Friday, November 8, 2013

കൊളുത്തുകള്‍..

നീന്തിത്തുടിക്കുന്ന ചെറുമീനിനോട്
ഒരു ദിവസമതിന്‍ മുത്തശ്ശി ചൊല്ലി...
കണ്ടില്ലെന്നു നടിക്കുക..
നിത്യവും ശ്യൂന്യതയില്‍ നിന്നെത്തി   
നിന്‍മുന്നില്‍ മോഹനനൃത്തമാടുന്ന
മാംസം പൊതിഞ്ഞ കൊളുത്തുകളെ... 

അഗ്രം കൂര്‍ത്തുവളഞ്ഞു മനോഹരവും
വര്‍ണ്ണാഭവുമായ കൊളുത്തുകള്‍ കണ്ട് 
നിന്‍റെ ഉള്ളം തുടിച്ചേക്കാം അതിന്‍റെ
ഉന്മാദഗന്ധം സിരകളെ മദിച്ചേക്കാം.
ചുങ്ങിക്കരിഞ്ഞ നിന്റെ ആമാശയത്തിലതു 
വിശപ്പിന്‍ കനല്‍ വിതറിയേക്കാം .
മണല്‍ വിളയുന്ന മനോവിദര്‍ഭത്തില്‍ 
പുതിയ മൃഗതൃഷ്ണകള്‍ തീര്‍ത്തേക്കാം
സ്വയം മറക്കാന്‍ നിന്നെ പ്രേരിപ്പിച്ചേക്കാം
എന്നിരുന്നാലും കണ്ടില്ലെന്നു നടിക്കുക.
 
മാംസം പൊതിഞ്ഞ ചതിക്കൊളുത്തുകള്‍ 
നിന്റെ അണ്ണാക്കിലേക്ക് ഇടിച്ചു കയറി  
ചോരച്ചാല്‍ പൊടിയിക്കുന്നതും 
ആമാശയ വഴിയടക്കുന്നതും
ശ്വാസം മുട്ടിക്കുന്നതും, അനന്തരം
ജീവനോടെ തൊലിയുരിക്കപ്പെടുന്നതും
അടിവയറു കീറി രക്തം വാര്‍ത്തി 
ദേഹമാസകലം വരഞ്ഞിട്ട മുറിവുകളില്‍  
തിളച്ചയെണ്ണ തെറിച്ചു വീണ നീറ്റലുമായി
വാഴുന്നോരുടെ തീന്മേശയില്‍ വിവസ്ത്രമായി
ബുഭുക്ഷകരുടെ ഉമിനീരില്‍ കുതിര്‍ന്നു
ചേതനയറ്റു മലര്‍ന്നു കിടക്കുന്നതും 
പത്രങ്ങളില്‍ ചിത്രങ്ങളായ് മാറുന്നതും 
ബുദ്ധിശ്യൂന്യതയെങ്ങും  ചിരിയുണര്‍ത്തുന്നതും
കൂട്ടുകാര്‍ കണ്ണീര്‍ വാര്‍ക്കുന്നതും
പശ്ചാത്തപിക്കാന്‍ വരെ ഇടയില്ലാതെ
ഇരുളിന്‍ ശ്മശാനം നിന്നെ തേടിയെത്തുന്നതും
ഞൊടിയിടയിലായിരിക്കും!.. സൂക്ഷിക്കുക.
കൊളുത്തുകളില്‍ നിന്നും ഓടിയകലൂ  
കൊളുത്തില്‍ കുരുങ്ങി ജീവന്‍ വെടിഞ്ഞ
നിന്റെ ജനയിതാക്കളോടും പറഞ്ഞിരുന്നു ഞാനിത്!!...
  - ജോയ് ഗുരുവായൂര്‍

1 comment:

  1. എല്ലാ രചനയിലും നല്ലൊരു സന്ദേശമുണ്ടല്ലോ

    ReplyDelete