Friday, November 8, 2013

അത് അവളെക്കുറിച്ചായിരുന്നു


അത് അവളെക്കുറിച്ചായിരുന്നു

താഴ്വരയിലങ്ങോളമിങ്ങോളം
പ്രണയഗീതത്തിന്‍  ശീലുകളെപ്പോഴോ  
അലയടിക്കാന്‍ തുടങ്ങിയിരുന്നു 
 
സ്വര്‍ണ്ണമീന്‍ തുടിക്കും താമരച്ചോലയില്‍
കുളിരോളങ്ങളോട്‌ മത്സരിച്ച് 
അരയന്നങ്ങള്‍ നീന്തിത്തുടിച്ചു 

തുമ്പപ്പൂവിലും നിര്‍വൃതിയുടെ
നിലാവായി മധുവസന്തം
നിറവിന്‍ നൃത്തം ചവിട്ടി

ദൂരെ നീലാകാശക്കോവിലില്‍     
സൂര്യന്‍ പ്രണയാഗ്നി പകര്‍ന്ന
കര്‍പ്പൂര ദീപത്തില്‍ പടുതിരി കത്തി 

ചുരം കയറി പുണരാന്‍ വരും 
മൃദുലമന്ദമാരുത ലീലയില്‍
വെണ്‍ ചേലകളാടിയുലഞ്ഞു

മാറ് പിളര്‍ന്നു വാനം തൂകിയ  
മധുരശൃംഗാരമഴയിലാറാടി
നളഹൃദയം നനഞ്ഞലിഞ്ഞു
 
കവിഹൃദയത്തില്‍ നിന്നുമുതിര്‍ന്ന
അമൂല്യമാമീരടികളീണം പകര്‍ന്നു
കിന്നരവീണയില്‍ പ്രണയഗീതമായി

സ്വപ്നയാമിനിതന്‍ ചിലങ്കകള്‍
പൊഴിക്കും മണിമുത്തുകളിമ്പത്തില്‍ 
തുള്ളിത്തെറിക്കുന്നുവോ ഹൃദയവനിയില്‍

വിരഹം മരുഭൂമിയെ പ്രസവിച്ച 
മനസ്സിലൊരു മരുപ്പച്ചയായിതാ
ചിരിക്കുന്നു അവള്‍ ദൂരെയെങ്ങോ

പൊയ്കയില്‍ മാനത്തു നിന്നടര്‍ന്നു വീണ
വെള്ളിത്തളികയിലിന്ദുമുഖിയായ്
പാല്‍ നിലാവ് തൂവിക്കൊണ്ട് 

താഴ്വരയിലനസ്യൂതമലയടിക്കും
പ്രേമസംഗീതത്തിന്നീരടികള്‍ക്ക്
അര്‍ഥപൂര്‍ണ്ണതയേകിക്കൊണ്ട്   

അറിയാതെയന്നു പ്രണയമുള്ളില്‍ കോറിയ
വരികളവളെക്കുറിച്ചായിരുന്നു
അവളെക്കുറിച്ച് തന്നെയായിരുന്നു
                              
                                            - ജോയ് ഗുരുവായൂര്‍

1 comment: