Friday, November 8, 2013

'ബെസ്റ്റ് ഫ്രണ്ട്'

അമേരിക്കന്‍ എയര്‍‍ലൈന്‍‍സ്‌ വിമാനം നെടുമ്പാശ്ശേരിയുടെ പച്ചപ്പരവതാനിക്കു മുകളിലൂടെ ഒഴുകിയൊഴുകി റണ്‍‍വേയില്‍ ഇറങ്ങുമ്പോള്‍ വിമാനത്തിന്‍റെ കിളിവാതിലിലൂടെ പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ടിരിക്കുകയായിരുന്നു ആന്‍‍സി. യാത്രക്കാര്‍ ക്യാബിനുള്ളില്‍ നിന്നും ബാഗുകള്‍ വലിച്ചെടുത്തു പുറത്തേക്കിറങ്ങാന്‍ തിരക്ക് കൂട്ടിത്തുടങ്ങി. വര്‍‍ഷങ്ങള്‍‍ക്കു ശേഷം പിറന്നുവളര്‍‍ന്ന ഭൂമിയില്‍ വീണ്ടും കാലു കുത്തുന്നു. എങ്കിലും തിരക്കൊഴിയുന്നത് വരെ ധൃതിയൊന്നും കൂട്ടാതെ ജനലിനോട്‌ ചേര്‍ന്നുള്ള തന്‍റെ സീറ്റില്‍ അവള്‍ ശാന്തമായി ഇരുന്നു.

'പപ്പയും മമ്മയുമൊക്കെ അപ്രതീക്ഷിതമായി പടി കടന്നു വരുന്ന തന്നെ കണ്ടു അതിശയിക്കും. വളരെ കാലം തന്നെ കാണാതെ ഇരുന്നു കാണുമ്പോള്‍ എന്‍റെ ജൂലി ഓടി വന്നു എനിക്ക് പപ്പി തരും'. ദിവ്യമായ അനുഭൂതിയില്‍ ആയിരുന്നു അവള്‍.   

ഇമ്മിഗ്രേഷന്‍ പരിശോധനകള്‍ ‍കഴിഞ്ഞു പ്രീ-പെയ്ഡ് ടാക്സിയുടെ കൂപ്പണ്‍ എടുത്തു പുറത്തു വന്നു. വണ്ടി കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. ഒരു വയസ്സന്‍ ഡ്രൈവര്‍‍. പെട്ടികള്‍ എടുത്തു വക്കാന്‍ തുനിഞ്ഞപ്പോള്‍ ആന്‍‍സി അയാളെ വിലക്കി സ്വയം അവ എടുത്തു വണ്ടിയുടെ ഡിക്കില്‍ വച്ചു. 

വലിച്ചു കൊണ്ടിരുന്ന ബീഡിയുടെ അവസാന പുകയ്ക്കായി ഒന്ന് കൂടി ആഞ്ഞു വലിച്ചു കുറ്റി ഓവുചാലിലേക്കെറിഞ്ഞു, ഒന്ന് ചുമച്ചു തുപ്പി അയാള്‍ വണ്ടിയില്‍ കയറി സ്റ്റാര്‍‍ട്ട്‌ ചെയ്തു പോക്കറ്റില്‍ നിന്നും ഒരു പഴകിയ കണ്ണട എടുത്തു ധരിച്ച് പ്രീ-പെയ്ഡ് ടാക്സി സ്ലിപ്പില്‍ ‍കണ്ണോടിച്ചു.

"തൃപ്പൂണിത്തറയില്‍ ഏതു ഭാഗത്താ മോളെ?"
           
"കരിങ്ങാച്ചിറ പള്ളി അറിയുമോ ചേട്ടാ?.. അതിനടുത്താ"

അത് സുപരിചിതമാണെന്ന ഭാവത്തില്‍ അയാള്‍ വണ്ടിയെടുക്കുന്ന നേരത്ത് താടിയും മുടിയും അലക്ഷ്യമായി നീട്ടി വളര്‍‍ത്തി എല്ലും തോലുമായി യാചകരൂപമുള്ള ഒരു യുവാവ് വന്നു ബാക്ക് ഡോറിലെ ചില്ലില്‍ കൈ കൊണ്ട് മുട്ടി.  ഡ്രൈവറോട് വണ്ടി നിറുത്താന്‍ ആംഗ്യം കാണിച്ച് അവള്‍ ചില്ല് താഴ്ത്തി.

"മേഡം കാന്‍ യു ഗിവ് മി എ ഹണ്ട്രട്‌ റുപ്പീസ് പ്ലീസ്?"  (എനിക്കൊരു എനിക്കൊരു നൂറു രൂപ തരുമോ മേഡം?)

പ്രതീക്ഷയോടെ പുഞ്ചിരിക്കുന്ന മുഖവുമായി നല്ല വടിവൊത്ത ഇംഗ്ലീഷ് ഭാഷയില്‍ അയാള്‍ അത് ചോദിച്ചപ്പോള്‍ അറിയാതെ തന്നെ ആന്‍‍സിയുടെ കൈകള്‍ പേഴ്സിലേക്ക് ചെന്ന് വിരലില്‍ തടഞ്ഞ ഒരു നോട്ട് എടുത്തു പുറത്തേക്കു നീട്ടി. എന്നാല്‍ പെട്ടെന്ന് വല്ലാത്തൊരു വികാരവിക്ഷോഭത്തിന്നിരയായ പ്രതീതിയില്‍ അവളുടെ കണ്ണുകള്‍ അയാളുടെ തിളങ്ങുന്ന കണ്ണുകളില്‍ തന്നെ ഉടക്കി നിന്നു.

"മേഡം ദിസ്‌ ഈസ്‌ ഫൈവ് ഹണ്ട്രട്'സ് കറന്‍സി‌.. ഐ നീഡ്‌ ഒണ്‍‍ലി ഹണ്ട്രട്‌.. ടു ബൈ സം കളേര്‍സ്" (ഇത് അഞ്ഞൂറിന്റെ നോട്ട് ആണ് .. എനിക്ക് ഒരു നൂറു രൂപ മാത്രം മതി.. കുറച്ചു ചായങ്ങള്‍ വാങ്ങാന്‍). അത്ഭുതം സ്ഫുരിക്കുന്ന ഉന്മാദഭാവത്തോടെ അയാള്‍ മൊഴിഞ്ഞു. 

