Tuesday, December 8, 2015

സംഗമ സാക്ഷാല്‍ക്കാരം

പ്രിയരേ, നവംബര്‍ രണ്ടിന് കഴിഞ്ഞ കൊടുങ്ങല്ലൂര്‍ മീറ്റിന്‍റെ ഒരു അവലോകനം എഴുതണം എന്നു കരുതിയിട്ട് ഒരുപാട് ദിവസമായി പക്ഷെ തിരക്കുകള്‍ മൂലം അതിനു കഴിയാതെയിരിക്കുകയായിരുന്നു. സ്വപ്നതുല്യമായ കൊടുങ്ങല്ലൂര്‍ മീറ്റ്‌ ഒരുമാസക്കാലത്തിലുപരിയായ കാത്തിരിപ്പിനു ശേഷം സാക്ഷാല്‍കൃതമായതാണല്ലോ. കലാസാഹിത്യ സൌഹൃദരംഗത്തെ അതുല്യ പ്രതിഭകളുടെ സംഗമം.. അതും ചരിത്രമുറങ്ങുന്ന കൊടുങ്ങല്ലൂരിന്റെ മണ്ണില്‍!..
അനുഗ്രഹീത കലാകാരനും മനസ്സിന്‍റെ അഭ്യുദയകാംക്ഷികളില്‍ പ്രധാനിയുമായ ശ്രീ ഡാവിഞ്ചി സുരേഷിന്‍റെ ഭവനത്തില്‍ സകല ചാരുതകളും സംഘടനാപാടവവും വിരാജിച്ചു നിന്ന ഈ സ്നേഹസംഗമം ഓരോരുത്തരുടെയും മനസ്സിന്‍റെ മണിയറയില്‍ ദീര്‍ഘകാലം തങ്ങി നില്‍ക്കുമെന്നതില്‍ ലവലേശവും സംശയമില്ല.
ഇതിനു മുമ്പ് കൊച്ചിക്കായലില്‍ വച്ചു നടന്ന സംഭവബഹുലമായിരുന്ന മനസ്സ് മീറ്റില്‍ നിന്നും ഉള്‍ക്കൊണ്ട ഊര്‍ജ്ജം കൊടുങ്ങല്ലൂര്‍ മീറ്റിലും ഓരോരുത്തരിലും ഒളിമങ്ങാതെ നിന്നു. കഴിഞ്ഞ മീറ്റില്‍ നിന്നും വിഭിന്നമായി ഇത്തവണ പ്രശസ്ത കലാസാഹിത്യപ്രതിഭകളായ ഭരത് സലിംകുമാര്‍, സിപ്പി പള്ളിപ്പുറം, ബക്കര്‍ മേത്തല, രാജന്‍ കോട്ടപ്പുറം, ഭരതന്‍ മാസ്റ്റര്‍, ചന്ദ്രിക സോപ്പ്സ് ചെയര്‍മാന്‍ ഡോക്റ്റര്‍ സി.കെ. രവി, കലാകാരനായ അബ്ദുള്‍മജീദ്‌ എന്നിവര്‍ക്കു പുറമേ അതേവരെ പരസ്പ്പരം നേരില്‍ക്കാണാത്ത മനസ്സിലെ പുതുമുഖ പ്രതിഭകളായ ബ്ലോഗ്ഗര്‍മാരുടെ സജീവ സാന്നിദ്ധ്യവും മീറ്റിനെ ഉയരങ്ങളിലേക്കെത്തിച്ചു.
ഏഴു വര്‍ത്തമാനപത്രങ്ങളായിരുന്നു മീറ്റിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ സചിത്രമായി റിപ്പോര്‍ട്ട് ചെയ്തിരുന്നത് എന്നത് തന്നെ മീറ്റിന്‍റെ പ്രാധാന്യം വിളിച്ചോതുന്നു.
മീറ്റിനെക്കുറിച്ചുള്ള ചര്‍ച്ച ഏകദേശം ഒരുമാസം മുമ്പേ മനസ്സില്‍ പോസ്റ്റ്‌ ചെയ്ത ദിവസം തന്നെ അംഗങ്ങളില്‍ നിന്നും മീറ്റിനോടുള്ള അനുഭാവം പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളുടെ പ്രവാഹമായിരുന്നു. നിര്‍ഭാഗ്യവശാല്‍ വരാമെന്നു ഉറപ്പു പറഞ്ഞിരുന്ന ചിലര്‍ക്ക് സാങ്കേതിക ബുദ്ധിമുട്ടുകള്‍ മൂലം അവസാന നിമിഷം മീറ്റിനു പങ്കെടുക്കാനായില്ല എന്നത് ഖേദകരമായിപ്പോയി. തീര്‍ച്ചയായും അതവരില്‍ വളരെക്കാലം നഷ്ടബോധം ഉണര്‍ത്തുമെന്നതില്‍ സംശയമില്ല. നേരില്‍ക്കണ്ട് വീണ്ടും പരിചയം പുതുക്കാനിരുന്ന അംഗങ്ങളിലും അത് നിരാശ പടര്‍ത്താതിരുന്നില്ല എങ്കിലും സംഗമത്തിന്‍റെ പൊലിമ കുറയ്ക്കാന്‍ ആ ഇച്ഛാഭംഗങ്ങള്‍ക്കായില്ലാ എന്നതാണ് ആശ്വാസകരം. മീറ്റില്‍ വ്യക്തിപരമായ കാരണങ്ങളാല്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നവരോട് ഒന്നേ പറയാനുള്ളൂ.. "എല്ലാത്തിനും വേണം ഒരു യോഗം"
കൊച്ചിക്കായല്‍ മീറ്റിനു ശേഷം കഴിഞ്ഞ ഫെബ്രുവരിയില്‍ ലേഖകന്‍റെ വീട്ടില്‍ വച്ചു നടന്ന ഒരു ചെറിയ സുഹൃദ് സംഗമത്തില്‍ കുടുംബസമേതം ശ്രീ. ഡാവിഞ്ചി സുരേഷ്, കേരളദാസനുണ്ണി ചേട്ടന്‍, മീനു എന്നിവര്‍ക്കു പുറമേ സി. വി. കൃഷ്ണകുമാര്‍, അബ്ദുള്‍ റസാഖ് വൈശ്യംവീട്ടില്‍ എന്നിവരും പങ്കെടുത്തിരുന്നു. ആ യോഗത്തില്‍ വച്ച് ശ്രീ ഡാവിഞ്ചി സുരേഷ്, "ജോയേട്ടന്‍ ഇനി നാട്ടില്‍ വരുന്ന സമയത്ത്, അടുത്ത മനസ്സ് മീറ്റ് കൊടുങ്ങല്ലൂരിലെ തന്‍റെ വസതിയില്‍ വച്ചാവട്ടെ" എന്നു ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിന്‍റെ മഹത്തായ സാക്ഷാല്‍ക്കാരമായിരുന്നു സാങ്കേതികതയിലും സംഘാടനച്ചാരുതയിലും മികച്ചു നിന്ന ഈ കൊടുങ്ങല്ലൂര്‍ മീറ്റ്‌.
