Tuesday, November 5, 2013

ബെല്ല ആന്‍റി

 
ഗോവയിലെ അഗോട സെന്‍ട്രല്‍ ജയിലിന്റെ പ്രധാന പ്രവേശന കവാടത്തിലെ വലിയ ഇരുമ്പ് വാതായനത്തില്‍ ഉള്ള ചെറിയ വാതില്‍ തുറന്ന ശബ്ദം ഉയര്‍ന്നു നിന്ന കൊത്തളങ്ങളില്‍ അലയടിച്ചപ്പോള്‍ അതില്‍ വിശ്രമിച്ചിരുന്ന അമ്പലപ്രാവുകള്‍ കൂട്ടത്തോടെ ആകാശത്തേക്ക് പറന്നുയര്‍ന്നു.

ഒരു ഊന്നുവടിയുടെ അഗ്രം അതിലൂടെ പുറത്തേക്കു നീണ്ടത് കണ്ടപ്പോള്‍ വണ്ടിയുമായി അക്ഷമരായി കാത്തു നിന്നിരുന്ന സ്റ്റീഫന്റെയും അനഘയുടെയും കണ്ണുകള്‍ ഉദ്യോഗഭരിതമായി വിടര്‍ന്നു.

ആയാസപ്പെട്ട്‌ പുറത്തേക്ക് വന്ന ബെല്ല ആന്റി ഊന്നുവടിയില്‍ ഊന്നി നിന്ന് തന്‍റെ മൂക്കിന്റെ അഗ്രഭാഗത്ത്‌ വിശ്രമിച്ചിരുന്ന വട്ടക്കണ്ണടയുടെ വിടവിലൂടെ പരിസരം സൂക്ഷ്മമായി ഒന്ന് വീക്ഷിച്ചു.

"ഹായ് ബെല്ലാ ആന്റി... " അനഘ ഓടിവന്നു അവരെ ആശ്ലേഷിച്ചു. പിറകെ വന്ന സ്റ്റീഫന്‍ അവരുടെ കവിളുകളില്‍ ചുംബിച്ചു കൊണ്ട് വൃദ്ധയുടെ കയ്യിലുണ്ടായിരുന്ന പഴകിയ തുണിസഞ്ചി വാങ്ങി കയ്യില്‍ പിടിച്ചു വിറയ്ക്കുന്ന കരം ഗ്രഹിച്ചു കാറിലേക്ക് ആനയിച്ചു.

കാറിലേക്ക് കയറും മുമ്പ് ബെല്ല ആന്റി ഒന്ന് ബദ്ധപ്പെട്ടു തിരിഞ്ഞു നിന്ന് ഒരു നെടുവീര്‍പ്പോടെ ജയിലിനെ ഒന്ന് വീക്ഷിച്ചു - നീണ്ട പന്ത്രണ്ടു കൊല്ലം തന്‍റെ ജീവിക്കാനുള്ള അവകാശത്തെ തടവറയിലിട്ട ഭീമന്‍ നാലുകെട്ട്.

****************************************************
Isabella, Isabella
I heard you crying through the walls
What's the matter, What's the matter
All the neighbors can hear it down the halls
And I didn't wanna be the first to say
Everyone around here thinks you're crazy
And I didn't wanna be the first to say you shouldn't stay
Isabella, run away
Don't you be afraid
It's never too late
You're a sleeping tiger come awake
Isabella, run away

കോളേജിലെ യുവതുര്‍ക്കിയായിരുന്ന മങ്കേഷ് ഗാവോക്കര്‍ നായകനായ വിദ്യാര്‍ഥി സംഘം, പടി കടന്നു കാമ്പസ്സിലേക്ക് പ്രവേശിക്കുന്ന ഇസബെല്ലയെ നോക്കി പ്രശസ്ത ഇംഗ്ലീഷ് കവിത ഈണത്തില്‍ പാടി.

"ഹേ ഗയ്സ്.. ഡോണ്ട് യു ഹാവ് എനി അദര്‍ തിങ്ങ്സ്‌ റ്റു ടു?.. ഐ വില്‍ റിപ്പോര്‍ട്ട് ദിസ്‌ ടു പ്രിന്‍സി.. ഹും" ഈര്‍ഷ്യയോടെ അവള്‍ നടന്നു നീങ്ങുമ്പോള്‍ പിറകില്‍ നിന്നും കൂട്ടച്ചിരി ഉയരും.

ഇസബെല്ലയുടെ ഡാഡി ഒരു തികഞ്ഞ മദ്യപാനിയായിയായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് അവളുടെ മമ്മി മരിച്ചതില്‍ പിന്നെ അദ്ദേഹം വേറെ വിവാഹമൊന്നും കഴിച്ചിരുന്നില്ല. ഇസബെല്ലയെ പൊന്നു പോലെ നോക്കുമെങ്കിലും രാത്രിയായാല്‍ മദ്യലഹരിയില്‍ ആയിരിക്കും. അവര്‍ക്ക് അടുത്ത ബന്ധുക്കളായി അധികമാരും ഉണ്ടായിരുന്നില്ല.

മറാത്തി വംശജനായ മങ്കേഷിനോടുള്ള അവളുടെ നീരസം അനുരാഗമായി മാറാന്‍ കാലം അനുകൂല സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയായിരുന്നു. കടുത്ത വര്‍ഗ്ഗീയ വാദികളായ മങ്കേഷിന്റെ വീട്ടുകാര്‍ ഇസബെല്ലയെ സ്വന്തമാക്കി ജീവിതസഖിയാക്കുന്നതിനു അവനു കടുത്ത ഭീഷണിയുയര്‍ത്തി. അവരുടെ ബിരുദ പഠനം തീരുന്ന സമയത്തായിരുന്നു ബെല്ലയുടെ ഡാഡിയുടെ മരണം അവളെ അനാഥയാക്കിയത്. കരഞ്ഞു കൊണ്ടിരുന്ന ഇസബെല്ലയോടു വികാരാധീനനായി മങ്കേഷ് പറഞ്ഞു.

"ബെല്ലാ.. ഐ കാന്‍ നോട് ലിവ് മൈ ലൈഫ് വിത്തൌട്ട് യു ഡാര്‍ലിംഗ്.. അറ്റ്‌ എനി കോസ്റ്റ് ഐ വില്‍ മെയ്‌ക്ക് യു മൈന്‍"

പനാജിയില്‍ നിന്നും ഒളിച്ചോടി വാസ്ക്കൊയിലെ ഒരു കടല്‍ത്തീര ഗ്രാമത്തിലെ വാടകയ്ക്കെടുത്ത ചെറിയ വില്ലയില്‍ താമസമാക്കുമ്പോള്‍ മങ്കേഷിനു ഇന്ത്യന്‍ സര്‍ക്കാര്‍ അനുശാസിക്കുന്ന വിവാഹപ്രായം തികയാന്‍ ആറുമാസം കൂടി ശേഷിക്കുന്നുണ്ടായിരുന്നു.

അന്നൊരു ഈസ്റ്റര്‍ രാത്രിയായിരുന്നു. വീടിന്റെ മുന്നിലെ പോക്കറ്റ് റോഡിലൂടെ സെയിന്റ് ആന്‍ണ്ട്രൂസ് ചര്‍ച്ചിലേക്ക് പാതിരാ കുര്‍ബ്ബാനയില്‍ പങ്കെടുക്കാനായി തല മൂടിക്കൊണ്ട് സ്ത്രീകളും കൂടെ അവരുടെ പുരുഷന്മാരും കുട്ടികളും ഒക്കെ സൊറ പറഞ്ഞു പോകുന്നതു ഇസബെല്ലയ്ക്ക് കാണാമായിരുന്നു. 

