Tuesday, December 8, 2015

ഏറെക്കളിച്ചാല്‍...

ഏറെക്കളിച്ചാല്‍ വാക്കുകളെ ചുമ്മാ
വാരിയെടുത്തു ചുരുട്ടിക്കൂട്ടി
വരികളിട്ടു ഒലത്തിക്കളയുമെന്നുള്ള
ഭീഷണിയിലൊന്നും
കവിത വഴങ്ങിയെന്നു വരില്ലാ.
എന്‍റെ മനസ്സിലെ സ്പന്ദനങ്ങള്‍
നിന്‍റെ മസ്തിഷ്ക്കത്തിലെ ചുളിവുകളില്‍
കമ്പനമുണ്ടാക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍
വരികള്‍ക്കും ജീവിതത്തിനും തന്നെ
അര്‍ത്ഥവ്യാപ്തിയുണ്ടാകുന്നത്.
നിന്‍റെ ഹൃദയത്തിലെ തുടിപ്പുകള്‍
എന്‍റെ കരളിനു കുളിരാവുമ്പോള്‍
വാക്കുകള്‍ വരികളില്‍ നിന്നും
പാളം തെറ്റാതെ പച്ച സിഗ്നലും
നോക്കിയുള്ള യാത്ര തുടങ്ങും.
കണ്ണുകൊണ്ടും കവിതയെഴുതാമെന്നു
പണ്ടാരോ പറഞ്ഞതിന്‍റെ കൂട്ടത്തില്‍
കണ്ണുകളിലെ ആ തിളക്കത്തില്‍
എന്‍റെ രൂപം പ്രതിഫലിക്കേണ്ടതുണ്ടെന്നും
പറഞ്ഞു വച്ചോട്ടേ.
കടല്‍ക്കാറ്റില്‍ അലസമായി പാറി
നിന്‍റെ മുഖത്തുതന്നെ
വാക്കുകള്‍ കൊരുക്കാന്‍ ശ്രമിക്കുന്ന മുടിയിഴകള്‍
കൈകൊണ്ടു മാടിയൊതുക്കിയാലും
കാറ്റുണ്ടോ വിടാന്‍ പോകുന്നു!
വരികളില്‍ വിരിഞ്ഞു നില്ക്കുന്ന
വാക്കുകളുടെ സൌരഭ്യവും മധുവും
നുകരാന്‍ വേണ്ടി ഷഡ്പദങ്ങള്‍ക്കു
കമ്പിയടിച്ചാല്‍വരെ...... അവളൊന്നു
പുഞ്ചിരിച്ചെന്നു കൂടി വരില്ലാ..
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment