Tuesday, December 8, 2015

ആരാണ് നാം?... [ലേഖനം]

എല്ലാവര്‍ക്കും ശുഭപ്രതീക്ഷകളുടെ ഒരു പുതുവര്‍ഷം ആശംസിക്കുന്നൂ..
എത്ര അല്ലാ എന്നു പറഞ്ഞാലും എല്ലാ മനുഷ്യരും ഉള്ളിന്റെയുള്ളില്‍ ശുഭപ്രതീക്ഷകള്‍ വച്ച് പുലര്‍ത്തുന്നവര്‍ത്തന്നെയാണ്. ജീവിതത്തെ ബാധിക്കുന്ന എന്തും തങ്ങളുടെ ഇംഗിതത്തിനനുസരിച്ചു തന്നെ നടക്കണമേ എന്ന് പുറത്തു ഘോഷിച്ചില്ലെങ്കിലും ഓരോരുത്തരും ആഗ്രഹിക്കുന്നു. മാനസികമായും ശാരീരികമായും വേദനിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ലാ എന്നതാണ് ഇതിനു കാരണം.
മനുഷ്യന്‍ ഒരു സാമൂഹ്യജീവിയാണ്. കാലാകാലങ്ങളായി സമൂഹം ലിഖിതമായും അലിഖിതമായും നിഷ്ക്കര്‍ഷിച്ച നിയമങ്ങള്‍ ബോധപൂര്‍വ്വമല്ലാതെത്തന്നെ പാലിച്ചു ജീവിക്കാനുള്ള ഉള്‍വിളി ഓരോ മനുഷ്യരിലും ഉണ്ട് താനും.. എന്നാല്‍, ഈ വക നിഷ്ക്കര്‍ഷകള്‍ക്ക് എതിരെ ചലിക്കുവാന്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഘടകങ്ങളില്‍ ആകൃഷ്ടരായി ചിലര്‍ ഒഴുക്കിനെതിരെ നീന്താന്‍ ആഗ്രഹിക്കുകയും തദ്ധ്വാരാ പൊതുജന ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്. ഇതില്‍ വ്യക്തിദ്രോഹത്തില്‍ തുടങ്ങി, രാജ്യദ്രോഹത്തില്‍ വരെ കലാശിക്കുന്ന ഘടകങ്ങളുണ്ട്. ഇത്തരക്കാരുടെ മനസ്സില്‍ മുഖ്യധാരയില്‍ ഒഴുകുന്ന എല്ലാവരും കഴിവില്ലാത്തവരും നട്ടെല്ലില്ലാത്തവരുമാകുന്നു. അവിടെയാണ് ഇവര്‍ക്ക് തെറ്റ് പറ്റുന്നത്. കാലാകാലമായി അനുവര്‍ത്തിച്ചു വരുന്ന, കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമായ, ചില അന്ധമായ സാമൂഹ്യ അനാചാരങ്ങള്‍ക്കു എതിരെയുള്ള സത്ചിന്ത ഉണര്‍ത്തുന്ന മഹാത്മാക്കളും അപൂര്‍വ്വമായി ഇന്നത്തെ സമൂഹത്തില്‍ പ്രത്യക്ഷപ്പെടുകയും കവലകളിലെ രക്തസാക്ഷി മണ്ഡപങ്ങളില്‍ കുടിയിരിക്കുകയും ചെയ്യുന്നുണ്ട് എന്നതും വിസ്മരിച്ചു കൂടാ.. അവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി നേരാം..
എപ്പോഴാണ് ഒരു വ്യക്തി തെറ്റ് ചെയ്യുന്നത്?
