Tuesday, October 31, 2017

ജീവിതത്തിലെ ആദ്യ ട്രെക്കിംഗ് @ നെല്ലിക്കാട് ഫോറെസ്റ്റ്‌

"നെല്ലിക്കാട് ഫോറെസ്റ്റ്‌" എന്നുപറഞ്ഞാല്‍ "ഈ ഫോറെസ്റ്റാകെ കാടാണല്ലോ!." എന്നുപറയാന്‍മാത്രമുള്ള കാടൊന്നുമില്ല. അധികം ഇടതൂരാത്ത വൃക്ഷങ്ങളും, അതില്‍ക്കൂടുതലും  നെല്ലിമരങ്ങള്‍.. പൊന്തക്കാടുകളും കുറ്റിച്ചെടികളും പിന്നെ, അല്ലറചില്ലറ അരുവികളും മൊട്ടക്കുന്നുകളും ഒക്കെയുള്ള ഒരു ബി പി എല്‍ [ബിലോ പോവെര്‍ട്ടി ലൈന്‍] കാട്. പക്ഷേ, ജീവിതത്തിലൊരിക്കലും ഒരു കാട്ടിലൂടെ നടന്നുസഞ്ചരിച്ചിട്ടില്ലാത്ത ഞങ്ങള്‍നാലഞ്ചു കൂട്ടുകാര്‍ക്ക് അതൊരു ആകാംക്ഷാഭരിതമായ സംഭവംതന്നെയായിരുന്നു.

ഞങ്ങള്‍ B.Sc Zoology  ഡിഗ്രീകോഴ്സ് കഴിഞ്ഞസമയത്താണ് ഈ സംഭവം പ്ലാന്‍ചെയ്തത്. തൃശ്ശൂര്‍, കുന്നംകുളം, പെരുമ്പിലാവിനടുത്തുള്ള കോതച്ചിറ എന്ന കുഗ്രാമത്തിലായിരുന്നു സഹപാഠിയായ ഉണ്ണികൃഷ്ണന്‍റെ വീട്. പൊതുവേ, അന്തര്‍മുഖന്‍ ആയിരുന്ന ഉണ്ണികൃഷ്ണനെ, ഈ ഉദ്യമത്തിന്റെ ക്യാപ്റ്റന്‍ ആവാന്‍ പ്രേരിപ്പിച്ചത് ഞങ്ങള്‍ ബാക്കിയുള്ളവരുടെ പ്രേരണ ഒന്നുകൊണ്ടുമാത്രം.. പിന്നെ, ഞങ്ങളെ കരാട്ടെ പഠിപ്പിച്ച ഗുരുവും ഒപ്പമുണ്ട് എന്നറിഞ്ഞപ്പോള്‍ അവനൊരു പ്രത്യേക ഉത്സാഹവും.. ആരാ ഈ കുരു?!.. ഞങ്ങളുടെ ക്ലാസ്സില്‍ പഠിച്ചിരുന്ന സുഗതന്‍ എന്ന അഞ്ചടി ഉയരക്കാരന്‍.. കാലിക്കറ്റ് യൂണിവേര്‍സിറ്റി കുങ്ങ്ഫൂ ആന്‍ഡ്‌ യോഗ ചാമ്പ്യന്‍ ആയിരുന്നു പുള്ളി. പക്ഷേ വിനീതഹൃദയന്‍.. വായില്‍ കയ്യിട്ടാ കടിക്കില്ല്യാ.. അഹങ്കാരമില്ലാത്തതുകൊണ്ടോ..  ഞങ്ങളെ പേടിയുള്ളതുകൊണ്ടോ ആവാം.. ഹെഹെഹെ.

ഉണ്ണികൃഷ്ണന്‍റെ വീട്ടില്‍ ഞങ്ങള്‍ കൂട്ടുകാര്‍ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. അവന്‍റെ വീട്ടുകാര്‍ക്കൊക്കെ ഞങ്ങളെ സുപരിചിതംതന്നെ. എന്നെക്കണ്ടാല്‍ അവന്‍റെ അമ്മയ്ക്ക് വളരെ സന്തോഷം.. "ഡാ നീയെന്തേ ഈ വഴിയൊക്കെ മറന്നോ എന്ന് ചോദിച്ചുകൊണ്ട് അമ്മവന്നു എന്നോട് സംസാരിച്ചുകൊണ്ടേ ഇരിക്കും.. ആ നല്ല സ്ത്രീയുടെ മുഖം ഇപ്പോഴും മനസ്സിലുണ്ട്.. എത്രവട്ടം ഞാന്‍ അവര്‍ വച്ചുവിളമ്പിയ സ്വാദേറിയ ഭക്ഷണം കഴിച്ചിട്ടുണ്ട്.. ഇപ്പോള്‍ ഉണ്ടോ ആവോ...

1993 യില്‍ ആണ് സംഭവം.. എന്റെയൊപ്പം വിനോദും രവിയും റാഫിയും രമേഷും സുധാകരനും പിന്നെ  എന്‍റെ നാട്ടുകാരനായ ജോണ്‍ എന്ന ഞങ്ങളെക്കാള്‍ രണ്ടുവയസ്സ് പ്രായംകുറഞ്ഞ എന്‍റെനാട്ടിലെ ഒരു കൂട്ടുകാരനും.. ഞാന്‍ ഈ പരിപാടിക്ക് പോകുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ അവനും ഒരു ഇളക്കം.. ചേട്ടാഎന്നെയും കൊണ്ടുപോകുമോ എന്നുചോദിച്ചപ്പോള്‍ സമ്മതിക്കുകയായിരുന്നു. അവനെ പരിചയമില്ലാത്ത എന്‍റെ കൂട്ടുകാരുടെ സ്വകാര്യത അവനുള്ളതുകൊണ്ട് നഷ്ടമാകുമോ എന്ന ചിന്തയില്‍, ആദ്യം ജോണിന്‍റെ സാന്നിദ്ധ്യം ആര്‍ക്കും അത്രയ്ക്കു പിടിച്ചിരുന്നില്ല. എന്നാല്‍, പ്രതീക്ഷകളെ അപ്പാടെ തകിടംമറിച്ചുകൊണ്ട്, പിന്നെ ആ പരിപാടിയിലെ ഹീറോയായിമാറി അവന്‍! തമാശകള്‍ പൊട്ടിച്ചുകൊണ്ടും പാട്ടുകള്‍ പാടിക്കൊണ്ടും ചേട്ടന്മാരുടെ പാദസേവ ചെയ്തുകൊണ്ടും അവന്‍ എല്ലാവര്‍ക്കും ഒരു 'ഒന്നൊന്നര' കൂട്ടുകാരനായി.

ഞങ്ങളുടെ തീരുമാനം അനുസരിച്ച്, രാവിലെ ഒരു എട്ടരയോടെത്തന്നെ ട്രക്കിംഗ് ആരംഭിക്കണം എന്നായിരുന്നു.. പക്ഷേ.. ഉണ്ണിയുടെ അമ്മയുടെ പ്രാതല്‍തീറ്റിക്കല്‍ നീണ്ടുപോയതിനാല്‍ ഒമ്പതുമണിയായി വീട്ടില്‍നിന്നു ഇറങ്ങാന്‍.. തയ്യാറാക്കിയ ഭക്ഷണമൊന്നും കൊണ്ടുപോകാന്‍ ഉദ്ദേശിച്ചിരുന്നില്ലാ.. കുഴച്ചുറെഡിയാക്കിയ ഗോതമ്പുമാവും ചപ്പാത്തിപ്പലകയും കോലും ചെറിയൊരു വറചട്ടിയും തവിയും ചെറുപയറും സ്വല്പം വെളിച്ചെണ്ണയും ഉപ്പും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ഇഞ്ചിയും പച്ചമുളകും വേപ്പിലയും അഞ്ചാറു സവാളയും ഒരു മണ്ണെണ്ണനിറച്ച സ്റ്റവും തീപ്പെട്ടിയും ചെറിയൊരു അലുമിയപാത്രവും പിന്നെ, വലിയൊരു കത്തിയും മാത്രം കരുതി. എന്താ അത് പോരേ എന്നാവും.. ഇതൊക്കെ കരുതിയാലും ഞങ്ങള്‍ ആരുംതന്നെ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും ആഹാരം പാകംചെയ്യാത്ത മഹാന്മാരായിരുന്നല്ലോ. പക്ഷേ, അന്ന് എല്ലാവര്‍ക്കും ഇക്കാര്യത്തില്‍ പറഞ്ഞറിയിക്കാന്‍വയ്യാത്ത ഒരു ആത്മവിശ്വാസമായിരുന്നു. വളയിട്ട കൈകളുടെ ഇടപെടല്‍ ഇല്ലാതെ, സ്വയം ഉണ്ടാക്കിക്കഴിക്കുന്ന ഭക്ഷണത്തിന്‍റെ രുചിയറിയാനുള്ള ത്വര.. അതായിരിക്കണം അന്ന് ഞങ്ങളെ നയിച്ചിരുന്നത്!

