൂട്ടത്തിലെ ഒരു ചെറിയകുട്ടിയെന്നോണം ഭാമടീച്ചറും അവര്‍ക്കൊപ്പം പുറകിലെ സീറ്റിലിരുന്നുതകര്‍ക്കുന്നുണ്ട്.

സിദ്ധാര്‍ത്ഥന്‍മാഷ്‌ വന്ന് അടുത്തിരുന്നു. അദ്ദേഹത്തിന്‍റെ അപ്രതീക്ഷിതമായ ആ ഇരിപ്പില്‍ സാരിത്തലപ്പ് വലിഞ്ഞത് നേരെയാക്കുമ്പോള്‍ തെല്ല് ഈര്‍ഷ്യതോന്നിയെങ്കിലും പ്രകടിപ്പിച്ചില്ല.

"ടീച്ചര്‍ ജെയിംസ്‌ബ്ലന്റിന്‍റെ ബ്യൂട്ടിഫുള്‍ ഡോണ്‍ എന്ന സോംഗ് കേട്ടിട്ടുണ്ടോ? ദാ കേട്ടുനോക്കൂ.. "

ചെവിയില്‍ വച്ചോളൂവെന്ന ഭാവത്തില്‍ വലത്തേചെവിയില്‍ വച്ചിരുന്ന ഇയര്‍ഫോണിന്‍റെ ഒരു ലോബ് അയാള്‍ എടുത്തുനീട്ടി. അയാളുടെ സ്വാതന്ത്ര്യമെടുത്തുകൊണ്ടുള്ള ആ പ്രവൃത്തി വല്ലായ്കയുളവാക്കി. ഇതേപോലെ മുമ്പൊരിക്കലും മാഷ്‌ ഇടപഴകിയിരുന്നില്ലാ.

"ഹേയ്.. വേണ്ട മാഷേ... മാഷ് കേട്ടോളൂ.."

തന്‍റെ മനസ്സ് വായിച്ചിട്ടായിരിക്കണം, അയാള്‍ കീശയില്‍നിന്ന് വാക്ക്മാന്‍ എടുത്തുതന്നുകൊണ്ട് പറഞ്ഞു.

"ടീച്ചര്‍ കേള്‍ക്കൂ.. ഞാന്‍ കുറേവട്ടംകേട്ടിട്ടുള്ളതാ.. വണ്‍ ഓഫ് മൈ ഫേവോറയ്റ്റ് സോംഗ്സ്. എവരിബഡി ഷുഡ് ലിസണ്‍ ദിസ് വണ്ടര്‍ഫുള്‍ ക്രിയേഷന്‍"

താത്പര്യം തോന്നിയില്ലെങ്കിലും നിരാകരിച്ച് അദ്ദേഹത്തിന്‍റെ മൂഡ്‌ നശിപ്പിക്കേണ്ടായെന്നുകരുതി.

Beautiful dawn... lights up the shore for me.
There is nothing else in the world,
I'd rather wake up and see... with you..

പ്രശാന്തസുന്ദരമായൊരു പ്രണയഗാനം. ഇത്രയുംകാലത്തെ ഇടപഴകലുകളില്‍, ഒരു പ്രണയോപാസകനായിരുന്നു സിദ്ധാര്‍ത്ഥന്‍മാഷെന്ന് ഒരിക്കല്‍പ്പോലും തോന്നിയിട്ടില്ലാ. ഏകദേശം സമപ്രായമാണെങ്കിലും ഒരു ഒറ്റയാന്‍ജീവിതമാണ് നയിച്ചുവരുന്നത്. ചിലപ്പോള്‍ പ്രണയപ്രഹേളികകളുടെ മറ്റൊരു ഖണ്ഡമാകാം.

പുറകില്‍നിന്നുള്ള ശബ്ദഘോഷങ്ങള്‍ ഒതുങ്ങിയിരിക്കുന്നു. വണ്ടിയുടെ എഞ്ചിന്‍പ്രവര്‍ത്തിക്കുന്ന ശബ്ദം, മലനിരകളില്‍ ചെറുതായി പ്രതിദ്ധ്വനിക്കുന്നുണ്ട്. ശ്യാം കൂടെയുണ്ടായിരുന്നെങ്കില്‍ എന്തുരസമായേനേ.. ഓര്‍മ്മകളുടെ മലര്‍വാടികളില്‍ പുതുവസന്തം.... ജനാലയിലൂടെ ഒഴുകിവരുന്നുണ്ടായിരുന്ന കുളിര്‍കാറ്റ്‌ എപ്പോഴോ, തഴുകിയുറക്കി.

എതിരേവന്ന ലോറിയുടെ ഹോണടികേട്ടാണ് ഞെട്ടിയുണര്‍ന്നത്. പെട്ടെന്നുതന്നേ സ്ഥകാലബോധംവീണ്ടെടുത്തു. ഇയര്‍ഫോണിലൂടെ അപ്പോഴും സംഗീതമൊഴുകുന്നുണ്ടായിരുന്നു. ചെറുതായി കൂര്‍ക്കംവലിച്ച് സിദ്ധാര്‍ത്ഥന്‍മാഷ്‌ ഉറങ്ങുന്നു. അയാളുടെ ശരീരഭാരമല്പം തന്‍റെ തോളിലേക്കും ചാഞ്ഞിരുന്നത് അനുഭവപ്പെട്ടപ്പോള്‍ ഒരസ്വസ്ഥത. മുടിയിഴകള്‍ പാറിപ്പറന്ന് അയാളുടെ മുഖത്തുവിശ്രമിച്ചിരുന്നത് ശ്രദ്ധിച്ചപ്പോള്‍ ജാള്യം തോന്നി. പെട്ടെന്നുതന്നേ മുടി കോതിയൊതുക്കാന്‍ ശ്രമിക്കുമ്പോള്‍ അയാള്‍ ഉണര്‍ന്നു.