പ്രതികൂലമായ സാഹചര്യത്തില്‍ നിലനില്‍പ്പ്‌ തന്നെ ഒരു ചോദ്യചിഹ്നം ആവുമ്പോള്‍ സ്വാഭാവികമായും വളഞ്ഞ വഴികളിലൂടെ പിടിച്ചു നില്‍ക്കാന്‍ ആരും ശ്രമിക്കും. ഇതിനുവേണ്ടി, അതേവരെ സ്വായത്തമാക്കി നടപ്പിലാക്കിക്കൊണ്ടിരുന്ന ധാര്‍മികതയെ അല്പ്പനേരത്തേക്ക് അവഗണിക്കാന്‍ വരെ പലരും തയ്യാറായേക്കാം. ഇത്തരക്കാരെ പച്ചയായ മനുഷ്യര്‍ എന്നു വിളിക്കാം. എന്നാല്‍, അഹങ്കാരം മുറ്റി, സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെ സംസ്ഥാപനം മാത്രം ലക്ഷ്യമിട്ട് കൊണ്ട് മറ്റുള്ളവരെ പുച്ഛിക്കുകയും അതേവരെ അവര്‍ തന്നുകൊണ്ടിരുന്ന സ്നേഹബഹുമാനങ്ങളെ തൃണവല്‍ക്കരിക്കുകയും ചെയ്തുകൊണ്ട്, വ്യക്തിക്കും സമൂഹത്തിനും എതിരായി പ്രവര്‍ത്തിക്കുകയും, താന്‍ ചിന്തിക്കുന്നതും ആഗ്രഹിക്കുന്നതുമായ കാര്യങ്ങളും തത്വസംഹിതകളും മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന മറ്റൊരു കൂട്ടരും ഉണ്ട്.. ഇവരെ വിളിക്കേണ്ടത് സാമൂഹ്യദ്രോഹികള്‍ എന്നു മാത്രമല്ലാ.. നന്ദിയില്ലാത്തവര്‍ അല്ലെങ്കില്‍ നാണമില്ലാത്തവര്‍ എന്ന വിശേഷണവും അവര്‍ക്കു ചേരും.. ഇത്തരക്കാരുടെ കാല്‍നക്കികളായി കൂലിക്ക് പാപം ചെയ്യുന്ന മറ്റൊരു ഇത്തിള്‍ക്കണ്ണി ഗണവും ഉണ്ട്.. അവരെ കൊട്ടേഷന്‍ ടീം എന്നു നമുക്ക് വിളിക്കാം.
മേല്‍പ്പറഞ്ഞതില്‍ നിന്നും ഒരു കാര്യം വ്യക്തമാകുന്നു. എന്തും പരിധിവിട്ട് അധികമാകുമ്പോഴോ അല്ലെങ്കില്‍ കുറയുമ്പോഴോ ആണ് മനുഷ്യന്‍റെ മനസ്സില്‍ പാപചിന്തകള്‍ ഉടലെടുക്കുന്നത്. ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതെ ജീവിക്കുന്നവര്‍ക്ക് ജീവിതത്തില്‍ സമാധാനവും സന്തോഷവും ഉണ്ടെന്നു സാരം. അപ്പോള്‍ ധനവും പ്രശസ്തിയും കിട്ടാന്‍ വേണ്ടി മനുഷ്യര്‍ ഇത്രയും കിടന്നു കഷ്ടപ്പെടുന്നത് ജീവിതത്തില്‍ അസമാധാനം ക്ഷണിച്ചു വരുത്താന്‍ ആണെന്നും ഊഹിക്കേണ്ടിയിരിക്കുന്നു. അതേ, അത് തന്നെയാണ് സംഭവിക്കുന്നതും. ഒരു വെടിമരുന്നു കുന്നിന്‍റെ മുകളില്‍ ഇരുന്നു വിയര്‍ക്കുകയാണ് എല്ലാ ധനവാന്മാരും.. അവരുടെ മനസ്സില്‍ ശാന്തിയില്ലാ..
ലോകം വെട്ടിപ്പിടിക്കാന്‍ തുനിഞ്ഞിറങ്ങിയ അലക്സാണ്ടര്‍ ചക്രവര്‍ത്തിയ്ക്കു മാനസാന്തരം ഉണ്ടായപ്പോള്‍ അദ്ദേഹം പറഞ്ഞു. തന്‍റെ ശവശരീരത്തിന്‍റെ രണ്ടു കൈകളും പുറത്തേക്ക് നീട്ടി വച്ചു കൊണ്ടായിരിക്കണം അടക്കാനായി കൊണ്ടു പോകേണ്ടത്. മനുഷ്യന്‍ വെറുംകൈയോടെ വരുന്നു, വെറുംകൈയോടെത്തന്നെ പോകുന്നു എന്ന് ലോകം കാണാന്‍ വേണ്ടിയായിരുന്നു അദ്ദേഹം അന്ത്യാഭിലാഷമായി അങ്ങനെ പറഞ്ഞു വച്ചത്.
മനുഷ്യജീവിതം ക്ഷണികമാണ്. ആ ജീവിതത്തിനിടയില്‍ ഒരു തരത്തിലും കൊക്കില്‍ ഒതുങ്ങാത്തത് കൊത്താനോ മറ്റുള്ളവരുടെ മനസ്സമാധാനം കളയാനോ നമ്മള്‍ ശ്രമിക്കരുത്, മറിച്ച് നമ്മെ നോക്കി മന്ദസ്മിതം തൂകുന്ന മുഖങ്ങളെ ആവോളം സമ്പാദിക്കാന്‍ ഉള്ള ശ്രമമാണ് നമ്മുടെ എളിയ ജീവിതത്തിലുടനീളം നടത്തേണ്ടത്. അതോടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിത്യശോഭയോടെ വിളയാടും.
നമ്മള്‍ എത്രയധികം സ്നേഹിച്ചിട്ടും വിശ്വസിച്ചിട്ടും വരെ തരം കിട്ടുമ്പോള്‍ നമ്മെ ഭരിക്കാനും വഞ്ചിക്കാനും ശ്രമിക്കുന്നവരുണ്ട്. അത്തരക്കാരെ തിരിച്ചറിയുകയും അവരില്‍ നിന്നും അകലം പാലിക്കാന്‍ ശ്രമിക്കുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ്. ഇത്തരക്കാര്‍ സ്വാര്‍ത്ഥരും ചൂഷകരുമാണ്. നമ്മളോട് ചിരിച്ചു കാണിക്കുകയും നമ്മുടെ ഏറ്റവും വിശ്വസ്തരാണെന്നു അഭിനയിക്കുകയും കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടു ചോറു വാരിക്കുന്നത് പോലെ നമ്മെ പുകഴ്ത്തിപ്പറഞ്ഞു കൊണ്ടു അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യിപ്പിച്ചെടുക്കുകയും ഒടുവില്‍ മറ്റുള്ളവരുടെ ശത്രുതകള്‍ അകാരണമായി നേടിത്തരികയും ചെയ്യുന്ന ദുഷ്ടാത്മാക്കളുമാകുന്നു ഇവര്‍. നമ്മുടെ അപദാനങ്ങളെ വാഴ്ത്തുമ്പോഴും നമ്മളറിയാതെ നമ്മുടെ അഭ്യുദയകാംക്ഷികളെ നമുക്കെതിരെ തിരിച്ചു കൊണ്ടിരിക്കാനും ഇവര്‍ മടികാണിക്കില്ലാ. തിരിച്ചറിയാന്‍ വൈകുംതോറും ഒരു ആത്മഹത്യയുടെ വക്കില്‍ വരെ ഇവര്‍ നമ്മളെ കൊണ്ടു ചെന്നെത്തിച്ചേക്കാം. സൂക്ഷിക്കുക.
ഇവിടെയാണ്‌ ആരാണ് നാം? എന്ന ചോദ്യത്തിന് പ്രസക്തിയുണ്ടാവുന്നത്. ഇതിനുത്തരം ലഭിക്കണമെങ്കില്‍ എങ്ങനെയായിരിക്കണം നാം എന്നത് ആദ്യം മനസ്സിലാക്കേണ്ടതുണ്ട്.
എത്ര നല്ല അടുപ്പവും സ്നേഹവും ഉള്ള സുഹൃത്തുക്കളോ ബന്ധുക്കളോ ആണെങ്കില്‍ക്കൂടി അവരുടെ വ്യക്തിത്വത്തിലേക്ക് കൈകടത്താനോ അതിനെ തേജോവധം ചെയ്യാനോ തുനിഞ്ഞാല്‍ ബന്ധങ്ങളുടെ ശിഥിലീകരണം ആരംഭിക്കുന്നു. ഏതൊരു വ്യക്തിക്കും അല്പ്പസ്വല്പ്പം സ്വസ്ഥത ആവശ്യമാണ്‌. ഏതു നേരവും ഒരു വ്യക്തിയെ മാനസികമായി കയ്യടക്കി വയ്ക്കുകയും അവര്‍ക്കു സ്വതന്ത്രമായി ശ്വാസം കഴിക്കാന്‍ വരെ സാധിക്കാത്ത വിധത്തില്‍ അവരുടെ ഓരോ ചലനങ്ങളും അറിയാനും നിയന്ത്രിക്കാനും ശ്രമിക്കുകയും ചെയ്യുമ്പോള്‍ ആത്യന്തികമായി ആ വ്യക്തിയില്‍ അമര്‍ഷം രൂപം കൊള്ളുന്നു. ഇന്ന് അനേകം കുടുംബങ്ങളില്‍ അശാന്തി വിളയിപ്പിക്കുന്നത് ഈ പ്രവണതയാണ്. അമിതമായ വാത്സല്യമോ സ്നേഹമോ അല്ലെങ്കില്‍ സംശയമോ ആയിരിക്കാം ഇതിനു ഹേതു. അപ്പോള്‍, സ്നേഹബന്ധങ്ങളിലെ നമ്മുടെ സ്വാധീനം ഏതു തരത്തിലുള്ളതാണെന്ന് നാം കാര്യമായി വിലയിരുത്തേണ്ടിയിരിക്കുന്നു.
ഒരു വ്യക്തിയെ നാം മനസ്സ് കൊണ്ടു നന്നായി സ്നേഹിക്കുന്നുണ്ടെങ്കില്‍ അയാളുടെ ഏതെങ്കിലും പ്രവൃത്തിയില്‍ സംശയത്തിന്‍റെ ഒരു ലാഞ്ചന പോലും നമ്മള്‍ പ്രകടിപ്പിക്കരുത്‌. പ്രവൃത്തികളില്‍ സംശയം തോന്നുന്ന അവസരങ്ങളില്‍ മറ്റേതെങ്കിലും വഴികളിലൂടെ അവയെ പരിശോധിച്ച് തൃപ്തിപ്പെടാന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത്. നേരിട്ടു സംശയങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ നിഷ്ക്കളങ്ക ഹൃദയങ്ങളില്‍ അത് ആഴത്തിലുള്ള മുറിവേല്‍പ്പിക്കുകയും പിന്നീട് സ്നേഹബന്ധങ്ങള്‍ക്ക്‌ ഉലച്ചിലുണ്ടാക്കാന്‍ അത് വഴി തെളിക്കുകയും ചെയ്യും.
നാം സ്നേഹിക്കുന്ന വ്യക്തി, നമ്മളറിയാതെ നമ്മളെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണ് എന്നു തെളിവുകള്‍ സഹിതം ബോദ്ധ്യപ്പെടുകയാനെങ്കില്‍ ആ നിമിഷം തന്നെ അയാളുമായുള്ള ബന്ധങ്ങള്‍ നിര്‍ത്തണം. ഈ തെളിവുകള്‍ എന്ന് പറയുന്നത് മറ്റുള്ളവരുടെ പരദൂഷണങ്ങളോ നമ്മുടെത്തന്നെ മനസ്സില്‍ രൂപപ്പെടുന്ന ഊഹാപോഹങ്ങളോ ആവരുത്. രണ്ടു വ്യക്തികള്‍ തമ്മിലുള്ള ഉറച്ച സുഹൃദ്ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്താനായി ചെന്നായ്ക്കളെപ്പോലെ തക്കം പാര്‍ത്തിരിക്കുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ടെന്നു എപ്പോഴും ഓര്‍ക്കുക.പരദൂഷണങ്ങള്‍ ആസ്വദിക്കുന്ന സ്വഭാവം നമ്മളെ അനാവശ്യമായ കുഴപ്പങ്ങളില്‍ കൊണ്ടു ചാടിക്കുകയേ ഉള്ളൂ. ഇന്നത്തെ കമ്പ്യൂട്ടര്‍ യുഗത്തില്‍ മനസ്സ് വച്ചാല്‍ എന്തും ഏതും തെളിവുകളായി അനായാസേന സൃഷ്ടിച്ചെടുക്കാവുന്നതേയുള്ളൂ. നമ്മുടെ ചെവിയില്‍ പതിക്കുന്ന വാക്കുകളുടെ നിജസ്ഥിതി മനസ്സിലാക്കാനുള്ള സഹിഷ്ണുതയും ക്ഷമയും നമ്മുക്ക് ഉണ്ടാവേണ്ടതുണ്ട്. നമ്മളെ വഞ്ചിക്കുന്നു എന്നു നമ്മള്‍ വിശ്വസിക്കുന്ന വ്യക്തി ഒരുപക്ഷെ തികച്ചും നിഷ്ക്കളങ്കമായ മനസ്സിന്‍റെ ഉടമയാണ് എങ്കില്‍ അതുമൂലം ഉണ്ടാവുന്ന കുഴപ്പങ്ങളുടെ പ്രത്യാഘാതങ്ങള്‍ താങ്ങാന്‍ നമുക്കും ആ വ്യക്തിക്കും ആയെന്നു വരില്ല.തെറ്റിദ്ധാരണകള്‍ നമ്മുടെ മനസ്സില്‍ വാഴാതിരിക്കട്ടേ. വിശ്വാസത്തില്‍ പൂര്‍ണ്ണമായും അധിഷ്ഠിതമാണ് സ്നേഹബന്ധങ്ങള്‍. വിശ്വാസത്തിന്‍റെ മൂലക്കല്ലില്‍ നിന്നും പടുത്തുയര്‍ത്താത്ത ബന്ധങ്ങള്‍ മണലില്‍ പടുത്തുയര്‍ത്തിയ മനോഹര സൌധങ്ങള്‍ക്ക് സമാനം. ഒരു ചെറിയ കാറ്റിലോ ഭൂമികുലുക്കത്തിലോ അവ നിലം പൊത്തും.
മറ്റുള്ള വ്യക്തികളുടെ കഴിവില്‍ നമുക്ക് അസ്വസ്ഥതകള്‍ ഉണ്ടാവുമ്പോള്‍ സ്വാഭാവികമായും ആ വ്യക്തികളെ പൂര്‍ണ്ണമായി സ്നേഹിക്കാന്‍ നമ്മുടെ മനസ്സിനാവില്ല. കഴിവുകളില്‍ ചിലത് ജന്മനാ ഉണ്ടാവുന്നതും ചിലവ സ്വപ്രയത്നം കൊണ്ടു വളര്‍ത്തിയെടുക്കുന്നതുമാണ് എന്ന യഥാര്‍ത്ഥ്യം നമ്മള്‍ മനസ്സിലാക്കിയാല്‍ ആ ബലഹീനതയില്‍ നിന്നും രക്ഷ നേടാം. മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കുവാനുമുള്ള മനസ്സാണ് കെട്ടുറപ്പുള്ള ബന്ധങ്ങള്‍ക്ക് വഴി തെളിക്കുന്നത്.കഴിവുള്ളവരെ മാതൃകയാക്കിയും സംശയ ദുരീകരണങ്ങള്‍ നടത്തിയും അലസത കളഞ്ഞ് സ്വപ്രയത്നത്താല്‍ നമുക്കും കഴിവുകള്‍ നേടാന്‍ സാധിക്കും. ഈ ലോകത്തില്‍ അസാധ്യമായത് ഒന്നുമില്ലെന്നാണല്ലോ.
ഉപദേശം കേള്‍ക്കുക എന്നത് ഏറ്റവും വിരസമായ ഒരു സംഗതിയാണ്. എന്നാല്‍, അറിവുള്ളവരുടെ ഉപദേശങ്ങള്‍ കേള്‍ക്കുന്നതും അവ പ്രവര്‍ത്തികമാക്കുന്നതും ജീവിത വിജയങ്ങള്‍ കൊയ്യാന്‍ മാത്രമേ ഉപകരിക്കൂ എന്ന് മനസ്സിലാക്കണം. നമ്മളില്‍ ഭൂരിഭാഗവും കൂപമണ്ഡൂകങ്ങളാണ്. നമ്മുടെ ജീവിതവഴിത്താരയില്‍ സ്വായത്തമാക്കിയ കാര്യങ്ങളില്‍ മാത്രം ന്യായവും സംതൃപ്തിയും കണ്ടെത്തുന്ന പ്രവണത മിക്കവരിലും ഉണ്ട്. തനിക്കു അറിവില്ലാത്ത കാര്യങ്ങള്‍ പ്രായഭേദമെന്ന്യേയുള്ളവര്‍ പറയുന്നതും ഉപദേശിക്കുന്നതും ഒന്നും ഈ മര്‍ക്കടമുഷ്ടിക്കാര്‍ ഗൗനിക്കാറില്ല. ഇത്തരം സ്വഭാവം ഉള്ളവരുടെ ജീവിതം ഒരിക്കലും ഭാവിയില്‍ ഉന്നതനിലവാരം പുലര്‍ത്തുകയില്ലാ. അവര്‍ കിണറ്റിലെ തവളകളായിത്തന്നെ ജീവിക്കുമ്പോള്‍ അവരെ ആശ്രയിച്ചു കഴിയുന്ന മറ്റുള്ളവരും അങ്ങനെത്തന്നെയായിത്തീരാന്‍ നിര്‍ബന്ധിതരാകുകയാണ് എന്ന കാര്യവും ഇവര്‍ വിസ്മരിക്കുന്നു. നമ്മുടെ പോലെത്തന്നെ തലച്ചോറും ചിന്തിക്കാനും അപഗ്രഥിക്കാനുമുള്ള ശക്തിയുള്ളവര്‍ തന്നെയാണ് നമ്മള്‍ ഇടപഴകുന്ന ഓരോരുത്തരും എന്ന ബോധം നമ്മില്‍ ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. മറ്റുള്ളവരുടെ വ്യക്തിത്വത്തെ അംഗീകരിക്കാന്‍ മനസ്സില്ലാത്തവര്‍ക്ക് എന്ത് വ്യക്തിത്വമാണു അവകാശപ്പെടാനുള്ളത്? നമ്മള്‍ മറ്റുള്ളവരെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്‌താല്‍ മാത്രമേ അവരുടെ അംഗീകാരവും ബഹുമാനവും നമുക്കും ലഭിക്കൂ എന്ന് മനസ്സിലാക്കുക. അതല്ലാത്ത സമീപനങ്ങള്‍ തികച്ചും സ്വാര്‍ത്ഥപരം ആണ്.
പരിഹാസം എന്നത് നമ്മുടെ മനസ്സിന് ഏറ്റവും കൂടുതല്‍ ആഘാതം സംഭവിപ്പിക്കുന്ന സംഗതികളില്‍ ഒന്നാണ്. പ്രത്യേകിച്ച്, നമ്മള്‍ സ്നേഹിക്കുന്നവരില്‍ നിന്നും തമാശയ്ക്കാണെങ്കില്‍ക്കൂടി മറ്റുള്ളവരുടെ മുന്നില്‍ നമ്മള്‍ പരിഹാസപാത്രമാകുമ്പോള്‍ നമ്മളറിയാതെ ആ വ്യക്തികളോടുള്ള അമര്‍ഷം മനസ്സില്‍ നുരഞ്ഞു തുടങ്ങും. അത് പിന്നീട് ബന്ധങ്ങളുടെ മൂല്യച്യുതിയിലേക്കുള്ള ചൂണ്ടുപലകയായി മാറുന്നു. ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ബന്ധങ്ങളേയും കഴിവുകളേയും വളര്‍ത്തുകയേയുള്ളൂ. പക്ഷേ, ഒരു വ്യക്തിയുടെ കഴിവുകുറവുകളില്‍ കടിച്ചുതൂങ്ങി അയാളെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുമ്പോള്‍ യഥാര്‍ത്ഥത്തില്‍ പരിഹാസ്യരാവുന്നത് നമ്മള്‍ത്തന്നെയാണ്. അതോടെ പരിഹാസപാത്രമാകുന്ന വ്യക്തിയുടെ ശത്രുക്കളായി നാം മാറുന്നു. ഒരാളെ പരിഹസിച്ചത്‌ കൊണ്ടു നമുക്ക് കിട്ടുന്ന നേട്ടം എന്താണ് എന്നോര്‍ക്കാനുള്ള വിവരം പോലും നമുക്കുണ്ടാവുന്നുണ്ടോ? ഓരോ വ്യക്തിയും ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ കഴിവുകള്‍ ഉള്ളവരായിരിക്കും. ആ കഴിവുകളെ കണ്ടെത്തി വാഴ്ത്തിക്കൊണ്ട് ആ വ്യക്തിയുടെ കാര്യക്ഷമത വളര്‍ത്തിയെടുക്കാന്‍ തുനിയുന്നതിനു പകരം പരിഹാസ ശരങ്ങളാല്‍ തളര്‍ത്തുന്നതു കൊണ്ടു എന്ത് നേട്ടം.മറ്റുള്ളവരെ പരിഹസിക്കാന്‍ മാത്രം പരിപൂര്‍ണ്ണരല്ല നമ്മളാരും എന്ന അവബോധം മനസ്സില്‍ വളര്‍ത്തിയെടുക്കണം.
നമ്മളെ ഏതെങ്കിലുമൊരു വ്യക്തി അടിച്ചമര്‍ത്താന്‍ തുനിഞ്ഞാല്‍ നമ്മിലെ ആത്മാഭിമാനം അതിനെ ചെറുക്കാന്‍ ശ്രമിക്കും. പരസ്പ്പര ബന്ധങ്ങളിലെ അടുപ്പം മുതലെടുത്ത്‌ പങ്കാളിയെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പ്രവണതയുള്ളവര്‍ നമ്മുടെയിടയില്‍ത്തന്നെയുണ്ട്‌. അമിതമായ സ്വാതന്ത്ര്യം ഉപയോഗിച്ചു നമ്മുടെ സമ്മതമോ അറിവോ ഇല്ലാതെ നമ്മുടെ വക്താക്കളാവാന്‍ വരെ ഇത്തരക്കാര്‍ മടിക്കാറില്ല. ഫലമോ, മനസ്സാവാചാകര്‍മ്മണാ നമ്മള്‍ അറിയാത്ത കാരണങ്ങള്‍ മൂലം നമ്മള്‍ വിവാദങ്ങളില്‍ ഉള്‍പ്പെടുന്നു. എത്ര നല്ല സ്നേഹബന്ധമായാലും നമ്മുടെ വ്യക്തിത്വം ആര്‍ക്കും പണയം വയ്ക്കരുത്. മറ്റുള്ളവരുടെ വ്യക്തിത്വത്തെ കയ്യിലെടുത്തു നിയന്ത്രിക്കാന്‍ ശ്രമിക്കുകയുമരുത്. കാരണം ഓരോരുത്തരുടേയും മനോഗതങ്ങള്‍ വ്യത്യസ്തമായിരിക്കും. മറ്റൊരാളുടെ വ്യക്തിത്വം എന്ന കുപ്പായം എടുത്തണിഞ്ഞത്‌ കൊണ്ടു ഒരിക്കലും നമ്മള്‍ അവരാവുന്നില്ലാ. നമ്മുടെ ചെയ്തികളും സ്വഭാവങ്ങളും അവരുടേതിനു സമാനമാകുന്നില്ലാ. അതിനാല്‍ നമ്മള്‍ നമ്മുടെ വ്യക്തിത്വത്തില്‍ തന്നെ ജീവിക്കാന്‍ പഠിയ്ക്കണം.
