Tuesday, December 8, 2015

ശ്യാമളേച്ചി....

മസ്ക്കറ്റ് - കൊച്ചി ഭാരത സര്‍ക്കാര്‍ വക വിമാനത്തിന്‍റെ ചക്രങ്ങള്‍ നെടുമ്പാശ്ശേരിയുടെ റണ്‍വേയെ ചുംബിക്കുമ്പോള്‍ പതിവുപോലെത്തന്നെ വൈകിയിരുന്നു. ആകാശത്തു ചെഞ്ചായം തകൃതിയായി പൂശി അസ്തമിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്ന സൂര്യന്‍. ഓരോ പ്രാവശ്യവും നാട്ടിലെത്തുമ്പോള്‍ അനിര്‍വ്വചനീയമായ വികാരങ്ങളുടെ തിരതള്ളലായിരിക്കും മനസ്സില്‍.
കാര്‍ ഹൈവേയില്‍ നിന്നും പാടശേഖരങ്ങളുടെ നടുവിലൂടെ നീളുന്ന പഞ്ചായത്തു റോഡിലേക്കു തിരിഞ്ഞപ്പോള്‍ത്തന്നെ വിളഞ്ഞ നെല്ലിന്‍റെ ഗന്ധം മൂക്കിലടിച്ചു. ഇപ്പോഴും നെല്‍കൃഷി അന്യം നിന്നിട്ടില്ലാത്ത കേരളത്തിലെത്തന്നെ ചുരുക്കം ചില സ്ഥലങ്ങളിലൊന്നാണല്ലോ തന്‍റെ നാടെന്നോര്‍ത്തു സുദര്‍ശന്‍ അഭിമാനപൂരിതനായി. തോട്ടുവക്കത്തു നിന്ന പൂക്കൈതകളുടെ ഓലകള്‍ വൃശ്ചികക്കാറ്റില്‍ സുഗന്ധം പരത്തി ഇളകിയാടി തന്നെ മാടി വിളിക്കുന്നുവോ?
കോള്‍പ്പാടങ്ങളെ പിന്തള്ളിക്കൊണ്ടു വണ്ടി ടാറിട്ട റോഡില്‍ നിന്നും വീട്ടിലേക്കുള്ള ചെങ്കല്‍പ്പാതയിലേക്കു തിരിഞ്ഞു. വേലികളില്‍ പൂത്തു നില്‍ക്കുന്ന പിച്ചകവും ചെമ്പരത്തിയുമെല്ലാം ഇന്നും മനസ്സിനെ ആനന്ദിപ്പിക്കുന്ന കാഴ്ച്ചയായി പരിലസിക്കുന്നു. "സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരമാണീ സ്വപ്നം വിളയും ഗ്രാമം... " അവന്‍ അറിയാതെ മൂളിപ്പോയി.
"നിസ്സാറേ വണ്ടി നിര്‍ത്തൂ... " നല്ല ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്ന ശീമക്കൊന്നവേലിക്കെട്ടിനകത്തൊരു പ്രേതാലയംപോലെ നിലകൊണ്ട ഓടുമേഞ്ഞ ആ പഴയ വീടിന്‍റെ മുന്നിലെത്തിയപ്പോള്‍ സുദര്‍ശന്‍ ഡ്രൈവറോട് പറഞ്ഞു.
"എന്തിനാ സര്‍.. അവിടെയിപ്പോ കുറച്ചു വര്‍ഷത്തോളമായി ആരും താമസമില്ല. വടക്കെങ്ങാണ്ടുമുള്ള ഒരു ഗള്‍ഫുകാരന്‍ ഇതു വാങ്ങിയെന്നാ കേട്ടേ.."