"ഡാര്‍ലിംഗ്.. വില്‍ യു ഒബ്ജക്റ്റ് ഇഫ്‌ ഐ വിഷ് ടു അറ്റന്‍ഡ് മിഡ് നൈറ്റ്‌ മാസ് അറ്റ്‌ സെയിന്റ് ആന്‍ണ്ട്രൂസ്?" ഈസ്റ്റര്‍ പ്രമാണിച്ച് പിറ്റേ ദിവസം രാവിലെ വീട്ടിലേക്കു എത്താമെന്ന് പറഞ്ഞ കൂട്ടുകാര്‍ക്ക് വിളമ്പാനായി സ്പെഷല്‍ വിഭവം പോര്‍ക്ക്‌ തയ്യാറാക്കുന്നതില്‍   വ്യാപൃതനായിരുന്ന മങ്കേഷിനോട് കൊഞ്ചിക്കൊണ്ട് അവള്‍ ചോദിച്ചു.

"നോ മൈ ഡിയര്‍.. യു കാന്‍.. ബട്ട്‌ പ്ലീസ് സ്പെയര്‍ മി നവ്... ലെറ്റ്‌ മി ഫിനിഷ് ദീസ് പ്രിപ്പറേഷന്‍സ്" കിച്ചന്‍ സ്ലാബില്‍ ഇരുന്ന ബീയര്‍ കുപ്പിയിലെ ശേഷിച്ച ദ്രാവകവും അകത്താക്കിക്കൊണ്ട് സന്തോഷത്തോടെ അവന്‍ പറഞ്ഞു.

ആ സ്നേഹവായ്പ്പില്‍ അവനെ ആലിംഗനം ചെയ്തു ചുംബിച്ചു വെള്ളവസ്ത്രങ്ങള്‍ അണിഞ്ഞ ഒരു മാലാഖയെ പോലെ പടിയിറങ്ങിയ  ഇസബെല്ലയെ പാതിരാ കുര്‍ബാന കഴിഞ്ഞു വരുമ്പോള്‍ എതിരേറ്റത് ശിരസ്സറ്റ് ചോര വാര്‍ന്നു കിടക്കുന്ന തന്‍റെ പ്രിയതമന്റെ നിര്‍ജീവ ശരീരവും ചോര കുടിച്ചു ഉന്മത്തമായി മയങ്ങിക്കിടന്ന വടിവാളുകളും ആയിരുന്നു.

*****************************************
"കോയി മില്‍നേ ആയെ.."
കാണാന്‍ ആരോ വന്നിരിക്കുന്നു എന്ന് സെല്ലിന്‍റെ മുന്നില്‍ വന്നു പോലീസുകാരി പറഞ്ഞത് കേട്ട് ഒരു മൂലയ്ക്ക് കൂനിക്കൂടിയിരുന്നു അരണ്ട വെളിച്ചത്തില്‍ ആയാസപ്പെട്ട്‌ വായിച്ചിരുന്ന ബൈബിള്‍ മടക്കി വച്ച് ബെല്ല ആന്‍റി വടിയും കുത്തി എഴുന്നേറ്റു സന്ദര്‍ശകരെ കാണുന്ന സ്ഥലത്തേക്ക് ഇടനാഴിയിലൂടെ കൂനിക്കൂനി നീങ്ങി.

കമ്പി വലയ്ക്കപ്പുറത്തു തന്നെയും പ്രതീക്ഷിച്ചു  നില്‍ക്കുന്ന സ്റ്റീഫനെയും അനഘയെയും അവര്‍ അകലെ നിന്നേ കണ്ടു. ഈ ഭൂമിയില്‍ തനിക്കു ആകെയുള്ള ബന്ധുക്കളായി കരുതുന്ന തന്‍റെ പ്രിയ മക്കള്‍. മങ്കേഷുമായി വീട്ടില്‍ നിന്നും ഒളിച്ചോടിയ ദിവസം മുതല്‍ ബന്ധുക്കളുമായുള്ള തന്‍റെ രക്തബന്ധങ്ങളെല്ലാം അവര്‍ തന്നെ അറുത്തു മാറ്റുകയായിരുന്നല്ലോ. നാളിന്നേ വരെ താന്‍ ജീവിച്ചിരിപ്പുണ്ടോ എന്നറിയാന്‍ വരെ ആരും തുനിഞ്ഞില്ല. മനുഷ്യര്‍ തമ്മിലുള്ള സ്നേഹബന്ധങ്ങള്‍ക്കും രക്തബന്ധങ്ങള്‍ക്കും ഉപരിയായി ജാതിമത ചിന്തകള്‍ ഇക്കാലത്ത് സിംഹഭാഗം മനുഷ്യമനസ്സുകളെയും വൈറസ് പോലെ ബാധിച്ചിരിക്കുന്നു.