അത് അവളെ പെട്ടെന്ന് വര്‍ത്തമാനകാലത്തിലെക്കെത്തിച്ചു.

"ഇറ്റ്സ് ഓക്കേ.. കീപ്‌ ഇറ്റ്...‌ നോ പ്രോബ്ലം.." (അത് സാരമില്ല.. വച്ചോളൂ) 

"താങ്ക്സ് എ ലോട്ട് മേഡം.. ഫോര്‍ യുവര്‍ കൈന്റ്റ്നെസ്സ്"  (നിങ്ങളുടെ ദയാവിനു നന്ദി പറയുന്നു)

കൈ ഉയര്‍ത്തി സലാം പറഞ്ഞു കൊണ്ട് അയാള്‍ നില്‍‍ക്കവെ ഈര്‍ഷ്യയോടെ വണ്ടി മുന്നോട്ടെടുത്തു കൊണ്ട്  ഡ്രൈവര്‍ മുറുമുറുത്തു.

"ഇതുങ്ങളൊക്കെ ജോലിക്കും വേലക്കും ഒന്നും പോകാതെ ഇവിടെ വരുന്നവരെ പിഴിയാനായി നില്‍‍ക്കുന്നവന്മാരാ.. മനുഷ്യന്‍ രാവിലെ മുതല്‍ രാത്രി വരെ ചോര നീരാക്കിയാലും കുട്ടി ഇപ്പോള്‍ ആ തെണ്ടിക്ക് കൊടുത്ത പൈസയോളം കിട്ടില്ല്യാ... കഷ്ടം.. ഇങ്ങനെ കൊടുക്കാനും ഉണ്ടല്ലോ ഇഷ്ടം പോലെ ആളുകള്‍.. പിന്നെങ്ങന്യാ ഈ വകക്കാര്‍ ജോലി ചെയ്യാ?.. "

അത് കേട്ട് അവള്‍‍ക്കു ആ വയസ്സനോട്‌ നീരസം തോന്നാതിരുന്നില്ലയെങ്കിലും മൌനം പാലിച്ചു.

ആ കണ്ണുകള്‍ തനിക്കു നല്ല പരിചയം ഉണ്ട്.. എവിടെയായിരിക്കും?.. മനസ്സ്, ചിലന്തിവല കെട്ടിയ ഓര്‍മ്മകളിലൂടെ അന്വേഷണം തുടങ്ങി.  ഇടയ്ക്കിടെ ഡ്രൈവര്‍ നാടിനെക്കുറിച്ചും റോഡിനെക്കുറിച്ചും നാട്ടുകാരെക്കുറിച്ചും സര്‍ക്കാരിനെക്കുറിച്ചും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. അവള്‍ അതിനൊന്നും ചെവി കൊടുത്തില്ല. നാട്ടിന്‍ പുറത്തെ ഡ്രൈവര്‍‍മാരുടെ പൊതുസ്വഭാവം അവള്‍ക്കറിയാം. യാത്രക്കാര്‍ മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും അവര്‍ എന്തെങ്കിലും യഥേഷ്ടം പറഞ്ഞു കൊണ്ടേ ഇരിക്കും.

ചിലന്തിവലകള്‍ ഓരോന്നോരോന്നായി തരണം ചെയ്തു മനസ്സ് സസൂക്ഷ്മം പ്രയാണം തുടരുന്നുണ്ടായിരുന്നു.  കുട്ടിക്കാലം.. പള്ളിക്കൂടം.. എഞ്ചിനീയറിംഗ് കോളേജ്.. ടൈപ്പിംഗ്‌ സെന്‍റെര്‍..  കമ്പ്യൂട്ടര്‍ ക്ലാസ്... ഗുരുവൃന്ദം.. ഇല്ല ആ കണ്ണുകള്‍ അവിടെയെവിടെയും ഇല്ല. ഭൂതകാലത്തിലൂടെയുള്ള സുദീര്‍ഘമായ സഞ്ചാരത്തിനിടയില്‍ നീണ്ട പ്രവാസകാലയളവില്‍ നാടിനു വന്നു ചേര്‍ന്നിരിക്കുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കാനും മറന്നു പോയി.

"കൊച്ചേ പള്ളി എത്തി.. ഇനി എങ്ങോട്ടാ?.. "

ചിന്തയില്‍ നിന്നുണര്‍ന്നു നോക്കുമ്പോള്‍ പള്ളിയുടെ മുന്‍പിലുള്ള റോഡരികത്ത് വണ്ടി നിര്‍ത്തിയിരിക്കുന്നതായി കണ്ടു.  പെട്ടെന്ന് കാറില്‍ നിന്നും ഇറങ്ങി.

"ഇവിടെ അല്‍പ്പം വെയിറ്റ് ചെയ്യണേ.. ഒന്ന് പള്ളിയില്‍ കയറിയിട്ട് വരാം.."

പടികള്‍ ‍കയറി പള്ളിമുറ്റത്തേക്ക് കയറവേ.. അല്‍പ്പം ദൂരെയായി സ്ഥിതി ചെയ്യുന്ന സെമിത്തേരിയിലേക്ക് അവളുടെ ദൃഷ്ടികള്‍ പാഞ്ഞു. തന്‍റെ ഉറ്റ കൂട്ടുകാരിയായിരുന്ന എല്‍സമ്മയുടെ ആത്മാവ് നിദ്ര കൊള്ളുന്ന സ്ഥലം. നിറഞ്ഞ കണ്ണുകള്‍ തുടച്ചു കൊണ്ട് വിജനമായ സെമിത്തേരിയിലേക്ക് കയറുമ്പോള്‍ കവാടത്തിലുള്ള ‍ശുഭ്രവസ്ത്രധാരിയായ കാവല്‍ മാലാഖയുടെ മുഖത്ത് പെട്ടെന്നൊരു പ്രസാദം നിറഞ്ഞത് പോലെ!

'താന്‍ വരുന്നത് കണ്ട് ഇനി അവള്‍...!' ഒരു നിമിഷം.. മനസ്സിലൂടെ ഒരു ഇളംതെന്നല്‍ വീശിയ പ്രതീതി.