"അറിയാം... "
വീടും പുരയിടവും വിറ്റു ശ്യാമളേച്ചിയും രോഗിയായ അമ്മയും ദൂരെയുള്ളയേതോ അകന്ന ബന്ധുവീട്ടിലോട്ടു താമസം മാറ്റിയെന്നു നാലഞ്ചു കൊല്ലം മുമ്പ് അമ്മ അറിയിച്ചിരുന്നു. ശ്യാമളേച്ചിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സിലെപ്പോഴും ഗൃഹാതുതരത്വം കുത്തിനിറയ്ക്കും. തനിക്കൊരുപാടു ആതിഥ്യങ്ങളരുളിയിരുന്ന ആ ഉമ്മറത്തിണ്ണ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. മേല്‍ക്കൂര ഏതൊക്കെയോ ജീവികളുടെ ആവാസകേന്ദ്രമായിട്ടുണ്ടെന്നു മച്ചില്‍ നിന്നും ഇടയ്ക്കിടേയുയരുന്ന ശബ്ദങ്ങളില്‍ നിന്നും മനസ്സിലാകുന്നുണ്ട്. ഉമ്മറത്തേക്കു കയറിയ വഴി അവിടെ കിടന്നിരുന്ന രണ്ടു ചാവാലിപ്പട്ടികള്‍ പുറത്തേക്കോടി.
ശ്യാമളേച്ചി....
മരണം വരേയും മറക്കാനാവുമോ തനിക്കവരെ? ഒരുപക്ഷേ അവരുമായി അത്രമാത്രം മാനസികബന്ധമുള്ള മറ്റൊരാളും ഈ ഭൂമുഖത്തേയുണ്ടാവില്ല... പരസ്യമായി ഒരിക്കലും പ്രകടമാക്കിയിരുന്നില്ലെങ്കിലും... ശ്യാമളേച്ചിയെ മറക്കുകയെന്നാല്‍ കൗമാരകാലം മറക്കുന്നതിനു തുല്യം!
തനിക്കേകദേശം പതിമൂന്നു വയസ്സുള്ളപ്പോഴായിരുന്നു പതിനാറുകാരിയായ ശ്യാമളേച്ചിയും അച്ഛനും അമ്മയും ഈ വീടും പുരയിടവും വാങ്ങി തങ്ങളുടെ അയല്‍വാസികളാവുന്നത്. ചേച്ചിയുടെ അച്ഛന്‍റെ പെട്ടെന്നുള്ള മരണം മൂലം ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ പില്‍ക്കാലത്ത് അവരേറെ ബുദ്ധിമുട്ടിയിരുന്നു. നാട്ടില്‍ തസ്ക്കരഭീഷണിയുള്ള അവസരങ്ങളിലും മറ്റുചില വിശേഷ സാഹചര്യങ്ങളിലുമൊക്കെ അവര്‍ക്കു അന്തിത്തുണയായി നിയോഗിക്കപ്പെട്ടിരുന്നത് താനും.
അങ്ങനെ സുരക്ഷാദൌത്യവുമേറ്റെടുത്തു ശ്യാമളേച്ചിയുടെ വീടിന്‍റെ സന്ദര്‍ശക മുറിയില്‍ പായവിരിച്ചു കിടന്നുറങ്ങിയൊരു രാത്രിയില്‍ ഏതോ ഭീകരസ്വപ്നം കണ്ടു താന്‍ അലറിവിളിച്ചു.
"നല്ലയാളെയാ ഞങ്ങളുടെ ധൈര്യത്തിനായി കൂട്ടുകിടക്കാന്‍ വിളിച്ചിരിക്കണേ.. പേടിത്തൂറി..."
സ്വരം കേട്ടു കണ്ണുതുറന്നപ്പോള്‍ ചിമ്മിനിയും കത്തിച്ചുപിടിച്ചു വന്ന ശ്യാമളേച്ചി കുലുങ്ങിച്ചിരിച്ചുകൊണ്ട് തന്നെ പരിഹസിക്കുന്നു.
"എന്താ കുട്ട്യോളെ... അവനെന്തിനാ കരയണേ?.. " എണ്ണയുടേയും കുഴമ്പിന്റെയും ഗന്ധം നിറഞ്ഞു നില്‍ക്കുന്ന ചെറിയ മുറിയില്‍ നിന്നും യശോദാമ്മയുടെ ചോദ്യം.
"ഇവന്‍ ചുമ്മാ സ്വപ്നം കണ്ടു പേടിച്ചതാമ്മേ..." ചേച്ചിയുടെ ചിരി അപ്പോഴുംനിലയ്ക്കുന്നുണ്ടായിരുന്നില്ല.
"അവിടെക്കിടക്കാന്‍ പേടിയുണ്ടെങ്കില്‍ വാ.. ഇവിടെവന്നു എന്റടുത്തു കിടന്നോളൂ.. " അന്നുമുതല്‍ അന്തിക്കൂട്ടിനു പോകുമ്പോഴെല്ലാം ചേച്ചിയുടെ അരികിലേ കിടക്കൂ.