"ഹായ് ആന്‍റി.... "
161 എന്ന് ആലേഖനം ചെയ്ത വെള്ളയില്‍ നീല വരയുള്ള ജയില്‍ വസ്ത്രം ധരിച്ചു കൊണ്ട് തല കുമ്പിട്ടു ചിന്താമഗ്നയായി ഇടനാഴിയിലൂടെ നടന്നു വന്നിരുന്ന ബെല്ല ആന്‍റി സ്റ്റീഫനും അനഘയും വിളിച്ചത് കേട്ട് ഒരു മന്ദസ്മിതത്തോടെ തലയുയര്‍ത്തി അവരെ നോക്കി.   

"കുട്ടികളേ.. ശിക്ഷ തീരാന്‍ ഇനി ഒന്നര കൊല്ലം കൂടി ഉണ്ട്. അത് വരെ ഞാന്‍ ജീവിച്ചിരിക്കുമോ എന്ന് പറയാനൊക്കില്ല. അതിനാല്‍ നിങ്ങള്‍ അടുത്ത പ്രാവശ്യം വരുമ്പോള്‍ നമ്മുടെ ഡിക്കോസ്റ്റ  വക്കീലിനെയും കൂട്ടി വരണം. വില്‍പത്രം ഉണ്ടാക്കിക്കണം. എന്‍റെ വീടിന്‍റെയും പുരയിടത്തിന്റെയും അവകാശികള്‍ ഇനി നിങ്ങളാണ്. പക്ഷെ എനിക്ക് നിങ്ങളോട് ഒരേയൊരു അപേക്ഷയേ ഉള്ളൂ. എന്‍റെ കാലശേഷം ആ വീടും പുരയിടവും നിങ്ങള്‍ വിറ്റു ആ പൈസ കൊണ്ട് മറ്റെവിടെയെങ്കിലും വീട് വാങ്ങി താമസം മാറ്റണം. അഞ്ചു കൊലപാതകങ്ങള്‍ നടന്ന വീട് ആണ് അത്. 

സംവദിക്കാന്‍ അനുവദിച്ച സമയത്തിന്‍റെ ഭൂരിഭാഗവും ഈ കാര്യങ്ങള്‍ പറയാനാണ് അവര്‍ വിനിയോഗിച്ചത്. സമയം കഴിഞ്ഞെന്നുള്ള അറിയിപ്പുമായി വന്ന വനിതാപോലീസുകാരിയുടെ കൂടെ അകത്തേക്ക് പോകുന്ന അവരുടെ രൂപം ഇടനാഴി അവസാനിച്ചെന്നു തോന്നിക്കുന്ന ഇരുളില്‍ ലയിച്ചു കാഴ്ചയില്‍ നിന്നും മറയുന്നത് വരെ അവര്‍ നോക്കി നിന്നു.

തിരിച്ചുള്ള യാത്രയില്‍ ബസ്സില്‍ അടുത്തടുത്തുള്ള സീറ്റുകളില്‍ ഇരുന്ന സ്റ്റീഫനും അനഘയും ഒന്നും മിണ്ടാതെ ആ കറുത്ത ദിനത്തിന്‍റെ ഓര്‍മ്മകളിലേക്ക് ഊളയിട്ടു.
 
അന്നു മങ്കേഷ് അങ്കിളിന്‍റെ ചരമ വാര്‍ഷികം ആയിരുന്നു. പേയിംഗ് ഗസ്റ്റ് ആയി തങ്ങള്‍ ബെല്ല ആന്റിയുടെ വീട്ടില്‍ താമസമാക്കിയതിനു ശേഷം വന്ന ആദ്യ ഈസ്റ്റര്‍ രാത്രി.