കല്ലറയുടെ മുമ്പില്‍ നിന്നു പ്രാര്‍ത്ഥിച്ചു കുരിശു വരച്ചു എല്‍സമ്മയുടെ ആത്മാവിനോട് പോകാനുള്ള മൌനാനുവാദം വാങ്ങിക്കൊണ്ടു തിരിഞ്ഞു. 

"മോള് ജോസ് ലോക്ട്ടറുടെ......?"

സെമിത്തേരിയില്‍ വര്‍ഷങ്ങളായി കുഴിവെട്ടുകാരനായി ജോലി നോക്കുന്ന റപ്പായി ചേട്ടന്‍ ഒരു കൈലി മാത്രമുടുത്ത് തൂമ്പയുമായി നില്‍ക്കുന്നു.

"അതെ റപ്പായി ചേട്ടാ... ഞാന്‍ വരുന്ന വഴിയാ.."

പേഴ്സ് തുറന്നു ഒരു നോട്ടെടുത്ത് അയാള്‍ക്ക്‌ കൊടുത്ത് അവള്‍ അവിടെ നിന്നും ഇറങ്ങി. വീട്ടുപടിക്കല്‍ എത്തിയപ്പോള്‍ പടിയടച്ചിട്ടിരിക്കുന്നത് കണ്ടു. അത് തള്ളിത്തുറന്നു പൂമുഖത്ത് കയറി കോളിംഗ് ബെല്‍ അടിച്ചിട്ടും ആരും പുറത്തു വരാതായപ്പോള്‍ അവള്‍ റോമിങ്ങില്‍ ആയിരുന്ന തന്‍റെ മൊബൈല്‍ എടുത്തു മമ്മക്ക് ഫോണ്‍ ചെയ്തു. അടുക്കളപ്പുറത്തെ പച്ചക്കറിച്ചെടികള്‍ക്ക് നനച്ചു കൊണ്ട് നിന്ന റോസി അടുത്തു വച്ചിരുന്ന മൊബൈല്‍ എടുത്തു.

"എന്താ റോസിക്കുട്ടി ചെയ്യുന്നേ? കുറെ നേരം ആയല്ലോ ഞാന്‍ വിളിക്കുന്നു... ജോസ് ഡോക്റ്റര്‍ ഇല്ല്യേ അവിടെ?.. "

"പോടീ കൊരങ്ങെ.. നീയിങ്ങോട്ട് വാ.. പെറ്റ  തള്ളയേയും തന്തയേയും പേര് വിളിക്കുന്ന നിന്റെ ശീലം ഞാന്‍ മാറ്റിത്തരുന്നുണ്ട്ട്ടോ.."

"എന്താ റോസീ... ഇങ്ങനെ ചൂടാവുന്നേ.. ദേ ഒണക്കാനിട്ട കൊപ്രക്കഷണങ്ങള്‍ കാക്ക കൊണ്ട് പോകുന്നു..."

ഞെട്ടിത്തിരിഞ്ഞു നോക്കിയ റോസിക്ക് തന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അപ്രതീക്ഷിതമായി തന്‍റെ പ്രിയ മകള്‍ ഇതാ കണ്മുന്നില്‍!. ചെടികള്‍ക്ക് നനച്ചു കൊണ്ടിരുന്ന വെള്ളത്തിന്റെ പൈപ്പ് അവിടെത്തന്നെ ഉപേക്ഷിച്ചു ഓടി വന്നു അവളെ പുണര്‍ന്നു.

"നിനക്കിപ്പോഴെങ്കിലും ഞങ്ങളെയൊക്കെ ഒന്ന് കാണാന്‍ തോന്നിയല്ലോ.. വര്‍ഷം ഒന്നും രണ്ടുമല്ല ആറു കഴിഞ്ഞു നീ പോയിട്ട് എന്ന് വല്ല ഓര്‍മ്മയും ഉണ്ടോ നിനക്ക്?.. നിന്‍റെ കൂട്ടുകാരികള്‍ക്കൊക്കെ ഇപ്പോള്‍ രണ്ടും മൂന്നും കുട്ട്യോളാ.. ഒരു കുഞ്ഞിക്കാല്‍ ഈ വീട്ടില്‍ ഓടി നടക്കുന്നത് കാണാന്‍ ഞങ്ങള്‍ക്കുമുണ്ടാവില്ല്യെ മോഹം?.."

ഇത്രയും പറയുമ്പോഴേക്കും റോസി ഗദ്ഗദപ്പെട്ടു സാരിത്തലപ്പു കൊണ്ട് കണ്ണുനീര്‍ തുടച്ചു.

"കരയല്ലേ എന്‍റെ പൊന്നു റോസിക്കുട്ടീ.. ഛെ ഛെ.. എന്തായിത് കൊച്ചു കുട്ടികളുടെ പോലെ..   ദേ നില്‍ക്കുന്നൂ ഞാന്‍.. ഇനി നിങ്ങള്‍ എന്ത് വേണേലും ചെയ്തോളൂ.. പോരേ?..

മമ്മയെയും കെട്ടിപ്പിടിച്ചു അകത്തേക്ക് കടക്കുമ്പോള്‍ ഒഴിഞ്ഞു കിടക്കുന്ന പട്ടിക്കൂട് അവള്‍ ശ്രദ്ധിച്ചു. മകളുടെ നോട്ടത്തിന്‍റെ അര്‍ഥം മനസ്സിലാക്കിയെന്നോണം മമ്മ പറഞ്ഞു

"നിന്‍റെ ജൂലിയെ കഴിഞ്ഞ മാസം വെഷനായ കടിച്ചു. പേയിളകിയപ്പോള്‍ മൃഗാശുപത്രിയില്‍ നിന്നും ഡോക്റ്ററെ വരുത്തി ഇന്‍ജക്ഷന്‍ കൊടുപ്പിച്ചു അതിനെ കൊല്ലേണ്ടി വന്നു. നിനക്ക് വെഷമാവുംന്നു കരുതിയാ പറയാഞ്ഞേ"
  
പെട്ടെന്ന് വന്ന വിഷാദം മനസ്സില്‍ ഒതുക്കി അവള്‍ അകത്തേക്ക് അമ്മയെ അനുഗമിച്ചു.

"പപ്പാ എന്ത്യേ.. മമ്മാ?"

"പപ്പക്ക് മാനന്തവാടിയില്‍ ഒരു മെഡിക്കല്‍ ക്യാമ്പ്.. അവിടത്തെ സീനിയര്‍ ഡോക്റ്റര്‍ ആയി കലക്റ്റര്‍ നോമിനേറ്റ് ചെയ്തത് പപ്പയെയാ.. രണ്ടു ദിവസം കഴിഞ്ഞു വരും.." പാല്‍ പാത്രം വച്ചു ഗ്യാസടുപ്പ് കത്തിക്കുന്നതിനിടെ റോസി പറഞ്ഞു.

അത്താഴം കഴിഞ്ഞു കിടക്കവേ രാവിലെ മനസ്സിനെ ഉന്മാദിപ്പിച്ച കണ്ണുകള്‍ വീണ്ടും അവളുടെ ചിന്തകളെ വേട്ടയാടി. അലമാരി തുറന്നു ആല്‍ബം എടുത്തു പഴയകാല ഫോട്ടോകളിലൂടെ ഒരു സഞ്ചാരം. പൊടുന്നനെ അതിലെ ഒരു വ്യക്തിയുടെ കണ്ണുകളില്‍ തേടിയ തിളക്കം അവള്‍ കണ്ടെത്തി. 

യെസ്.. ഇറ്റ്‌ വാസ് ഹി.. രമേശന്‍.. തന്‍റെ സഹപാഠിയായ അമൃതയുടെ സഹോദരന്‍‍. ഏതു വ്യക്തിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ആയിരുന്നുവോ, തന്‍റെ മനസ്സിനെ ഒരു തിരിച്ചു വരവിനെക്കുറിച്ച് ചിന്തിക്കാന്‍ വരെ അശക്തമാക്കി, നീണ്ട ആറുവര്‍ഷങ്ങളുടെ    പ്രവാസത്തില്‍ തന്നെ തളച്ചിട്ടിരുന്നുവോ, ആ വ്യക്തിയെ തന്നെ വിധി, ജന്മനാട്ടില്‍ കാലുകുത്തിയ നിമിഷമാത്രയില്‍ തന്‍റെ മുന്നില്‍ കൊണ്ടെത്തിച്ചിരിക്കുന്നു.

ശീതീകരിച്ച മുറിയിലും അവളുടെ നെറ്റിയില്‍ വിയര്‍പ്പുകണികകള്‍  പൊടിഞ്ഞു. 

എഞ്ചിനീയറിംഗ് അവസാന സെമസ്റ്ററിലെ പാഠങ്ങള്‍ ചര്‍ച്ച ചെയ്തു പഠിക്കാനായി താന്‍ പലപ്പോഴും അമൃതയുടെ വീട്ടില്‍ പോകുമ്പോഴെല്ലാം രമേശനുമായി ഇടപഴകാനുള്ള അവസരങ്ങളും ജനിക്കുമായിരുന്നു. കൂട്ടുകാരിയുടെ സഹോദരന്‍ തന്‍റെയും സഹോദരന്‍ എന്ന രീതിയിലായിരുന്നു ആദ്യത്തെ ഇടപഴകലുകള്‍. ഒരു വയസ്സിനു മാത്രം മുതിര്‍ന്ന രമേശന്‍ ബുദ്ധിമാനും  സുമുഖനും ഇലക്ട്രോണിക്സിലെ തങ്ങളുടെ സംശയ നിവാരണങ്ങളെല്ലാം ഞൊടിയിടയില്‍ തന്നെ നടത്തി തന്നു കൊണ്ടിരിന്നിരുന്നു. അവനോടു മനസ്സില്‍ രൂപപ്പെട്ട ആരാധന കാലക്രമേണ നല്ലൊരു സുഹൃത്ബന്ധത്തില്‍ എത്തിച്ചു. അമൃതയുടെ അഭാവത്തില്‍ രമേശന്‍  പലപ്പോഴും സൂര്യന് കീഴിലുള്ള ഒട്ടനവധി വിഷയങ്ങളെക്കുറിച്ചൊക്കെ ചര്‍ച്ച ചെയ്യുമായിരുന്നു. താനും അവന്റെ വ്യക്തിത്വത്തില്‍ മതിമറന്നു ആദ്യമായി തനിക്കു ലഭിക്കുന്ന ഒരു നല്ല ആണ്‍സുഹൃത്ത് എന്ന രീതിയില്‍ അവനെ മനസ്സാല്‍ പരിഗണിക്കുകയും എല്ലാ കാര്യങ്ങളും തുറന്നു സംസാരിക്കുകയും ചെയ്തു. പലപ്പോഴും അപ്രതീക്ഷിതമായി അമൃത കടന്നു വരുന്ന നിമിഷങ്ങളില്‍ അത് വരെ സംസാരിച്ചിരുന്ന വിഷയത്തില്‍ നിന്നും രണ്ടു പേരും അറിയാതെ തന്നെ വ്യതിചലിച്ചിരുന്നതിന്‍റെ കാരണം തേടിയ ഒരു ഏകാന്ത നിമിഷത്തില്‍ തനിക്കു ഒരു കാര്യം ബോധ്യമായി. തന്‍റെ ഹൃദയത്തില്‍ രമേശനോടു പ്രണയം മൊട്ടിട്ടിരിക്കുന്നു. അവനെ കാണാത്ത ഒരു ദിവസം ചിന്താകുലമാവുന്ന തന്‍റെ മനസ്സിന്‍റെ ദുരവസ്ഥ സ്വയം തിരിച്ചറിഞ്ഞ നിമിഷം ഒരു മാനസിക സംഘട്ടനം തന്നെ നടക്കുകയായിരുന്നു മനസ്സില്‍. ഇല്ല മനസ്സിനെ ഇനി അനിയന്ത്രിതമായി മേയാന്‍ വിട്ടു കൂടാ. വ്യത്യസ്ത മതം, സാമ്പത്തികമായി ഉള്ള അന്തരം, പിന്നെ വീട്ടിലെ കാരണവന്മാരുടെ കണിശസ്വഭാവങ്ങള്‍ മാത്രമല്ല, വിവാഹത്തിനു ശേഷം വര്‍ഷങ്ങള്‍ കാത്തിരുന്നു മാതപിതാക്കള്‍ക്കുണ്ടായ ഏക സന്താനമായ താന്‍ അവരുടെ മനസ്സ് വേദനിപ്പിച്ചാല്‍ അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങള്‍ ആയിരിക്കും അത് സൃഷ്ടിക്കുക.

ഒരു പെണ്‍കുട്ടിക്കും ഇതരലിംഗത്തില്‍ നിന്നും ഉള്ള ഒരു വ്യക്തിയെ ഒരു നല്ല സുഹൃത്ത് എന്ന് മാത്രമായി പരിഗണിക്കാന്‍ ഒരിക്കലും സാധ്യമല്ല എന്ന് സ്വാനുഭവം പഠിപ്പിച്ച പാഠത്തില്‍ നിന്നും ഊര്‍ജ്ജം വരിച്ചു കൊണ്ട് അമൃതയുടെ വീട്ടിലേക്കുള്ള പോക്ക് ഒഴിവാക്കാനായി
ബോധപൂര്‍വ്വം കാരണങ്ങള്‍ നിരത്തി, പകരം പഠനത്തിനായി അവളെ തന്‍റെ വീട്ടിലേക്കു വരാന്‍ നിര്‍ബന്ധിതയാക്കി. തന്‍റെ ഇപ്പോഴത്തെ മാനസീകാവസ്ഥ വച്ച് ഒരിക്കലും ഒരു നല്ല സുഹൃത്ത് എന്ന രീതിയില്‍ രമേശനെ കാണാനാവില്ല. അവന്റെ അനിതരസാധാരണമായ വ്യക്തിത്വം നിരന്തരമായ ഇടപഴകളിലൂടെ തന്നെ സ്വാര്‍ത്ഥമായി സ്വാധീനിച്ചിരിക്കുന്നു.

ദിവസങ്ങള്‍ക്കു ശേഷം ഒരിക്കല്‍ പോലും ഇതിനു മുമ്പ് തന്നെ ഫോണ്‍ ചെയ്തിട്ടില്ലായിരുന്ന രമേശന്‍ മൊബൈലില്‍ വിളിക്കാന്‍ തുടങ്ങിയപ്പോള്‍ താന്‍ അനുഭവിക്കുന്ന മാനസിക സംഘട്ടനത്തിനു സമാനമായത് അവനും അനുഭവിക്കുന്നുണ്ട് എന്ന് വ്യക്തമായി. ലിംഗഭേദങ്ങളിലുള്ളവര്‍ തമ്മിലുള്ള അതിരുകളില്ലാത്ത സൌഹൃദ ഇടപഴകലുകള്‍ കാലക്രമേണ അതിനെ സ്വാര്‍ത്ഥതയില്‍ പൊതിഞ്ഞ പ്രണയസരോവരത്തിലേക്ക്‌ ഒഴുക്കും എന്ന് ഒന്നാന്തരം വ്യക്തിപ്രഭാവത്തിന്നുടമയായ  രമേശനും അതിലൂടെ തെളിയിച്ചു.
അതിനാല്‍ ഒത്തിരി ഹൃദയ വേദനയോടെയാണെങ്കിലും രമേശുമായുള്ള ബന്ധത്തിന് പരിധികള്‍ നിര്‍ണ്ണയിച്ചേ തീരൂ എന്ന തീരുമാനത്തില്‍ താന്‍ ഉറച്ചു. പക്ഷെ പ്രണയവിരഹത്തിന്‍റെ മൂര്‍ത്തിമഭാവം മനസ്സിനെ  ഉന്മാദചിത്തമാക്കിയ  ഒരു ദുര്‍ബലനിമിഷത്തില്‍ രമേശന്‍ തന്‍റെ പപ്പയെ കണ്ട് ഇംഗിതം അറിയിച്ചു.  തന്‍റെ അഭിപ്രായം ആരായാതെത്തന്നെ  കലിതുള്ളി വീട്ടിലേക്കു വന്ന പപ്പ ഒത്തിരി വഴക്ക് പറഞ്ഞു. അന്ന് മുതല് രമേശന്റെ വീട്ടിലേക്കുള്ള തന്റെ സന്ദര്ശനത്തിനു എന്നെന്നേക്കുമായി വിലക്കേര്പ്പെടുത്തുകയും ചെയ്തു. മാത്രമല്ല ഇനിയും ബന്ധം തുടരാനാണ് ഭാവം എങ്കില് പപ്പയും മമ്മയും ഭൂമുഖത്ത് തന്നെ ഉണ്ടാവില്ല എന്ന ഭീഷണിയും.

ദിവസങ്ങള് മാസങ്ങള്ക്ക് വഴിമാറി. എഞ്ചിനീയറിംഗ് പരീക്ഷയില് റാങ്കോടെ വിജയം. പരീക്ഷാഫലം പുറത്തു വന്നതോടെ തന്‍റെ മൊബൈലില് വിജയാശംസകളുമായി വന്ന ആദ്യ സന്ദേശം രമേഷിന്റെതായിരുന്നു. അത് മനസ്സില്‍ ഉറങ്ങിക്കിടന്നിരുന്ന തരളവികാരങ്ങളെ വീണ്ടും ഒരു മാത്രയുണര്‍ത്തിയെങ്കിലും അതിനു വശംവദയാകാതെ പിടിച്ചു നിന്നു. അനിയന്ത്രിതമായ വികാരങ്ങള്‍ക്ക് അടിമപ്പെടുന്ന സുഹൃത്ബന്ധങ്ങള്‍ ഒരിക്കലും നല്ല സൗഹൃദം എന്ന ഗണത്തില്‍ പെടുത്താനാവില്ല എന്ന തിരിച്ചറിവ് തനിക്കു ആത്മവിശ്വാസം പകര്‍ന്നു തന്നു. പരസ്പരം ഒരിക്കല്‍ പോലും കാണാതെ വരെ നല്ല സൗഹൃദം എന്ന നിലയില്‍ മനസ്സുകളില്‍ വിശ്വാസപാരമ്യം ദര്‍ശിക്കുന്ന അപക്വമനസ്സുകളോട് പുച്ഛം തോന്നി. എതിര്‍ലിംഗത്തില്‍ പെട്ട വ്യക്തിയുമായൊരു നല്ല സുഹൃത്ബന്ധം അസാധ്യം എന്ന് എന്ന് ശഠിക്കുന്നവരെ മൂരാച്ചികള്‍ എന്ന് താനും ഒരുപാട് വിളിച്ചിരുന്നപ്പോഴും മനസ്സില്‍ പൊടിപിടിച്ചു കിടന്ന സ്വാര്‍ത്ഥവികാരങ്ങളുടെ അവകാശസമരമായിരുന്നു അതെന്നു മനസ്സിലാക്കുന്നതില്‍ താനും പരാജയപ്പെട്ടു എന്നതില്‍ ലജ്ജയും തോന്നി.    
മാസങ്ങള്ക്കുള്ളില് തന്നെ അമേരിക്കയിലെ മൈക്രോസോഫ്ട് കമ്പനിയില് നിന്നും ജോലിവാഗ്ദാനം. പിന്നെ സമാഗതമാകുന്ന ഓണവും. പപ്പക്കും മമ്മക്കും സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു അന്നൊക്കെ.