"ഉണ്ണ്യേ.. ചപ്പാത്തി കനംകുറച്ചുപരത്തി, അങ്ങനെ.. ഇങ്ങനെ.. പിന്നെ.. ഇങ്ങനെ.. അങ്ങനെ.."  എന്നൊക്കെ ഇറങ്ങുന്നനേരത്ത് അവന്‍റെ അമ്മ ചപ്പാത്തിയുണ്ടാക്കുന്ന രീതിയെക്കുറിച്ച്,  ഉപദേശിക്കുന്നുണ്ടായിരുന്നുവെങ്കിലും  അത് ഉണ്ണിയും മറ്റാരുംതന്നെ കാര്യമായി ശ്രദ്ധിച്ചിരുന്നില്ലാ.. എത്രയും പെട്ടെന്ന് കാടുകാണുക എന്നതായിരുന്നു ഞങ്ങളോരുത്തരുടെയും മനസ്സില്‍ ത്രസിച്ചുനിന്നിരുന്ന കാര്യം..

കോതച്ചിറയില്‍നിന്നു ബസ്സ്‌പിടിച്ച് ഞങ്ങള്‍ നെല്ലിക്കാടില്‍ ഇറങ്ങി.. പിന്നെയങ്ങു നടത്തം.. ആളുകള്‍ നടന്നുപോയുണ്ടായ, നേര്‍രേഖപോലുള്ള വഴികളിലൂടെ ഞങ്ങള്‍ തമാശകള്‍ പൊട്ടിച്ചുകൊണ്ടു മുന്നോട്ടുപൊയ്ക്കൊണ്ടിരുന്നു. ആ പ്രദേശവാസിയായ ഉണ്ണിക്ക് കാടെല്ലാം സുപരിചിതമായിരിക്കുമെന്ന ധാരണയായിരുന്നു ഞങ്ങള്‍ക്ക്.

ആളുകള്‍ നടന്നുപോയ ഒറ്റയടിപ്പാതകള്‍ ഭൂമിയില്‍ ലയിച്ചില്ലാതായ ഒരു സ്ഥലത്തുവെച്ച് വിനോദ് ഉണ്ണിയോട് ചോദിച്ചു..

"ഡാ.. ഇനിയെങ്ങോട്ടാ?... "

"ആ.. ആര്‍ക്കറിയാം.. ഞാനുണ്ടോ ഈ വഴി മുന്നേവന്നിരിക്കുന്നൂ?.. ഇപ്പോള്‍ ഞാനും നിങ്ങളുമൊക്കെ തുല്യര്‍ തന്നെ.. എവിടേക്കാച്ചാല്‍ പോകാംട്ടോ.. " എല്ലാവരും അതുകേട്ടുഞെട്ടി പരസ്പരംനോക്കി.

സംഗതി ശരിയാണല്ലോ.. ഉണ്ണിയെന്തിനു ഈ കാട്ടില്‍ മുന്നേത്തന്നെ വന്നുപരിചയിക്കണം?.. അതും അവന്‍റെ വീട്ടില്‍നിന്നു അകലേയുള്ള ഒരു കാട്ടില്‍...