എന്നും എപ്പോഴും ചുറുചുറുക്കോടെ കാണപ്പെടാറുള്ള ബെല്ല ആന്‍റി മ്ലാനവദനയായി ഉമ്മറത്തിണ്ണയിലെ തൂണില്‍ ചാരിയിരുന്നു തന്‍റെ പ്രിയതമന്റെ ഓര്‍മ്മകളില്‍ മുഴുകി. പതിവില്ലാതെ വന്ന വല്ല വലിയ കാറ്റില്‍ വൈദ്യതി പോയപ്പോള്‍ പൂമുഖത്ത് മുനിഞ്ഞു കത്തിയിരുന്ന ബള്‍ബും അണഞ്ഞു. നിലാവിന്‍റെ പശ്ച്ചാത്തലത്തില്‍ ഒരു ഇരുള്‍ പ്രതിമ പോലിരിക്കുന്ന ആന്റിയെ ലിവിംഗ് റൂമില്‍ ഇരുന്നിരുന്ന തങ്ങള്‍ക്കു അസ്പഷ്ടമായി കാണാമായിരുന്നു.

സെയിന്‍റ് ആണ്ട്രൂസ് ചര്‍ച്ചിലേക്കു പാതിരാകുര്‍ബ്ബാന കൂടാന്‍ ആളുകള്‍ ഒഴുകിക്കൊണ്ടിരുന്നു. പണ്ടത്തെ ദുരന്തത്തിനു ശേഷം ഒരിക്കലും ഈസ്റ്റര്‍ കുര്‍ബ്ബാന കാണാന്‍ ബെല്ല ആന്‍റി പോയിരുന്നില്ല. 

പെട്ടെന്ന് പടിക്കല്‍ വന്നു നിന്ന വണ്ടിയില്‍ നിന്നും നാലഞ്ചു പുരുഷന്മാര്‍ ചാടിയിറങ്ങി വീടിനകത്തേക്ക് കുതിച്ചു കയറി. തങ്ങളെ വക വരുത്താനായി വീട്ടുകാര്‍ പറഞ്ഞയച്ച ഗുണ്ടകളായിരുന്നു അവര്‍. ആക്രോശങ്ങള്‍ കൊണ്ടും  കരച്ചില്‍ കൊണ്ടും മുഖരിതമായ ആ നിമിഷങ്ങള്‍. തങ്ങളെ കടന്നു പിടിച്ചു വാളിനിരയാക്കാനായിരുന്നു  അവരുടെ നീക്കം.

പെട്ടെന്നാണ് അത് സംഭവിച്ചത്. അപ്രതീക്ഷിതമായി പുറകില്‍ നിന്നും വന്ന ഒരു വാള്‍ത്തിളക്കത്തില്‍ അനഘയുടെ നേരെ ആയുധമോങ്ങിയവന്റെ തല തറയില്‍ കിടന്നുരുണ്ടു. ഇത് കണ്ടു പെട്ടെന്ന് അമ്പരന്ന മറ്റുള്ളവര്‍ തങ്ങളെ വിട്ടു പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.

അപ്പോള്‍ ഉണ്ടായ ഒരു ശക്തമായ ഇടിമിന്നലിന്റെ വെട്ടത്തില്‍ പുറത്തേക്കുള്ള വാതിലിനു മുന്നില്‍ വടിവാളും പിടിച്ചു വഴിമുടക്കി സംഹാര രുദ്രയായി നിന്ന ബെല്ല ആന്റിയുടെ മുഖം കണ്ടു.

അവരുടെ കയ്യിലുള്ള വാള്‍ വീണ്ടും ശീല്‍ക്കാരത്തോടെ വായുവില്‍ തലങ്ങും വിലങ്ങും ചുവന്ന അടയാളങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചു. ചുമരിലും തറയിലും ശരീരത്തിലും എല്ലാം ക്ഷണനേരം കൊണ്ട് ചോരപ്പൂക്കള്‍ വിരിഞ്ഞു.

കലി കയറിയ ഭദ്രകാളിയെ പോലെ ബെല്ല ആന്‍റി അലറി.
"എടാ പട്ടികളേ സമാധാനത്തോടെ കഴിയുന്നവരെ നിങ്ങള്‍ ജീവിക്കാന്‍ അനുവദിക്കില്ല അല്ലെ?..നിങ്ങളെ പ്പോലുള്ളവര്‍ ഈ ഭൂമിയില്‍ ഇനി ജീവിക്കണ്ട. നിങ്ങളെ പോലുള്ളവര്‍ക്ക് വേണ്ടി വര്‍ഷങ്ങളായി ഞാന്‍ എണ്ണയിട്ടു കരുതി വച്ചിരുന്നതാണെടാ ഈ വാള്‍.. എന്‍റെ മങ്കേഷ് പിടഞ്ഞ ഓരോ പിടച്ചിലും നിങ്ങളും പിടയുന്നത്‌ എനിക്ക് കാണണം. ഹ ഹ ഹ ഹ ഹ ഹ...."
ഇടയ്ക്കിടെ ഒരു ഭ്രാന്തിയെ പോലെ അവര്‍ അട്ടഹസിച്ചു കൊണ്ടിരുന്നു. അവസാനം താഴെ ചേതനയറ്റ് ചോരയില്‍ കുളിച്ചു കിടന്ന ശരീരങ്ങള്‍ക്ക് മുകളിലേക്ക് അവര്‍ കുഴഞ്ഞു വീണു.

തങ്ങളെ വകവരുത്താന്‍ അന്ന് വന്ന അഞ്ചു പേരില്‍ നാലുപേരും ആന്റിയുടെ ഭ്രാന്തമായ ആക്രമണത്തില്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. ഒരു കൈപത്തിയും കാല്‍പാദവും നഷ്ടപ്പെട്ട അവശേഷിച്ചവന്‍ ഇപ്പോള്‍ ബീച്ചില്‍ കടല വിറ്റു ജീവിതം തള്ളി നീക്കുന്നു.

തങ്ങളെ ജീവന് തുല്യം സ്നേഹിച്ചു തങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഒരു കൊലപാതകിയായി പാവം ബെല്ല ആന്‍റി. പ്രണയ ജോഡികളായ തങ്ങള്‍ക്കു അഭയം നല്‍കുകയും വേണ്ട എല്ലാ ജീവിതസൌകര്യങ്ങളും തന്നിരുന്നതിനു പുറമേ ഒരു അമ്മയുടെ സ്നേഹവും ആന്റിയില്‍ നിന്നും തങ്ങള്‍ക്കു ലഭിച്ചിരുന്നു. മങ്കേഷ് അങ്കിളിന്‍റെ മരണത്തിനു ശേഷം ഒരു സ്വകാര്യവിദ്യാഭ്യാസ സ്ഥാപനത്തില്‍ അദ്ധ്യാപികാവൃത്തി ചെയ്തുണ്ടാക്കിയ പണം സ്വരുക്കൂട്ടിവച്ചു ഒരാളെയും ആശ്രയിക്കാതെ അവര്‍ താമസിച്ചിരുന്ന വാടക വീടും പുരയിടവും സ്വന്തമാക്കുകയായിരുന്നു. നാളിതെ വരെ പേയിംഗ് ഗസ്റ്റ് ആയി താമസിക്കുന്ന തങ്ങളില്‍ നിന്നും ഒരു ചില്ലിക്കാശു പോലും വാങ്ങാന്‍ ആന്‍റി തയ്യാറുമായിരുന്നില്ല.

കുടുംബ ജീവിതത്തില്‍ നിന്നും രക്തബന്ധങ്ങളില്‍ നിന്നും ജാതിമതവിഭ്രാന്തികള്‍ സൃഷ്ടിച്ച മതിക്കെട്ടിനാല്‍ ഒറ്റപ്പെട്ടു ഏകയായി കഴിഞ്ഞിരുന്ന ആന്റിയില്‍ ആരൊക്കെയോ തനിക്കും ഉണ്ട് എന്ന തോന്നല്‍ ഉണ്ടാക്കിയിരുന്നു. തങ്ങളോടൊത്തുള്ള സഹവാസം. വീട്ടുകാരാല്‍ നിഷ്ക്കാസിതമാക്കപ്പെട്ട തങ്ങളും ബെല്ല ആന്റിയും പരസ്പ്പരമുള്ള  കറ കളഞ്ഞ സ്നേഹബന്ധത്തില്‍ യഥാര്‍ത്ഥ ബന്ധുക്കളായി മാറുകയായിരുന്നു.  തങ്ങള്‍ക്കു നിഷേധിക്കപ്പെട്ട മാതാപിതാക്കളുടെ സ്നഹം ആന്റിയിലൂടെ ലഭിച്ചപ്പോള്‍ തങ്ങള്‍ ആരോരും ഇല്ലാത്തവരാണ് എന്ന ചിന്ത തന്നെ തങ്ങളില്‍ നിന്നും മാറിപ്പോയി.

**********************************************************************************
ഒരു മൂന്നു വയസ്സുകാരിയുടെ  കൈപിടിച്ച് വന്നു ബെല്ല ആന്റിയുടെ ശവകുടീരത്തില്‍ ചുവന്ന റോസാപ്പൂക്കള്‍ അര്‍പ്പിച്ചു അവര്‍ പ്രാര്‍ത്ഥിച്ചു.  

"ആന്റീ.. ആന്റിയുടെ ഓര്‍മ്മകള്‍ മേഞ്ഞു നടക്കുന്ന ആ വീടും പുരയിടവും മറ്റൊരാള്‍ക്ക് കൈമാറാന്‍ ഞങ്ങളുടെ മനസ്സ് ഇതേവരെയും ഞങ്ങളെ അനുവദിച്ചില്ല. ഞങ്ങളോട് ക്ഷമിക്കണം. ആന്റിയുടെ മരിക്കാത്ത ഓര്‍മ്മകള്‍ ആണ് ഞങ്ങള്‍ക്ക് ജീവിക്കാനുള്ള പ്രചോദനം. എന്നും ആന്റിക്ക് കൂട്ടായി ഞങ്ങള്‍ ആ വീട്ടില്‍ തന്നെ ഉണ്ടാവും"

പ്രാര്‍ഥിച്ചു തിരിയുമ്പോള്‍ കൈ വിടുവിപ്പിച്ചു കൊണ്ട് പള്ളി മുറ്റത്തേക്കു കുതറിയോടിയ മകളുടെ പിറകെ "മോളെ ബെല്ലാ... നില്‍ക്കൂ... ഇസബെല്ലാ...നീ വീഴും കേട്ടോ" എന്നു വിളിച്ചു പറഞ്ഞു കൊണ്ട് അനഘ ഓടുമ്പോള്‍ ബെല്ല ആന്റിയുടെ ശവകുടീരത്തില്‍ എരിഞ്ഞു കൊണ്ടിരുന്ന മെഴുകുതിരികളില്‍ ഒരെണ്ണം ആളിക്കത്തിയത്‌ സ്റ്റീഫന്‍ ശ്രദ്ധിച്ചു.

- ജോയ് ഗുരുവായൂര്‍

3 comments:

  1. നല്ല കഥ .സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു .കാലം എത്ര കഴിഞ്ഞാലും മനുഷ്യ മനസ്സിലെ ജാതി മത ചിന്തകള്‍ മാറുന്നെയില്ല

    ReplyDelete
  2. നന്നായി എഴുതി..

    ReplyDelete
  3. മാഷെ ഇതൊരു അനുഭവ കഥയാണോ
    അതോ വെറും കെട്ടു കഥയോ
    ലേബലിൽ ഒന്നും കണ്ടില്ല
    മനോഹരമാക്കി ഈ വർണ്ണന
    എഴുതുക അറിയിക്കുക
    ആശംസകൾ

    ReplyDelete