പ്രളയത്തില്‍ നശിച്ചു പോയെന്നു കരുതപ്പെടുന്ന ഭാരതത്തിലെ പ്രമുഖ തുറമുഖം ആയിരുന്ന മുസിരിസ് [ഇന്നത്തെ കൊടുങ്ങല്ലൂര്‍] വഴിയായിരുന്നു പണ്ട് കാലത്തു പ്രധാനമായും രാജ്യങ്ങള്‍ തമ്മിലുള്ള നമ്മുടെ വ്യാപാരങ്ങള്‍ നടന്നിരുന്നത്. വി. തോമാശ്ലീഹയുടെ പാദസ്പര്‍ശമേറ്റ മണല്‍ത്തരികള്‍, ഇന്ത്യയിലെത്തന്നെ ആദ്യത്തെ മുസ്ലീം പള്ളിയായ ചേരമാന്‍ മസ്ജിദ് സ്ഥിതി ചെയ്യുന്ന മണ്ണ്, മധുര ചുട്ടെരിച്ച കണ്ണകിയുടെ പേരിൽ ചേരൻ ചെങ്കുട്ടുവൻ നിർമ്മിച്ച അതിപുരാതനമായ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം, ഭരണി ഉത്സവം എന്നിവയാൽ പ്രസിദ്ധമായ കൊടുങ്ങല്ലൂർ, ചേരമാന്‍ പെരുമാള്‍ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു. ജൂത-കൈസ്തവ-ഇസ്ലാം മതക്കാരുടെ ആദ്യത്തെ സങ്കേതങ്ങളും ദേവാലയങ്ങളും ഇവിടെയാണ്‌ സ്ഥാപിതമായത്. പ്രശസ്ത നിമിഷകവിയായ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ കൊടുങ്ങല്ലൂരാണ് ജീവിച്ചിരുന്നത് എന്നതും കൊടുങ്ങല്ലൂരിന്റെ പ്രശസ്തി വര്‍ദ്ധിപ്പിക്കുന്നു. സര്‍വ്വോപരി, മനസ്സിന്‍റെ അഭിമാനവും കറകളഞ്ഞ ചിത്രകാരനും ശില്പ്പിയുമായ ശ്രീ. ഡാവിഞ്ചി സുരേഷിന്‍റെ ജന്മഗേഹവും ഈ മണ്ണില്‍ തന്നെ!
ക്ഷേത്രദര്‍ശനവും ലക്ഷ്യമാക്കി ഗുരുവായൂരില്‍ തലേദിവസം തമ്പടിച്ചിരുന്ന മുംബൈയില്‍ നിന്നും മീറ്റില്‍ പങ്കെടുക്കാനെത്തിയ മുരള്യേട്ടനേയും കുടുംബത്തേയും കൂട്ടിക്കൊണ്ടു മീറ്റിനു എത്താം എന്ന പദ്ധതിയനുസരിച്ച് രാവിലെ ആറേകാലിനു തന്നെ ഞാനും സുഹൃത്ത് ബിജുവും വീട്ടില്‍ നിന്നിറങ്ങിപ്പുറപ്പെട്ടു. നിശ്ചയിച്ച പോലെത്തന്നെ ആറരയ്ക്ക് ഞങ്ങള്‍ ഗുരുവായൂരില്‍ വച്ച് മുരള്യേട്ടനെ കണ്ടുമുട്ടി എങ്കിലും തന്‍റെ പ്രിയതമ ഗുരുവായൂരപ്പനെ തൊഴാനുള്ള വരിയില്‍ത്തന്നെയാണ് അപ്പോഴും എന്നദ്ദേഹം അറിയിച്ചു. ഏകദേശം ഏഴര മണിയോടെ ഞങ്ങള്‍ നാല്‍വര്‍ സംഘം പ്രാതല്‍ ഒരുമിച്ചു കഴിച്ചു കൊടുങ്ങല്ലൂര്‍ ബസ്സ്‌ പിടിച്ചു. ഏതായാലും കൊടുങ്ങല്ലൂരിലേക്കുള്ള വഴിമദ്ധ്യേയുള്ള തൃപ്രയാര്‍ ക്ഷേത്രവും ഒന്ന് സന്ദര്‍ശിച്ചാലോ, എന്ന ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് വേണ്ടത്ര മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി മുരള്യേട്ടനേയും പ്രിയതമയേയും തൃപ്രയാര്‍ ഇറക്കിവിട്ടു.
ഗുരുവായൂരില്‍ നിന്നും പുറപ്പെട്ടു അല്‍പ്പ സമയത്തിനുള്ളില്‍ തന്നെ ടി. കെ. ഉണ്ണ്യേട്ടന്‍റെ ഫോണ്‍ വന്നിരുന്നു. അദ്ദേഹം രാവിലെ എട്ടര മണിയ്ക്ക് തന്നെ കുടുംബസമേതം വേദിയിലേക്ക് എത്തിയിരിക്കുന്നു! കെ കെ യും അല്‍പ്പസമയത്തിനുള്ളില്‍ എത്തിച്ചേരും എന്നും അദ്ദേഹം അറിയിച്ചു. മീറ്റിന്‍റെ പ്രധാന സംഘാടകരായ ഉണ്ണ്യേട്ടന്റെയും കെ കെ യുടെയും ഡാവിഞ്ചിയുടെയും അര്‍പ്പണബോധത്തെ വാഴ്ത്തുന്നു.
ഏകദേശം ഒമ്പതേകാലിനു കൊടുങ്ങല്ലൂരില്‍ ബസ്സിറങ്ങിയപ്പോള്‍ മീറ്റിനെക്കുറിച്ചുള്ള ആകാംക്ഷയില്‍ മനസ്സില്‍ സന്തോഷത്തിരകള്‍ അലയടിച്ചു. അവിടെ കിടന്നിരുന്ന ഒരു ഓട്ടോയുടെ ഡ്രൈവറോട്, ശ്രീ. ഡാവിഞ്ചി സുരേഷിന്‍റെ വീട്ടിലേക്കു പോകണമെന്ന് പറഞ്ഞത് പാതിയാവുമ്പോഴേക്കും വണ്ടി സ്റ്റാര്‍ട്ട് ചെയ്തുകൊണ്ട് അയാള്‍ "ഇരിക്കു സര്‍" എന്നു പറഞ്ഞതു കേട്ട് ഞങ്ങള്‍ അമ്പരന്നു പോയി. കൊടുങ്ങല്ലൂരിന്റെ അഭിമാനമാണ് ഡാവിഞ്ചി എന്ന ഭാവം അയാളുടെ മുഖത്തു വിളങ്ങിയിരുന്നു. പിന്നീട് പ്രകൃതിരമണീയമായ അസംഖ്യം
ഇടവഴികളിലൂടെയുള്ള ഇരുപത് മിനുട്ടോളം നീണ്ട യാത്രയ്ക്കിടയിലെ കവലകളില്‍ മനസ്സ് മീറ്റിലേക്ക് സ്വാഗതമോതിക്കൊണ്ടുള്ള ബോര്‍ഡുകള്‍ ദൃശ്യമായിരുന്നു.
ഡാവിഞ്ചിയുടെ വീട്ടുമുറ്റത്ത് വളരെ മനോഹരമായി തയ്യാറാക്കിയ സംഗമവേദി കണ്ടു മനം കുളിര്‍ന്നു. സന്ദര്‍ശകര്‍ക്ക് സ്വാഗതമോതിക്കൊണ്ട് വേദിയുടെ അഭിമുഖമായുള്ള പുരയിടത്തില്‍ തളച്ച രണ്ടു കൊമ്പന്മാര്‍ വിസ്മയമായി. പടിയ്ക്കല്‍ത്തന്നെ അതാ നില്‍ക്കുന്നു പുഞ്ചിരിച്ചു കൊണ്ട് പ്രേംകുമാര്‍ കുമാരമംഗലം എന്ന എന്‍റെ സ്വന്തം പ്രേമേട്ടന്‍. ഞാന്‍ ഓടിച്ചെന്നു അദ്ദേഹത്തെ ആലിംഗനം ചെയ്തു. അപ്പോഴേക്കും നിറഞ്ഞ പുഞ്ചിരിയോടെ സുരേഷ്ജി വന്നു ഹസ്തദാനം ചെയ്തു കൊണ്ട് മീറ്റിന്‍റെ സംഘാടനപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ഞങ്ങളെ കരിവീരന്മാരുടെ അരികിലേക്ക് കൂട്ടിക്കൊണ്ടു പോയി. ലക്ഷണമൊത്ത ആ ഗജരാജന്മാര്‍ക്ക് എതിര്‍വശത്തുനിന്നും ഡാവിഞ്ചിയുടെ മറ്റൊരു കരവിസ്മയം ഒരു ഭീമന്‍പുലിയുടെ രൂപത്തില്‍ ഞങ്ങളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.
ഇലക്ട്രിസിറ്റി ഉപയോഗിച്ച് തന്മയത്ത്വമായ അംഗവിക്ഷേപങ്ങള്‍ കൊണ്ട് തങ്ങള്‍ ഒറിജിനലിനേക്കാള്‍ മോശമല്ലാ എന്നു തെളിയിച്ചു കൊണ്ടിരുന്ന ആ ചലിക്കുന്ന ശില്പങ്ങള്‍ ഞൊടിയിടയില്‍ മീറ്റിനെത്തിയ അനേകം പേരുടെ ഫോട്ടോകള്‍ക്ക് പശ്ചാത്തലമായി മാറി.