അന്ന് ഉത്രാടദിനമായിരുന്നു. അമേരിക്കയിലേക്ക് പോകുന്നതിനു മുമ്പുള്ള ഓണം പൊടിപൊടിക്കാന്‍ വീട്ടുകാര്‍ കച്ച കെട്ടുന്നു. ഓണപ്പുടവകള്‍ എടുത്തു എല്‍സമ്മയോടൊത്ത് ജൌളിക്കടയില്‍ നിന്നും താന്‍ ഇറങ്ങുമ്പോള്‍ പുറത്തു കാത്തു നില്‍ക്കുകയായിരുന്നു രമേശ്‌. എന്നാല്‍ രമേശിനെ കണ്ട ഭാവം നടിക്കാതെ നടക്കാന്‍ തുടങ്ങിയ തന്നെ അവന്‍ തന്‍റെ  കൈകള്‍ നിവര്‍ത്തി തടഞ്ഞു നിര്‍ത്തി പറഞ്ഞു.
"ആന്‍സി.. വിവരങ്ങള്‍ എല്ലാം നിനക്കും നന്നായി അറിയാവുന്ന സ്ഥിതിക്ക് എനിക്ക് ചുരുങ്ങിയ വാക്കുകളില്‍ നിന്നോട് ചിലത് പറയാനുണ്ട്. ഏതോ ദുര്‍ബല നിമിഷത്തിന്റെ സ്വാധീനത്തില്‍ ഞാന്‍ അന്ന് നിന്‍റെ പപ്പയോടു സ്വയം മറന്നു സംസാരിച്ചു പോയി. എന്നോട് ക്ഷമിക്കണം. എനിക്ക് നിന്നോട് അത്രയ്ക്ക് പ്രണയമായിരുന്നു. എന്നാല്‍ വളരെ നാളത്തെ പരിശ്രമത്തിനു ശേഷം ഇപ്പോള്‍ ഞാന്‍ ആ ചേതോവികാരത്തെ ഒരു നല്ല സൌഹൃദമായി കാണാന്‍ ഹൃദയത്തെയും മനസ്സിനെയും ശീലിപ്പിച്ചു കഴിഞ്ഞു. ഇനിയുള്ള കാലം നമുക്ക് 'ബെസ്റ്റ് ഫ്രണ്ട്സ്' ആയിക്കഴിയുന്നതില്‍ ആന്‍സിക്ക് വിരോധം ഒന്നും ഉണ്ടാവില്ല്യല്ലോ. ആന്‍സീ ഐ ആം വെരി മച്ച് അപ്സെറ്റ്. ഏതെങ്കിലും ഒരു രീതിയില്‍ നീ എന്‍റെ  ജീവിതത്തില്‍ ഇല്ലായെങ്കില്‍ ഒരുപക്ഷെ എനിക്ക് പിടിച്ചു നില്‍ക്കാനാവില്ല. നീ എന്നോട് ഒരിക്കലും മിണ്ടിയില്ലെങ്കിലും കണ്ടില്ലെങ്കിലും എനിക്ക് വേദനിക്കില്ല. പക്ഷെ മനസ്സില്‍ ഒരു നല്ല സുഹൃത്തിന്‍റെ സ്ഥാനം നീ ദയവു ചെയ്തു നിഷേധിക്കരുത്"

മറ്റുള്ളവര്‍ ആരും അത് ശ്രദ്ധിക്കുന്നില്ലായിരുന്നെങ്കില്‍ കൂടി മനസ്സില്‍ അനേക ദിവസങ്ങള്‍ക്കും മുമ്പേ ഉറഞ്ഞു കൂടിയിരുന്ന ഉത്തരം അന്ന് തന്‍റെ അധരങ്ങള്‍ മൊഴിഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു.

"രമേശ്‌.. ആത്മാര്‍ഥമായി നീ ആഗ്രഹിക്കുന്ന ഉത്തരം തരാന്‍ എനിക്കാവില്ല്യ. രമേശിന്റെയും എന്‍റെയും മനസ്സാക്ഷികളെ അറിഞ്ഞു കൊണ്ട് ഏതാനും വാക്കുകള്‍ കൊണ്ട് വഞ്ചിക്കാന്‍ എനിക്ക് സാധിക്കില്ല്യ. മാത്രമല്ല എനിക്ക് ജന്മം നല്‍കിയ എന്‍റെ പപ്പയെയും മമ്മയെയും എനിക്ക് ജീവനോടെ വേണം രമേശ്‌..  പ്ലീസ് എന്നെ പോകാന്‍ അനുവദിക്കൂ" 