ഒരേ പുതപ്പിനുള്ളില്‍ തലമാത്രം പുറത്തേക്കു കാണുന്ന വിധത്തില്‍ പുതച്ചു കിടക്കും. ചേച്ചി പറയുന്ന കഥകള്‍ കേട്ടുകേട്ട് എപ്പോഴോ ഉറങ്ങിപ്പോകും.
"അയ്യോ ചേച്ചിക്കു പനിക്കുന്നുണ്ടല്ലോ..." പതിവില്ലാത്ത രീതിയിലുള്ള ഒരു ചൂട് ചേച്ചിയുടെ ശരീരത്തില്‍ നിന്നും തന്നിലേക്കു പ്രവഹിച്ച ഒരു രാത്രിയില്‍ താന്‍ ചോദിച്ചു.
"ങ്ങും... നീയെന്നെ കെട്ടിപ്പിടിച്ചു കിടന്നോ.. ചേച്ചിയുടെ പനിയെല്ലാം മാറട്ടേ.." അപരിചിതമായൊരു വികാരത്തള്ളലില്‍ വശംവദയായെന്ന പോലെ ചേച്ചി തന്നെ ഗാഢമായി പുണര്‍ന്നു. ആ മാറിടം ശക്തമായി മിടിക്കുന്നതിന്‍റെ കമ്പനങ്ങള്‍ തന്‍റെ ശരീരത്തിലേക്കു ചാലനം നടത്തിക്കൊണ്ടിരുന്നു. ഒരു നിമിഷം.. തന്‍റെ ചുണ്ടുകളില്‍ ചേച്ചി അമര്‍ത്തി ചുംബിച്ചു.
കൗമാരമനസ്സിലെ ഇരുണ്ട മൂലയില്‍ നനഞ്ഞുകിടന്നിരുന്ന ഉമിത്തരികളില്‍ കനലുകളിട്ടു എരിയിച്ചതു പോലെ... ഹൃദയത്തില്‍ നിശ്ചലമായിക്കിടന്നിരുന്ന ഏതൊക്കെയോ പേരറിയാസ്പന്ദനങ്ങള്‍ സടകുടഞ്ഞെഴുന്നേറ്റു നൃത്തം ചെയ്യുന്നതുപോലെ...
പിന്നേയും ഒരുപാടു രാവുകള്‍...
അനുഭൂതികള്‍ തിങ്ങിപ്പാര്‍ക്കുന്ന നിമ്നോന്നതങ്ങളുടെ ഉടലളവുകളും മനസ്സിലെ ചില ബര്‍മുഡ ട്രയാങ്കിളുകളില്‍ ഗോചരമല്ലാതെ ശയിക്കുന്ന വികാരങ്ങളെ തൊട്ടുണര്‍ത്തി അവയെക്കൊണ്ടു ആനന്ദനൃത്തം ചെയ്യിപ്പിക്കുന്ന ജാലവിദ്യകളുമെല്ലാം ചെമ്പരത്തിയിട്ടു കാച്ചിയ എണ്ണയുടെ നേര്‍ത്ത സുഗന്ധം പേറുന്ന ഇരുളിനെ സാക്ഷിനിര്‍ത്തി താന്‍ പഠിക്കുകയായിരുന്നു. ശ്യാമളേച്ചിയുടെ അടുത്തു എന്നും താനൊരു അനുസരണശീലമുള്ള വിദ്യാര്‍ത്ഥി തന്നേ.
ശ്യാമളേച്ചിയുടെ നിശ്വാസങ്ങള്‍ ശ്വസിച്ചു കിടന്ന രാവുകള്‍ക്കൊന്നിനും തന്നെ എന്നില്‍ കുറ്റബോധത്തിന്‍റെ ഒരു സ്ഫുരണം പോലും ഉണര്‍ത്താനായില്ല. പക്ഷേ, അമ്മയോടും സഹോദരിമാരോടും ഇടപഴകുമ്പോള്‍ ലഭിക്കുന്ന പോലെയുള്ളൊരു അനുഭൂതിയായിരുന്നില്ല ശ്യാമളേച്ചിയുടെ സാമീപ്യം പകര്‍ന്നു തന്നിരുന്നതെന്നുള്ള അവബോധം ഉപബോധമനസ്സിലെവിടെയോ കിടന്നു മുരടനക്കുന്നതായി ഇടയ്ക്കൊക്കെ തനിക്കു അനുഭവവേദ്യമാകാതിരുന്നിട്ടുമില്ല.