"ഡോണ്ട് റിമൂവ് ഇറ്റ്‌ ഡിയര്‍.. ഐ ലൈക്‌ ഇറ്റ്‌സ് ഫ്രാഗ്രന്‍സ് ആന്‍ഡ്‌ എക്സ്റ്റസി.. വിച്ച് ടേക്ക്സ് മി ടു ഹെവന്‍"

അര്‍ദ്ധമയക്കത്തില്‍ അയാളുടെ വായില്‍നിന്നും ഉതിര്‍ന്ന വാക്കുകള്‍കേട്ട് അറപ്പുംവെറുപ്പും തോന്നി.

"ഛെ.. വാട്ട് യു മീന്‍?..." അല്പം രോഷത്തോടെത്തന്നേ ചോദിച്ചു.

ഏതോ മായികലോകത്തില്‍നിന്ന് പെട്ടെന്നുണര്‍ന്നപോലെ അയാള്‍ ഏതാനുംനിമിഷങ്ങള്‍ മുഖത്തേക്ക് തുറിച്ചുനോക്കി. അയാള്‍ അല്പം മദ്യപിച്ചായിരുന്നു വന്നിരുന്നതെന്ന് തോന്നുന്നു.

"സോറി... ഐയാം വെരി സോറി.... ഡിഡ് ഐ മിസ്‌ബിഹേവ് ടു യു?!.. ഇഫ്‌ സോ, പ്ലീസ് പാര്‍ഡന്‍... ഐ വാസ് ഫ്ലയിംഗ് സംവേര്‍... സോറി.. സോറി..."

പിറുപിറുത്തുകൊണ്ട് അപ്പുറത്തുള്ള ഒരുസീറ്റില്‍ അയാള്‍ പോയിരുന്നു.

വല്ലാത്തൊരുവിഷമം മനസ്സിനെ ഗ്രസിച്ചു. സിദ്ധാര്‍ത്ഥന്‍മാഷില്‍നിന്ന് ഇങ്ങനെയൊരു പ്രതികരണം സ്വപ്നേപി പ്രതീക്ഷിച്ചതല്ലാ. മറിച്ച്, നല്ല ബഹുമാനവുമായിരുന്നു. തന്‍റെ നിരാലംബത മുതലെടുക്കാനുള്ള ഒരു അവിശുദ്ധശ്രമമായിരുന്നില്ലേ ഇത്?.. ചോദിക്കാനുംപറയാനും ആരുമില്ലാത്തവരെ തങ്ങളുടെ ബലഹീനതകളുടെ ഇരകളാക്കുവാനുള്ള സമ്മര്‍ദ്ദതന്ത്രങ്ങള്‍ തരംപോലേ ഓരോരുത്തരും പ്രയോഗിക്കുന്നു. അവഗണനയുടേയും നീതിനിഷേധത്തിന്റേയും ഇരകളായി, അവര്‍ക്ക് ജീവിതാന്ത്യംവരേ കഴിയേണ്ടിവരുന്നു.

ശ്യാം തന്‍റെയൊപ്പമുണ്ടെന്ന അവബോധമെങ്കിലുമുണ്ടായിരുന്നെങ്കില്‍ തന്നോടിങ്ങനെ അയാള്‍ പെരുമാറുമായിരുന്നോ?. ഒരിക്കലുമില്ലാ. ശ്യാമും താനുമായുള്ള ബന്ധം ഇപ്പോഴില്ലായെന്നുള്ള അറിവില്‍നിന്നുമുണ്ടായ പ്രവൃത്തിതന്നെയാണിത്.

ഓരോരോ മനുഷ്യരിലും അവരുടെയൊരു പ്രതിലോമവ്യക്തിത്വവും അതില്‍വളരുന്നൊരു മാനസികരോഗിയും ഒളിച്ചിരിക്കുന്നുവെന്ന് എവിടേയോവായിച്ചത് ഓര്‍മ്മവന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ സ്വയമറിയാതെ ഉപരിതലീകരിക്കുന്ന ചെയ്തികള്‍.

എന്‍റെ പ്രിയ ശ്യാം.. മതി... കൂടുവിട്ട് രണ്ടുദിക്കുകളിലേക്കു പറന്നുപോയ നമ്മുടെ ക്രൌഞ്ചപ്പക്ഷികളെ നമുക്ക് എത്രയുംപെട്ടെന്ന് തിരഞ്ഞുപിടിച്ച് ഒരുമിപ്പിക്കണം... ഈ വനവാസം അവസാനിക്കട്ടേ.

കാപ്പിയുടെ നേര്‍ത്തഗന്ധംപേറി കടന്നുവന്നിരുന്ന കാറ്റില്‍ പാറിപ്പറക്കാന്‍, തന്‍റെ മുടിയിഴകള്‍ സ്വയം ശ്രമിച്ചുകൊണ്ടിരിക്കുന്നതുപോലെ അവള്‍ക്കുതോന്നി.

- ജോയ് ഗുരുവായൂര്‍

No comments:

Post a Comment