Tuesday, December 8, 2015

ബെല്ല ആന്‍റി

ഗോവയിലെ അഗോട സെന്‍ട്രല്‍ ജയിലിന്‍റെ പ്രധാന പ്രവേശനകവാടത്തിലെ വലിയ ഇരുമ്പുവാതായനത്തിലുള്ള ചെറിയ വാതില്‍ തുറന്ന ശബ്ദം ഉയര്‍ന്നുനിന്ന കൊത്തളങ്ങളില്‍ അലയടിച്ചപ്പോള്‍ അതില്‍ വിശ്രമിച്ചിരുന്ന അമ്പലപ്രാവുകള്‍ കൂട്ടത്തോടെ ആകാശത്തേക്ക് പറന്നുയര്‍ന്നു.

ഒരു ഊന്നുവടിയുടെ അഗ്രം അതിലൂടെ പുറത്തേക്കു നീണ്ടതു കണ്ടപ്പോള്‍ വണ്ടിയുമായി അക്ഷമരായി കാത്തു നിന്നിരുന്ന സ്റ്റീഫന്റെയും അനഘയുടെയും കണ്ണുകള്‍ ഉദ്വേഗഭരിതമായി.

ആയാസപ്പെട്ട്‌ പുറത്തേക്ക് വന്ന ബെല്ല ആന്‍റി ഊന്നുവടിയിലൂന്നി നിന്ന് മൂക്കിന്‍റെ അഗ്രഭാഗത്തു വിശ്രമിച്ചിരുന്ന വട്ടക്കണ്ണടയുടെ വിടവിലൂടെ പരിസരം സൂക്ഷ്മമായൊന്നു വീക്ഷിച്ചു.

"ഹായ് ബെല്ലാ ആന്റീ... " അനഘ ഓടിവന്നു അവരെ ആശ്ലേഷിച്ചു. പിറകേവന്ന സ്റ്റീഫന്‍ അവരുടെ കവിളുകളില്‍ ചുംബിച്ചുകൊണ്ട് വൃദ്ധയുടെ കൈയിലുണ്ടായിരുന്ന പഴകിയ തുണിസഞ്ചി വാങ്ങിപ്പിടിച്ച് വിറയ്ക്കുന്ന കരം ഗ്രഹിച്ചു അവരെ കാറിലേക്ക് ആനയിച്ചു.

കാറിലേക്കു കയറുംമുമ്പ് ഒന്നു ബദ്ധപ്പെട്ടു തിരിഞ്ഞു നിന്ന് ഒരു നെടുവീര്‍പ്പോടെ ബെല്ല ആന്‍റി ജയിലിനെയൊന്നു വീക്ഷിച്ചു - നീണ്ട പന്ത്രണ്ടു കൊല്ലം തന്‍റെ ജീവിത സ്വാതന്ത്ര്യങ്ങളെ തടവറയിലാക്കിയ ഭീമന്‍ നാലുകെട്ട്.....

****************************************************
Isabella, Isabella
I heard you crying through the walls
What's the matter, What's the matter
All the neighbors can hear it down the halls
And I didn't wanna be the first to say
Everyone around here thinks you're crazy
And I didn't wanna be the first to say you shouldn't stay
Isabella, run away
Don't you be afraid
It's never too late
You're a sleeping tiger come awake
Isabella, run away

കോളേജിലെ യുവതുര്‍ക്കിയായിരുന്ന മങ്കേഷ് ഗാവോക്കര്‍ നായകനായിട്ടുള്ള വിദ്യാര്‍ത്ഥിസംഘം, പടികടന്നു കാമ്പസ്സിലേക്കു പ്രവേശിക്കുന്ന ഇസബെല്ലയെ നോക്കി പ്രശസ്ത ഇംഗ്ലീഷ് കവിത ഈണത്തില്‍ പാടി.