ഘോരവനം ഒന്നുമല്ലാ.. നല്ല പകല്‍വെളിച്ചം ഉണ്ട്..  പക്ഷേ, ഇടയ്ക്കിടെ കാണുന്ന അരുവികളില്‍നിന്നു വെള്ളംകുടിച്ചും നെല്ലിക്കാമരങ്ങളില്‍ വലിഞ്ഞുകയറി, നെല്ലിക്ക പറിച്ച്,  ഉപ്പുകൂട്ടി കഴിച്ചും വളിപ്പുകള്‍ അടിച്ചും ഒക്കെ ഞങ്ങള്‍ എങ്ങോട്ടെന്നില്ലാതെ നടന്നു.

രവിയാണ് അതുകാണിച്ചുതന്നത്.. ഒരു ചെറിയ കാട്ടുപ്ലാവില്‍ സുഗന്ധംപരത്തിക്കൊണ്ടുനിന്ന ആ ചക്കയെ... ഏകദേശം ഒന്നരമണിക്കൂറോളം ആയി ഈ നടത്തം. വിശപ്പ്‌ എല്ലാവരിലും ഉദയംചെയ്തിരുന്നു.

ഉണ്ണി ഒരു അണ്ണാനെപ്പോലെ പ്ലാവില്‍ വലിഞ്ഞുകയറി, അതില്‍ ആകെയുണ്ടായിരുന്ന ഒരേയൊരു ചക്ക പിരിച്ചുതാഴെയിട്ടു. അത് തറയില്‍വീഴാതെ പിടിക്കാന്‍, കൈകള്‍നീട്ടി പ്ലാവിന്‍ചുവട്ടില്‍നിന്ന ജോണിന്‍റെ നെഞ്ചത്തുതന്നെ അത് 'കൃത്യമായി' പതിച്ചു. അതിന്‍റെ മുള്ളുകള്‍ ഉണ്ടാക്കിയ ഡോട്ട്. കോമുകള്‍ [.COM] ആ നെഞ്ചില്‍ തെളിയുകയുംചെയ്തു. ചെറിയ ചക്ക ആയതിനാല്‍ സാരമായ പരിക്കുകള്‍ ഒന്നുംതന്നെ ഉണ്ടായില്ലാ.. പിന്നെ അത് മുറിച്ചുകഴിക്കല്‍ ആയിരുന്നു.. കൂടുതല്‍ ചവിണിയും കുറവ് ചുളകളും ഉണ്ടായിരുന്ന ആ ചക്കയുടെ സ്വാദ് ഇപ്പോഴും ഓര്‍ക്കുന്നു. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അത്യാവശ്യം വിശപ്പടക്കാനുള്ള ചുളകള്‍ അതില്‍ ഉണ്ടായിരുന്നു.

പിന്നെയും ലക്ഷ്യബോധമില്ലാതെയുള്ള നടപ്പുതന്നേ.. ബോട്ടണി, ഞങ്ങളുടെ ഉപവിഷയം ആയിരുന്നതിനാല്‍, കാണുന്ന ചെടികളുടെയും മരങ്ങളുടെയുമൊക്കെ ക്ലാസ്, ഫൈലം, ജീനസ് എന്നിവയെക്കുറിച്ചൊക്കെ  ഞങ്ങള്‍ ചര്‍ച്ചചെയ്യുന്നുണ്ടായിരുന്നു. പിന്നെ മെമ്പൊടിയായി കുറേ വളിച്ചതമാശകളും ചിരികളും പൊട്ടിച്ചിരികളുമൊക്കെയായുള്ള യാത്ര.. എങ്ങോട്ടെന്നില്ലാതെ.. കൂട്ടുകാര്‍ ഒപ്പമുണ്ടല്ലോ എന്ന ധൈര്യം..

ഉള്ളിലേക്ക് പോകുംതോറും കാട് കുറേശ്ശെ കനക്കാന്‍ തുടങ്ങി.. പേരറിയാത്ത വൃക്ഷങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.. അവയുടെ ഫൈലവും ക്ലാസും നിര്‍ണ്ണയിക്കാന്‍ ആവാതെ ഞങ്ങള്‍ കുഴങ്ങിത്തുടങ്ങി.. ജന്തുക്കളെ ഒന്നിനേയും കണ്ടിരുന്നുമില്ലാ.. ഇതെന്തൊരു കാട്..