വീട്ടില്‍ പാചകം ചെയ്യുന്ന വിശേഷവിഭവങ്ങള്‍ കൊണ്ടുവന്നു തരികയും സിനിമാകൊട്ടകകളില്‍ സിനിമയ്ക്കു കൊണ്ടുപോകുകയും ധാരാളം കഥകള്‍ പറഞ്ഞു തരികയും വീട്ടുകണക്കുകള്‍ ചെയ്യാന്‍ സഹായിക്കുകയുമൊക്കെ ചെയ്തിരുന്ന ശ്യാമളേച്ചിയെ തനിക്കു ഒരുപാടിഷ്ടമായിരുന്നു.
തങ്ങള്‍ത്തമ്മിലുള്ള ആത്മബന്ധം ആരുടേയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലായെന്നു വേണം കരുതാന്‍. അവിവിഹാഹിതയായിരുന്നെങ്കിലും ചേച്ചിയെ മുതിര്‍ന്നവരുടെ സെറ്റിലും തന്നെ ശിശുക്കളുടെ ഗണത്തിലുമായിരുന്നു എല്ലാവരും പരിഗണിച്ചിരുന്നത് എന്നതായിരിക്കാം അതിനു കാരണം. മാത്രമല്ലാ തങ്ങള്‍ത്തമ്മില്‍ സഹോദരീസഹോദരന്മാരെപ്പോലെയെന്നല്ലാതെ അസ്വാഭാവികമായ യാതൊരു പെരുമാറ്റവും മറ്റുള്ളവരുടെ മുന്നില്‍ ഉണ്ടാവാറുമില്ല.
അന്യമായ അനുഭൂതികളുടെ കയങ്ങളിലേക്കു ചുഴറ്റിയെറിയപ്പെട്ട തീവ്രവികാരങ്ങളിലുരുവാകുന്ന സുഖമുള്ള നോവുകള്‍ സമ്മാനിച്ച അനേകം വിസ്ഫോടനങ്ങള്‍ക്കു വേദിയായ ഈ വീട് ഇതാ എന്നെന്നേക്കുമായി ഇല്ലാതാവാന്‍ പോകുന്നു. ഓര്‍ക്കുന്ന നിമിഷങ്ങളിലെല്ലാം ആ സ്ഫോടനങ്ങളുടെ അലയടികള്‍ ഇന്നും തന്നെ രോമാഞ്ചം കൊള്ളിക്കാറുണ്ട്.
ബിരുദമെടുത്തു ജോലി ലഭിച്ചു ഡല്‍ഹിയില്‍ ജോലി ചെയ്യുമ്പോഴാണ് അപ്രതീക്ഷിതമായി ശ്യാമളേച്ചിയുടെ കത്ത് ലഭിക്കുന്നത്. ചേച്ചിയുടെ കല്യാണം ഉറപ്പിച്ച കാര്യമായിരുന്നു അതിലെ പ്രധാന വിഷയം. ഒറ്റപ്പാലത്തുള്ള ഒരു ഇടത്തരം കുടുംബത്തിലെ രണ്ടാംകെട്ടുകാരനാണ് വരന്‍. ആ വിവാഹത്തിനു വിസ്സമ്മതമൊന്നും ഉള്ളതായി ചേച്ചിയുടെ വരികളില്‍ നിന്നും തോന്നിയിരുന്നില്ല. എന്നാല്‍ കത്തിന്‍റെ അവസാന വരികള്‍ ഇന്നും മനസ്സില്‍ തങ്ങിനില്ക്കുന്നു.