"ഹേ ഗയ്സ്.. ഡോണ്ട് യു ഹാവ് എനി അദര്‍ തിങ്ങ്സ്‌ റ്റു ടു?.. ഐ വില്‍ റിപ്പോര്‍ട്ട് ദിസ്‌ ടു പ്രിന്‍സി.. ഹും" ഈര്‍ഷ്യയോടെ അവള്‍ നടന്നു നീങ്ങുമ്പോള്‍ പിറകില്‍ നിന്നും കൂട്ടച്ചിരിയുയരും.

ഇസബെല്ലയുടെ ഡാഡി ഒരു തികഞ്ഞ മദ്യപാനിയായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് അവളുടെ മമ്മി മരിച്ചതില്‍പ്പിന്നെ അദ്ദേഹം വേറെ വിവാഹമൊന്നും കഴിച്ചിരുന്നില്ല. ഇസബെല്ലയെ പൊന്നുപോലെ നോക്കുമെങ്കിലും രാത്രിയായാല്‍ മദ്യലഹരിയിലായിരിക്കും. അവര്‍ക്ക് അടുത്ത ബന്ധുക്കളായി അധികമാരും ഉണ്ടായിരുന്നില്ല.

മറാത്തി വംശജനായ മങ്കേഷിനോടുള്ള അവളുടെ നീരസം അനുരാഗമായി മാറാന്‍ കാലം അനുകൂല സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയായിരുന്നു. കടുത്ത വര്‍ഗ്ഗീയവാദികളായ മങ്കേഷിന്‍റെ വീട്ടുകാര്‍ ഇസബെല്ലയെ സ്വന്തമാക്കി ജീവിതസഖിയാക്കുന്നതിനുള്ള അവന്‍റെ ആഗ്രഹത്തിനു കടുത്ത ഭീഷണിയുയര്‍ത്തി. അവരുടെ ബിരുദപഠനം തീരുന്ന സമയത്തായിരുന്നു ബെല്ലയുടെ ഡാഡിയുടെ മരണമവളെയനാഥയാക്കിയത്. കരഞ്ഞുകൊണ്ടിരുന്ന ഇസബെല്ലയോടു വികാരാധീനനായി മങ്കേഷ് പറഞ്ഞു.

"ബെല്ലാ.. ഐ കാന്‍ നോട്ട് ലിവ് മൈ ലൈഫ് വിത്തൌട്ട് യു ഡാര്‍ലിംഗ്.. അറ്റ്‌ എനി കോസ്റ്റ് ഐ വില്‍ മെയ്‌ക്ക് യു മൈന്‍"

പനാജിയില്‍ നിന്നും ഒളിച്ചോടി വാസ്ക്കൊയിലെ ഒരു കടല്‍ത്തീരഗ്രാമത്തിലെ വാടകയ്ക്കെടുത്ത ചെറിയ വില്ലയില്‍ താമസമാക്കുമ്പോള്‍ മങ്കേഷിനു ഇന്ത്യന്‍ സര്‍ക്കാര്‍ അനുശാസിക്കുന്ന വിവാഹപ്രായം തികയാന്‍ ആറുമാസംകൂടി ശേഷിക്കുന്നുണ്ടായിരുന്നു.

അന്നൊരു ഈസ്റ്റര്‍ രാത്രി... വീടിന്‍റെ മുന്നിലെ പോക്കറ്റ് റോഡിലൂടെ സെയിന്റ് ആന്ദ്ര്യൂസ് ചര്‍ച്ചിലേക്ക് പാതിരാക്കുര്‍ബ്ബാന കൂടാനായി സ്ത്രീകളും കൂടെയവരുടെ പുരുഷന്മാരും കുട്ടികളുമൊക്കെ സൊറപറഞ്ഞു പോകുന്നതു ഇസബെല്ലയ്ക്ക് കാണാമായിരുന്നു.

