Friday, November 8, 2013

തുമ്പ

 
ചേമ്പിലക്കുമ്പിളില്‍ നുള്ളി നിറയ്ക്കുവാന്‍
ചേലുള്ള ചേലയിലണയുന്ന കുട്ടികള്‍
ചാണകം മെഴുകും കളത്തില്‍ നിരത്താനായ് 
ചാഞ്ഞും ചെരിഞ്ഞുമിരിക്കും പൈതങ്ങള്‍

ചെത്തിയും ചെമ്പരത്തിയും കോളാമ്പിയും
നന്ദ്യാര്‍ വട്ടവും മുല്ലയും മുക്കുറ്റിയും  
മത്സരിച്ചഴകേറ്റും പൂക്കളമതൊന്നില്‍
മാലോകര്‍ തന്‍ മനം കുളിര്‍പ്പിച്ചെത്ര നാള്‍ 

ശുഭ്രമനോഹര ചേല തന്‍ ചാരുതയും
നൈര്‍മല്യത്തിന്‍ പര്യായപ്പെരുമയും
ദൈവമെന്തൊക്കെയെനിക്കു നല്‍കിയില്ലാ
എന്നിട്ടും ഞാനെന്തേ തഴയപ്പെടുന്നിപ്പോള്‍

ചാരത്തണയുവാന്‍ പൈതങ്ങളില്ലേവം
മത്സരിച്ചറുത്തു പൂക്കുട നിറയ്ക്കുവാന്‍
തുമ്പയെന്തെന്നിന്നറിയാത്ത കുട്ടികള്‍
തുമ്പം തന്നു തോവാളപ്പൂ തേടുമ്പോള്‍ 

പാതയോരത്തെ പാഴ്ച്ചെടികളിലൊന്നായ്
പുല്ലു ഗ്രസിക്കും പശുവിന്നു തീറ്റയായ്
പൂവേ പൊലി പൂവേ വിളിയന്ന്യമായ് 
പണ്ട് മാവേലിക്കരുമയാമീ മകള്‍... തുമ്പ. 

-:എല്ലാവര്‍ക്കും ഓണാശംസകള്‍:- 

- ജോയ് ഗുരുവായൂര്‍..

No comments:

Post a Comment