Tuesday, December 8, 2015

"ആള്‍ദൈവങ്ങള്‍"

പടഹധ്വനികളുയര്‍ത്തിയന്നിരമ്പിപ്പാഞ്ഞ-
പ്പോര്‍രഥത്തിന്‍റെയിളകിപ്പോയ ചക്രത്തില്‍-
പ്പറ്റിയ കട്ടച്ചോരയില്‍ കാര്‍ക്കിച്ചുതുപ്പി-
യതിടതു കയ്യിലെ ചൂണ്ടുവിരലാല്‍ച്ചാലിച്ചു,
നെറ്റിയില്‍ച്ചാര്‍ത്തിയതിലുന്മത്തരായി-
ട്ടിന്നട്ടഹസിക്കുന്നു കോമരങ്ങള്‍.......

അവകാശങ്ങള്‍ നേടുവതിനായന്നു സ്വയം
നെഞ്ചു കീറിയ നീറ്റലുമായുര്‍വിയെപ്പുല്‍കി,
യവനികക്കു പിറകില്‍ മറഞ്ഞ മഹാരഥര്‍
തന്‍ വീരചരിതമെഴുതിയ താളിയോലകളാല്‍,
വിശറി മെനഞ്ഞു വീശിത്തകര്‍ക്കുന്നു ധീരമാ-
മിന്നലെകള്‍തന്‍ വീര്യം പുലമ്പിക്കൊണ്ടും...

വാരിക്കുന്തവുമായ് വെടിയുണ്ടകള്‍ നേരിട്ടു
പിടഞ്ഞു വീണാ പുണ്യാത്മാക്കള്‍ തന്‍
നിണത്തില്‍ കിളിര്‍ത്തു തഴച്ചു വളര്‍ന്നൊരാ-
ച്ചെടിയില്‍ കായ്ച്ച ചുവന്ന പഴങ്ങള്‍,
ആര്‍ത്തിയോടെ വെട്ടിവിഴുങ്ങിയാര്‍ത്തു
വിളിക്കുന്നൂയിന്നിവരിങ്ക്വിലാബുകള്‍...
പ്ലാസ്റ്റിക്കിന്‍ തോരണങ്ങളണിയിച്ചിട്ടൊരു-
മഹാശയന്‍തന്‍ ചിത്രവും ചുമരില്‍ തൂക്കിയി-
ട്ടതിന്‍ മുന്നില്‍ ചമ്രം പടിഞ്ഞിരുന്നിന്നേവം,
തേയിലക്കറ പുരളും മദ്യക്കോപ്പ നുണഞ്ഞും
ബീഡി വലിച്ചും, മൂര്‍ച്ച കൂട്ടുന്നൂ പിണങ്ങിയൊ-
രാദര്‍ശവാദിതന്‍ നെഞ്ചിലേറ്റാനുള്ള വാളുകള്‍...

ആദര്‍ശങ്ങള്‍ കമ്പോളത്തില്‍ വില്‍പ്പനക്കായ്
തൂങ്ങിയാടുമ്പോളതിന്‍ വിലപേശി വാങ്ങു-
മരാഷ്ട്രവാദികള്‍തന്‍ കൊടിക്കീഴില്‍ കഴുതപോല്‍,
തൊണ്ടകീറി മുദ്രാവാക്യം മുഴക്കിയും,
ഹര്‍ത്താലുകളാഘോഷങ്ങളാക്കി, വിശന്നു
പൊരിയും വയറുകളിലിവര്‍ തീ കോരുന്നു...

അശരീരിയായ ദൈവത്തിന്‍ പ്രതിനിധികളായ്
വിലസുമാള്‍ദൈവങ്ങള്‍ക്കിടയിലൊരു നിരീശ്വര-
വാദിയായ് മാലയും ചാര്‍ത്തി ചില്ലിന്‍ക്കൂട്ടില്‍ 
മരുവുന്നയാദര്‍ശധീരരേ അറിയാമോ,
നിങ്ങളുമിന്നു ധനികര്‍ക്കു നിത്യവും,  
മന്ന* പൊഴിച്ചീടുന്ന "ആള്‍ദൈവങ്ങള്‍..."

- ജോയ് ഗുരുവായൂര്‍

*മന്ന - തേനും പാലുമൊഴുകുന്ന കാനാന്‍ ദേശത്തെക്കുള്ള അനന്തമായ യാത്രയില്‍ വിശന്നു പൊരിഞ്ഞ ഇസ്രായേല്‍ ജനത്തിന് ദൈവം ആകാശത്തു നിന്നും പൊഴിച്ചു കൊടുത്ത ഭക്ഷണ പദാര്‍ത്ഥം

No comments:

Post a Comment