"ഡാര്‍ലിംഗ്.. വില്‍ യു ഒബ്ജക്റ്റ് ഇഫ്‌ ഐ വിഷ് ടു അറ്റന്‍ഡ് മിഡ് നൈറ്റ്‌ മാസ് അറ്റ്‌ സെയിന്റ് ആന്ദ്ര്യൂസ്?" 
ഈസ്റ്റര്‍ പ്രമാണിച്ച് പിറ്റേദിവസം രാവിലെ വീട്ടിലേക്കു എത്താമെന്നു പറഞ്ഞ കൂട്ടുകാര്‍ക്കു വിളമ്പാനായി സ്പെഷല്‍ വിഭവം പോര്‍ക്ക്‌ തയ്യാറാക്കുന്നതില്‍ വ്യാപൃതനായിരുന്ന മങ്കേഷിനോട് കൊഞ്ചിക്കൊണ്ട് അവള്‍ ചോദിച്ചു.

"നോ മൈ ഡിയര്‍.. യു കാന്‍.. ബട്ട്‌ പ്ലീസ് സ്പെയര്‍ മി നവ്... ലെറ്റ്‌ മി ഫിനിഷ് ദീസ് പ്രിപ്പറേഷന്‍സ്" കിച്ചന്‍ സ്ലാബില്‍ ഇരുന്ന ബീയര്‍കുപ്പിയിലെ ശേഷിച്ച ദ്രാവകവും അകത്താക്കിക്കൊണ്ട് വിടര്‍ന്ന മുഖത്തോടെ അവന്‍ പറഞ്ഞു.

ആ സ്നേഹവായ്പ്പില്‍ അവനെ ആലിംഗനം ചെയ്തു ചുംബിച്ചു വെള്ളവസ്ത്രങ്ങളണിഞ്ഞ ഒരു മാലാഖയെപ്പോലെ പടിയിറങ്ങിയ ഇസബെല്ലയെ പാതിരാക്കുര്‍ബ്ബാന കഴിഞ്ഞു വരുമ്പോള്‍ എതിരേറ്റത് ശിരസ്സറ്റ് ചോര വാര്‍ന്നു കിടക്കുന്ന തന്‍റെ പ്രിയതമന്‍റെ നിര്‍ജ്ജീവശരീരവും ചോരകുടിച്ചു ഉന്മത്തമായി മയങ്ങിക്കിടന്ന വടിവാളുകളുമായിരുന്നു.

*****************************************
"കോയി മില്‍നേ ആയേ.." 

കാണാന്‍ ആരോ വന്നിരിക്കുന്നുവെന്നു സെല്ലിന്‍റെ മുന്നില്‍വന്നു പോലീസുകാരി പറഞ്ഞതുകേട്ട് ഒരു മൂലയ്ക്കു കൂനിക്കൂടിയിരുന്നു അരണ്ട വെളിച്ചത്തില്‍ ആയാസപ്പെട്ട്‌ ബൈബിള്‍ വായിക്കുകയായിരുന്ന ബെല്ല ആന്‍റി ബൈബിള്‍ മടക്കി വച്ച് വടിയുംകുത്തി എഴുന്നേറ്റു സന്ദര്‍ശകരെ കാണുന്ന സ്ഥലത്തേക്കുള്ള ഇടനാഴിയിലൂടെ കൂനിക്കൂനി നീങ്ങി.

കമ്പിവലയ്ക്കപ്പുറത്തു തന്നേയും പ്രതീക്ഷിച്ചുനില്ക്കുന്നതു സ്റ്റീഫനും അനഘയുമാണെന്നു അകലെ നിന്നേ അവര്‍ക്കു മനസ്സിലായി. ഈ ഭൂമിയില്‍ തനിക്കു ആകെയുള്ള ബന്ധുക്കളായി താന്‍ കരുതുന്ന തന്‍റെ പ്രിയമക്കള്‍. മങ്കേഷിനോടൊപ്പം വീട്ടില്‍ നിന്നും ഒളിച്ചോടിയ ദിവസംമുതല്‍ ബന്ധുക്കളുമായുള്ള തന്‍റെ രക്തബന്ധങ്ങളെല്ലാം അവര്‍ത്തന്നെ അറുത്തുമാറ്റുകയായിരുന്നല്ലോ. നാളിന്നേവരെ താന്‍ ജീവിച്ചിരിപ്പുണ്ടോ എന്നറിയാന്‍വരെ ആരും തുനിഞ്ഞില്ല. മനുഷ്യര്‍ തമ്മിലുള്ള സ്നേഹബന്ധങ്ങള്‍ക്കും രക്തബന്ധങ്ങള്‍ക്കുമുപരിയായി ജാതിമതചിന്തകള്‍ ഇക്കാലത്തെ സിംഹഭാഗം മനുഷ്യമനസ്സുകളേയും വൈറസ് പോലെ ബാധിച്ചിരിക്കുന്നു.

"ഹായ് ആന്‍റി.... "
161 എന്ന് ആലേഖനം ചെയ്ത വെള്ളയില്‍ നീലവരയുള്ള ജയില്‍വസ്ത്രം ധരിച്ചുകൊണ്ട് തലകുമ്പിട്ടു ചിന്താമഗ്നയായി ഇടനാഴിയിലൂടെ നടന്നുവന്നിരുന്ന ബെല്ല ആന്‍റി സ്റ്റീഫനും അനഘയും വിളിച്ചതു കേട്ട് ഒരു മന്ദസ്മിതത്തോടെ അവരെ  തലയുയര്‍ത്തി നോക്കി.

"കുട്ടികളേ.. ശിക്ഷ തീരാനിനി ഒന്നരകൊല്ലം കൂടിയുണ്ട്. അതുവരെ ഞാന്‍ ജീവിച്ചിരിക്കുമോയെന്നു പറയാനൊക്കില്ല. അതിനാല്‍ നിങ്ങളടുത്ത പ്രാവശ്യം വരുമ്പോള്‍ നമ്മുടെ ഡിക്കോസ്റ്റവക്കീലിനേയും കൂട്ടിവേണം  വരാന്‍. വില്‍പ്പത്രം ഉണ്ടാക്കിക്കണം. എന്‍റെ വീടിന്‍റെയും പുരയിടത്തിന്റെയും അവകാശികള്‍ ഇനി നിങ്ങളാണ്. എനിക്കു നിങ്ങളോട് ഒരേയൊരു അപേക്ഷയേയുള്ളൂ. എന്‍റെ കാലശേഷം ആ വീടും പുരയിടവും വിറ്റു ആ പൈസ കൊണ്ടു നിങ്ങള്‍ മറ്റെവിടെയെങ്കിലുമൊരു വീട് വാങ്ങി താമസം മാറ്റണം. അഞ്ചു കൊലപാതകങ്ങള്‍ നടന്ന വീടല്ലേയത്..."

സംവദിക്കാനനുവദിച്ച സമയത്തിന്‍റെ ഭൂരിഭാഗവും ഇതിനോടു ബന്ധപ്പെട്ട കാര്യങ്ങള്‍ പറയാനായിരുന്നവര്‍ വിനിയോഗിച്ചത്. സമയം കഴിഞ്ഞെന്നുള്ള അറിയിപ്പുമായി വന്ന വനിതാപോലീസുകാരിയുടെ കൂടെ അകത്തേക്കുപോകുന്ന അവരുടെ രൂപം ഇടനാഴി അവസാനിച്ചെന്നു തോന്നിക്കുന്ന ഇരുളില്‍ ലയിക്കുന്നതു വരേയും അവര്‍ നോക്കി നിന്നു.

തിരിച്ചുള്ള യാത്രയില്‍ ബസ്സില്‍ അടുത്തടുത്തുള്ള സീറ്റുകളില്‍ ഇരുന്ന സ്റ്റീഫനും അനഘയും ഒന്നും മിണ്ടാതെ ആ കറുത്ത ദിനത്തിന്‍റെ ഓര്‍മ്മകളിലേക്ക് ഊളിയിട്ടു.

അന്നു മങ്കേഷ് അങ്കിളിന്‍റെ ചരമ വാര്‍ഷികം ആയിരുന്നു. പേയിംഗ് ഗസ്റ്റായി ബെല്ല ആന്‍റിയുടെ വീട്ടില്‍ തങ്ങള്‍ താമസമാക്കിയതിനു ശേഷം വന്ന ആദ്യ ഈസ്റ്റര്‍ രാത്രി.