"ഡാ.. നിന്‍റെപോലെ "ഡ്യൂബ്ലി" ആണോടേ ഈ കാടും.. ഒരു പൂച്ചയെവരെ കണ്ടില്ലാ,," വിനോദ് ഉണ്ണിയെ പരിഹസിച്ചു.. പെട്ടെന്നാണ് ഒരു കാട്ടുമുയല്‍ ഞങ്ങളുടെ കാലുകള്‍ക്കിടയിലൂടെ പാഞ്ഞുപോയത്.. എല്ലാവരും അന്തംവിട്ടുനില്ക്കേ, അതിനെ പിന്തുടര്‍ന്നുകൊണ്ട് അതാവരുന്നു വേറൊരെണ്ണവും..

ജോണ്‍ പണിപറ്റിച്ചു.. അവന്‍റെ കൈയിലുണ്ടായിരുന്ന സാധനസാമഗ്രികളടങ്ങിയ അത്യാവശ്യംഭാരമുള്ള ബാഗുകൊണ്ട് ആ മുയലിനെ ഒരേറ്. ഏറുകൊണ്ട കാട്ടുമുയല്‍  സീല്‍ക്കാരങ്ങളുണ്ടാക്കി കിടന്നുപിടഞ്ഞു.  ഇറച്ചിവെട്ടുകാരന്‍ അസനാരുടെ മകന്‍ റാഫി ഉടനെ സജീവമായി..

"കത്തി കത്തീ.."  എന്നുപറഞ്ഞ് അവന്‍ ആ മുയലിനെ കൂട്ടിപ്പിടിച്ചു.. രമേഷ് കത്തിയെടുത്തുകൊടുത്തു..

കശാപ്പ്!... നിമിഷനേരങ്ങള്‍ക്കൊണ്ട് റാഫി ആ മുയലിന്‍റെ തൊലിയുരിഞ്ഞു കഷണങ്ങളാക്കി.  എല്ലാവരും അന്തംവിട്ടുനിന്നു.

"എന്താ പരിപാടി?" ഞാന്‍ ചോദിച്ചു..

"നമ്മള്‍ ഇതിനെ ഇപ്പൊ റോസ്റ്റ് ആക്കുന്നു.. എന്താ.." റാഫി പറഞ്ഞു.. എല്ലാവരും ഞെട്ടി.. കാരണം ഒരു പരിപ്പുകറിവരെ ഉണ്ടാക്കാന്‍ അറിയാത്തവരായിരുന്നു എല്ലാവരും.. റാഫിവരെ.

"ന്‍റെ ചേട്ടന്മാരേ.. ആ ഇറച്ചിയൊന്നു കഴുകിക്കൊണ്ട് വരൂ.. പിന്നെ.. ഒരു അടുപ്പ് ഉണ്ടാക്കാനുള്ള കാര്യങ്ങളും നോക്കൂ.. ഉണങ്ങിയ വിറകും.." ജോണ്‍ പറഞ്ഞു. അവന്‍ നല്ലൊരു കുക്കാണെന്ന് അവന്‍തന്നെ പറയുന്നതുകേട്ട് ഞങ്ങള്‍ മൂക്കത്തുവിരല്‍വച്ചു.

ഇപ്പറഞ്ഞതെല്ലാം ഞങ്ങള്‍ നിമിഷനേരംകൊണ്ട് സംഘടിപ്പിച്ചു. അടുപ്പ് റെഡി.. ഉണങ്ങിയ പുല്ലുകള്‍ വിറകുകളുടെ മുകളില്‍കൂട്ടിയിട്ടു ഞങ്ങള്‍ വിജയകരമായി തീപ്പൂട്ടുകയും ചെയ്തു.  ഓരോരുത്തരും ഇഞ്ചി-പച്ചമുളക്- ഉള്ളിയരിയല്‍, ചപ്പാത്തിപരത്തല്‍ തുടങ്ങിയ ഓരോരോ  സഹായങ്ങള്‍ചെയ്ത്,  ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ ഭക്ഷണം റെഡിയായി..