ഇത് കേട്ട് അസ്തപ്രജ്ഞനായി നിന്ന രമേശിനെ ഗൌനിക്കാത്ത രീതിയില്‍ തലകുമ്പിട്ടു റോഡ്‌ ക്രോസ്സ് ചെയ്യാന്‍ തുടങ്ങിയ തന്‍റെ കണ്ണുകളില്‍ നിന്നും അടര്‍ന്ന ചുടുനീര്‍ത്തുള്ളികള്‍ ടാറിട്ട റോഡില്‍ വീണു ചിതറിയത് അവന്‍ കണ്ടിരുന്നോ ആവോ. പെട്ടെന്നാണ് പുറകില്‍ നിന്ന് ശക്തമായ ഒരു തള്ളലും ഭയങ്കരമായ ഒരു ശബ്ദവും ഉണ്ടാകുന്നത്. ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് ഹൃദയഭേദകമായ കാഴ്ച. തന്‍റെ പുറകിലായി റോഡ്‌ മുറിച്ചു കടന്നിരുന്ന എല്‍സമ്മയും, സ്വജീവന്‍ പണയം വച്ച്, പാഞ്ഞു വന്ന ടിപ്പര്‍ ലോറിയുടെ അപകടമുഖത്തു നിന്നും അവസരോചിതമായി തന്നെ തള്ളി നീക്കിയ രമേശനും, ചോരയില്‍ കുളിച്ചു കിടക്കുന്നു. തന്‍റെ പ്രിയപ്പെട്ട ബാല്യകാലസഖിയായ  എല്‍സമ്മ അന്ന് തനിക്കു എന്നെന്നേക്കുമായി നഷ്ടപ്പെട്ടു. തലയ്ക്കു സാരമായ ക്ഷതം പറ്റിയിരുന്ന രമേശന് ശസ്ത്രക്രിയക്കു ശേഷം ശരിയായ ബോധം തിരിച്ചു കിട്ടിയില്ല.

ഇന്ന് രമേശന്‍ പ്രശസ്തനായ മാനസീകരോഗവിദഗ്ദന്‍ ജോസ് പുലിക്കോടന്റെ - തന്‍റെ പപ്പയുടെ ചികിത്സയിലാണ്. ഇടയ്ക്കിടെ സുബോധം നഷ്ടപ്പെട്ടു അലഞ്ഞു തിരിയുന്ന രമേശന്‍ കവലയിലെ ചുമരുകളിലും മറ്റും നിറയെ   "ആന്‍സി ഐ ആം നോട്ട് യുവര്‍ ലവര്‍ ബട്ട്‌ എ ബെസ്റ്റ് ഫ്രണ്ട്" എന്ന് എഴുതി നടന്നിരുന്നു എന്ന് അമേരിക്കയില്‍ എത്തിയ ശേഷം അറിഞ്ഞപ്പോള്‍ അടക്കാനാവാത്ത കുറ്റബോധം തോന്നി. ഒരു പക്ഷെ തന്‍റെ വാക്കുകള്‍ ആയിരിക്കുമോ അയാളെ അങ്ങനെയുള്ള അവസ്ഥയിലേക്ക് തള്ളി വിട്ടിരിക്കുക എന്നൊക്കെയോര്‍ത്ത് ഒരു പാട് നാള്‍ മനസ്സ് അസ്വസ്ഥമായിരുന്നു.  
 
"ഒരുകണക്കിന് അവനു സുബോധം തിരിച്ചു കിട്ടാതിരിക്കുന്നതാ നല്ലത് . അല്ലെങ്കില്‍... " എന്ന് ഒരു ദിവസം മമ്മയോട് പപ്പ പറഞ്ഞു പോലും. കഷ്ടം...

ആ ഓര്‍മ്മയില്‍ നിന്നുമുരിത്തിരിഞ്ഞത് പോലെ പെട്ടെന്ന് ഒരു കൊടുങ്കാറ്റു അവളുടെ മനസ്സില്‍ ആഞ്ഞടിച്ചു.

'ഇനി പപ്പയെങ്ങാനും... ഈശ്വരാ...'

എന്തായാലും രമേശിനെ ഉടനെ കണ്ടേ തീരൂ.. ഉറക്കം വരാതെ അവള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. രാത്രിയുടെ നിമിഷങ്ങള്‍ക്ക് ദൈര്‍ഘ്യമേറിയത് പോലെ അവള്‍ക്കു തോന്നി.
 
അതിരാവിലെ തന്നെ ഒരു ടാക്സി പിടിച്ചു അവള്‍ വിമാനത്താവളം ലക്ഷ്യമാക്കി നീങ്ങി. വിമാനത്താവളത്തിന് മുമ്പുള്ള ഒരു കവലയില്‍ തടിച്ചു കൂടിയ ഒരു ജനക്കൂട്ടം വാഹനഗതാഗതം മന്ദീഭവിപ്പിച്ചിരിക്കുന്നൂ. അതിനടുത്തു കൂടി കടന്നു പോകുമ്പോള്‍ ആളുകളുടെ സംസാരത്തില്‍ നിന്നും ഒരു ഭ്രാന്തനെ ടിപ്പര്‍ ലോറിയിടിച്ചതാണെന്നു മനസ്സിലായി.  ഒരു മിന്നല്‍പ്പിണര്‍ അവളുടെ ഹൃദയത്തിലൂടെ കടന്നു പോയി. കാര്‍ നിര്‍ത്താനാവശ്യപ്പെട്ടു അവള്‍ അതില്‍ നിന്നും ചാടിയിറങ്ങി ജനക്കൂട്ടത്തിനു മദ്ധ്യത്തിലേക്ക്‌ പാഞ്ഞു ചെന്നു. പ്രതീക്ഷകള്‍ വിരുദ്ധമായിരുന്നില്ല. ചോരയില്‍ കുളിച്ചു പുഞ്ചിരിക്കുന്ന മുഖഭാവവുമായി കണ്ണടച്ച് രമേശന്‍ മലര്‍ന്നു കിടക്കുന്നു.
അവള്‍ നിയന്ത്രണം വിട്ട് അവന്റെ മാറത്തോട്ടു വീണു അലമുറയിട്ടു കരഞ്ഞു. "രമേശ്‌ കണ്ണ് തുറക്കൂ. ദേ.. നിന്റെ ബെസ്റ്റ് ഫ്രണ്ട് വന്നു.. നിനക്കിഷ്ടമുള്ള വെള്ളയുടുപ്പിട്ടു കൊണ്ട്.. പ്ലീസ് പ്ലീസ് കണ്ണ് തുറക്ക്.. നിനക്ക് ഒന്നും പറ്റിയിട്ടില്ല്യ.. പ്ലീസ് രമേശ്‌ എണീക്കൂ.. നമുക്ക് ആശുപത്രിയിലേക്ക് പോകാം.. ചേട്ടന്മാരേ.. ഒന്ന് സഹായിക്കൂ.. നമുക്ക് രമേശനെ ആശുപത്രീലേക്ക് കൊണ്ട് പോകാം.. പ്ലീസ് ഹെല്പ് പ്ലീസ്.."   
         