എന്നും എപ്പോഴും ചുറുചുറുക്കോടെ കാണപ്പെടാറുള്ള ബെല്ല ആന്‍റി മ്ലാനവദനയായി ഉമ്മറത്തിണ്ണയിലെ തൂണില്‍ ചാരിയിരുന്നു തന്‍റെ പ്രിയതമന്‍റെ ഓര്‍മ്മകളില്‍ മുഴുകി. പതിവില്ലാതെ വന്ന വല്ല വലിയ കാറ്റില്‍ വൈദ്യുതി  പോയപ്പോള്‍ പൂമുഖത്ത് മുനിഞ്ഞു കത്തിയിരുന്ന ബള്‍ബും അണഞ്ഞു. നിലാവിന്‍റെ പശ്ച്ചാത്തലത്തില്‍ ഒരു ഇരുള്‍പ്രതിമ പോലിരിക്കുന്ന ആന്‍റിയെ ലിവിംഗ്റൂമിലിരുന്നിരുന്ന തങ്ങള്‍ക്കു അസ്പഷ്ടമായി കാണാമായിരുന്നു.

സെയിന്‍റ് ആന്ദ്ര്യൂസ് ചര്‍ച്ചിലേക്കു പാതിരാക്കുര്‍ബ്ബാന കൂടാനുള്ള  ആളുകളുടെ ഒഴുക്കു തുടങ്ങിയിരുന്നു. പണ്ടത്തെ ദുരന്തത്തിനു ശേഷം ഒരിക്കലും ഈസ്റ്റര്‍ക്കുര്‍ബ്ബാന കാണാന്‍ ബെല്ല ആന്‍റി പോകുമായിരുന്നില്ല.

പടിക്കല്‍ വന്നു നിന്ന വണ്ടിയില്‍ നിന്നും നാലഞ്ചു പുരുഷന്മാര്‍ പെട്ടെന്നു ചാടിയിറങ്ങി വീടിനകത്തേക്കു കുതിച്ചുകയറി. തങ്ങളെ വകവരുത്താനായി വീട്ടുകാര്‍ പറഞ്ഞയച്ച ഗുണ്ടകളായിരുന്നു അവര്‍. ആക്രോശങ്ങള്‍ കൊണ്ടും കരച്ചില്‍കൊണ്ടും മുഖരിതമായ ആ നിമിഷങ്ങള്‍. തങ്ങളെ കടന്നു പിടിച്ചു വാളിനിരയാക്കാനായിരുന്നു അവരുടെ നീക്കം.

പെട്ടെന്നാണതു സംഭവിച്ചത്!.... അപ്രതീക്ഷിതമായി പുറകില്‍നിന്നും വന്ന ഒരു വാള്‍ത്തിളക്കത്തില്‍ അനഘയുടെ നേരെ ആയുധമോങ്ങിയിരുന്നവന്‍റെ തല തറയില്‍ക്കിടന്നുരുണ്ടു. ഇതുകണ്ടു പെട്ടെന്നമ്പരന്ന മറ്റുള്ളവര്‍ തങ്ങളെവിട്ടു പ്രാണരക്ഷാര്‍ത്ഥം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു.

അപ്പോഴുണ്ടായ ഒരു ശക്തമായ ഇടിമിന്നലിന്‍റെ വെട്ടത്തില്‍ പുറത്തേക്കുള്ള വാതിലിനുമുന്നില്‍ വടിവാളും പിടിച്ചു സംഹാരരുദ്രയായി വഴിമുടക്കി നിന്ന ബെല്ല ആന്റിയുടെ മുഖം തങ്ങള്‍ കണ്ടു.

