Tuesday, October 31, 2017

ഹിറ്റ്‌ലര്‍ ഗോവിന്ദന്‍ (മരിക്കാത്ത ഓര്‍മ്മകള്‍ - 2)

"ഓടിക്കോടാ.. ദേ ഗോവിന്ദേട്ടന്‍ വരുന്നേയ്‌....."
ഇത് കേട്ടപാതി, കേള്‍ക്കാത്ത പാതി, കൂട്ടുകാരോടൊപ്പം പൂഴിമണ്ണില്‍കളിച്ചുകൊണ്ടിരുന്ന ഒരു പിഞ്ചുബാലന്‍ ചകിതനായി, കിട്ടിയിടത്തേക്ക് ജീവനുംകൊണ്ടോടിയൊളിക്കുന്നു...
ബാല്യത്തില്‍, എന്‍റെ കുഞ്ഞുമനസ്സിലിടംപിടിച്ചിരുന്ന ഏറ്റവുംക്രൂരനായിരുന്ന വില്ലനായിരുന്നു, ചെത്തുകാരന്‍ഗോവിന്ദേട്ടന്‍... കഷണ്ടിത്തല, ‘ക്ലീന്‍ഷേവ്’, അരയില്‍വരിഞ്ഞുടുത്ത കറുത്തപാളത്തോര്‍ത്തുമുണ്ട്, അരപ്പട്ടയില്‍തിരുകിയ നല്ലവീതിയുള്ള ചേറ്റുകത്തിയും, കയറുകൊണ്ടുപിരിച്ചുവച്ചിരിക്കുന്ന മൃഗാസ്ഥിനിര്‍മ്മിതമായ കൊട്ടുവടി, കൈയില്‍ തൂക്കിപ്പിടിച്ചിരിക്കുന്ന കറുത്തകള്ളുകുടുക്ക, പോരാതെ, മുഖത്തെപ്പോഴും വിളങ്ങുന്ന ക്രൌര്യഭാവം.. ഒരു നാലുവയസ്സുകാരനെ വിഹ്വലനാക്കാന്‍ ഇവ മാത്രമായിരുന്നില്ലാ ഹേതു... പറയാം...
ഒരു ദിവസംരാവിലെ ഞാന്‍ ഉമ്മറത്തിരുന്നു ബാലവാടിയിലെ ഡ്രോയിംഗ്ബുക്കില്‍ കാര്യമായെന്തോ ‘ഹോംവര്‍ക്ക്‌’ ചെയ്യുന്നതിനിടയില്‍, എന്‍റെ അപ്പച്ചനെ (അച്ഛന്‍) കാണാന്‍ ഗോവിന്ദേട്ടന്‍ വീട്ടിലേക്കുവന്നു. അപ്പച്ചന്‍റെ സഹപാഠിയും കൂട്ടുകാരനുമായിരുന്നു ഗോവിന്ദേട്ടന്‍ . അമ്മകൊടുത്ത കട്ടന്‍ചായ രണ്ടുപേരുമിരുന്നിങ്ങനെ ഊതിയൂതികുടിക്കുന്നതിനിടയില്‍ ഗോവിന്ദേട്ടന്‍ എന്റെ നേരേനോക്കി അപ്പച്ചനോടുചോദിച്ചു.
"ജോസേ.. ഇവനെയിതേവരെ സ്കൂളില്‍ ചേര്‍ത്തില്ലേ?"
"ഇല്ലാ.. അവന് നാലുവയസ്സുകഴിഞ്ഞതല്ലേയുള്ളൂ.. അടുത്തകൊല്ലം ഒന്നില്‍ ചേര്‍ക്കാമെന്നു കരുതിയിരിക്കുകയാണ്" അപ്പച്ചന്‍റെ മറുപടികേട്ട് പുള്ളിക്കാരന്‍ എന്നെ ചൂഴ്ന്നൊരുനോട്ടം. എനിക്കതില്‍ അപാകമൊന്നും തോന്നിയുമില്ല.