"അതിന്റെ കാറ്റ് എപ്പോഴേ പോയതാ കുട്ട്യേ.. ഇനി മെനക്കെട്ടട്ടൊന്നും ഒരു കാര്യോല്ല്യാ... സമയമാവുമ്പോള് എല്ലാവരും പോകും.. പൈസ ഒത്തിരിയുണ്ടായിട്ടു എന്താ കാര്യം.. അസുഖത്തിനു മര്യാദക്ക് ചികിത്സിക്കാതെ ഇതേ പോലെ തെണ്ടാന് വിട്ടിട്ടു ഇപ്പോള് കരയുന്നു പോലും..     ഇത്രേം കാലം ഒരു പട്ടി പോലും തിരിഞ്ഞു നോക്കാന് ഉണ്ടായിരുന്നില്ല്യ.. മരിച്ചപ്പോള് ഇതാ ആവശ്യക്കാര് മാനത്തൂന്ന് പൊട്ടി വീണിരിക്കുന്നൂ.. പെങ്ങളേ ഒന്ന് മാറിക്കിടക്കൂ.. മരിച്ചാലെങ്കിലും അതിനു ഒരു സമാധാനം കൊടുക്കൂ.. "   
ഒരു മദ്ധ്യവയസ്കനായ വഴിപോക്കന്റെ വായില് നിന്നും വീണ വാക്കുകള് ഒരു മുള കീറുന്നത് പോലെ അവളുടെ മനസ്സിനെ കീറിമുറിച്ചു.
"ഇല്ലാ... എന്റെ രമേശിന് ഒന്നും സംഭവിച്ചിട്ടില്ല്യ.. നിങ്ങള്‍ എന്താ ഈ പറയുന്നേ..? രമേശ്‌ എണീക്കൂ.. വാ നമുക്ക് പോകാം രമേശ്‌.. പ്ലീസ് എണീക്കൂ... "
നിഷ്ക്രിയരായ ജനക്കൂട്ടത്തെ വകഞ്ഞു മാറ്റി പോലീസ് അടുത്തെത്തുമ്പോഴേക്കും കരഞ്ഞു തളര്‍ന്നു ബോധം മറഞ്ഞു ആന്‍സി രമേശന്‍റെ  അരികിലേക്ക് ചരിഞ്ഞു വീണു കഴിഞ്ഞിരുന്നു.

******************************************************************************************************
ബാംഗ്ലൂര്‍ നാഷ്ണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സിന്‍റെ (നിംഹാന്‍സ്) സന്ദര്‍ശന മുറിയിലിരുന്നു ഡോക്റ്റര്‍ ജോസ് പുലിക്കോടന്‍ വിയര്‍ത്തു. അമേരിക്കയില്‍ നിന്നും എത്തിയ ന്യൂറോ സര്‍ജന്‍ അല്‍പ്പസമയത്തിനുള്ളില്‍ ആന്‍സിയുടെ തലച്ചോറില്‍ ശസ്ത്രക്രിയ നടത്തും.

'നാട്ടിലെ പ്രശസ്തനായ ഒരു ന്യൂറോളോജിസ്റ്റ് ആയിട്ടും തന്‍റെ ചികില്‍സാപരിധിയും വിട്ടു നീ മുന്നോട്ടു പോയല്ലോ എന്റെ പോന്നു മോളേ.. നിന്‍റെ കാര്യമറിഞ്ഞ്‌
ബോധം നഷ്ടപ്പെട്ടു നിന്‍റെ മമ്മയും  നാട്ടിലെ ഏതോ ഹോസ്പിറ്റലില്‍.. ദൈവമേ ഞാന്‍ സ്വാര്‍ത്ഥമായി വല്ല തെറ്റുകളും നിന്നോട് ചെയ്തിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കണേ.. എന്‍റെ പൊന്നു മോളെയും റോസിയേയെയും എനിക്ക് തിരിച്ചു തരണേ'

നാട്ടിലെ പേര് കേട്ട മാനസീക രോഗ വിദഗ്ദനായ ഡോക്റ്റര്‍ ജോസ് മാനസീകാവസ്ഥ തെറ്റിയ അവസ്ഥയില്‍ ഇരുന്നു വിലപിച്ചു.

"ഡോക്റ്റര്‍ ജോസ്.. ഹൈ... പ്ലീസ് പ്രേ ഫോര്‍ മീ ടു പെര്‍ഫോം ദിസ്‌ സര്‍ജറി വെല്‍.. നോ ആഡ്വന്‍ട്ടേജ് ഇന്‍ ക്രയിന്‍ന്ഗ് ലൈക്‌ ദിസ്‌. സീ യു മിസ്റ്റര്‍.." (ഹായ് ഡോക്റ്റര്‍ ജോസ്.. ദയവായി ഈ ശസ്ത്രക്രിയ എന്നിലൂടെ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ പ്രാര്‍ത്ഥിക്കൂ. വെറുതെ ഇങ്ങനെ കരഞ്ഞിട്ടു ഒരു കാര്യവുമില്ല. പിന്നെ കാണാം)          

ഓപ്പറേഷന്‍ തീയെറ്ററിന്‍റെ വാതില്‍ അടഞ്ഞപ്പോള്‍ അതിനു മുമ്പില്‍ ജ്വലിച്ചു നിന്ന ചുവന്ന ലൈറ്റിന്റെ ശോഭയിലും ദുഃഖപരവശനായ ആ പിതാവ് സാന്ത്വനമരീചികകള്‍ തേടി. 
                                                               - ജോയ് ഗുരുവായൂര്‍

No comments:

Post a Comment