അവരുടെ കൈയിലുള്ള വാള്‍ വീണ്ടും സീല്‍ക്കാരത്തോടെ വായുവില്‍ തലങ്ങുംവിലങ്ങും ചുവന്ന അടയാളങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചു. ചുമരിലും തറയിലും ശരീരത്തിലുമെല്ലാം ക്ഷണനേരംകൊണ്ടു ചോരപ്പൂക്കള്‍ വിരിഞ്ഞു.

കലി കയറിയ ഭദ്രകാളിയെപ്പോലെ ബെല്ല ആന്‍റി അലറി...

"എടാ പട്ടികളേ സമാധാനത്തോടെ കഴിയുന്നവരെ നിങ്ങള്‍ ജീവിക്കാന്‍ അനുവദിക്കില്ലാ അല്ലേ?..നിങ്ങളെപ്പോലുള്ളവര്‍ ഈ ഭൂമിയിലിനി ജീവിക്കണ്ടാ... നിങ്ങളെപ്പോലുള്ളവര്‍ക്കു വേണ്ടി ഞാന്‍ വര്‍ഷങ്ങളായി എണ്ണയിട്ടു കരുതിവച്ചിരുന്നതാണെടാ ഈ വാള്‍.. എന്‍റെ മങ്കേഷ് പിടഞ്ഞ ഓരോ പിടച്ചിലും നിങ്ങളും പിടയുന്നത്‌ എനിക്ക് കാണണം. ഹ ഹ ഹ ഹ ഹ ഹ...."
 
ഒരു ഭ്രാന്തിയെപ്പോലെയവര്‍ അട്ടഹസിച്ചുകൊണ്ടിരുന്നു. അവസാനം, താഴെ ചേതനയറ്റു ചോരയില്‍ക്കുളിച്ചു കിടന്നിരുന്ന ശരീരങ്ങള്‍ക്കു മുകളിലേക്കവര്‍ കുഴഞ്ഞു വീണു. നാലു വാടകഗുണ്ടകളുടെ  ആത്മാവുകള്‍ കാലപുരിക്കു പറന്നു.

തങ്ങളെ വകവരുത്താന്‍ അന്നുവന്ന അഞ്ചു പേരില്‍ ഒരുവന്‍ ആന്‍റിയുടെ ഭ്രാന്തമായ ആക്രമണത്തില്‍നിന്നും കഷ്ടിച്ചു രക്ഷപ്പെട്ട് ഒരു കൈപത്തിയും കാല്‍പാദവും നഷ്ടപ്പെട്ട അവസ്ഥയിലിപ്പോള്‍ ബീച്ചില്‍ കടലവിറ്റു ജീവിതം തള്ളി നീക്കുന്നു.

തങ്ങളെ ജീവനുതുല്യം സ്നേഹിച്ചു തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയൊരു കൊലപാതകിയായി മാറിയ പാവം ബെല്ല ആന്‍റി. പ്രണയജോഡികളായ തങ്ങള്‍ക്കു അഭയം നല്‍കുകയും ആവശ്യമുള്ള എല്ലാ ജീവിതസൌകര്യങ്ങളും തന്നിരുന്നതിനും പുറമേ ഒരമ്മയുടെ സ്നേഹവാത്സല്യങ്ങളും ആന്റിയില്‍നിന്നും തങ്ങള്‍ക്കു ലഭിച്ചിരുന്നു. മങ്കേഷങ്കിളിന്‍റെ മരണത്തിനുശേഷം ഒരു സ്വകാര്യവിദ്യാഭ്യാസസ്ഥാപനത്തില്‍ അദ്ധ്യാപികാവൃത്തി ചെയ്തുണ്ടാക്കിയ പണം സ്വരുക്കൂട്ടിവച്ചു ഒരാളെയുമാശ്രയിക്കാതെ അവര്‍ താമസിച്ചിരുന്ന വാടകവീടും പുരയിടവും അവര്‍ സ്വന്തമാക്കുകയായിരുന്നു. നാളിതേവരെ പേയിംഗ് ഗസ്റ്റ് ആയി താമസിക്കുന്ന തങ്ങളില്‍നിന്നും ഒരു ചില്ലിക്കാശു പോലും വാങ്ങാന്‍ ആന്‍റി തയ്യാറുമായിരുന്നില്ല.