അവരുടെശ്രദ്ധ വീണ്ടും സംസാരത്തിലേക്കായപ്പോള്‍ ഞാന്‍ പതിയേ എഴുന്നേറ്റ്, തിണ്ണമേല്‍ ഗോവിന്ദേട്ടന്‍ അഴിച്ചുവച്ചിരുന്ന അരപ്പട്ടയില്‍തിരുകിയ ചേറ്റുകത്തിയെടുത്ത്, ചുമ്മാ പരിശോധിക്കാനൊരു ശ്രമംനടത്തി. മൂര്‍ച്ചയുള്ളകത്തി കുട്ടികള്‍ കൈകാര്യംചെയ്യുന്നതിലെ അപകടംമണത്തറിഞ്ഞ അപ്പച്ചന്‍ എന്നെ ശകാരിച്ചുകൊണ്ട് അടുത്തേക്കുവന്നു. പിന്നേ, വളരെ ഗൌരവത്തില്‍ എന്‍റെചെവിയില്‍ ഒരുകാര്യം മന്ത്രിച്ചു. ശക്തമായൊരു ഉള്‍ക്കിടിലമായിരുന്നു അതെനിക്ക് സമ്മാനിച്ചത്‌.
അതെന്തായിരുന്നെന്നോ?!...........
ഗോവിന്ദേട്ടന്‍ ആ വലിയകത്തി കൊണ്ടുനടക്കുന്നത്, ചെറിയകുട്ടികളുടെ ചുക്കാണി മുറിക്കാനാണെന്നും, ചെറിയകുട്ടികളെ എവിടേക്കണ്ടാലും അപ്പോള്‍ത്തന്നെ ഓടിച്ചുപിടിച്ച് 'സംഗതി' ഒപ്പിച്ചുകളയുന്നത് അയാളുടെയൊരു നേരമ്പോക്കാണെന്നും.,,. സാധനം കൈമോശംവരേണ്ടായെങ്കില്‍ ആ പരിസരത്തൊന്നും ചുറ്റിനില്ക്കാതെ പെട്ടെന്നുതന്നേ വീടിനകത്തേക്കു വിട്ടോളൂ എന്നുമായിരുന്നു ആ സ്വകാര്യംപറച്ചിലിന്റെ പൊരുള്‍. അപ്പച്ചന്‍ പറഞ്ഞുമുഴുമിപ്പിക്കുന്നതിനുംമുമ്പേ ഞാന്‍ വീടിനകത്തേക്ക് 'സ്കൂട്ടായി'..
യഥാര്‍ത്ഥത്തില്‍, അതേവരെ ഗോവിന്ദേട്ടനൊരു സാധാരണക്കാരനാണെന്നതിനുപരിയായി എനിക്ക് പേടിസ്വപ്നമൊന്നുമായിരുന്നില്ലാ.
കള്ള് ചെത്തുന്നതിന്റെ രീതിയും, കുണ്ടാമണ്ടികളുമൊന്നും ബാലനായിരുന്ന എനിക്കറിയാമായിരുന്നില്ലാ. പരശുരാമന്‍ മഴുവുമായിനടക്കുന്നതുപോലെ, സദാ ഈ... കത്തിയും അരയില്‍ത്തിരുകി എന്തിനാണിയാള്‍ നടക്കുന്നതെന്നും അറിയില്ലായിരുന്നു. അപ്പച്ചന്റെ വായില്‍നിന്നും വീണ, ഇടിത്തീപോലുള്ള ആ വാക്കുകള്‍, നിഷ്ക്കളങ്കമായ മനസ്സില്‍, ഗോവിന്ദേട്ടന്‍റെ പ്രതിരൂപത്തിന് ഒരു വില്ലന്‍പരിവേഷമേകി. അപ്പോള്‍മുതല്‍ തുടങ്ങിയതായിരുന്നു ആ ഗോവിന്ദഭയം..