അനവസരത്തിലുള്ള പുകഴ്ത്തലുകളോ പരിഗണനകളോ അല്ലെങ്കില്‍ ആവശ്യത്തില്‍ക്കൂടുതല്‍ പണമോ ആകാരമോ ഒരു വ്യക്തിക്കു ലഭിക്കുമ്പോള്‍ ആകുന്നു അഹങ്കാരം മനസ്സില്‍ മുള പൊട്ടുന്നത്. മറ്റുള്ളവരേക്കാള്‍ ഭേദപ്പെട്ടവരാണ് നാമെന്ന ചിന്ത സഹജീവികളെ പുച്ഛത്തോടെ വീക്ഷിക്കുവാന്‍ നമ്മളെ പ്രേരിപ്പിക്കുന്നു. അത്തരം വ്യക്തികള്‍ എപ്പോഴും തനിക്കു ചേര്‍ന്ന വ്യക്തികളുമായെ ഇടപഴകലുകള്‍ നടത്തൂ..ഗതകാലം മറന്നുകൊണ്ടുള്ള ഈ "തല മറന്ന് എണ്ണ തേയ്ക്കല്‍" അവസാനം നമ്മെ കൊണ്ടെത്തിക്കുന്നത് ഏകാന്തതയുടേയും കഷ്ടപ്പാടുകളുടേയും തുരുത്തുകളില്‍ ആയിരിക്കും.
ധനവാന്‍ മരിച്ചു നരകത്തില്‍പ്പോയി അവിടത്തെ കഷ്ടതകള്‍ അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍, ദൂരെ.. സ്വര്‍ഗ്ഗത്തില്‍, തന്‍റെ വീട്ടുപടിക്കല്‍ ഉച്ഛിഷ്ടത്തിനു വേണ്ടി കൈ നീട്ടിയിരുന്ന ലാസര്‍ എന്ന പിച്ചക്കാരന്‍, അബ്രാഹത്തിനോടൊത്തു സുഖമായി ഇരിക്കുന്നത് കണ്ടു അവനെ തന്‍റെ അടുത്തേക്ക്‌ വിട്ടു തന്നെ പരിചരിക്കാന്‍ അനുവദിക്കണമേ എന്ന് അബ്രാഹത്തിനോട് വിളിച്ചപേക്ഷിച്ചു. എന്നാല്‍, ജീവിച്ചിരിക്കുമ്പോള്‍ അളവറ്റ സുഖസൌകര്യങ്ങള്‍ അനുഭവിക്കുമ്പോഴും നീ ദരിദ്രനായ ലാസറിനെ അവഗണിച്ചു അതിനാല്‍ ഒരു നിവൃത്തിയുമില്ലാ എന്ന് അബ്രാഹം അറിയിച്ചു. അപ്പോള്‍, ചുരുങ്ങിയ പക്ഷം ലാസറിനെ ഭൂമിയിലുള്ള തന്‍റെ ഭവനത്തിലേക്കയച്ചു മരിച്ചു കഴിഞ്ഞാലുള്ള ഇവിടത്തെ അവസ്ഥ അവിടെയുള്ളവരെ ബോദ്ധ്യപ്പെടുത്താന്‍ എങ്കിലും സഹായിക്കണമേ എന്ന് ധനവാന്‍ അപേക്ഷിച്ചു. പക്ഷേ, അവരെ ഉപദേശിക്കാന്‍ ഭൂമിയില്‍ത്തന്നെ ഇപ്പോള്‍ ധാരാളം പ്രവാചകന്മാര്‍ ഉണ്ടല്ലോ.. അവരെ ശ്രവിക്കാത്തവര്‍പ്പിന്നെ ഈ പാവം ലാസറിനെ എങ്ങനെ ഗൌനിക്കും?.. അത് കൊണ്ടു തല്‍ക്കാലം അടങ്ങിയൊതുങ്ങിയിരുന്നു തനിക്കുള്ള ശിക്ഷ അനുഭവിച്ചോളൂ എന്നായിരുന്നു അബ്രാഹത്തിന്റെ ചുട്ട മറുപടി. ഈ ബൈബിള്‍ കഥയില്‍ നിന്നും ബോദ്ധ്യമാവുന്ന ഒരു കാര്യം, മരിച്ചു കഴിഞ്ഞാലും മനുഷ്യന്‍റെ മനസ്സില്‍ ഒരിക്കല്‍ തഴച്ചു വളര്‍ന്ന അഹന്ത നശിച്ചു പോകില്ലാ എന്നതാണ്. നരകത്തില്‍ കഴിയുമ്പോഴും തന്നേക്കാള്‍ വളരെ ഉന്നതനായി സ്വര്‍ഗ്ഗത്തില്‍ ഇരിക്കുന്ന ലാസറിനെ തന്‍റെ ഭൃത്യനായാണ് ധനവാന്‍ കണക്കാക്കുന്നത്. അതിനാല്‍ മനസ്സില്‍, അഹങ്കാരം ഒരിക്കലും കൂട് കൂട്ടാതിരിക്കാന്‍ നമ്മള്‍ അനുനിമിഷം ശ്രദ്ധിക്കണം.