കുടുംബജീവിതത്തില്‍നിന്നും രക്തബന്ധങ്ങളില്‍നിന്നും ജാതിമതവിഭ്രാന്തികള്‍ സൃഷ്ടിച്ച മതിക്കെട്ടിനാല്‍ ഒറ്റപ്പെട്ട്, ഏകയായി കഴിഞ്ഞിരുന്ന ആന്റിയില്‍ തങ്ങളോടൊത്തുള്ള സഹവാസം തനിക്കുമാരൊക്കെയോയുണ്ടെന്ന തോന്നലുണ്ടാക്കിയിരുന്നു. വീട്ടുകാരാല്‍ നിഷ്ക്കാസിതമാക്കപ്പെട്ട തങ്ങളും ബെല്ല ആന്റിയും പരസ്പ്പരമുള്ള കറകളഞ്ഞ സ്നേഹബന്ധത്തില്‍ യഥാര്‍ത്ഥ ബന്ധുക്കളായി മാറി സന്തോഷത്തോടെ  ജീവിക്കുകയായിരുന്നു. തങ്ങള്‍ക്കു നിഷേധിക്കപ്പെട്ട മാതാപിതാക്കളുടെ സ്നേഹം ആന്‍റിയിലൂടെ ലഭിച്ചപ്പോള്‍ തങ്ങളാരോരുമില്ലാത്തവരാണെന്ന ചിന്തതന്നേ തങ്ങളില്‍നിന്നും മാറിപ്പോയി.

**********************************************************************************
ഒരു മൂന്നുവയസ്സുകാരിയുടെ കൈപിടിച്ച് വന്നു ബെല്ല ആന്റിയുടെ ശവകുടീരത്തില്‍ ചുവന്ന റോസാപ്പൂക്കള്‍ അര്‍പ്പിച്ചു അവര്‍ പ്രാര്‍ത്ഥിച്ചു.

"ആന്റീ.. ആന്റിയുടെ ഓര്‍മ്മകള്‍ മേഞ്ഞുനടക്കുന്ന ആ വീടും പുരയിടവും മറ്റൊരാള്‍ക്കു കൈമാറാന്‍ ഞങ്ങളുടെ മനസ്സ് ഇതേവരെയും ഞങ്ങളെ അനുവദിച്ചില്ല. ഞങ്ങളോട് ക്ഷമിക്കണം. ആന്റിയുടെ മരിക്കാത്ത ഓര്‍മ്മകളാണു ഞങ്ങള്‍ക്കു ജീവിക്കാനുള്ള ഏറ്റവും വലിയ പ്രചോദനം. എന്നും ആന്റിക്ക് കൂട്ടായി ഞങ്ങള്‍ മരണംവരേയും നമ്മുടെയാ വീട്ടില്‍ത്തന്നേ ഉണ്ടാവും"

പ്രാര്‍ത്ഥിച്ചു തിരിയുമ്പോള്‍ കൈവിടുവിപ്പിച്ചുകൊണ്ട് പള്ളിമുറ്റത്തേക്കു കുതറിയോടിയ മകളുടെ പിറകെ "മോളെ ബെല്ലാ... നില്ക്കൂ... ഇസബെല്ലാ...വീഴും നീ കേട്ടോ" എന്നു വിളിച്ചുപറഞ്ഞുകൊണ്ട് അനഘ ഓടുമ്പോള്‍ ബെല്ല ആന്റിയുടെ ശവകുടീരത്തില്‍ എരിഞ്ഞുകൊണ്ടിരുന്ന മെഴുകുതിരികളില്‍ ഒരെണ്ണം കൂടുതല്‍ പ്രകാശത്തോടെ ആളിക്കത്തിയത്‌ സ്റ്റീഫന്‍ ശ്രദ്ധിച്ചു.

- ജോയ്ഗുരുവായൂര്‍

No comments:

Post a Comment