ചപ്പാത്തികള്‍ ചുട്ടെടുത്ത്, ചൂടാറാതിരിക്കാന്‍ ഇറച്ചിക്കറിമൂടിവച്ച അടപ്പിനുമുകളില്‍ അടുക്കി.

എല്ലാവരും ജോണിന്‍റെ കൈപുണ്യം അന്നറിഞ്ഞു.. അനിര്‍വ്വചനീയമായ ആ രുചി ഞങ്ങള്‍ക്ക് അനുഭവപ്പെട്ടതു ചിലപ്പോള്‍ ക്ഷീണവും വിശപ്പും കൊണ്ടാവാം.. ഒരേ പാത്രത്തില്‍നിന്നു വിജനമായ കാടിന്‍നടുവില്‍ ഇരുന്നുകൊണ്ട് ഞങ്ങള്‍ സന്തോഷത്തോടെ കഴിച്ചു. അതൊരനുഭവം തന്നെയായിരുന്നു.  

അപ്രതീക്ഷിതമായി, ഒരു സാധുജീവിയെ കശാപ്പുചെയ്തുവല്ലോയെന്ന കുറ്റബോധമൊന്നും എന്തോ ആര്‍ക്കും തോന്നിയിരുന്നില്ല. കൂട്ടുകൂടുമ്പോളുള്ള വികാരം ഒരിക്കലും നമ്മുടേതാകില്ലല്ലോ. അതാ കൂട്ടത്തിന്‍റെ പൊതുവായതായിരിക്കും.

സമയം ഏകദേശം രണ്ടരമണി ആയിരിക്കുന്നു. ഇനി തിരിച്ചുനടന്ന് യാത്രതുടങ്ങിയിടത്ത് എത്തുമ്പോഴേക്കും ചുരുങ്ങിയത് ഏഴുമണിയെങ്കിലും ആവും.. അത് കണക്കുകൂട്ടിവേണം എപ്പോഴും കാടുകയറാന്‍.. ഉണ്ണികൃഷ്ണന്‍ ഓര്‍മ്മിപ്പിച്ചു. മാത്രമല്ലാ, കണ്ണില്‍ക്കണ്ട വഴികളിലൂടെയാണ് ഞങ്ങള്‍ വന്നിരുന്നതും. കൃത്യമായ ദിശാബോധം എല്ലാവര്‍ക്കും നഷ്ടമായിരുന്നു.

ആര്‍ത്തുല്ലസിച്ചുകൊണ്ട് ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു. വഴികളെക്കുറിച്ച്,  അല്ലറചില്ലറ ആശയക്കുഴപ്പങ്ങള്‍ ഉണ്ടായെങ്കിലും ഒരു ഏഴരയോടെ ഞങ്ങള്‍ റോഡില്‍ എത്തി. ഇത്രയുംനേരത്തിനിടെ ആ "ഘോര" വനത്തിലെ ട്രക്കിംഗില്‍ ഞങ്ങള്‍ക്ക് കാണാനായതോ.. കുറച്ചു പക്ഷികളേയും, മലയണ്ണാനുകളെയും, മയിലുകളെയും, കാട്ടുകോഴികളെയും, കുറെ കുരങ്ങന്മാരെയും തൊട്ടടുത്തായി രണ്ടു കാട്ടുമുയലുകളെയും മാത്രം.... അതിലൊരെണ്ണത്തിനെ ഞങ്ങള്‍ കശാപ്പുചെയ്യുകയും ചെയ്തു.. പോരേ?!..  

ഈ കുറിപ്പിനും യാത്രക്കും യാതൊരു മാഹാത്മ്യവും അവകാശപ്പെടാനുണ്ടായിരിക്കില്ലായെല്ലെങ്കിലും ഇന്നും മനസ്സിലത് പച്ചപിടിച്ചുകിടക്കുന്നു.

സ്നേഹപൂര്‍വ്വം..
ജോയ് ഗുരുവായൂര്‍.

No comments:

Post a Comment