പറമ്പില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴൊക്കേ വീട്ടുപടിക്കലോട്ടായിരിക്കും എന്‍റെയൊരുകണ്ണ്. എപ്പോഴാണ് ഈ കുരിശ് വരുന്നതെന്നുപറയാന്‍പറ്റില്ലല്ലോ. വളരേ വീതികുറഞ്ഞ പാടവരമ്പിലൂടെ അതിവിദഗ്ദ്ധമായി സൈക്കിള്‍ചവിട്ടിക്കൊണ്ടുവരുന്ന ഗോവിന്ദേട്ടന്റെ പെട്ടത്തലയില്‍ത്തട്ടി (കഷണ്ടിത്തല) ‘റിഫ്ലക്റ്റ്’ ചെയ്യുന്ന സൂര്യകിരണങ്ങള്‍, കൊള്ളിയാനുകള്‍പ്പോലെ വന്നുപതിച്ചിരുന്നത്‌ എന്‍റെ പിഞ്ചുഹൃദയത്തിലായിരുന്നു... അയാളുടെനിഴല്‍ കണ്ടമാത്രയില്‍, എത്ര താത്പര്യമുള്ള കളിയായാലും നിറുത്തി, തന്ത്രപൂര്‍വ്വം സുരക്ഷിതമായൊരു സ്ഥലത്തേക്ക് മാറിയിരിക്കും. ആ ദുഷ്ടന്‍റെ കണ്ണില്‍പ്പെട്ടാലത്തെഗതി ഓര്‍ക്കാനേവയ്യാ.. ചാരിത്ര്യം നഷ്ടപ്പെട്ടിട്ട് പിന്നെ പറഞ്ഞിട്ടുകാര്യമില്ലല്ലോ... മാത്രമല്ലാ, എന്റെമനസ്സിലെ ധാരണയെ ഊട്ടിയുറപ്പിക്കുന്നവിധത്തില്‍ ഒന്നുരണ്ടുപ്രാവശ്യം പുള്ളിക്കാരന്‍ "നിക്കടാ അവിടേ.." എന്നുപറഞ്ഞ് എന്നെ വിരട്ടിയോടിപ്പിച്ചിട്ടുമുണ്ട്.
സന്ധ്യാനേരത്തുള്ള കുടുംബപ്രാര്‍ത്ഥനക്കൊടുവില്‍ ദൈവത്തിനുകൊടുക്കുന്ന പതിവ് 'പേര്‍സണല്‍ അപ്ലിക്കേഷനുകളില്‍' അന്നൊക്കെയുണ്ടായിരുന്ന സ്ഥിരം ‘ഐറ്റം’ ആയിരുന്നു, "ദൈവമേ.. ഗോവിന്ദേട്ടന്റെ കണ്ണില്‍പ്പെടാതെയെന്നെകാത്തുകൊള്ളേണമേ" എന്നത്.
അങ്ങനേ, ദിവസങ്ങളുംമാസങ്ങളും വര്‍ഷങ്ങളുമൊക്കെയിങ്ങനേ കടന്നുപോയിട്ടും, എന്‍റെമനസ്സിലെ വില്ലന്‍റെ രൂപംമായ്ക്കാന്‍ ആ മനുഷ്യനായില്ലാ. വല്ലാത്തൊരു അലോസരമായിത്തന്നേ അയാള്‍ എന്‍ മനസ്സില്‍ ജീവിച്ചുകൊണ്ടിരുന്നു.
ഞാന്‍ മൂന്നാംക്ലാസിലേക്ക് ജയിച്ചുവന്നപ്പോഴുണ്ട്... ഗോവിന്ദേട്ടന്റെ മകള്‍ സൂര്യയും അതേക്ലാസ്സില്‍!.. അവളുടെ അച്ഛനെ എനിക്ക് ഭയങ്കരപേടിയാണെന്നവിവരം ക്ലാസ്സിലെ കുട്ടികള്‍ക്കിടയിലവള്‍ പരത്തിയത് എനിക്കന്നൊക്കെയൊരു ‘പ്രെസ്ടീജ് ലൂസിംഗ് ഇഷ്യൂ’ തന്നേയായിരുന്നു. അവളുടെ പറച്ചിലില്‍ കഴമ്പുള്ളതുകാരണം പ്രത്യാരോപണത്തിനോ പ്രതിരോധത്തിനോ ഉള്ള യാതൊരുവകുപ്പും എനിക്കുണ്ടായിരുന്നുമില്ലാ. ഭാഗ്യം.... ഒരുപക്ഷേ പറയാന്‍നാണിച്ചിട്ടാവാം എന്‍റെ 'ഗോവിന്ദഭയത്തിന്‍റെ' മൂലകാരണം അവളാരോടും പറഞ്ഞിരുന്നില്ല. അതുകൂടി അവള്‍ വെളിവാക്കിയിരുന്നെങ്കില്‍പ്പിന്നേ സ്കൂളിലെ പഠിപ്പുതന്നേ എനിക്കു നിറുത്തേണ്ടിവന്നേനെ.
കുട്ടികളെ കാണുന്നതുതന്നേ കലിപ്പായ ഗോവിന്ദേട്ടന്‍ എന്തുകൊണ്ട് സമപ്രായമുള്ള അയാളുടെ മകള്‍ സൂര്യയെ ആക്രമിക്കുന്നില്ലാ?! പലപ്പോഴും എന്‍റെ ചിന്താമണ്ഡലത്തില്‍ ഈ ചോദ്യമുയര്‍ന്നിട്ടുണ്ട്. പിന്നെയാണ് അതിന്‍റെ ഗുട്ടന്‍സ് എന്റെ കുഞ്ഞുമനസ്സുതന്നെ കണ്ടെത്തിയത്..! സൂര്യയൊരു പെണ്‍കുട്ടിയാണ്.. ഞാനഭിമുഖീകരിക്കുന്ന ഈ ഗുരുതരപ്രശ്നം അവള്‍ക്കു 'അപ്ലിക്കബിളേയല്ലാ'.. ഒരു ആണ്‍കുട്ടിയായി ജനിച്ചത്, ഇത്തരം കശ്മലന്മാരുടെ കശാപ്പുകത്തിക്ക് ഇരയാവാനാണോ ദൈവമേ?.. കുഞ്ഞുമനസ്സില്‍ വേവലാതി.
ഞാന്‍ ആറാംതരത്തിലെത്തിയപ്പോഴേക്കും കുറച്ചൊക്കെ മനോബലം സിദ്ധിച്ചിരുന്നുവെങ്കിലും ഗോവിന്ദേട്ടന്റെ മുന്നില്‍, നേരെചെന്ന് ചാടിക്കൊടുത്ത് പണിവാങ്ങാതിരിക്കാന്‍ ബദ്ധശ്രദ്ധപുലര്‍ത്തിയിരുന്നു. പെട്ടെന്ന് 'ദേ ഗോവിന്ദേട്ടന്‍ വരുന്നു' എന്നുപറഞ്ഞ് എന്നെ ഭയചകിതനാക്കുകയെന്നത് മുതിര്‍ന്ന കളിക്കൂട്ടുകാരുടെ ഒരു ഹോബിയായിരുന്നു. ഞങ്ങള്‍ കളിക്കുന്നനേരത്ത് കള്ളുചെത്തിനായി ഗോവിന്ദേട്ടന്‍ വരുന്നതുകണ്ടാല്‍ വല്ല മരത്തിന്റെയോ മറ്റോ മറവില്‍ പതുങ്ങിനിന്നുകൊണ്ട് ഞാനയാളെ വീക്ഷിക്കും. തെങ്ങില്‍ അയാള്‍ പകുതിദൂരം കയറിക്കഴിഞ്ഞാല്‍, ഞാന്‍ ധൈര്യം സംഭരിച്ച് പുറത്തുവന്ന്, കളി പുനരാരംഭിക്കും. പക്ഷേ, അപ്പോഴും എന്‍റെയൊരുദൃഷ്ടി തെങ്ങിന്റെ മുകളിലോട്ടുതന്നേയായിരിക്കും. പുള്ളിക്കാരന്‍ തിരിച്ച് ലാന്‍ഡ്‌ ചെയ്യുമ്പോഴേക്കും അവിടേനിന്നും വലിഞ്ഞുകളയണമല്ലോ.
ഒരു ദിവസം ഗോവിന്ദേട്ടനെ പട്ടികടിച്ചു. അതിന് പട്ടിയെ പഴിക്കാനൊട്ടുംതന്നെയെനിക്കു തോന്നിയില്ല. തെങ്ങിന്‍ചുവട്ടില്‍ തീയിട്ടുകത്തിച്ച ചാരത്തിന്റെ ഊഷ്മളതയില്‍ ചുരുണ്ടുകൂടികിടന്നിരുന്ന പട്ടിയുടെ പള്ളയിലേക്കായിരുന്നു, ചെത്തിയിറങ്ങുന്നവഴി പുള്ളിക്കാരന്‍ ചാടി 'ക്രാഷ് ലാന്‍ഡിംഗ്' ചെയ്തത്. ആ ഭീകരാവസ്ഥയില്‍ ലോകത്തിലെ ഏതുപട്ടിയായാലും ഇങ്ങനെയല്ലാതെയെങ്ങനെ പ്രതികരിക്കാനാ?.. പാവം മൃഗം.. നിരന്തരം എന്നെ പേടിപ്പിക്കുന്നതിന് ദൈവം അതിയാനുകൊടുത്തൊരു ശിക്ഷയായിരിക്കണം ആ കടിയെന്നും എനിക്ക് തോന്നി. ദൈവം എന്‍റെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്നുണ്ടല്ലോ എന്നതിലിത്തിരി സന്തോഷവും.
എന്റെ കളിക്കൂട്ടുകാരനായിരുന്ന സുരേഷാണെനിക്കു കള്ളുചെത്തലിന്റെ പ്രക്രിയകള്‍ അവനു കേട്ടറിവുള്ള പോലെ പറഞ്ഞു തന്നത്. അവന്റെ അച്ഛന്‍, ഞങ്ങള്‍ മാധവേട്ടനെന്നു വിളിക്കുന്നയാള്‍ക്കു തെങ്ങ് മുറിക്കലാണു ജോലി. ഇടയ്ക്കിടെ അച്ഛനെ സഹായിക്കാന്‍ പോകുന്ന കൂട്ടത്തില്‍ കുറച്ചൊക്കെ ‘തെങ്ങ് എഞ്ചിനീയറിംഗ്’ അവനും വശമാക്കിയിട്ടുണ്ടായിരുന്നു.
ഒരുദിവസം അവന്‍പറഞ്ഞു.. ഗോവിന്ദേട്ടന്‍ തെങ്ങില്‍ക്കയറി കള്ളുചെത്തിക്കൊണ്ടിരിക്കുമ്പോള്‍, താഴെ ചിതറിക്കിടക്കുന്ന ഉണക്കയിലകളില്‍ ചറപറായെന്ന് ചിതറിവീണുകൊണ്ടിരിക്കുന്ന പൂക്കുലച്ചീളുകള്‍ക്കും പച്ചോലക്കഷണങ്ങള്‍ക്കുമൊപ്പം ഇറ്റുവീഴുന്ന ദ്രാവകകണങ്ങള്‍ പൂക്കുലയില്‍നിന്നുപൊഴിയുന്ന കള്ളിന്‍തുള്ളികള്‍ ആണത്രേ! അതിന്റെ നിജസ്ഥിതി പരിശോധിക്കാനായി, ഒരുദിവസം ഞങ്ങള്‍ തെങ്ങിന്‍ചുവട്ടില്‍ കിടന്നിരുന്ന ഒരു ഉണങ്ങിയ പ്ലാവിലയില്‍ പറ്റിയിരുന്ന 'ഡി' ദ്രാവകം വിരല്‍കൊണ്ടുതൊട്ട് നാക്കില്‍വച്ചുരുചിച്ചു നോക്കി. കള്ളിന്റെ യാതൊരു ഗുണവുമതിനില്ലായിരുന്നെന്നു മാത്രമല്ലാ ഒരു വൃത്തികെട്ട ചവര്‍പ്പും. വളരേ നാളുകള്‍ക്കുശേഷമാണ് ആ ദ്രാവകത്തിന്റെ 'കെമിക്കല്‍ കോമ്പിനേഷന്‍' അറിഞ്ഞ് ഞങ്ങള്‍ഞെട്ടിയത്. അത് മറ്റൊന്നുമായിരുന്നില്ലാ.. തെങ്ങിന്റെ മണ്ടയിലിരുന്ന് ചെത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ ഗോവിന്ദേട്ടന്‍ ഇടയ്ക്കിടെ താഴോട്ടുതുപ്പുന്നതായിരുന്നു!!!...
വര്‍ഷങ്ങള്‍ പിന്നേയും കടന്നുപോയി.. ബിരുദധാരിയായ എനിക്ക് ബോംബെയിലെ ടെല്‍ക്കോയില്‍ (ഇന്നത്തെ ടാറ്റാ മോട്ടോര്‍സ്) ഉദ്യോഗം ലഭിച്ചു. ഒരിക്കല്‍ അവധിക്കുനാട്ടില്‍വന്ന സമയത്ത് കവലയില്‍വച്ചുകണ്ടുമുട്ടിയ കൂട്ടുകാരനുമായി സംസാരിച്ചുനില്ക്കുകയായിരുന്നു ഞാന്‍. പെട്ടെന്ന് പുറകില്‍നിന്നാരോ എന്‍റെ പിടലിക്ക് ശക്തമായി പിടിച്ചു. തിരിഞ്ഞുനോക്കിയപ്പോഴുണ്ടെടോ ഗോവിന്ദേട്ടന്‍...
"നിന്നെയിപ്പോഴാണെന്റെ കൈയില്‍ക്കിട്ടിയത്.. ഛെ.. ഞാന്‍ കത്തിയെടുക്കാനും മറന്നല്ലോ" എന്നു പറഞ്ഞുകൊണ്ട് സുസ്മേരവദനനായി പുള്ളിനില്ക്കുന്നു.
പണ്ടുണ്ടായിരുന്ന ഭയാശങ്കകള്‍ നിമിഷനേരംകൊണ്ട് മനസ്സിലൂടെ മിന്നിമറഞ്ഞു. അന്നെന്നെ ഭയപ്പെടുത്തുമായിരുന്നെങ്കിലും, മനസ്സില്‍ എന്നെ ഒരുപാട് ഇഷ്ടപ്പെടുകയും വാത്സല്യം ചൊരിയുകയുംചെയ്തിരുന്ന ഗോവിന്ദേട്ടന്‍, എന്നെ സ്നേഹപുരസരം ആലിംഗനംചെയ്തു.
"വല്ല്യ ആളായല്ലോഡാ നീ.. ഗോവിന്ദേട്ടനിപ്പോ ചെത്തൊക്കെനിറുത്തി.. വയസ്സായില്ലേ?.. നിന്നെയിനി കാണാന്‍പറ്റുമെന്നു വിചാരിച്ചതേയല്ലാ.. സുഖം തന്ന്യല്ലേ നിനക്ക്?"
പ്രായവും അസുഖവും അദ്ദേഹത്തെ പരിക്ഷീണനാക്കിയിരിക്കുന്നു. പേഴ്സില്‍നിന്നും ഏതാനും കറന്‍സികളെടുത്ത് ഗോവിന്ദേട്ടന്‍റെ കുപ്പായക്കീശയില്‍ തിരുകുമ്പോള്‍ ആ കണ്ണുകള്‍ സ്നേഹംകൊണ്ട് നിറഞ്ഞുതുളുമ്പുന്നത് ഞാന്‍കണ്ടു.
കുശലാന്വേഷണങ്ങള്‍ക്കൊടുവില്‍ നടന്നകന്ന ഗോവിന്ദേട്ടന്റെ കഷണ്ടിത്തലയില്‍ പതിച്ചുപ്രതിഫലിച്ച സൂര്യകിരണങ്ങള്‍ ഹൃദയത്തിലേക്ക് സ്നേഹവാത്സല്യങ്ങളുടെ രൂപത്തില്‍ തുളച്ചുകയറുന്നതായി എനിക്കുതോന്നി.
- ജോയ് ഗുരുവായൂര്‍

No comments:

Post a Comment