ഇത്രയും വിവരിച്ചതില്‍ നിന്നും, സമധാനപരരായി ജീവിക്കാന്‍ നാം എങ്ങനെയൊക്കെയാവണം എന്ന് മനസ്സിലായിക്കാണുമല്ലോ. എന്നാല്‍ സംഗതി ലളിതമായി.. ഈ പറഞ്ഞ കാര്യങ്ങളില്‍ എത്രയെണ്ണം നാമോരോരുത്തരും ജീവിതത്തില്‍ പാലിച്ചു നടപ്പിലാക്കുന്നുണ്ട് എന്നൊരു അപഗ്രഥനം സ്വയം നടത്തിക്കഴിയുന്ന നിമിഷത്തില്‍ നാം ആരാണെന്ന് ആരും പറഞ്ഞു തരാതെത്തന്നെ നമുക്ക് മനസ്സിലാവും.
ചിലര്‍ക്ക് ഒരു ചിന്തയുണ്ട്.. ഇന്ന വ്യക്തി തന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നതാണ് തന്‍റെ എല്ലാ പുരോഗതിക്കും അല്ലെങ്കില്‍ അധോഗതിക്കും കാരണം എന്ന്. അത് നമ്മള്‍ ആ വ്യക്തിയുടെ വീക്ഷണകോണില്‍ നിന്നും ചിന്തിക്കുമ്പോള്‍ നാമറിയാതെ നാമും നല്ല അല്ലെങ്കില്‍ മോശം വ്യക്തിയാവുന്നത് കാണാം. ചില വ്യക്തികള്‍ ഒത്തുചേര്‍ന്നാല്‍ ലോകം തന്നെ കീഴ്മേല്‍ മറിച്ചു വയ്ക്കാന്‍ സാധിക്കും എന്നത് ഒരു സത്യം തന്നെ. പക്ഷെ അവര്‍ ത്തമ്മില്‍ കറകളഞ്ഞ സ്നേഹവും വിശ്വാസവും ആത്മാര്‍ത്ഥതയും ഉണ്ടായിരിക്കണം എന്നു മാത്രം. അല്ലാത്ത പക്ഷം അത് വളരെ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ആണ് ഉണ്ടാക്കുക. വളരെ അടുപ്പത്തില്‍ കഴിഞ്ഞിരുന്ന രണ്ടു പേര്‍ ഒരു സുപ്രഭാതത്തില്‍ ശത്രുക്കളായാല്‍ ആ ശത്രുതയുടെ ശക്തി അനിര്‍വചനീയമായിരിക്കും എന്നോര്‍ക്കുക.
[ഇതൊരു ഉപദേശമാല ആയി കണക്കാക്കരുത്.. ജീവിതത്തില്‍ സമാധാനം നഷ്ടപ്പെടുന്നത് എങ്ങനെയെന്നു എന്‍റെ ജീവിതത്തിലെ ഓരോ പാഠങ്ങളില്‍ നിന്നും ഞാന്‍ സ്വയം അപഗ്രഥിച്ചു കണ്ടെത്തിയ ചില നിഗമനങ്ങളാണ് മേല്‍പ്പറഞ്ഞവ. ഇതുപോലെ ഒരു പാതിരിയോ ഒരു സ്വാമിജിയോ ഒരു ഇമാമോ ഒരു ബുദ്ധസന്ന്യാസിയോ ഒരു ആള്‍ ദൈവമോ ഉപദേശിക്കുന്നുണ്ടെങ്കില്‍ ഇതുമായി അവയ്ക്കോ അവയുമായി ഇതിനോ യാതൊരു ബന്ധവുമില്ലാ]
പുതുവത്സരാശംസകളോടെ
ജോയ് ഗുരു.

1 comment: