Friday, November 8, 2013

ഇരുട്ട് ഭാസ്ക്കരന്‍


ഇലകള്‍ ഞെരിഞ്ഞമരുന്ന ശബ്ദം കേട്ടാണ് രാത്രി നേരത്ത് ഉമ്മറത്തിണ്ണയില്‍ ഇരുന്നു പരീക്ഷയ്ക്ക് പഠിച്ചിരുന്ന എട്ടാം ക്ലാസ്സ് കാരനായ സുധി പേടിച്ചരണ്ട നയനങ്ങളോടെ അതിന്റെ ഉറവിടത്തിലേക്ക് ദൃഷ്ടി പായിച്ചത്. ഒരു കറുത്ത ആള്‍രൂപം വീട്ടു മുറ്റത്തുള്ള കയ്യാലയുടെ പിറകിലേക്ക് മാറുന്നതായി അവനു തോന്നി.
"അമ്മേ.. അയ്യോ.. ദേ ഞാന്‍ പറയാറുള്ള ആ കറുത്ത രൂപം വീണ്ടും ... ഞാന്‍ ശരിക്കും കണ്ടതാ.. അമ്മേ.. നമുക്കിനി ഇവിടെ താമസിക്കണ്ടാ.. അമ്മാവന്റെ വീട്ടില്‍ പോയി താമസിക്കാം.. നമ്മളെയൊക്കെ കൊല്ലും ആ പ്രേതം.. നാലാന്നാള്‍ അത് വന്ന അന്ന് രഘൂന്റെ വീട്ടിലെ പശു ചത്തു പോയി. അതിനു മുമ്പ് വന്നപ്പോള്‍ ശശി മാമയുടെ വീട്ടിലെ ആ അമേരിക്കന്‍ പട്ടി ചത്തില്ലേ. മൃഗങ്ങളുടെ ഒക്കെ ചോര കുടിച്ചു കഴിഞ്ഞാല്‍ പിന്നെ പ്രേതങ്ങള്‍ നേരെ മനുഷ്യരുടെ ചോര കുടിക്കാന്‍ വരും എന്നാണു ശങ്കു മുത്തച്ഛന്‍ പറയുന്നേ.. വേണ്ട നമുക്കിനി ഇവിടം.. പോകാം അമ്മെ.. "
സുധിയുടെ നിലവിളി കേട്ട് പിറുപിറുക്കുന്നത് പോലെ എന്തൊക്കെയോ ശ്ലോകങ്ങള്‍ ചൊല്ലിക്കൊണ്ടു നടയിലെ അകത്തെ കട്ടിലില്‍ കിടന്നിരുന്ന മുത്തശ്ശി കൂനിക്കൂടി വാതില്‍ക്കലേക്ക് വേച്ചുവേച്ചു ചെന്ന് വിറയ്ക്കുന്ന സ്വരത്തോടെ പറഞ്ഞു.
" ന്താ കുട്ട്യേ കരയണേ.. പിന്നേം വന്നാ അശ്രീകരം..? അത് പ്രേതോം കൂതോം ഒന്നുമല്ല. ഒറ്റ്ലിച്ചി ആണത് ഒറ്റ്ലിച്ചി... പോണ വഴിയിലെ സകലതും നശിപ്പിച്ചേ അടങ്ങൂ.. ചെര്‍പ്പം മൊതലേ ഞാന്‍ കാണുന്നതല്ലേ അയിനെ.. നെന്റെ മുത്തച്ഛന്‍ ഒരിക്കല്‍ ഈ ചെകുത്താനെ കണ്ടു പേടിച്ചു കുട്ടന്‍ വൈദ്യര്‍ടെ അവടെ നാലൂസാ ബോധാല്ല്യാണ്ട് കെടന്നേ... മതി പഠിപ്പൊക്കെ കുട്ട്യേ... ശീഘ്രം ന്റെടുത്ത് വന്നു നാമം ജപിച്ചു കെടന്നോളാ.."
ഓം വജ്‌റ നവായ വിദ്മഹേ
തീക്ഷ്ണ ദംഷ്ട്രായ ധീമഹി
തന്നോ നൃസിംഹഃ പ്രചോദയാത് !!.."
വിറയ്ക്കുന്ന ചുണ്ടുകളോടെ മുത്തശ്ശി ഭയമകറ്റാനുള്ള വിഷ്ണുമന്ത്രം ഉരുവിട്ടുകൊണ്ട് അടുത്തു പറ്റിച്ചേര്‍ന്നു കിടന്ന സുധിമോനെ തന്‍റെ ചുക്കിച്ചുളിഞ്ഞ തൊലിയുള്ള കരങ്ങള്‍ കൊണ്ട് ചേര്‍ത്തു പിടിച്ചു കിടന്നു.
"പിന്നേ.. അവന്റെ ഒരു പ്രേതോം യക്ഷീം.. അമ്മ തന്ന്യാ.. ങ്ങനെ ഓരോന്ന് പറഞ്ഞു കൊടുത്ത് കുട്ട്യേ.. പേട്യാട്ടണേ.. കുട്ടിക്ക് നാളെ പരീഷള്ളതാ.. ഒക്കെ പഠിച്ചു കഴിഞ്ഞോഡാ?..."
അടുക്കളയില്‍ പാത്രം കഴുകുന്നിടത്തു നിന്നും തോര്‍ത്തു മുണ്ടില്‍ കൈ തുടച്ചു കൊണ്ട് അവിടേക്ക് വന്ന സരസ്വതിയമ്മ ഇത് പറഞ്ഞപ്പോള്‍ അതിനുത്തരമെന്നോണം സുധിക്കുട്ടന്‍ കമ്പിളി തലവഴി മൂടിപ്പുതച്ചു കിടന്നു.
മുത്തശ്ശി മരിക്കുമ്പോള്‍ സുധി അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. ആ മരണം സരസ്വതിയമ്മയെയും സുധിയേയും അനാഥമാക്കിയതിനു പുറമേ പട്ടാളക്കാരനായ മുത്തച്ഛന്റെ പെന്‍ഷന്‍ വഴി ലഭിച്ചിരുന്ന വരുമാനവും നിലപ്പിച്ചു.
തയ്യല്‍ ജോലിയില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് സരസ്വതിയമ്മ കുടുംബം പോറ്റി. ചെറിയ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തു കൊടുത്തു വട്ടച്ചിലവുകള്‍ക്കുള്ള ചെറിയൊരു വരുമാനം സുധിയും ഉണ്ടാക്കിയിരുന്നു.
"അമ്മേ ഞാന്‍ എസ് ഐ സെലക്ഷന്‍ ടെസ്റ്റ്‌ ജയിച്ചു."
ഉച്ചത്തില്‍ ഇത് പറഞ്ഞു കൊണ്ട് സൈക്കിള്‍ സ്റ്റാന്‍ഡില്‍ പോലും വയ്ക്കാന്‍ ഉള്ള സംയമനം കാണിക്കാതെ പടികടന്നു വന്ന സുധി അമ്മയെ എടുത്തുയര്‍ത്തി. അടുക്കളക്കോലായിലെ അമ്മിക്കല്ലില്‍ മുളകരയ്ക്കുകയായിരുന്നു സരസ്വതിയമ്മ.
"മോനേ.. കയ്യില്‍ അരപ്പുണ്ട്.. നിന്റെ ദേഹത്താവും... വിട്.. "
കൈകള്‍ സുധിയുടെ കുപ്പായത്തില്‍ തട്ടാതെ അവര്‍ ഉയര്‍ത്തിപ്പിടിച്ചു. ആ കണ്ണുകളില്‍ നിന്നും സന്തോഷത്തിന്റെയും ചാരിതാര്‍ത്ഥ്യത്തിന്റെയും പുഴകള്‍ ഒഴുകി അവന്റെ ഉടുപ്പ് നനച്ചു. താഴെ നിര്‍ത്തിയ വഴി മൂര്‍ദ്ധാവില്‍ ചുംബിച്ചു കൊണ്ട് പറഞ്ഞു.
"നിന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു തന്‍റെ മകന്‍ ഒരു എസ് ഐ ആവുക എന്നത്.. നീ അച്ഛന്റെ ആഗ്രഹം സാധിപ്പിച്ചല്ലോടാ.."
ട്രെയിനിംഗ് കഴിഞ്ഞു ആദ്യത്തെ നിയമനം കാസര്‍ഗോഡിലെ ഒരു ഓണം കേറാമൂലയിലെ സ്റ്റേഷനിലേക്ക്. സാമൂഹ്യദ്രോഹികളുടെയും തസ്ക്കരവീരന്മാരുടെയും ആസ്ഥാനം.
മിടുക്കനും ധീരനുമായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ആയിരുന്നു എസ് ഐ സുധി. പണ്ട് മുത്തശ്ശിക്കഥകള്‍ കേട്ട് ഭയന്ന് വിറച്ചിരുന്ന സുധിയല്ല ഇന്നത്തെ സുധി. അത് വരെ നിയമപാലനത്തില്‍ അധികമൊന്നും ശുഷ്ക്കാന്തി കാണിക്കാതിരുന്ന പോലീസ് സ്റ്റേഷന്റെ പ്രതിച്ഛായ സുധിയുടെ പ്രകടനം കൊണ്ട് മെച്ചപ്പെട്ടു എന്ന് പറയാം. മുതിര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ വരെ പല സങ്കീര്‍ണ്ണമായ കേസ് അന്വേഷണങ്ങള്‍ക്കും എസ്. ഐ. സുധിയെ സഹായിയാക്കി.
സ്റ്റേഷന്‍ അതിര്‍ത്തിക്കുള്ളില്‍ അരങ്ങേറിയിരുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എല്ലാം ഒരു വിധം അടിച്ചമാര്‍ത്താനായത് സുധിക്ക് പേരും പ്രശസ്തിയും നേടിക്കൊടുത്തു. ആയിടെയാണ് പിടി കിട്ടാ പുള്ളിയായ ഇരുട്ട് ഭാസ്ക്കരനുമായി സുധിയുടെ ഏറ്റുമുട്ടല്‍ നടന്നത്. മല്‍പ്പിടുത്തത്തില്‍ വഴുതി ഓടിയ പ്രതിയെ സുധി നിറയൊഴിച്ചു. എന്നാല്‍ അത് ഏല്‍ക്കാതെ അടുത്തുള്ള കായലില്‍ ചാടിയ പ്രതിക്കുവേണ്ടിയുള്ള തിരച്ചില്‍ സഫലമായില്ല.
"അമ്മേ ഇന്ന് ഞാനവനെ പിടിച്ചിരിക്കും. കുറെ നാളായി ആ കാട്ടുകള്ളന്‍ നാട്ടുകാരെയും പോലീസുകാരെയും കബളിപ്പിച്ചു ഇങ്ങനെ കറങ്ങി നടക്കുന്നു. കായല്‍ക്കരയില്‍ ഉള്ള കാട്ടിലാകെ തിരച്ചില്‍ നടത്താന്‍ ഉള്ള സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. അവനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ ഒരു പ്രൊമോഷന്‍ ഉറപ്പാ.. അമ്മേ എന്നെ അനുഗ്രഹിക്കണം. "
ഡ്യൂട്ടിക്ക് പോകാന്‍ നേരം സുധി അമ്മയോട് പറഞ്ഞു.
"സൂക്ഷിക്കണേ മോനേ.." എന്ന് പറഞ്ഞു കൊണ്ട് സരസ്വതിയമ്മ അവനെ തലയില്‍ കൈ വച്ച് അനുഗ്രഹിച്ചു.
പിറ്റേ ദിവസത്തെ വര്‍ത്തമാന പത്രത്തില്‍ സുധി ഇരുട്ട് ഭാസ്ക്കാരനെ കയ്യാമം അണിയിച്ചു കൊണ്ടുള്ള ഫോട്ടോ ഉണ്ടായിരുന്നു പത്രത്തില്‍. പത്രക്കാരന്‍ മുറ്റത്തേക്കു എറിഞ്ഞിരുന്ന പത്രം മുറ്റമടിക്കാന്‍ ഇറങ്ങിയ സരസ്വതിയമ്മ എന്നത്തെയും പോലെ എടുത്തു വീടിന്റെ തിണ്ണയിലേക്ക് വയ്ക്കാന്‍ പോകുമ്പോള്‍ ആ ചിത്രം ശ്രദ്ധിച്ചു.
"ദൈവമേ.. ഇത് അങ്ങേരല്ലേ.. "
തസ്ക്കര വീരനായ ഇരുട്ട് ഭാസ്ക്കരനെ കയ്യാമം അണിയിച്ചു കൊണ്ട് അഭിമാനപുരസരം നില്‍ക്കുന്ന സുധിയുടെ ഫോട്ടോ കണ്ടു സരസ്വതിയമ്മയുടെ കണ്ണില്‍ ഇരുട്ട് കയറി. ഭൂമി കീഴ്മേല്‍ മറിയുന്നതായി അവര്‍ക്ക് തോന്നി.
നടുക്കാട്ടിലെ പഴയ കെട്ടിടത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഭാസ്കരനെ പിടിക്കാന്‍ പോലീസ് സംഘം സ്ഥലം വളഞ്ഞു. ധീരനായ എസ് ഐ സുധി ഒറ്റയ്ക്ക് നീട്ടിപ്പിടിച്ച തോക്കുമായി സധൈര്യം കെട്ടിടത്തിലേക്ക് പ്രവേശിച്ചപ്പോള്‍ അനേകം പോലീസുകാരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു രക്ഷപ്പെടാറുള്ള ഇരുട്ട് ഭാസ്കരന്‍ ചെറുത്തു നില്‍പ്പൊന്നും കൂടാതെ കീഴടങ്ങുകയായിരുന്നു. ഭാസ്കരന്റെ ഈ പെരുമാറ്റം സുധിയെ അമ്പരപ്പിച്ചു.
സരസ്വതിയമ്മയ്ക്ക് ബോധം വരുമ്പോള്‍ ജില്ലാ ആശുപത്രിയിലെ വാര്‍ഡില്‍ ആയിരുന്നു. സുധി അമ്മയുടെ നെറ്റിയില്‍ തുണി നനച്ചു തുടച്ചു കൊണ്ടിരിക്കുന്നു. രാത്രി ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ അമ്മ ബോധം കേട്ട് മുറ്റത്ത് വീണുകിടക്കുന്നത് കണ്ടു നേരെ ആശുപത്രിയിലേക്ക് കൊണ്ട് വന്നതാണ്. എന്താണ് അമ്മയ്ക്ക് പെട്ടെന്ന് സംഭവിച്ചത് എന്നറിയാതെ അവന്‍ വേവലാതിപ്പെട്ടു.
അസുഖം ഭേദമായി അന്ന് വൈകീട്ട് തന്നെ സരസ്വതിയമ്മയെ വീട്ടിലേക്കു കൊണ്ട് വന്നു.
സന്ധ്യാനേരത്ത് സുധി ഡ്യൂട്ടിക്ക് പോയപ്പോള്‍ സരസ്വതിയമ്മ കോലായിലെ ചാരുകസേരയില്‍ ഇരുന്നു ചിന്തകളെ ഭൂതകാലത്തിലേക്ക് മേയാന്‍ വിട്ടു.
മുറച്ചെറുക്കനുമായുള്ള സരസ്വതിയുടെ കല്യാണം അച്ഛന്‍ ഉറപ്പിക്കുമ്പോള്‍ തന്നെ അയല്‍ക്കാരനായ ഭാസ്ക്കരനുമായി പ്രണയത്തിലായിരുന്നു അവള്‍. വിവാഹം നിശ്ചയിച്ചതറിഞ്ഞു ജോലിയെടുത്തിരുന്ന തമിഴ്നാട്ടിലെ സേലത്തു നിന്നും അവളെ കാണാന്‍ രാത്രിയില്‍ അവന്‍ വന്നു. വീടിനു പുറകിലെ വിറകു പുരയില്‍ ആയിരുന്നു ആ കൂടിക്കാഴ്ച. തന്‍റെ നിസ്സഹായാവസ്ഥ അവള്‍ അവനെ അറിയിച്ചു. പരസ്പ്പരം ആലിംഗനബദ്ധരായ അവരുടെ വസ്ത്രങ്ങള്‍ കണ്ണുനീര്‍ കൊണ്ട് നനഞ്ഞു കുതിര്‍ന്നു. പുറത്തു ഇണ ചേര്‍ന്നിരുന്ന ഉരഗങ്ങളുടെ ശീല്‍ക്കാരം അവരുടെ രോമകൂപങ്ങളില്‍ വിദ്യുത്പ്പിണരുകള്‍ സൃഷ്ടിച്ചു.
ഒരാഴ്ചക്കുള്ളില്‍ തന്നെ മുറച്ചെറുക്കനുമായി വിവാഹം. സോമസുന്ദരന് ഇഷ്ടികക്കളം ആയിരുന്നു. നല്ല രീതിയില്‍ ആ കച്ചവടം പൊടിപൊടിച്ചു. തന്‍റെ എല്ലാ ഐശ്വര്യങ്ങള്‍ക്കും കാരണം സരസ്വതി ആണെന്ന് എപ്പോഴും അയാള്‍ പറയുമായിരുന്നു. തന്‍റെ ഉദരത്തില്‍ തുടിക്കുന്ന കുഞ്ഞുജീവന്‍ അവളില്‍ കുറ്റബോധത്തിന്റെ കനലുകള്‍ കോരിയിട്ടു. എങ്കിലും
കാലം സോമസുന്ദരന് അധികം ആയുസ്സ് നീട്ടിക്കൊടുത്തില്ല. വിവാഹം കഴിഞ്ഞു മൂന്ന് വര്‍ഷത്തിനു മുമ്പേ ഇഷ്ടികക്കളത്തിലെ ഒരു അപകടത്തില്‍ പെട്ട് അയാള്‍ മരിക്കുമ്പോള്‍ സുധിക്ക് രണ്ടു വയസ്സ്. വീണ്ടും ഒരു വിവാഹം കഴിക്കാന്‍ വേണ്ടി അച്ഛനും അമ്മയും ഒക്കെ നിര്‍ബന്ധിച്ചിട്ടും സരസ്വതി വഴങ്ങിയില്ല.
സോമശേഖരന്റെ മരണ വാര്‍ത്തയറിഞ്ഞ് ഭാസ്ക്കരന്‍ സേലത്ത് നിന്നും തിരിച്ചെത്തി നാട്ടില്‍ തന്നെ ഓരോ ജോലികളുമായി കൂടി. പക്ഷെ അതിനിടയില്‍ ഭാസ്ക്കരന്റെ വിവാഹം കഴിഞ്ഞിരുന്നു. അതില്‍ രണ്ടു ആണ്‍കുട്ടികളും തന്‍റെ കുഞ്ഞിന്റെ അമ്മയും കാമുകിയുമായിരുന്ന സരസ്വതിയെ കാണാന്‍ ഇടയ്ക്കിടെ രാത്രി സമയങ്ങളില്‍ അയാള്‍ പാത്തും പതുങ്ങിയും എത്തുമായിരുന്നു. ചെറുപ്പത്തില്‍ സുധി പലപ്പോഴും കണ്ടു ഭയന്നിരുന്ന ആ ഇരുണ്ട ആള്‍രൂപം ഇയാളുടെ ആയിരുന്നു. സുധിയുടെ വിദ്യാഭ്യാസത്തിനും സംരക്ഷണത്തിനും ഉള്ള പൈസ മാസം തോറും അയാള്‍ സരസ്വതിയമ്മയ്ക്ക് കൈമാറി വന്നു. എന്നാല്‍ മറ്റൊരു ദേശത്ത് ഇരുട്ട് ഭാസ്ക്കരന്‍ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ഒരു തസ്ക്കരവീരന്‍ ആണ് ഭാസ്ക്കരന്‍ എന്ന് സരസ്വതിയമ്മയും അറിഞ്ഞില്ല.
'എങ്കിലും തനിക്കും അദ്ദേഹത്തിനും ഇങ്ങനെയൊരു ദുര്‍വിധി ഉണ്ടായല്ലോ ഭഗവാനേ.. സ്വന്തം അച്ഛനെ അറസ്റ്റ് ചെയ്യാന്‍ പോകുന്ന മകനെ കഥയറിയാതെ താന്‍ അനുഗ്രഹിച്ചാണല്ലോ വിട്ടത്.'
ഓര്‍മ്മകളുടെ ചുഴികളില്‍ മനസ്സ് ഉഴറിയുഴറി അവശയായ സരസ്വതിയമ്മ നിദ്രയിലേക്ക് വഴുതി.
ലോക്കപ്പില്‍ നിന്നും കോടതിയിലേക്ക് കോടതിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ ഇരുട്ട് ഭാസ്കരന്‍ രക്ഷപ്പെടാന്‍ ഒരു വിഫലശ്രമം നടത്തി. അന്നേരം സുധി ഉണ്ടായിരുന്നില്ല. കുപിതരായ പോലീസുകാര്‍ വീണ്ടും അയാളെ ലോക്കപ്പില്‍ ഇട്ടു ക്രൂരമായി മര്‍ദ്ദിച്ചപ്പോള്‍ രക്തം ചര്‍ദ്ദിച്ചു അയാള്‍ തല്‍ക്ഷണം മരിച്ചു.
സ്റ്റേഷനില്‍ നിന്നും പോലീസുകാര്‍ വിളിച്ചറിയിക്കുമ്പോള്‍ സുധി വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. സുധിയില്‍ നിന്നും വിവരം അറിഞ്ഞ സരസ്വതിയമ്മ തല്‍ക്ഷണം ബോധരഹിതയായി നിലം പതിച്ചു. അവരെയും കൊണ്ട് സുധി ആശുപത്രിയിലേക്ക് പാഞ്ഞു. ബോധം തെളിഞ്ഞപ്പോള്‍ വിങ്ങുന്ന ഹൃദയത്തോടെ സരസ്വതിയമ്മ സത്യത്തിന്റെ മുഖം സുധിക്ക് വെളിപ്പെടുത്തി.
സുധിക്ക് താങ്ങാവുന്നതിലും അപ്പുറമുള്ള ഒരു ആഘാതം തന്നെയായിരുന്നു ആ അറിവ്. തനിക്കു രണ്ടു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു പോയതു തന്‍റെ അച്ഛന്‍ ആയിരുന്നില്ല എന്ന തിരിച്ചറിവും കുപ്രസിദ്ധനായ ഇരുട്ട് ഭാസ്ക്കരന്‍ തന്‍റെ അച്ഛന്‍ ആയിരുന്നു എന്ന ചിന്തയും അയാളെ ഭ്രാന്തു പിടിപ്പിച്ചു.
അയാള്‍ വിറളി പൂണ്ടു ജീപ്പെടുത്തു സ്റ്റേഷനിലെക്ക് പാഞ്ഞു ചെന്നപ്പോള്‍ സി. ഐ യുടെ നിര്‍ദ്ദേശപ്രകാരം ശവശരീരം പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞു രാവിലെത്തന്നെ ഇരിട്ടിയില്‍ ഉള്ള ഭാസ്ക്കരന്റെ വീട്ടിലേക്കു അയച്ചു എന്ന് അറിഞ്ഞു.
മറ്റൊന്നും ചിന്തിക്കാതെ ശക്തമായി മിടിക്കുന്ന ഹൃദയവുമായി സുധി അവിടേക്ക് ധൃതിയില്‍ എത്തുമ്പോള്‍ കണ്ടത് ജന്മദാതാവിന്റെ ജഡം ആളിക്കത്തുന്ന തീജ്വാലകളില്‍ 'ആത്മാഹുതി' ചെയ്യുന്നതാണ്. ജീവിതത്തില്‍ ഒരിക്കല്‍ പോലും 'അച്ഛാ' എന്ന് വിളിക്കാന്‍ തനിക്കു അവസരം ലഭിക്കാതിരുന്ന അജ്ഞാതനായിരുന്ന പിതാവിന്റെ കത്തുന്ന ചിതയിലേക്ക് സ്തബ്ദനായി നോക്കി നിന്ന സുധിയുടെ കണ്ണുകളില്‍ നിന്നും രണ്ടു തുള്ളി ദുഃഖബാഷ്പം അടര്‍ന്നു വീണു.    

ഭാസ്ക്കരനു മക്കളായി രണ്ടു പെണ്മക്കള്‍ ആയിരുന്നു. ചിതയുടെ ആളല്‍ താപമേറ്റിയ മനസ്സുമായി അകത്തളത്തിലിരുന്നു നിരന്തരം അലമുറയിട്ടു കരഞ്ഞു കൊണ്ടിരുന്ന അനുജത്തിമാരുടെ ചാരത്തേക്ക്‌ ഒരു ജനിമൃതിയുടെ ബാക്കിപത്രം പോലെ സുധി നടന്നു.

- ജോയ് ഗുരുവായൂര്‍

No comments:

Post a Comment