"അങ്കിള്‍ ഓര്‍മ്മയുണ്ടോ ഈ മുഖം" എന്നു മന്ദസ്മിതം തൂകിക്കൊണ്ട്‌ ചോദിച്ച ആണ്‍കുട്ടിയെ ഓര്‍മ്മകളില്‍ നിന്നും ചികഞ്ഞെടുത്തു. മീനുവിന്റെ മകന്‍ വിഷ്ണു. അപ്പോഴേക്കും മീനുവും മകളും നാരായണന്‍ സാറും പ്രിയതമയും ബോബിച്ചായനും പ്രിയതമയും അവിടേക്ക് കടന്നു വന്നു. ആദ്യമായാണ് കാണുന്നതെങ്കിലും ഒരു അപരിചിതത്വവും തോന്നിയില്ല. കൂടെ ചന്ദ്രിക സോപ്പ് ചെയര്‍മാന്‍ ഡോക്റ്റര്‍ രവിയും, സാഹിത്യകാരനായ ഭരതന്‍ മാസ്റ്ററും ഉണ്ടായിരുന്നു. കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു കുറിയ മനുഷ്യനെ ചൂണ്ടിക്കാണിച്ചു കൊണ്ട് അതാരാണെന്ന് മനസ്സിലായോ എന്നു
പ്രേമേട്ടന്‍ ചോദിച്ചു. ഒറ്റനോട്ടത്തില്‍ത്തന്നെ എനിക്ക് ആളെ പുടികിട്ടി...മനോഹരമായ ബ്ലോഗുകള്‍ എഴുതുന്ന മനസ്സിന്‍റെ മണിമുത്ത് - ഹരിയേട്ടന്‍ [ഹരിനായര്‍]. പിന്നീട് വെട്ടത്താന്‍ സാറും പ്രിയതമയും അവിടേക്കെത്തി. കോഴിക്കോട് നിന്നും കാറോടിച്ചു എത്തിച്ചേര്‍ന്ന ക്ഷീണത്തിന് പകരം പ്രസരിപ്പായിരുന്നു അവരുടെ മുഖത്ത് വിളങ്ങിയിരുന്നത്.
വിശിഷ്ടാതിഥികളായ സാഹിത്യപ്രതിഭകള്‍ ബക്കര്‍ മേത്തലയും രാജന്‍ കോട്ടപ്പുറവും കാറില്‍ വന്നിറങ്ങി. താമസിയാതെ സിപ്പി പള്ളിപ്പുറവും. എല്ലാവരും, ചെവികളും തുമ്പിക്കയ്യുകളും ഇളക്കിക്കൊണ്ടു അതിഥികളെ സ്വാഗതം ചെയ്തിരുന്ന ഗജവീരന്മാരെക്കണ്ട് അത്ഭുതം കൂറുകയും അവയ്ക്ക് മുന്നില്‍ നിന്നു കൊണ്ട് ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു.
നാരായണന്‍ സാറും പ്രിയതമയും ബോബിച്ചായനും പ്രിയതമയും വെട്ടത്താന്‍ സാറും പ്രിയതമയും മാത്രമല്ലാ മീറ്റിനെത്തിയ
മിക്കവാറും പേരും "എന്‍റെ ഉപ്പൂപ്പായ്ക്കൊരു ആനേണ്ടാര്‍ന്നൂ" എന്ന മുഖഭാവത്തോടെ ആനകള്‍ക്ക് മുമ്പില്‍ ഞെളിഞ്ഞു നിന്നു ഫോട്ടോസ് എടുക്കുമ്പോള്‍ എല്ലാവരില്‍ നിന്നും ഫലിതങ്ങള്‍ ഇടതടവില്ലാതെ പൊട്ടിപ്പുറപ്പെടുന്നുണ്ടായിരുന്നു. തമാശാ വെടിക്കെട്ടിന്‍റെ കാര്യത്തില്‍ തങ്ങളാരും പിറകിലല്ലാ എന്നു തെളിയിക്കുമാറ് നാരായണന്‍ സാറും, വെട്ടത്താന്‍ സാറും ത്രേസ്യാ ടീച്ചറും ബോബിച്ചായനും മീനുവും പ്രേമേട്ടനും ബക്കര്‍ മേത്തലയും രാജന്‍ കോട്ടപ്പുറവും ഒപ്പം നിറഞ്ഞ പുഞ്ചിരിയോടെ ഡാവിഞ്ചിയും. ശരിക്കും മനസ്സില്‍ ആഹ്ലാദം തിരതല്ലിയ നിമിഷങ്ങള്‍ തന്നെയായിരുന്നു അത്.
അതിനിടയില്‍ വെളുത്തു കൊലുന്നനേയുള്ള ഒരു ചെറുക്കന്‍ വന്നു എന്‍റെ കരം ഗ്രഹിച്ചു ചോദിച്ചു. ജോയിച്ചാ എന്നെ മനസ്സിലായോ? രാവിലെ അഞ്ചു മണിയ്ക്ക് ഉണര്‍ന്നവഴി തന്നെ എന്‍റെ മനോമുകുരത്തിലേക്ക് ഓടിവന്ന ആ മുഖം ഓര്‍ത്തെടുക്കാന്‍ എനിക്കധികം പാടുപെടേണ്ടി വന്നില്ല. അന്നേരം തന്നെ ഞാന്‍ വിളിച്ചപ്പോള്‍.."ഞങ്ങള്‍ മീറ്റിലെക്കുള്ള മാര്‍ഗ്ഗമദ്ധ്യേ ട്രെയിനില്‍ ആണെന്നും പറഞ്ഞിരുന്നു. അത് മറ്റാരുമായിരുന്നില്ലാ.. കേരളത്തിന്‍റെ അങ്ങേയറ്റമായ കാസര്‍ഗോഡ്‌ നിന്നും അനിയനും കൂട്ടുകാരുമൊത്ത് മനസ്സിലെ മണിമുത്തുകളെ നേരിട്ടു കാണാനെത്തിയ അസീസ്‌ ഈസയായിരുന്നു അത്. അസീസ്സിന്റെ വരവിനു പിറകില്‍ മറ്റൊരു ലക്ഷ്യവുമുണ്ടായിരുന്നു എന്നു മീറ്റ്‌ അവസാനിക്കുന്ന വേളകളില്‍ ആണ് വെളിപ്പെട്ടത്. ഈ വരുന്ന 20 നു നടക്കുന്ന അദ്ദേഹത്തിന്‍റെ വിവാഹത്തിലേക്കു പങ്കെടുക്കാനുള്ള ക്ഷണക്കത്ത് എല്ലാവര്‍ക്കും വിതരണം ചെയ്ത സമയത്ത് മാത്രം. നേരത്തേ അതറിഞ്ഞിരുന്നെങ്കില്‍ അസീസ്സിന്റെ നാണം കൊണ്ട് തരളിതമായൊരു മുഖം നമുക്ക് കാണാമായിരുന്നു. അതു മനസ്സിലാക്കിത്തന്നെ വിരുതന്‍ വിവരം മറയ്ച്ചു വയ്ക്കുകയായിരുന്നു.
സമയം രാവിലെ പതിനൊന്നോട് അടുത്തു തുടങ്ങിയപ്പോള്‍ എല്ലാവരിലും അതേവരെയുംഎത്തിച്ചേരാതിരുന്ന ഉദ്ഘാടകനെക്കുറിച്ച് ഉത്ക്കണ്ഠയുള്ളതായി തോന്നി. പക്ഷേ, നിമിഷങ്ങള്‍ക്കകം തന്നെ ലളിതവസ്ത്രധാരനായി പുഞ്ചിരി തൂകിക്കൊണ്ട് സാക്ഷാല്‍ ഭരത് സലിംകുമാര്‍ കാറില്‍ നിന്നും ഇറങ്ങി വേദിയിലേക്ക് വരുന്ന കാഴ്ച്ചയാണ് കാണാനായത്. ഈയുള്ളവനടക്കം എല്ലാവരും ഓടിച്ചെന്നു ഹസ്തദാനം നല്‍കി അദ്ദേഹത്തെ വേദിയിലേക്ക് സ്വീകരിച്ചിരുത്തി. ഇന്‍ഡ്യന്‍ സിനിമയിലെ ഏറ്റവും ശ്രേഷ്ഠമായ അവാര്‍ഡ്‌ നേടിയ വ്യക്തിയെന്ന ഒരു ഗമയും അദ്ദേഹത്തിന്‍റെ മുഖത്ത് ഉണ്ടായിരുന്നില്ല.
വിശിഷ്ടാതിഥികളില്‍ ഒരാളായിരുന്ന ശ്രീ. സിപ്പി പള്ളിപ്പുറം തനിക്കു പോകാന്‍ അല്പ്പം തിടുക്കമുണ്ടെന്നു അറിയിച്ചതിനെത്തുടര്‍ന്ന് പ്രാര്‍ത്ഥനയ്ക്കും ശ്രീ. ഡാവിഞ്ചിയുടെ സ്വാഗത പ്രസംഗത്തിനു ശേഷം ആശംസകള്‍ അര്‍പ്പിക്കാനായി അദ്ദേഹത്തെ ആദ്യം ക്ഷണിച്ചു. അല്പ്പം നീണ്ടതായിരുന്നുവെങ്കിലും വളരെ മൂല്യമുണ്ടായിരുന്ന അദ്ദേഹത്തിന്‍റെ വാക്കുകള്‍ എല്ലാവരും സശ്രദ്ധം കേട്ടിരുന്നു. അദ്ദേഹം എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങിയ വഴി ശ്രീ സലിം കുമാറിനെ പ്രസംഗപീഠത്തിലേക്ക് ആനയിക്കുകയും നമ്മളില്‍ മിക്കവരും സിനിമയില്‍ മാത്രം കേട്ടിട്ടുള്ള അദ്ദേഹത്തിന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ഏതാനും വാക്കുകള്‍ പറഞ്ഞതിനു ശേഷം അദ്ദേഹം നിലവിളക്ക് കൊളുത്തി മീറ്റിന്‍റെ ഔപചാരികമായ ഉദ്ഘാടനം നടത്തി. വിശിഷ്ടാതിഥികളും വിളക്കിലെ തിരികള്‍ തെളിയിച്ചു കൊണ്ട് ഉദ്ഘാടനപ്രക്രിയയില്‍ പങ്കെടുത്തു.
സിപ്പി പള്ളിപ്പുറം പ്രസംഗിക്കുന്നതിനിടയില്‍ത്തന്നെ കോഴിക്കോട് നിന്നും വിശ്വേട്ടനും നളിനച്ചേച്ചിയും വന്നെത്തിയതിനാല്‍ ഉദ്ഘാടനച്ചടങ്ങ്‌ വീക്ഷിക്കാനുള്ള അവസരമുണ്ടായി. അതിനു മുമ്പ് തന്നെ ബോംബെയില്‍ നിന്നുള്ള മുരള്യേട്ടനും ഭാര്യയും വന്നെത്തുന്ന രംഗം തിരക്കിനിടയില്‍ കണ്ടില്ല. അതേപോലെ, കലാകാരനും മനസ്സിന്‍റെ സ്ഥാപക നേതാവുമായ ശ്രീ ഷാനവാസ് കണ്ണഞ്ചേരിയുടെ അമ്മാവനുമായ ശ്രീ. അബ്ദുള്‍മജീദും പ്രേക്ഷകരുടെ ഇടയില്‍ ഇടം പിടിച്ചിരുന്നത് തത്സമയം ശ്രദ്ധിക്കാന്‍ സാധിച്ചില്ല. പ്രധാന മൈക്ക് മാഷുടെ റോള്‍ ഞാന്‍ തന്നെ കൈകാര്യം ചെയ്യേണ്ടി വന്നതു കൊണ്ടുണ്ടായ ചില നോട്ടക്കുറവുകള്‍.. ഉണ്ണ്യേട്ടനും മീനുവും ഡാവിഞ്ചിയും ചില അവസരങ്ങളില്‍ മൈക്ക് കയ്യിലെടുത്തു യോഗം നിയന്ത്രിച്ചിരുന്നു. വിശിഷ്ട വ്യക്തികളെ പരിചയപ്പെടുത്തുന്നതില്‍ മീനു കാണിച്ച ആങ്കറിംഗ് ചാതുര്യവും എടുത്തു പറയത്തക്കതായിരുന്നു.
പിന്നീട് സലിംകുമാര്‍ എന്ന നടന്‍റെ മനസ്സ്, സുമനസ്സുകള്‍ക്ക്‌ മുമ്പില്‍ മലര്‍ക്കേ തുറക്കുന്ന വേദിയായി മാറുകയായിരുന്നു അല്പ്പനേരത്തേക്ക് മനസ്സ് മീറ്റ്‌. സദസ്സിനോട് സ്വതന്ത്രമായി എന്തുവേണമെങ്കിലും ചോദിച്ചു കൊള്ളുവാന്‍ ആഹ്വാനം ചെയ്തു കൊണ്ട് സലിംകുമാര്‍ മന്ദസ്മിതം തൂകി നിന്നു. ഞാന്‍ തന്നെ ചോദ്യശരങ്ങള്‍ക്കു തുടക്കമിട്ടു. "ഭരത് അവാര്‍ഡ് ജേതാവായ താങ്കളില്‍ ആ നേട്ടത്തിനു ശേഷം ഉണ്ടായ സ്വഭാവ മാറ്റങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന എന്‍റെ തുറന്ന ചോദ്യത്തിന്‍റെ മുനയൊടിച്ചു കൊണ്ട് അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി. "സലിംകുമാറിനു ഭരത് അവാര്‍ഡ്‌ കിട്ടുന്നതിനും മുമ്പും മലയാള സിനിമയിലെ പല മഹദ്വക്തികളും ഈ നേട്ടത്തിനു അര്‍ഹരായിട്ടുണ്ട്. അത്തരക്കാരെയാരെയെങ്കിലും നിങ്ങളുടെ ഈ പരിപാടിപോലുള്ള ലളിതമായ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ വിളിച്ചാല്‍ അവര്‍ സന്നദ്ധരാവുമായിരുന്നോ?.. ഭരത്
ലഭിച്ചതില്‍പ്പിന്നെ സലിംകുമാര്‍ നിലത്തൊന്നുമല്ല എന്ന ചിലരുടെ ആരോപണങ്ങളില്‍ യാതൊരു കഴമ്പും ഇല്ലെന്നു ഇതില്‍നിന്നു തന്നെ തെളിഞ്ഞുവല്ലോ. ഇന്നലെ രാത്രി വൈകി വരെ ഷൂട്ടിങ്ങുണ്ടായിരുന്നു. ഇന്ന് നടക്കുന്ന ഒരു ബന്ധുവിന്റെ വിവാഹത്തിലും പങ്കെടുക്കേണ്ടതുണ്ട്. സഹോദരതുല്യനായ സുരേഷ് ക്ഷണിച്ച ഒരു പരിപാടിയ്ക്കും ഇതിനു മുമ്പും എനിക്കു വരാതിരിക്കാനായിട്ടില്ലാ. ഈ അവാര്‍ഡ് എന്നെല്ലാം പറയുന്നത് നമ്മള്‍ കലയോട് പുലര്‍ത്തുന്ന ആത്മാര്‍ത്ഥതയിലെ മികവിന്‍റെ അംഗീകാരമാണ്. അതില്‍ അഹങ്കരിക്കേണ്ട യാതൊരു ആവശ്യവും ഇല്ലാ.. "
പിന്നീട് വെട്ടത്താന്‍ സാറും ഉണ്ണ്യേട്ടനും മുരള്യേട്ടനും മീനുവും ഒക്കെ ചോദിച്ച ചോദ്യങ്ങള്‍ക്കും സമകാലീന ജീവിത സാഹചര്യങ്ങളെ അതിവിദഗ്ദമായി കോര്‍ത്തിണക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞ ഉത്തരങ്ങള്‍ അദ്ദേഹത്തിലെ ധിഷണാശാലിയെ ഏവര്‍ക്കും പരിചയപ്പെടുത്തുന്ന രീതിയിലുള്ളതായിരുന്നു. വെറും തമാശകള്‍ പൊട്ടിക്കാന്‍ മാത്രമല്ലാ മറിച്ച് ഭക്ഷ്യവിഷബാധകള്‍ അടക്കം ഇന്നത്തെ സമൂഹം നേരിടുന്ന ഓരോ സമസ്യകളിലും തന്‍റേതായ നിരീക്ഷണങ്ങള്‍ പങ്കു വച്ചും അവയെ എങ്ങനെ ചെറുത്തു നില്‍ക്കണമെന്നുള്ള ഉപദേശങ്ങളും നല്‍കി അദ്ദേഹം തന്നിലെ പക്വമതിയെ വെളിപ്പെടുത്തി. ഏകദേശം ഒരു മണിക്കൂറില്‍ക്കൂടുതല്‍ മനസ്സിലെ അംഗങ്ങളുമായി സല്ലപിച്ചതിനു ശേഷം മനസ്സിന് എല്ലാവിധ ആശംസകളും നേര്‍ന്നു കൊണ്ട് അദ്ദേഹം യാത്ര പറഞ്ഞു.
സലിംകുമാറിനെ പൊന്നാടയണിയിച്ചു ആദരിക്കാനുള്ള അസുലഭാവസരം എനിക്ക് ലഭിച്ചു. അദ്ദേഹത്തിനു മെമെന്ടോയും ഛായാചിത്രവും ഡാവിഞ്ചി സമ്മാനിച്ചപ്പോള്‍, കെ. ആര്‍ നാരായണന്‍ സാറിന്‍റെ രണ്ടു പുസ്തകങ്ങളും ടി. കെ. ഉണ്ണ്യേട്ടന്‍ രചിച്ച കവിതാസമാഹാരമുള്ള ഒരു പുസ്തകവും സലിംകുമാറിനു സമ്മാനിച്ചത്‌ മീനുവായിരുന്നു.
മീറ്റില്‍ പങ്കെടുക്കുന്ന ഓരോ അംഗങ്ങള്‍ക്കും സമ്മാനിക്കാനായി, ഡാവിഞ്ചിയുടെ അനുജനും പ്രശസ്ത ശില്പ്പിയുമായ ശ്രീ. മോഹനന്‍
ശില്‍പ്പശാല, "മനസ്സ് കൊടുങ്ങല്ലൂര്‍ മീറ്റ്‌" എന്നു പിച്ചളയില്‍ ഇമ്പ്രിന്റ്റ് ചെയ്ത്, സ്പെഷല്‍ ആയി ഓരോരുത്തരുടെയും ചിത്രം ആലേഖനം ചെയ്ത് ` തയ്യാറാക്കിയിരുന്ന മെമെന്ടോകള്‍ അതിമനോഹരങ്ങളായിരുന്നു. അദ്ദേഹത്തിന്‍റെ കലാവൈഭവത്തെയും അര്‍പ്പണ മനോഭാവത്തേയും നമിക്കുന്നു. അതേപോലെത്തന്നെ സലിംകുമാറിന്റെ ഉള്‍പ്പെടെ മീറ്റില്‍ പങ്കെടുത്ത ബക്കര്‍ മേത്തല, രാജന്‍ കോട്ടപ്പുറം, സിപ്പി പള്ളിപ്പുറം, കെ ആര്‍ നാരായണന്‍, മുരളീധരന്‍ എ ആര്‍, മീനു, കൃഷ്ണകുമാര്‍ സി വി, വെട്ടത്താന്‍, നളിനച്ചേച്ചി, വിശ്വേട്ടന്‍, ബോബി ജോസഫ്‌, ടി. കെ ഉണ്ണി, എന്നിവര്‍ക്കു പുറമേ മീറ്റിനു വരാതിരുന്ന ഗീത ടീച്ചര്‍, ഷെലിന്‍ ബിജു, സമയമില്ലാത്ത ഉണ്ണി എന്നിവരുടെ ജീവന്‍ തുളുമ്പുന്ന ഛായാചിത്രങ്ങള്‍ ഈ തിരക്കിനിടയിലും വരച്ചു തയ്യാറാക്കി സമ്മാനിച്ച ഡാവിഞ്ചി സുരേഷ്ജിയുടെ
അര്‍പ്പണമനോഭാവത്തെയും എത്ര പുകഴ്ത്തിയാലാണ് മതിവരിക?! വിശിഷ്ട വ്യക്തികളെ ആദരിക്കുന്നതിനായി പൊന്നാടകള്‍ സംഘടിപ്പിച്ച ടി കെ ഉണ്ണ്യെട്ടനേയും നന്ദിപൂര്‍വ്വം സ്മരിക്കുന്നു.
പിന്നീട് വിശിഷ്ടാതിഥികളായ സര്‍വ്വശ്രീ. ബക്കര്‍ മേത്തല, രാജന്‍ പള്ളിപ്പുറം, ഡോക്റ്റര്‍ രവി എന്നിവരുടെ ആശംസാപ്രസംഗങ്ങള്‍ക്കു ശേഷം ഏവരും അക്ഷമരായി കാത്തിരുന്ന മനസ്സിന്‍റെ സ്വന്തം അംഗങ്ങളുടെ സൗഹൃദ വേദിയ്ക്ക് യോഗാദ്ധ്യക്ഷനായ ശ്രീ. ടി. കെ ഉണ്ണിയുടെ നേതൃത്വത്തില്‍ തുടക്കമായി. സമയപരിമിതി മൂലം ഓരോരുത്തര്‍ക്കും വേണ്ടത്ര സംസാരിക്കാനുള്ള അവസരം ലഭിച്ചില്ലെങ്കിലും സൗഹൃദം തുളുമ്പി നില്‍ക്കുന്ന ആ അന്തരീക്ഷത്തിലൂടെ കടന്നുപോയ ഓരോ നിമിഷങ്ങളും മനസ്സ്നിറയേ ആസ്വദിക്കാന്‍ ഏവര്‍ക്കും സാധിച്ചു എന്നതിനു തര്‍ക്കമുണ്ടാവില്ല. കെ. ആര്‍ നാരായണന്‍ സര്‍ രചിച്ച ഹിറ്റ്‌ പുസ്തകങ്ങള്‍ ആയ കുടയൂര്‍ കഥകളും കടല്‍ വിസ്മയങ്ങളും ടി. കെ. ഉണ്ണ്യേട്ടന്‍ രചിച്ച കവിതാസമാഹാരമുള്ള പുസ്തകവും മീറ്റിനു വന്നവര്‍ക്ക് സൗജന്യമായി നല്‍കി.
പിന്നീട് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം!.. അതിനു മുമ്പായി വീണ്ടും ഫോട്ടോ സെഷന്‍. അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന കൊമ്പന്മാരും ഭീമന്‍ പുലിയും തന്നെ അവിടെയും താരങ്ങള്‍.
പാചകറാണിയായ ഹേമ സുരേഷ് ഡാവിഞ്ചിയുടെ പ്രത്യേക
മേല്‍നോട്ടത്തില്‍ വളയിട്ട കൈകളാല്‍ തയ്യാറാക്കപ്പെട്ട നാടന്‍ ഉച്ചഭക്ഷണം രുചിയിലും വിഭവസമൃദ്ധിയിലും  അതുല്യമായി. സാമ്പാര്‍, അവിയല്‍, കാളന്‍, പച്ചടി, തുടങ്ങി പത്തോളം പച്ചക്കറി വിഭവങ്ങളും, ചിക്കന്‍, മട്ടന്‍, ബീഫ്, മീന്‍,പോര്‍ക്ക്‌, ഞണ്ട്, ചെമ്മീന്‍ തുടങ്ങിയവയുടെ പന്ത്രണ്ടോളം ഐറ്റങ്ങളും, പപ്പടം, രസം, മോര്, ഐസ് ക്രീം, പഴങ്ങള്‍ തുടങ്ങിയവയും എല്ലാമായി ശരിക്കും എല്ലാവരെയും അതിശയിപ്പിക്കുന്ന വിധത്തിലുള്ള സദ്യ ഒരുക്കിയ ഹേമാജിയേയും പെണ്‍പടയേയും അഭിനന്ദിക്കാന്‍ വാക്കുകളില്ലാ.. ഒന്നേ ചോദിക്കാനുള്ളൂ.. ഇനിയെന്നു കാണും നമ്മള്‍?....
എരിവ് ഒട്ടും കഴിക്കാന്‍ പാടില്ലാത്ത നാരായണന്‍ സാറിനു വേണ്ടി ഇന്റര്‍ കോണ്ടിനെന്റല്‍ കഞ്ഞിയും പയറും നേന്ത്രപ്പഴം പുഴുങ്ങിയതും പപ്പടവും പ്രത്യേകമായി തയ്യാറാക്കിയിരുന്നു. നാരായണന്‍ സാറിനു കഞ്ഞികുടിയ്ക്കാന്‍ ഒരു പ്ലാവിലയ്ക്കായി ആ പരിസരം മുഴുവന്‍ തെരഞ്ഞു നടന്ന ഞാന്‍ നിരാശനായി എന്നും പറയട്ടേ.
ഭക്ഷണാനന്തരം മീറ്റ്‌ ഏകദേശം എല്ലാം കഴിഞ്ഞു എന്ന ചിന്തയില്‍ ആയിരുന്ന എല്ലാവരിലും അതിശയം ജനിപ്പിക്കുമാറ് അതാ ഉയര്‍ന്നു ഉണ്ണ്യേട്ടന്‍റെ അനൌണ്‍സ്മെന്റ് "മനസ്സിന്‍റെ സജീവസാരഥിയും ഏവര്‍ക്കും പ്രിയങ്കരിയുമായ ശ്രീമതി മീനുവിന്റെ പിറന്നാള്‍ കൂടിയാണിന്ന് എന്ന സന്തോഷവാര്‍ത്ത എല്ലാവരേയും അറിയിക്കുന്നതോടൊപ്പം കേക്ക് മുറിച്ച് ആ സന്തോഷത്തില്‍ പങ്കു ചേരുന്നതിനായി എല്ലാവരേയും ക്ഷണിച്ചു കൊള്ളുന്നു. ഇതു കേട്ട് മീനു അത്ഭുത പരതന്ത്രയായി നില്‍ക്കുമ്പോള്‍ ഡാവിഞ്ചി വലിയൊരു കേക്കും വേദിയില്‍ കൊണ്ടുവന്നു വച്ചു. തുടര്‍ന്ന് മീനുവും കുട്ടികളും കൂടി കേക്ക് മുറിച്ചു. പിന്നെകലാപരമായി എങ്ങനെ കേക്ക് മുറിച്ചു വിതരണം ചെയ്യാം എന്നു കാണിച്ചു തരാം എന്ന ഭാവത്തില്‍ കേക്ക് മുറിയ്ക്കാന്‍ തുടങ്ങിയ കെ. കെ, കൈ മുഴുവനും ക്രീമില്‍ പൊതിഞ്ഞു ഇനിയെന്തു ചെയ്യും എന്നു അന്തം വിട്ടു നില്‍ക്കുന്ന രസകരമായ കാഴ്ച്ചയും ആ പരിപാടിക്കു കൊഴുപ്പേകി.
അന്നേരമാണ് നമ്മുടെ അസീസ് എല്ലാവര്‍ക്കും തന്‍റെ വിവാഹത്തിനുള്ള ക്ഷണക്കത്ത് വിതരണം ചെയ്യുന്നത്. ഈ മാസം 20 നു വിവാഹിതനാകുന്ന അസീസ്സിന് വിവാഹമംഗളാശംസകള്‍ നേരുന്നു.
ഷാര്‍ജയില്‍ നിന്നും അബുദാബിയില്‍ നിന്നും ബോംബെയില്‍ നിന്നും കാസര്‍ഗോഡ്‌, കൊല്ലം, കോട്ടയം, കോഴിക്കോട്, കൊയിലാണ്ടി തുടങ്ങിയ വിദൂരസ്ഥലങ്ങളില്‍ നിന്നും മീറ്റിലേക്കെത്തിച്ചേര്‍ന്ന സൗഹൃദസ്നേഹികളെ എത്ര അഭിനന്ദിച്ചാലും മതിവരില്ല.
ഒരുപാട് സ്നേഹത്തോടെ..
ജോയ് ഗുരുവായൂര്‍

No comments:

Post a Comment