Tuesday, December 8, 2015

ഇന്ന് ഞാന്‍ നാളെ നീ.. ഇന്ന് ഞാന്‍ നാളെ നീ!!...

ഇന്ന് ഞാന്‍ നാളെ നീ, ഇന്നു ഞാന്‍ നാളെ നീ 
എത്ര മനോഹരമാപ്തവാക്യം! 
ഇന്നിന്റെ തള്ളലില്‍ ഭൂതം മറക്കുന്ന  
മനസ്സുകളെത്രമേലാപത്‍ക്കരം..  


കൈവിട്ട വാക്കുകള്‍, വേറിട്ട നോട്ടവും 
തിരികേയെടുപ്പാനായാവതുണ്ടോ?
ആത്മവിശ്വാസത്തിന്‍ നാളം കെടുത്തുവാന്‍ 
ആരോപണങ്ങള്‍ തന്‍ കൂരമ്പുകള്‍. 

കൂരമ്പു കൊണ്ടു ഹൃദയം നുറുങ്ങവേ
കള്ളച്ചിരിയുമായ് മാലോകരും.. 
സ്നേഹവഴികളില്‍ അള്ളുകള്‍ പാകുവാന്‍ 
അക്ഷമരായെന്നും ദുഷ്ചിന്തകര്‍.   


വിശക്കുന്ന കുഞ്ഞിനും അലയുന്ന പക്ഷിക്കും 
വേണ്ടത് ഭക്ഷണം താനല്ലയോ? 
എരിയുന്ന വയറിന്‍റെ താപമൊടുക്കുവാന്‍ 
പറയുന്ന വാക്കുകള്‍ക്കായീടുമോ?

കാലില്‍ത്തറച്ചൊരു മുള്ളൊന്നെടുക്കുവാന്‍
കേവലം പ്രാര്‍ത്ഥനയ്ക്കായിടുമോ?
കാറിക്കരഞ്ഞാലും നാളെതന്‍ വിധികളെ 
തോണ്ടിക്കളഞ്ഞീടാനായിടുമോ?

മനസ്സിലെ ഭ്രാന്തുകള്‍ നുരയുന്ന നേരത്തു  
ആരെ പഴിച്ചിട്ടു കാര്യമുള്ളൂ?
നമ്മുടെയുള്ളിലെ കാര്യങ്ങളോരോന്നും 
നമ്മള്‍തന്‍ സൃഷ്ടികള്‍ തന്നെയല്ലേ?

നമ്മുടെ ദുഷ്ചിന്തയന്ന്യരെ പുല്‍കവേ,
ഇടറുന്ന ഹൃദയങ്ങള്‍ കാണ്മതുണ്ടോ?
മനസ്സിലെ കൂരയ്ക്കു തീ പിടിച്ചവരെന്നും 
കരയുന്ന വീചികള്‍ കേള്‍പ്പതുണ്ടോ?


വിശ്വാസമെന്നത് കേവലം പുല്ലു പോല്‍ 
തള്ളിക്കളഞ്ഞീടാനുള്ളതാണോ?
വിശ്വാസമെന്നതും ജീവിതമെന്നതും 
നാണയമൊന്നിന്നിരുവശങ്ങള്‍.  

വിശ്വാസമില്ലെങ്കിലില്ലയീ ജീവിതം;
മുന്നോട്ടു യാതൊരു മുന്നേറ്റവും.
എല്ലാ മനുഷ്യരും വ്യക്തികള്‍ താനെന്നു 
ചിന്തിക്കിലെല്ലാമേ മംഗളവും. 


പരിഹാസമായങ്ങു കോര്‍ത്തിടും നേരത്തു 
ഉരുകുന്നയാത്മാവിന്‍ രോദനങ്ങള്‍, 
കേള്‍ക്കാത്ത പോലെ നടിക്കുന്നതാണല്ലോ 
മാനവ ഹുങ്കിന്റെ ലക്ഷണങ്ങള്‍.  


തെറ്റുകള്‍ ചെയ്യുന്ന വ്യക്തികളെന്നെന്നും 
അപരര്‍തന്‍ തെറ്റുകളാഗ്രഹിക്കും; 

തെറ്റുകളൊട്ടുമേ ചെയ്യാത്ത പരിഷകള്‍ 
ചാഞ്ചല്യമില്ലാതെ ജീവിക്കുന്നു.

വന്നെത്തുമൊരു ദിനം നമ്മേയും താങ്ങുവാന്‍ 
ചെന്നെത്തും ശത്രുക്കള്‍ പാതാളത്തില്‍ 
കല്ലേറുകൊണ്ടു കുരയ്ക്കും ശുനകനു-
മുണ്ടാമൊരുദിനം സ്വര്‍ഗ്ഗതുല്യം! 
     
ഇന്നു ഞാന്‍ നാളെ നീ, ഇന്ന് ഞാന്‍ നാളെ നീ 
എന്നൊരു വാക്യത്തിന്നോര്‍മ്മകളില്‍      
മരുവുന്ന മാനുഷര്‍ വാണീടും സാമോദം 
ഉള്ളത്തില്‍ കറയൊട്ടുമേറ്റീടാതെ!

 
- ജോയ് ഗുരുവായൂര്‍ 

No comments:

Post a Comment