"ഉണ്ണ്യേ... ചേച്ചിയുടെ കല്യാണം കൂടാന്‍ ദയവായി നീ വരരുത്... നിനക്കു വിഷമമാവുമെന്നു എനിക്കറിയാം.. എന്നാലും.... "
പിന്നീട് മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷം നാട്ടില്‍വച്ചു കണ്ടപ്പോള്‍ ശ്യാമളേച്ചിയുടെ മുഖത്തു ആ പഴയ പ്രസരിപ്പു കണ്ടില്ല. മൂന്നു വര്‍ഷം മാത്രം ആയുസ്സുണ്ടായിരുന്ന പുഷ്പ്പിക്കാത്ത ദാമ്പത്യവല്ലരിയെ അവര്‍ സ്വയം അറുത്തുകളഞ്ഞ സമയമായിരുന്നു അത്. തന്‍റെ കൂടെ ഭാര്യയുണ്ടായിരുന്നതു കൊണ്ടായിരിക്കണം ചേച്ചിയുടെ തന്നോടുള്ള സംഭാഷണത്തില്‍ അന്നു ഔപചാരികത നിറഞ്ഞു നിന്നിരുന്നത്.
ആ രാത്രിയില്‍ എത്ര കിടന്നിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല. തന്നോടു പറയാന്‍ എന്തൊക്കെയോ ശ്യാമളേച്ചിയുടെ മനസ്സില്‍ തിങ്ങുന്നുണ്ടെന്നു ആ കണ്ണുകള്‍ തന്നോടു മൗനമായി സംവേദനം നടത്തിയിരുന്നു. പക്ഷേ സ്വകാര്യമായി വിശേഷങ്ങള്‍ ചോദിക്കാനുള്ള ഒരവസരവും അന്നൊത്തുവന്നില്ല.
വിവാഹമോചനം നടത്തി പിരിഞ്ഞ ഭര്‍ത്താവും ശ്യാമളേച്ചിയും വര്‍ഷങ്ങള്‍ക്കു ശേഷം ഇടയ്ക്കിടെ ഇപ്പോഴും സിറ്റിയിലെ ലോഡ്ജുകളില്‍ സംഗമിക്കാറുണ്ടെന്നു ആരൊക്കെയോ പറഞ്ഞു കേട്ടത് സുബൈര്‍ പിന്നീടൊരിക്കല്‍ പരിഹാസച്ചുവയോടെ തന്നെയറിയിച്ചതു കേട്ടു തനിക്കത്ഭുതമൊന്നും തോന്നിയില്ല. ഐശ്വര്യത്തിന്‍റെ നിറകുടവും രതിദേവതയുമായ ശ്യാമളേച്ചിയെ സ്ഥിരമായി വെറുക്കാന്‍ ആ ഹൃദയത്തിന്‍റെ സ്പന്ദനങ്ങളും ലാളനങ്ങളുമനുഭവിച്ച ഒരു പുരുഷനും സാധിക്കില്ല.
മൊബൈല്‍ ഫോണുകള്‍ എന്നല്ലാ സാധാരണ ഫോണുകള്‍വരെ അസാധാരണമായിരുന്ന അക്കാലത്തു ചേച്ചിയുടെ വിശേഷങ്ങള്‍ നേരിട്ടറിയാന്‍ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല. പിന്നീടൊരിക്കല്‍ ഒരു സുഹൃത്തിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഒറ്റയ്ക്കു നാട്ടില്‍പ്പോയ സമയത്താണ് ശ്യാമളേച്ചിയെ നേരിട്ടു കണ്ടത്.
"അയാള്‍ക്കെപ്പോഴും എന്നെ സംശയം.. അല്ലാതെന്താ.. കുടിച്ചു വന്നു തല്ലേം തെറി പറയേമൊക്കെ ചെയ്യുമായിരുന്നെങ്കിലും മനസ്സോണ്ടു ഞാനയാളെ ഒരിക്കലും വെറുത്തിട്ടില്ലാട്ടോ. ങാ.. പോട്ടേ.. പോയി സന്തോഷത്തോടെ ജീവിക്കട്ടേ.. ഓരോരുത്തരുടെ ഓരോ കാര്യല്ലേ ഉണ്ണ്യേ.. എനിക്കു വെഷമൊന്നൂല്ലാ"
അതു പറയുമ്പോള്‍, തിരിച്ചറിവില്ലാത്ത പ്രായത്തില്‍ ചെയ്ത തെറ്റുകളുടെ പരിഹാരമായി ഈ ദുരവസ്ഥയെ മനസ്സാ സ്വീകരിക്കുന്നതുപോലുള്ളൊരു ഭാവം ചേച്ചിയുടെ മുഖത്തു മിന്നിമറയുന്നതുപോലെ തോന്നി. അങ്ങനെയൊരു തോന്നല്‍ തന്നിലുണ്ടായതു എന്തുകൊണ്ടായിരുന്നെന്നു ആരും വിശദീകരിച്ചു തരേണ്ട ആവശ്യവുമില്ലല്ലോ. ഒരുപക്ഷേ അവരെക്കുറിച്ചു ഈ ലോകത്തില്‍ തനിക്കുമാത്രം ഉണ്ടായേക്കാവുന്ന തോന്നല്‍.
"ചേച്ചീ.. ഞാന്‍ ഇന്നു രാത്രി കോട്ടയത്തിനു പോയി മറ്റന്നാള്‍ തിരിച്ചു വരും.. വൈകീട്ട് വീട്ടിലേക്കു വരാംട്ടോ.... "
ഇനിയും മങ്ങാത്ത ആ പഴയ വസന്തശോഭയില്‍ വീണ്ടുമലിയാന്‍.. നിഗൂഢതകളെ പ്രസവിക്കുന്ന കാണാക്കയങ്ങളില്‍ സ്വയം നഷ്ടപ്പെടുത്തി കൌമാരത്തിലേക്കു പുനര്‍ജ്ജനിക്കുവാന്‍... വീണ്ടും മനസ്സു കൊതിക്കുന്നുവോ?
"എന്തിനാ ഉണ്ണ്യേ?.. വിശേഷങ്ങളൊക്കെ പറഞ്ഞുകഴിഞ്ഞല്ലോ.. പ്രത്യേകിച്ചൊന്നുമിനിയെനിക്കു പറയാനുമില്ലാ.. വെറുതേ തിരക്കിനിടയില്‍ അവിടേക്കു വന്നു ഉണ്ണീടെ സമയം കളയണതെന്തിനാ.."
നിസ്സംഗത സ്ഫുരിക്കുന്ന ആ മറുപടി കേട്ടു പൊടുന്നനേ മനസ്സിലൊരു അന്യഥാബോധമുണ്ടായി. ചേച്ചിയുടെ അപ്പോഴത്തെ ഭാവം, ഉറ്റവരില്‍ നിന്നും പ്രതീക്ഷിച്ച വാത്സല്യം ലഭിക്കാത്തൊരു പിഞ്ചുകുട്ടിയിലുണ്ടാവുന്ന മനോവേദനയായിരുന്നു തനിക്കുണ്ടാക്കിയത്.
ചേച്ചിയോടു ദേഷ്യമൊന്നും തോന്നിയില്ല. സാഹചര്യങ്ങളുടെ സ്വാധീനത്താലാണെങ്കിലും ചേച്ചിയുടെ ഇന്നത്തെയവസ്ഥ സംജാതമാകാന്‍ ഇനി താനുമൊരു കാരണമായിരുന്നിരിക്കുമോയെന്നൊരു കുറ്റബോധം മനസ്സിലെ ഓസോണ്‍ പാളിയില്‍ എണ്ണമറ്റ സുഷിരങ്ങള്‍ സൃഷ്ടിക്കുന്നതായി അനുഭവപ്പെട്ടു.
"എന്നാ ഞാന്‍ പോട്ടേടാ ഉണ്ണിക്കുട്ടാ.. " മുഖത്തൊരു പുഞ്ചിരി സൃഷ്ടിച്ചുകൊണ്ടു ചേച്ചി പോകാനൊരുങ്ങുമ്പോള്‍ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്നു കരുതിയ പഴയ സ്നേഹവാത്സല്യങ്ങളുടെ ചെറിയൊരു ലാഞ്ഛന ആ മുഖത്തു പ്രതിഫലിച്ചത് മനസ്സിലാക്കാന്‍ സാധിച്ചു. ആശ്വാസം..
പാവം ശ്യാമളേച്ചി...
ചിന്തകളുടെ തടവുകാരനായി മറുപടിയൊന്നും പറയാനാവാതെ താന്‍ സ്തംഭിച്ചു നില്ക്കുമ്പോള്‍ നിറയേ പൂത്തുനില്ക്കുന്ന ശീമക്കൊന്നവേലിക്കു പുറകിലേക്കു ചേച്ചിയുടെ രൂപം മറഞ്ഞുപോയി.
- ജോയ് ഗുരുവായൂര്‍.

No comments:

Post a Comment